പാഴ്മരം പോലെയാണ് മുജാഹിദ് പ്രസ്ഥാനം അകക്കാമ്പോ കാതലോ ഇല്ലാത്ത ദുര്‍ബല സ്വരൂപം. എത്രമേല്‍ പുറം മോടികാണിച്ചാലും ആത്മീയ ശൂന്യതയും പ്രമാണ വിരുദ്ധതയും അതിനെ ദുര്‍ബലപ്പെടുത്തുന്നു. ആകെയുള്ള പുറം തടിയെയും വിശ്വാസ പ്രശ്നങ്ങള്‍ കരണ്ട് തീര്‍ക്കുന്നതാണ് സമകാലികാനുഭവങ്ങള്‍. പ്രധാനമായും, തൗഹീദ് ശിര്‍ക്കു സംബന്ധിയായി ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ വരിക എന്നത് ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തെ ഏറെ ബാധിക്കുമല്ലോ. തൊലിപ്പുറ വിശദീകരണങ്ങള്‍ സംഘടനക്കകത്തും ജമാഅത്ത് പോലുള്ള സമദുഃഖിതരില്‍ നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും പ്രസ്ഥാനത്തെ ബാധിച്ച യഥാര്‍ത്ഥ പ്രഹേളിക ഈ പറഞ്ഞതാണ്.

മനുഷ്യ ബുദ്ധിയുടെ പരിമിതി അവന്റെ നിയമനിര്‍മ്മാണത്തിനെ സ്വാധീനിക്കുമെന്നുറപ്പ്. അതുകൊണ്ട് തന്നെ മനുഷ്യ നിര്‍മിതമോ ഇടപെടലുകള്‍ക്ക് വിധേയമോ ആയ ദര്‍ശനങ്ങളില്‍ മൗലിക വൈരുദ്ധ്യങ്ങളുണ്ടാവും. ഇതിന്റെ അനുബന്ധമായി ഉണ്ടാകുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നിരന്തര മാറ്റിത്തിരുത്തലുകളാണ് ആശ്രയിക്കാനുള്ളത്. മുജാഹിദുകള്‍ക്കു പോലുമറിയുന്നതാണിക്കാര്യം. അബ്ദുല്‍ ഹഖ് സുല്ലമി എഴുതിയതിപ്രകാരം: “മനുഷ്യമനസ്സുകളില്‍ ഉരുത്തിരിഞ്ഞ് അവര്‍ മിനഞ്ഞുണ്ടാക്കുന്ന അഖീദ പരസ്പര വിരുദ്ധങ്ങളും വ്യത്യസ്തങ്ങളുമാവുക തന്നെ ചെയ്യും” (വിശ്വാസകാര്യങ്ങള്‍/11).

