salafism-malayalam

ലഫിസം ആഗോള ഭീതിയുടെ പ്രതീകമായി മാറാന്‍ മാത്രം എന്തു പിഴച്ചു? സഹിഷ്ണുതയെക്കുറിച്ച് തന്നെയല്ലേ അവരും സംസാരിച്ച് കൊണ്ടിരിക്കുന്നത്? അതിന് വേണ്ടിയല്ലേ അവര്‍ സമ്മേളിച്ച് കൊണ്ടിരിക്കുന്നത്. സലഫിസത്തെ തിരിച്ചറിയാനുള്ള അല്‍പയുക്തിപോലുമില്ലാത്തവരില്‍ ഇപ്പോഴും ഊറിപ്പൊന്തുന്ന ചില ചോദ്യങ്ങളാണിത്. വസ്തുത പറഞ്ഞാല്‍ മധ്യേഷ്യന്‍ രാഷ്ട്രങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേക്കും പടര്‍ന്നപ്പോഴാണ് ഗൗരവതരമായ പ്രതിസന്ധിയായി ഈ ഭീകരതയെക്കുറിച്ച് ലോകം ചിന്തിച്ച് തുടങ്ങിയത്. സമീപകാലത്ത് കൈറോയിലെ പ്രസിദ്ധമായ സൂഫീ മസ്ജിദിലേക്ക് ഇരച്ചുകയറി ഐ എസ് നടത്തിയ ക്രൂരത എത്രമാരകമായിരുന്നു. മിന്നസോട്ട സ്‌റ്റൈറ്റ് കേന്ദ്രീകരിച്ച് നരനായാട്ടു നടത്തുന്ന അല്‍ ശബാബും വടക്കുകിഴക്കന്‍ നൈജീരിയയില്‍ സംഹാരതാണ്ഡവങ്ങള്‍ക്ക് കൊടിപിടിക്കുന്ന ബോക്കോഹറാമും മറ്റു സലഫി ഭീകരന്മാരും ഇസ്‌ലാമിന്റെ ഉടുപ്പണിഞ്ഞ് അതിന്റെ പാരമ്പര്യ മൂല്യങ്ങളുടെ അടിവേരുകളില്‍ പുഴുക്കുത്തേല്‍പ്പിക്കാനുള്ള നിരന്തര ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണസാരഥ്യം മതത്തിന്റെ നിര്‍ണ്ണായക ലക്ഷ്യമായി കണ്ടിടത്താണ് ഇവര്‍ക്ക് ഏറ്റവും വലിയ തെറ്റ് പറ്റിയത്. ലോകത്തിന്റെ അധികാര കസേരകള്‍ ഇസ്‌ലാമിന് അവകാശപ്പെട്ടതാണെന്നും ദൈവിക ഭരണകൂടമാണ് ഈ മണ്ണിന്റേതെന്നും വാദിച്ചുകൊണ്ടിരിക്കുന്ന സിദ്ധാന്തങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്.

