ആരോഗ്യമുള്ള ശരീരം അല്ലാഹു നല്‍കുന്ന വലിയ അനുഗ്രഹങ്ങളിലൊന്നാണ്. ആരോഗ്യമുള്ള ജനതയാണല്ലോ നാടിന്റെ സമ്പത്ത്. ആരോഗ്യ സമ്പുഷ്ടമായ ജീവിതവും ആത്മാര്‍ത്ഥമായ ആരാധനകളും കൃത്യമായ കര്‍മനിഷ്ഠയും ഒരു വ്യക്തിയെ ഉന്നതിയിലെത്തിക്കും. നഷ്ടം സംഭവിക്കുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്ന രണ്ടു അനുഗ്രഹങ്ങളാണ് സമയവും ആരോഗ്യവുമെന്ന് പ്രവാചകര്‍ പഠിപ്പിക്കുന്നു (ബുഖാരി/6412).
സമയനിഷ്ഠയിലും ആരോഗ്യ വിനിമയത്തിലും വിശ്വാസികള്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആരോഗ്യം നേടാനുള്ള മാര്‍ഗങ്ങളും രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളും അറിഞ്ഞു പ്രാവര്‍ത്തികമാക്കിയാല്‍ ജീവിതം സംതൃപ്തിയോടെ ആസ്വദിക്കാം. ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമായ ചില കാര്യങ്ങള്‍ ചിന്തിക്കാം.
ഭക്ഷണം
ശരീരവളര്‍ച്ചക്കും പുഷ്ഠിക്കും ശാരീരികമായ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകുന്നതിനും വേണ്ടിയാണ് നാം ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുന്നത്. ഓരോ സമൂഹത്തിന്റെയും നാടിന്റെയും സംസ്കാരത്തില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും രൂപം കൊണ്ടതായിരിക്കും അവരവരുടെ ആഹാരരീതികള്‍.
പോഷകമൂല്യമുള്ള ഭക്ഷണത്തെക്കുറിച്ചും അവ ഏതില്‍ നിന്നാണ് ലഭിക്കുന്നത് എന്നതിനെക്കുറിച്ചും നാം അറിഞ്ഞിരിക്കണം. എല്ലാ അസുഖങ്ങളുടെയും പ്രധാന കാരണം ഭക്ഷണത്തിലെ നിഷ്ഠയില്ലായ്മയും ശ്രദ്ധക്കുറവുമാണ്. തിരുനബി(സ്വ) പറയുന്നു: “എല്ലാ രോഗങ്ങളുടെയും കേന്ദ്രം ആമാശയമാണ്’ (രിസാലതുല്‍ മുസ്തഗ്തരി/7).
കഴിക്കുന്ന ആഹാരം നന്നാവുകയും അളവുകള്‍ കൃത്യമാവുകയും ഭക്ഷണരീതി നിര്‍ണിതമാവുകയും ചെയ്യുമ്പോള്‍ മിക്ക രോഗങ്ങളെക്കുറിച്ചുമുള്ള ആശങ്കകളകറ്റാം. ആഹാരക്രമത്തില്‍ പാലിക്കേണ്ട മതകീയവും വ്യൈനിര്‍ദേശിതവുമായ ചില ചിട്ടകള്‍ നോക്കാം.
1. അനുവദനീയ ഭക്ഷണമാവുക.
2. രണ്ടു കൈയും വായയും ശുദ്ധമാക്കിയതിനു ശേഷം ആഹരിക്കുക.
3. ബിസ്മിയും നിര്‍ദിഷ്ട ദിക്റുകളും ചൊല്ലുക.
4. ദര്‍ശന സ്പര്‍ശനാനുമതിയുള്ളവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക.
5. ഭക്ഷണത്തിന്റെ മുമ്പ് അല്‍പം ഉപ്പ് കഴിക്കുക.
6. ദഹനത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കാതിരിക്കുക.
7. നിലത്തോ മേശയിലോ ഭക്ഷണം ചിതറുന്നതു സൂക്ഷിക്കുക.