മുജാഹിദ് പ്രസ്ഥാനം രൂപപ്പെട്ടകാലത്ത് വിരലിലൊതുങ്ങുന്ന വിഷയങ്ങളിലാണ് അവര്‍ ഇസ്‌ലാമുമായി കലഹിച്ചിരുന്നത്. ഇന്നത് ഇരട്ട സ്വെറി തികച്ചിരിക്കുന്നു. പരിണാമത്തിന്റെ റോക്കറ്റ് വേഗമാണിന്നത്. ആദര്‍ശത്തില്‍ മാത്രമല്ല പ്രവര്‍ത്തന ശൈലിയിലും ഈ മാറ്റം പ്രകടമാണ്. കുറച്ചു മുമ്പുവരെ പൊതു മുസ്‌ലിം സമൂഹത്തെ കൊല്ലല്‍ നിര്‍ബന്ധമാണെന്നായിരുന്നു പ്രചാരണം. ഇപ്പോഴത് വിട്ടുമാറിയിട്ടുണ്ട്. പൂര്‍വിക മഹാന്‍മാരെ മുഴുവന്‍ പിണ്ഡംവെച്ച് പുറത്താക്കാനും തെമ്മാടിക്കുഴിയിലടക്കാനും ഒരു കാലത്ത് മുജാഹിദുകള്‍ പരസ്പരം മത്സരിച്ചിരുന്നു. അങ്ങനെയാണ് ലോകപ്രശസ്ത ആത്മീയ നായകന്‍ ശൈഖ് മുഹ്യിദ്ദീന്‍ ജീലാനി(റ)യെകുറിച്ച് ശ്രീ ശങ്കര അദ്വൈതം ഏറെ സ്വാധീനിച്ച ആള്‍ എന്ന് ഇവര്‍ എഴുതിയത്. ഈ രീതി തികഞ്ഞ വങ്കത്തമാണെന്ന തിരിച്ചറിവ് പ്രസ്ഥാനത്തില്‍ ഇടിമുഴക്കം സൃഷ്ടിച്ചു. അങ്ങനെ ജിന്നും ശ്വൈാനും അവരെ ബാധിച്ചുതുടങ്ങി. ആത്മീയ ചികിത്സ ആവശ്യമാണെന്ന വാദം അംഗീകരിക്കപ്പെട്ടു. കണ്ണേറു പരിഹാര ക്രിയകളും പ്രയോഗ രംഗത്ത്വന്നു. നാരിയത്ത് സ്വലാത്ത് അനുവദനീയമാക്കാന്‍ ആഭ്യന്തര സംവാദങ്ങളുണ്ടായി. ഏറ്റവുമൊടുവില്‍ ഇസ്തിഗാസ, തവസ്സുല്‍ വിഷയത്തില്‍പ്പോലും മഹാന്‍മാരുടെ പ്രവര്‍ത്തനം ഏറെ ഭീഷണിയായി മുജാഹിദുകളെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്നു. പ്രസ്ഥാനം ശിര്‍ക്കിന്റെ കരിമ്പട്ടികയിലെഴുതിയ മിക്ക സംഗതികളും ഇസ്‌ലാം കൈമാറിതന്ന ജ്ഞാന ശൃംഖലയിലെ ഓരോ കണ്ണിയും അനുവര്‍ത്തിച്ചതാണെങ്കില്‍ രണ്ടാലൊരു പ്രശ്നം പരിഹരിച്ചേ മതിയാവു എന്നതിലെത്തി കാര്യങ്ങള്‍. ഒന്നുകില്‍ ഹദീസ് പണ്ഡിതരും മുഫസ്സിറുകളും കര്‍മശാസ്ത്ര വിദഗ്ധരുമടങ്ങുന്ന ഇതുവരെയുള്ള പണ്ഡിതരെല്ലാം ശിര്‍ക്കുകാര്‍! അല്ലെങ്കില്‍ അവരെ ശിര്‍ക്കുകാരാക്കുന്ന മുജാഹിദുദര്‍ശനങ്ങള്‍ പരമാബദ്ധം, പ്രമാണ വിരുദ്ധം!! ഒന്നാം ഭാഗം അംഗീകരിക്കുന്നത് ഒടുങ്ങാത്ത കുഴപ്പങ്ങളുടെ തുടക്കമാവുമെന്നത് ഏറെ ചിന്ത വേണ്ടാത്ത സത്യമാണ്. അത്തരം “മുശ്രിക്കുകള്‍” കൈമാറിയ ഖുര്‍ആന്‍, ഹദീസ്, മറ്റു പ്രമാണങ്ങള്‍, വിശ്വാസകര്‍മ കാര്യങ്ങള്‍ ഒന്നും തീരെ അംഗീകരിക്കാനാവാതിരിക്കുക ചെറിയ പ്രതിസന്ധിയാണോ? അതുകൊണ്ട് തന്നെ രണ്ടാം പാര്‍ശം പ്രബലമാക്കുകയാണ് ആകെയുള്ള പോംവഴി. ഇത് പ്രസ്ഥാന നേതൃത്വത്തിലേയും അനുയായികളിലെയും നല്ലൊരു വിഭാഗം തിരിച്ചറിഞ്ഞതാണ് നിലവിലുള്ള ഇരുള്‍ മൂടലിന്റെ യഥാര്‍ത്ഥ കാരണം. പണപ്പെരുപ്പവും ഭൗതിക സ്വാധീനവും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗള്‍ഫ് പണവും കാണിച്ച് കുറച്ച് കാലത്തേക്കുകൂടി ഇത് മറച്ചുവെക്കാനായേക്കുമെങ്കിലും മുജാഹിദുകളിലെ ആഖിറത്തെ ഭയപ്പെടുന്ന ഒരാളെപ്പോലും ഏറെക്കാലം കൂടെ നിര്‍ത്താന്‍ ഒരു കോക്കസിനും കഴിയില്ലതന്നെ.

