m1 (18)കേരള സംസ്ഥാനത്ത് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളും കബനി, ഭവാനി, പാന്പാര്‍ എന്നീ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും ചേര്‍ത്ത് 44 നദികളുണ്ട്. കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും കാവേരി നദിയുടെ പോഷക നദികളാണ്. നമുക്ക് 44 നദികളുണ്ടെന്ന് ഊറ്റം കൊള്ളുമ്പോഴും വേനല്‍ക്കാലത്തും നീരൊഴുക്ക് നിലനിര്‍ത്തുന്നവ അതില്‍ ഇരുപത്തഞ്ചോളം മാത്രം. പെരിയാര്‍, ഭാരതപ്പുഴ, ചാലക്കുടി, പമ്പ തുടങ്ങിയ നദികള്‍ക്ക് തമിഴ്നാട്ടിലും വൃഷ്ടിപ്രദേശമുണ്ട്. 244 കി.മീ. നീളമുള്ള പെരിയാറാണ് നീളത്തില്‍ ഏറ്റവും മുന്നില്‍. എന്നാല്‍ 209 കി.മീ. നീളമുള്ള ഭാരതപ്പുഴയാണ് സംസ്ഥാനത്തെ വീതി കൂടിയ നദി.
നദികള്‍ സംസ്ഥാനത്തിന്റെ ജീവനാഡികളാണ്. വൃഷ്ടി പ്രദേശത്തെ കുന്നുകളില്‍ നിന്നും മലകളില്‍ നിന്നും വനാന്തരങ്ങളില്‍ നിന്നും ചെറിയ അരുവികളായി ഉത്ഭവിക്കുന്ന നദികള്‍ നിലനില്‍ക്കുന്നതു കൊണ്ട് മാത്രമാണ് നമുക്ക് കുടിവെള്ളം ലഭ്യമാകുന്നത്. ഇതുകൂടാതെ എണ്ണമറ്റ ജീവജാലങ്ങള്‍ക്കും ജീവജലം നല്‍കുന്നതും നദികളാണ്. കൃഷി, വ്യൈുതി, കുടിവെള്ളം, ഉള്‍നാടന്‍ ഗതാഗതം, മത്സ്യബന്ധനം, വ്യവസായം, ജലസേചനം തുടങ്ങി വളരെ പ്രധാനപ്പെട്ട ദൗത്യങ്ങളാണ് നദികള്‍ നിര്‍വഹിക്കുന്നത്.
ഒട്ടനവധി നദീ തീരങ്ങള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. മാമാങ്കങ്ങളുടെ ഈറ്റില്ലമായി ഭാരതപ്പുഴയും തീര്‍ത്ഥാടനത്തിന്റെ മൂര്‍ത്തീ ഭാവമായി ശബരിമല പന്പാതീരവും ആദിശങ്കരന്റെ ജന്മദേശമായി കാലടി പെരിയാര്‍ തീരവും സ്ഥിതിചെയ്യുന്നു. കേരളീയ സംസ്കാരത്തിന്റെ കളിയരങ്ങാണ് നദീതടങ്ങള്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായി കേരളത്തില്‍ പച്ചപ്പ് നിലനിര്‍ത്തുന്നതും ദൈവത്തിന്റെ സ്വന്തം നാടാക്കിയതും ഇവിടുത്തെ നദികളാണ്. നദികളുടെ കളകളാരവം കേള്‍ക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല. സംസ്ഥാനത്തെ നദികള്‍ ശുദ്ധജല സ്രോതസ്സുകളാണെങ്കിലും അവ ചെന്നുചേരുന്നത് കായലുകളിലും കടലിലുമാണ്. അതുകൊണ്ടുതന്നെ കടലിലെ വേലിയേറ്റത്തിനും വേലിയിറക്കത്തിനും നദികളില്‍ സ്വാധീനമുണ്ട്. ഇത് വലിയ നദികളില്‍ വരെ രൂക്ഷമായ ഓരുവെള്ള കയറ്റത്തിന് കാരണമാകുന്നു.
സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും നദികള്‍ ഒഴുകുന്നുണ്ട്. നദികളില്‍ നിന്നും മത്സ്യം പിടിച്ചും മണല്‍വാരിയും ഒട്ടനവധി പരമ്പരാഗത തൊഴിലാളികള്‍ ഉപജീവനം നടത്തുന്നുണ്ട്. തീരത്തുള്ള പട്ടണങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും കുടിവെള്ളം നല്‍കുന്നത് നദികളാണ്. കുഴിച്ചാല്‍ ഉപ്പുവെളളം മാത്രമേ ലഭിക്കൂ എന്നതിനാല്‍ കൊച്ചി നഗരം പൂര്‍ണമായും പെരിയാര്‍ നദിയെയാണ് വെള്ളത്തിനായി ആശ്രയിക്കുന്നത്. നദീതീരത്തുള്ള വ്യവസായ ശാലകള്‍ ഉല്‍പാദനത്തിനും ബോയ്ലര്‍ കഴുകലിനും മാലിന്യം തള്ളുവാനുമാണ് നദികളെ ഉപയോഗിക്കുന്നത്.
സംസ്ഥാനത്തെ നദികള്‍ മഴയെ മാത്രം ആശ്രയിച്ച് ഒഴുകുന്നവയാണ്. മഞ്ഞുരുകി ജലം ലഭിക്കുന്ന ഒരു നദിയും സംസ്ഥാനത്തില്ല. തുലാവര്‍ഷം, കാലവര്‍ഷം എന്നീ മഴ സീസണുകളില്‍ വൃഷ്ടിപ്രദേശങ്ങളില്‍ ലഭിക്കുന്ന മഴവെള്ളം മണ്ണിലൂടെ ആഴ്ന്നിറങ്ങി ഭൂമിയുടെ ചരിവനുസരിച്ച് നദികളില്‍ വിവിധ സ്ഥലങ്ങളില്‍ ഉറവകളായി തുറക്കുന്നതിനാലാണ് നദികളില്‍ വേനല്‍ക്കാലത്തും ജലം ലഭ്യമാകുന്നത്. മഴ ലഭിക്കാത്ത വേനല്‍ക്കാലങ്ങളില്‍ നദികള്‍ക്ക് ഒഴുകുവാനുള്ള ജലം ലഭ്യമാകുന്നത് ഭൂഗര്‍ഭങ്ങളില്‍ നിന്നാണെന്നതാണ് വലിയ പ്രത്യേകത. നദികളുടെ വൃഷ്ടിപ്രദേശത്തെ വനമേഖലകളാണ് മഴവെള്ളം ഭൂമിക്കടിയിലേക്ക് അരിച്ചിറങ്ങുവാന്‍ സഹായിക്കുന്നത്.
വൃഷ്ടിപ്രദേശത്തെ കുന്നുകളും മലകളും ജലസംഭരണികളാണ്. നദികള്‍ ഉത്ഭവിക്കുന്നതും തുടര്‍ന്നൊഴുകുന്നതും ഈ കുന്നുകളും മലകളും മൂലമാണ്. പ്രകൃതിദത്തമായ ഈ സംവിധാനങ്ങള്‍ക്ക് നാശം സംഭവിക്കുമ്പോള്‍ അത് നദികളുടെ ദിശ മാറുന്നതിനും ഒഴുക്ക് അനിയന്ത്രിതമാകുന്നതിനും കാരണമായി മാറുന്നു. നദികളിലെ വെള്ളം ശുദ്ധമായൊഴുകുന്നതിന് പ്രകൃതിദത്തമായ ചരിവും കുന്നുകളും മലകളും ഇടതൂര്‍ന്ന വനമേഖലകളും അത്യന്താപേക്ഷിതമാണ്.