കഴിക്കുമ്പോള്‍ കൈവിരലുകള്‍ മാത്രമാണ് തിരുനബി(സ്വ) ഉപയോഗിച്ചിരുന്നത്. ഭക്ഷണവേളയില്‍ ഗുണകരമായ സംസാരങ്ങള്‍ സുന്നത്താണെന്ന് ഇമാം നവവി(റ) പ്രമാണസഹിതം വിശദീകരിച്ചിട്ടുണ്ട്. വായില്‍ ഭക്ഷണം ഉണ്ടായിരിക്കെ അവര്‍ക്ക് സലാം പറയരുത്.
ഭക്ഷണവേളയില്‍ അനാവശ്യ പരാമര്‍ശങ്ങളും അസഭ്യങ്ങളും ഗുണകരമല്ലാത്ത സംസാരവും ഒഴിവാക്കുക. ഭക്ഷണം കഴിക്കുന്നത് ക്രമമായും മിതമായും ചവച്ചരച്ചുമായിരിക്കണം. അനിയന്ത്രിതമായ ഭക്ഷണവും കൃത്യതയില്ലായ്മയും ആരോഗ്യം നശിപ്പിക്കും. തറയിലിരുന്ന് ഭക്ഷിക്കലും ചെരിപ്പ് അഴിച്ചുവെക്കലും ഭക്ഷണ മര്യാദകളില്‍ പെട്ടതാണ് (രിസാലതുല്‍ മുസ്തഗ്ഫരി).
ഭക്ഷണശേഷം വിരല്‍ നാവുകൊണ്ട് വൃത്തിയാക്കല്‍ ദഹനത്തെ സഹായിക്കും. നബി(സ്വ) സുന്നത്തായി പഠിപ്പിച്ചതിനാല്‍ വിശ്വാസികള്‍ പണ്ടുമുതലേ പുലര്‍ത്തുന്നതാണത്. ആഹാരവേളയില്‍ ശ്രദ്ധിക്കേണ്ട എഴുപതിലധികം മര്യാദകള്‍ ഇമാം ഗസ്സാലി(റ), അഫ്ഖഹാനി(റ) തുടങ്ങിയവര്‍ പറഞ്ഞതു കാണാം.
മായംചേര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും ആധുനിക ആഹാര രീതികളും കീടനാശിനികളും രാസവളങ്ങള്‍ പ്രയോഗിച്ച പച്ചക്കറികളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ വളരെ ശ്രദ്ധ അനിവാര്യമാണ്. നിന്നു ഭക്ഷണം കഴിക്കല്‍ ദഹനപ്രക്രിയയെ ബാധിക്കുന്നതും റസൂല്‍(സ്വ) നിരുത്സാഹപ്പെടുത്തിയതുമാണ്. ഭക്ഷണശേഷം കിടക്കുന്നത് വലതുവശം ചെരിഞ്ഞാവണം. ആമാശയത്തില്‍ നിന്ന് ചെറുകുടലിലേക്ക് പോകുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ സുഗമമായ പ്രയാണത്തിന് ഇതു സഹായകമാണ്. ഇടതുവശം ചേര്‍ന്നു കിടക്കുന്നത് രക്ത ചംക്രമണത്തെയും ദഹന വ്യവസ്ഥയെയും ബാധിക്കുമെന്നും ആരോഗ്യശാസ്ത്രം പറയുന്നു. വലതു ഭാഗം ചേര്‍ന്ന് ഖിബ്ലക്കഭിമുഖമായി കിടക്കാന്‍ തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ടല്ലോ.
കുടിവെള്ളം
ആരോഗ്യ സംരക്ഷണത്തില്‍ ശുദ്ധമായ കുടിവെള്ളത്തിനുള്ള പ്രാധാന്യം നിസ്സീമമാണ്. ജീവന് ഒഴിച്ചുകൂടാന്‍ കഴിയാത്ത വലിയ അനുഗ്രഹമാണ് വെള്ളം. വിശുദ്ധ ഖുര്‍ആന്‍ പലപ്പോഴും ഓര്‍മപ്പെടുത്തുന്ന അനുഗ്രഹവുമാണത്. ദാനം ചെയ്താല്‍ ഏറ്റവും പ്രതിഫലം ലഭ്യമാകുന്നതും പരിസരവാസികള്‍ക്ക് ഒരിക്കലും തടയാന്‍ പാടില്ലാത്തതുമാണ് ജലം. തീ, വെള്ളം ഉപ്പ് എന്നിവ തടയല്‍ മതവിരോധികളുടെ ലക്ഷണമാണെന്ന് ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒരിറക്ക് വെള്ളം ദാനം ചെയ്യല്‍ 70 ഒട്ടകം ദാനം ചെയ്യുന്നതിന് തുല്യമാണെന്ന് ഹദീസില്‍ കാണാം (അദ്ദുര്‍റുല്‍ മസൂര്‍).