ആത്മീയ ചികിത്സ:

ഇനിയും പഠിക്കാത്ത മുജാഹിദുകള്‍

യുക്തിവാദത്തെയാണ് മുജാഹിദ് പ്രചാരകര്‍ ഇന്നോളം കൂട്ടുപിടിച്ചിരുന്നത്. അവരുടെ പരിമിത യുക്തിക്ക് ദഹിക്കാത്ത തൊന്നും അവര്‍ അംഗീകരിച്ചില്ല. ഹദീസ് വാക്യങ്ങള്‍ വരെ യുക്തിവിരുദ്ധം എന്ന ന്യായങ്ങളുയര്‍ത്തി നിഷ്കരുണം തള്ളിക്കളഞ്ഞു. മുജാഹിദുകള്‍ അംഗീകരിക്കുന്ന ചില ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കു പോലും യുക്തിവിരുദ്ധത ചൂണ്ടിക്കാട്ടി തിരുത്ത് ആവശ്യപ്പെടുകയുണ്ടായി. ഇതിലപ്പുറം മറ്റെന്ത് യുക്തി ഭ്രമമാണ് ഉണ്ടാവേണ്ടത്.

അഭൗതിക, കാര്യ കാരണബന്ധങ്ങള്‍ക്ക് അതീതമായ സഹായോപദ്രവങ്ങള്‍ ദൈവേതരരില്‍ നിന്ന് പ്രതീക്ഷിക്കുന്നതും ഉണ്ടാവാമെന്ന് വിശ്വസിക്കുന്നതും ശിര്‍ക്കാണെന്ന വിശദീകരണങ്ങളുണ്ടായത് ഈ പശ്ചാതലത്തിലാണ്. പ്രസ്തുത നിര്‍വചനവുമായി മുജാഹിദുകള്‍ മതത്തെ സമീപിച്ചപ്പോള്‍, ആന കയറിയ കരിമ്പിന്‍ തോട്ടം പോലെ മതവും പ്രമാണങ്ങളും തകര്‍ന്നു വശംകെട്ടതു സ്വഭാവികം.

കറാമത്ത്, മുഅ്ജിസത്ത്, ഖുര്‍ആന്‍ ചികിത്സ, മന്ത്രിക്കല്‍, സിഹ്ര്‍, ജിന്ന് തുടങ്ങി നിരവധി സംഗതികള്‍ പാടെ തള്ളിക്കളയുന്നതിലേക്ക് മുജാഹിദ് മതം വികസിച്ചു വന്നത് അങ്ങനെയാണ്. മുസ്‌ലിം ലോകം മുഴുക്കെ അംഗീകരിച്ച ആത്മീയ ചികിത്സയെ കുറിച്ച് ഇവരുടെ പഴയനിയമ ഗ്രന്ഥങ്ങള്‍ പഠിപ്പിച്ചതിങ്ങനെയായിരുന്നു: “രോഗങ്ങള്‍ക്കും മറ്റു അവശതകള്‍ക്കും കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പരിഹാരം കാണാന്‍ ശ്രമിക്കുക. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി രോഗം സുഖപ്പെടുത്താന്‍ കഴിവുള്ള അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക, ക്ഷമ കൈകൊള്ളുകയും ചെയ്യുക. ഇതാണ് ഇസ്‌ലാമിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍. ഉറുക്ക്, നറുക്ക്, ഏലസ്സ്, ഐകല്ല് തുടങ്ങിയ ക്ഷുദ്രവിദ്യകള്‍ കൊണ്ട് രോഗങ്ങള്‍ക്ക് ശമനം തേടുന്നത് ശിര്‍ക്കിന്റെ വകുപ്പിലുള്‍പ്പെട്ടതാണ്” (കുഞ്ഞീദു മദനി, ഇസ്‌ലാമിന്റെ ജീവന്‍, കെ.എന്‍.എം പ്രസിദ്ധീകരണം)

