“തീര്‍ച്ച, ഇത് എന്റെ നേര്‍വഴിയാണ്, അതിനാല്‍ നിങ്ങള്‍ ആ വഴിയില്‍ പ്രവേശിക്കുക. മറ്റ് വഴികളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. നേര്‍വഴിയില്‍ നിന്ന് തെറ്റിപ്പോകാന്‍ അത് നിമിത്തമാകും’. എന്ന വിശുദ്ധ ഖുര്‍ആന്‍ (6/153) സൂക്തത്തിന്റെ വ്യാഖ്യാനം സ്വഹാബത്തിന് പഠിപ്പിക്കുന്ന വേളയില്‍ തിരുനബി(സ്വ) നീളത്തില്‍ ഒരു നേര്‍രേഖ വരച്ചു. നേര്‍രേഖയുടെ ഇരുവശങ്ങളിലും അതിന് ലംബമായി ഏതാനും വരകളും വരച്ചു. മധ്യത്തിലുള്ള നേര്‍രേഖയിലേക്ക് ചൂണ്ടിക്കൊണ്ട് തിരുനബി(സ്വ) പറഞ്ഞു: ഇത് നിന്റെ രക്ഷിതാവിന്റെ നേര്‍വഴി. അതിന്റെ ഇരു വശങ്ങളിലുമുള്ളത് മറ്റ് പിഴച്ച വഴികളാണ്. ആ വഴികളിലൊക്കെ ഓരോ പിശാചുക്കളുണ്ട്. അവര്‍ പ്രസ്തുത വഴികളിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കും’ (തഫ്സീറുത്വബരി).
“അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ക്ലാസ്സെടുക്കുന്നതിനിടയില്‍ നേര്‍വഴി ഏതാണെന്ന് വിശദീകരിക്കാന്‍ ഇബ്നു ഉമര്‍(റ) ആവശ്യപ്പെട്ടു. തിരുനബി(സ്വ) സ്വഹാബികളാകുന്ന നമ്മളെ നേര്‍വഴിയുടെ കവാടത്തിലാണ് എത്തിച്ചിരിക്കുന്നത്. അതിന്റെ മറ്റേ അറ്റം സ്വര്‍ഗത്തിലാണ്. പ്രസ്തുത നേര്‍വഴിയുടെ ഇരുവശങ്ങളിലും നിരവധി വഴികളുണ്ട്. ആ വഴികളിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ അവിടെ കുറേ ആളുകളുമുണ്ട്. ഇതിലേ പോകൂ, ഇതിലേ പോകൂ എന്നിങ്ങനെ കാണുന്നവരെയൊക്കെ അവരുടെ വഴികളിലേക്ക് ക്ഷണിച്ച്കൊണ്ടിരിക്കും. ആ വഴിയില്‍ പ്രവേശിക്കുന്നവര്‍ നരകത്തിലേക്കാണ് എത്തുക. വിശുദ്ധമായ നേര്‍വഴിയില്‍ പ്രവേശിച്ചവര്‍ സ്വര്‍ഗത്തിലേക്കെത്തും. ശേഷം ഇബ്നു മസ്ഊദ്(റ) വിശുദ്ധഖുര്‍ആന്‍ 6:153 സൂക്തം പാരായണം ചെയ്തു. (ഇബ്നുവള്ളാഹ്/അല്‍ബിദഅ്).
പുണ്യറസൂല്‍ (സ്വ) യുടെ വഫാത്തിന് ശേഷം മുസ്‌ലിംകളിലുണ്ടായ വിശ്വാസപരമായ ഭിന്നിപ്പിനെക്കുറിച്ച് തിരുനബി(സ്വ) കാലേക്കൂട്ടി നടത്തിയ ഇത്തരം പ്രവചനങ്ങള്‍ നിരവധിയുണ്ട്. ഭിന്നിപ്പിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആനും പ്രസ്താവിച്ചിട്ടുണ്ട്. ഒട്ടനവധി പ്രവാചകന്‍മാരുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതരായിരുന്ന ഇസ്റാഈല്യരെ നാശത്തിലേക്ക് നയിച്ച പലതില്‍ ഒന്നായിരുന്നു അവരുടെ വിശ്വാസപരമായ അഭിപ്രായ വ്യത്യാസവും പ്രവാചകന്‍മാരുടെയും പൂര്‍വിക മഹത്തുക്കളുടെയും നേര്‍വഴിയില്‍ നിന്നുള്ള വ്യതിയാനവും. അവരെ കവച്ച് വയ്ക്കുന്ന രീതിയില്‍ തന്റെ ഉമ്മത്ത് ഭിന്നിക്കുമെന്നായിരുന്നു തിരുനബി(സ്വ)യുടെ പ്രവചനം: “ജൂതന്മാര്‍ എഴുപത്തിഒന്നോ എഴുപത്തി രണ്ടോ വിഭാഗങ്ങളായി ഭിന്നിച്ചു. ക്രിസ്ത്യാനികളും അപ്രകാരം ഭിന്നിച്ചിട്ടുണ്ട്. എന്റെ സമൂഹം എഴുപത്തിമൂന്ന് വിഭാഗങ്ങളായി ചേരിതിരിയുന്നതാണ്’ (തിര്‍മുദി/2640). നാലാം ഖലീഫ അലി(റ)ന്റെ ഭരണകാലത്ത് പ്രത്യക്ഷപ്പെട്ട ഖവാരിജ് വിഭാഗത്തോടൊപ്പം ആരംഭിച്ച ഭിന്നിപ്പിന്റെ വ്യാപ്തി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.