വെള്ളം സംശുദ്ധവും വൃത്തിയുള്ളതും ആവല്‍ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. രോഗാണുമുക്തമാവാനും ശ്രദ്ധിക്കേണ്ടതുണ്ട്. മിക്ക സാംക്രമിക രോഗങ്ങളും പകരുന്നത് വെള്ളത്തിലൂടെയാണ്. രോഗാണുക്കള്‍ കുടിവെള്ളത്തില്‍ ചേരാന്‍ പ്രധാന കാരണം വിസര്‍ജ്യ വസ്തുക്കളും മാലിന്യങ്ങളും വെള്ളത്തില്‍ കലരുന്നതാണ്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ വിസര്‍ജ്ജനം നിരോധിച്ചത് അത് മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുമെന്നത് കൊണ്ടാണ് (അത്വിബ്ബ്, ഇമാം റാസി 2/11).
ശുദ്ധജലം തരുന്ന കിണര്‍ നികത്തുന്നതിന് പകരം കിണറിന്റെ സമീപത്തുനിന്ന് കക്കൂസ് ടാങ്ക്, വേസ്റ്റ്കുഴി തുടങ്ങിയവ മാറ്റി സ്ഥാപിക്കുകയാണ് വേണ്ടത്. ഇത്തരം മലിനീകരണ സ്രോതസ്സുകള്‍ ഭൂമിയുടെ താഴ്ഭാഗത്ത് നിര്‍മിക്കാന്‍ ശ്രദ്ധിക്കുക.
സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ ചുരുങ്ങിയത് 7.5 മീറ്റര്‍ അകലമെങ്കിലും വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇമാം മാവര്‍ദി(റ)യും മറ്റു പണ്ഡിതന്മാരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് (ശര്‍ഹുല്‍ വിഖായ/171).
ശുദ്ധവായു
ജീവികളുടെ ജീവിതത്തിലും ആരോഗ്യത്തിലും പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് വായു. അതു മലിനപ്പെടുത്താനോ തടസ്സപ്പെടുത്താനോ പാടില്ല. നബി(സ്വ) പറയുന്നു: “അയല്‍ക്കാരന് കാറ്റും വെളിച്ചവും തടയുന്ന രൂപത്തില്‍ നീ വീടുയര്‍ത്തി നിര്‍മിക്കരുത്’ (ത്വബ്റാനി 11/193).
ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പള്ളിയില്‍ തുപ്പരുതെന്ന് പറയാനുള്ള ഒരു കാരണം അത് അന്തരീക്ഷം മലിനപ്പെടുത്തുമെന്നതാണ് (അല്‍ഖാനൂന്‍ 3/17).
പുകവലിക്കുന്നവര്‍ ചെയ്യുന്നതും വായു മലിനീകരണംതന്നെ. ഒരു പാക്കറ്റ് സിഗരറ്റിലൂടെ 20 മിനിറ്റ് ശ്വസിക്കാനുള്ള ഓക്സിജന്‍ നശിപ്പിക്കപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇത്തരക്കാര്‍ മനുഷ്യരോട് മാത്രമല്ല ഇതര സൃഷ്ടിജാലങ്ങളോട് കൂടിയാണ് ക്രൂരത കാണിക്കുന്നതെന്ന് തിരിച്ചറിയുക.
