jn1 (3)

മുല്ലപ്പൂ ചെകുത്താന്മാര്‍ ക്രൂര നര്‍ത്തനത്തിന്‍റെ അതിരൗദ്രഭാവം തുടരുകയാണ്. ഇസ്ലാമികാദര്‍ശത്തിന്‍റെയും ആത്മീയ വിചാരത്തിന്‍റെയും ചൂരും ചുവയും നഷ്ടപ്പെട്ട് സുഖവാസം നയിക്കുന്ന ഇമിറ്റേഷന്‍ മൗലവിമാരുടെ ദുര്‍മന്ത്രണത്തില്‍ ആവേശം കൊണ്ടാണ് അവരുടെ ചുടലനൃത്തം. പതിനാലു നൂറ്റാണ്ടിനപ്പുറത്തേക്കും നീളുന്ന പ്രമാണപാരമ്പര്യ പാരസ്പര്യത്തിനന്ത്യം കുറിക്കാന്‍ മത നവീകരണ ഭ്രാന്തന്മാര്‍ നടത്തുന്ന പേക്കൂത്തുകളെ മുല്ലപ്പൂ സുഗന്ധമെന്ന് വിശേഷിപ്പിച്ചവരെ പൊള്ളിക്കുന്നതാണ് അനന്തര വാര്‍ത്തകള്‍. ഇതിനെ വെള്ളപൂശി അച്ചുനിരത്തുന്നവരും ചങ്കുകീറുന്നവരും, പതിനാലു നൂറ്റാണ്ടുമുമ്പ്അടക്കം ചെയ്യപ്പെട്ട സാത്വികനായ പ്രവാചകശിഷ്യന്‍റെ ഖബ്ര്‍ മാന്തി പുറത്തിട്ടതിന്‍റെ പാപത്തില്‍ പങ്കുകാരാകാതിരിക്കാന്‍ ന്യായങ്ങളില്ല.
കഴിഞ്ഞ മാസം സഈദ് റമളാന്‍ അല്‍ബൂത്വിയെന്ന സിറിയയിലെ പ്രസിദ്ധനായ സുന്നി പണ്ഡിതനെ ക്ലാസെടുക്കുന്നതിനിടെ ബോംബ് സ്ഫോടനത്തിലൂടെ വധിച്ചത് സുന്നിവിരുദ്ധരായിരുന്നു. മുല്ലപ്പൂ വിപ്ലവത്തിന്‍റെ മറവില്‍ നടക്കുന്നതെന്താണെന്ന് ലോകത്തെ ത്യെപ്പെടുത്തിയിരുന്ന പണ്ഡിതനാണ് ബൂത്വി. അദ്ദേഹത്തെ കൊലപ്പെടുത്തിയതിന്‍റെ കാരണങ്ങളിലൊന്ന് ഈ തുറന്നു പറച്ചിലും വിപ്ലവകാരികളുടെ നെറികേടുകള്‍ക്ക് ചൂട്ടുപിടിച്ചില്ലെന്നതുമായിരുന്നു. സമാധാനത്തിന്‍റെയും സ്വൈരജീവിതത്തിന്‍റെയും മാറ്പിളര്‍ത്തി ചോരയൂറ്റുന്ന തല്‍പരകക്ഷികളെ അദ്ദേഹം തിരിച്ചറിഞ്ഞ് എതിര്‍ക്കുകയും ചെയ്തു. പള്ളിയില്‍ കടന്ന് അദ്ദേഹത്തെ കൊന്നു കൊലവിളിച്ചാണ് അവരന്നു പ്രതികാരം ചെയ്തതെങ്കില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ്അടക്കം ചെയ്യപ്പെട്ട ഒരു സ്വഹാബി ഇപ്പോള്‍ നടക്കുന്ന വിപ്ലവത്തിനെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നും ആ സ്വഹാബിവര്യന്‍ ഡമസ്കസിലെ അഭിനവ വിപ്ലവകാരികളോട് എന്തു ദ്രോഹമാണു ചെയ്തതെന്നും ഉത്തരമില്ലാത്തവിധം ദുരൂഹമായി നില്‍ക്കുകയാണ്.