മേല്‍ ഉദ്ധരണത്തില്‍ സൂചിപ്പിച്ച കാര്യങ്ങളുടെ മതവിധിയും പ്രമാണികതയും അന്യത്ര വിശദീകരിച്ചതിനാല്‍ കൂടുതല്‍ പറയുന്നില്ല . ഇതിന്റെ പൊരുള്‍ വ്യക്തമാണല്ലോ, ഔഷധ പ്രയോഗമെന്ന കാര്യകാരണ ബന്ധങ്ങള്‍ക്കു വിധേയമായ ചികിത്സയും പ്രാര്‍ത്ഥനയും മാത്രമാണ് ഇസ്‌ലാം അംഗീകരിച്ച ശമന മാര്‍ഗങ്ങള്‍. മന്ത്രിക്കാനോ ഖുര്‍ആന്‍ദിക്റ് വചനങ്ങള്‍, അല്ലാഹുവിന്റെ നാമങ്ങള്‍ പോലുള്ളവ എഴുതിക്കെട്ടാനോ മതം അംഗീകരിക്കുന്നേയില്ല! വലിയ ശബ്ദത്തില്‍ മുജാഹിദ് പ്രസ്ഥാനം കേരളമാകെ ഇത് പാടി നടന്നിരുന്നു. പിന്നീട് ചില മൗലിക മാറ്റങ്ങള്‍ അവരില്‍ കാണാനായി. ജിന്ന് ശ്വൈാന്‍ എന്നിവയുടെ ഉപദ്രവം, അതുപോലെ സിഹ്റ് കൊണ്ട് ശാരീരികമായും മാനസികമായും ഉണ്ടാവുന്ന വിഷമതകള്‍, ശ്വൈാന്‍ കേറലും ചികിത്സിച്ച് ഇറക്കലും ഒക്കെ പ്രസ്ഥാനത്തെ പിടിച്ചുലച്ചു. ഇതൊക്കെ സമര്‍ത്ഥിക്കുന്ന കൃതികളും ഉപകൃതികളുമുണ്ടായി. ഇതു സംബന്ധമായി വിരചിതമായ ഒരു മുജാഹിദ് പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കാം:

“മരുന്ന്, ഗുളിക, ഓപറേഷന്‍ , ഉഴിച്ചില്‍, തടകല്‍ തുടങ്ങിയ ഭൗതിക ചികിത്സകളല്ലാതെ ആത്മീയ ചികിത്സ എന്നൊന്ന് ഇല്ലേയില്ല എന്ന് തെറ്റിദ്ധരിച്ച ചിലരുണ്ട്. എന്നാല്‍, ഒരുതരം ആത്മീയ ചികിത്സാമുറ തന്നെ ഇസ്‌ലാമിനുണ്ട്” (ജിന്ന്, സിഹ്ര്‍, കണ്ണേറ്, റുക്വ്യഃ ശറഇഃ ഒരു പ്രമാണിക പഠനം, പു:66) മന്ത്രത്തെ ന്യായീകരിക്കാനിറക്കിയ പുസ്തകത്തില്‍ നിന്നാണ് ഈ പരാമര്‍ശങ്ങള്‍.

മുജാഹിദ് പ്രസ്ഥാനത്തിന് സംഭവിച്ച മുന്‍കാലാബദ്ധങ്ങള്‍ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്താന്‍ ആരെയും പേടിക്കേണ്ടെന്ന് പ്രസ്തുത ഗ്രന്ഥത്തില്‍ ഉപദേശം നല്‍കിയിട്ടുമുണ്ട് (പു:69). അടിസ്ഥാന മുജാഹിദുകളെന്നവകാശപ്പെടുന്ന അബ്ദുറഹ്മാന്‍ സലഫി വിഭാഗവും തിരുത്തല്‍ വാദികളായ സകരിയ്യാക്കളും സിഹ്റിന്റെ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നവരാണ്. ഇവരില്‍തന്നെ ചിലര്‍ പൂര്‍വികാചാര്യരായ ഇബ്നുതൈമിയ്യയെയും ഇബ്നുല്‍ ഖയ്യിമിനെയുമൊക്കെ മാതൃകയാക്കി വിവിധ ചികിത്സാരീതികളും ശ്വൈാന്‍ ബാധക്ക് അടി ചികിത്സയും നടത്തിവരുന്നു. ഇതുകൊണ്ടുമാത്രം ഇവര്‍ നാളിതുവരെ പഠിപ്പിച്ച തൗഹീദ് ദൂരെ വലിച്ചെറിയേണ്ടി വന്നിരിക്കുന്നു. അഭൗതിക രീതിയിലുള്ള ഉപദ്രവം ദൈവേതരില്‍ നിന്നുണ്ടാവാമെന്നതിന്റെ പ്രഖ്യാപനമാണല്ലോ ഇത്. തനി യുക്തിവാദം പിന്‍തുടരുന്ന മോഡേണിസ്റ്റ് ഗ്രൂപ്പായ മടവൂര്‍ സംഘത്തിന്റെ തൗഹീദിന് പല പ്രതിസന്ധികള്‍ വേറെയുണ്ടെങ്കിലും ഈ പ്രശ്നം അവരെ പൊതുവെ ബാധിക്കില്ല. സിഹ്റ് ബാധ പോലുള്ള പ്രമാണ പ്രവാഹം സാക്ഷിനില്‍ക്കുന്ന വസ്തുതകളെ കണ്ണടച്ചും ഹദീസ് തള്ളിയും നിഷേധിച്ചുമൊക്കെയാണ് അവര്‍ പിടിച്ച് നില്‍ക്കുന്നത്. ഏതായാലും വിവിധ അന്തസ്സംഘര്‍ഷങ്ങളാല്‍ മുഖരിതമാണ് മുജാഹിദ് ലോകം. അവരുടെ തൗഹീദ് പുരയില്‍ എല്ലാവരും നഗ്നരാണെന്നത് ഇതിനകം ലോകത്തിനു ബോധ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

