I (13)പ്രവാചക ശ്രേഷ്ഠനായ ഇബ്റാഹിം(അ)മുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്നവരാണ് മുസ്ലിംകള്‍. ഇബ്റാഹിം നബി(അ)നെയും പുത്രന്മാരായ ഇസ്മാഈല്‍(അ), ഇസ്ഹാഖ്(അ) എന്നിവരെയും മുസ്ലിംകള്‍ ഏറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനം കാണിക്കരുതെന്ന് പരിശുദ്ധ ഖുര്‍ആ`ന്‍ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട് (2/285).
മുസ്ലിംകളുടെ പല ആരാധനകളും ആഘോഷങ്ങളും ഇബ്റാഹിം(അ)നെയും കുടുംബത്തെയും ആസ്പദിച്ചു കിടക്കുന്നു. അഞ്ചുനേരവും നിസ്കാരത്തില്‍ ഇബ്റാഹിം നബി(അ)നെയും കുടുംബത്തെയും മുസ്ലിംകള്‍ സ്മരിക്കുന്നു. മുസ്ലിംകളുടെ പ്രധാന ആരാധനയായ പരിശുദ്ധ ഹജ്ജിന്റെ മുഖ്യ ഭാഗവും ഇബ്റാഹിമി സ്മരണയാണ്. ഇബ്റാഹിം നബി(അ)ന്റെയും കുടുംബത്തിന്റെയും ജീവിതത്തിലെ പ്രധാന രംഗങ്ങള്‍ ഹജ്ജിലൂടെ മുസ്ലിം ലോകം അയവിറക്കുന്നു. ബലിദാനവും ഇങ്ങനെതന്നെ. ദൈവാജ്ഞപ്രകാരം മകനെ ബലി നല്‍കാ`ന്‍ തയ്യാറായ ഇബ്റാഹിം നബി(അ)യുടെ ത്യാഗമനസ്ഥിതി മാനിച്ച് മകനുപകരം മൃഗത്തെ അര്‍പ്പിക്കാ`ന്‍ അല്ലാഹു കല്‍പിച്ചു. ഇതിന്റെ സ്മരണക്കായി മുസ്ലികള്‍ മൃഗബലി നടത്തുന്നു. ഇബ്റാഹിം നബി(അ)ന്റെ മൂത്ത പുത്രനായ ഇസ്മാഈല്‍(അ)നെയാണ് ബലിയര്‍പ്പിക്കാ`ന്‍ കല്‍പിക്കപ്പെട്ടത്.
എന്നാല്‍ ബലിയര്‍പ്പിക്കാ`ന്‍ കല്‍പിക്കപ്പെട്ടത് ഇസ്മാഈല്‍(അ) അല്ലെന്നും ഇസ്ഹാഖ്(അ) ആണെന്നുമാണ് ജൂതക്രൈസ്തവ വിശ്വാസം. അവരുടെ പ്രാമാണിക ഗ്രന്ഥമായ ബൈബിളില്‍ ബലിയുടെ സംഭവം വിവരിക്കുന്നിടത്ത് ഇസ്മാഈല്‍(അ)ന് പകരം ഇസ്ഹാഖ്(അ)നെ പ്രതിഷ്ഠിച്ചതാണിതിന് ഉപോല്‍ബലകം.
പരിശുദ്ധ ഖുര്‍ആ`ന്‍ പൂര്‍വവേദങ്ങളെ അംഗീകരിക്കുകയും അതിനെ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന സത്യമായ വേദഗ്രന്ഥമാണെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നത് കാണാം: “നബിയേ, താങ്കള്‍ക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു. അതിന്റെ മുന്പുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുസൂക്ഷിക്കുന്നതുമത്രെ അത്’ (5/48).
പൂര്‍വവേദങ്ങളായ തൗറാത്തിന്റെയും ഇഞ്ചീലിന്റെയും സബൂറിന്റെയും ഉള്ളടക്കം എന്താണെന്ന് വ്യക്തമാക്കിക്കൊണ്ടും അവയില്‍ നടന്ന പുരോഹിത കൈകടത്തലുകള്‍ തുറന്നു കാട്ടിക്കൊണ്ടും ഇലാഹീ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആ`ന്‍ അവയെ കാത്തുസൂക്ഷിക്കുന്നു. ഇബ്റാഹിം നബി(അ)ന്റെ ചരിത്രം അതിന് വ്യക്തമായ ഒരുദാഹരണമാണ്.
ചരിത്രപരമായും ധൈഷണികമായും വസ്തുനിഷ്മായി അപഗ്രഥിക്കുന്പോള്‍ ഇസ്മാഈലിനെയാണ് ബലിയര്‍പ്പിക്കാ`ന്‍ കല്‍പിക്കപ്പെട്ടതെന്ന് വ്യക്തമാവുന്നതാണ്.
ഖുര്‍ആനില്‍ നിന്നുള്ള തെളിവ്
പരിശുദ്ധ ഖുര്‍ആനിലെ പല വചനങ്ങളും ഇസ്മാഈല്‍(അ)നെയാണ് അറുക്കാ`ന്‍ കല്‍പിക്കപ്പെട്ടതെന്നത് വ്യക്തമാക്കുന്നുണ്ട്. 37ാം അധ്യായം 99 മുതല്‍ 113 വരെയുള്ള വചനങ്ങളിലാണ് ബലി സംഭവം വിവരിക്കുന്നത്. എന്നാല്‍ ഈ ആയത്തുകളില്‍ ഇസ്മാഈലിനെയാണ് ബലിയര്‍പ്പണത്തിന് കൊണ്ടുപോയതെന്നതിന് യാതൊരു സൂചനയുമില്ലെന്നാണ് ക്രൈസ്തവ പ്രബോധകരുടെ വാദം.