കേരളീയ ശൈലിയില്‍ (തെക്കും പടിഞ്ഞാറും കടല്‍ പ്രദേശമായതിനാല്‍) അടുക്കള വടക്ക് കിഴക്കോ തെക്ക് കിഴക്കോ ആകുന്നതാണ് നല്ലത്. പടിഞ്ഞാറ് ഭാഗത്താകുമ്പോള്‍ പുകയിലൂടെ അന്തരീക്ഷ മലിനീകരണ സാധ്യത കൂടുതലാണ്. മാത്രമല്ല ഖിബ്ലയുടെ ഭാഗത്ത് അടുപ്പ് ഉണ്ടാകല്‍ കറാഹത്താണെന്ന് ചില പണ്ഡിതന്മാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പുകയില്ലാത്ത അടുപ്പ് ശ്വാസകോശ രോഗങ്ങളെ ഒരു പരിധിവരെ തടയുന്നതോടൊപ്പം ഗ്യാസ്, ഇലക്ട്രിക് അടുപ്പ് തുടങ്ങിയവ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ഊര്‍ജ്ജത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് ആരോഗ്യശാസ്ത്രം മുന്നറിയിപ്പ് നല്‍കുന്നു.
പരിസരം
ആരോഗ്യ സംരക്ഷണത്തിനാവശ്യമായ പ്രധാന ഘടകങ്ങളിലൊന്നാണ് പരിസര ശുചിത്വം. പരിസരമെന്നാല്‍ നാം ജീവിക്കുന്ന ഭൗതിക ചുറ്റുപാടെന്നര്‍ത്ഥം. നമ്മുടെ ജൈവികവും സാമൂഹികവുമായ ചുറ്റുപാടുകള്‍ ശുചിത്വപൂര്‍ണമായിരിക്കേണ്ടതുണ്ട്. ആനന്ദകരവും ആരോഗ്യപരവുമായ ജീവിതത്തിന് പരിസരശുദ്ധി അനിവാര്യമാണ്. നബി(സ്വ) പറയുന്നു: “നിങ്ങളുടെ പരിസരം വൃത്തിയോടെ സൂക്ഷിക്കുക, വൃത്തിഹീനമാക്കരുത്’ (ത്വബ്റാനി). “തുറസ്സായ സ്ഥലത്തുവെച്ചുള്ള മലമൂത്ര വിസര്‍ജ്ജനം നിരോധിക്കാനുള്ള പ്രധാന കാരണം പരിസരവൃത്തിയാണ്’ (അല്‍ജാമിഅ്/211).
ദിനചര്യ
രാവിലെ ഉണരുന്നതു മുതല്‍ രാത്രി ഉറങ്ങുന്നത് വരെ നിര്‍വഹിക്കുന്നവയാണല്ലോ ദിനചര്യകള്‍. ഉറക്കവും ഭക്ഷണവും വ്യവസ്ഥാപിതവും ചിട്ടയോടെയുമാകുമ്പോള്‍ അത് ആരോഗ്യദായകമാവുന്നു.
ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരണമെന്നാണ് ആയുര്‍വേദ നിര്‍ദേശം. അഥവാ പുലരാന്‍ ഏഴര നാഴിക (180 മിനിറ്റ്3 മണിക്കൂര്‍) ഉള്ളപ്പോള്‍ ഉണരണം. പ്രസ്തുത സമയത്തെ ദിവസത്തിന്റെ ഖല്‍ബ് (ഹൃദയം) എന്നാണ് ഇമാം ഗസ്സാലി(റ) വിശേഷിപ്പിച്ചത്. ആ സമയത്തുതന്നെ നിര്‍ദിഷ്ട ദിക്റുകള്‍ ചൊല്ലി എഴുന്നേറ്റ് ആദ്യം കൈകഴുകുക. ഉറക്കത്തില്‍ പല ശാരീരിക ഭാഗങ്ങളിലൂടെയും കൈ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. നബി(സ്വ) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടല്ലോ (ബുഖാരി/162).