തിരുനബി(സ്വ) വര വരച്ച് പഠിപ്പിച്ചത് പ്രകാരം വിശുദ്ധ ഇസ്‌ലാമിന്റെ സത്യസന്ധമായ വിശ്വാസാചാരങ്ങള്‍ പിന്തുടരുന്ന മധ്യരേഖയിലുള്ളവര്‍ മാത്രമാണ് സ്വര്‍ഗത്തിലേക്കെത്തുക. “എന്റെ സമുദായം എഴുപത്തിമൂന്നായി ഭിന്നിക്കും. ഒരു വിഭാഗം ഒഴികെ മറ്റെല്ലാവരും നരകത്തിലാണ്’ (മുസ്നദുല്‍ ഫറാഹീദി/41). സത്യപ്രസ്ഥാനത്തെ ചൊല്ലിയുളള അവകാശവാദങ്ങള്‍ ഇവിടെയുമുണ്ട്. ഇതും തിരുനബി(സ്വ) പ്രവചിച്ചിട്ടുണ്ട്: “എഴുപത്തി മൂന്നിലെ ഓരോ വിഭാഗങ്ങളും ഞങ്ങളാണ് സ്വര്‍ഗത്തിലേക്കെത്തുന്നവരെന്ന് അവകാശവാദമുന്നയിക്കും’ (ശയശറ). സമുദായത്തില്‍ ഭിന്നിപ്പ് തുടങ്ങിയ അന്ന് മുതല്‍ ഇതു കേട്ടുവരുന്നതാണ്.
സ്വര്‍ഗം പ്രാപിക്കുന്ന വിജയികള്‍ ആരാണെന്നും തിരുനബി(സ്വ) വിശദീകരിച്ചിട്ടുണ്ട്. “ഞാനും എന്റെ സ്വഹാബത്തും വിശ്വസിക്കുന്ന വിശ്വാസക്കാരും അനുഷ്ഠിക്കുന്ന അനുഷ്ഠാനക്കാരുമാണവര്‍’ (തിര്‍മുദി/2641). തിരുനബിചര്യയുടേയും സ്വഹാബി സമൂഹത്തിന്റേയും അഹ്ലുകാര്‍ എന്ന അര്‍ത്ഥത്തില്‍ പറയപ്പെടുന്ന അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തുകാരാണ് പ്രസ്തുത വിജയികള്‍ എന്നാണ് ഈ ഹദീസിന്റെ പാഠം. വിശുദ്ധ ഇസ്‌ലാമിന്റെ വിശ്വാസാനുഷ്ഠാനങ്ങള്‍ തിരുനബി(സ്വ)യില്‍ നിന്നും നേരിട്ട് പഠിച്ച സ്വഹാബിമാരുടെ വിശ്വാസവും അനുഷ്ഠാനവും തിരുനബി(സ്വ)യുടേത് തന്നെയായിരുന്നു. അവരില്‍ നിന്നു നേരിട്ട് ഇസ്‌ലാമിക വിശ്വാസവും അനുഷ്ഠാനവും പഠിച്ച താബിഉകളുടെ വിശ്വാസാനുഷ്ഠാനങ്ങള്‍ തിരുനബി(സ്വ)യുടേതും സ്വഹാബികളുടേതുമായിരുന്നു, അഥവാ അവര്‍ അഹ്ലുസ്സുന്നത്തിവല്‍ ജമാഅത്ത്കാരായിരുന്നു. താബിഉകള്‍ അടുത്ത തലമുറയായ തബഉത്താബിഉകള്‍ക്ക് കൈമാറിയതും തിരുനബി(സ്വ)യുടേയും സ്വഹാബത്തിന്റേയും വിശ്വാസവും അനുഷ്ഠാനങ്ങളുമാണ്. ഇങ്ങനെ തലമുറകളായി കണ്ണിമുറിയാതെ കൈമാറ്റം ചെയ്യപ്പെട്ട മാര്‍ഗത്തിലുള്ള വിഭാഗമാണ് എക്കാലത്തെയും യഥാര്‍ത്ഥ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തുകാര്‍.