“ഈ ആയത്തുകളില്‍ നിന്നും യിസ്മായേലിനെയാണ് ബലിയര്‍പ്പണത്തിന് കൊണ്ടുപോയത് എന്ന് ഒരു സൂചനയുമില്ലെന്നു മാത്രമല്ല, യിസ്ഹാഖിനെ തന്നെയായിരുന്നു ബലിയര്‍പ്പണത്തിനു കൊണ്ടുപോയതെന്ന് പകല്‍പോലെ സ്പഷ്ടവുമാണ്’ (നൂറുല്‍ ഹയാത് 5/1, പേ 23).
ഇനി വസ്തുനിഷ്ഠമായി ഈ ഖുര്‍ആനിക വചനങ്ങള്‍ പരിശോധിച്ചുനോക്കാം:
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാ`ന്‍ എന്റെ രക്ഷിതാവിലേക്ക് പോവുകയാണ്, അവ`ന്‍ എനിക്ക് വഴി കാണിക്കുന്നതാണ് (37/99).
എന്റെ രക്ഷിതാവേ, സദ്വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യണമേ (37/100).
ഇസ്ഹാഖ്(അ)നെയാണ് ബലിയര്‍പ്പിക്കാ`ന്‍ കല്‍പിക്കപ്പെട്ടതെന്നതിന് ക്രൈസ്തവര്‍ ഈ വചനവും തെളിവായി ഉദ്ധരിക്കാറുണ്ട്. അവരുടെ വ്യാഖ്യാനം ഇങ്ങനെ:
“ഖുര്‍ആന്റെ വെളിച്ചത്തില്‍ തന്നെ ഇസ്മാഈല്‍ ഒരു സല്‍പുത്രനായിരുന്നില്ല എന്നത് വ്യക്തമാണ്. സ്വാഫ്ഫാത് 99ല്‍ നാഥാ, എനിക്കൊരു സല്‍പുത്രനെ പ്രദാനം ചെയ്യണമേ എന്ന് ഇബ്റാഹിം നബി പ്രാര്‍ത്ഥിച്ചു. ഇതിനര്‍ത്ഥം ഇസ്മാഈലിന്റെ ജനനം തനിക്ക് തീര്‍ച്ചയായും ഖേദമുണ്ടായിരുന്നു എന്നല്ലേ. അതുകൊണ്ട് ഒരു സല്‍പുത്ര`ന്‍ ജനിക്കണമെന്നായിരുന്നു ആഗ്രഹം. അത് റബ്ബ് നിറവേറ്റുകയും ആ സല്‍പുത്രനായ ഇസ്ഹാകിനെ മോറിയ പര്‍വതത്തില്‍ യാഗാര്‍പ്പണത്തിനായി കൊണ്ടുപോവുകയും ചെയ്തു’ (നൂറുല്‍ ഹയാത്, പേ 35).
ഇബ്റാഹിം നബി(അ) എപ്പോഴാണ് ഇപ്രകാരം പ്രാര്‍ത്ഥിച്ചതെന്ന് പരിശോധിച്ചാല്‍ ഉദ്ധൃത വിമര്‍ശനങ്ങളിലെ വിവരമില്ലായ്മ മനസ്സിലാവും.
ചരിത്രം ഇപ്രകാരമാണ്:
ഇബ്റാഹിം നബി(അ)നെ അവിശ്വാസിയായ നംറൂദും അനുയായികളും അഗ്നികുണ്ഠത്തിലിട്ടു. എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നബി അതില്‍ നിന്നു രക്ഷപ്പെട്ടു. അതിനു ശേഷമുള്ള സംഭവമാണ് ഇവിടെ വിവരിച്ചിട്ടുള്ളത്. ആ നാട്ടില്‍ ഏകദൈവ വിശ്വാസം പ്രബോധനം ചെയ്യാ`ന്‍ ഒട്ടും നിര്‍വാഹമില്ലെന്ന് അദ്ദേഹത്തിന് പരമബോധ്യം വന്നു. തന്റെ രക്ഷിതാവ് തന്നെ സഹായിക്കുമെന്ന ഉറച്ച വിശ്വാസപ്രകാരം അവന്റെ അനുമതിയാലെ ഇബ്റാഹിം നബി(അ) അവിടെ നിന്നു മറ്റൊരു നാട്ടിലേക്ക് പലായനം ചെയ്തു.
സഹായത്തിനാളില്ലാതെ പ്രയാസപ്പെട്ടപ്പോള്‍ തൗഹീദ് പ്രബോധനത്തില്‍ തന്നെ സഹായിക്കുവാനും തന്റെ ശേഷവും അത് നിലനിര്‍ത്തുവാനും പറ്റിയ സന്താനം തനിക്കുണ്ടാവണമെന്ന് നബി ആഗ്രഹിച്ചു. അതിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.
ഈ സംഭവത്തെക്കുറിച്ച് ഡി. ബാബുപോള്‍ തന്റെ ബൈബിള്‍ നിഘണ്ടുവായ വേദശബ്ദ രത്നാകരത്തില്‍ വിശദീകരിച്ചിട്ടുണ്ട് (പേ 49).
ബൈബിള്‍ ഉല്‍പത്തി പുസ്തകത്തില്‍ അബ്രഹാമിന്റെ ഈ പലായനത്തെക്കുറിച്ച് വ്യക്തമാക്കുന്നതിങ്ങനെ:
“യഹോവ അബ്രഹാമിനോട് അരുളി ചെയ്തു.”നീ നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാ`ന്‍ നിന്നെ കാണിക്കാനിരിക്കുന്ന ദേശത്തേക്കു പോകുക’ (12/1).
