നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും സാന്നിധ്യമറിഞ്ഞ ഖൈബറുകാരായ കര്‍ഷകരും തൊഴിലാളികളും ജോലിസ്ഥലത്തേക്കു പോകാതെ വീടുകളിലേക്കും കോട്ടകളിലേക്കും തിരിഞ്ഞോടി. ഏറ്റുമുട്ടലിന്റെ സാഹചര്യം രൂപപ്പെട്ടു. കോട്ടകളില്‍ സുരക്ഷിതരാണെന്ന് ധരിച്ച് ആത്മവിശ്വാസത്തില്‍ കഴിയുകയായിരുന്നു ഖൈബറുകാര്‍. മുസ്‌ലിംകളെ നിരന്തരമായി ഉപദ്രവിച്ചുകൊണ്ടിരുന്നെങ്കിലും പെട്ടന്നൊരു പടനീക്കം അവര്‍ മുന്‍കൂട്ടി കണ്ടിരുന്നില്ല. അതിനാല്‍ മുസ്‌ലിംകള്‍ കോട്ട വളഞ്ഞത് അവരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. ഖൈബറിനെ അശാന്തി ഭൂമികയാക്കി നിലനിറുത്താമെന്ന അവരുടെ പകല്‍ക്കിനാവിന് അന്ത്യം കുറിക്കാന്‍ സാധിച്ചുവെന്നതാണ് ഖൈബറിന്റെ വിജയം.

നബി(സ്വ)യുടെ ഉദ്ബോധനം

ഖൈബറില്‍ എത്തിയ സൈന്യത്തിന് നബി(സ്വ) നിര്‍ദേശങ്ങള്‍ നല്‍കി. അനുമതി ലഭിക്കാതെ പോരാടരുതെന്നും പോരാട്ടത്തെ ലാഘവമായെടുക്കരുതെന്നും അമിത ആത്മവിശ്വാസത്തോടെ ആവരുതെന്നും ഉപദേശിച്ചു. സ്വന്തം സന്നാഹത്തിലുള്ള സംതൃപ്തിയും ശത്രുവിന്റെ ദൗര്‍ബല്യത്തെക്കുറിച്ചുള്ള വിചാരവും പോരാട്ട വീര്യം കുറക്കുമല്ലോ. അല്ലാഹുവിന്റെ സഹായവും അതുനല്‍കുന്ന ശക്തിയുമാണ് വിശ്വാസികള്‍ക്കവലംബം. പോരാട്ടം നടന്നാല്‍ സംഭവിക്കുന്നതെന്തായിരിക്കുമെന്നതിനെക്കുറിച്ച് നിങ്ങള്‍ക്കറിയില്ലെന്നും അതിനാല്‍ അനിവാര്യമായ സമരമുഖത്ത് വെച്ചും നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നും എടുത്തുചാടാതെ അവധാനതയോടെ നേതൃനിര്‍ദേശങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കണമെന്നുമാണ് അവിടുന്ന് സൂചിപ്പിച്ചത്.

വിജയം വരിച്ച ആട്ടിടയന്‍

ഖബറിലെ കോട്ടകളില്‍ തന്ത്രപ്രധാനമാണ് മര്‍ഹബ്. അവിടെയാണ് ശത്രുശക്തി കേന്ദ്രീകരിച്ചിരിക്കുന്നതും. മുന്നേറ്റം ആരംഭിക്കാനിരിക്കെ യസാര്‍ എന്ന ആട്ടിടയന്‍ നബി(സ്വ)യെയും സൈന്യത്തെയും കാണാനിടയായി. കഥയറിയാത്ത അദ്ദേഹം തന്റെ കൂട്ടുകാരോട് കാര്യമന്വേഷിച്ചു. അവര്‍ പറഞ്ഞു: “നബിയാണെന്നു വാദിക്കുന്നയാളാണദ്ദേഹം. അയാളോട് യുദ്ധത്തിനു തയ്യാറെടുക്കുകയാണ് നമ്മുടെ യജമാനന്മാര്‍.” ഇതുകേട്ട ഇടയന്റെ മനസ്സില്‍ പ്രവാചകരോട് കൗതുകവും അടുപ്പവും തോന്നി. ഇടയന്‍ നബി(സ്വ)യെ സമീപിച്ചു ചോദിച്ചു: “എന്താണങ്ങ് പറയുന്നത്, എന്തിലേക്കാണങ്ങ് എന്നെ ക്ഷണിക്കുന്നത്?”

