ഭൗതിക കാര്യങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് സാധാരണ ഗതിയില്‍ എല്ലാവരും അറിയുന്നതു പോലെ മഹത്തുക്കള്‍ക്ക് അദൃശ്യ കാര്യങ്ങളും അറിയാന്‍ സാധിക്കുമെന്നാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നല്‍കുന്ന പാഠം. അല്ലാഹു യഥേഷ്ടം അദൃശ്യങ്ങള്‍ അറിയുന്നത് സ്വയം പര്യാപ്തതയോടെയും അവന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കളും ഔലിയാക്കളും അറിയുന്നത് അല്ലാഹു നല്‍കുന്ന കഴിവു കൊണ്ടാണെന്നതുമാണ് ഇവ രണ്ടും തമ്മിലുള്ള പ്രധാന അന്തരം. മുഴുവന്‍ കഴിവുകളുടെയും പരമാധികാരി അല്ലാഹുവാണെന്നും അവന്‍ നല്‍കാത്ത ഒരു കഴിവും ഒരു സൃഷ്ടിക്കുമില്ലെന്നതുമാണല്ലോ അഹ്ലുസ്സുന്നയുടെ അടിസ്ഥാന വിശ്വാസം. അതേസമയം അല്ലാഹു അവന്റെ ഇഷ്ടദാസന്‍മാര്‍ക്ക് നല്‍കുന്ന കഴിവുകളെ പരിമിതപ്പെടുത്താനോ അവയ്ക്ക് പരിധി നിശ്ചയിക്കാനോ സൃഷ്ടികള്‍ക്ക് സാധ്യമല്ലെന്നതും പ്രധാനമാണ്.

അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അവരുടെ ഇംഗിത പ്രകാരവും മറഞ്ഞ കാര്യങ്ങള്‍ അല്ലാഹു അറിയിച്ചു കൊടുക്കുമെന്ന് തെളിയിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങള്‍ നിരവധിയുണ്ടായിട്ടും ആ വിശ്വാസം ഇസ്‌ലാമിക വിരുദ്ധമാണെന്നു വരുത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ബിദഇകള്‍. മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ, അദൃശ്യ ജ്ഞാനത്തിന്റെ നിഷേധത്തിനു വേണ്ടിയും വിശുദ്ധ ഖുര്‍ആനിലെ ചില പരാമര്‍ശങ്ങള്‍ മാത്രം കൊള്ളുകയും മറ്റുള്ളവ തള്ളുകയും ചെയ്യുന്ന ശൈലിയാണ് നവീന വാദികള്‍ കാലങ്ങളായി സ്വീകരിച്ചു വരുന്നത്. ഇസ്‌ലാമിക ലേബലില്‍ അറിയപ്പെട്ടിരുന്ന മുഴുവന്‍ ശിഥില ചിന്താഗതിക്കാരും ഇതേ ശൈലി തന്നെയാണ് അവരുടെ ആശയ പ്രചാരണത്തിനു വേണ്ടി സ്വീകരിച്ചിരുന്നതെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

