മതാധ്യാപനം ജോലിയല്ല; ബാധ്യതയാണ്

കേരളത്തില്‍ മത വിദ്യാഭ്യാസ രംഗത്ത് ഗുണപരമായമാറ്റങ്ങളുണ്ടാക്കിയ ദഅവാകോളേജുകള്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു കഴിഞ്ഞു. സ്ഥാപനങ്ങള്‍ നിരവധിയായിട്ടും വിദ്യാര്‍ത്ഥി ഒഴുക്ക് നന്നായിട്ടുണ്ടായിരുന്നു. പ്രമുഖ സ്ഥാപനങ്ങളൊക്കെ അവരുടെ പരിധിയിലൊതുങ്ങുന്ന എണ്ണമായി കുട്ടികളെ ചുരുക്കിയെടുക്കാന്‍ ഏറെ കഷ്ടപ്പെട്ടു. സമുദായത്തിന് മതപഠനത്തോടുള്ള താല്‍പര്യം കുറയുന്നില്ലെന്നതിന്റെ ശുഭസൂചനകള്‍.
അധ്യാപകരും നടത്തിപ്പുകാരും വലിയൊരു ബാധ്യതയാണ് ഇതുവഴി ഏറ്റെടുത്തിരിക്കുന്നത്. മതമതേതര വിഷയങ്ങളില്‍ ഉന്നതരാവാന്‍ വന്‍പ്രതീക്ഷയോടെയാണല്ലോ വിദ്യാര്‍ത്ഥികളെത്തിയത്. അത് പൂര്‍ണതയിലേക്കെത്തിക്കാന്‍ ചെറിയ അധ്വാനം നടത്തിയാല്‍ പോര, നിതാന്തശ്രദ്ധയും കഠിന ശ്രമങ്ങളും വേണം. പുരോഗതിക്ക് ഉപയുക്തമായ വിധം ഭൗതിക സൗകര്യങ്ങള്‍ തയ്യാറാക്കുകയും ക്ലാസുകള്‍ കൃത്യമായി നടത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്. ഒരു പരീക്ഷയും രണ്ടാമതെഴുതേണ്ട അവസ്ഥ പാടില്ല. യഥാസമയം പാഠഭാഗങ്ങള്‍ പഠിപ്പിച്ചിരിക്കണമെന്നര്‍ഥം.
നാം ദഅവാകോളേജുകള്‍ കൊണ്ട് ആഗ്രഹിച്ചത് കിടയറ്റ പണ്ഡിതരുടെ സൃഷ്ടിപ്പുതന്നെയായതിനാല്‍ കിതാബ് ഓത്തിനും വേഷവിധാനങ്ങള്‍ക്കും ആത്മീയ പരിപോഷണത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുക തന്നെ വേണം. ഒപ്പം ആധുനിക കാലത്തെ മത പ്രചാരണത്തിന് ആവശ്യമായ പരിജ്ഞാനങ്ങളും കുറവില്ലാതെ നല്‍കിയിരിക്കണം. നൂറുകൂട്ടം ഭൗതിക സമ്മര്‍ദങ്ങള്‍ അവഗണിച്ച് ദീനീപഠന രംഗം തെരഞ്ഞെടുത്ത മുതഅല്ലിമുകളെ ഒരു നിമിഷമെങ്കിലും മുടക്കിയിടുന്നത് മതത്തോടു ചെയ്യുന്ന ക്രൂരതയാണെന്നതില്‍ ഒരു സംശയവും വേണ്ട. എന്തായാലും കേവലം ജോലിയല്ല; അല്ലാഹു ചോദ്യം ചെയ്യുന്ന വന്‍ ബാധ്യതയാണിതെന്ന വിചാരത്തോടെയാവട്ടെ നമ്മുടെ അധ്യാപനവും സ്ഥാപന നടത്തിപ്പുകളും.

Exit mobile version