സകരിയ്യയുടെ മഞ്ഞക്കണ്ണ്

ഒരു മിമിക്രി ആര്‍ട്ടിസ്റ്റിന്റെ പ്രാവീണ്യത്തോടെ പരിഹാസം, കൂവല്‍, ഗോഷ്ടികാണിക്കല്‍ പോലുള്ള കലാപ്രകടനങ്ങള്‍ പരസ്യ സ്റ്റേജില്‍ അവതരിപ്പിക്കുന്ന മുജാഹിദ് മൗലവിയാണ് സകരിയ്യാ സ്വലാഹി. …ല്‍ ഊത്തുനടത്താനുള്ള കല്‍പന പോലും ഈ ആവശ്യാര്‍ത്ഥം ഉണ്ടായിട്ടുണ്ട്. അദ്ദേഹമല്ലാത്തവരെയൊക്കെ കൊത്തിവലിക്കുകയാണ് ഇഷ്ടവിനോദം. ഈ “മഹാത്മാവി”നാണ് മുജാഹിദുകള്‍ക്കിടയിലെ മാര്‍ട്ടിന്‍ ലൂഥറാവാന്‍ നിയോഗമുണ്ടായിരിക്കുന്നത്. മുസ്‌ലിം ലോകത്തിനുനേരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്ന മലിന ജിഹ്വ ഇപ്പോള്‍ ആഭ്യന്തര സംഘര്‍ഷത്തിലാണ് തിളങ്ങിനില്‍ക്കുന്നത്. ആത്മീയ ചികിത്സ സമര്‍ത്ഥിക്കുന്നതിന് വേണ്ടി ഈ മൗലവി കൂട്ടുപിടിക്കുന്നത് ഹദീസ്, ഖുര്‍ആന്‍ പ്രമാണങ്ങള്‍ക്കുമപ്പുറം പൂര്‍വികരുടെ പ്രവര്‍ത്തനങ്ങളാണ്. നബി(സ്വ) യും സ്വഹാബത്തുമടക്കം സര്‍വ ഇസ്‌ലാമിക നേതാക്കള്‍ക്കും പുറമെ മുജാഹിദ് നേതാക്കളും ഇവ അംഗീകരിച്ചിരുന്നുവെന്നാണ് ന്യായം. അദ്ദേഹം എഴുതുന്നു: “ചുരുക്കത്തില്‍ കേരളത്തിലെ മുജാഹിദുകള്‍ മുന്പൊന്നും തീരെ ചര്‍ച്ചചെയ്യാത്ത ഒരു വിഷയമാണിതെന്ന് ആരു പറഞ്ഞാലും അത് വാസ്തവമല്ല എന്നു മനസ്സിലാക്കാനാണ് ഇത്രയും എഴുതിയത് (മേല്‍ പുസ്തകം പു :133). പഴയ മുജാഹിദ് പണ്ഡിതര്‍ തന്റെ അതേ വിശ്വാസക്കാരായിരുന്നുവെന്ന് തെളിയിക്കാന്‍ സകരിയ്യാ മൗലവി പ്രത്യേക താല്‍പര്യം കാണിക്കുന്നത് പ്രസ്ഥുത ഗ്രന്ഥത്തില്‍ ഉടനീളം കാണാം. പ്രത്യേകിച്ച് കെഎം മൗലവിയെ കൂടെ നിര്‍ത്താനുള്ള ശ്രമം. ചില ഭാഗങ്ങള്‍ ഇങ്ങനെ വായിക്കാം:

