മുഹമ്മദ്ബ്നു മസ്.ല മ(റ): അതുല്യനായ കാവല്‍ ഭടന്‍

jn1 (14)വിടര്‍ന്ന മാറിടവും ബലിഷ്ഠ ശരീരവുമുള്ള കറുത്ത ആജാനുബാഹു. ഈ ശരീര പ്രകൃതിയുമായി ഏതു സദസ്സിലും വേറിട്ടുനിന്നു മല്ലനായ ആ വ്യക്തിത്വം. കാഴ്ചക്കാര്‍ക്ക് കൗതുകം പകരാന്‍ മാത്രമല്ല ഈ ആകാരവും വടിവും. യുദ്ധമുഖത്ത് കൊണ്ടും കൊടുത്തും നിറഞ്ഞുനിന്ന അദ്ദേഹത്തെ കണ്ടാല്‍ ഏതു ശത്രുവിന്‍റെയും മുട്ടുവിറക്കും.
ഇതാണ് മുഹമ്മദ്ബ്നു മസ്ലമ(റ). മദീനയില്‍ മത പ്രബോധനത്തിന് തിരുനബി(സ്വ) നിയോഗിച്ച മിസ്അബ്(റ) മുഖേനയാണ് ഇദ്ദേഹം ഇസ്ലാമിലേക്ക് വരുന്നത്. സഅ്ദുബ്നു മുആദ്(റ), ഉസൈദുബ്നു ഉളൈറ്(റ) തുടങ്ങിയവര്‍ ഇസ്ലാം ആആശ്ലേഷിക്കുന്നതിന് മുമ്പുതന്നെ ഇബ്നു മസ് ലമ(റ) സത്യമതം സ്വീകരിച്ചിരുന്നു. മുഹാജിറുകളില്‍ നിന്ന് അബൂഉബൈദ(റ)യെയാണ് ഇദ്ദേഹത്തിന് തിരുനബി(സ്വ) ഏല്‍പിച്ചുകൊടുത്തത്.
“ഈജിപ്തിലെ സമരമുഖത്ത് ഇനിയും പോഷക സൈനികരെ ആവശ്യമായതിനാല്‍ യോഗ്യരായവരെ ഉടനെ ഇങ്ങോട്ടയക്കണം..’
യുദ്ധഭൂമിയില്‍ നിന്നും അംറുബ്നുല്‍ ആസ്വ്(റ) ഖലീഫ ഉമര്‍(റ)ന് എഴുതി. കത്ത് കൈപ്പറ്റിയ ഖലീഫ മുഹമ്മദ്ബ്നു മസ്ലമ(റ), സുബൈറുബ്നുല്‍ അവ്വാം(റ), മിഖ്ദാദുബ്നുല്‍ അസ്വദ്(റ), ഉബാദത്തുബ്നു സ്വാമിത്(റ) എന്നീ നാലു ധീരന്മാരെ പറഞ്ഞയച്ചു. അവര്‍ വശം കൊടുത്തുവിട്ട കത്തിലെ വരികള്‍ ഇങ്ങനെയായിരുന്നു.
“സൈനികരുടെ അംഗസംഖ്യ കുറഞ്ഞുപോയതില്‍ പരിഭവിക്കേണ്ടതില്ല. വിരിഞ്ഞ മാറും ക്ഷോഭിച്ച മുഖവും ബലിഷ്ഠ ശരീരവുമുള്ള ഈ ആരോഗ്യ ദൃഢഗാത്രരെ യുദ്ധമുന്നണിയില്‍ ശത്രുസേനക്ക് അഭിമുഖമായി നിര്‍ത്തുക. നാലായിരം ഭടന്മാര്‍ക്ക് തുല്യരാണ് ഞാന്‍ അയക്കുന്ന ഈ നാലു പേര്‍..!’