നബി(സ്വ) കരുണാപൂര്‍വം പറഞ്ഞു: “ഞാന്‍ നിങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. അല്ലാഹു അല്ലാതെ ഇലാഹില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നതിലേക്കും. അല്ലാഹു അല്ലാതെ ഒന്നിനെയും നീ ആരാധിക്കരുതെന്നും ഞാനുപദേശിക്കുന്നു.”

“ഞാന്‍ ഇതെല്ലാം സാക്ഷ്യം വഹിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്താല്‍ എന്താണെനിക്ക് ലഭിക്കുക?

“നീ ആ അവസ്ഥയില്‍ മരണപ്പെട്ടാല്‍ നിനക്ക് സ്വര്‍ഗമുണ്ട്.”

ഇടയന്‍ സത്യവിശ്വാസം സ്വീകരിച്ചു. പിന്നീടദ്ദേഹം നബി(സ്വ)യോട് ചോദിച്ചു: നബിയേ, ഈ ആടുകള്‍ യജമാനന്മാര്‍ എന്നെ വിശ്വസിച്ചേല്‍പ്പിച്ചതാണല്ലോ, ഞാനിതെന്തു ചെയ്യും?

തിരുനബി(സ്വ) പറഞ്ഞു: “നീ ഇവയുമായി ഇടയസംഘത്തില്‍ നിന്നു വേര്‍പ്പെടുക. എന്നിട്ട് അവയെ തെളിച്ച് കൊണ്ട് ഒച്ചയിടുകയും ചരല്‍കല്ലുകളാല്‍ എറിയുകയും ചെയ്യുക. അല്ലാഹു നിന്റെ അമാനത്തിനെ അവയുടെ ഉടമസ്ഥരിലേക്കേല്‍പ്പിക്കുന്നതാണ്.”

ഇടയന്‍ അപ്രകാരം ചെയ്തു. ആടുകള്‍ ഉടമസ്ഥരുടെ വീടുകളിലേക്ക് ചെന്നെത്തിയെന്നുറപ്പുവരുത്തിയ ഇടയന്‍ തിരിച്ചുവന്നു മുസ്‌ലിം സൈന്യത്തില്‍ ചേര്‍ന്നു. യുദ്ധമവസാനിച്ചപ്പോള്‍ ശഹീദായവരില്‍ ഇടയനുമുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് നബി(സ്വ) ഇങ്ങനെ പറഞ്ഞു:

“ഈ അടിമയെ അല്ലാഹു ആദരിച്ച് ഖൈബറിലെത്തിച്ചതാണ്. ഇദ്ദേഹത്തിന്റെ വിശ്വാസം തികച്ചും സത്യസന്ധമായിരുന്നു. ശഹീദായിക്കിടക്കുന്ന ഇയാളുടെ തലഭാഗത്ത് രണ്ടു സ്വര്‍ഗീയ തരുണികളെ ഞാന്‍ കാണുകയുണ്ടായി” (ബൈഹഖി).

വിഫലമായ തന്ത്രം

മദീനയില്‍ നിന്നും നബി(സ്വ)യുടെ അനുയായികളും വളഞ്ഞപ്പോള്‍ ഖൈബറുകാര്‍ ചില തന്ത്രങ്ങള്‍ സ്വീകരിച്ചു. നബി(സ്വ)യെയും സൈന്യത്തെയും നിര്‍വീര്യമാക്കാനും ആശങ്കാകുലരാക്കാനും ലക്ഷ്യം വെച്ചായിരുന്നു അത്. എന്നാല്‍ യുദ്ധതന്ത്രജ്ഞതയില്‍ പൂര്‍ണനായ പ്രവാചകര്‍(സ്വ)യെ അവയൊന്നും ബാധിച്ചതേയില്ല.