സലഫികള്‍ എന്നു സ്വയം പ്ര്യാപിച്ച ഇവര്‍ ഇബ്നു അബ്ദില്‍ വഹാബിന്‍റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയവരാണ്. മഹാന്മാരുടെ ജാറങ്ങള്‍ തകര്‍ത്തു കയ്യറപ്പു തീര്‍ന്നവര്‍. പ്രവാചകര്‍(സ്വ)യുടെ അനുചരനായ ഹുജ്ര്‍ ഇബ്നു അദിയെ(റ)ന്ന സ്വഹാബിയുടെ ഖബറാണ് സിറിയന്‍ വിപ്ലവകാരികള്‍ ഈയിടെ നിര്‍ദാക്ഷിണ്യം പൊളിച്ചടുക്കിയിരിക്കുന്നത്. നിരവധി മുസ്ലിംകള്‍ സിയാറത്തിനും ആത്മീയാനുഭൂതി നേടുന്നതിനും സമീപിച്ചിരുന്ന ജാറം പൊളിച്ചെന്നു മാത്രമല്ല, ഖബ്ര്‍ മാന്തി വിശുദ്ധമായ ആ ശരീരം പുറത്തിട്ട് അനാദരമായി പെറുമാറുകയും ചെയ്തിരിക്കുകയാണ്. പുണ്യദേഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റി മറവു ചെയ്തെന്നു റിപ്പോര്‍ട്ടുണ്ടെങ്കിലും പൂര്‍ണ വിവരങ്ങള്‍ അജ്ഞാതമായി തുടരുന്നു.
സമകാല രാഷ്ട്രീയ സംവിധാനത്തെ കീഴ്മേല്‍ മറിച്ചാണ് അധികാര കൊതിയന്മാരായ വിപ്ലവകാരികള്‍ അറബ് മേഖല രക്തപങ്കിലമാക്കിയത്. ഖബ്ര്‍ മാന്തലും മഖാമുകള്‍ തകര്‍ക്കലും കഅ്ബ കൊള്ളയടിക്കലും പണ്ഡിതവധവും ഗ്രന്ഥങ്ങള്‍ കത്തിക്കലും വീരകൃത്യങ്ങളായി അവര്‍ രേഖപ്പെടുത്തിക്കാണാം. അവരുടെ ആസുര മനസ്സിനെ പ്രതിനിധാനം ചെയ്യുന്നു ഇന്നും തുടരുന്ന അതിന്‍റെ ബാക്കിപത്രങ്ങള്‍. അതിനെ മുല്ലപ്പൂവെന്ന ഓമനപ്പേരിട്ട് തിമര്‍ത്താടി ആനന്ദിക്കുകയാണ് വര്‍ത്തമാനകാലത്തെ ഭീകരവാദികള്‍. പാശ്ചാത്യരുടെ പാവകളായി തീര്‍ന്ന മഠയന്മാര്‍. ഇബ്നുഅദി(റ)യുടെ മഖ്ബറ ധ്വംസനത്തോടെ തകരുന്നത് ഒരു ഖബ്ര്‍ മാത്രമല്ല, നൂറ്റാണ്ടുകള്‍ വിശ്വാസികള്‍ക്ക് ആലംബമായ ഒരു ചരിത്രസ്മാരകം കൂടിയാണ്.
അറബ് ലോകത്ത് പലയിടങ്ങളിലുമെന്നപോലെ സിറിയയിലും ഭരണകൂടവിരോധം വളര്‍ത്തി ദുഷ്ടലാക്കുകള്‍ സാധിക്കുകയാണ് സാമ്രാജ്യത്വം. അവരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി മുന്നില്‍ നിന്ന് കഠിന പ്രയത്നം നടത്തുകയാണ് മതനവീകരണനശീകരണത്തിന്‍റെ വക്താക്കള്‍. മുല്ലപ്പൂവിന്‍റെ സൗരഭ്യം ഇസ്ലാമിന്‍റേതു കൂടിയാണെന്ന് വരുത്തിയുള്ള പ്രചാരവേലകള്‍ ഏറ്റെടുത്ത ചില ആഗോളസുഖിയന്മാര്‍ രംഗം കൊഴുപ്പിക്കാന്‍ ആയത്തും ഹദീസും നിരത്തുന്നുമുണ്ട്.