സംസ്ഥാനത്തെ ജൈവവൈവിധ്യത്തിന്റെ കലവറയാക്കുന്നതില്‍ ഇവിടത്തെ നദികള്‍ക്ക് അവര്‍ണനീയമായ പങ്കുണ്ട്. ഇന്ന് നദികള്‍ മണല്‍വാരല്‍ മൂലവും നദിക്കര കയ്യേറ്റം മൂലവും വൃഷ്ടിപ്രദേശത്തെ വനനാശം മൂലവും ഓരുവെള്ളക്കയറ്റം മൂലവും വ്യവസായ ശാലകളില്‍ നിന്നുള്ള രൂക്ഷമായ മലിനീകരണം മൂലവും നാശോന്മുഖമാണ്. ഒരുകാലത്ത് ആവശ്യത്തിന് ജലമെടുക്കാമെന്നും മാലിന്യം തള്ളാമെന്നും വ്യവസ്ഥ മുന്നോട്ടുവെച്ച സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി നദീതീരങ്ങളില്‍ ചേക്കേറിയ വ്യവസായ ശാലകള്‍ യാതൊരു തത്ത്വദീക്ഷയുമില്ലാതെ നദീജലം വിഷമയമാക്കുന്നതില്‍ മത്സരിക്കുകയാണ്. കേരളം ഒരൊറ്റ നഗരമായി വികസിക്കുകയാണെങ്കിലും ഖരദ്രാവക മാലിന്യ സംസ്കരണം കാര്യക്ഷമമല്ലാത്തതിനാല്‍ നദികളിലേക്കുള്ള മാലിന്യനിക്ഷേപം സര്‍വസീമകളും ലംഘിച്ച് മുന്നേറുകയാണ്. ഇന്ത്യയിലെ മറ്റു നദികളെ അപേക്ഷിച്ച് സംസ്ഥാന നദികള്‍ നീളത്തിലും വ്യാപ്തിയിലും വൃഷ്ടിപ്രദേശ വിസ്തീര്‍ണത്തിലും വളരെ ശുഷ്കമായതിനാല്‍, മനുഷ്യന്റെ പ്രത്യക്ഷമായും പരോക്ഷമായുമുള്ള ബാഹ്യ ഇടപെടലുകള്‍ അവയെ പെട്ടെന്നുതന്നെ മലിനീകൃതവും ഉപയോഗശൂന്യവുമാക്കുകയാണ്.
രാജ്യത്തെ നദികളെ ഹിമാലയന്‍ നദികള്‍, ഡെക്കാന്‍ നദികള്‍, ഉള്‍നാടന്‍ നദികള്‍, നദീതട ജലനിര്‍ഗമന നദികള്‍ എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്. കേരളത്തിലെ നദികള്‍ മിക്കവാറും തീരദേശ നദികളും ഉള്‍നാടന്‍ നദീതട ജല നിര്‍ഗമന നദികളുമാണ്. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് രൂക്ഷമായ ഓരുവെള്ള കയറ്റവും മലിനീകരണവും അവയ്ക്ക് നേരിടേണ്ടിവരുന്നു. 2900 കിലോമീറ്റര്‍ നീളമുള്ള സിന്ദുവും ബ്രഹ് മപുത്രയും, 2510 കി.മീ നീളമുള്ള ഗംഗയും 1450 കി.മീ. നീളമുള്ള ഗോദാവരിയും, 1290 കി.മീ നീളമുള്ള നര്‍മദയും 780 കി.മീ നീളമുള്ള കാവേരിയും വച്ചുനോക്കുമ്പോള്‍ സംസ്ഥാനത്തെ ഏററവും വലിയ (244 കി.മീ നീളം) പെരിയാര്‍ തുടങ്ങിയ നദികളില്‍ ഒഴുകുന്ന ജലത്തിന്റെ അളവ് തുലോം കുറവാണ്. മഞ്ഞുരുകി ജലം ലഭിക്കുന്ന അവസ്ഥയും നമുക്കില്ല. ചുരുക്കത്തില്‍ മഴയെ മാത്രം ആശ്രയിച്ചാണ് കേരളത്തിലെ നദികള്‍ ഒഴുകുന്നത്.