“യഹോവ തന്നോടു കല്‍പിച്ചതനുസരിച്ച് അബ്രഹാം യാത്ര പുറപ്പെട്ടു. ലോത്തും അവനോടു കൂടെ പോയി. ഹാരാനില്‍ നിന്നും പുറപ്പെടുന്പോള്‍ അബ്രഹാമിന് 75 വയസ്സായിരുന്നു’ (12/4).
ഇതില്‍ നിന്നും ഇബ്റാഹിം നബിയുടെ പ്രാര്‍ത്ഥന നടന്നത് തന്റെ 75ാം വയസ്സിലാണെന്നു വ്യക്തം. 75ാം വയസ്സില്‍ ഇബ്റാഹിം നബിക്ക് സന്താനങ്ങള്‍ ഇല്ലായിരുന്നു. 86ാം വയസ്സിലാണ് ആദ്യ പുത്രനായ ഇസ്മാഈല്‍ ജനിക്കുന്നത് (16/16).
ഒരു പുത്രനുമില്ലാത്ത ഘട്ടത്തില്‍ ഇബ്റാഹിം നബി(അ) നടത്തിയ പ്രാര്‍ത്ഥന എങ്ങനെയാണ് രണ്ടാമനായ മറ്റൊരു സന്താനത്തിന് വേണ്ടിയാവുന്നത്? ചുരുങ്ങിയത് ബൈബിളെങ്കിലും വായിക്കാ`ന്‍ സാവകാശം കാണിക്കാത്തതിന്റെ ഫലമാണിത്. അബ്രഹാമിന്റെ ഈ യാത്രയെക്കുറിച്ച് മേല്‍ ലേഖനമെഴുതിയ ഫാദര്‍ ജോണ്‍സണ്‍ തേക്കടിയില്‍ പരാമര്‍ശിക്കുന്നതിങ്ങനെ:
“ഈ വാഗ്ദാനങ്ങളെ ലഭ്യമായ ഇബ്റാഹിം തന്റെ ഭാര്യയായ സാറയെയും സഹോദരന്റെ മകനായ ലൂത്തിനെയും കൂട്ടി (ലോത്ത്) ഹാരാനില്‍ നിന്നും പുറപ്പെട്ടു. അപ്പോള്‍ ഇബ്റാഹിമിന് വയസ്സ് 85′ (നൂറുല്‍ ഹയാത്/30).
ഇദ്ദേഹം സ്വന്തം വകയായി ബൈബിള്‍ വാക്യങ്ങള്‍ക്ക് വിരുദ്ധമായി തന്നെ 10 വയസ്സ് ഇബ്റാഹിം നബിക്ക് കൂട്ടിയിട്ടുണ്ട്. എന്നിരുന്നാലും 85ാം വയസ്സിലും ഇബ്റാഹിം നബിക്ക് സന്താനങ്ങളില്ലായിരുന്നുവെന്ന് ബൈബിള്‍ തന്നെ വ്യക്തമാക്കിയതാണല്ലോ. യാത്ര 75ലായാലും 85ലായാലും നബിക്ക് ഒരു കുട്ടിയും അന്നില്ലായിരുന്നു. അതുകൊണ്ടുതന്നെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍(?) ഇസ്മാഈല്‍(അ) ഒരു സദ്പുത്രനായിരുന്നില്ല എന്ന ദുരാരോപണം പൂര്‍ണമായ വൈജ്ഞാനിക വഞ്ചനയാണെന്ന് ആര്‍ക്കും വ്യക്തമാകുമല്ലോ. ഒരു വിധ ധര്‍മച്യുതിയും മറ്റു വൈകല്യങ്ങളുമില്ലാത്ത പ്രവാചകന്മാരിലെ വിശുദ്ധ കണ്ണികളിലൊരാളായാണ് ഇസ്ലാം ഇസ്മാഈല്‍(അ)നെ പരിചയപ്പെടുത്തിയത്.
വിശുദ്ധ ഖുര്‍ആ`ന്‍ വിവരണം തുടരുന്നു:
“അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു’ (37/101).
സഹനശീലനായ ഈ ബാല`ന്‍ ഇസ്മാഈല്‍ ആണ്. കാരണം “സഹനശീല`ന്‍’ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചക`ന്‍ ഇസ്ഹാഖ്(അ) അല്ല, ഇസ്മാഈല്‍(അ) ആണെന്ന് ഖുര്‍ആ`ന്‍ അറിയിക്കുന്നു:
“ഇസ്മാഈലിനെയും ഇദ്രീസിനെയും ദുല്‍കിഫിലിനെയും (ഓര്‍ക്കുക), അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു’ (21/85).
ഇസ്മാഈല്‍(അ)നെ വിശേഷിപ്പിച്ച സഹനം അത് ബലിയറുക്കുന്നതിന്റെ മേലിലുള്ള സഹനമാണെന്ന് ഖുര്‍ആ`ന്‍ വ്യാഖ്യാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്ഹാഖിനെ സഹനശീല`ന്‍ എന്ന് ഖുര്‍ആ`ന്‍ വിശേഷിപ്പിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ ബലിയറുക്കപ്പെടാ`ന്‍ കല്‍പിക്കപ്പെട്ട പ്രവാചക`ന്‍ ഇസ്മാഈല്‍ ആണെന്ന് ഈ വചനം പകല്‍പോലെ വ്യക്തമാക്കുന്നു.
അടുത്ത വാക്യം ഇങ്ങനെ: “എന്നിട്ട് ആ ബാല`ന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമോനേ! ഞാ`ന്‍ നിന്നെ അറുക്കണമെന്ന് സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ, നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവ`ന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെട്ടതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്’ (37/102).
“അങ്ങനെ അവര്‍ ഇരുവരും കല്‍പനയ്ക്കു കീഴ്പെടുകയും, അവനെ ചരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: ഹേ ഇബ്റാഹിം, തീര്‍ച്ചയായും താങ്കള്‍ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്’ (37/103106).
“അവന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു’ (37/107).
