Islam - malayalam

പുത്തൻവാദികളോടുള്ള സമീപനത്തിൽ കൃത്യവും വ്യക്തവുമായ നയനിലപാടുകൾ പ്രാമാണികമായിതന്നെ സ്വീകരിച്ചവരാണ് നമ്മുടെ മഹാന്മാരായ മുൻഗാമികൾ. പറഞ്ഞും പഠിപ്പിച്ചും എഴുതിയും ഫത്‌വ കൊടുത്തും ആ നിലപാടുകൾ അവർ പ്രചരിപ്പിച്ചു. മഹാസമ്മേളനങ്ങളിൽ പ്രമേയമായി അവതരിപ്പിച്ചും ക്യാമ്പുകളിലും മദ്‌റസ പുസ്തകങ്ങളിൽ പാഠങ്ങളായി നൽകിയും വീര്യം ചോരാതെയാണ് അവ സംരക്ഷിക്കപ്പെട്ടത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇവ്വിഷയകമായി സ്വീകരിച്ച കർക്കശ നിലപാടുകളാണ് കേരളത്തിൽ ഇന്നീ കാണുന്ന സുന്നീ തനിമയുടെ പ്രധാന കാരണം. തർക്കുൽ മുവാലാത്ത്(ബന്ധ വിച്ഛേദം) എന്ന ശീർഷകത്തിൽ മർഹൂം കോട്ടുമല ഉസ്താദും മർഹൂം എം.എ ഉസ്താദുമൊക്കെ എഴുതിയ രചനകൾ വലിയ പ്രതിഫലനങ്ങളാണ് സുന്നീമനസ്സുകളിൽ സൃഷ്ടിച്ചത്. എന്നാൽ അടുത്ത കാലത്ത് ചില കോണുകളിൽ നിന്ന് ഇവക്കെതിരെ ഒറ്റക്കും ഇപ്പോൾ കൂട്ടമായുമുള്ള വികാരപ്രകടനങ്ങൾ കണ്ടുവരുന്നു. സമസ്തയുടെ ഉന്നത ശീർഷരായ ഉസ്താദുമാരും അവരുടെ ഗുരുക്കന്മാരും പുറപ്പെടുവിച്ച ഫത്‌വകളും നയതീരുമാനങ്ങളുമെല്ലാം കാറ്റിൽ പറത്തിയാണ് പുതിയ ഗവേഷകരുടെ കുളം കലക്കൽ!

പ്രസിദ്ധനായൊരു മുജാഹിദ് മൗലവിയുടെ പേരിൽ ഈയടുത്ത് ‘ചിലർ’ ഓടിക്കിതച്ച്‌വന്ന് മയ്യിത്ത് നിസ്‌കരിച്ചതിന്റെ സാധുതയും നിയമവിധിയും ചോദ്യം ചെയ്തും സമസ്തയുടെ കഴിഞ്ഞകാല നേതാക്കളുടെ ആദർശത്തിനെതിരാണിതെന്ന് സമർത്ഥിച്ചും സുന്നിവോയ്‌സ് രണ്ട് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതിനെതിരെ ചേളാരി വിഭാഗം വാരിക സുന്നി അഫ്കാറിന്റെ പ്രതികരണം ശ്രദ്ധയിൽപെട്ടു. പുത്തൻവാദികൾക്ക് മയ്യിത്ത് നിസ്‌കരിക്കൽ ഫർള് കിഫയാണെന്ന് സമർത്ഥിക്കാൻ പയ്യോളിയിൽ മുഖാമുഖവും നടന്നു. സുന്നിവോയ്‌സിനെ പ്രതിരോധിച്ചെന്നുവരുത്താൻ രണ്ട് ലക്കങ്ങളിൽ അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് അഫ്കാറുകാരൻ നടത്തിയത്. ചാഞ്ഞും ചെരിഞ്ഞും ആടിയും ആക്രോശിച്ചും ഒച്ചവച്ച പ്രഭാഷണത്തിലോ സുന്നിഅഫ്കാറിൽ രണ്ട് ലക്കങ്ങൾ വാരിവലിച്ചെഴുതിയതിലോ കഴിഞ്ഞകാല മഹത്തുക്കളുടെ ഫത്‌വകളെ കുറിച്ച് ഒന്നും പറഞ്ഞ് കണ്ടില്ല. ഫത്‌വകൾ തൊടാൻ സുന്നിഅഫ്കാറിന് നല്ല പേടിയുണ്ടെന്ന് വായനക്കാർക്ക് തീർത്തും ബോധ്യപ്പെടും. സുന്നിവോയ്‌സ് തർക്കുൽ മുവാലാത്തിനെ കുറിച്ച് നിലവിലുള്ള ഫത്‌വകൾ സംബന്ധിയായി ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അതിൽ ഒന്നിനു പോലും സുന്നി അഫ്കാർ മറുപടി പറഞ്ഞ് കണ്ടില്ല. മറുപടി പറഞ്ഞാൽ രണ്ട് ലക്കങ്ങളിൽ വാരിവലിച്ചെഴുതിയതിന്റെ മറ പൊളിയുമെന്ന് നന്നായറിയുന്നത് കൊണ്ടായിരിക്കും അത്.