വാഷിംഗ്ടണിലെ അക്കാദമിക് വിദഗ്ധരില്‍ പ്രമുഖനായ മദീഹ അഫ്‌സല്‍ നിരീക്ഷിച്ചത് പോലെ പരമ്പരാഗതമായി തീവ്രവാദ പ്രവണകളുടെ ഹേതുവായി എണ്ണാറുള്ള ദാരിദ്ര്യം, തൊഴിലില്ലായ്മ, നിരക്ഷരത തുടങ്ങിയ കാരണങ്ങളല്ല അക്രമണങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്.  മറിച്ച് അധികാര മോഹത്തോടൊപ്പം മതത്തിന്റെ അടിയാധാര ദര്‍ശനെത്തോടുള്ള വെല്ലുവിളിയാണ് ഇത്തരം പ്രവണതകളിലേക്ക് ചാലുകീറിക്കൊണ്ടിരിക്കുന്നത്. 18/19 നൂറ്റാണ്ടുകളില്‍ വിത്തിട്ട് തുടങ്ങിയ വിചാരധാരയുടെ ആവര്‍ത്തനങ്ങളും തുടര്‍ച്ചകളുമാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അലസ്റ്റര്‍ ക്രൂക്കിന്റെ നിരീക്ഷണം അതിലേക്ക് വിരല്‍ ചൂണ്ടുന്നു.’ വഹാബി ഇസ്‌ലാം മരണപ്പെട്ടവര്‍ക്കും വിശുദ്ധര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന വിലക്കിയിരിക്കുന്നു. പ്രവാചക ജന്മദിനാഘോഷം സംഘടിപ്പിക്കുന്നതിനെ നിരോധിച്ചു. എന്തിനധികം പറയണം മരിച്ചവരെ മറവ് ചെയ്യുമ്പോള്‍ ഖബറിന് മുകളില്‍ മീസാന്‍ കല്ല് നാട്ടുന്നത് പോലും നിരോധിച്ചു. എല്ലാ മുസ്‌ലിംകളും സ്വയം സന്നദ്ധതയോടെ ഒരു ഖലീഫക്ക് കീഴിലാകണമെന്നും ഇതനുസരിക്കാത്തവരെ കൊല്ലണമെന്നും അവരുടെ ഭാര്യമാരെയും പെണ്‍മക്കളെയും പിടിച്ച് വെക്കുകയും വസ്തുവഹകള്‍ കണ്ടുകെട്ടുകയും വേണമെന്നും പറഞ്ഞു. ഇവിടെയൊന്നും ഐ എസിനെയും വഹാബിസത്തെയും വേര്‍പെടുത്താന്‍ മാത്രമുള്ള ഒരു ഘടകവും കാണാന്‍ കഴിയില്ല.

ഇസ്‌ലാമികാദര്‍ശത്തിന്റെ ആത്മാവ് കണ്ടറിഞ്ഞ് പ്രവാചകത്താവഴിയിലൂടെ സ്വീകരിച്ച മൂല്യങ്ങള്‍ കെട്ടുപോകാതെ സൂക്ഷിച്ച സൂഫിധാരയോടാണ് വഹാബികള്‍ക്ക് കലിപ്പ്. ഇതരമത വിഭാഗങ്ങളോടുള്ള സമീപന രീതികള്‍ വളരെ വൈകൃതവുമാണ്. അഥവാ ഇസ്‌ലാമിക ബോധത്തോട് ഒട്ടിച്ചേര്‍ന്ന് നില്‍ക്കാന്‍ അവയ്ക്ക് ഒരിക്കലും സാധ്യമല്ല. ജൂതക്രൈസ്തവ വിഭാഗങ്ങളോട് ഒരു നിലക്കുള്ള സാമൂഹിക ഇടപാടുകളും പാടില്ലെന്ന് തുടങ്ങുന്ന ഉസാമ ബിന്‍ലാദന്റെ ഫത്‌വതന്നെ ഏറ്റവും വിലിയ ഉദാഹരണം. സലഫി ഫത്‌വാ കമ്മറ്റി അംഗമായ ശൈഖ് സ്വാലിഹ് ഫൗസാന്‍, ‘അല്‍വലാഅ് വല്‍ ബറാഅ്’ എന്ന ഗ്രന്ഥത്തില്‍ ചിലത് കുറിച്ച് വെച്ചിട്ടുണ്ട്. അവിശ്വാസി വൃന്ദത്തെ സംശയത്തിന്റെ മുനമ്പില്‍ പാര്‍പ്പിക്കുന്ന നിലപാടുകള്‍ ഈ ഗ്രന്ഥത്തില്‍ ധാരാളം കണ്ടെടുക്കാന്‍ കഴിയും. ബഹുസ്വരതയും മതേതരത്വവും ആത്മാവായി കൊണ്ടുനടക്കുന്ന ഒരു രാഷ്ട്രത്തില്‍ ഇത്തരമൊരു ഗ്രന്ഥം മലയാളത്തിലേക്ക് ഭാഷാന്തരപ്പെടുത്താന്‍ വഹാബി അച്ചടിശാലകള്‍ ഒരുക്കംകൂട്ടിയതിന്റെ അയുക്തിയും ഗ്രഹിക്കേണ്ടതുണ്ട്. ഇതര മതസ്തരോടെന്ന പോലെ സ്വന്തം മതത്തിലെ തന്നെ മറ്റു ധാരകളോടും ഇത് തന്നെയാണ് നിലപാട്.