നബി(സ്വ) അബ്ബാദ്ബ്നു ബിശ്ര്‍(റ)ന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ ഖൈബറിന്റെ ഭൂമിശാസ്ത്രവും ജീവിത സാഹചര്യവും പഠിക്കുന്നതിനായി നിയോഗിച്ചിരുന്നു. അവര്‍ വഴിയില്‍ വെച്ച് ഒരു ജൂതനെ കണ്ടുമുട്ടി. സ്വഹാബികള്‍ അയാളോട് ചോദിച്ചു:

നീ ആരാണ്?

“ഞാന്‍ നഷ്ടപ്പെട്ടു പോയ ഒട്ടകത്തെ അന്വേഷിച്ചു നടക്കുകയാണ്.”

ഇതുപറഞ്ഞ് അയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ, അബ്ബാദ്(റ) അയാളോട് ഖൈബറിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചു. അയാള്‍ പറഞ്ഞു:

ഞാനിവിടെ പുതിയ ആളാണ്, എന്താണ് നിങ്ങള്‍ക്കറിയേണ്ടത്?

“യഹൂദികളെക്കുറിച്ച്”

അപ്പോള്‍ അയാള്‍ പറയാന്‍ തുടങ്ങി:

“കിനാനത്തുബ്നു അബില്‍ ഹുഖൈഖും ഹൗദതുബ്നു ഖൈസും അവരുടെ സഖ്യകക്ഷികളായ ഗത്വ്ഫാന്‍ ഗോത്രക്കാരും മറ്റും യുദ്ധസജ്ജരായി നില്‍പ്പുണ്ട്. മദീനക്കാര്‍ക്കെതിരെ വിജയം വരിച്ചാല്‍ ഖൈബറിലെ കാരക്ക ഒരു വര്‍ഷത്തേക്ക് ഗത്വ്ഫാന്‍കാര്‍ക്ക് നല്‍കാമെന്നാണ് വ്യവസ്ഥ. അവര്‍ ആയുധവും വിഭവങ്ങളുമായി സര്‍വസജ്ജരായി ഉത്ബത്ബ്നു ബദ്റിന്റെ നേതൃത്വത്തില്‍ ഖൈബറുകാരെ സഹായിക്കാനായി എത്തി കോട്ടക്കകത്തുണ്ട്. അവര്‍ പതിനായിരം പോരാളികളുണ്ട്. അഭേദ്യമായ കോട്ടക്കകത്താണ് ജൂതര്‍. ഭക്ഷണവും ആയുധവും ധാരാളമായി ഞങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കൊല്ലങ്ങളോളം ഉപരോധിക്കപ്പെട്ടാലും മതിയാവുന്നത്ര സംഭരിച്ചിരിക്കുന്നു. കോട്ടക്കകത്ത് കുടിക്കാന്‍ വേണ്ടത്ര ജലശേഖരവുമുണ്ട്. അതിനാല്‍ തന്നെ ഖൈബറുകാര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ വൃഥാവിലാവുമെന്നാണ് എന്റെ അഭിപ്രായം”  അയാള്‍ പറഞ്ഞുനിര്‍ത്തി.

സ്വന്തം പാളയത്തിലെ സന്നാഹം പെരുപ്പിച്ചു കാണിക്കുകയും അതുവഴി മുസ്‌ലിം പക്ഷത്ത് ഭീതി വിതക്കാനുള്ള ശ്രമമാണിതെന്നും അബ്ബാദ്(റ)ന് മനസ്സിലായി. അയാളെക്കൊണ്ട് സത്യം പറയിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. തന്റെ കൈയിലുണ്ടായിരുന്ന ചാട്ട നന്നായി ചുഴറ്റിയിട്ട് അദ്ദേഹം പറഞ്ഞു: “നീ അവരിലെ ഒരു പ്രമുഖനാണെന്നു ഞങ്ങള്‍ക്കറിയാം. അതിനാല്‍ നീ സത്യം പറയുക, അല്ലെങ്കില്‍…”

അബ്ബാദ്(റ)ന്റെ ഗര്‍ജനം കുറിക്കുകൊണ്ടു. അയാള്‍ കുമ്പസാരം പോലെ പറയാന്‍ തുടങ്ങി: “സത്യത്തില്‍ ഖൈബറുകാര്‍ വലിയ ഭീതിയിലാണ്. നിങ്ങള്‍ മദീനയിലെ ജൂതന്മാരുടെ ചെയ്തികളോട് പ്രതികരിച്ച കാര്യമറിയാവുന്നതിനാല്‍ ആശങ്കപൂണ്ടാണവര്‍ കഴിയുന്നത്.”