വിശ്രുത പണ്ഡിതനായ ഇമാം അഹ്മദ് റസാഖാന്‍(റ) പറയുന്നു: “വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും വിശ്വസിക്കുമ്പോഴാണ് വിജയം വരിക്കാന്‍ സാധിക്കുക. വഴി പിഴച്ചവരില്‍ അധികവും ഖുര്‍ആനിലെ ചിലത് വിശ്വസിക്കുകയും മറ്റു ചില കാര്യങ്ങള്‍ അവിശ്വസിക്കുകയും ചെയ്തവരാണ്്. ഖദ്രിയ്യാക്കള്‍ “നാം അവരോട് അക്രമം പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ അവര്‍ അവരോട് തന്നെ അക്രമം കാണിക്കുകയായിരുന്നു’ (16/118) എന്ന ഇലാഹീ വചനത്തെ വിശ്വസിക്കുകയും “അല്ലാഹുവാണ് നിങ്ങളെയും നിങ്ങളുടെ കര്‍മങ്ങളെയും സൃഷ്ടിച്ചത്’ (3796) എന്ന സൂക്തത്തെ അവിശ്വസിക്കുകയും ചെയ്തു. ജബരിയ്യാക്കളാകട്ടെ “ലോകനാഥനായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല’ (8129) എന്നതു വിശ്വസിക്കുകയും “തങ്ങളുടെ അതിക്രമ ഫലമായി അവര്‍ക്ക് നാം നല്‍കിയ ശിക്ഷയാണിത്. നിശ്ചയം നാം സത്യസന്ധനാണ്’ (6146) എന്നത് അവിശ്വസിക്കുകയും ചെയ്തു. ഖവാരിജുകളാണെങ്കില്‍ “കുറ്റവാളികള്‍ നരകത്തില്‍ തന്നെയായിരിക്കും പ്രതിഫല നാളില്‍ അവര്‍ അതില്‍ പ്രവേശിക്കും’ (82/115,116) എന്നതു വിശ്വസിക്കുകയും “നിശ്ചയം അല്ലാഹു പങ്ക് ചേര്‍ക്കുന്നതിനെ പൊറുക്കുകയില്ല. അത് അല്ലാത്തവ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തു കൊടുക്കുകയും ചെയ്യും’ (4/48,4/116) എന്നത് അവിശ്വസിക്കുകയുമാണ് ചെയ്തത്. മുര്‍ജിഅ വിഭാഗം “അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ നിരാശരാവരുത്. അവന്‍ മുഴുവന്‍ പാപങ്ങളും പൊറുക്കുന്നവനാണ്. ഏറെ പൊറുക്കുന്നവനും പരമ കാരുണ്യവാനുമാണ് അവന്‍’ (3953) എന്നതു വിശ്വസിക്കുകയും “തിന്മ ആര് പ്രവര്‍ത്തിച്ചാലും അതനുസരിച്ചുള്ള പ്രതിഫലം (ശിക്ഷ)ലഭിക്കും’ (4/123) എന്നത് അവിശ്വസിക്കുകയും ചെയ്തു (ഉദ്ധരണം: അഖീദതുസ്സുന്ന/494,495).

“അല്ലാഹു അല്ലാതെ ആകാശങ്ങളിലും ഭൂമിയിലുമുള്ള ഒരാളും അദൃശ്യകാര്യം അറിയുക യില്ല’ (അന്നംല്/65), “അദൃശ്യത്തിന്റെ ഖജനാവുകള്‍ അല്ലാഹുവിന്റെ പക്കലാണ്. അവനല്ലാതെ അവ അറിയുകയില്ല’ (അല്‍ അന്‍ആം/59) തുടങ്ങി അല്ലാഹു അല്ലാത്തവര്‍ അദൃശ്യമറിയില്ലെന്നു ബാഹ്യാര്‍ത്ഥം കുറിക്കുന്ന സൂക്തങ്ങളെ ഉയര്‍ത്തിക്കാണിക്കുകയും “അല്ലാഹു അദൃശ്യമറിയുന്നവനാണ്. അവന് ഇഷ്ടപ്പെട്ട പ്രവാചകനല്ലാതെ അവന്‍ അദൃശ്യം അറിയിച്ചു കൊടുക്കുകയില്ല’ (സൂറത്തുല്‍ ജിന്ന്/26,27) “മറഞ്ഞ കാര്യങ്ങളെ അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരികയില്ല. പക്ഷേ തന്റെ ദൂതന്മാരില്‍ നിന്നും അവനുദ്ദേശിക്കുന്നവരെ (അതിനു വേണ്ടി) തെരഞ്ഞെടുക്കുന്നു’ (ആലുഇംറാന്‍/179)തുടങ്ങി മഹത്തുക്കള്‍ക്ക് അദൃശ്യജ്ഞാനമുണ്ടെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങള്‍ മറച്ച് പിടിച്ച് ജൂതായിസം കളിക്കുകയുമാണ് നവീന വാദികള്‍.