വിയോജിപ്പുകളെ വകവെച്ച് നല്‍കാത്ത മതാന്ധത വഹാബിസത്തിന്റെ ജന്മവൈകല്യമാണെന്ന് മുഹമ്മദ് അസദ് എഴുതിയിട്ടുണ്ട്. സൂഫി ചിന്തകളോടും പ്രവാചക പ്രകീര്‍ത്തനങ്ങളോടുമുള്ള കടുത്ത വിദ്വേഷമായിരുന്നു കൈറോയിലെ പള്ളിയില്‍ ഇരച്ചുകയറി മുഹമ്മദ് അബ്ദുല്‍ ഫത്താഹ് എന്ന യുവ ഖത്വീബിനെതിരെ നിറയൊഴിക്കാന്‍ തീവ്രവാദികളെ പ്രേരിപ്പിച്ചത്. ഈജിപ്ഷ്യന്‍ പ്രവിശ്യകളില്‍ ഇസിലും ബ്രദര്‍ഹുഡും പാരമ്പര്യ മുസ്‌ലിംകളുടെ കഴുത്തറുത്ത് കൊണ്ടിരിക്കുന്നു. ഇസ്‌ലാമിക പ്രബോധനത്തിന്റെ രീതിശാസ്ത്രങ്ങളോട് ഒത്തുപോവാത്ത രണോത്സുകതയും ബലാല്‍ക്കാരവുമാണ് ഇവര്‍ മതപ്രചാരണത്തിന്റെ മുഖ്യ ഉപാധിയായി കരുതിപ്പോരുന്നത്. ജീവിതത്തിന്റെ കൈപ്പ് രുചിച്ച് അസ്വസ്ഥതകളുടെ ഉച്ചച്ചൂടില്‍ നിന്ന് തണലുതേടി വന്ന അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും സ്വത്വപ്രതിസന്ധിയെ ചൂഷണം ചെയ്യാനും ഇവര്‍ മുന്‍പന്തിയിലാണ്. യാഥാര്‍ത്ഥങ്ങളെക്കുറിച്ച് പ്രബുദ്ധരാകാത്ത എടുത്ത്ചാട്ടക്കാരായ യുവാക്കളും ഇവരുടെ കണ്ണിയെ വിശാലമാക്കുന്നു. വിശ്വാസികളുടെ ആശാകേന്ദ്രങ്ങള്‍ക്കെതിരെയും മഖ്ബറകള്‍ക്കെതിരെയും തുടങ്ങിയ അക്രമണങ്ങള്‍ ഇനിയും നിറുത്തിയിട്ടില്ല. നീനവായിലെ യൂനുസ് (അ)നബിയുടെ മഖ്ബറയും പള്ളിയും മുസ്വ്‌ലിലെ അയ്യൂബ് നബി(അ)യുടെ പള്ളിയും ഈ ക്രൂരതയുടെ ഇരകളാണ്. സൈദ് ബ്‌നു ഖത്വാബ് (റ) ന്റെ മഖ്ബറ പൊളിച്ച് ഇബ്‌നു അബ്ദുല്‍ വഹാബ് തുടങ്ങിവെച്ച സംഹാരതാണ്ഡവങ്ങളുടെ തുടര്‍ച്ചയാണ് ആഗോളസമൂഹമാകെ കണ്ടുകൊണ്ടിരിക്കുന്നത്. മുസ്‌ലിം പേരുകളില്‍ അറിയപ്പെടുന്ന മുഴുവന്‍ തീവ്രവാദ സംഘടനകളും തങ്ങളുടെ ആശയാവലംബമായി കാണാന്‍ മാത്രം വഹാബിസത്തെ തിരഞ്ഞ് പിടിച്ചത് എന്ത്‌കൊണ്ടാവാം?  ഭീകരതക്ക് അതിനോടുള്ള ജൈിവികബന്ധം അത്രമേല്‍ ഇഴചേര്‍ന്ന് കൊണ്ടുതന്നെയാണെന്ന് ചരിത്രം പറയുന്നു. തീവ്രവാദവും വഹാബിസവും തമ്മിലുള്ളത് പൊക്കിള്‍ക്കൊടി ബന്ധമാണ്.

