ദാരിദ്ര്യം ഇലാഹീ പരീക്ഷണമാണ്. വിശ്വാസി പക്ഷേ, അതു സഹനം കൊണ്ട് മറികടക്കും. സാമ്പത്തികമായ പരീക്ഷണം നന്ദി പ്രകടനത്തിലൂടെയാണ് അഭിമുഖീകരിക്കേണ്ടത്. പരീക്ഷണത്തിന്റെ ഏതവസ്ഥയെയും മനഃസാന്നിധ്യത്തോടെ അഭിമുഖീകരിക്കാന്‍ സത്യവിശ്വാസി പാകത നേടണം. സാമ്പത്തികമായ മനുഷ്യന്റെ ആര്‍ത്തി പല വിപത്തിലേക്കും കൊണ്ടെത്തിക്കുന്നു. അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന മുസ്ലിമിന്റെ കഷ്ടതകളും പ്രയാസങ്ങളും ക്ഷമിച്ചാല്‍ പ്രതിഫലമുണ്ട്. അമുസ്ലിമായ മനുഷ്യനു കൈവരുന്ന ഐശ്വര്യം കണ്ട് അല്ലാഹുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ തല്‍ഫലമായി അവിശ്വാസത്തിലേക്കാണു നയിക്കപ്പെടുക. ദാരിദ്ര്യം പലപ്പോഴും അവിശ്വാസത്തിന് കാരണമായേക്കുമെന്ന് പറയുന്നത് ഇതുകൊണ്ടുകൂടിയാണ്.
ഇപ്രകാരം ദാരിദ്ര്യം സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും നയിച്ചേക്കാം. പണത്തിന്റെ അത്യാവശ്യ ഘട്ടങ്ങളില്‍ അതു നേടാനുള്ള ശരിയായ മാര്‍ഗങ്ങളെല്ലാം അടയുമ്പോള്‍ മോഷണത്തിലേക്കും പിടിച്ചുപറിയിലേക്കും ലഹരിവില്‍പന, അനാശാസ്യം തുടങ്ങിയ മാര്‍ഗങ്ങളിലേക്കും ചിലര്‍ തിരിയുന്നു. വിശ്വാസികളോടു ഉള്ളതുകൊണ്ട് തൃപ്തിയടയാനും അമിതാവശ്യങ്ങള്‍ ഉപേക്ഷിക്കാനും ഇസ്ലാം കല്‍പ്പിക്കുന്നതും പ്രാര്‍ത്ഥനക്കു പ്രേരിപ്പിക്കുന്നതും ഇതുകൊണ്ടാണ്.
വലിയ വിപത്തുകളിലൊന്നായ ദാരിദ്ര്യം ചിലരെ മാത്രം ബാധിക്കുന്നതില്‍ സ്രഷ്ടാവിന് വലിയ തന്ത്രങ്ങളുണ്ട്. അല്ലാഹു പറയുന്നു: ‘അല്ലാഹു അവന്‍ ഉദ്ദേശിക്കുന്ന ചിലര്‍ക്ക് ഉപജീവനം വിശാലമാക്കുകയും (മറ്റുചിലര്‍ക്ക്) അത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ ഇഹലോക വാസത്തില്‍ സന്തോഷമടഞ്ഞിരിക്കുന്നു’. ഇതേ ആശയം തന്നെ ഇസ്റാഅ് സൂറതിലും പ്രതിപാദിക്കുന്നുണ്ട്. സൂറതു റൂമില്‍ അല്ലാഹു പറയുന്നു: ‘അവന്‍ ഉദ്ദേശിച്ചവര്‍ക്ക് വിശാലത ചെയ്യുകയും മറ്റു ചിലര്‍ക്ക് അത് ചുരുക്കുകയും ചെയ്യും. സത്യവിശ്വാസികള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്’.