കടലിലും കായലിലും ചെന്നുചേരാത്ത നദികളും ഇന്ത്യയിലുണ്ട്. രാജസ്ഥാനിലെ ലൂഹി, മച്ചു, രൂപന്‍, സരസ്വതി, ബാണാസ്, ഗഗ്ഗാര്‍ എന്നീ നദികള്‍ മരുഭൂമിയിലോ ഉപ്പു തടാകങ്ങളിലോ ആണ് ചെന്നുചേരുന്നത്. ഇന്ന് കേരളത്തിലെ നദികളില്‍ ഒഴുകാന്‍ ജലമില്ലാത്ത അവസ്ഥയാണ്. വേനല്‍ക്കാലത്ത് അവ ഒഴുക്ക് നിലച്ച് ചളിക്കുണ്ടുകളായി മാറുമെന്നതില്‍ അതിശയോക്തിയില്ല.
അതിരൂക്ഷമായ മലിനീകരണം നമ്മുടെ നദികളെ വീര്‍പ്പുമുട്ടിക്കുന്നു. മലിനീകരിക്കപ്പെട്ട രാജ്യത്തെ നദികളില്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് ഗംഗയിലാണ്. 1987ല്‍ അന്നത്തെ ഇന്ത്യന്‍ പ്ലാനിംഗ് കമ്മിഷനില്‍ അംഗമായ പ്രൊഫ. എംജികെ മേനോന്റെ അധ്യക്ഷതയില്‍ ഗംഗാജലം കുളിക്കുവാനെങ്കിലും ഉപകരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഗംഗാ ആക്ഷന്‍ പ്ലാന്‍ പദ്ധതി ആവിഷ്കരിച്ചത്. അതിന് പ്രത്യേക കാരണവുമുണ്ട്. 1984ലെ പഠനത്തില്‍ ഗംഗാജലത്തിന്റെ ബിഒഡി ലിറ്ററില്‍ 25 മില്ലിഗ്രാം ഓക്സിജന്‍ എന്ന തോതിലും ജീവവായു ഒരു പരിധിവരെ തീരെ ഇല്ലാത്ത അവസ്ഥയിലും 100 മി.ലിറ്ററില്‍ 70000 എംപിഎന്‍ മുതല്‍ ഒന്നര ദശലക്ഷം എംപിഎന്‍ എന്ന നിലക്കിലുമായിരുന്നു മനുഷ്യമലത്തില്‍ നിന്നുള്ള കോളിഫോം ബാക്ടീരിയ. ഈ സാഹചര്യത്തിലാണ് ബിഒഡി ലിറ്ററില്‍ 3 മില്ലിഗ്രാമും ജലത്തിലെ ജീവവായു ലിറ്ററില്‍ 5 മില്ലിഗ്രാമും കോളിഫോം ബാക്ടീരിയയുടെ തോത് 100 മില്ലി ലിറ്ററില്‍ 2500 എന്ന നിരക്കിലെങ്കിലും കുറച്ചുകൊണ്ടുവരാന്‍ ഗംഗാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുവാന്‍ നടപടികളാരംഭിച്ചത്.
100 ദശലക്ഷം ആളുകളാണ് ഗംഗയുടെ തീരത്ത് അന്ന് വസിച്ചിരുന്നത്. ഗംഗാതീരത്തുള്ള നൂറോളം പട്ടണങ്ങളിലെ സീപേജ് മാലിന്യങ്ങള്‍ തള്ളുന്നതിന് കടിഞ്ഞാണിടുന്നതിന് ഗംഗാ ആക്ഷന്‍ പ്ലാന്‍ കമ്മീഷന് കഴിയാതെ പോയതാണ് ഗംഗാ ആക്ഷന്‍ പ്ലാന്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം. ഒട്ടനവധി സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഈ നദി സംരക്ഷിക്കുന്നതില്‍ ഗംഗാ ആക്ഷന്‍ പ്ലാനിനോട് സഹകരിക്കാന്‍ പല സംസ്ഥാനങ്ങളും വിസമ്മതിച്ചതും ഈ ബൃഹത്തായ പദ്ധതി പരാജയമാകുവാന്‍ കാരണമായി.