ശരിയായ സ്രോതസ്സുകളില്‍ നിന്നും മതം പഠിച്ചിട്ടില്ലാത്ത മുസ്ലിം യുവജനങ്ങളെ അക്രമോത്സുകരാക്കാനും തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും ഇതുവഴി അവര്‍ക്ക് കഴിയുന്നു. ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും സംരക്ഷകരും പോരാളികളുമാണു തങ്ങളെന്ന വിചാരം വളര്‍ത്തിയാണവരിത് സാധിക്കുന്നത്. നിര്‍വഹിക്കുന്ന കൃത്യങ്ങളുടെ ഗൗരവമെന്തെന്ന് ആലോചിക്കാന്‍ അനുവദിക്കാത്ത വിധം പ്രചോദന ഘടകങ്ങളാല്‍ വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുകയാണിവര്‍. സാമ്രാജ്യത്വ ഏജന്‍സികളുടെ സഹായങ്ങള്‍ കൂടിയാകുമ്പോള്‍ ഇവര്‍ക്ക് കണ്ണുതള്ളുകയാണ്.

jn1 (13)
മരിച്ചവരെ അവമതിച്ചുകൂടെന്നത് പൊതു തത്ത്വമാണ്. അനിവാര്യ ഘട്ടത്തിലല്ലാതെ ഖബ്ര്‍ തുറക്കാന്‍ പാടില്ലെന്നത് മതാധ്യാപനവും. അടക്കം ചെയ്തതിനു മുകളില്‍ അനാദരമായി ചവിട്ടാനോ അവിടെ മലമൂത്ര വിസര്‍ജനം നടത്താനോ പാടില്ല. പുണ്യാത്മാക്കളുടെ ഖബറാകുമ്പോള്‍ ഗൗരവം വര്‍ധിക്കുകയാണ്. എന്നിരിക്കെ സിറിയയില്‍ നടന്ന ഈ ഗുരുതരമായ സംഭവം എത്ര ഹീനമാണ്? ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ യൂസുഫുല്‍ ഖര്‍ദാവിക്കും മറ്റും പ്രേരകമാവുന്നത് ഏത് പ്രമാണങ്ങളായിരിക്കും?
ഹിജ്റ 51ലാണ് ഡമസ്കസില്‍ നിന്നും 30 കി.മീ അകലെ മുര്‍ജ് അദ്റാഅ് പ്രദേശത്ത് ഹുജ്റ് ബ്നു അദിയ്(റ) എന്ന സ്വഹാബിയെ മറവു ചെയ്യപ്പെടുന്നത്. സ്വഹാബിയുടെ ഖബ്ര്‍ എന്ന നിലയില്‍ കഴിഞ്ഞ പതിനാലു നൂറ്റാണ്ടായി മുസ്ലിംകള്‍ അതിന് ആദരവ് കല്‍പിക്കുകയും സന്ദര്‍ശിക്കുകയും ചെയ്യുന്നു. പ്രവാചക ശിഷ്യന്‍റെ മഹനീയ സ്ഥാനത്തോട് ബഹുമാനം സൂചിപ്പിക്കുന്ന വിധം മനോഹരമായ ഒരു ഖുബ്ബയും സമുദായം അവിടെ പണി കഴിപ്പിക്കുകയുണ്ടായി. ജീവിതകാലത്തും മരണാനന്തരവും മഹാന്മാരോട് ലോക മുസ്ലിംകള്‍ എവിടെയും പുലര്‍ത്തിയത് ഈ സ്നേഹവായ്പും ആദരവുമാണ്. അവരുടെ ആദര്‍ശം ഉള്‍ക്കൊണ്ട് ജീവിതം ക്രമപ്പെടുത്തുന്നതിനോടൊപ്പം ഇത്തരം കാര്യങ്ങളിലും സമൂഹം ശ്രദ്ധാലുക്കളായി. സന്ദര്‍ശകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ ജാറത്തിലും ഡമസ്കസുകാര്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. ഇതൊന്നും മതവിരുദ്ധമായി പരിഗണിക്കപ്പെട്ട കാര്യങ്ങളല്ല. ആദ്യകാലം മുതലേ തുടരുന്നവ മാത്രം. ഇങ്ങനെ നടന്നുവരുമ്പോഴാണ് മുല്ലപ്പൂ വിപ്ലവകാരികള്‍ രാജ്യത്തു തലപൊക്കുന്നത്, സാമ്രാജ്യത്വ ശക്തികളുടെ സര്‍വ പിന്തുണയോടെയും.