എന്നിട്ട് അയാള്‍ തന്റെ ദൗത്യത്തെക്കുറിച്ച് ഇങ്ങനെ വിശദീകരിച്ചു: “കിനാന എന്നോടിങ്ങനെ പറഞ്ഞു: നീ പോയി മദീനക്കാര്‍ വരുന്നിടത്ത് അവര്‍ കാണ്‍കെ കഴിയണം. അവര്‍ നിന്നെയും നിന്റെ അവസ്ഥയും മനസ്സിലാക്കുന്ന വിധത്തിലായിരിക്കണം. അങ്ങനെ നീ ഞങ്ങള്‍ക്ക് ഒരു രക്ഷാമാര്‍ഗമുണ്ടാക്കണം. നീ അവരെ സമീപിച്ച് അവര്‍ക്ക് എന്തെങ്കിലും ഗുണം ചെയ്യുന്ന പോലെ നടിക്കുക. അങ്ങനെ അടുത്തുകൂടി ഞങ്ങളുടെ എണ്ണത്തിന്റെ ആധിക്യവും സജ്ജീകരണങ്ങളുടെ മേന്മയും പറഞ്ഞറിയിക്കുക. അങ്ങനെയായാല്‍ അവര്‍ നിന്റെ വാക്ക് തിരസ്കരിക്കുകയില്ല. ബാക്കി വിവരങ്ങള്‍ ഉടനെ ഞങ്ങളെ അറിയിക്കുകയും വേണം.”

ജൂതന്‍ സത്യാവസ്ഥ വെളിപ്പെടുത്തിയപ്പോള്‍ അബ്ബാദ്(റ) അയാളെയും കൂട്ടി നബി(സ്വ)യെ സമീപിച്ചു കാര്യങ്ങള്‍ വിവരിച്ചു. അയാള്‍ക്ക് അഭയം നല്‍കുകയും ഖൈബറിന്റെ ചിത്രവും സ്വഭാവവുമറിയാന്‍ അയാള്‍ ഉപകാരപ്പെടുകയും ചെയ്തു. അങ്ങനെ ജൂതന്മാര്‍ നടത്തിയ ഒരു തന്ത്രം മുസ്‌ലിംകള്‍ക്ക് ഗുണമായി മാറി.

കോട്ടകള്‍ കീഴടക്കുന്നു

ഖൈബറിലെ കോട്ടകള്‍ ഒന്നൊന്നായി നബി(സ്വ)ക്കും സംഘത്തിനും വിധേയപ്പെട്ടുകൊണ്ടിരുന്നു; ചില കോട്ടകള്‍ അധീനപ്പെടുത്താന്‍ ദിവസങ്ങളെടുത്തെങ്കിലും. ദ്വന്ദയുദ്ധങ്ങളും കോട്ടക്കകത്തു നിന്നുള്ള ചതിപ്രയോഗങ്ങളുമുണ്ടായി. ഖൈബറിന്റെ കിഴക്കുവടക്കന്‍ മേഖലയിലെ ശഖ്, നത്വാത് പ്രവിശ്യകളിലെ നാഇം, സ്വഅബ്, അബുന്നസാര്‍ കോട്ടകളും കതീബ പ്രവിശ്യയിലെ ഖമൂസ്സ് കോട്ടയും വത്വീഹ്, സുലാലിം കോട്ടകളും കീഴടക്കി.