1741ല്‍ ഇബ്‌നു അബ്ദുല്‍ വഹാബിനെ സ്വന്തം മണ്ണില്‍ നിന്ന് പുറത്താക്കാനുള്ള കാരണം തീവ്രവാദ ചിന്തകള്‍ കൊണ്ടുനടന്നതായിരുന്നു. ഇടംതേടിയലഞ്ഞ് ഒടുവില്‍ ചെന്നുപെട്ടത് ഇബ്‌നു സൗദിന്റെ അരികിലാണ്. ഇങ്ങനെയാണ് അറബ് ചരിത്രം തന്നെ തകിടം മറിഞ്ഞത്. അതിന്റെ വിശുദ്ധപാരമ്പര്യങ്ങള്‍ പതിയെ അധികാരക്കൊതിയുടെ വഴിതേടിപ്പുറപ്പെട്ടു. സമൂഹത്തിന് മുന്നില്‍ ജിഹാദിനെ (വിശുദ്ധസമരം) വക്രീകരിച്ച് അവതരിപ്പിച്ച് അക്രമത്തിന് പ്രേരിപ്പിച്ചു. പാരമ്പര്യ ഇസ്‌ലാമിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇക്കൂട്ടര്‍ മതത്തെ അതിന്റെ വിശുദ്ധിയോടെ അനുഷ്ഠിക്കുന്ന സൂഫിധാരക്കെതിരെ മുണ്ടുമുറുക്കി. മഖ്ബറകള്‍ കെട്ടിപ്പൊക്കുന്നതും പ്രവാചകരുടെ ജന്മദിനം ആഘോഷിക്കുന്നതും അവിടുത്തെ മഖ്ബറ സന്ദര്‍ശിക്കുന്നതും ബിദ്അത്തും നിഷിദ്ധവുമാണെന്നും ക്രൈസ്തവതയോടുള്ള അനുകരണമാണെന്നും വിളിച്ച് കൂവിക്കൊണ്ടിരുന്നു. വിശ്വാസികളെ തക്ഫീര്‍ (മതനിഷേധിയായി ചിത്രീകരിക്കല്‍) ചെയ്യുന്ന പ്രവണതയും ഇവരുടെ കൂടപ്പിറപ്പായിരുന്നു. വിശ്വാസി ജീവിതത്തിന്റെ അമൂല്യരംഗമായി പുലര്‍ത്തിപ്പോരുന്ന മദീന സന്ദര്‍ശനത്തെ പോലും നിഷേധ സ്വരത്തില്‍ നേരിടാന്‍ ഒട്ടും മടിയുണ്ടായിരുന്നില്ല.