വിപ്ലവത്തിന്‍റെ വളര്‍ച്ച അതിന്‍റെ രൗദ്രത കൂടുതല്‍ പ്രകടമാക്കിക്കൊണ്ടായിരുന്നു. പള്ളികളും മഖാമുകളും വിശുദ്ധ കേന്ദ്രങ്ങളും വിപ്ലവകാരികള്‍ പോര്‍നിലങ്ങളാക്കി. മീഡിയകള്‍ ഇത്ര പുരോഗമിച്ചിട്ടും ലോകത്തിന് മുമ്പില്‍ എല്ലാ സത്യങ്ങളും വെളിപ്പെട്ടില്ല. വിമതര്‍ അതിനവസരമുണ്ടാക്കിയില്ലെന്നു പറയാം. ഈ ശ്മശാന വിപ്ലവം പോലും വൈകിയാണ് പുറംലോകത്തെത്തുന്നതെന്നോര്‍ക്കണം. ആയുധധാരികളായ ഒരുപറ്റം കലാപകാരികള്‍ ഹുജ്ര്‍(റ)ന്‍റെ മഖാമില്‍ ഇരച്ചുകയറി മഖാം തകര്‍ക്കുകയും ഖബ്ര്‍ മാന്തി ശരീരം അജ്ഞാതസ്ഥലത്തേക്കു മാറ്റുകയും ചെയ്തുവെന്നാണ് ഔദ്യോഗിക മീഡിയാഭാഷ്യം. ശരീരം എന്തു ചെയ്തു എന്നു കൃത്യമായി അറിവായിട്ടില്ല. ഒരു കാര്യം വിപ്ലവകാരികളെ അലോസരപ്പെടുത്തി; അഴുകുകയോ അലങ്കോലപ്പെടുകയോ ചെയ്യാതെ ഇന്നു മറവു ചെയ്ത പ്രതീതിയോടെ ആ പുണ്യമേനി കാലത്തെ അതിജയിച്ചുവെന്ന സത്യം. മഹാത്മാക്കളുടെ ശരീരം ദ്രവിപ്പിക്കുന്നത് ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നുവെന്നതിന് ഏറ്റവുമൊടുവിലത്തെ ദൃക്സാക്ഷ്യം. ശ്മശാന വിപ്ലവകാരികളെ അതു ഭീതിപ്പെടുത്തുക തന്നെ ചെയ്തു. എന്നിട്ടും ഈ കുറ്റകൃത്യത്തെ ഒരു വീരകൃത്യമായിട്ടാണ് ഭീകരവാദ ഗ്രൂപ്പുകളും മുന്നണികളും വാഴ്ത്തുന്നതെന്നാണു വിചിത്രം. അത്രയ്ക്ക് മതവിരുദ്ധത അവരെ സ്വാധീനിച്ചുവെന്നു ചുരുക്കം.
കൃത്യം നിര്‍വഹിച്ച ശേഷം ഫേസ്ബുക്കില്‍ വിപ്ലവഗ്രൂപ്പായ ജബ്ഹതുന്നസ്ര്‍ (നുസ്റത് ഗ്രൂപ്പ്) ന്‍റേതായി വന്ന കുറിപ്പില്‍ നിന്ന് ഇത് വ്യക്തമാകും: “ജുനൂദുര്‍റഹ്മ (കാരുണ്യത്തിന്‍റെ പോരാളികളെ) യെകൊണ്ട് അല്ലാഹുവിന്‍റെ ദീനിന്‍റെ നിയമം നടപ്പാക്കിയിരിക്കുന്നു. ഹുജ്റ്ബ്നു അദിയ്യിന്‍റെ ശരീരം ഇവിടെ നിന്നു നീക്കം ചെയ്യാന്‍ സാധിച്ചിരിക്കുന്നു’. ഇങ്ങനെ തുടരുന്നു പ്രസ്താവന. വൃത്തികെട്ട നജ്ദി വിശ്വാസത്തിന്‍റെ ചെളിപുരണ്ടവരാണ് തങ്ങളെന്ന് വ്യക്തമാക്കുന്നുണ്ട് പ്രസ്താവന. അവസാനമായി ഒരു പ്രഖ്യാപനം കൂടി നടത്തിയാണ് കുറിപ്പ് നിര്‍ത്തുന്നത്: “ശാമെന്ന വിശുദ്ധ ഭൂമിയിലെ നമ്മുടെ പോരാളികള്‍, സത്യം സ്ഥാപിക്കുന്നതിനായി ശരീഅത്തില്‍ നിന്നും അടിസ്ഥാനം നിര്‍മിക്കുകയാണ്. ഇന്നാട്ടിലെ മുഴുവന്‍ ശിര്‍ക്മന്ദിരങ്ങളും തകര്‍ക്കാന്‍ ഞങ്ങള്‍ പദ്ധതികളാവിഷ്കരിച്ചിരിക്കുന്നു.’