മര്‍ഹബ് എന്ന ജൂതത്തലവന്‍ കേന്ദ്രീകരിച്ചിരുന്ന നാഇം കോട്ട കീഴടക്കാന്‍ ദിവസങ്ങള്‍ വേണ്ടിവന്നു. നാട്ടില്‍ നിന്നു വളരെ അകലത്തില്‍ ഉപരോധസമരത്തിലായാലുള്ള അനിശ്ചിതാവസ്ഥ മദീനക്കാരെ ആശങ്കാകുലരാക്കുക സ്വാഭാവികമാണ്. ചിലര്‍ നബി(സ്വ)യോട് അതിനെക്കുറിച്ച് ആവലാതി ബോധിപ്പിക്കുകയും ചെയ്തു. നബി(സ്വ) അവരെയൊക്കെ ഖൈബറിലെ അന്തിമവിജയത്തെക്കുറിച്ച് സന്തോഷവാര്‍ത്ത നല്‍കി സമാധാനിപ്പിച്ചു.

ഉപരോധനിരയില്‍ നില്‍ക്കുന്ന സ്വഹാബികളില്‍ ചിലര്‍ കൂട്ടത്തിലെ ഗായകനായ ആമിര്‍(റ)നോട് ഗാനമാലപിക്കാന്‍ ആവശ്യപ്പെട്ടു. അര്‍ത്ഥഗര്‍ഭവും അവസരോചിതവുമായ പാട്ട് കേട്ടപ്പോള്‍ നബി(സ്വ) ചോദിച്ചു: ആരാണത്?

“ആമിറാണു നബിയേ”

നബി(സ്വ) പറഞ്ഞു: “യര്‍ഹംഹുല്ലാഹു” (ശഹീദാവുമെന്ന് സൂചന നല്‍കുന്ന പ്രയോഗമാണിത്).

ആമിര്‍(റ)ന്റെ രക്തസാക്ഷിത്വം

ഒടുവില്‍ മര്‍ഹബ് കോട്ടക്കകത്തേക്ക് അലി(റ)ന്റെ നേതൃത്വത്തില്‍ മുസ്‌ലിം സൈന്യം ഇരച്ചുകയറി. പ്രവാചക നിര്‍ദേശപ്രകാരം അലി(റ) ആദ്യം അവരെ ഇസ്‌ലാമിലേക്കു ക്ഷണിച്ചു. അവര്‍ പുച്ഛത്തോടെ പോര്‍വിളി നടത്തുകയാണു ചെയ്തത്. മര്‍ഹബ് ദ്വന്ദയുദ്ധത്തിനായി വെല്ലുവിളിച്ചു. ഊരിപ്പിടിച്ച വാളുമായി അയാള്‍ ഈ ആശയം വരുന്ന ഈരടികളുരുവിട്ടു: “ആയുധ വിഭൂഷിതനായ ധീരനായ മര്‍ഹബാണ് ഞാനെന്നീ ഖൈബറിനറിയാം. യുദ്ധം ആളിക്കത്തുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന് ഇവിടെക്കാണാന്‍ പോവുകയാണ്.”

ഇതുകേട്ടപ്പോള്‍ മുസ്‌ലിം നിരയില്‍ നിന്നും ആമിര്‍(റ) രംഗത്തെത്തി. ഈ ആശയമുള്ള ഈരടികള്‍ പാടി: “ആയുധധാരിയായ ആമിറാണു ഞാനെന്ന് ഖൈബറിനറിയാം. ധീരനായ പോരാളിയാണെന്നുമറിയാം.”

ആമിര്‍(റ)വും മര്‍ഹബും തമ്മില്‍ പോരാട്ടം തുടങ്ങി. ഒന്നുരണ്ടു പ്രാവശ്യം വാള്‍പ്രയോഗം നടത്തി. ശത്രുവിന്റെ കൈ കണക്കാക്കി ഓങ്ങിയവാള്‍ കൈയില്‍ തട്ടാതെ തിരിച്ചുവന് ആമിര്‍(റ)ന്റെ തന്നെ കാല്‍മുട്ടില്‍ പതിച്ചു. രക്തം വാര്‍ന്നു ആമിര്‍(റ) ശഹീദായി.

