വിശുദ്ധ ഖുര്‍ആന്‍ അവതരണം നടന്ന മാസം എന്നതാണ് റമളാനിന്റെ വലിയ പ്രത്യേകത. അതുകൊണ്ടു തന്നെ റമളാനിലെ പ്രധാന ആരാധനയാണ് വിശുദ്ധ വേദപാരായണം. ഇതര മാസങ്ങളിലും ഇത് ഏറെ ശ്രേഷ്ഠമാണെങ്കിലും അവതരണ മാസത്തില്‍ പ്രത്യേക പുണ്യം അര്‍ഹിക്കുന്നു. അതുകൊണ്ട് ലഭിക്കുന്ന ഏതാനും ഗുണങ്ങള്‍ വിലയിരുത്താം.

ആത്മ സംസ്കരണം

നോന്പുകാലം വിശ്വാസിക്ക് ആത്മ സംസ്കരണത്തിനുള്ളതാണ്. വിശുദ്ധ ഖുര്‍ആന്‍ എല്ലാ ആത്മരോഗങ്ങള്‍ക്കുമുള്ള സിദ്ധൗഷധവുമാണ്. “ഇരുമ്പ് തുരുമ്പ് പിടിക്കുന്നത് പോലെ ഹൃദയങ്ങള്‍ക്കും തുരുമ്പ് വരും.’ നബി(സ്വ) ഇങ്ങനെ പറഞ്ഞപ്പോള്‍ ഒരാള്‍ ചോദിച്ചു: തുരുമ്പിനെ വൃത്തിയാക്കാനുള്ള വസ്തു എന്താണ്? “ഖുര്‍ആന്‍ പാരായണവും മരണ സ്മരണയും’ എന്നായിരുന്നു മറുപടി (ഇഹ്യാഅ് 513).

രോഗശമനം

ഹൃദയ സംസ്കരണത്തിനു മാത്രമല്ല ശാരീരിക രോഗങ്ങള്‍ക്കുള്ള ശമനൗഷധം കൂടിയാണ് ഖുര്‍ആന്‍. ഈ വിഷയത്തില്‍ ധാരാളം തിരുവചനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ ഏറ്റവും നല്ല ഔഷധമാണ്. ഒരു രോഗിയുടെ സമീപം ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അയാള്‍ക്ക് സമാധാനമുണ്ടാകും. തൊണ്ടവേദന ഉണ്ടായിരുന്ന ഒരാള്‍ അതിന്റെ പ്രതിവിധി തേടി പ്രവാചകനെ സമീപിച്ചപ്പോള്‍ നീ ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നാണ് അവിടുന്ന് നിര്‍ദേശിച്ചത്. നെഞ്ചുവേദനയുമായി സമീപിച്ച ആളോടും ഖുര്‍ആന്‍ പാരായണമാണ് നബി(സ്വ) നിര്‍ദേശിച്ചത് (അല്‍ ഇത്ഖാന്‍ 2/359).

സൂറതുല്‍ ഫാതിഹ മരണമൊഴികെ എല്ലാറ്റിനും പ്രതിവിധിയാണ് (ഇത്ഖാന്‍) സൂറതുല്‍ ഫാതിഹ ഓതി മന്ത്രിച്ച് വിഷബാധയേറ്റ ഒരു ഗോത്രത്തലവനെ സുഖപ്പെടുത്തിയത് സ്വഹീഹായ ഹദീസുകളിലുണ്ട്. ഉബയ്യുബ്നു കഅ്ബ്(റ) പറയുന്നു: “ഞാന്‍ നബി(സ്വ)യുടെ സവിധം ഇരിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ സഹോദരന്റെ ഭ്രാന്തിനെക്കുറിച്ച് ആവലാതിയുമായി എത്തി. അവനെ നബി(സ്വ)യുടെ അടുക്കല്‍ കൊണ്ടുവരാന്‍ പറഞ്ഞു. സൂറതുല്‍ ഫാതിഹയും മറ്റു ചില ആയത്തുകളും ഓതി നബി(സ്വ) രോഗിയെ മന്ത്രിച്ചു. രോഗം ഭേദമായിട്ടാണ് അയാള്‍ മടങ്ങിയത്’ (അല്‍ ഇത്ഖാന്‍ 2/360).

പിശാചില്‍ നിന്ന് മോചനം

ഇബ്നു മസ്ഊദ്(റ) പറയുന്നു: സൂറതുല്‍ ബഖറയുടെ ആദ്യത്തെ നാല് സൂക്തങ്ങള്‍, ആയതുല്‍ കുര്‍സി, അതിന് ശേഷമുള്ള രണ്ടു സൂക്തങ്ങള്‍, സൂറതുല്‍ ബഖറയുടെ അവസാനത്തെ രണ്ടു സൂക്തങ്ങള്‍ ആരെങ്കിലും പാരായണം ചെയ്താല്‍ അന്നേ ദിവസം പിശാച് അടുക്കുകയില്ല (അല്‍ ഇത്ഖാന്‍).

സൂറതുല്‍ ബഖറ പാരായണം ചെയ്യുന്ന വീടുകളില്‍ നിന്ന് പിശാച് ഓടിപ്പോകും (രിയാളുസ്വാലിഹീന്‍). അബൂഹുറൈറ(റ) നിവേദനം: ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വീട്ടുകാര്‍ക്ക് നന്മ വര്‍ധിക്കും, മലാഇകത്തിന്റെ സാന്നിധ്യമുണ്ടാകും, ആ വീട്ടില്‍ നിന്ന് പിശാച് പുറത്തുപോകും (രിയാളുസ്വാലിഹീന്‍).

