മറുമൊഴി ഒക്ടോബര്‍ 1

ഹജ്ജിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങള്‍ പലതാണ്. അതില്‍ അതിപ്രധാനമായ ഒന്ന് ഈ സമുദായത്തിന്റെ നേതാവും സ്ഥാപകനുമായ ഖലീലുല്ലാഹി ഇബ്റാഹിം(അ)നോടുള്ള ബന്ധം പുതുക്കലാണ്… അല്ലാഹുവിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരായ പ്രവാചകന്മാര്‍, സത്യവാന്മാര്‍, സച്ചരിതര്‍, രക്തസാക്ഷികള്‍ തുടങ്ങിയ ശിഷ്ടജനങ്ങളുടെ ജീവിത കഥകള്‍ അയവിറക്കിക്കൊണ്ട് ഒരു സ്ഥലത്തും കാലത്തും ഒരു വമ്പിച്ച സജ്ജനസമൂഹം തടിച്ചുകൂടലാണ് ഹജ്ജുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
(ഹജ്ജ്, ഉംറ കര്‍മരീതിയും കഅ്ബാലയ ചരിത്രവും, കെന്‍എം, പേ 97)
ശിഷ്ടജനങ്ങളുടെ ജീവിതകഥകള്‍ അയവിറക്കിയോ? അങ്ങനെയുള്ള ഒരാരാധനയോ? ഇതല്ലേ ഒന്നാം നമ്പര്‍ ശിര്‍ക്ക്. ഇബ്റാഹിം(അ)നെ പോലുള്ളവരുടെ ഓര്‍മയിലായി പ്രത്യേക സമയത്ത് പ്രത്യേക രൂപത്തില്‍ ചെയ്യുന്നതാണ് ഹജ്ജ്. ഇക്കാരണം പറഞ്ഞായിരുന്നല്ലോ മൗലിദാഘോഷം ബിദ്അത്താക്കി നടന്നിരുന്നത്? എല്ലാ അസുഖത്തിനും ഔഷധമുണ്ടെന്ന നബി(സ്വ)യുടെ വാക്യം ഓര്‍ക്കുക.

ഹജ്ജ് കര്‍മത്തിനായി മക്കയില്‍ ചെല്ലുന്ന എല്ലാവര്‍ക്കും ആ മഹാ പ്രവാചകനായ അല്ലാഹുവിന്റെ ഉറ്റ ചങ്ങാതിയുടെയും അദ്ദേഹത്തിന്റെ മാതൃകാ കുടുംബത്തിന്റെയും ചരിത്രം ഓര്‍ക്കാതിരിക്കാനാവില്ല…. മകനെയറുക്കാന്‍ കൊണ്ടുപോകുമ്പോള്‍ മിനായില്‍ വെച്ചാണ് മൂന്നുവട്ടം പിശാചിനെ കല്ലെറിഞ്ഞാട്ടിയത്. ഇന്ന് ഹജ്ജ് നിര്‍വഹിക്കുന്നവര്‍ മൂന്ന് സ്ഥലത്ത് കല്ലെറിയുന്നത് അതിന്റെ പ്രതീകമായിട്ടാണ്. അങ്ങനെ ആ മഹാന്റെ സ്മരണ നിലനിര്‍ത്താന്‍ അല്ലാഹു തന്നെ എന്തൊക്കെ ചെയ്തുവെച്ചിരിക്കുന്നു
(അല്‍മനാര്‍ 2010 നവംബര്‍, പേ 58)
ഹജ്ജ് നിര്‍വഹിക്കാന്‍ സുന്നികള്‍ക്കേ പറ്റൂ എന്നര്‍ത്ഥം. അത്തഹിയ്യാത്തില്‍ നബി(സ്വ)യെ വിളിക്കുന്ന അവസരത്തില്‍ (അയ്യുഹന്നബിയ്യു) അവിടുത്തെ സ്മരിക്കുന്നതിനേക്കാള്‍ നല്ലത് കഴുതയേയോ പട്ടിയേയോ ഓര്‍ക്കലാണെന്ന് പ്രചരിപ്പിക്കുന്ന ബിദ്അത്തുകാരും ഇവിടെയുണ്ടല്ലോ.

കേരളത്തിലൊഴികെ ലോകത്തിലെ ഏതു രാഷ്ട്രത്തിലെയും സലഫീ സംഘടനകള്‍ക്കോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ അഹ്ലെ ഹദീസുകാര്‍ക്കിടയിലോ ഈ കാര്യത്തില്‍ (മന്ത്രം, ജിന്ന്ബാധ, സിഹ്ര്‍ ഒഴിപ്പിക്കല്‍) അഭിപ്രായ വ്യത്യാസമുള്ളതായി കേട്ടിട്ടില്ല. കേരളത്തില്‍ നാം നേരത്തെ ഈ കാര്യം പ്രാമാണികമായും സുതാര്യമായും ചര്‍ച്ച ചെയ്തില്ല എന്നത് മാത്രമാണ് ഈ ആശയക്കുഴപ്പത്തിനു കാരണം.
(അല്‍ ഇസ്വ്ലാഹ്, 2013 സപ്തം, പേ 46)
മറ്റു പലതും പ്രാമാണികമായി പഠിച്ചിട്ടില്ലാത്തതിന്റെ കുഴപ്പം ഇപ്പോഴുമുണ്ട്. നന്നായിട്ട് പഠിക്കുക, ഫലം ചെയ്യും.

കൂട്ടിമുട്ടല്‍

അവസാന കാലം ഒരു മഹ്ദി വരും അയാള്‍ ഫാത്വിമീയായിരിക്കും. അയാള്‍ ഇസ്‌ലാമിനെ പുനഃസ്ഥാപിക്കും. നീതിനിഷ്ഠവും ദൈവികവുമായ ഭരണം നടത്തും എന്നെല്ലാമുള്ള ഫാത്വിമികള്‍ പരത്തിയ ധാരണയെപ്പറ്റിയുള്ള അടിസ്ഥാന രേഖകള്‍ അതീവ ദുര്‍ബലമാണ് എന്നര്‍ത്ഥം.
(അല്‍മനാര്‍ 1985 ഒക്ടോബര്‍, പേ 29)

യഥാര്‍ത്ഥത്തില്‍ മഹ്ദിയുടെ ആഗമനത്തെക്കുറിച്ചുള്ള ഹദീസുകള്‍ മുഴുവനും വ്യാജമാണെന്ന റശീദ് രിളയുടെ സൂക്ഷ്മതയില്ലാത്ത അഭിപ്രായങ്ങളെ തെളിവുനോക്കാതെ പിന്തുടര്‍ന്നതാണ് ഇക്കാര്യത്തില്‍ കേരള സലഫികള്‍ക്കു പറ്റിയ അബദ്ധം.
(ഗള്‍ഫ് സലഫികളും കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനവും, പേ 92)

Exit mobile version