ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശവും മരണത്തോടുള്ള അതിരില്ലാത്ത ഭയവും പൊതുവെ മനുഷ്യരെ ഭരിച്ചു കൊണ്ടിരിക്കുന്ന രണ്ട് വികാരങ്ങളാണ്. ജനിച്ചാല്‍ പിന്നെ മരണമെന്ന വസ്തുതയെ അംഗീകരിക്കേണ്ടിവരുമെന്ന് എല്ലാവര്‍ക്കുമറിയാം. ജീവിതവഴിയില്‍ കണ്ടും പരിചരിച്ചും നടന്നവരുടെ വേര്‍പാടുകള്‍ മരണമെന്ന യാഥാര്‍ത്ഥ്യത്തെ മനുഷ്യന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. ദുരന്തസ്ഥലങ്ങളിലേക്ക് കാരുണ്യപ്രവര്‍ത്തനത്തിന് പോകുന്ന പ്രവര്‍ത്തകന്‍ അപകടത്തില്‍ മരിക്കുന്നത്, പറക്കമുറ്റുന്നതിന് മുമ്പേ മരണത്തിന്റെ രുചിയറിയുന്ന ചെറിയകുട്ടികള്‍, മധുവിധുവിന്റെ ഊഷ്മളത തീരും മുമ്പേ മരണംവേര്‍പിരിക്കുന്ന ദമ്പതികള്‍, യൗവനത്തിന്റെ ചോരതിളപ്പില്‍ ജീവിതം ആര്‍ത്തിയോടെ ആസ്വദിക്കുന്നതിന് മുമ്പ് മരണത്തിന്റെ വായിലകപ്പെടുന്നവര്‍… ഇങ്ങനെ പ്രായപരിധിയോ സ്ഥാനമാനമോ വകവെക്കാതെ മരണം എല്ലാവരേയും പിടികൂടുന്നു. ഈ വസ്തുതയിലേക്ക് ഖുര്‍ആന്‍ വിരല്‍ചൂണ്ടുന്നത് നോക്കുക: “എല്ലാ ശരീരവും മരണം രുചിക്കേണ്ടവര്‍ തന്നെ” (ആലു ഇംറാന്‍/185).

അല്‍പായുസ്സുള്ള ഒരു ലൗകികജീവി എന്നതില്‍ കവിഞ്ഞ് മനുഷ്യന് ഇഹലോകത്ത് കൂടുതലില്ല. അതുകൊണ്ട് തന്നെ നശ്വരമായ ഈ ലോകത്ത് ജീവിതം പരാജയപ്പെടുകയും മരണം ജോതാവാകുകയും ചെയ്യുന്ന അവസ്ഥ തികച്ചും ഭയാനകമാണ്. ജീവിതത്തില്‍ ആവിര്‍ഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും മനുഷ്യനെ നിലനില്‍പ്പിനും അതിജീവനത്തിനും തയ്യാറാക്കിയെടുക്കുന്നു. അപകടങ്ങളെ മറികടന്ന് ജീവിതത്തെ പുണരാനുള്ള മനുഷ്യന്റെ തേട്ടങ്ങളാണ് ശാസ്ത്രമായി വികസിച്ചത്. പ്രശ്നങ്ങളെ നേരിടാനും പ്രതിസന്ധികളെ മറികടക്കാനുമുള്ള മനുഷ്യന്റെ നെട്ടോട്ടങ്ങള്‍ക്ക് വേഗതയും വികാസവും കൈവന്നു. പക്ഷേ, ശാസ്ത്രം പുരോഗമിക്കുമ്പോഴും മനുഷ്യന്‍ ക്ഷണികമായ ഈ ജീവിതത്തോട് വിടപറയേണ്ടിവരുന്നു. മരണത്തെ തോല്‍പിക്കുന്നതിനോ, ഒരാളുടെ മരണമുഹൂര്‍ത്തം തെറ്റിക്കുന്നതിനോ ഇന്നുവരെ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല.