“പില്‍കാലക്കാരില്‍ അദ്ദേഹത്തിന്റെ (ഇബ്റാഹീമിന്റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു’ (37/108).
“ഇബ്റാഹിമിന് സമാധാനം! അപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനാകുന്നു’ (109111).
“ഇസ്ഹാഖ് എന്ന മകന്റെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന് നാം സന്തോഷവാര്‍ത്ത അറിയിച്ചു. സദ്വൃത്തരില്‍ പെട്ട ഒരു പ്രവാചക`ന്‍ എന്ന നിലയില്‍’ (112).
ഉദ്ധൃത ഖുര്‍ആ`ന്‍ വചനങ്ങളില്‍ ബലിയുടെ സംഭവം പൂര്‍ണമായും വിശദീകരിച്ച ശേഷമാണ് ഇസ്ഹാഖ് എന്ന പുത്രനെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ച സംഭവം (37/112) പറയുന്നത്. ഇതില്‍ നിന്നുതന്നെ ബലിയറുക്കാ`ന്‍ കല്‍പിക്കപ്പെട്ടത് അന്ന് ജനിച്ചിട്ടില്ലാത്ത ഇസ്ഹാഖ്(റ)നെയല്ല, മറിച്ച് ഇബ്റാഹീം(അ)ന്റെ ഏകപുത്രനായ ഇസ്മാഈലിനെയാണെന്നത് വ്യക്തമാണല്ലോ.
ശേഷം ഇബ്റാഹിം നബിയുടെ രണ്ട് പുത്രന്മാരായ ഇസ്മാഈല്‍(അ)നെയും ഇസ്ഹാഖ്(അ)നെയും അല്ലാഹു അനുഗ്രഹിക്കുന്നതായി ഖുര്‍ആ`ന്‍ പിന്നീട് വിവരിക്കുന്നു: “അദ്ദേഹത്തിനും ഇസ്ഹാഖിനും നാം അനുഗ്രഹം നല്‍കുകയും ചെയ്തു. അവര്‍ ഇരുവരുടെയും സന്തതികളില്‍ സദ്വൃത്തരുണ്ട്, സ്വന്തത്തോടു തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്’ (37/113).
ഇരുവരുടെയും സന്താന പരമ്പരയില്‍ വിശ്വാസികളും അവിശ്വാസികളുമുണ്ടെന്ന് ഖുര്‍ആ`ന്‍ ഇതില്‍ വ്യക്തമാക്കി.
കൂടുതല്‍ തെളിവുകള്‍
ഒന്ന്: മുഹമ്മദ് നബി(സ്വ) ഒരിക്കല്‍ പറഞ്ഞു: “ഞാ`ന്‍ രണ്ട് ബലിയര്‍പ്പിതരുടെ സന്തതിയാണ്.’
വല്യുപ്പയായ ഇസ്മാഈല്‍ നബി(അ)നെയും തന്റെ പിതാവായ അബ്ദുല്ല(റ)യെയും സൂചിപ്പിച്ചാണ് അവിടുന്ന് ഇതു പറഞ്ഞത്. മുഹമ്മദ് നബി(സ്വ)യുടെ പിതൃവ്യ`ന്‍ അബ്ദുല്‍ മുത്വലിബ് തന്റെ മക`ന്‍ അബ്ദുല്ലയെ ബലിയറുക്കാ`ന്‍ നേര്‍ച്ചയാക്കിയതായിരുന്നു. പിന്നീട് 100 ഒട്ടകങ്ങള്‍ പകരം നല്‍കി അതില്‍ നിന്ന് ഒഴിവായതാണ്. ബലിയറുക്കാ`ന്‍ കല്‍പിക്കപ്പെട്ടത് ഇസ്മാഈലിനെയാണെന്ന് ഇത് വ്യക്തമാക്കുന്നു. കാരണം ഇസ്മാഈല്‍ നബി(അ)ന്റെ സന്താന പരമ്പരയിലാണ് മുഹമ്മദ് നബി(സ്വ)യുടെ ജനനം. ഇത് ക്രൈസ്തവും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.
പ്രവാചക`ന്‍ മുഹമ്മദ് നബി(സ്വ) തന്റെ പ്രബോധന വേളയിലോ വഹ്യ് ലഭിച്ചപ്പോഴോ ഇബ്റാഹിം(അ) ഇസ്മാഈല്‍(അ)നെയാണ് ബലിയര്‍പ്പണം നടത്താ`ന്‍ കൊണ്ടുപോയതെന്ന് പറഞ്ഞിട്ടില്ലെന്ന് കുപ്രചാരണം നടത്തുന്ന ക്രൈസ്തവ പുരോഹിതര്‍ ആരെയാണ് വഞ്ചിക്കാ`ന്‍ ശ്രമിക്കുന്നതെന്ന് ഒരു നിമിഷം ആലോചിക്കുക.
രണ്ട്: അസ്മാഇയില്‍ നിന്നും നിവേദനം, അദ്ദേഹം പറയുന്നു: “ഞാ`ന്‍ അബൂഅംറില്‍ അലാഇനോട് ബലിയറുക്കാ`ന്‍ കല്‍പിക്കപ്പെട്ടത് ആരെയാണെന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഓ അസ്മാഅ്, താങ്കള്‍ക്ക് ബുദ്ധിയില്ലേ, എപ്പോഴാണ് ഇസ്ഹാഖ് മക്കയിലുണ്ടായത്?! തീര്‍ച്ചയായും ഇസ്മാഈലല്ലേ മക്കയിലുണ്ടായതും തന്റെ പിതാവിന്റെ കൂടെ അല്ലാഹുവിന്റെ ഭവനം പണിതതും?’ (റാസി 9/347).