ഇറാഖിലെ കര്‍ബലയില്‍ വെച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമൂഹത്തെ കൊന്നു തള്ളി ഹുസൈന്‍(റ)ന്റെ മഖ്ബറ നിഷ്‌കരുണം ചാമ്പലാക്കിയതും ചരിത്രം മറന്നിട്ടില്ല. ദൃക്‌സാക്ഷിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ലിയൂറ്റനന്റ് ഫ്രാന്‍സിസ് വാര്‍ഡന്‍ പറഞ്ഞതിങ്ങനെ: ‘അവര്‍ കര്‍ബലയും ഇമാം ഹുസൈന്റെ മഖ്ബറയും കൊള്ളയടിച്ചു. അയ്യായിരത്തിലധികം ആളുകളെ കൊലക്കിരയാക്കി.’ യാതൊരു ഭാവഭേദവും കൂടാതെ അക്രമികള്‍ തങ്ങളുടെ അക്രമത്തെ ന്യായീകരിക്കുന്ന രംഗം സൗദിയിലെ ചരിത്രകാരന്‍ ഉസ്മാന്‍ ഇബ്‌നു ബശറും രേഖപ്പെടുത്തിയിരുന്നു. 1803 ല്‍ വിശുദ്ധ മക്കയിലെ പല ഖബറുകളും ഇടിച്ചുനിരത്തപ്പെട്ടു, വഹാബി കിങ്കരന്മാര്‍ ഒടുവില്‍ അറേബ്യ പ്രവിശ്യയാകെ വരുതിയിലാക്കിയെന്നു ചുരുക്കം. അപകടം മണത്തറിഞ്ഞ ഓട്ടോമന്‍ ഭരണകൂടം ഈജിപ്ഷ്യരുടെ സഹായത്തോടെ 1812 ല്‍ മദീനയില്‍ നിന്നും മക്കയില്‍ നിന്നും ഇവരെ തുരത്തിയോടിച്ചു. 1815 ഓടെ വഹാബി സൈന്യത്തെ നാമാവശേഷമാക്കി. ഒടുവില്‍ തങ്ങളുടെ തലസ്ഥാന നഗരിയായി ഓമനിച്ച് പോന്ന ദാരിയെയും പട്ടാളം 1818-ല്‍ പിടിച്ചടക്കി. തങ്ങളുടെ സാമ്രാജ്യം തകര്‍ന്നടിഞ്ഞപ്പോള്‍ ശേഷിച്ച വഹാബികള്‍ മരുഭൂമികള്‍ തേടി തിരിച്ച് പോയി (അലക്‌സാണ്ടര്‍ ക്രൂക്കിന്റെ പഠനത്തില്‍ നിന്ന്).

 

ചരിത്രത്തിന്റെ തിരിച്ചുവരവ്

മതാന്തരിക സംഘര്‍ഷങ്ങളിലൂടെ(കിലേൃ ൃലഹശലഴശീൗ െരീിളഹശര)േ പന്തലിച്ച വഹാബിസത്തെ ഓട്ടോമന്‍ സാമ്രാജ്യം പിഴുതെറിഞ്ഞു. പക്ഷേ ഒന്നാം ലോക മഹായുദ്ധ ഫലമായി ഓട്ടോമന്‍ ഭരണകൂടം ശിഥിലമാക്കപ്പെട്ടപ്പോള്‍ അവശേഷിച്ച വേരുകളില്‍ നിന്ന് ആ പ്രസ്ഥാനം തലപൊക്കി നോക്കി. ഇബ്‌നു അബ്ദുല്‍ വഹാബിന്റെയും ഇബ്‌നു സൗദിന്റെയും ആത്മബലത്തിലൂടെ വിവിധ ഗോത്രങ്ങളെ സഖ്യം ചേര്‍ത്ത് സൗദി ഇഖ്‌വാന്‍ എന്ന പേരിലായിരുന്നു അതിന്റെ തുടക്കം. സൂഫീധാരയെ അടച്ചാക്ഷേപിച്ചും വരണ്ട പ്രത്യയ ശാസ്ത്രത്തിന്റെ പ്രാണേതാക്കളുമായായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. ലക്ഷ്യം നിറവേറ്റിയെടുക്കാന്‍ വേണ്ടി ജിഹാദി ബോധത്തിന്റെ അളവ് കൂട്ടിയും കുറച്ചും പല രാഷ്ട്രങ്ങളിലേക്ക് ഈ ആശയധാര ചേക്കേറിക്കൊണ്ടിരുന്നു. 1920-കളില്‍ കേരളത്തിലേക്കും അതിന്റെ അനുരണനങ്ങളെത്തി. ലോകത്ത് എല്ലായിടത്തും ഇസ്‌ലാമിക സമൂഹം പുലര്‍ത്തിപ്പോന്ന ക്രമബദ്ധവും സുരക്ഷിതവുമായ മതാനുഷ്ഠാനങ്ങളെ കടന്നുപിടിച്ച് ഉടുപ്പഴിച്ച് തെരുവില്‍ ചവിട്ടിമെതിക്കാനുള്ള ശ്രമം ഇവര്‍ ശൈശവം മുതല്‍ക്കെ തുടങ്ങിയിരുന്നു.