ഒന്നാം ഗംഗാ ആക്ഷന്‍ പ്ലാനിന്റെ പരാജയം മനസ്സിലാക്കി അതിനുള്ള പരിഹാരം നിര്‍ദേശിച്ചുകൊണ്ടാണ് ഗംഗാ ആക്ഷന്‍ പ്ലാനിന്റെ രണ്ടാം ഘട്ടം 2010ല്‍ തുടങ്ങിയത്. ഇതിനാല്‍ നാഷണല്‍ ഗംഗാ നദീതട അതോറിറ്റി രൂപീകൃതമായി. പ്രധാനമന്ത്രിയാണ് അതോറിറ്റിയുടെ അധ്യക്ഷന്‍. സര്‍ക്കാറിന്റെ സാമ്പത്തിക സഹകരണത്തോടെ 496.9 കോടി രൂപയുടേതാണ് ഗംഗാ ആക്ഷന്‍ പ്ലാനിന്റെ രണ്ടാം ഘട്ടം. ഇത് വിജയിക്കുമെന്ന് നമുക്കാശിക്കാം. കേരളത്തിലെ നദികളെ സംരക്ഷിക്കുവാന്‍ ഇത്തരത്തില്‍ ഒരു സംരംഭം അത്യന്താപേക്ഷിതമാണ്.
നമ്മുടെ നദികളില്‍ നിന്നും ഗുണം പറ്റുന്ന ഒട്ടനവധി സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്. വാട്ടര്‍ അതോറിറ്റി, വ്യവസായ വകുപ്പ്, കൃഷി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വിനോദ സഞ്ചാരവകുപ്പ്, വനം വകുപ്പ്, ജലസേചന വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വ്യൈുതി ബോര്‍ഡ്, അണക്കെട്ട് സുരക്ഷാ വകുപ്പ്, ശാസ്ത്ര സാങ്കേതിക വകുപ്പ്, ജൈവ വൈവിധ്യ ബോര്‍ഡ്, മൈനിംഗ് ആന്‍റ് ജിയോളജി, പരിസ്ഥിതി വകുപ്പ് തുടങ്ങിയവ അതില്‍ ചിലതുമാത്രം. ഇത്രയേറെ സര്‍ക്കാര്‍ വകുപ്പുകളുടെ കൈകടത്തലുകള്‍ സംസ്ഥാനത്തെ നദികളില്‍ ഉള്ളതുകൊണ്ടാണ് നദീ സംരക്ഷണം ഉറപ്പാക്കാനാവാത്തത്. വിവിധ വകുപ്പുകള്‍ക്ക് വിവിധ ലക്ഷ്യങ്ങളാണ്. എല്ലാ വകുപ്പുകള്‍ക്കും നദിയില്‍ നിന്നുള്ള ഗുണവും ആദായവും മാത്രമാണ് ലക്ഷ്യം. നദീ സംരക്ഷണം ആരുടെയും അജണ്ടയിലില്ല. അതുകൊണ്ട് അന്തര്‍ സംസ്ഥാന നദീ കരാറുകള്‍ വഴി കൂടുതല്‍ ജലം മറ്റു സംസ്ഥാനങ്ങള്‍ക്ക് ഊറ്റിക്കൊണ്ടുപോകുന്നതിന് കഴിയുന്നുണ്ട്. നമുക്ക് ലഭിക്കേണ്ട ജലം കണക്കുപറഞ്ഞ് നേടിയെടുക്കുവാന്‍ ഒരു വകുപ്പിനും ശേഷിയുമില്ല. മുല്ലപ്പെരിയാര്‍ പോലുള്ള പ്രശ്നങ്ങളില്‍ സംസ്ഥാനം തോറ്റുപോകുന്നതും പിടിപ്പുകേടുകൊണ്ട് മാത്രമാണ്.