ബദ്റിലും ഉഹ്ദിലും ഹുനൈനിലുമെല്ലാം തിരുനബി(സ്വ)ക്കൊപ്പം സജീവമായിരുന്ന ഇബ്നു മസ്ലമ(റ)ക്ക് പക്ഷേ, തബൂക്കില്‍ തന്‍റേതായ ഭാഗധേയം നിര്‍ണയിക്കാന്‍ കഴിഞ്ഞില്ല. ആ സൈനിക വേളയില്‍ മദീനയില്‍ ചില ചുമതലകള്‍ തിരുദൂതര്‍(സ്വ) അദ്ദേഹത്തെ ഏല്‍പിച്ചതായിരുന്നു കാരണം.
“തിരുദൂതര്‍(സ്വ) നയിച്ച ഏതു യുദ്ധത്തെ പറ്റി നിങ്ങള്‍ ആരാഞ്ഞാലും ഞാനതിനു വിശദീകരണം നല്‍കാം. തബൂക്ക് ഒഴികെ. ആ പടനാള്‍ ചില ചുമതലകള്‍ തിരുദൂതര്‍(സ്വ) ഏല്‍പിച്ചിരുന്നു’  അദ്ദേഹം പറയുമായിരുന്നു.
ഒരിക്കല്‍ നബി(സ്വ) ചോദിച്ചു: കഅ്ബ്ബ്നു അശ്റഫിന്‍റെ ശല്യം ഈയിടെയായി ഏറിയിട്ടുണ്ട്. അതൊന്ന് അവസാനിപ്പിക്കാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും?
ബദ്ര്‍ യുദ്ധാനന്തരം ഖുറൈശികളെ മുസ്ലിംകള്‍ക്കെതിരെ അക്രമത്തിനു പ്രേരിപ്പിക്കാന്‍ തന്നാലാവുന്നതെല്ലാം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ജൂത നേതാവായിരുന്ന കഅ്ബ്. അയാളുടെ ദ്രോഹം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയായിരുന്നു. സ്വന്തം വിശ്വാസവും ആദര്‍ശവും സംരക്ഷിച്ചു സമാധാനത്തോടെ കഴിയുന്ന മുസ്ലിംകളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ തന്ത്രം പണിയുകയായിരുന്നു അയാള്‍. കേള്‍ക്കേണ്ട താമസം മുഹമ്മദ്ബ്നു മസ്ലമ(റ) വിനയത്തോടെ പറഞ്ഞു: “യാ റസൂലല്ലാഹ്, അങ്ങ് അനുവദിക്കുകയാണെങ്കില്‍ ഞാന്‍ അക്കാര്യം നിര്‍വഹിക്കാം…’
നബി(സ്വ) ഇബ്നു മസ്ലമ(റ)ക്ക് സമ്മതം നല്‍കി.
ജനങ്ങള്‍ക്കെതിരെ ദ്രോഹത്തിന്‍റെ കുന്തമുന ഉയര്‍ത്തുന്ന കഅ്ബില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ ഇബ്നുമസ്ലമ പുറപ്പെട്ടു. സഹകാരികളായി ഉബാദ്ബ്നു ബിശ്ര്‍(റ) ഹാരിസ്ബ്നു ഔസ്(റ) അബൂ അബ്സ്ബ്നു ജബല്‍(റ) അബൂനാഇല(റ) എന്നീ നാല്‍വര്‍ സംഘത്തെ തെരഞ്ഞെടുത്തു. ഇതില്‍ അബൂനാഇല(റ) കഅ്ബിന്‍റെ മുലകുടി ബന്ധത്തിലെ സഹോദരന്‍ കൂടിയായിരുന്നു.
കൊട്ടാര സദൃശ്യമായ കഅ്ബിന്‍റെ വസതിയില്‍ ചെന്നു അവര്‍ പറഞ്ഞു:
“ഞങ്ങളാകെ വലഞ്ഞിരിക്കുന്നു. പ്രവാചകര്‍ എപ്പോഴും ധര്‍മം ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കും.. ഞങ്ങളിപ്പോള്‍ അങ്ങയുടെ അടുത്തുവന്നത് അല്‍പം ധാന്യം കടം ചോദിക്കാന്‍ വേണ്ടിയാണ്’
“നിങ്ങള്‍ക്ക് അയാളെ മടുക്കുമെന്ന് എനിക്കറിയാം’ ഗര്‍വോടെയും പരിഹാസത്തോടെയും കഅ്ബ് പറഞ്ഞു.