അമാനി മൗലവിയും അലവി മൗലവിയും ചേര്‍ന്നെഴുതി കെഎം മൗലവി പരിശോധിച്ച തഫ്സീര്‍ താഴെ പതിനഞ്ചില്‍ (പു:67)~ഒരു കാര്യം പ്രത്യേകം നാം ഓര്‍ക്കുക. അതായത് അമാനി മൗലവിയോ അലവി മൗലവിയോ കെ.എം മൗലവിയോ കണ്ണേറിനെ നിഷേധിച്ചിട്ടില്ല. കെ.എം മൗലവി പരിശോധിച്ച് സലഫീങ്ങളുടെ തഫ്സീര്‍ എന്നു സാക്ഷ്യപ്പെടുത്തിയ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം… (പുറം.104)

ഇങ്ങനെയൊക്കെ പുകഴ്ത്തി കെഎം മൗലവി അടക്കം തന്റെ കൂടെയാണെന്ന് സമര്‍ത്ഥിക്കുകയാണ് സകരിയ്യ മൗലവി. ആര് ആരുടെയൊക്കെ കൂടെയാണെന്ന് മുജാഹിദ് ഗ്രൂപ്പുകളിയുടെ എരിവും പുളിയുമാകയാല്‍ നമുക്കതില്‍ വലിയ താല്‍പര്യമില്ല. എന്നാല്‍, കെഎം മൗലവിയെ എഴുന്നള്ളിച്ച് മന്ത്രം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന സകരിയ്യാ സ്വലാഹിക്കു പക്ഷേ, അദ്ദേഹത്തില്‍ പൂര്‍ണവിശ്വസമില്ല എന്നത് കേവലം യാദൃഛികമാവാന്‍ തരമില്ല. തന്റെ സ്വന്തം മതത്തെ പിന്തുണക്കുന്നിടത്തോളമേ സകരിയ്യക്ക് കെഎം മൗലവി ആധികാരികമാവുന്നുള്ളു. മറിച്ചു പറഞ്ഞിടത്ത് അദ്ദേഹത്തെയും തള്ളിമാറ്റാന്‍ ഈ മൗലവിക്ക് യാതൊരു സങ്കോചവുമില്ല. കെഎം മൗലവിയുടെ മറ്റു ചില ആദര്‍ശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം സ്പഷ്ടമാവും. അദ്ദേഹം എഴുതി:

ഉറുക്കും മന്ത്രങ്ങളും താഴെപറയുന്ന മൂന്ന് ശര്‍ത്വുകളോട് കൂടിയായിരുന്നാല്‍ ജാഇസാകുമെന്ന് തെളിയുന്നതാണ്… അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടും അവന്റെ വചനം കൊണ്ടും ഉള്ളവ (മുതലായവ) ശിര്‍ക്കില്‍ പെടുകയില്ല (കെഎം മൗലവിയുടെ ഫത്വകള്‍, പുറം 16). ഈ ഗ്രന്ഥം സകരിയ്യ സ്വലാഹി സുലഭമായി ഉദ്ധരിക്കുന്നുണ്ട്. എന്നിട്ടും കെഎം മൗലവി അംഗീകരിക്കുന്ന ഉറുക്ക് കെട്ടുക എന്ന ചികിത്സാരീതി സക്കരിയ്യക്ക് ശിര്‍ക്കുതന്നെയാണിപ്പോഴും (ജിന്ന് പുസ്തകം പുറം 66 കാണുക). ഉറുക്ക് കെഎം മൗലവിക്ക് അനുവദനീയമാണെങ്കിലും ഈ മൗലവിക്കത് നിഷിദ്ധമായി തുടരുന്നു. തിരുത്തല്‍വാദിയാകുന്നതില്‍ സകരിയ്യക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഉറുക്കും അദ്ദേഹം സമര്‍ത്ഥിക്കേണ്ടതായിരുന്നു. ഇവിടെ മഞ്ഞ കണ്ണുകള്‍ തുറന്നാണ് മൗലവി കാഴ്ചകള്‍ കണ്ടത്. ഇത് തനി മഠയത്തമാണ്. താന്‍ എഴുന്നള്ളിച്ച വാദങ്ങള്‍ക്കു പ്രമാണമായിട്ട് നേതാക്കളെ തപ്പിയെടുത്തതില്‍പോലും ആത്മ വഞ്ചന പ്രകടിപ്പിക്കുകയാണ് സ്വലാഹി. മത പ്രമാണങ്ങള്‍ക്കു നേരെ ചെയ്തു ശീലിച്ച പ്രകാരം സ്വന്തം നേതാക്കളുടെ വാക്കുകളിലും അദ്ദേഹം ഒളിച്ചുകളി നടത്തിയെന്നത് പക്ഷേ, സകരിയ്യ മൗലവിയെ അറിയുന്നവര്‍ക്ക് കൗതുകജനകം പൊലുമല്ലല്ലോ.