സമസ്തയുടെ മുൻ സെക്രട്ടറി ശംസുൽ ഉലമഇകെ അബൂബക്കർ മുസ്‌ലിയാരോട് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഹി. 1379 ജമാദുൽ അവ്വൽ 10 വ്യാഴാഴ്ച എഴുതി ചോദിച്ച ചോദ്യവും മറുപടിയും പൂർണമായി നമുക്കൊന്ന് വായിക്കാം: ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഇ.കെ അബൂബക്കർ മുസ്‌ലിയാർ അവർകളുടെ ഹള്‌റത്തിലേക്ക്, താഴെ എഴുതുന്ന ചോദ്യങ്ങൾക്ക് മതിയായ തെളിവുകളോട് കൂടിയ ഒരു ജവാബ് തരുവാൻ ഇസ്‌ലാമിന്റെ പേരിൽ അപേക്ഷിച്ച് കൊള്ളുന്നു. 1, അടുത്ത കാലത്തായി ഉടലെടുത്ത മൗദൂദി പാർട്ടിയിൽപെട്ട ആളുകളുമായി എങ്ങനെയെല്ലാമാണ് പെരുമാറേണ്ടത്? 2, അവർ മരിച്ചാൽ ജനാസയുടെ അടുത്ത് ഹാജറാവുകയും മയ്യിത്ത് നിസ്‌കരിക്കുകയും ചെയ്യുന്നത് അനുവദനീയമാണോ? 3, സുന്നികളുടെ ജുമുഅത്ത് പള്ളിയിൽ വെച്ച് അവാമ്മും ഖവാസ്സും കൂടിച്ചേർന്ന്‌കൊണ്ട് ജനങ്ങൾക്ക് വിശ്വാസയോഗ്യരായ മുദരിസുകൾ പോലുള്ളവർ ഇമാമായി അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കുന്നതിന്റെ ഹുക്മ് എന്താണ്?

അൽജവാബ്-

1, കേരളത്തിലെ പ്രധാനപ്പെട്ട ആലിമുകൾ മൗദൂദികളുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഉകളാണെന്ന് തീർപ്പ് ചെയ്തിരിക്കുന്നു. മുബ്തദിഉകളെ എല്ലാവിധേനയും വർജ്ജിക്കേണ്ടതാണെന്നുള്ള ഹുക്മ് പ്രസിദ്ധവുമാണ്. ഇമാം നവവി(റ) പറയുന്നു: പുത്തൻവാദിക്ക് സലാം പറയരുത്. അവരുടെ സലാം മടക്കരുത്. ഇങ്ങനെയാണ് ഇമാം ബുഖാരിയും മറ്റും പറഞ്ഞിട്ടുള്ളത് (അദ്കാർ 206).