ബലിയറുക്കാ`ന്‍ കൊണ്ടുപോയത് ഇസ്മാഈലിനെയാണെന്നും ഇതു നടന്നത് മക്കയില്‍ വെച്ചാണെന്നും ഈ സംഭവം തെളിയിക്കുന്നു. പുത്രന് പകരം അറവ് നടത്തിയ ആടിന്റെ കൊന്പ് കഅ്ബയില്‍ തൂക്കിയിട്ടത് സര്‍വാംഗീകൃത വാര്‍ത്തയാണ്. ഇത് ബലി സംഭവം നടന്നത് മക്കയിലാണെന്നതിനെ സ്ഥിരീകരിക്കുന്നു.
അതുപോലെ മുസ്ലിംകളുടെ പ്രധാന ആരാധനയായ ഹജ്ജിലെ മുഖ്യ കര്‍മങ്ങളിലൊന്നായ ജംറകളിലെ കല്ലേറും ബലി സംഭവം നടന്നത് മക്കയിലാണെന്ന് വ്യക്തമാക്കുന്നുണ്ട്. കാരണം മൂന്നു തൂണുകള്‍ സാത്താനെയാണ് പ്രതിനിധീകരിക്കുന്നത്. മകനെ ബലിയറുക്കുവാ`ന്‍ പോവുന്ന സന്ദര്‍ഭത്തില്‍ പിശാച് അതില്‍ നിന്നും പിന്തിരിപ്പിക്കാ`ന്‍ ശ്രമിക്കുകയും ഇബ്റാഹിം നബി(അ) അവ കല്ലെറിഞ്ഞ് ആട്ടിയോടിക്കുകയും ചെയ്തു. മൂന്നു തവണ ഇതാവര്‍ത്തിച്ചു. ഈ സംഭവത്തിന്റെ സ്മരണയാണ് ജംറകളിലെ കല്ലേറ്.
ബലി സംഭവം നടന്നത് മക്കയില്‍ വെച്ചാണെന്ന് വ്യക്തമാവുന്നതോടെ ബലിയറുക്കാ`ന്‍ കൊണ്ടുപോയത് ഇസ്മാഈലിനെ തന്നെയാണെന്ന് ഉറപ്പിക്കാം. കാരണം ഇസ്ഹാഖ്(അ) മക്കയില്‍ വന്നിട്ടേയില്ല. ഇസ്ഹാഖിനെയാണ് ബലിയറുക്കാ`ന്‍ കൊണ്ടുപോയതെങ്കില്‍ സംഭവം നടക്കേണ്ടിയിരുന്നത് ശാമില്‍ വെച്ചാണ്.
ബൈബിളിന്റെ വിശദീകരണം
ഉല്‍പത്തി പുസ്തകത്തിലെ 22ാം അധ്യായത്തിലാണ് ബലിയെപ്പറ്റി വിവരിക്കുന്നത്. അത് ഇപ്രകാരമാണ്: “”ഈ സംഭവങ്ങള്‍ക്കു ശേഷം അബ്രഹാമിനെ പരീക്ഷിച്ചു. അബ്രഹാമേ എന്ന് ദൈവം വിളിച്ചതിന് “ഞാ`ന്‍ ഇതാ’ എന്ന് അവ`ന്‍ പറഞ്ഞു. അപ്പോള്‍ ദൈവം അവനോട് “നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാകിനെ കൂട്ടിക്കൊണ്ട് മോരിയോ ദേശത്തു പോയി, അവിടെ ഞാ`ന്‍ നിന്നോടു കല്‍പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗമായി അര്‍പ്പിക്കുക’ എന്നു അരുളി ചെയ്തു” (22/1,2).
ഉദ്ധൃതവചനത്തിലെ “ഏകജാത`ന്‍’ എന്ന പദമാണ് ക്രൈസ്തവ ദുര്‍വ്യാഖ്യാനങ്ങളുടെ ആത്മാവ് ചോര്‍ത്തുന്നത്. ബലിയറുക്കാ`ന്‍ കല്‍പിക്കപ്പെട്ട പുത്രനെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്തെല്ലാം ബൈബിള്‍ ഈ പദം ഉപയോഗിച്ചിട്ടുണ്ട് (ഉല്‍പത്തി 22/12,16 നോക്കുക). ബലിയറുക്കാ`ന്‍ ദൈവം കല്‍പിച്ചത് അബ്രഹാമിന്റെ ആദ്യത്തെ പുത്രനെയായിരുന്നു. അഥവാ മറ്റൊരു പുത്ര`ന്‍ ഇല്ലാതിരിക്കുന്പോള്‍ ഉണ്ടായിരുന്ന ഏക സന്തതിയെ ആയിരുന്നു എന്നാണ് ഉല്‍പത്തി പുസ്തകത്തിലെ “ഏകജാത`ന്‍’ എന്ന പദത്തില്‍ നിന്നും ഗ്രഹിക്കാനാവുക.
ക്രൈസ്തവരുടെ മറിമായം
ബലിയറുക്കുവാനുള്ള ദൈവ കല്‍പനയില്‍ “ഏകജാതനായ യിസ്ഹാഖിനെ’ എന്നാണുള്ളത്. “ഏകജാത`ന്‍’ എന്ന് യിസ്ഹാഖിനെ വിശേഷിപ്പിക്കുന്നിടത്താണ് പ്രശ്നം. അബ്രഹാമിന്റെ ദ്വിതീയ പുത്രനായ യിസ്ഹാഖ് എങ്ങനെയാണ് ഏകജാതനാകുന്നത്? അബ്രഹാമിന്റെ ആദ്യ പുത്ര`ന്‍ യിശ്മയേല്‍ ആണെന്നും യിശ്മയേല്‍ ജനിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് യിസ്ഹാഖിന്റെ ജനനം എന്നും ഉല്‍പത്തി പുസ്തകത്തില്‍ നിന്നുതന്നെ വ്യക്തമാവുന്പോള്‍ ഇതെങ്ങനെ യാഥാര്‍ത്ഥ്യത്തോടു യോജിക്കും.