എട്ട് സ്വഹാബിമാര്‍ ജീവിച്ചിരിക്കുന്ന കാലത്ത് ജീവിച്ച അബൂഹനീഫ(റ) അനസ്(റ)നെയും മറ്റും കാണുകയും ഹദീസ് പഠിക്കുകയും ചെയ്തിട്ടുണ്ട്. അയതിനാല്‍ ഇമാം അബൂഹനീഫ(റ) സ്വഹാബികളുടെ വിശ്വാസാചാരങ്ങള്‍ അനുകരിക്കുന്ന താബിഉകളുടെ ഗണത്തില്‍പ്പെട്ട മഹാനാണ്. ഇദ്ദേഹത്തില്‍ നിന്ന് വിദ്യ അഭ്യസിച്ച ഇമാം മാലിക്(റ), ഇമാം ലൈസുബ്നുസഅ്ദ്(റ), ഇമാം അബ്ദുല്ലാഹിബ്നില്‍ മുബാറക്(റ), ഇമാം അബൂയൂസുഫ്(റ), ഇമാം മുഹമ്മദുശ്ശയ്ബാനി(റ) തുടങ്ങിയവര്‍ താബിഉകളുടെ വിശ്വാസ അനുഷ്ഠാനങ്ങള്‍ അനുകരിച്ച തബഉത്താബിഉകളില്‍ പ്രമുഖരും. തൊട്ടടുത്ത തലമുറയിലെ ലോക പ്രശസ്തനും നിസ്തുലനുമായ പണ്ഡിതഗുരു ഇമാം ശാഫിഈ(റ) ഇമാം മാലിക്(റ), ഇമാം മുഹമ്മദുശ്ശയ്ബാനി(റ) എന്നിവരുടെ ശിഷ്യനാണ്. തൊട്ടടുത്ത തലുമുറയിലെ പ്രശസ്ത പണ്ഡിതന്‍ അഹ്മദുബ്നുല്‍ ഹമ്പല്‍(റ) ഇമാം ശാഫിഈ(റ) വിന്റെ ശിഷ്യനാണ്. തൊട്ടടുത്ത തലുമുറയിലെ വിഖ്യാത ഹദീസ് പണ്ഡിതന്‍ ഇമാം ബുഖാരി(റ), ഇമാം അഹ്മദ്(റ)ന്റെ ശിഷ്യനാണ്. അദ്ദേഹത്തിന്റെ ശിഷ്യനാണ് ഇമാം മുസ്‌ലിം(റ). അദ്ദേഹത്തിന്റെ ശിഷ്യനാണ് ഇമാം തിര്‍മുദി(റ). തിരുനബി(സ്വ)യില്‍ നിന്നും സ്വഹാബത്തിലൂടെ തലമുറകളായി കൈമാറിപ്പോന്ന വിശ്വാസാനുഷ്ഠാനങ്ങളുടെ വക്താക്കളായിരുന്നു ഇവരെല്ലാവരുമെന്നതിന് ചരിത്രം സാക്ഷിയാണ്.