2, അവർ മരിച്ചാൽ അവരുടെ മേൽ മയ്യിത്ത് നമസ്‌കരിക്കാനോ ജനാസയിൽ പങ്ക്‌ചേരുവാനോ പാടുള്ളതല്ല. ബഹു.ശൈഖ് ജീലാനി(റ) പറയുന്നു: സത്യവിശ്വാസി സുന്നത്ത് ജമാഅത്തിന്റെ പാതയാണ് അനുകരിക്കേണ്ടത്. പുത്തനാശയക്കാർക്ക് പെരുപ്പം ഉണ്ടാകുന്ന കാര്യങ്ങൾ ചെയ്യരുത്. അവരോട് സ്‌നേഹത്തിൽ പെരുമാറരുത്. അവരോട് സലാം പറയരുത്. അവരോടൊന്നിച്ച് സന്തോഷ പ്രകടനത്തോടെ ഇരിക്കരുത്. സന്തോഷ ദിനങ്ങളിലും സമയങ്ങളിലും അവർക്ക് അഭിനന്ദന സന്ദേശങ്ങൾ നൽകരുത്. അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കരുത്. അവർക്ക് ഗുണത്തിനായി പ്രാർത്ഥിക്കരുത്. അല്ലാഹുവിന്റെ മാർഗത്തിൽ അവരോട് ഈർഷ്യതയും വെറുപ്പും പ്രകടിപ്പിക്കണം. അവരുടെ പാത പിഴച്ചതാണെന്ന് വിശ്വസിച്ച് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് (ഗുൻയത്ത് 89-90/1).

3, മേൽ ചേർത്ത ഒന്നും രണ്ടും സുആലുകളുടെ ജവാബുകളിൽ നിന്ന് മൂന്നാം സുആലിൽ പറയപ്പെട്ട മുദരിസ് പോലോത്തവനെ പിരിച്ചവിടേണ്ടതാണെന്നും അവർ പിഴച്ച ള്വാല്ലും മുള്വില്ലും ആണെന്ന് വ്യക്തമാകുന്നതാണ്. എന്ന് ഇ.കെ അബൂബക്കർ മുസ്‌ലിയാർ.

ശംസുൽ ഉലമയുടെ ഈ ഫത്‌വയോട് സുന്നി അഫ്കാറിന് എന്താണ് പ്രതികരിക്കാനുള്ളതെന്നറിയാൻ താൽപര്യമുണ്ട്. രണ്ട് ലക്കങ്ങളിൽ നിങ്ങൾ മുടന്തിയുന്തിയതിനെയെല്ലാം അതിശക്തമായാണ് ശംസുൽ ഉലമയുടെ ഫത്‌വ ചോദ്യം ചെയ്യുന്നത്. എല്ലാ മുസ്‌ലിമിനുമുള്ള മയ്യിത്ത് നിസ്‌കാരം ഫർള് കിഫയാണെന്നും ഫർള് കിഫ ഹറാമും കറാഹത്തുമാവില്ലെന്നുമാണ് അഫ്കാറുകാരന്റെ പ്രധാന വാദം. മുസ്‌ലിമിന്റെ കൂട്ടത്തിൽ മുബ്തദിഅ് പെടില്ലേ എന്നാണ് ബഡാ ചോദ്യം. കുഫ്‌റ്‌കൊണ്ട് വിധിക്കപ്പെട്ട മുബ്തദിഅ് മാത്രമാണ് ഇതിൽ നിന്ന് ഒഴിവുള്ളത് എന്ന് ന്യായീകരണവും. മറുപടി. ശംസുൽ ഉലമയുടെ ഫത്‌വയിൽ പരാമർശിച്ച മുബ്തദിഅ് ആരാണ്? കുഫ്‌റ്‌കൊണ്ട് വിധിക്കപ്പെട്ട മുബ്തദിഅ് ആണോ? ഒരിക്കലുമല്ല. നിലവിലുള്ള മൗദൂദികളെ കുറിച്ചാണല്ലോ ചോദ്യം. അവരിൽ ആരും കുഫ്ർ ആരോപിച്ചിട്ടില്ല. അവർക്ക് മയ്യിത്ത് നിസ്‌കരിക്കുന്നതിന്റെ ഹുക്മ് എന്താണെന്ന ചോദ്യത്തിന് പാടില്ലെന്നാണ് ശംസുൽ ഉലമയുടെ മറുപടി. പാടില്ല എന്ന നിരോധത്തിന്റെ ഏറ്റവും താഴ്ന്നപടി കറാഹത്താണ്. ഈ ഹുക്മ് പറയാൻ ശംസുൽ ഉലമ അവലംബിച്ചത് ഇമാം നവവിയുടെ അദ്കാറും ശൈഖ് ജീലാനിയുടെ ഗുൻയത്തുമാണ്. മഹാന്മാരായ അഇമ്മത്തിൽ ഒരാളും പറഞ്ഞിട്ടില്ലെന്ന് തൊണ്ടകീറി ഒച്ചവെക്കുമ്പോൾ ഇതൊന്ന് വായിച്ച് നോക്കാമായിരുന്നില്ലേ..! അഇമ്മത്തിന്റെ കിതാബുകളിൽ താൽപര്യമില്ലാത്തവർക്ക് ശംസുൽ ഉലമയുടെ ഫത്‌വയെങ്കിലും ഒന്ന് വായിക്കാമായിരുന്നില്ലേ? മുബ്തദിഇന് മയ്യിത്ത് നിസ്‌കരിക്കുന്നവരെ പിരിച്ച്‌വിടണമെന്നാണ് ശംസുൽ ഉലമയുടെ താക്കീത്. അവർ പിഴച്ച ള്വാല്ലും മുള്വില്ലുമാണെന്നും ഫത്‌വ പറയുന്നു. ള്വാല്ല് തന്നെ പിഴച്ചതല്ലേ? പിന്നെ പിഴച്ച ള്വാല്ലെന്ന് പറഞ്ഞാലോ? അത്രക്കും വെടക്കാണ് അവരെന്നർത്ഥം. ശംസുൽ ഉലമയുടെ ഫത്‌വകളിൽ അഫ്കാറുകാരന്റെ എല്ലാ രോഗത്തിനും മരുന്നുണ്ട്. സംശയങ്ങൾക്ക് മറുപടിയുണ്ട്. ദുർവ്യാഖ്യാനങ്ങൾക്ക് കൃത്യതയുണ്ട്. വക്രീകരണങ്ങൾക്ക് വ്യക്തതയുണ്ട്.

അബ്ദുൽ ഖാദിർ മുസ്‌ലിയാർ (തൃക്കരിപ്പൂർ) എന്നവരുടെ ചോദ്യത്തിന് മർഹൂം കുഞ്ഞായിൻ മുസ്‌ലിയാർ (സമസ്തയുടെ മുഫ്തി) നൽകിയ ഫത്‌വയിൽ ഇങ്ങനെ മറുപടി വായിക്കാനാകും: മൗദൂദി-വഹാബി മുതലായ വിഭാഗക്കാർ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിനെ വിട്ട് വ്യതിചലിച്ചവരാണെന്ന് അവരുടെ പ്രസിദ്ധീകരണങ്ങളിൽ നിന്നും മറ്റും അറിയപ്പെട്ടതാണല്ലോ. ഹദീസുകളിലും പ്രബലന്മാരായ ഇമാമുകളുടെ ഖൗലുകളിലും അവരുമായി സഹകരിക്കരുത് എന്നും സംസാരംകൊണ്ടും സലാംകൊണ്ടും ആരംഭിക്കരുത് എന്നും മരിച്ചാൽ അവരുടെ ജനാസയിൽ പങ്ക്‌കൊള്ളരുതെന്നും നിസ്‌കരിക്കരുതെന്നും മറ്റ് എല്ലാ പ്രകാരത്തിലും അവരുമായി അകന്ന് നിൽക്കണമെന്നും പറഞ്ഞിട്ടുണ്ട്. നഹ്‌യുടെ മർത്തബകളിൽ ഏറ്റവും താഴ്ന്ന മർത്തബ കറാഹത്താണ്. അപ്പോൾ മുബ്തദിഉകളുടെ പേരിൽ മയ്യിത്ത് നിസ്‌കരിക്കുന്നത് കറാഹത്തെങ്കിലും ആയിരിക്കേണ്ടതാണ്. പക്ഷേ, മുബ്തദിഉകളെ തുടരൽ കറാഹത്താണെന്ന് ഫിഖ്ഹീ കിതാബുകളിൽ വിവരിച്ച