ഇസ്‌ലാമം ഭീകരതയില്‍ ഊട്ടിയതാണെന്ന തലത്തിലേക്ക് പൊളിച്ചെഴുതുന്നതില്‍ വഹാബിസം വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. ഈജിപ്ഷ്യന്‍ ഇഖ്‌വാനിന്റെ(ബ്രദര്‍ഹുഡ്) മച്ചുനനെന്നു വിശേഷിപ്പിക്കപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമി മതത്തിന് മേല്‍ വലിഞ്ഞ് മുറുകിയ ഇത്തിള്‍ കണ്ണിയായിരുന്നു. 1941-ല്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ ഭരണക്കസേരയും സ്വപ്‌നത്തിലേറ്റിയായിരുന്നു അതിന്റെ ഓരോ നീക്കവും. ഇസ്‌ലാമിന്റെ ആചാരങ്ങളെ കണ്ണുചിമ്മി അക്രമിച്ചുകൊണ്ടിരുന്നു. ഈജിപിതില്‍ പൊടിഞ്ഞ് വന്ന ബ്രദര്‍ഹുഡിന്റെ ആശയധാരയോടും പ്രവര്‍ത്തന രീതിയോടും ചേര്‍ന്നുനിന്നതായിരുന്നു ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി. ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും അല്‍ ഉര്‍വതുല്‍ വുസ്ഖയില്‍ നിന്ന് കിട്ടിയ ഊര്‍ജ്ജത്തിന്റെ അനന്തരഫലമായി ഹസനുല്‍ ബന്ന കുഴിച്ചിട്ട ഇഖ്‌വാന്‍ വിത്ത് തഴച്ചുവളര്‍ന്നുകൊണ്ടിരുന്നു. രാഷ്ട്രവും ഭരണവും ഇസ്‌ലാമിന് അനിവാര്യമാണ് എന്ന തരത്തിലായിരുന്നു വാദങ്ങളഖിലവും. അഹ്മദ് അബ്ദുറഹ്മാന്‍ അല്‍ ബന്ന, മുഹമ്മദുല്‍ ഗസ്സാലി, ഹസനുല്‍ ഹുദൈബി , ഹസനൈന്‍ മഖ്‌ലൂഫ്, മുഖ്‌റം ഉബൈദ് പാഷ, അബുല്‍ ഹസന്‍ അലി നദ്‌വി, സയ്യിദ് ഖുത്വുബ് തുടങ്ങിയവരിലൂടെയാണ് അതിന്റെ വളര്‍ച്ചക്ക് വേഗത കൂടിയത്. 1928 കളിലായിരുന്നു തുടക്കം. സൂഫികള്‍ ഇവരുടെ മുഖ്യ ശത്രുക്കളായിരുന്നു. ജാറങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്കെതിരെയും ഔലിയാക്കളെ അംഗീകരിക്കുന്നതിനെതിരെയും പ്രവര്‍ത്തിക്കാന്‍ അന്‍സ്വാറുല്‍ സുന്നത്തില്‍ മുഹമ്മദിയ്യ എന്ന വിഭാഗം ഇതിന് കീഴില്‍ പ്രവര്‍ത്തിച്ചു. സൂഫികള്‍ ഇസ്‌ലാമിന്റെ നേരറിവ് ലഭിക്കാത്ത വിവരദോഷികളാണെന്നായിരുന്നു ഇവരുടെ വാദം. അടിസ്ഥാന ലക്ഷ്യങ്ങളില്‍ പ്രഥമസ്ഥാനമായി എണ്ണിയത് എല്ലായിടത്തും ഭരണത്തിന് വേണ്ടി ശ്രമിക്കുക എന്നതാണ്. അല്ലാത്തപക്ഷം മുസ്‌ലിംകള്‍ കുറ്റക്കാരാകുമെന്ന് ഇവര്‍ ഫത്‌വയിറക്കി.