“ഹാഗാര്‍ അബ്രഹാമിന് യിശ്മയേലിനെ പ്രസവിച്ചപ്പോള്‍ അബ്രഹാമിന് 86 വയസ്സായിരുന്നു’ (ഉല്‍പത്തി 16/16). “തന്റെ മകനായ യിസ്ഹാക് ജനിച്ചപ്പോള്‍ അബ്രഹാമിന് 100 വയസ്സായിരുന്നു’ (21/5)
ഈ വചനങ്ങളില്‍ നിന്നും അബ്രഹാമിന് തന്റെ 86ാം വയസ്സില്‍ ജനിച്ച യിശ്മയേല്‍ ആണ് അദ്ദേഹത്തിന്റെ ആദ്യപുത്ര`ന്‍ എന്ന് മനസ്സിലാക്കാം. മേല്‍ പറഞ്ഞതില്‍ നിന്നും ഉല്‍പത്തി 22/2ലെ യിസ്ഹാഖിനെ എന്നത് യഹൂദ പുരോഹിതര്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് നിഷ്പ്രയാസം മനസ്സിലാക്കാവുന്നതാണ്. കാരണം യിശ്മയേല്‍ ജനിച്ച് 14 വര്‍ഷം കഴിഞ്ഞിട്ടാണ് യിസ്ഹാഖ് ജനിക്കുന്നത്. യിശ്മയേല്‍ ജീവിച്ചിരിക്കെ യിസ്ഹാഖിനെ “ഏകജാത`ന്‍’ “ഏകപുത്ര`ന്‍’ എന്നൊക്കെ എങ്ങനെ വിശേഷിപ്പിക്കും? ബൈബിളിലെ “ഏകജാത`ന്‍, ഏക പുത്ര`ന്‍’ എന്നീ പ്രയോഗങ്ങള്‍ ബലിയറുക്കാ`ന്‍ കല്‍പിക്കപ്പെട്ടത് ഇസ്മാഈലിനെയാണെന്ന് കുറിക്കുന്നു.
യിശ്മായേലിനെ എന്നത് വെട്ടിമാറ്റി യിസ്ഹാഖിനെ എന്നെഴുതിച്ചേര്‍ത്തിരിക്കുകയാണ് ബൈബിളുകാര്‍. പദത്തിന്റെ അപ്പുറവും ഇപ്പുറവും നോക്കാതെ മാറ്റത്തിരുത്തലുകള്‍ വരുത്തിയത് തങ്ങള്‍ക്കുതന്നെ വിനയാകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. ഏതായാലും “ഏകജാത`ന്‍’ ജൂത ക്രൈസ്തവര്‍ക്ക് പുലിവാലായി നിലനില്‍ക്കുന്നു. ഈ അബദ്ധത്തെ ക്രൈസ്തവലോകം ഞൊണ്ടിന്യായങ്ങള്‍ പറഞ്ഞ് ന്യായീകരിക്കുവാ`ന്‍ ശ്രമിക്കുന്ന ചിത്രമാണ് ഇപ്പോള്‍ കാണാനാവുന്നത്.
യഹൂദ പാരമ്പര്യമനുസരിച്ച് അടിമയില്‍ ഉണ്ടായ കുട്ടിയെ സ്വന്തം പുത്രനായി ഗണിക്കുന്നത് അപമാനമായി കാണുന്നത് കൊണ്ട്, അബ്രഹാം തന്റെ ഭാര്യ സാറ നല്‍കിയ അടിമസ്ത്രീ ഹാഗാറി (ഉല്‍പത്തി 16/2) ലുണ്ടായ പുത്ര`ന്‍ യിശ്മയേലിനെ സ്വന്തം പുത്രനായി പരിഗണിച്ചില്ലെന്നും അതിനാല്‍ ആദ്യജാത`ന്‍ യിസ്ഹാഖ് തന്നെയാണെന്നും ഇവര്‍ വാദിച്ചുകൊണ്ടിരിക്കുന്നു.
പക്ഷേ, ബൈബിള്‍ ഉല്‍പത്തി പുസ്തകം ഒന്നു വായിച്ചാല്‍ ഇത് നിഷ്പ്രഭമാവുന്നതു കാണാം. സന്താനമില്ലാതെ ദുഃഖിച്ചിരിക്കുന്ന അബ്രഹാം ദൈവത്തോട് ഖേദം പ്രകടിപ്പിച്ചപ്പോള്‍ ദൈവം സന്താനത്തെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുകയും ലഭിക്കാ`ന്‍ പോവുന്ന സന്താനത്തെ എണ്ണത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങളോടുപമിക്കുന്നതായും ഉല്‍പത്തി 15/15ലുണ്ട്. ഇപ്രകാരം ഗര്‍ഭിണിയായ ഹാഗാറിനും ദൈവം സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തിട്ടുണ്ട് (ഉല്‍പത്തി 16/10).
എന്തിനേറെ പറയണം, കുട്ടിയുടെ പേര് പോലും ദൈവമാണ് നിര്‍ദേശിച്ചത്. “യഹോവയുടെ ദൂത`ന്‍ വീണ്ടും അവളോട്, നീയൊരു ഗര്‍ഭിണിയാകുന്നുവല്ലോ, നീ ഒരു മകനെ പ്രസവിക്കും, യഹോവ നിന്റെ സങ്കടം കേട്ടിരിക്കുന്നത് കൊണ്ട് അവന് യിശ്മായേല്‍ എന്നു പേരു വിളിക്കണം’ (ഉല്‍പത്തി 16/11). ദൈവം പോലും പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്ത പുത്രനെ അബ്രഹാം അംഗീകരിക്കാതിരിക്കുമോ? ഒരിക്കലുമില്ല.