“എന്നാലും ഞങ്ങള്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന സ്ഥിതിക്ക് എന്തെങ്കിലുമൊന്ന് ആവാതെ പിന്മാറാന്‍ പറ്റില്ലല്ലോ. അതിരിക്കട്ടെ, പട്ടിണി മാറ്റാന്‍ ഒന്നോ രണ്ടോ വസ്ഖ് ധാന്യം കടമായി തന്നാല്‍ വലിയൊരു ഉപകാരമായിരുന്നു’
“ധാന്യമെല്ലാം തരാം. പക്ഷേ, പണയം തന്നേ പറ്റൂ. നിങ്ങളുടെ സ്ത്രീകളെ ഇവിടെ പണയമായി നല്‍കണം’
“അതുപറ്റില്ല, അറേബ്യയിലെ എണ്ണപ്പെട്ട സുമുഖനും സുന്ദരനുമായ താങ്കളുടെ പക്കല്‍ ഞങ്ങളുടെ സ്ത്രീകളെ ധാന്യത്തിന് പണയമായി നല്‍കുന്നത് ഞങ്ങള്‍ക്ക് അപമാനമല്ലേ…?’
“എന്നാല്‍ പിന്നെ മക്കളെ പണയം തരണം’
“അതും പറ്റില്ല. പിന്നീട് ഞങ്ങളുടെ സന്താനങ്ങളെ വസ്ഖിന്‍റെ പണയം എന്ന പേര് ജനം കല്‍പിച്ചു നല്‍കി പരിഹസിക്കാനിടവരും. ഞങ്ങള്‍ ഞങ്ങളുടെ ആയുധം പണയം തരാം, താങ്കളത് സ്വീകരിക്കണം’
“ശരി അങ്ങനെയാവട്ടെ, ആയുധവുമായി എപ്പോള്‍ വരും?’
“ഇന്നു രാത്രി’
മുഹമ്മദ്ബ്നു മസ്ലമ(റ)യുടെ തന്ത്രത്തിന്‍റെ ആദ്യഘട്ടം വിജയകരമായി. അദ്ദേഹം സഹചാരികളോട് പറഞ്ഞു: രാത്രി ആയുധങ്ങളുമായി നാം കഅ്ബിനടുത്ത് വരുമ്പോള്‍ ഞാന്‍ വെറുക്കപ്പെട്ടവന്‍റെ ശിരസ്സ് പിടിച്ചു ചുംബിക്കും പോലെ തല താഴ്ത്തും. അവന്‍റെ പിരടി വാളിനു പാകമായി ചാഞ്ഞുനില്‍ക്കവെ നിങ്ങള്‍ ജാഗ്രതപുലര്‍ത്തി കാര്യം നിര്‍വഹിക്കണം.
പറഞ്ഞുറച്ച പോലെ രാത്രി അവര്‍ ആയുധവുമായി അവന്‍റെ വസതിയിലെത്തി. കഅ്ബിനെ ഉമ്മറത്തേക്കു വിളിച്ചു. കസ്തൂരി പൂശിയ ശിരസ്സുമായി പരിസരമാകെ പരിമളം പരത്തി അവന്‍ ഒരു രാജാവിന്‍റെ ഗര്‍വോടെ തന്നെ ഇറങ്ങിവന്നു.
“ഹായ്, എന്തൊരു സുഗന്ധം! താങ്കളുടെ തല ഞാനൊന്ന് മുത്തട്ടെ. എനിക്കങ്ങൊന്ന് കുനിഞ്ഞുതന്നാലും.’