തലമുറകളായി കൈമാറിവന്ന തിരുനബി(സ്വ) യുടേയും സ്വഹാബത്തിന്റേയും വിശ്വാസങ്ങള്‍ ഇമാം അബുല്‍ഹസനില്‍ അശ്അരി(റ)വും അബൂമന്‍സൂരില്‍ മാതുരീദി(റ)വും ഹിജ്റ മൂന്ന്, നാല് നൂറ്റാണ്ടുകളില്‍ ക്രോഡീകരിച്ചു. പ്രമുഖ സ്വഹാബി അബൂമൂസല്‍ അശ്അരി(റ)ന്റെ സന്താന പരമ്പരയില്‍ എട്ടാമത്തെ പൗത്രനാണ് ഇമാം അശ്അരി(റ). ഇമാം അഹ്മദുബ്നുല്‍ ഹമ്പല്‍(റ)ന്റെ ശിഷ്യ പരമ്പരയിലെ മൂന്നാം തലമുറക്കാരാണ് ഇമാം മാതുരീദി(റ). ആയതിനാല്‍ ഇമാം അശ്അരി(റ), ഇമാം മാതുരീദി(റ) എന്നിവര്‍ ക്രോഡീകരിച്ചതും ലോകമുസ്‌ലിംകള്‍ പരമ്പരാഗതമായി അനുകരിക്കുന്നതുമായ വിശ്വാസങ്ങള്‍ തിരുനബി(സ്വ)യിലേക്ക് കണ്ണിമുറിയാതെ എത്തിച്ചേരുന്നു. ഹിജ്റ മൂന്ന്നാല് നൂറ്റാണ്ടുകള്‍ മുതല്‍ ലോകത്ത് ഇസ്‌ലാമിക വൈജ്ഞാനിക ശാസ്ത്രശാഖകളില്‍ നിസ്തുല സേവനങ്ങളര്‍പ്പിച്ച പണ്ഡിത ശ്രേഷ്ഠര്‍ അശ്അരി, മാതുരീദി മാര്‍ഗത്തിലുള്ളവരായിരുന്നു. ഇമാം ത്വബരി(റ), ഇമാം ബൈളാവി(റ), ഇമാം റാസി(റ) തുടങ്ങി എണ്ണമറ്റ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍, ഇമാം ബുഖാരി(റ), ഇമാം മുസ്‌ലിം(റ) തുടങ്ങി എണ്ണമറ്റ ഹദിസ് പണ്ഡിതന്‍മാര്‍, നാല് മദ്ഹബിലേയും ലോക പ്രശസ്ത കര്‍മശാസ്ത്ര വിചക്ഷണര്‍, അറബി ഭാഷാസാഹിത്യ പണ്ഡിതന്മാര്‍, തര്‍ക്കശാസ്ത്രജ്ഞര്‍, താത്ത്വികന്മാര്‍, ഇമാം ഗസ്സാലി(റ) വിനെപ്പോലുള്ള സര്‍വകലാ വല്ലഭന്‍മാരൊക്കെ ഈ വിശ്വാസക്കാരാണ്. ഹദീസ്, കര്‍മശാസ്ത്ര വിജ്ഞാനശാഖകളില്‍ കേരളത്തില്‍ നിന്നും ലോകതലത്തിലേക്ക് വളര്‍ന്ന സൈനുദ്ദീന്‍ മഖ്ദൂമുമാരെപ്പോലുള്ളവരും പ്രസ്തുത വിശ്വാസക്കാരാണ്.
തിരുനബി(സ്വ) ജീവിച്ചിരുന്ന കാലത്ത് തന്നെ ഇസ്‌ലാമികാഗമനം കൊണ്ട് അനുഗ്രഹീതമായ കേരളത്തില്‍ സ്വഹാബികള്‍ നേരിട്ട് ദീനി പ്രബോധനം നടത്തിയിട്ടുണ്ട്. തിരുനബി(സ്വ) അഭ്യസിപ്പിച്ച വിശ്വാസങ്ങള്‍ സ്വഹാബത്തിലൂടെ പഠിച്ച് ഉള്‍ക്കൊണ്ടാണ് കേരള മുസ്‌ലിംകള്‍ പരമ്പരാഗതമായി അനുകരിക്കുന്നത്. അറബ് രാജ്യങ്ങള്‍ക്ക് പുറമേ സ്വഹാബികള്‍ മതപ്രബോധനം നടത്തിയ മധ്യപൗരസ്ഥന്‍ നാടുകള്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലൊക്കെ പൊതുവെ മുസ്‌ലിംകള്‍ പിന്‍തുടരുന്നതും ഇതുതന്നെയെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഈ മാര്‍ഗത്തെപ്പറ്റി ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നതിങ്ങനെ:
“അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചവരുടെ മാര്‍ഗമാണ് നേര്‍വഴി. തിന്മ നിമിത്തം അവന്റെ കോപത്തിന് വിധേയരായവരുടേയോ പുത്തന്‍ ആശയങ്ങള്‍ നിമിത്തം വഴി പിഴച്ചവരുടേയോ മാര്‍ഗമല്ല’ എന്ന വി.ഖു. 1/67 ന്റെ പ്രസ്താവന 3/69ല്‍ വിശദീകരിക്കുന്നതിങ്ങനെയാണ്: “അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രചാവകന്മാര്‍, സിദ്ദീഖീങ്ങള്‍, ശുഹദാക്കള്‍, സ്വാലിഹീങ്ങള്‍ എന്നിവരോടൊപ്പമാണ്. അവര്‍ ഉത്തമ കൂട്ടുകാരുമാണ്’. സിദ്ദീഖുല്‍ അക്ബര്‍ അബൂബക്ര്‍(റ) മുതല്‍ തുടങ്ങുന്നതാണ് സിദ്ദീഖീങ്ങളുടെ പട്ടിക. ബദരീങ്ങളാണ് ശുഹദാക്കളിലെ ഒന്നാം സ്ഥാനക്കാര്‍. വര്‍ധിച്ച ഇബാദത്തും അല്ലാഹുവിനോടുള്ള ഭയവും ഭക്തിയും നിമിത്തം അല്ലാഹുവിന്റെ ഇഷ്ടക്കാരായിത്തീര്‍ന്നവരാണ് സ്വാലിഹീങ്ങള്‍. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍, ഹദീസ് പണ്ഡിതര്‍, കര്‍മശാസ്ത്ര പണ്ഡിതന്മാരൊക്കെ ഈ ഗണത്തില്‍പെട്ടവരാണ്. മുഹ്യിദ്ദീന്‍ ശൈഖും രിഫാഈ ശൈഖും ഈ ഗണത്തിലെ പ്രഗത്ഭരാണ്. അവരെ നേതാവാക്കി അവരുടെ വിശ്വാസാനുഷ്ഠാനങ്ങള്‍ അനുകരിക്കുന്നവര്‍ അവരുടെ പാതയിലാണ്. അവരെപ്പോലെ അനുയായികളും സ്വര്‍ഗത്തിലെത്തുന്ന വിജയികളുമാണ്. എന്റെ മുരീദാരും നരകത്തിലില്ലെന്ന് നരകത്തെ കാക്കും മലക്ക് പറഞ്ഞു എന്ന് മുഹ്യിദ്ദീന്‍ ശൈഖ് പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്.
പരമ്പരാഗതമായി മുസ്‌ലിംകള്‍ കൈമാറിവന്ന വിശ്വാസാനുഷ്ഠാനങ്ങളില്‍ പലതിനേയും ചോദ്യം ചെയ്തവരാണ് എക്കാലത്തേയും മുബ്തദിഉകള്‍ (പരിഷ്കരണവാദികള്‍). മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, തബ്ലീഗുജമാഅത്തുകാരും കേരളമുസ്ലീംകള്‍ നിരാക്ഷേപം തുടര്‍ന്ന് വന്ന വിശ്വാസാനുഷ്ഠാനങ്ങളെ ചോദ്യം ചെയ്യുന്നവരാണ്. മാതൃകയായി പറയാന്‍ സജ്ജനങ്ങളുടെ മുന്‍തലമുറ ഇല്ലാത്തവരാണവര്‍. സജ്ജനങ്ങളായ പ്രവാചകന്മാര്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ എന്നിവരെ വസീലയാക്കി അല്ലാഹുവിനോട് ദുആ ഇരന്നതിന്റെയും മരണാനന്തരം അവരോട് ഇസ്തിഗാസ ചെയ്തതിന്റെയും പേരില്‍ കഴിഞ്ഞകാല മുസ്‌ലിം ഉമ്മത്ത് മൊത്തം മുശ്രിക്കുകള്‍ (ബഹുദൈവ ആരാധകര്‍) ആണെന്ന് അവര്‍ വിധിയെഴുതി. ലോക മുസ്‌ലിംകളെ കാഫിറും മുശ്രിക്കുമാക്കുന്നതും അവരെ വധിക്കുകയും അവരുടെ സമ്പത്ത് അപഹരിക്കുകയും ചെയ്യുന്നത് അനുവദനീയമാക്കുന്നതും മുബ്തദിഇന്റെ ലക്ഷണമാണെന്ന് താബിഉകളില്‍ പ്രമുഖനായ അബൂഖിലാബ(റ) പഠിപ്പിച്ചിട്ടുണ്ട്.