ദാരിദ്ര്യം കൊണ്ട് മഹാത്മാക്കളില്‍ മിക്കപേരും പരീക്ഷിക്കപ്പെട്ടതു കാണാം. പ്രവാചകന്മാരും സ്വഹാബത്തും ദാരിദ്ര്യത്തിന്റെ കൈപുനീര്‍ കുടിച്ചവരാണ്. പ്രവാചകര്‍(സ്വ)യും ഭാര്യമാരും പ്രിയ മകള്‍ ഫാത്വിമ(റ)യും നിരന്തരം പട്ടിണി അനുഭവിച്ച വൃത്താന്തം ഹദീസുകളില്‍ കാണാം. ഭക്ഷണമില്ലെന്നു പരാതി പറഞ്ഞ ഫാത്വിമ(റ)യോട് ഞാന്‍ മൂന്ന് ദിവസമായി ഒന്നും തന്നെ കഴിച്ചിട്ടില്ലെന്നാണു തിരുനബി(സ്വ)യുടെ പ്രത്യുത്തരം. എന്നിട്ട് സ്വര്‍ഗത്തിലെ നായികയാണു നീയെന്നു അവരെ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.
എത്ര ദാരിദ്ര്യമുണ്ടായാലും സ്രഷ്ടാവിന്റെ കാരുണ്യത്തെ തൊട്ട് സൃഷ്ടികള്‍/വിശ്വാസികള്‍ പ്രതീക്ഷ കൈവിടരുത്. സൃഷ്ടികള്‍ക്കുള്ള ഭക്ഷണം ഏറ്റെടുത്തത് അവനാണ്. അതാര്‍ജിക്കാനുള്ള മാര്‍ഗം നാം ആരായണമെന്നു മാത്രം. അത്വാഉല്‍ ഖുറാസാനി(റ) ഒരു സംഭവം ഉദ്ധരിക്കുന്നു: ഒരു പൂര്‍വ പ്രവാചകന്‍ നദീതീരത്തുകൂടി നടന്നു പോകവേ അല്ലാഹുവിന്റെ നാമമുച്ചരിച്ച് ചൂണ്ടയിടുന്ന ഒരാളെ കണ്ടു. അയാള്‍ ചൂണ്ട വലിച്ചപ്പോള്‍ പക്ഷേ, ഒന്നും ലഭിച്ചില്ല. പ്രവാചകന്‍ മുന്നോട്ടുനീങ്ങി. അവിടെ ശ്വൈാന്റെ പേരുച്ചരിച്ച് ചൂണ്ടയിടുന്നയാളെ കണ്ടു. അത്ഭുതം! ചൂണ്ട വലിച്ചപ്പോള്‍ അയാള്‍ക്കു ഒരു വലിയ മത്സ്യം ലഭിച്ചു. ഇതിന്റെ കാരണമന്വേഷിച്ച പ്രവാചകന് അല്ലാഹു ഇരുവരുടെയും വീടുകള്‍ വെളിവാക്കിക്കൊടുത്തു. ആദ്യത്തെ വ്യക്തി വീടും നല്ല കുടുംബവുമുള്ളയാളും മറ്റെയാള്‍ ദരിദ്രനുമായിരുന്നു. ദാരിദ്ര്യം അയാളെ അവിശ്വാസത്തിലെത്തിച്ചു. എന്നാല്‍, ദൈവനിഷേധിക്കും ദൈവാനുസാരിക്കും ഭക്ഷണം നല്‍കുന്നത് അല്ലാഹു തന്നെയാണെന്ന പരമസത്യം മറന്നുപോവുന്നതും വിധിയില്‍ പഴിക്കുകയോ അഹങ്കരിക്കുകയോ ചെയ്യുന്നതും നന്ദിയില്ലായ്മയാണ്.
പരീക്ഷണം
അല്ലാഹു പറയുന്നു: തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ് (ആലുഇംറാന്‍/186). ‘കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും (സൂറതുല്‍ ബഖറ/155).
‘നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയ വിശ്വാസികള്‍ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ സ്വര്‍ഗത്തില്‍ പ്രവേശിക്കാനാവുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി’ (അല്‍ബഖറ/214). പരീക്ഷണം അവനെ പരാജയപ്പെടുത്താനോ നരകിപ്പിക്കാനോ അല്ല. പരീക്ഷണത്തിനു പകരം പ്രതിഫലം നല്‍കാനും പാരത്രികമായ സ്ഥാനക്കയറ്റം നല്‍കാനുമാണ്. റസൂല്‍(സ്വ) പറഞ്ഞു: ‘ചില അടിമകളെ ദാരിദ്ര്യം നന്നാക്കും, അവന്‍ ധനികനായാല്‍ ധനം അവനെ നശിപ്പിക്കും. ചിലര്‍ക്ക് എ്വെര്യം നല്‍കുന്നതാണ്. ദാരിദ്ര്യം പിടിപ്പെട്ടാല്‍ അതുവഴി ദീന്‍ നശിക്കും.’ പരീക്ഷണ ഘട്ടം സത്യവിശ്വാസി ശരിക്കും മുതലെടുക്കേണ്ട കാലമാണ്. അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാന്‍ വളരെ സൗകര്യപ്രദമാകും ദാരിദ്ര്യാവസരങ്ങളിലെ സഹനവും ക്ഷമയും.
