ആയിരം കൊല്ലം ഓടക്കുഴലിലിട്ടാലും ശുനക വാല്‍ നിവരില്ലെന്ന് പഴഞ്ചൊല്ല്. എന്നാല്‍ അത് നിവര്‍ന്ന് വടിവൊത്തു നിന്നാലും ഞങ്ങളുടെ വളവ് മാറില്ലെന്ന് വാശി പിടിക്കുന്ന ഒരു വിഭാഗം മനുഷ്യരുടെ കൂട്ടത്തിലുണ്ടത്രെ. പരിണാമത്തിന്റെ ഒരു ഘട്ടത്തിലുമെത്താതെ താന്‍ കുഴിച്ച കുഴിയില്‍ വീഴാനായി ഈ കൂട്ടര്‍ നിലനിന്നു വരുന്നു. ഇത്രയും വിശദീകരിക്കുന്നതോടു കൂടി തന്നെ ഏതാണാ ദുര്‍ഗുണ കക്ഷിയെന്നു പറയാതെ പറഞ്ഞുവല്ലോ.
താജുല്‍ ഉലമ സയ്യിദ് ഉള്ളാള്‍ തങ്ങള്‍ മരണപ്പെട്ടത് ഒരു വിശ്വാസിക്കു നേടാനാവുന്ന പുണ്യങ്ങള്‍ സ്വന്തമാക്കിയാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. പ്രവാചക കുടുംബത്തിലാണു പിറവി. വിശുദ്ധ ഗ്രന്ഥങ്ങള്‍ ഓര്‍മയില്‍ നിന്നു വായിച്ചെടുത്ത് ദര്‍സ് നടത്താനുള്ള അഗാധജ്ഞാനം അനേകായിരം ശിഷ്യഗണങ്ങള്‍, കണ്ണിയത്ത് ഉസ്താദിനെ പോലുള്ള അതിമഹത്തുക്കളുടെ കളങ്കരഹിതമായ സ്നേഹവും ആശീര്‍വാദവും. കറാഹതുപോലും ബോധപൂര്‍വം സംഭവിക്കാത്തവിധം സൂക്ഷ്മജീവിതം, എല്ലാത്തിനും പുറമെ മതവിരുദ്ധത നഗ്നനൃത്തം നടത്തുന്ന രാഷ്ട്രീയ രംഗത്തല്ല അവിടുന്നു നേതാവായത്. പ്രത്യുത, അനേകലക്ഷം ഭക്ത ജനങ്ങളുടെ ആദര്‍ശനായകനായിരുന്നു ഉള്ളാള്‍ തങ്ങള്‍.
മഹാനായകന്‍ വിടവാങ്ങിയ ദുഃഖ വാര്‍ത്ത പുറത്തു വന്നതു മുതല്‍ എട്ടിക്കുളമെന്ന കുഗ്രാമം ജനസാന്ദ്രതയാല്‍ വീര്‍പ്പുമുട്ടിയത് പലരും കണ്ണ് ഇറുക്കിയടച്ച് കാണാതിരിക്കാന്‍ ശ്രമിച്ചുവെങ്കിലും ലോകം ശരിക്കു മനസ്സിലാക്കുകയുണ്ടായി. മനുഷ്യമഹാസാഗരം ഞൊടിയിടകൊണ്ട് രൂപപ്പെട്ടപ്പോള്‍ പതിനഞ്ചുകിലോമീറ്റര്‍ വരെ ഞെരങ്ങി നടക്കാന്‍ സന്ദര്‍ശകര്‍ നിര്‍ബന്ധിതരായി. ഇതിനുശേഷം അഞ്ചും അതിലധികവും മണിക്കൂര്‍ വരി നില്‍ക്കാനും അവര്‍ തയ്യാറായി. പുണ്യനേതാവിനെ ഒരു നോക്കു കാണാന്‍, ആ സാമീപ്യം കൊണ്ട് അര്‍ധനിമിഷമെങ്കിലും ചാരിതാര്‍ത്ഥ്യരാവാന്‍, ഒരാളുടെ മരണം ഇത്രയേറെ ജനങ്ങളെ സമീപകാലത്തൊന്നും ആകര്‍ഷിച്ചിട്ടില്ല തന്നെ.
ഉള്ളാള്‍ തങ്ങളുടെ പ്രഭാവം അതുവരെ ഉള്‍കൊള്ളാന്‍ ഭാഗ്യം ലഭിക്കാത്തവരും ആ പതിനഞ്ചുകിലോമീറ്റര്‍ പ്രദേശത്തെ അമുസ്‌ലിംകളുമൊക്കെ അന്ന് തങ്ങളുടെ മഹത്ത്വം അനുഭവിച്ചറിഞ്ഞു. ഇത്രമേല്‍ ആദരണീയനായ ഒരാളുടെ ഭൗതികദേഹം ഉള്‍ക്കൊളളാന്‍ അവരുടെ കൊച്ചുഗ്രാമത്തിനു അവസരമൊത്തു വന്നതില്‍ അവര്‍ അഭിമാനിക്കുകയും ചെയ്തു. ദാഹം തീര്‍ക്കാനും വുളൂഅ് എടുക്കാനും വെള്ളമൊരുക്കാനും ഭക്ഷണം വിതരണം ചെയ്യാനും സഹായം നല്‍കാനുമൊക്കെ ഒരു നാട് ഒന്നായി നിന്ന അപൂര്‍വ കാഴ്ച്ചയും അന്നു നടന്നു.
ഇനി തുടക്കത്തിലെഴുതിയ വികല മനസ്കരിലേക്കു വരാം. അവര്‍ ഇതൊക്കെ നടന്നിട്ടും കെട്ടിതീര്‍ത്ത പെണ്ണിനെപോലെ കോപിച്ചിരുന്നു. മലിനഹൃദയത്തിലെ അഴുക്ക് പ്രവാഹം മദ്റസാ വിദ്യാര്‍ത്ഥികളെക്കൊണ്ട് പാട്ടു പാടിച്ച് പുറത്തുവിട്ടു. ചായക്ക് 60 രൂപ വരെ വില വാങ്ങാന്‍ ശ്രമിച്ച് കാട്ടുകള്ളന്‍മാരാണെന്നു വീണ്ടും തെളിയിച്ചു. സിനിമാ നടിമാരും ക്യാറ്റ് വാക്കുമുള്ള കച്ചവട സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനുപോലും ആദ്യന്തം പങ്കെടുത്ത് ഉളുപ്പില്ലായ്മ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് മഹാതേജസ്സിയുടെ ജനാസ സന്ദര്‍ശിക്കാന്‍ മനസ്സു വന്നില്ല. ഹൗ വല്ലത്തൊരു കുനുഷ്ട്! ജെ.സി.ബിക്കു പൊട്ടിക്കാനാവാത്ത തൊലിക്കട്ടി!!
മുസ്‌ലിം ഐക്യത്തിന് നിരന്തരമായി കുറത്തിപ്പാട്ട് ആലപിക്കുന്നവര്‍ തന്നെയാണ് ഇത്രമേല്‍ മനുഷ്യത്വ ശൂന്യത കാണിച്ചതെന്ന് ഓര്‍ക്കുക. ഖത്മും തഹ്ലീലുമായി അനേകലക്ഷം പുണ്യങ്ങള്‍ മരണശേഷം ലഭിച്ചു കൊണ്ടിരിക്കുന്നു ജനനായകന്. മറ്റാര്‍ക്ക് ഇതു ലഭിച്ചു എന്നുകൂടി ചിന്തിക്കുന്നത് അസുഖം മാറിക്കിട്ടാന്‍ ഉപകരിച്ചേക്കും.