ഈ ഉപദേശം മന്ത്രത്തിനു മാത്രമോ.?

സക്കരിയ്യ മൗലവി നടത്തുന്ന ഒരു വിലാപം ശ്രദ്ധിക്കുക:

മുന്‍ഗാമികളായ സലഫീ പണ്ഡിതന്‍മാര്‍ക്കോ മുന്‍കാല മുജാഹിദുകള്‍ക്കോ ഇത്തരം വിഷയങ്ങള്‍ എഴുതുന്നതിനോ ചര്‍ച്ച ചെയ്യുന്നതിനോ യാതൊരു സങ്കോചവും അപകര്‍ഷബോധവും ഉണ്ടായിരുന്നില്ല … എന്നാല്‍ ഇന്നാവട്ടെ മുന്‍ഗാമികളായ പണ്ഡിതന്‍മാര്‍ പറഞ്ഞ അതേ വിഷയം പറയാന്‍ നാം പലകാരണങ്ങളാല്‍ മടിച്ചു നില്‍ക്കുന്നു…. മുന്‍ഗാമികള്‍ പറഞ്ഞ അതേ കാര്യങ്ങള്‍ ഇന്ന് പറയുമ്പോള്‍ പറയുന്നവരെ നിയന്ത്രിക്കണമെന്നും മറ്റും വിവരമില്ലാത്ത പൊതുജനം മുറവിളി ഉയര്‍ത്തുന്നു (അതേ പുസ്തകം, 134).

പാവം! കേട്ടു കൊടുക്കേണ്ടതു തന്നെയാണ് ഈ രോധനം. പൂര്‍വികര്‍ പറഞ്ഞതിന് വിരുദ്ധമായി നിലകൊള്ളുന്നത് കഠിനമായ അപരാധം തന്നെയാണ്. എന്നാല്‍ സകരിയ്യാ മൗലവിയോട് സ്നേഹ ബുദ്ധ്യാ അന്വേഷിക്കേണ്ട ഒരു കാര്യമുണ്ട്. ഇത് സ്വന്തം പുത്തന്‍വാദമായ മന്ത്രിക്കുന്നതില്‍ മാത്രം മതിയോ? ഇസ്തിഗാസ, തവസ്സുല്‍, ഖബര്‍ സിയാറത്ത്, സ്ത്രീ ജുമുഅ ജമാഅത്ത് പോലുള്ള വിഷയങ്ങളില്‍ പൂര്‍വികര്‍ സകരിയക്കുപോലും സ്വീകാര്യമാവാതിരിക്കാമോ? അവര്‍ പറഞ്ഞതും ചെയ്തതും നമുക്കു പറ്റില്ലേ? ഇസ്തിഗാസ കൊണ്ട് പൂര്‍വികര്‍ മുശ്രിക്കാകുന്നില്ലെങ്കില്‍, സമകാലികര്‍ എങ്ങനെ തൗഹീദിന് പുറത്താവാനാണ്? അവര്‍ ചെയ്ത മന്ത്രം നമുക്ക് വേണമെങ്കില്‍ മറ്റുള്ളവ എന്തുകൊണ്ട് വര്‍ജ്യമാവണം?

ആഖിറത്തില്‍ വിജയം നേടാന്‍ ഇക്കാര്യങ്ങള്‍ക്കൂടി പരസ്യമായി അംഗീകരിക്കുക. അതാണ് വൈജ്ഞാനിക സത്യസന്ധത.

 

ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

1 comment
Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