സ്ഥലത്ത് ഖൈറിന്റേയും സ്വലാഹിന്റേയും അഹ്‌ലുകാർ അവരെ(മുബ്തദിഉകളെ) തുടർന്ന് നിസ്‌കരിക്കുന്നത് ഹറാമാണെന്ന് പറഞ്ഞിട്ടുണ്ട്. അതിന് കാരണം ജനങ്ങൾക്ക് അവരിൽ ‘ഹുസ്‌നുള്ള്വന്ന്’ (സദ്‌വിചാരം) ഉണ്ടാക്കിത്തീർക്കലാണെന്നാണ് പറയുന്നത്. അപ്പോൾ അവരുടെ മേൽ നിസ്‌കരിക്കുന്നതും ഖൈറിന്റേയും സ്വലാഹിന്റേയും ആളുകളുടെ മേൽ ഹറാമായിരിക്കേണ്ടതാണ്…. തുടരൽ ഹറാമായതിന് പറഞ്ഞ കാരണം ഇവിടെയും ഉള്ളത്‌കൊണ്ട് ഇവിടെയും ഹറാമാകുന്നത്. സമസ്തയുടെ മുഫ്തിയും വൈ. പ്രസിഡന്റുമായിരുന്ന കോയപ്പ കുഞ്ഞായിൻ മുസ്‌ലിയാരുടെ ഈ ഫത്‌വയെ അഫ്കാറുകാരൻ ഒന്ന് വിശദീകരിക്കുമോ? അസ്ഹാബുശ്ശാഫിഇയ്യത്തിൽ ഒരാളും മുബ്തദിഇന് മയ്യിത്ത് നിസ്‌കരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് തട്ടിവിടുമ്പോൾ, മുന്നിലിരിക്കുന്ന സാധുക്കളെ പറഞ്ഞ് പറ്റിക്കുമ്പോൾ, നീട്ടിവലിച്ച് അസംബന്ധങ്ങൾ കുത്തിക്കുറിക്കുമ്പോൾ ഇതൊക്കെ ഒന്നറിയേണ്ടേ! കുഞ്ഞായിൻ മുസ്‌ലിയാരുടെ ഈ ഫത്‌വ കഴിഞ്ഞ കാല സമസ്തയുടെ ആലിമീങ്ങളെല്ലാം അംഗീകരിച്ചതും തുടർന്ന്‌വന്നിരുന്നതുമാണ്. അതുകൊണ്ടുതെന്നെ ന്യൂ ഇമിറ്റേഷൻ താരങ്ങളുടെ ഗവേഷണങ്ങളിൽ തകർന്നടിയുന്നത് മഹത്തുക്കളായ മുൻഗാമികളുടെ നിലപാടുകളാണ്. കണ്ണിയത്ത് ഉസ്താദിന്റെ ഫത്‌വയും പ്രസിദ്ധമാണല്ലോ. സാധാരണ മുസ്‌ലിംകൾക്ക് നൽകുന്ന മതാനുകൂല്യങ്ങൾ മുബ്തദിഇന് നൽകരുതെന്നാണ് കണ്ണിയത്തും പറഞ്ഞത്. കണ്ണിയത്തിന്റേയും ഇ.കെ.യുടേയും പേരിൽ ജീവിക്കുന്നവർ എന്തിനാണ് ദുർന്യായങ്ങൾകൊണ്ട് ഈ മഹത്തുക്കളെ പരിഹസിക്കുന്നത്. ഫുഖഹാഇന്റെ ഇബാറത്തുകൾ വക്രീകരിച്ചും ദുർവ്യാഖ്യാനിച്ചും പുതിയ ഗവേഷണങ്ങൾ നടത്തുന്നതിന് മുമ്പ് ഈ ഫത്‌വകൾ വായിച്ച് പഠിക്കാൻ നോക്കണം. അല്ലെങ്കിൽ ഇവയെല്ലാം ഞങ്ങൾ തള്ളിയിരിക്കുന്നുവെന്ന് പ്രഖ്യാപിക്കാൻ ആർജവം കാണിക്കണം. 