ഇഖ്‌വാനുകള്‍ ജീവിത ചര്യയായി പ്രതിജ്ഞചെയ്യേണ്ട കാര്യങ്ങളില്‍ മുഖ്യമായത് ജിഹാദാണ്. ഖുര്‍ആനിനെയും ഹദീസിനെയും അതിന് വേണ്ടി വക്രീകരിച്ച് അവതരിപ്പിക്കാനും ഇവര്‍ധൃതികൂട്ടി. സമരനിര്‍ദേശങ്ങള്‍ വന്ന സാഹചര്യത്തെക്കുറിച്ചോ അതിന്റെ യുക്തിയെക്കുറിച്ചോ ചിന്തിക്കാതെ കേവലം അക്ഷരവായന(ഠലഃ േഞലമറശിഴ)യിലൂടെ മാത്രം ആശയത്തെ മനസ്സിലാക്കുന്നതിലേക്ക് ഒതുങ്ങിപ്പോവുകയും മതമറിയാതെ മതപ്രബോധനം നടത്തുന്ന വൈരുദ്ധ്യാത്മക രീതിശാസ്ത്രത്തെ കൂടെക്കൂട്ടുകയുമാണിവര്‍. എഴുപതോളം രാഷ്ട്രങ്ങളില്‍ വിവിധ പേരുകളിലായി ഇതിന്റെ സാന്നിധ്യം കാണാന്‍ കഴിയും. 1935-ല്‍ മുസ്തഫ സിബാക്കയുടെ നേതൃത്വത്തില്‍ സിറിയയില്‍ ഈ പ്രസ്ഥാനത്തെ നട്ടുവളര്‍ത്തി പട്ടാള അട്ടിമറികളിലൂടെ ഭരണത്തിലെത്തിച്ചേരാനുള്ള ശ്രമമായിരുന്നു നടത്തിയത്. 1946-ല്‍ ജബ്ഹത്തുല്‍ അമലില്‍ ഇസ്‌ലാമി എന്ന പേരില്‍ ജോര്‍ദ്ദാനിലും 1964-ല്‍ ഇസ്‌ലാമിക് ചാര്‍ട്ടര്‍ ഫ്രണ്ട് എന്ന പേരില്‍ സുഡാനിലും(അധികാര മോഹത്തിന്റെ വടംവലിയില്‍ അവിടെ പ്രസ്ഥാനം അവസാനം രണ്ടായി പിളര്‍ന്നു) 1979-ല്‍ ഹറക്കത്തുല്‍ ഇജ്ത്തിഹാദില്‍ ഇസ്‌ലാമി(കഹെമാശര ഠൃലിറ ങീ്ാലി)േ എന്ന പേരില്‍ ടുണീഷ്യയിലും അത്തജമ്മുഉല്‍ യമനി ലില്‍ ഇസ്‌ലാം എന്ന പേരില്‍ യമനിലും ഹംസ് എന്ന പേരില്‍ അല്‍ജീരിയയിലും അത് രൂപംകൊണ്ടു. കുവൈത്തിലെയും ബഹ്‌റൈനിലെയും ജംഇയ്യത്തുല്‍ ഇസ്‌ലാമില്‍ ഇജ്തിമാഈ, മൊറോക്കോയിലെ ജമാഅത്തില്‍ അദില്‍ വല്‍ ഇഹ്‌സാന്‍ മലേഷ്യയിലെ അബിം ഇസ്‌ലാമിക റനൈസന്‍സ് പാര്‍ട്ടി, ഫിലിപ്പൈന്‍സിലെ മോറോ ലിബറേഷന്‍ ഫ്രണ്ട് അമേരിക്കയിലെയും ജര്‍മനിയിലെയും ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങിയവയും ഈ പ്രസ്ഥാനവുമായി പൊക്കിള്‍ക്കൊടി ബന്ധമുള്ളവര്‍ തന്നെയാണ്. എല്ലാവരുടെയും അടിസ്ഥാന ആശയം വഹാബി ഭീകരതയും.