jn1 (21)
വിപ്ലവ ഗ്രൂപ്പുകളുടെ സഖ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത തകര്‍ത്ത മഖാമിന്‍റെ ചിത്രത്തിന്‍റെ കൂടെ ഇങ്ങനെ പറയുന്നു: ഇത് ഹുജ്റ്ബ്നു അദിയ്യിന്‍റെ മഖാമാണ്. സിറിയയിലെ സ്വാതന്ത്ര്യപ്പോരാളികള്‍ ഖബ്ര്‍ മാന്തി അദ്ദേഹത്തെ മറ്റൊരു സ്ഥലത്ത് മറവ് ചെയ്തിരിക്കുന്നു. അത് ശിര്‍ക്കിന്‍റെ കേന്ദ്രമായിരുന്നു.’ ഈ രണ്ടു കുറിപ്പുകളും സിറിയയിലെ വിപ്ലവത്തിന്‍റെ സൗരഭ്യം മുല്ലപ്പൂവിന്‍റെതോ അതോ, വഹാബിസത്തിന്‍റെതോ എന്ന് വ്യക്തമാക്കുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ്മറവ് ചെയ്യപ്പെട്ട ഒരു മൃതശരീരം അതര്‍ഹിക്കുന്ന വിധം മാന്യമായി നിലനില്‍ക്കുന്നിടത്തുനിന്ന് മാന്തിയെടുക്കുന്നതിനെ ഇസ്ലാമിക നിയമവ്യവസ്ഥ എങ്ങനെ കാണുന്നുവെന്നു നമുക്കറിയാം. സംരക്ഷണമല്ല, നശീകരണമാണ് അതിന്‍റെ ചേതോവികാരമെന്ന് തിരിച്ചറിയുമ്പോള്‍ വിശേഷിച്ചും. മുസ്ലിം സമുദായത്തിന്‍റെ സ്നേഹഭാജനമായ, ഉത്തമസമുദായമെന്ന ഖ്യാതി ലഭിച്ച സ്വഹാബിമാരില്‍ ഒരാളുടേതാണ് ഖബറെന്നുകൂടി ഓര്‍ക്കുക.
വിവിധ മുസ്ലിം രാജ്യങ്ങളിലെ പണ്ഡിതന്മാര്‍ മഖ്ബറ ധ്വംസനത്തിന്‍റെ ഗൗരവവും പ്രത്യാഘാതവും മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ജാമിഅതുല്‍ അസ്ഹറിലെ പണ്ഡിതന്മാരായ ഡോ. അബ്ദുല്‍ ഗഫ്ഫാര്‍ ഹിലാല്‍, ശൈഖ് ഇബ്റാഹിം അല്‍ഖവലി, ശൈഖ് മന്‍സൂര്‍ മന്‍ദൂര്‍ തുടങ്ങിയവര്‍ ചാനലുകളിലൂടെയും അല്‍ബദീല്‍ പോര്‍ട്ടലിലൂടെയും തങ്ങളുടെയും ജാമിഅതുല്‍ അസ്ഹറിന്‍റെയും നിലപാട് വ്യക്തമാക്കി പ്രതികരിച്ചു. ഈ ഹീനകൃത്യത്തിന് യാതൊരുവിധ ന്യായീകരണവും ശരീഅത്തിന്‍റെ പരിധിയിലില്ലെന്ന് അവര്‍ വ്യക്തമാക്കി. മതത്തെയും മതചിഹ്നങ്ങളെയും ഇകഴ്ത്തലാണെന്നും മരണപ്പെട്ടവരുടെ ബഹുമതിക്കുമേലുള്ള കടന്നാക്രമണമാണെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് ദീനില്‍ സ്ഥാനമില്ലെന്നും അവര്‍ പറഞ്ഞു. നബി(സ്വ)യുടെ സ്വഹാബത്തിന് പ്രത്യേകമായ പദവിയും മഹത്ത്വവും ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് അസ്ഹര്‍ മേധാവികള്‍ പ്രസ്താവന അവസാനിപ്പിക്കുന്നത്.
ലബനാനിലെ പ്രശസ്തനായ ശൈഖ് അഹ്മദുല്‍ ഖത്താന്‍ ഗുരുതരമായ പ്രശ്നത്തിന്‍റെ ആഴങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്: “സ്വഹാബിയുടെ ഖബര്‍ മാന്തലും സിറിയയിലെ രാഷ്ട്രീയ വിപ്ലവവും തമ്മിലെന്തു ബന്ധമാണുള്ളത്? ഇത് തൗഹീദി പ്രവര്‍ത്തനമാണെന്നതിന് എന്ത് പിന്‍ബലമാണവര്‍ക്കുള്ളത്? അവിടെ ബറകത്തെടുക്കല്‍ നടക്കുന്നുവെന്നാണെങ്കില്‍ അത് പാടില്ലെന്ന നിര്‍ദേശം മതത്തിലുണ്ടോ? ഇസ്ലാമില്‍ അനുവാദമില്ലാത്ത ഖബ്ര്‍ മാന്തല്‍ എങ്ങനെയാണ് ഒരു വീരകൃത്യമായി ആഘോഷിക്കപ്പെടുന്നത്? മയ്യിത്തിന്‍റെ എല്ലുപോലും പൊടിക്കരുതെന്ന തിരുനബി പാഠവുമായി ഇതെങ്ങനെ പൊരുത്തപ്പെടും. ഖബ്റിന് മുകളില്‍ ചവിട്ടി നടക്കരുതെന്നു വരെ പഠിച്ച നാം ഇതെങ്ങനെ ന്യായീകരിക്കുംഅദ്ദേഹം ചോദിക്കുന്നു.
പ്രസ്താവനയുടെ അന്ത്യത്തിലദ്ദേഹം പറഞ്ഞു: “വിശ്വാസികളെ കാഫിറാക്കല്‍ തൊഴിലാക്കിയ ഈ ബിദഈ ചിന്ത ഇസ്ലാമിനെയും മുസ്ലിംകളെയും തകര്‍ക്കുന്നതിനായി ജൂതായിസം പടച്ചുവിട്ടതാണ്.’
വഹാബി ഭീകരതയുടെ കാളിമയും ക്രൗര്യവുമാണ് സ്വഹാബിവര്യന്‍റെ ഖബ്ര്‍ മാന്തലില്‍ കലാശിച്ചത്. ഇതിനു മുന്പും ഇത്തരം ക്രൂരകൃത്യങ്ങള്‍ അവര്‍ സ്വാധീന മേഖലകളില്‍ നടത്തിയിട്ടുണ്ടെന്ന് മറക്കാതിരിക്കുക. ക്രൂരവിനോദങ്ങളുടെ പട്ടികയില്‍ പെടുത്തി മാത്രം ഇതു നിസ്സാരവല്‍ക്കരിച്ചുകൂടാ. മതചിഹ്നങ്ങളും പ്രതീകങ്ങളും പ്രദാനം ചെയ്യുന്ന ആത്മീയ ആദര്‍ശ വിചാരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണിതിനു പിന്നില്‍. ഇക്കാര്യത്തില്‍ സാമ്രാജ്യത്വത്തിന്‍റെ പൂര്‍ണ പിന്തുണ അവര്‍ക്കുണ്ടെന്നതു യാഥാര്‍ത്ഥ്യമാണ്. ആദര്‍ശം കൊണ്ട് അഹ്ലുസ്സുന്നയെ എതിരിട്ടു തോല്‍പിക്കാനാവില്ലെന്ന് ബോധ്യപ്പെടുമ്പോഴാണ് അക്രമപരമായ രീതികള്‍ അവലംബിക്കുന്നത്. കേരളത്തില്‍ നാടുകാണിയിലും കുറ്റ്യാടിയിലും നാമിത് കണ്ടതാണല്ലോ.
അലവിക്കുട്ടി ഫൈസി എടക്കര


jn1 (11)

ഹുജ്റുബ്നു അദിയ്യ്(റ)
ഹുജ്റുബ്നു അദിയ്യ് അല്‍കിന്‍ദി(റ) പ്രവാചകര്‍ (സ്വ)യുടെ ജീവിതാവസാന ഘട്ടത്തിലാണ് സ്വഹാബിയാവുന്നത്. സഹോദരന്‍ ഹാനിയുബ്നു അദിയ്യു(റ)മൊത്ത് നബി(സ്വ)യെ സന്ദര്‍ശിക്കുന്നതായാണ് ഇസ്ലാമിക ചരിത്രത്തില്‍ അദ്ദേഹത്തിന്‍റെ രംഗപ്രവേശം. പിന്നീട് ഇസ്ലാമിന്‍റെ മുന്നണിപ്പോരാളിയായി മാറുകയും ഖാദിസിയ്യ യുദ്ധത്തില്‍ മികച്ച സേവനം നടത്തുകയും ചെയ്തു.