തിരുനബി(സ്വ)യില്‍ നിന്നും പരമ്പരാഗതമായി ദീന്‍ കൈമാറിയ സ്വഹാബികള്‍, താബിഉകള്‍, ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍, ഹദീസ് പണ്ഡിതന്മാര്‍, കര്‍മ്മശാസ്ത്ര പണ്ഡിതന്മാരൊക്കെ ഇസ്‌ലാമിന്റെ നേര്‍വഴിയുടെ പുറത്താണെങ്കില്‍ പിന്‍തലമുറക്ക് മതം പഠിപ്പിച്ചതാരാണ്. വിശുദ്ധ ഖുര്‍ആനിന്റെ ശേഷം ഇസ്‌ലാമിലെ ഏറ്റവും ആധികാരിക ഗ്രന്ഥത്തിന്റെ കര്‍ത്താവ് ഇസ്‌ലാമിലല്ലെങ്കില്‍ ആ ഗ്രന്ഥം ഇസ്‌ലാമിക പ്രമാണമാകുമോ. ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ സുന്നികളായ ഹദീസ് പണ്ഡിതന്മാര്‍ വഴിയല്ലാതെ മുബ്തദിഉകള്‍ക്ക് അവരുടെ വിശ്വാസാചാരങ്ങളുടെ വക്താക്കളായിരുന്ന ഹദീസ് പണ്ഡിതന്മാരുടേയും ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും പരമ്പരയിലൂടെ ഒരു ഹദീസെങ്കിലും ഉദ്ധരിക്കാന്‍ സാധിക്കുമോ. ഇബ്നുതൈമിയ്യയ്ക്കും ഇബ്നു അബ്ദുല്‍ വഹാബിനും ഇസ്മാഈല്‍ ദഹ്ലവിയ്ക്കും സുന്നികളായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളെയും ഹദീസ് പണ്ഡിതരെയും കര്‍മശാസ്ത്ര പണ്ഡിതരെയും മാറ്റി നിര്‍ത്തി തിരുനബി(സ്വ)യിലേക്കെത്തുന്ന ഉസ്താദുമാരുടെ ദുര്‍ബലമായ ഒരു പരമ്പരയെങ്കിലും പറയാന്‍ കഴിയുമോ. ഇല്ലെങ്കില്‍ ഈ ഇമാമുകള്‍ അംഗീകരിച്ചിരുന്നതും വിശ്വസിച്ചിരുന്നതുമായ അശ്അരി, മാതുരീദി വിശ്വാസപാതയെ അനുകരിക്കുന്നതല്ലേ ബുദ്ധി.
ബിദ്അത്ത് (പരിഷ്കരണവാദം) പ്രത്യക്ഷപ്പെട്ട് തുടങ്ങിയാല്‍ അഹ്ലുസ്സുന്നയെ അനുകരിക്കല്‍ ശ്രമകരമായിക്കുമെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഇര്‍ബാദുബ്നു സാരിയത്ത്(റ) പറയുന്നു: “ഒരു ദിവസം സുബ്ഹി നിസ്കാരത്തിന് ശേഷം തിരുനബി(സ്വ) ഞങ്ങളോട് പ്രസംഗിച്ചു. സദസ്സിലുണ്ടായിരുന്നവരെ ശക്തിയായി സ്വാധീനിച്ച പ്രസംഗം നിമിത്തം അവരുടെ ഹൃദയം ഭയന്ന് വിറയ്ക്കുകയും ധാരധാരയായി കണ്ണുനീര്‍ ഒഴുകുകയും ചെയ്തു. വിടവാങ്ങല്‍ പ്രസംഗം പോലെയാണ് അത് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. അതിനാല്‍ ഞങ്ങള്‍ക്ക് അന്തിമോപദേശം (വസ്വിയത്ത്) നല്‍കണം എന്ന് സദസ്സില്‍ നിന്നും ഒരാള്‍ തിരുനബി (സ്വ)യോട് ആവശ്യപ്പെട്ടു. അവിടുന്ന് പറഞ്ഞു: “അല്ലാഹുവിന്റെ ആജ്ഞകള്‍ അനുവര്‍ത്തിക്കുക. നീഗ്രോവര്‍ഗക്കാരനായ ഒരു അടിമയാണ് ഭരണാധികാരിയെങ്കില്‍ പോലും അയാളെ അനുസരിക്കണം. എന്റെ മരണാനന്തരം ജീവിക്കുന്നവര്‍ നിരവധി അഭിപ്രായ ഭിന്നതകള്‍ക്ക് സാക്ഷിയാകും. അപ്പോള്‍ എന്റെയും സന്മാര്‍ഗ ദര്‍ശികളായ എന്റെ ഖലീഫമാരുടെയും ചര്യകള്‍ അനുഗമിക്കണം. അണപ്പല്ല് കൊണ്ട് അവ മുറുകെ പിടിക്കണം. പുതിയ ആശയങ്ങളും അഭിപ്രായങ്ങളും നിങ്ങള്‍ ഉപേക്ഷിക്കണം. കാരണം ദീനിലെ പുതിയ ആശയങ്ങള്‍ (പരിഷ്കരണവാദങ്ങള്‍) പിഴച്ചവഴിയാണ്’ (ഹാകിം/മുസ്തദ്റക് 2329).