ജീവിതത്തിന്റെ പ്രത്യക്ഷവും സുഖപ്രദവുമായ അനുഭവങ്ങളില്‍നിന്നും മനുഷ്യന് പൂര്‍ണമായും വിരാമം ആവശ്യപ്പെടുന്ന അവസ്ഥ എന്ന നിലയില്‍ തന്നെയാണ് വിശ്വാസികളും അവിശ്വാസികളും മരണത്തെ കാണുന്നത്. എന്നാല്‍ മരണാനന്തരം എവിടേക്ക് പോകുന്നു, എന്തിനു വേണ്ടി പോകുന്നു എന്നിടത്താണ് ഓരോ മതങ്ങള്‍ക്കും വ്യത്യസ്ത വീക്ഷണങ്ങളുള്ളത്. ചില മതങ്ങള്‍ പരലോകത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. ചിലരാവട്ടെ, മരണത്തെ എല്ലാത്തിന്റെയും പര്യവസാനമായിക്കാണുന്നു. യഥാര്‍ത്ഥത്തില്‍ ഇക്കാണുന്ന ഭൗതികാവസ്ഥയില്‍ നിന്നുള്ള ഒരു മാറ്റം മാത്രമാണ് മരണം. ഗര്‍ഭാവസ്ഥയില്‍ നിന്നുള്ള മാറ്റമാണല്ലോ ജനനം. ജനിക്കുന്നതിന് മുമ്പ് ജീവിതമില്ലെന്ന് പറയുന്നത് മൗഢ്യമായിരിക്കും. മാതാവിന്റെ വയറ്റില്‍ ആറില്‍കൂടുതല്‍ മാസം കിടന്ന നാം ഗര്‍ഭാവസ്ഥയുടെ മരണത്തോടുകൂടി ഭൂമിയില്‍ ജീവിക്കുന്നു. ഭൂമിയിലുള്ള ജീവിതം അനന്തര ജീവിതത്തിന്റെ ആരംഭമാണ്. അഥവാ ഇല്ലായ്മ, ജീവന്‍, ജനനം, ജീവിതം, മരണം, യഥാര്‍ത്ഥ ജീവിതം എന്നതാണ് മനുഷ്യവ്യവസ്ഥ. ഇത് കേവല മനുഷ്യ യുക്തിയും ബുദ്ധിയും അംഗീകരിക്കുന്നതുമാണ്.

നിലനില്‍പ്പിന് വേണ്ടി പോരടിക്കുന്ന, കൊലവിളികളും കൊള്ളിവെപ്പുകളും അരങ്ങുവാഴുന്ന, നീതി നിഷേധങ്ങളും അധികാര ദുഃസ്വാധീനങ്ങളും നിറഞ്ഞാടുന്ന ഈ ലോകം എല്ലാം നേടിത്തരുന്ന, ന്യായവിധി നടത്തുന്ന മറ്റൊരു ലോകത്തിലേക്ക് ബുദ്ധിയുള്ളവനെ തിരിച്ചുവിടുന്നു. മരണാനന്തരമുള്ള ആ യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള ഒരുക്കുകൂട്ടലുകള്‍ക്കാണ് അവന്‍ ജീവിതത്തെ വിനിയോഗിക്കുക.

നന്മപ്രവര്‍ത്തിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കുന്നതിനാല്‍ സദ്വൃത്തരായ വിശ്വാസികള്‍ക്ക് മരണത്തെക്കുറിച്ചുള്ള വിചാരം വ്യത്യസ്തമായിരിക്കും. എന്നാല്‍ ആസക്തികളും വികാരങ്ങളും, മലിനമായ സുഖാസ്വാദനത്തിന്റെ രീതികളും കൊണ്ട് മൂടപ്പെട്ട് ദുഷ്ടജീവിതം നയിച്ചവര്‍ മരണത്തെ അതീവ ഭീതിയോടെയായിരിക്കും വീക്ഷിക്കുക. മരണമെന്ന് പറഞ്ഞാല്‍ അവര്‍ക്ക് സ്വന്തം സുഖാനുഭൂതികളില്‍ നിന്നും തങ്ങള്‍ വിശ്വാസമര്‍പ്പിച്ച വസ്തുക്കളില്‍ നിന്നും, ഉപഭോഗഘടകങ്ങളില്‍ നിന്നുമുള്ള യാത്രയാണ്. അതുകൊണ്ട് തന്നെ അവരുടെ മരണത്തെക്കുറിച്ചുള്ള വിചാരവും സമീപനവും നഷ്ടബോധത്തിലും ഭീതിയിലും അനിശ്ചിതത്വത്തിലും ആയിരിക്കും. എന്നാല്‍ അക്ഷാരാര്‍ത്ഥത്തില്‍ തന്നെ മരണത്തെ ആസ്വദിക്കുന്ന ഉയര്‍ന്ന വ്യക്തികളുമുണ്ട്. നന്മയുടെ പാതയില്‍ മുന്നേറുകയും തിന്മയില്‍നിന്നും പൂര്‍ണമായും വിടുതല്‍ നേടി വിശുദ്ധ ജീവിതം നയിക്കുകയും ചെയ്തവര്‍. അവര്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതത്തേക്കുള്ള യാത്രയായിരിക്കും മരണം. അതുകൊണ്ടവര്‍ മരണത്തെ ആസ്വദിക്കുന്നു. ഐഹിക ജീവിതത്തില്‍ പ്രവര്‍ത്തിച്ച നന്മയുടെ പ്രതിഫലം മരണവേളയില്‍ അനുഭവിക്കാന്‍ കഴിയുന്നതിലൂടെയാണ് മരണം അവര്‍ക്ക് ആസ്വദ്യകരമായിത്തീരുന്നത്.