You May Also Like

കേരളത്തിലെ സാദാത്തു പരമ്പര

കേരളത്തില്‍ വന്ന സാദാത്ത് ഖബീല മുഴുവനുമെന്നു പറയാം, യമനിലെ തരീമില്‍ നിന്നു വന്നവരാണ്. ബാഅലവി, ബാഫഖി,…

ഗോവിന്ദ ചാമി ഓര്‍മപ്പെടുത്തുന്നത്

ഗോവിന്ദചാമിയുടെ വധശിക്ഷ ഹൈക്കോടതി ശതിവച്ചതോടെ മറന്നു തുടങ്ങിയ സൗമ്യ വധക്കേസ് വീണ്ടും മലയാളി മനസ്സിനെ നൊമ്പരപ്പെടുത്തുകയുണ്ടായി.…

താജുല്‍ ഉലമ(1922-2014); ധീര പാണ്ഡിത്യത്തിന്റെ നേതൃഭാവം

അറബിക്കടലില്‍ രണ്ടു നദികള്‍ സംഗമിക്കുന്നിടത്തെ തുരുത്താണ് കരുവന്‍തിരുത്തി. ചാലിയാറും കടലുണ്ടിപ്പുഴയുമാണ് ആ രണ്ടു നദികള്‍. ഇവയില്‍…