മൗദൂദിക്ക് അല്‍ ജിഹാദു ഫില്‍ ഇസ്‌ലാം എന്ന ഗ്രന്ഥം എഴുതാന്‍ ഊര്‍ജ്ജം നല്‍കിയതില്‍ പ്രധാനിയാണ് ഹസനുല്‍ ബന്ന, ഇന്ത്യയിലെ ഇഖ്‌വാനായാണ് ജമാഅത്തെ ഇസ്‌ലാമിനെ യൂസുഫുല്‍ കര്‍ദാവി വിശേഷിപ്പിച്ചത്. ‘ഖബ്‌റാളികളോട് അവരാരാകട്ടെ സഹായം തേടുന്നതും അവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതും ആവശ്യപൂര്‍ത്തീകരണം അര്‍ത്ഥിക്കുന്നതും അവര്‍ക്ക് നേര്‍ച്ച നേരുന്നതും ഖബര്‍ കെട്ടിപ്പൊക്കുന്നതും ബിദ്അത്താകുന്നു. എതിര്‍ക്കേണ്ട വന്‍ പാപങ്ങളാണത്’ എന്നാണ് രിസാലത്തുത്തഅ്‌ലീമിലൂടെ ഇഖ്‌വാനികള്‍ മുന്നോട്ട് വെക്കുന്ന വാദം. ഇപ്പറഞ്ഞതില്‍ വിപരീതം അനുഷ്ഠിക്കുന്നവന്‍ മതത്തിന്റെ പടിക്ക് പുറത്താണെന്നും കൂട്ടിച്ചേര്‍ത്തു. ചിന്താപരമായ ശൈഥില്യംകൊണ്ടും ഭരണക്കൊതി പൂണ്ട അന്ത:ചിദ്രത കൊണ്ടും തങ്ങളുടെ ആശയങ്ങളെ  മുന്നോട്ട് കൊണ്ട്‌പോകാന്‍ അവര്‍ക്കധികം സാധിച്ചില്ല എന്നതാണ് നേര്. സത്യമതത്തിന് അല്ലാഹുവിന്റെ കാവലുണ്ടായി എന്നതാണ് ഈ ശോഷിപ്പിന്റെ പ്രധാന കാരണം.

വാക്ചാതുരി കൊണ്ടും ആകര്‍ഷണീയമായ പദ്ധതികള്‍ കൊണ്ടും ശരീഅത്ത് വിരുദ്ധ നിലപാടുകള്‍ കൊണ്ടും യുവാക്കളെ കെണിവലകളില്‍ അകപ്പെടുത്തിയാണ് ഇത്തരം ഭീകര പ്രസ്ഥാനങ്ങള്‍ തഴച്ചു വളരുന്നത്. പാരമ്പര്യ വിശുദ്ധിയെ തിരസ്‌കരിച്ച് മതത്തെ സമൂഹത്തിന് മുമ്പില്‍ വക്രീകരിച്ച് കീറിപ്പറിച്ചെറിയാനുള്ള കുത്സിത ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആകര്‍ഷണ വലയങ്ങള്‍ ഒരുക്കി വെക്കുന്ന ഭീതിതമായ അനന്തരഫലങ്ങള്‍ ഇസ്‌ലാമിന് നേരെയാണ് ഫണം വിടര്‍ത്തി ആടിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് മുസ്‌ലിം ഉമ്മത്തിന്റെ ബാധ്യതയാണ്. ലോകത്തിന് സമാധാനത്തോടെ ജീവിക്കേണ്ടതുണ്ടല്ലോ.

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