പൂര്‍വകാലം മുതല്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ആശയങ്ങളാണ് ദീനിലെ പുത്തന്‍ ആശയങ്ങളെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. “അന്ത്യനാള്‍ അടുക്കുമ്പോള്‍ ഒരു വിഭാഗം പ്രത്യക്ഷപ്പെടും. അവര്‍ ദജ്ജാലിനെപ്പോലെ ഇസ്‌ലാമിനെ തകര്‍ക്കാനായി പ്രവര്‍ത്തിക്കുന്നവരും കളവ് പറയുന്നവരുമാണ്. നിങ്ങളും നിങ്ങളുടെ പൂര്‍വികരും കേട്ടിട്ടില്ലാത്ത വാദങ്ങളാണ് അവര്‍ പ്രചരിപ്പിക്കുക. നിങ്ങള്‍ അവരെ സൂക്ഷിക്കണം. അവരെ അനുകരിച്ച് നിങ്ങള്‍ വഴിപിഴക്കുകയോ ആപത്തില്‍ അകപ്പെടുകയോ ചെയ്യരുത്’ (മുസ്‌ലിം/7).
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നേര്‍വഴിയും പിഴച്ചവഴിയും വേര്‍തിരിക്കാന്‍ ഏറ്റവും ഉപകരിക്കുന്നതാണ് തിരുനബി(സ്വ)യുടെ മുകളിലെ വിശദീകരണം. സ്വഹാബികളില്‍ നൂറ്റിഅമ്പതോളം പേരായിരുന്നു മുജ്തഹിദുകള്‍. തിരുനബി(സ്വ) വഫാത്താകുമ്പോള്‍ അവരില്‍ ഇരുപതോളം പേരായിരുന്നു പ്രമുഖരായ മുജ്തഹിദുകള്‍. മറ്റുള്ള സ്വഹാബിമാര്‍ അവരെ തഖ്ലീദ് ചെയ്യുന്നവരായിരുന്നു. ഇജ്തിഹാദ്തഖ്ലീദിന്റെ ഈ പാരമ്പര്യമാണ് താബിഉകളിലും ശേഷ മുസ്‌ലിംകളിലും പൊതുവെ നിലവിലുള്ളത്.
എല്ലാ വിഭാഗക്കാരും ഖുര്‍ആനും ഹദീസും ഓതി സത്യപ്രസ്ഥാന അവകാശവാദമുന്നയിക്കുമ്പോള്‍ ചിലരൊക്കെ ആശങ്കപ്പെടാറുണ്ട്. പരിഹാരം തിരുനബി(സ്വ) തന്നെ നിര്‍ദേശിച്ചിട്ടുണ്ട്: “വിശുദ്ധ ഇസ്‌ലാമിന്റെ വ്യാപനമാകുന്ന നന്മയ്ക്ക് ശേഷം വല്ല വിപത്തും വരാനുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അവിടുന്ന് പറഞ്ഞു: “അതിന് ശേഷം വിപത്തുണ്ട്. നരകത്തിന്റെ കവാടങ്ങളിലേക്ക് ക്ഷണിക്കുന്നവരാണാ വിപത്ത്. അവരെ അനുകരിക്കുന്നവര്‍ നരകത്തിലേക്കാണെത്തുക.’ അവരുടെ ലക്ഷണങ്ങള്‍ എന്താണെന്ന് ഹുദൈഫ(റ) ചോദിച്ചു. നബി(സ്വ) പറഞ്ഞു: “അവര്‍ നമ്മുടെ വര്‍ഗക്കാരാണ്. അവര്‍ നമ്മുടെ ഭാഷയിലാണ് സംസാരിക്കുക.’ അത്തരക്കാരെ കണ്ടാല്‍ ഞാന്‍ എന്ത് ചെയ്യാനാണ് അങ്ങ് കല്‍പിക്കുന്നത്? അദ്ദേഹം ചോദിച്ചു. പ്രവാചകര്‍(സ്വ) പറഞ്ഞു: “പൊതുമുസ്‌ലിം സമൂഹത്തോടൊപ്പം നില്‍ക്കുകയും അവരുടെ ഇമാമിനെ അനുസരിക്കുകയും ചെയ്യുക.’ “ബിദ്അത്തിന്റെ വ്യാപനം നിമിത്തം മുസ്‌ലിംകളുടെ പൊതുസമൂഹവും ഇമാമും നിലവിലില്ലെങ്കിലോ’. അദ്ദേഹം വീണ്ടും ചോദിച്ചു. തിരുനബി(സ്വ) പറഞ്ഞു: “എങ്കില്‍ മറ്റൊരു വിഭാഗക്കാരുടെയും കക്ഷിയില്‍ ചേരരുത്. ഇസ്‌ലാമാകുന്ന വൃക്ഷത്തിന്റെ മുരടില്‍ കടിച്ച് പിടിച്ച് മരിച്ചാലും മറ്റ് കക്ഷികളോടൊപ്പം ചേരരുത്’ (ബുഖാരി/3606).