കേവലം അടിമയല്ല, മു`ന്‍ അടിമയായിരുന്നുവെങ്കിലും ഹാഗാര്‍ അബ്രഹാമിന്റെ നിയമപ്രകാരമുള്ള ഭാര്യയായിരുന്നുവെന്നും ബൈബിള്‍ വ്യക്തമാക്കുന്നു: “അബ്രഹാം കാനാ`ന്‍ ദേശത്ത് താമസം ആരംഭിച്ച് പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ അവന്റെ ഭാര്യയായ സാറായി തന്റെ മിസ്രയീമ്യ ദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രഹാമിനു ഭാര്യയായി കൊടുത്തു’ (ഉല്‍പത്തി 16/3).
ഈ വചനത്തില്‍ സാറ ഹാഗാറിനെ അബ്രഹാമിന് അടിമയായി കൊടുത്തു എന്നല്ല, മറിച്ച് ഭാര്യയായി കൊടുത്തു എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതില്‍ നിന്നും ഹാഗാര്‍ അബ്രഹാമിന്റെ യഥാര്‍ത്ഥ ഭാര്യ തന്നെയാണെന്ന് മനസ്സിലാക്കാം.
അബ്രഹാം യിശ്മയേലിനെ സ്വന്തം മകനായി പരിഗണിക്കുന്നത് ബൈബിളില്‍ കാണാ`ന്‍ സാധിക്കും. അബ്രഹാം ദൈവകല്‍പന പ്രകാരം മകന് പേരിടുകയും തന്റെ മകനായ യിശ്മയേലിന് വേണ്ടി അബ്രഹാം ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ദൈവം യിശ്മയേലിനെ അനുഗ്രഹിക്കുകയും അത്യധികം സന്താന സമൃദ്ധിയുള്ളവനും പന്ത്രണ്ട് പ്രഭുക്കന്മാരുടെ പിതാവും വലിയ ജനതയുമാകുമെന്നും വാഗ്ദാനം നല്‍കുകയും ചെയ്യുന്നു (ഉല്‍പത്തി 17/23).
പരിഛേദനയിലും മറ്റു കര്‍മങ്ങളിലും സ്വന്തം മകനായി തന്നെ യിശ്മയേലിനെ പരിഗണിക്കുന്ന അബ്രഹാമിനെ ഉല്‍പത്തി 17/23ല്‍ കാണാം. ഒരു ദിവസമായിരുന്നു അബ്രഹാമും മക`ന്‍ യിശ്മയേലും പരിഛേദനയേറ്റിരുന്നത് എന്നും ബൈബിള്‍ പറയുന്നു (ഉല്‍പത്തി 17/26).
ഉദ്ധൃത സംഭവങ്ങളില്‍ നിന്നും അബ്രഹാം യിശ്മയേലിനെ സ്വന്തം പുത്രനായി പരിഗണിച്ചുവെന്നത് വ്യക്തം. എതിരായുള്ള ഒരു സൂചനപോലും ബൈബിള്‍ നല്‍കുന്നില്ലതാനും.
തീര്‍ന്നില്ല, രണ്ടു ഭാര്യമാരുള്ള ഒരാള്‍ അയാളുടെ ഇഷ്ട ഭാര്യയില്‍ ജനിച്ച രണ്ടാമത്തെ മകന് അനിഷ്ട ഭാര്യയില്‍ ജനിച്ച ആദ്യപുത്രന് നല്‍കേണ്ട അവകാശം നല്‍കുന്നതിനെ ബൈബിള്‍ കര്‍ശനമായി വിലക്കുന്നതു കാണാം.
“ഒരുവന് ഇഷ്ടയും അനിഷ്ടയുമായ രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കുകയും അവര്‍ ഇരുവരും അവനു പുത്രന്മാരെ പ്രസവിക്കുകയും ആദ്യ ജാത`ന്‍ അനിഷ്ടയുടെ മക`ന്‍ ആയിരിക്കുകയും ചെയ്താല്‍ അവ`ന്‍ തന്റെ സ്വത്ത് പുത്രന്മാര്‍ക്ക് ഭാഗിച്ചുകൊടുക്കുന്പോള്‍ അനിഷ്ടയുടെ മകനായ ആദ്യജാതനു പകരം ഇഷ്ടയുടെ മകന് ജ്യേഷ്ഠാവകാശം കൊടുക്കരുത്. തനിക്കുള്ള സകലതിലും രണ്ടുപങ്ക് അനിഷ്ടയുടെ മകന് കൊടുത്ത് അവനെ ആദ്യ ജാതനായി സ്വീകരിക്കണം. അവ`ന്‍ അവന്റെ ബലത്തിന്റെ ആരംഭമല്ലോ, ജ്യേഷ്ഠാവകാശം അവനുള്ളതാകുന്നു’ (ആവര്‍ത്തന പുസ്തകം 21/1517).
“ആദ്യജാത`ന്‍’ എന്ന പദം യിസ്ഹാഖിനെ വിശേഷിപ്പിച്ചതിന് ക്രൈസ്തവ ലോകം നടത്തുന്ന ന്യായവാദങ്ങളെ ഈ വചനം പൂര്‍ണമായും നിര്‍വീര്യമാക്കുന്നു. ഹാഗാറിനോട് അബ്രഹാമിന് ഒരു അനിഷ്ടവും ഉണ്ടായിരുന്നില്ലെന്നത് പ്രത്യേകം ഓര്‍ക്കണം. അങ്ങനെ ആയാല്‍പോലും ഒന്നാം സന്താനമാകാനും അവകാശം നേടാനും അവളിലെ കുട്ടിക്ക് യോഗ്യതയുണ്ടെന്ന പ്രസ്താവം എത്രമേല്‍ ശ്രദ്ധാര്‍ഹമാണ്.