എന്നാല്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീണ മനുഷ്യന്‍ പൊതുവെ അസ്വസ്ഥനാവുകയാണു പതിവ്. ജീവിതം അവസാനിപ്പിക്കാന്‍ വരെ ബുദ്ധിമുട്ടുകള്‍ ചിലരെ പ്രേരിപ്പിക്കും. ഇത്തരം അവസരങ്ങളില്‍ ക്ഷമ കൈക്കൊള്ളുന്നവന് വിജയമുണ്ടെന്നും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
ദുരിതത്തിലാകുന്ന മനുഷ്യന്‍ പലപ്പോഴും അവിവേകം കാണിക്കാന്‍ മുതിരുന്നു. ദാരിദ്ര്യം ഭയന്ന് കുട്ടികളെ കൊല്ലുന്ന പ്രവണത അന്ധകാര യുഗത്തിലുണ്ടായിരുന്നു. ഖുര്‍ആന്‍ അവര്‍ക്കു ശക്തമായ താക്കീതുനല്‍കി. ‘ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊല്ലരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും വലിയ അപരാധമാകുന്നു’ (അല്‍ബഖറ/31).
ഇബ്നു മസ്ഊദ്(റ) ഒരിക്കല്‍ നബി(സ്വ)യോടു ചോദിച്ചു: ഏറ്റവും വലിയ ദോഷമേതാണ്? അവിടുന്ന് പറഞ്ഞു: കുട്ടിക്കു ഭക്ഷണം നല്‍കേണ്ടി വരുമെന്നു ഭയന്ന് കൊല്ലലാണ്.’ ആധുനിക കാലത്തെ നീചവൃത്തിയായ ഭ്രൂണഹത്യക്കു കൂടി ബാധകമാണ് ഈ മുന്നറിയിപ്പ്.
പ്രാരാബ്ധമുണ്ടായിട്ടും യാചിക്കാത്ത ദരിദ്രനെ അല്ലാഹു ഇഷ്ടപ്പെടുമെന്നും ജനങ്ങളില്‍ നല്ലവന്‍ യാചിക്കാത്ത ദരിദ്രനാണെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. ലഭ്യമായതില്‍ തൃപ്തിപ്പെട്ടു ജീവിക്കലാണു വിശ്വാസിക്ക് അഭികാമ്യം. അലി(റ) ഉദ്ധരിക്കുന്നു: ‘നബി(സ്വ) പറഞ്ഞു: അല്ലാഹുവിന് അടിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടവന്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുന്നവനാണ്.’ വിചാരണവേളയില്‍ പരിഭ്രാന്തരായ ജനക്കൂട്ടത്തില്‍ നിന്നും ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിച്ച പാവങ്ങളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍ അല്ലാഹു മലക്കുകളോടു ആജ്ഞാപിക്കുമെന്നും പ്രവാചകന്‍(സ്വ) പറഞ്ഞു.