സാമ്പത്തിക നേട്ടവും മറ്റും മുഖേന ബിദ്അത്തില്‍ ചേരുന്നവര്‍ക്കും ബിദ്അത്തിന്റെ പ്രചാരകര്‍ക്കും ഹദീസുകളില്‍ താക്കീതുണ്ട്. “”ഇസ്റാഈല്യരില്‍ പ്രമുഖനായൊരു പണ്ഡിതന്‍ സമ്പത്തും അധികാരവും ലക്ഷ്യംവെച്ച് പുത്തനാശയം സ്വീകരിച്ചു. ലക്ഷ്യം പോലെതന്നെ ധാരാളം സമ്പത്തും ഉന്നത അധികാരവും ലഭിച്ചു. ദീര്‍ഘകാലം അയാള്‍ പുത്തനാശയത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു. ധാരാളം അനുയായികളും ഉണ്ടായി. ഒരിക്കല്‍ ഉറങ്ങാന്‍ കിടന്ന അയാള്‍ ചിന്താനിമഗ്നനായി. ഞാന്‍ പുതുതായി മതത്തില്‍ കടത്തികൂട്ടിയ പുത്തനാശയങ്ങള്‍ സാധുജനങ്ങള്‍ അറിയില്ലെങ്കിലും അല്ലാഹു അറിയുമല്ലോ. ഖേദം തോന്നിയ അയാള്‍ പശ്ചാത്തപിക്കണമെന്ന് തീരുമാനിച്ചു. ശേഷം അയാള്‍ തന്റെ തോളെല്ല് (വളയെല്ല്) തുളച്ച് അതില്‍ ഒരു ചങ്ങല ബന്ധിപ്പിച്ചു. പ്രസ്തുത ചങ്ങല ഉപയോഗിച്ച് സ്വശരീരത്തെ പള്ളിയുടെ ഒരു തൂണില്‍ കെട്ടിയിട്ടു. അല്ലാഹു എന്റെ പശ്ചാത്താപം സ്വീകരിച്ചിട്ടല്ലാതെ ഞാന്‍ കെട്ടഴിക്കുകയില്ലെന്ന് അയാള്‍ പ്രതിജ്ഞയെടുത്ത് എന്റേയും നിന്റേയുമിടയില്‍ മാത്രമുള്ളതായിരുന്നു നിന്റെ പാപങ്ങളെങ്കില്‍ അവ എത്ര അധികമാണെങ്കിലും ഞാന്‍ മാപ്പാക്കുമായിരുന്നു. പക്ഷേ നിന്റെ തെറ്റുകള്‍ അങ്ങനെയല്ല. നീ നിരവധിയാളുകളെ വഴിപിഴപ്പിച്ചു. അവര്‍ മരണമടഞ്ഞ് നരകത്തില്‍ പ്രവേശിക്കുകയും ചെയ്തു. അതിനാല്‍ നിന്റെ പശ്ചാത്താപം സ്വീകരിക്കുകയില്ലെന്ന് അയാളെ അറിയിക്കാന്‍ അന്നത്തെ പ്രവാചകന് അല്ലാഹു നിര്‍ദേശം നല്‍കി’ (ഇബ്നുവള്ളാഹ്, അല്‍ബിദഅ്/69, ഇബ്നുഅബീശൈബ/36313). ബിദ്അത്തിന്റെ പ്രവര്‍ത്തകര്‍ക്ക് തൗബപോലുമില്ലെന്ന ഗൗരവമേറിയ ഈ താക്കീത് അവര്‍ക്ക് പാഠമാകണം.

ഹദീസ്പാഠം/എഎ ഹകീം സഅദി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