മരണത്തില്‍ നിന്നും സുരക്ഷിതമായ അഭയസ്ഥാനങ്ങള്‍ അന്വേഷിക്കുന്നത് ജീവിതമോഹികളുടെ സ്വഭാവമാണ്. അത്തരമൊരു അഭയസ്ഥാനം ലഭ്യമല്ലെന്നറിഞ്ഞിട്ടും, വ്യര്‍ഥമായ അന്വേഷണത്തില്‍ ഏര്‍പ്പെടുകയും മരണത്തെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്. മാനവരാശിയുടെ ചരിത്രത്തിലിതുവരെ ഏതെങ്കിലും ഉപായങ്ങളുടെ സഹായത്തോടെ മരണത്തെ കീഴ്പ്പെടുത്താന്‍ ആര്‍ക്കും സാധ്യമായിട്ടില്ല. വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി ഇത് പരാമര്‍ശിക്കുന്നുണ്ട്: “പറയുക, നിങ്ങള്‍ ഏതൊരുമരണത്തില്‍ നിന്ന് ഓടിയകലുന്നുവോ നിശ്ചയം അത് നിങ്ങളെ അഭീമുഖീകരിക്കും” (62/8). “നിങ്ങള്‍ എവിടെയായിരുന്നാലും ഭദ്രവും ഉന്നതവുമായ കോട്ടകള്‍ക്കുള്ളിലായിരുന്നാല്‍ പോലും മരണം നിങ്ങളെ പ്രാപിക്കുന്നതാണ്” (4/78).

ധീരതയോടെയും പ്രത്യാശയോടെയും ഭീതിരഹിതമായും മരണത്തെ നേരിട്ട നിരവധി പേരെക്കുറിച്ച് ചരിത്രങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, മരണത്തെ മറികടന്നു ഭൗതിക ജീവിതത്തില്‍ തന്നെ തുടരാന്‍ സാധിച്ച കഥാപാത്രങ്ങള്‍ മനുഷ്യന്റെ കാടുകയറിയ ഭാവനകളില്‍ മാത്രമാണുള്ളത്.

എന്നാല്‍, മരണമെന്ന അനിവാര്യതയെ അംഗീകരിക്കലോടെത്തന്നെ ദൈനംദിന ജീവിതത്തിന്റെ സന്തോഷങ്ങളിലും സന്ദേഹങ്ങളിലുമാണ് ഇന്ന് മനുഷ്യന്‍ വ്യാപൃതാനാകുന്നത്. ജീവിതത്തില്‍ ആവിര്‍ഭവിക്കുന്ന പ്രശ്നങ്ങളും സാഹചര്യങ്ങളുമൊക്കെയായി മനുഷ്യന്‍ മരണത്തെ മറക്കുന്നു. തനിക്കുമുമ്പേ മണ്‍മറഞ്ഞ് പോയവരെക്കുറിച്ച് ചിന്തിക്കുവാന്‍ ജീവിത തൃഷ്ണകള്‍ക്കിടയില്‍ മറന്നുപോകുന്നു. ജീവിത പ്രവാഹത്തിനകത്ത് കുടുങ്ങിപ്പോകുമ്പോള്‍ മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് അവന്‍ സമയം കണ്ടെത്തുന്നില്ല. എന്നാല്‍ ഈ അവസ്ഥയില്‍ തുടരാതെ ജീവിതം അനുഭവിക്കുന്നതോടൊപ്പം മരണത്തെക്കുറിച്ച് ചിന്തിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഈ ചിന്ത ജീവിതത്തിന് അടുക്കും ചിട്ടയും വന്നണയാന്‍ സഹായകമാണ്.