പ്രതീക്ഷ കൈവിടരുത്
ദാരിദ്ര്യം അനുഗ്രഹമാക്കി മാറ്റാനും വിശ്വാസിക്ക് കഴിയും. മഹാന്മാര്‍ മിക്കവരും ദരിദ്രരും സമ്പത്ത് ആവശ്യക്കാര്‍ക്കു കൊടുത്തുതീര്‍ത്തു ലളിതജീവിതം നയിക്കാന്‍ ഇഷ്ടപ്പെട്ടവരുമായിരുന്നു. വഫാതിന്റെ സമയത്ത് നബി(സ്വ)യുടെ പടയങ്കി പണയത്തിലായിരുന്നുവെന്നാണ് ചരിത്രം. അബൂ റാഫിഅ്(റ) പറയുന്നു: നബി(സ്വ)യുടെ അടുക്കല്‍ ഒരു അതിഥി വരികയും അദ്ദേഹത്തെ സല്‍ക്കരിക്കാന്‍ പ്രവാചകസമക്ഷം ഒന്നുമില്ലാതിരിക്കുകയും ചെയ്തപ്പോള്‍ യഹൂദിയുടെ കൈവശം അങ്കി പണയം വെച്ചാണ് ആവശ്യമായ പണം സംഘടിപ്പിച്ചത്. ഉഹ്ദ് മല സ്വര്‍ണമായി മാറാന്‍ തയ്യാറായപ്പോള്‍ വിലക്കിയ പ്രവാചകനു തന്നെയാണീ അനുഭവമെന്നോര്‍ക്കുക. ബിലാല്‍(റ)നെ പോലെയുള്ളവരും അഹ്ലുസ്സ്വുഫ്ഫയും വളരെ ദരിദ്രരായിരുന്നു. അതുകൊണ്ടുതന്നെ ധനികനായ, സ്വര്‍ഗം കൊണ്ടു സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട അബ്ദുറഹ്മാനു ബ്നു ഔഫിനേക്കാള്‍ വളരെ മുമ്പ് ബിലാല്‍(റ)നെ പോലുള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് അവിടുന്ന് അരുളിയിട്ടുണ്ട്.
മറ്റൊരിക്കല്‍ നബി(സ്വ) പറഞ്ഞു: ‘ദരിദ്രര്‍ ധനികരേക്കാള്‍ 500 കൊല്ലം മുമ്പ് സ്വര്‍ഗത്തില്‍ പ്രവേശിക്കും.’ സമ്പത്ത് ഉണ്ടാക്കിയ, ചെലവാക്കിയ മാര്‍ഗങ്ങളെ കുറിച്ചുള്ള വിചാരണ ദരിദ്രര്‍ നേരിടേണ്ടതില്ലാത്തതാണ് ഇതിനു കാരണം. ധനികര്‍ ധാനധര്‍മങ്ങള്‍ മുഖേന തങ്ങളേക്കാള്‍ സല്‍കര്‍മം ചെയ്യുന്നെന്ന പരാതിയുമായി സമീപിച്ചവരെ ദിക്റുകള്‍ ചൊല്ലാന്‍ പറഞ്ഞായിരുന്നു പ്രവാചകര്‍ സമാധാനിച്ചത്.
അനസ്ബ്നു മാലിക്(റ) ഉദ്ധരിക്കുന്നു: ‘നബി(സ്വ)യുടെ അടുക്കല്‍ ചില പാവങ്ങള്‍ പരാതിയുമായി വന്നു. പണമുള്ളവര്‍ തങ്ങളേക്കാള്‍ സല്‍കര്‍മത്തില്‍ മുന്‍കടക്കുന്നുവെന്നായിരുന്നു അവരുടെ പരാതി. നബി(സ്വ) അവരെ സമാധാനിപ്പിച്ചു. പിന്നെ പറഞ്ഞു; ബുദ്ധിമുട്ടില്‍ ക്ഷമയും സഹനവും കൈക്കൊണ്ടവന് ധനികര്‍ക്കു ലഭിക്കാത്ത മൂന്നു കാര്യങ്ങള്‍ ലഭിക്കും. ഒന്ന്: സ്വര്‍ഗത്തില്‍ ഒരു ഇടമുണ്ട്. ഭൂമിയില്‍ നിന്ന് ആകാശത്തെ നക്ഷത്രങ്ങളെ നോക്കുന്നതുപോലെ മറ്റു സ്വര്‍ഗ നിവാസികള്‍ അവിടം നോക്കി നില്‍ക്കും. ദരിദ്രരായ പ്രവാചകന്മാര്‍, ശുഹദാക്കള്‍, വിശ്വാസികള്‍ ഇവരല്ലാതെ ആരുമതില്‍ പ്രവേശിക്കില്ല. രണ്ട്: ദരിദ്രര്‍ ധനികരേക്കാള്‍ 500 വര്‍ഷം മുമ്പ് സ്വര്‍ഗത്തില്‍ പ്രവേശിക്കും. മൂന്ന്: സുബ്ഹാനല്ലാഹി, വല്‍ഹംദുലില്ലാഹി, വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ എന്നു പറഞ്ഞ ധനികനും ദരിദ്രനും ഒരുപോലെയല്ല. പതിനായിരം ദിര്‍ഹം ചെലവഴിച്ചതിനേക്കാള്‍ പ്രതിഫലം അതുവഴി പാവപ്പെട്ടവനു ലഭിക്കും.’
അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് നിരാശനാവരുത് ആരും. പ്രയാസത്തിനു ശേഷം ഒരെളുപ്പമാര്‍ഗം ഉണ്ടാകുമെന്നു അല്ലാഹു പറഞ്ഞിട്ടുണ്ട്. ഇല്ലായ്മയുടെ പരാതികളും വേവലാതികളും പരസ്യമാക്കാതെ അല്ലാഹുവില്‍ അര്‍പ്പിക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ എന്നു ചൊല്ലി അല്ലാഹുവിനോട് തേടണമെന്ന് പ്രവാചകന്‍ ദരിദ്രരോട് കല്‍പിക്കാറുണ്ടായിരുന്നു.
ദാരിദ്ര്യത്തിന്റെ നെരിപ്പോടില്‍ വേവലാതിപ്പെടുന്നതിനു പകരം ആശ്വാസം കൊണ്ടവരാണ് മഹാത്മാക്കള്‍. ഇബ്റാഹീമുബ്നു അദ്ഹം(റ) കൊട്ടാരവും ചക്രവര്‍ത്തി പദവിയും ഉപേക്ഷിച്ചിറങ്ങാന്‍ ഒരു കാരണം കൊട്ടാര മട്ടുപ്പാവില്‍ നിന്നു നോക്കിയപ്പോള്‍ ഒരു പത്തിരിക്കഷ്ണം മാത്രം തിന്ന് തെരുവില്‍ ഉറങ്ങുന്ന മനുഷ്യനെ കണ്ടതാണ്. തനിക്ക് വിശപ്പുമാറിയെന്നും സുഖമായി ഉറങ്ങിയെന്നും അയാള്‍ പറഞ്ഞപ്പോള്‍ സുഭിക്ഷമായ ഭക്ഷണവും കൊട്ടാരവുമുണ്ടായിട്ടും തനിക്കതു ലഭ്യമല്ലെന്ന തിരിച്ചറിവാണ് എല്ലാം ത്യജിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
മുഹമ്മദ് ബ്നു വാസിഅ്(റ)ന്റെ ഒരു ദിവസത്തെ ഭക്ഷണം ഉണക്കറൊട്ടിയില്‍ വെള്ളം നനച്ച് ഉപ്പുംകൂട്ടിയുള്ളതായിരുന്നു. ദുന്‍യാവില്‍ ഇതുകൊണ്ട് തൃപ്തിപ്പെട്ടാല്‍ മറ്റൊരാളുടെ സഹായവും ആവശ്യമാകില്ല എന്നു അദ്ദേഹം പറയും. സുഫ്യാനുസ്സൗരി(റ) ദരിദ്രരെ തന്റെ അടുത്തിരുത്തും. ഇതുകണ്ട് ധനികരായ ആളുകള്‍ ദരിദ്രരായാല്‍ മതിയായിരുന്നെന്നു ആഗ്രഹിക്കാറുണ്ടത്രെ.
ദരിദ്രരുടെ ദാനധര്‍മങ്ങള്‍ക്ക് ഇസ്ലാമില്‍ വലിയ സ്ഥാനമുണ്ട്. ദാനധര്‍മങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുന്ന മനുഷ്യനു മുന്നില്‍ പിശാച് ദാരിദ്ര്യത്തെ ഭയപ്പെടുത്തി പ്രത്യക്ഷപ്പെടുമെന്നും, സ്വന്തമായി അധ്വാനിച്ചിട്ടുണ്ടാക്കിയ ധനം ദാനമായി ചെലവഴിക്കുന്നതിനു വലിയ ശ്രേഷ്ഠതയുണ്ടെന്നും പണ്ഡിതന്മാര്‍ ഓര്‍മപ്പെടുത്തുന്നു. ദാരിദ്ര്യം വിഷമതകളും പ്രയാസങ്ങളുമായാണ് മനുഷ്യനു അനുഭവപ്പെടുന്നതെങ്കില്‍ പരലോക ജീവിതത്തില്‍ വലിയ പ്രതിഫലം സമ്പാദിക്കാനുള്ള സാഹചര്യമാണ് അത് ഒരുക്കുന്നതെന്ന് തിരിച്ചറിഞ്ഞ് സമാധാനികളാവാന്‍ നാം ഉത്സുകരാവണം.

ത്വാഹാ ഉനൈസ് മൂര്‍ക്കനാട്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