20.03.53-ൽ കാര്യവട്ടത്ത് വച്ച് നടന്ന സമസ്തയുടെ സമ്മേളനത്തിൽ അഹ്മദ് കോയ ശാലിയാത്തി അടക്കമുള്ള മഹാശയന്മാരായ പണ്ഡിത കേസരികളുടെ ഫത്‌വ, 1930-ൽ മണ്ണാർക്കാട് മഅ്ദനുൽ ഉലൂം മദ്‌റസയിൽ വച്ച് ചേർന്ന സമസ്തയുടെ നാലാം വാർഷികത്തിലെ നാലാം പ്രമേയം, മൗദൂദികൾക്ക് മയ്യിത്ത് നിസ്‌കരിക്കാമോ എന്ന ചോദ്യത്തിന് വെല്ലൂർ ബാഖിയാത്തിലെ പ്രൻസിപ്പലും കേരളത്തിലെ തലയെടുപ്പുള്ള പല പണ്ഡിതരുടെ ഉസ്താദുമായ ശൈഖ് ആദം ഹസ്‌റത്ത് ഉൾപ്പെടെയുള്ളവർ നൽകിയ ഫത്‌വയടക്കം എത്രയെത്ര സാക്ഷ്യങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ഇവരുടെ വഴിത്താരയെ കുളമാക്കി പുരോഗമന ഗവേഷണ വക്രീകരണവുമായി നടക്കുന്നവർ സുന്നത്ത് ജമാഅത്തിന് എന്ത് സഹായമാണ് ചെയ്യുന്നത്? അഫ്കാറുകാരൻ എഴുന്നള്ളിക്കുന്ന എല്ലാ ഇബാറത്തുകളും നിദാന തത്ത്വങ്ങളും മനസ്സിലാക്കിയാണ് മഹത്തുക്കളായ മുൻഗാമികൾ ഈ ഫത്‌വകൾ നൽകിയിട്ടുള്ളതെന്ന ബോധമെങ്കിലും ഉണ്ടാവേണ്ടതല്ലേ?

ഇബ്‌നു ഹജർ(റ) ഫതാവൽ കുബ്‌റയിൽ പറഞ്ഞതും ഇമാം സുയൂഥി(റ)യുടെ ചോദ്യവുമെല്ലാം കണ്ടശേഷം തന്നെയാണ് മുബ്തദിഇന് മയ്യിത്ത് നിസ്‌കരിക്കരുതെന്ന് ശംസുൽ ഉലമ ഫത്‌വ നൽകിയത്. ഫർള് കിഫ ഹറാമും കറാഹത്തുമാകുന്നതെങ്ങനെ എന്ന് മണ്ടത്തര ചോദ്യം ഉന്നയിക്കുന്നവർ ശംസുൽ ഉലമയെയാണ് തിരുത്താൻ ശ്രമിക്കുന്നത്. മുൻഗാമികളുടെ നിലപാടുകളെ തിരുത്താനിറങ്ങുമ്പോൾ നന്നായി ആലോചിക്കണം. അഇമ്മത്തിന്റെ അടിസ്ഥാന പ്രയോഗങ്ങളും ഫിഖ്ഹിന്റെ സാങ്കേതിക തത്ത്വങ്ങളും ഇസ്‌ലാമിന്റെ പ്രായോഗികതയും വിഷയങ്ങളുടെ ഗൗരവവും എല്ലാമെല്ലാം പരിഗണിച്ചാണ് മുൻഗാമികൾ കാര്യങ്ങൾ നിർവഹിച്ചിട്ടുള്ളത്. അവരുടെ ഫത്‌വകളിൽ സ്വീകരിച്ച നിലപാടുകൾ അഇമ്മത്തിന്റെ മദ്ഹബിനെതിരല്ല. ഫിഖ്ഹിന്റെ ഉസ്വൂലിനെതിരല്ല. ദീനിന്റെ അടിത്തറ മാന്തുന്ന ബിദഇകളെ മതകീയ ചിഹ്നങ്ങളിൽനിന്ന് മാറ്റി നിറുത്താൻ മുൻഗാമികൾ സ്വീകരിച്ച നയനിലപാടുകൾക്ക് എന്നും പ്രസക്തിയുണ്ട്. സുന്നിവോയ്‌സ് പ്രതിപാദിച്ച വിഷയത്തോട് ഏറ്റുമുട്ടാനൊരുങ്ങുന്നവർ മുൻഗാമികളുടെ ഫത്‌വകളും സമസ്തയുടെ നിലപാടുകളും പഠിച്ചറിഞ്ഞ ശേഷം മാത്രം കളത്തിലിറങ്ങുക. വെറുതെ വലിയ ശബ്ദത്തിൽ എന്തെങ്കിലും മോങ്ങിയാൽ അത് ആദർശമാകില്ല എന്ന് തിരിച്ചറിയുക.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