നദികളുടെ കാര്യത്തില്‍, പ്രത്യേകിച്ചും അവയുടെ സംരക്ഷണ കാര്യത്തില്‍ നാഥനില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നു. അതിനാല്‍തന്നെ മണല്‍വാരല്‍ നിയന്ത്രിക്കാനോ അനധികൃത ജലമൂറ്റ് തടയുന്നതിനോ നദീജല ഉപയോഗത്തിന് പണം ലഭ്യമാക്കുന്നതിനോ മലിനീകരണം തടയുന്നതിനോ സര്‍ക്കാരിനോ അനുബന്ധ സംവിധാനങ്ങള്‍ക്കോ കഴിയുന്നില്ല. ലോറി വെള്ളവിതരണക്കാര്‍ വേനലും വരള്‍ച്ചയും കുടിവെള്ള ക്ഷാമവും മുതലെടുക്കുവാന്‍ വന്‍ സന്നാഹങ്ങളുമായി ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍ കേരള സര്‍ക്കാര്‍ നദികളുടെ സംരക്ഷണത്തിനായി നടപടി സ്വീകരിക്കുമെന്ന് അധരവ്യായാമം മാത്രമായി ഒതുങ്ങുന്നു. ഈ സാഹചര്യം മുതലാക്കി നദികളെ നശിപ്പിക്കുന്നതിനും കുടിവെള്ളക്ഷാമം വര്‍ധിപ്പിക്കുന്നതിനും ജലത്തിന്റെ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിനും മാഫിയകള്‍ കിണഞ്ഞു ശ്രമിക്കുകയാണ്.
മഴ വേണ്ടതുപോലെ ലഭിക്കാത്തതിനാല്‍ നദികളിലെ ഒഴുക്ക് ക്രമാതീതമായി കുറഞ്ഞിരിക്കുന്നു. ഇത് രൂക്ഷമായ ഓരുവെള്ള കയറ്റത്തിന് ഇടവരുത്തും. നദീജലം ഉപ്പുമയമാകുവാന്‍ കാലമേറെ വേണ്ട. ഇത് കൃഷി നശിക്കുന്നതിനും നദീജല ഉപയോഗം തടയുന്നതിനും കാരണമാകുന്നു. നദികളില്‍ നാം കെട്ടിപ്പൊക്കിയ അണക്കെട്ടുകള്‍ നോക്കുകുത്തികളാകും. ശതകോടികള്‍ ചെലവഴിച്ച് കേരളത്തിലെ നദികളില്‍ പണിതീര്‍ത്തിട്ടുള്ള നാല്‍പതിലധികം അണക്കെട്ടുകള്‍ വൃഷ്ടിപ്രദേശനാശം മൂലം വറ്റിവരളുന്ന അവസ്ഥ നിലനില്‍ക്കുകയാണ്. അശാസ്ത്രീയമായി ഹൈറേഞ്ചുകള്‍ നഗരവത്കരിക്കപ്പെട്ടപ്പോള്‍ നഷ്ടമായിരിക്കുന്നത് നമ്മുടെ നിബിഢവനങ്ങളാണ്. എമര്‍ജിംഗ് കേരളയിലെ ചില പദ്ധതികള്‍, അത് ടൂറിസത്തിന്റെ പേരിലാണെങ്കിലും വന്‍ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുവാന്‍ പര്യാപ്തമാണ്. പാരിസ്ഥിതിക ദുര്‍ബല പ്രദേശത്തുപോലും സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാന്‍ ഒരുങ്ങുകയാണ്. പല പദ്ധതികളിലും റിയല്‍ എസ്റ്റേറ്റ് കച്ചവട താല്‍പര്യം മാത്രമാണുള്ളത്. വനമേഖലയിലെ ഇത്തരം പദ്ധതികള്‍ നദികളിലെ നീരൊഴുക്ക് കുറക്കുവാനും നാടിനെ വരള്‍ച്ചയിലേക്ക് തള്ളിവിടാനും മാത്രമാണ് ഉപകരിക്കുക.