മഹാരഥന്മാര്‍ അദൃശ്യമറിയില്ലെന്ന് കുറിക്കുന്ന സൂക്തങ്ങളുടെ വിവക്ഷ, അവര്‍ സ്വയ മറിയില്ലെന്നും മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്ന് പറഞ്ഞതിന്റെ ഉദ്ദ്യേം അല്ലാഹു അറിയിച്ചു കൊടുക്കുന്നതു കൊണ്ടും നല്‍കുന്ന കഴിവു കൊണ്ടും അറിയുമെന്നതാണെന്നും പണ്ഡിത വിവരണങ്ങളില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. എന്നാല്‍ വ്യക്തവും സ്പഷ്ടവുമായ ഇത്തരം ആശയങ്ങളില്‍ പോലും സംശയത്തിന്റെയും അതിലേറെ നിഷേധത്തിന്റെയും കരിനിഴല്‍ വീഴ്ത്താനാണ് മതവിരുദ്ധരുടെ ശ്രമം.

നിരന്തരമായ ആരാധന കൊണ്ട് ഇലാഹീ സാമീപ്യം നേടിയവര്‍ക്ക് അവരുടെ താല്‍പര്യ പ്രകാരവും അല്ലാഹു അദൃശ്യങ്ങളറിയിച്ചു കൊടുക്കുമെന്നാണ് പണ്ഡിതന്മാര്‍ മുഴുവന്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ദൃശ്യം അറിയണമെന്നുദ്ദേശിക്കുമ്പോള്‍ അതറിയാനുള്ള കഴിവ് അല്ലാഹു നല്‍കുന്നതു പോലെ അമ്പിയാക്കളും ഔലിയാക്കളും അദൃശ്യം അറിയണമെന്നുദ്ദേശിക്കുമ്പോള്‍ അതറിയാനുള്ള കഴിവും അല്ലാഹുവാണ് നല്‍കുന്നത്. അല്ലാമ ആലൂസി എഴുതുന്നതു കാണുക: “അദൃശ്യങ്ങളില്‍ തെളിവ് കൊണ്ട് സ്ഥിരപ്പെട്ടവയും ഉണ്ട്. അല്ലാഹുവിന്റെ അസ്തിത്വം, അവന്റെ അത്യുന്നത ഗുണങ്ങള്‍ തുടങ്ങിയ മറഞ്ഞ കാര്യങ്ങളെല്ലാം അവന്‍ ജ്ഞാന പ്രകാശം നല്‍കുന്നവര്‍ക്ക് അവരുടെ പ്രകാശത്തിന്റെ അളവനുസരിച്ച് അറിയാന്‍ സാധിക്കും. അത് കൊണ്ടാണ് അദൃശ്യ ജ്ഞാനികളെ പല പദവികളിലായി നാം കാണുന്നത.് ഔലിയാക്കള്‍ക്ക് അദൃശ്യങ്ങള്‍ അറിയുന്നതില്‍ പ്രധാന പങ്കുണ്ട്. അദൃശ്യജ്ഞാനമെന്നാല്‍ യാഥാര്‍ത്ഥ്യത്തിന്റെ കണ്ണ് കൊണ്ട് മുഴുവന്‍ കാര്യങ്ങളും അറിയുന്നതാണ്. കാരണം ഒരു അടിമ ഐച്ഛിക കര്‍മങ്ങള്‍ കൊണ്ട് അല്ലാഹുവിനോടടുക്കുമ്പോള്‍ അവന്‍ കാണുന്ന കണ്ണും കേള്‍ക്കുന്ന ചെവിയും അല്ലാഹു പ്രത്യേകമാക്കുന്നതാണ്. ഇതുമൂലം നിര്‍ബന്ധ കാര്യങ്ങള്‍ മുഖേനയുള്ള സാമീപ്യത്തിലേക്ക് അവനെത്തുമ്പോള്‍ ഉണ്ടാകുന്ന പ്രകാശം കൊണ്ട് പല അദൃശ്യങ്ങളും അവന് ദൃശ്യമാവുകയും സാധാരണക്കാര്‍ക്കില്ലാത്തവ അവനുണ്ടാവുകയും ചെയ്യുന്നു’ (റൂഹുല്‍ മആനി 1/114).

അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ക്ക് അമാനുഷികവും അസാധാരണവുമായ ജ്ഞാനം വളരെയധികമുണ്ടായിരുന്നുവെന്ന് പണ്ഡിത രേഖകളില്‍ കാണാം. ഇമാം നവവി(റ) പറയുന്നു: “”സ്വന്തമായുള്ളതും മുഴുവന്‍ ജ്ഞാനങ്ങളെയും ഉള്‍ക്കൊളുന്നതുമായ അറിവ് അല്ലാഹുവിന് മാത്രമേയുള്ളൂ. എന്നാല്‍ മുഅ്ജിസത്ത,് കറാമത്ത് മുഖേന, അല്ലാഹു അറിയിച്ച് കൊടുക്കുന്നതിനാല്‍ അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അദൃശ്യ ജ്ഞാനം ലഭിക്കുന്നതാണ്. അവ സ്വയം പര്യാപ്തമല്ല’ (ഫതാവന്നവവി/241). ഇമാം ഇബ്നു ഹജറുല്‍ ഹൈതമി(റ) പറയുന്നു: “അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും ഒട്ടനവധി അദൃശ്യങ്ങളറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വിശേഷിച്ചും നമ്മുടെ നബി(സ്വ)ക്ക്’ (അല്‍മിനഹുല്‍ മക്കിയ്യ). ഇമാം ഗസ്സാലി(റ) എഴുതി: “മറ്റുള്ളവര്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത അവസരത്തിലും നബി(സ്വ) ജിബ്രീല്‍(അ)നെ കാണുകയും സംസാരം കേള്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു’ (ഇഹ്യാ). അല്ലാമ സുര്‍ഖാനി(റ) വ്യക്തമാക്കുന്നു: “തിരുനബി(സ്വ) അദൃശ്യങ്ങളറിയുമെന്ന വിഷയത്തില്‍ അനിഷ്യേമായ ഹദീസുകള്‍ വന്നിട്ടുണ്ട് (സുര്‍ഖാനി 7/199). ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) പറയുന്നു: “പ്രാര്‍ത്ഥിച്ച ഉടനെ ഉത്തരം ലഭിക്കുക, ഭക്ഷണത്തെയും വെള്ളത്തെയും വര്‍ധിപ്പിക്കുക, അദൃശ്യമായ കാര്യങ്ങള്‍ അറിയുക, വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് പ്രവചനം നടത്തുക തുടങ്ങിയ അസാധാരണ കാര്യങ്ങള്‍ സദ്വൃത്തരായ ആളുകളില്‍ നിന്ന്, സാധാരണ സംഭവങ്ങള്‍ പോലെ ധാരാളം ഉണ്ടായിട്ടുണ്ട് (ഫത്ഹുല്‍ ബാരി 7/388).

അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയവര്‍ക്ക് അല്ലാഹു നല്‍കുന്ന അതിരുകളില്ലാത്ത ജ്ഞാനങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്ന നവീന വാദികളുടെ ശുദ്ധ വങ്കത്തങ്ങള്‍ക്ക് ഇസ്‌ലാമിക പ്രമാണങ്ങളുടെ യാതൊരു പിന്‍ബലവുമില്ലെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ പ്രയാസപ്പെടേണ്ടിവരില്ല. ഇമാം സുയൂത്വി(റ) എഴുതുന്നു: ഖുര്‍ആനില്‍ സൂചിപ്പിച്ച പല പ്രത്യേകമായ അദൃശ്യകാര്യങ്ങളും (മരണം, ആത്മാവ്, അന്ത്യനാള്‍ തുടങ്ങിയവ) തിരു നബി(സ്വ)ക്ക് അറിയാം. പക്ഷേ, മറച്ച് വെക്കാനുള്ള കല്‍പനയുള്ളതുകൊണ്ടാണ് വിളംബരം ചെയ്യാതിരുന്നത് (ഖസ്വാഇസുല്‍ കുബ്റാ). അല്ലാമ സ്വാവി(റ) രേഖപ്പെടുത്തുന്നതു കാണുക: “ഇഹലോകത്തും പരലോകത്തും സംഭവിക്കുന്ന മുഴുവന്‍ അദൃശ്യ കാര്യങ്ങളെയും അല്ലാഹു അറിയിച്ച് കൊടുത്തതിന് ശേഷം മാത്രമാണ് തിരുനബി(സ്വ) ഇഹലോകത്ത് നിന്ന് യാത്ര പറഞ്ഞതെന്നും അവയെല്ലാം പ്രവാചകര്‍(സ്വ)ക്ക് അറിയാമെന്നും വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. കാരണം “എന്റെ സവിധത്തില്‍ ഭൂമി ഹാജരാക്കപ്പെട്ടു. എന്റെ കയ്യിലേക്കു നോക്കുന്നത് പോലെ ഭൂമിയിലുള്ളതെല്ലാം ഞാന്‍ നോക്കിക്കാണുമെന്ന്’ ഹദീസില്‍ വന്നിട്ടുണ്ട്. മാത്രമല്ല, സ്വര്‍ഗവും നരകവും അതിലുള്ളവയും അവയല്ലാത്തവയും റസൂല്‍(സ്വ) കണ്ടുവെന്ന് അനിഷ്യേമായ ഹദീസുകളില്‍ വന്നിട്ടുമുണ്ട്. എന്നാല്‍ ചില അദൃശ്യ കാര്യങ്ങള്‍ മറച്ചു വെക്കാന്‍ കല്‍പ്പനയുണ്ടായിരുന്നു’ (സ്വാവി 2/111).

അല്ലാഹുവിന്റെ പ്രവാചകന് അദൃശ്യമറിയില്ലെന്ന് ആരെങ്കിലും വാദിച്ചാല്‍ അവന്‍ പിഴച്ചവനാണെന്നാണ് ഇസ്മാഈലുല്‍ ഹിഖി(റ) രേഖപ്പെടുത്തുന്നത്. അദ്ദേഹം പറയുന്നു: അല്ലാഹു അറിയിച്ച് കൊടുക്കുന്നതു പ്രകാരം തിരുനബി(സ്വ) ഭൂതകാര്യങ്ങളെയും ഭാവി കാര്യങ്ങളെയും കുറിച്ച് പ്രതിപാദിക്കാറുണ്ടായിരുന്നു. മിഅ്റാജിന്റെ രാത്രിയില്‍ അവിടുന്ന് ഇപ്രകാരം പറയുകയുണ്ടായി: “എന്റെ തൊണ്ടയില്‍ ഒരു തുള്ളി ഇറ്റിക്കുകയുണ്ടായി. അതോടെ എനിക്ക് ഭൂതവും ഭാവിയും അറിയാന്‍ സാധിച്ചു.’ വല്ലവനും അല്ലാഹുവിന്റെ പ്രവാചകന്‍ അദൃശ്യമറിയുന്നവരല്ലെന്ന് വാദിച്ചാല്‍ അവന്‍ പിഴച്ചവനാണ് (റൂഹുല്‍ ബയാന്‍ 3/35).

സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