ഡി ബാബുപോള്‍ തന്റെ ബൈബിള്‍ നിഘണ്ടുവായ വേദരത്നാകരത്തില്‍ “ഇസ്മാഈലി’നെ കുറിച്ച് വിശദീകരിക്കുന്നിടത്ത് യിശ്മയേല്‍ ആദ്യ ജാതനാണെന്നത് വെളിപ്പെടുത്തുന്നതായി കാണാം: “ഇസ്ഹാകിന്റെ മുലകുടി മാറിയപ്പോള്‍ സാറായുടെ അസൂയ വീണ്ടും ജ്വലിച്ചു. അടിമയെയും അവളുടെ മകനെയും പുറത്താക്കുവാ`ന്‍ അവള്‍ വീണ്ടും അബ്രഹാമിനോട് ആവശ്യപ്പെട്ടു. മകനെ ഓര്‍ത്ത് അബ്രഹാം അസ്വസ്ഥനായി. ഹാഗാറിലാണെങ്കിലും അവ`ന്‍ തന്റെ ആദ്യജാത`ന്‍ ആണല്ലോ’ (പേജ് 111).
മറിമായം എന്തിന്?
ഉല്‍പത്തി 22/2ല്‍ യിശ്മായേലിനെ എന്നത് മാറ്റി യിസ്ഹാഖിനെ എന്നു കടത്തിക്കൂട്ടുകയും ബലിയര്‍പ്പിക്കാ`ന്‍ കല്‍പിക്കപ്പെട്ടത് ഇസ്മാഈലിനെയല്ല ഇസ്ഹാഖിനെയാണ് എന്നു വരുത്തിത്തീര്‍ക്കുന്നതിലും പുരോഹിതര്‍ക്ക് ചില കുത്സിത താല്‍പര്യങ്ങളുണ്ട്. ബലിയര്‍പ്പിക്കപ്പെടുന്ന സന്താനത്തിന് ഒരുപാട് അനുഗ്രഹങ്ങള്‍ ദൈവം വാഗ്ദാനം ചെയ്യുന്നതായി ഉല്‍പത്തി പുസ്തകം പറയുന്നു:
“യഹോവയുടെ ദൂത`ന്‍ ആകാശത്തുനിന്ന് അബ്രഹാമിനെ രണ്ടാമതും വിളിച്ച് അവനോട് അരുളി ചെയ്തു: നീ നിന്റെ ഏകജാതനായ പുത്രനെ തരുവാ`ന്‍ മടിക്കാതിരുന്നതു കൊണ്ട് ഞാ`ന്‍ എന്നെ കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു. ഞാ`ന്‍ നിന്നെ സമൃദ്ധിയായി അനുഗ്രഹിക്കുകയും നിന്റെ സന്തതി പരമ്പരകളെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ക്കരയിലെ മണല്‍ത്തരിപോലെയും അത്യധികം വര്‍ധിപ്പിക്കും. നിന്റെ സന്തതി അവരുടെ ശത്രുക്കളുടെ നഗരങ്ങള്‍ കൈവശമാക്കും. നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ഭൂമിയിലെ സകല ജനതകളും അനുഗ്രഹിക്കപ്പെടും’ (22/1518).
അബ്രഹാമിന്റെ ദ്വിതീയ പുത്രനായ ഇസ്ഹാഖിന്റെ മകനായ യാക്കോബിന്റെ പുത്രന്മാരാണ് ഇസ്രാഈല്യര്‍. അതുകൊണ്ടു തന്നെ ബലിയറുക്കപ്പെടാ`ന്‍ കല്‍പിക്കപ്പെട്ടത് ഇസ്ഹാഖ്(അ)നെയാണെന്ന് വരുത്തുകവഴി ദൈവം വാഗ്ദാനം ചെയ്ത ഈ അനുഗ്രഹങ്ങള്‍ ഇസ്രാഈല്യര്‍ക്ക് മാത്രമാണു ലഭിച്ചതെന്നു വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. ബലിയര്‍പ്പിത`ന്‍ ഇസ്മാഈല്‍(അ) ആണെങ്കില്‍ ഈ അനുഗ്രഹങ്ങള്‍ അദ്ദേഹത്തിന്റെ സന്തതികളായ അറബികള്‍ക്കാണെന്നുവരും. അതൊഴിവാക്കാ`ന്‍ പുരോഹിതര്‍ നടത്തിയ ചരിത്ര അട്ടിമറി!
മുഹമ്മദ് നബി(സ്വ) ഇസ്മാഈല്‍ സന്താന പരമ്പരയില്‍ പെട്ടവരായതിനാല്‍ ദൈവം വാഗ്ദാനം ചെയ്ത ഈ അനുഗ്രഹങ്ങള്‍ മുസ്ലിംകള്‍ക്ക് ലഭിച്ചില്ലെന്നു വരുത്താ`ന്‍ കാണിച്ച ഈ അതിസാമര്‍ത്ഥ്യം പക്ഷേ, സത്യത്തെ മൂടിവെക്കാ`ന്‍ പര്യാപ്തമായില്ല. ഇതാണ് ജൂതക്രൈസ്തവ പുരോഹിതന്മാരെ ഈ തിരിമറി നടത്താ`ന്‍ പ്രേരിപ്പിച്ച ഘടകം. വംശീയ ദുരഭിമാനം സംരക്ഷിക്കുവാ`ന്‍ വേണ്ടിയാണ് ഈ ബദ്ധപ്പാടുകളൊക്കെ. എന്തായാലും തിരുനബി(സ്വ)യോടെയാണ് ദൈവികാനുഗ്രഹങ്ങള്‍ പൂര്‍ണമായത്. അതിന്റെ ഓരം പറ്റി ജീവിതം ക്രമീകരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