മരണചിന്ത മനുഷ്യനെ മതം മറന്നുള്ള ജീവിതവഴികളില്‍നിന്നും അപകടകരമായ ആര്‍ത്തികളില്‍നിന്നും മുക്തനാക്കാനുള്ള മികച്ച ഔഷധമാണ്. നീചവും നശ്വരവുമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ദുന്‍യാവിന്റെ പിന്നാലെ നടക്കുന്നവനെ അത്യുത്തമവും അനന്തവുമായ ആഖിറത്തിലേക്ക് ചങ്ങലയിട്ട് വലിക്കുന്നത് മരിക്കേണ്ടിവരുമെന്ന ബോധമാണ്. ഹദീസില്‍ കാണാം: ദുന്‍യാവിന്റെ മുഴുവന്‍ രസങ്ങളെയും മുറിച്ച് കളയുന്ന ചിന്തയെ നിങ്ങള്‍ അധികരിപ്പിക്കുക (ഇബ്നുമാജ, നസാഈ). ഇത്കൊണ്ട് ഉദ്ദേശിക്കുന്നത് മരണചിന്തയാണെന്ന് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു. മറ്റൊരു ഹദീസ് ഇങ്ങനെ: “നബിയുടെ പ്രിയ പത്നി ആയിശ(റ) ചോദിക്കുന്നു: ദുന്‍യാവില്‍ രക്തസാക്ഷ്യം വഹിച്ച ശുഹദാക്കളുടെ കൂടെ മഹ്ശറയില്‍ ആരെയെങ്കിലും ഒരുമിച്ച് കൂട്ടുമോ? നബി(സ്വ) പ്രത്യുത്തരം നല്‍കി: അതേ, ദിനേന മരണത്തെക്കുറിച്ച് ഇരുപത് പ്രാവശ്യമെങ്കിലും ചിന്തിക്കുന്നവര്‍ ശുഹദാക്കളുടെ കൂടെയായിരിക്കും.”

നീതി പൂര്‍ണമായ ഭരണം കൊണ്ട് വിഖ്യാതി നേടിയ ഉമര്‍ ബ്നു അബ്ദുല്‍ അസീസ്(റ) അദ്ദേഹത്തിന്റെ സഭയിലെ പണ്ഡിത സൂരികളെ വിളിച്ച് ചേര്‍ക്കുക പതിവായിരുന്നു. ശേഷം മരണത്തെക്കുറിച്ച് വഅള് പറയാന്‍ ആവശ്യപ്പെടുകയും, ഏറെ ഉച്ചത്തില്‍ കരയുകയും ചെയ്യും.

റബീഅ് ബ്നു ഖൈസ്(റ) തന്റെ വീടിനു മുന്നില്‍ ഒരു ഖബര്‍ കുഴിച്ചിരുന്നു. മരണ ചിന്ത ജീവിതത്തിലുടനീളം നിലനില്‍ക്കാന്‍ വേണ്ടി ദിവസവും വീട്ടുമുറ്റത്തെ ആ ഖബറില്‍ കിടന്നായിരുന്നു അദ്ദേഹം ഉറങ്ങിയിരുന്നത്. “എന്റെ ഹൃദയാന്തരങ്ങളില്‍ നിന്ന് മരണ ചിന്ത അല്‍പ സമയമെങ്കിലും വേര്‍പിരിഞ്ഞാല്‍ ഞാന്‍ വഴികേടിലായിപ്പോകും തീര്‍ച്ച”  അദ്ദേഹം പറയുമായിരുന്നു.

ആധുനികതയുടെ പളപളപ്പില്‍ കണ്ണഞ്ചി പരലോകത്തെ മറക്കുന്ന നമുക്ക് ഇതില്‍ നിന്നെല്ലാം പാഠം ഉള്‍കൊള്ളാനുണ്ട്. മരണം അകലെയുള്ള പ്രതിഭാസമാണെന്ന് കരുതി കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവര്‍ ഈ ഹദീസ് വായിക്കുക: പ്രഭാതമായിക്കഴിഞ്ഞാല്‍ നീ പ്രദോഷത്തെ പ്രതീക്ഷിക്കരുത്. സന്ധ്യയായിക്കഴിഞ്ഞാല്‍ നേരം വെളുക്കലും കാംക്ഷിക്കരുത്. ഐഹിക ജീവിതത്തില്‍ നീ പരലോകത്തെ സമ്പാദിക്കുക. ആരോഗ്യമുള്ളപ്പോള്‍ അവശതക്ക് വേണ്ടി ഒരുക്കിവെക്കുക. കാരണം നിന്റെ നാളത്തെ നാമം എന്തായിരിക്കുമെന്ന് നിനക്കറിയില്ല (ഇബ്നു ഹിബ്ബാന്‍ 69).

ശഹീദ് എപി കാവനൂര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