ഏറെ ഭക്തിപുലര്‍ത്തുകയും ധാരാളമായി ആരാധനാ കര്‍മങ്ങളിലേപ്പെടുകയും ചെയ്യുന്ന സ്വഭാവമായതിനാല്‍ മുഹമ്മദീയ സമൂഹത്തിലെ അതിഭക്തന്‍(റാഹിബു ഉമ്മതി മുഹമ്മദ്) എന്നറിയപ്പെട്ടു. നന്‍മയുടെ ഹുജ്റ്(ഹുജ്റുനില്‍ ഖൈര്‍) എന്ന് മറ്റൊരു സ്ഥാനപ്പേര്. അദ്ദേഹത്തിന്‍റെ സ്വഭാവവൈശിഷ്ട്യം ഈ അഭിധാനങ്ങള്‍ തെളിയിക്കുന്നുണ്ട്. വലിയധീരനും അധര്‍മങ്ങളോട് തീരെ രാജിയാവാത്തസ്വഭാവക്കാരനുമായിരുന്നു. ശാം യുദ്ധത്തില്‍ അദ്റാഅ് പ്രവിശ്യയില്‍ ഇസ്ലാമികമുന്നേറ്റം നടന്നതും അത് മോചിപ്പിക്കപ്പെട്ടതും ഹുജ്റിന്‍റെ നേതൃത്വത്തിലായിരുന്നു. യാദൃച്ഛികമാവാം, അവിടെ തന്നെയാണ് മഹാന്‍ പിന്നീട് കൊലചെയ്യപ്പെട്ടത്. അനുകരണീയ നേതാവും നന്‍മകല്‍പ്പിക്കുന്നതില്‍ ശക്തമായി നിലകൊള്ളുകയും പിന്നീട് അലിയ്യുബ്നു അബീത്വാലിബ്(റ)ന്‍റെ ഉറ്റ അനുയായിയുമായി അറിയപ്പെടുകയും ചെയ്തു.
സ്വിഫീന്‍, ജമല്‍ യുദ്ധങ്ങളില്‍ അലി(റ)ന്‍റെ സൈന്യത്തില്‍ നേതൃരംഗത്തുണ്ടായിരുന്നു. ഭരണാധികാരികളെയും കൊടിയശത്രുക്കളെയും കൂസാതെ സത്യം തുറന്നടിക്കുന്ന ധീരതയുടെ ഉടമയായിരുന്നു. ഇബ്നുകസീര്‍ ഉദ്ധരിക്കുന്ന ഒരു സംഭവമിങ്ങനെ: ഖാദിസിയ്യ യുദ്ധയാത്രയില്‍ ടൈഗ്രീസിനു മുന്നിലെത്തിയ മുസ്ലിം സൈന്യം നദി മുറിച്ചു കടക്കാനാവാതെ നിന്ന സന്ദര്‍ഭത്തില്‍ ഹുജ്ര്‍ബ്നുല്‍ അദിയ്യ്(റ) ചോദിച്ചു. ശത്രുക്കള്‍ക്കുനേരെ കുതിച്ചെത്താന്‍ നിങ്ങള്‍ക്കു തടസ്സമാവുകയാണോ ഈ തുള്ളിജലം. അല്ലാഹു നിശ്ചയിച്ച അവധി എത്താതെ ആര്‍ക്കും മരിക്കാനാവില്ലെന്ന് ഖുര്‍ആന്‍ പറഞ്ഞതോര്‍മയില്ലേ? എന്നിട്ടദ്ദേഹം തന്‍റെ കുതിരയെ ടൈഗ്രീസിലൂടെ മുന്നോട്ട് നടത്തി. കൂടെ മറ്റുള്ളവരും മറുകരപറ്റി.(തഫ്സീര്‍ 2129). ഹിജ്റ 51 ന് ശഅ്ബാനില്‍ മഹാന്‍ കൊല്ലപ്പെടുകയായിരുന്നു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