ആമിര്‍(റ)ന്റെ വാള്‍ സാധാരണ പോലെ നീളമുള്ളതായിരുന്നില്ല. അതിനാല്‍ ശത്രു മാറിയതു കൊണ്ടാണത് സംഭവിച്ചത്. എന്നാല്‍ സ്വഹാബത്തിനിടയില്‍ ആമിര്‍(റ)ന്റെ അന്ത്യത്തെക്കുറിച്ച് സംശയം പരന്നു. ചിലര്‍ പറഞ്ഞു, ആമിറിന്റെ എല്ലാ കര്‍മങ്ങളും വിഫലമായി. കാരണം സ്വന്തം വാള് കൊണ്ടാണല്ലോ അദ്ദേഹം വധിക്കപ്പെട്ടത്. ഇതുകേട്ടപ്പോള്‍ നബി(സ്വ) പറഞ്ഞു: “ആരാണങ്ങനെ പറയുന്നത്, തെറ്റാണത്. അദ്ദേഹത്തിന് രണ്ടു പ്രതിഫലമുണ്ട്.” എന്നിട്ട് രണ്ടു വിരലുകള്‍ ചേര്‍ത്തുപിടിച്ച് അവിടുന്ന് പറഞ്ഞു: “ഇദ്ദേഹം ധീരനായ പോരാളിയാകുന്നു, ഇങ്ങനെയൊരാള്‍ അറബികളില്‍ അപൂര്‍വമാണ്.”

ഖൈബര്‍ ജയിക്കുന്നു

മര്‍ഹബ് വീണ്ടും തന്റെ വീരവാദം മുഴക്കി. അപ്പോള്‍ അലി(റ) അവന് പ്രത്യുത്തരമായി ഈ ആശയമുള്ള പദ്യം ഉരുവിട്ട് രംഗത്തെത്തി: “എനിക്കെന്റെ മാതാവിട്ട നാമം സിംഹം. കണ്ടാല്‍ വെറുക്കും കൂട്ടിലുള്ള സിംഹം. അളന്നു കൊടുക്കും ഞാനവര്‍ക്ക് നിര്‍ലോഭം.”

അലി(റ)വും മര്‍ഹബും തമ്മില്‍ ഘോരസംഘട്ടനം തന്നെ നടന്നു. ഒടുവില്‍ മര്‍ഹബ് അലി(റ)ന്റെ വാളിനിരയായി. മര്‍ഹബിന്റെ അന്ത്യത്തോടെ ഖൈബര്‍ പൂര്‍ണമായും വിധേയപ്പെട്ട അവസ്ഥയിലായി. പിന്നെ നടന്നത് ചടങ്ങുതീര്‍ക്കലാണ്. അതിനാല്‍ തന്നെ ഖൈബറിന്റെ വിജയം അലി(റ)യിലേക്ക് ചേര്‍ത്തിയാണറിയപ്പെടുന്നത്. കാരണം നായകനെ വീഴ്ത്തിയത് അദ്ദേഹമാണല്ലോ.

മര്‍ഹബിന്റെ സഹോദരന്‍ യാസിര്‍ ഇതിനിടയില്‍ ദ്വന്ദയുദ്ധത്തിനായി വെല്ലുവിളിച്ചു. അവനെ നബി(സ്വ)യുടെ പിതൃവ്യയായ സ്വഫിയ(റ)യുടെ പുത്രന്‍ സുബൈര്‍(റ) പരാജയപ്പെടുത്തി.

ഭക്ഷ്യക്ഷാമ പരിഹാരം

മൂന്നുദിവസത്തെ പരിശ്രമത്തിലൂടെയാണ് സ്വഅ്ബ് കോട്ട അധീനതയിലായത്. ഹുബാബ്(റ)ന്റെ നേതൃത്വത്തിലാണിത് സാധിച്ചത്. അതോടെ മുസ്‌ലിം മുന്നണിയിലെ ഭക്ഷ്യപ്രശ്നത്തിന് പരിഹാരമായി. അതിനകത്ത് ധാരാളം ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിപ്പുണ്ടായിരുന്നു. മറ്റു അവശ്യ വസ്തുക്കളും കോട്ടയില്‍ നിന്നു ലഭിക്കുകയുണ്ടായി.