ഉണര്‍ന്നയുടനെ ദന്തധാവനം (മിസ്വാക് ചെയ്യല്‍) പ്രധാന സുന്നത്താണ്. വുളൂഇന്റെ മുമ്പ് ഒന്നുകൂടി ആവര്‍ത്തിക്കുകയും നിസ്കാരത്തിന് മുമ്പ് മിസ്വാക് വീണ്ടും ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോള്‍ ആരാധനകള്‍ക്ക് വര്‍ധിത പ്രതിഫലം ലഭിക്കുന്നു. മനുഷ്യനെ ബാധിക്കുന്ന പല രോഗങ്ങളും ദന്തശുദ്ധി വരുത്താത്തതു കൊണ്ടാണ് സംഭവിക്കുന്നത്. ഭക്ഷണ ശേഷം വായില്‍ വെള്ളം കൊപ്ലിക്കാനും ദന്തശുദ്ധീകരണം വരുത്താനും പ്രവാചകര്‍ പറഞ്ഞിട്ടുണ്ട് (രിസാലതുല്‍ മുസ്തഗ്ഫരി). വുളൂഇന്റെ ഓരോ നിര്‍ദേശവും സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഇതു വ്യക്തമാകും.
ദിവസവും കുളിക്കുക, രാത്രിയും രാവിലെയും മറ്റു അഞ്ചു നിസ്കാര, വുളൂഅ് നേരങ്ങളിലും പല്ലുതേക്കുക, മലമൂത്ര വിസര്‍ജനം തുറന്ന സ്ഥലത്തല്ലാതിരിക്കുക, നഖം വെട്ടുക, വസ്ത്രവും ശരീരവും ശുദ്ധിവരുത്തുക, തുറസ്സായ സ്ഥലങ്ങളില്‍ തുപ്പാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണ്.
വ്യായാമം
വ്യായാമം ആരോഗ്യ സംരക്ഷണമുറകളില്‍ പ്രധാനമത്രെ. ആരോഗ്യ സംരക്ഷണത്തിന് നടത്തം ഉപകാരപ്രദമാണെന്ന് ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. മക്കള്‍ക്ക് നീന്തല്‍ പഠിപ്പിക്കല്‍ രക്ഷിതാവിന്റെ ബാധ്യതയാണെന്നും ചില ഹദീസുകളില്‍ കാണാം (തിര്‍മുദി).
ഓട്ടവും ചാട്ടവും നടത്തവും വ്യായാമവുമെല്ലാം സ്വഹാബത്തിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്ന് പ്രബലരില്‍ നിന്നും ഉദ്ധരിച്ചിട്ടുണ്ട്.
ഉറക്കം
ശാരീരികാരോഗ്യത്തിനു പ്രധാന പങ്കുവഹിക്കുന്നു ഉറക്കം. ഉറക്കമൊഴിവാക്കി ശരീരത്തെ ഏറെ ദ്രോഹിക്കാന്‍ പാടില്ലെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. നേരത്തെ ഉറങ്ങുകയും നേരത്തെയുണരുകയും ചെയ്യുക. ഇശാഇന് ശേഷം സംസാരിക്കുന്നത് നബി(സ്വ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട് (അല്‍മുസ്വന്നഫ്/2131).
“ഉറങ്ങുന്നതിന് മുമ്പ് കൈയും കാലും മുഖവും കഴുകുന്നത് സുഖകരമായ ഉറക്കത്തിന് നല്ലതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്’ (ജീവിതപാഠങ്ങള്‍, കെപി കേശവമേനോന്‍).
എന്നാല്‍ വുളൂഅ് ചെയ്തുറങ്ങുന്ന വിശ്വാസികള്‍ തിരുനബി(സ്വ)യുടെ നിര്‍ദേശവും ആരോഗ്യ വിചക്ഷണരുടെ നിര്‍ദേശവും ചിട്ടയോടെ പുലര്‍ത്തുന്നു. ആരോഗ്യകരമല്ലാത്തതും അനാവശ്യവുമായ സംസാരങ്ങള്‍ ആന്തരിക സംഘര്‍ഷത്തിനും ഉറക്കക്കുറവിനും വഴിവെക്കുന്നതിനാല്‍ നിര്‍ദേശിച്ച ദിക്റുകള്‍ ചൊല്ലി കിടക്കുക. പൈശാചിക കടന്നുകയറ്റം ഇല്ലാതിരിക്കാന്‍ ഇത് സഹായകമാണ്.