എ്വെര്യം ലഭിക്കും

ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വീട്ടില്‍ നന്മ വര്‍ധിക്കും. ചെയ്യാത്ത വീട്ടില്‍ നന്മ കുറയുകയും ചെയ്യും. അല്ലാഹുവിന്റെ ഭവനങ്ങളില്‍ ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും ഒരുമിച്ചുകൂടുന്നവരില്‍ സമാധാനവും കാരുണ്യവും വര്‍ഷിക്കുമെന്ന് തീര്‍ച്ചയാണ്. മലക്കുകള്‍ അവര്‍ക്ക് ചുറ്റുമുണ്ടാവും. അല്ലാഹു മലക്കുകളോട് അവരെക്കുറിച്ച് പുകഴ്ത്തി പറയുകയും ചെയ്യും.

പാരത്രിക മോക്ഷം

ഇബ്നു ഉമര്‍(റ)ല്‍ നിന്ന് നിവേദനം: മൂന്ന് വിഭാഗം ആളുകള്‍ക്ക് മഹ്ശറയിലെ ഭയാനകതയോ വിചാരണയോ ഉണ്ടാകില്ല. മറ്റുള്ളവരുടെ വിചാരണ കഴിയുന്നത് വരെ അവര്‍ കസ്തൂരി കുന്നിന്മേലായിരിക്കും. അല്ലാഹുവിന്റെ പൊരുത്തം ആഗ്രഹിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുകയും ജനങ്ങള്‍ തൃപ്തിപ്പെടുന്ന രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് അവര്‍ക്ക് ഇമാമായി നില്‍ക്കുകയും ചെയ്തവരാണ് ഒരു വിഭാഗം (ഇഹ്യാഅ്).

നബി(സ്വ) പറയുന്നു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക, അന്ത്യനാളില്‍ നിങ്ങള്‍ക്ക് ശിപാര്‍ശകനായി ഖുര്‍ആനുണ്ടാകും (രിയാളുസ്വാലിഹീന്‍). ഹൃദയത്തില്‍ ഖുര്‍ആനിന്റെ സാന്നിധ്യമുള്ള ഒരു വിശ്വാസിയെ നരകം സ്പര്‍ശിക്കില്ല (അല്‍ ഇത്ഖാന്‍).

ഖുര്‍ആനിനെ ആരെങ്കിലും മുമ്പില്‍ നിര്‍ത്തിയാല്‍ അവനെയത് സ്വര്‍ഗത്തിലേക്ക് നയിക്കും. ഖുര്‍ആനിനെ പുറകിലാക്കിയവനെ അത് നരകത്തിലേക്ക് തെളിക്കും. മുആദുബ്നു അനസ്(റ)ല്‍ നിന്ന് നിവേദനം. ഒരാള്‍ പരിപൂര്‍ണമായ രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്റെ പിതാവിന് ഒരു കിരീടം അണിയിക്കുന്നതാണ്. ആ പിതാവ് ഭൂമിയിലേക്ക് വന്നാല്‍ സൂര്യനെക്കാള്‍ പ്രഭയുണ്ടായിരിക്കും. ഖുര്‍ആന്‍ ഓതിയവന്റെ പിതാവിന് ഇത്രയും മഹത്ത്വമുണ്ടായാല്‍ അത് പാരായണം ചെയ്തവന്റെ മഹത്ത്വം എത്രയാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുകയും മനഃപാഠമാക്കുകയും ചെയ്ത ആള്‍ അന്ത്യനാളില്‍ അദ്ദേഹത്തിന്റെ കുടുംബങ്ങളില്‍ നിന്നും ദോഷികളായ പത്ത് പേര്‍ക്കു ശിപാര്‍ശ ചെയ്യും. ഖുര്‍ആനിലെ ഒരു സൂക്തം പഠിക്കുന്നതിന് നൂറ് റക്അത്ത് നിസ്കരിക്കുന്നതിനെക്കാള്‍ പുണ്യമുണ്ട് (ഇത്ഖാന്‍ 2/334).

ഇത്തരം മാഹാത്മ്യങ്ങള്‍ ഉള്‍ക്കൊണ്ടത് കൊണ്ടാണ് പൂര്‍വസൂരികള്‍ ഖുര്‍ആന്‍ പാരായണത്തിന് വലിയ മഹത്ത്വം കല്‍പിച്ചത്. ഒരു ദിവസം കൊണ്ട് ഒരു ഖത്മ് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ധാരാളം ആളുകളുണ്ടായിരുന്നു. ഒരു ദിവസം തന്നെ രണ്ടും മൂന്നും ഖത്മ് ഓതിയിരുന്നവരുമുണ്ട്. അഹ്മദ് അദുറൂഖ്(റ) എന്ന മഹാന്‍ നിത്യവും എട്ട് ഖത്മ് ഓതിയിരുന്നുവത്രെ (അല്‍ അദ്കാര്‍/95).

ഇമാം നവവി(റ) പറയുന്നു: ദിവസങ്ങളില്‍ വെള്ളി, തിങ്കള്‍, വ്യാഴം, അറഫദിനം എന്നിവയും പത്തുകളില്‍ ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ പത്തും റമളാനിലെ അവസാനത്തെ പത്തും മാസങ്ങളില്‍ റമളാന്‍ മാസവും ഖുര്‍ആന്‍ പാരായണത്തിനുവേണ്ടി പ്രത്യേകം തെരഞ്ഞെടുക്കേണ്ടതാണ് (അല്‍ അദ്കാര്‍/97).

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