വനമേഖലയില്‍ വിട്ടുകൊടുത്ത പാട്ടഭൂമികള്‍ തിരിച്ചെടുക്കുന്നതിന് പകരം ഭൂമിയുടെ അഞ്ച് ശതമാനം വിനോദസഞ്ചാര വ്യവസായത്തിന് ഉപയോഗിക്കാമെന്ന സര്‍ക്കാറിന്റെ ഭൂവിനിയോഗ നിയമത്തിലെ ഭേദഗതി സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് എതിരാണ്. ഇത് പശ്ചിമഘട്ട മലമടക്കുകളിലെ നദികളുടെ വൃഷ്ടിപ്രദേശ ശോഷണത്തിലാണ് കലാശിക്കുക.
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ വനസംരക്ഷണ ജൈവവൈവിധ്യ സംരക്ഷണ നിര്‍ദേശങ്ങളെ നിസ്സാരവത്കരിക്കുന്നതിനും റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കുന്നതിനും വേണ്ടി കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും പ്രത്യേകം പ്രത്യേകം സമിതികളെ നിയോഗിച്ചിരിക്കുന്നു. ഇത് സംസ്ഥാനത്തെ നദികളുടെ അന്ത്യത്തിലാണെത്തിക്കുക. സര്‍ക്കാര്‍ ഇത്തരം പ്രകൃതിവിരുദ്ധ നയങ്ങളില്‍ നിന്നും പിന്മാറി നദികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യം ലാക്കാക്കി നടപടികള്‍ ആരംഭിക്കണം. സംസ്ഥാനത്തെ വ്യൈുതക്ഷാമം, കുടിവെള്ള ക്ഷാമം എന്നിവ പരിഹരിക്കുവാനും കാര്‍ഷിക മേഖലയെ വളര്‍ത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഇത് കൂടിയേ തീരൂ.
രാഷ്ട്രീയക്കാരെ തിരുകിക്കയറ്റി നദീ അതോറിറ്റി സ്ഥാപിച്ചിട്ട് ഒരു കാര്യവുമില്ല. ശാസ്ത്രീയ ഗവേഷണനിരീക്ഷണങ്ങള്‍ നടത്തി നദികളുടെ നിലനില്‍പിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ അതോറിറ്റിക്കാവണം. നദീതീര കൈയേറ്റവും വൃഷ്ടിപ്രദേശത്തെ വനനശീകരണവും അനധികൃത മണല്‍വാരലും തടയുവാനും കഴിയണം. കാര്‍ഷിക മേഖലക്ക് ആവശ്യമായ ജലം നല്‍കണം. കുടിവെള്ള വിതരണത്തിന് മുടക്കം സംഭവിക്കരുത്. വ്യവസായ ശാലകള്‍ ജലമില്ലാതെ പ്രവര്‍ത്തിക്കാതിരിക്കരുത്. ഓരുവെള്ളക്കയറ്റം നിയന്ത്രിക്കണം. നദികളിലെ മലിനീകരണം തടയുവാന്‍ അതോറിറ്റി ശക്തമായി ഇടപെടണം. ചെറുകിട ജലവൈദ്യുത പദ്ധതികള്‍ മാത്രമേ അനുവദിക്കാവൂ. നദികള്‍ നിര്‍ദാക്ഷിണ്യം നശിപ്പിക്കുന്നതില്‍ നിന്നും രക്ഷ നേടണമെങ്കില്‍ ജുഡീഷ്യല്‍ അധികാരമുള്ള ഒരു റിവര്‍ അതോറിറ്റി തന്നെ സംസ്ഥാനത്ത് സ്ഥാപിക്കേണ്ടിവരും. കേരളത്തിലെ സാധാരണക്കാരന് കുടിവെള്ളവും കൃഷിക്കാവശ്യമായ ജലവും ലഭ്യമാകണമെങ്കില്‍ ഇത്തരമൊരു സംവിധാനം കൂടിയേ തീരൂ.

ഡോ. സിഎം ജോയി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