വൈവാഹിക ജീവിതം
ഇണയും തുണയുമായി ജീവിതമാരംഭിച്ച് അതിലൂടെ ഒരു കുടുംബത്തിന്റെ പ്രാഥമിക കണ്ണിയായ ദാമ്പത്യ ജീവിതം സന്തോഷകരമാകണമെങ്കില്‍ ദമ്പതികളുടെയും സന്താനങ്ങളുടെയും ആരോഗ്യം ഉറപ്പുവരുത്തേണ്ടതുണ്ട്.
ലൈംഗികവൃത്തി പാലിക്കല്‍ ആരോഗ്യത്തില്‍ പ്രധാനമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലേ ലൈംഗിക ബന്ധം പാടുള്ളൂ. കുത്തഴിഞ്ഞ ലൈംഗികത മരുന്ന് ഫലിക്കാത്ത മാരക രോഗത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് തിരുനബി(സ്വ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (കിഫായതുല്ലബീബ് 2/273).
വ്യക്തിയുടെ സ്വഭാവ രൂപീകരണം ഗര്‍ഭപാത്രം മുതല്‍ ആരംഭിക്കുന്നതിനാല്‍ ഇണയെ തെരഞ്ഞെടുക്കുന്നതു മുതല്‍ സൂക്ഷ്മത പാലിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. സമാന മനസ്കരായ ദമ്പതികള്‍ക്ക് മാത്രമേ പൂര്‍ണ സംതൃപ്തി കൈവരിക്കാനാവൂ. ദമ്പതികള്‍ പരസ്പര വിശ്വാസത്തോടെയും പ്രേമപൂര്‍വമായും പുരുഷന്‍ ഉത്തേജനത്തോടും ആയിരിക്കണം ബന്ധപ്പെടേണ്ടത്. മലമൂത്ര ശങ്കയോടെ ബന്ധപ്പെടരുത്. ആഹാരം തീരെ കഴിക്കാതെയും അമിതമായി കഴിച്ചും ലൈംഗികവൃത്തി പാടില്ല (കിതാബുല്‍ ഫവാഇദ് 2728).
സല്‍സ്വഭാവം
ആരോഗ്യകരമായ ജീവിതത്തിന്റെ മറ്റൊരു അനിവാര്യമായ ഘടകമാണ് സല്‍സ്വഭാവം. ആന്തരിക സംഘര്‍ഷങ്ങളും ദുഷ്ടവിചാരങ്ങളും അസൂയ, പക, പ്രതികാരമനോഭാവം തുടങ്ങിയവയും മനസ്സിന്റെ ആരോഗ്യത്തെ ബാധിക്കും. മനസ്സിന്റെ ആരോഗ്യം ശരീരത്തിന്റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കുന്നു. യാ ഖവിയ്യു എന്ന വിശിഷ്ട നാമം 116 പ്രാവശ്യം സുബ്ഹിയുടെ സുന്നത്തിനു ശേഷം ചൊല്ലലും ലാഹൗലയും മാനസിക ആരോഗ്യത്തിനുതകുന്ന ആത്മീയ ഔഷധങ്ങളാണ്.
നബി(സ്വ) ആയുര്‍ദൈര്‍ഘ്യത്തിന് നിര്‍ദേശിച്ച പത്ത് കാര്യങ്ങളില്‍ കുടുംബത്തോടുള്ള പരിഗണന, ഉദാരശീലം, ഹജ്ജ് ഉംറ, പുഞ്ചിരി തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇതില്‍ പലതും മാനസിക ആരോഗ്യത്തിന് നല്ലതാണെന്ന് ആധുനിക മനഃശാസ്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നു.
ആരോഗ്യപഠനം
ഇങ്ങനെ ആരോഗ്യകാര്യങ്ങള്‍ അത്യാവശ്യം അവബോധം ഓരോ വ്യക്തിക്കും ഉണ്ടാവണം. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് ബുദ്ധി. മരുന്നിനേക്കാള്‍ രോഗപ്രതിരോധമാണ് പ്രധാനമെന്നും ചിന്തിക്കുക.

അബ്ദുറശീദ് സഖാഫി ഏലംകുളം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