നാഇം, സഅ്ബ് കോട്ടകളില്‍ നിന്നും മറ്റും ഓടി രക്ഷപ്പെട്ടവര്‍ താവളമടിച്ചിരുന്ന നത്വാത് പ്രവിശ്യയിലെ സുബയ്ര്‍ കോട്ടയും മൂന്നു ദിവസത്തെ ഉപരോധത്തിലൂടെ മുസ്‌ലിംകള്‍ക്ക് കീഴ്പ്പെട്ടു. അതോടെ ശക്തരും ക്രൂരരുമായിരുന്ന ജൂതത്തലവന്മാരുടെയും പോരാളികളുടെയും കേന്ദ്രങ്ങള്‍ ജയിച്ചടക്കാന്‍ വിശ്വാസികള്‍ക്കായി.

പൂര്‍ണവിജയത്തിലേക്ക്

ഖമൂസ്, വത്വീഹ്, സുലാലിം എന്നീ കോട്ടകളിലാണ് അന്തിമമായി ജൂതരെല്ലാവരും താവളമടിച്ചിരുന്നത്. പതിനാല് ദിവസത്തെ ഉപരോധത്തിലൂടെ അവയോരോന്നായി കീഴടങ്ങി. ഇതറിഞ്ഞ് കോട്ടകള്‍ക്കപ്പുറത്തും ഖൈബറിന് സമീപ പ്രദേശങ്ങളിലുമുള്ളവരെല്ലാം നബി(സ്വ)ക്ക് മുന്നില്‍വന്ന് കീഴടങ്ങുകയുണ്ടായി. അതോടെ ഖൈബറിനെയും പരിസരത്തെയും ചൂഴ്ന്നുനിന്ന കാളിമയും അക്രമവും നീങ്ങി സമാധാനത്തിന്റെ പുതുപ്പിറവിയായി.

അനിവാര്യമായ പോരാട്ടമേ ഖൈബറില്‍ നടന്നിട്ടുള്ളൂ. ഉപരോധമായിരുന്നു പ്രധാന സമരതന്ത്രം. ചില പ്രദേശങ്ങള്‍ സമാധാനപൂര്‍വം കീഴൊതുങ്ങുകയായിരുന്നു. ഫദക് കോട്ട അതില്‍ പെടുന്നു.

പൂര്‍ണമായും കീഴൊതുങ്ങിയ ഖൈബറുകാരുമായി തിരുദൂതര്‍(സ്വ) കരാറിലേര്‍പ്പെട്ടു. അവിടുത്തെ കൃഷികളും മറ്റും ഖൈബറുകാര്‍ തന്നെ നോക്കി നടത്തുക. വിളവ് പകുത്ത് മദീനയിലേക്കയക്കുക. ഈ വ്യവസ്ഥ എല്ലാവര്‍ക്കും സ്വീകാര്യമായി. വാഗ്ദാനവും കരാറും പാലിച്ചവര്‍ അതിന്റെ ഗുണവും ലംഘിച്ചവര്‍ അതിന്റെ ഫലവും അനുഭവിച്ചു എന്നതാണ് ഖൈബറിന്റെ ബാക്കിപത്രം.

ഖൈബറിനോടനുബന്ധിച്ച് അനുസ്മരിക്കപ്പെടേണ്ടതും ശ്രദ്ധേയവുമായ അനേകം പാഠങ്ങളും ചരിത്രത്തില്‍ കാണാം. അലി(റ)ന്റെ വീരപോരാട്ടവും ചില സ്വഹാബി പ്രമുഖരുടെ മുന്നേറ്റവും ജൂതന്മാരുടെ കുലവിശേഷമായ ചതിയും ത്യാഗീവര്യന്മാരായ പോരാളികളുടെ ചിത്രങ്ങളും അനവധിയുണ്ട്. നബി(സ്വ)യുടെ യുദ്ധ തന്ത്രജ്ഞതയും രാഷ്ട്ര നയതന്ത്രവും കൂടുതല്‍ തിളങ്ങിയ ഒരു സമരമായിരുന്നു ഖൈബര്‍.

ഖൈബര്‍ സമരം2/മുഷ്താഖ് അഹ്മദ്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