കഅ്ബിന് തന്നെക്കുറിച്ച് അഭിമാനം തോന്നി. പറഞ്ഞപോലെ അയാള്‍ നിന്നുകൊടുത്തു. ഇബ്നു മസ്ലമ(റ) തല പിടിച്ചു വാളിനു പാകമാക്കി. അരനിമിഷം! കൂട്ടുകാരില്‍ ഒരാള്‍ അത് വെട്ടി താഴെയിട്ടു. ഹബീബിന്‍റെ ഇംഗിതം പൂര്‍ത്തീകരിച്ചു. കുലദ്രോഹത്തിന്‍റെ പരിണതി. വിവരമറിഞ്ഞ ദൂതര്‍ റബ്ബിന് സ്തോത്രമോതി. ഇരുസംഘങ്ങള്‍ തമ്മില്‍ നാശകാരിയായ യുദ്ധത്തേക്കാള്‍ ചില തന്ത്രങ്ങള്‍കൊണ്ട് പ്രശ്നം ഒതുക്കുന്നതാണല്ലോ അഭികാമ്യം.
* * *
ഉഹ്ദിന്‍റെ രണഭൂമിയില്‍ മുസ്ലിം സൈന്യം അണി ചിതറിയപ്പോള്‍ തിരുനബി(സ്വ)ക്ക് കാവലായി പാറപോലെ ഉറച്ചുനിന്നവരില്‍ മുഹമ്മദ് ബ്നു മസ്ലമയും ഉണ്ടായിരുന്നു.
ഹിജ്റ ഏഴാം വര്‍ഷം നടന്ന ഖൈബറില്‍ ഇബ്നു മസ്ലമ(റ)യുടെ പോരു സുപ്രസിദ്ധം. ഖൈബറില്‍ ശത്രു സൈന്യത്തിന് സുരക്ഷിത കോട്ടകളുണ്ടായിരുന്നു. ദീര്‍ഘമായ പ്രതിരോധാനന്തരം അവ ഓരോന്നും മുസ്ലിം സൈന്യത്തിന് അധീനപ്പെട്ടു. ഒന്നാം കോട്ട വളഞ്ഞ സൈനികരില്‍ ഇബ്നു മസ്ലമ(റ)യുടെ സഹോദരന്‍ മഹ്മൂദുബ്നു മസ്ലമ(റ)യുമുണ്ടായിരുന്നു. കോട്ടമുകളില്‍ നിന്ന് ഓര്‍ക്കാപുറത്ത് ഒരു കല്ല്, താഴെ നില്‍ക്കുകയായിരുന്ന മഹ്മൂദ്(റ)ന്‍റെ ശിരസ്സിലേക്കിട്ടു ശത്രുക്കള്‍. തല തകര്‍ന്ന അദ്ദേഹം രക്തസാക്ഷിയായി.
പിറ്റേ ദിവസം മറ്റൊരു കോട്ടയില്‍ നിന്ന് ഒരു ജൂതനേതാവ് സായുധനായി അഹങ്കാരപൂര്‍വം മുസ്ലിംകളെ വെല്ലുവിളിച്ചു. തന്‍റെ പ്രൗഢി പ്രകീര്‍ത്തിച്ചു ഈരടികളുമായി ഇറങ്ങിവന്നു. ആ നിഗളിപ്പ് കണ്ട് സഹികെട്ട് തിരുദൂതര്‍ ആരാഞ്ഞു:
“ആരുണ്ട് അവനെ നേരിടാന്‍?’
“റസൂലേ, ഞാനായാലോ?
സമ്മതം വാങ്ങി ഇബ്നു മസ്ലമ(റ) അവനു നേരെ ചെന്നു. ഘോരമായ സംഘട്ടത്തിനൊടുവില്‍ ആ ധിക്കാരി നിലംപതിച്ചു.
നല്ല ഭയഭക്തി, സേവനതാല്‍പര്യം, വിശ്വസ്തത, സത്യസന്ധത തുടങ്ങിയ ഗുണവിശേഷങ്ങള്‍ നിമിത്തം ഖലീഫ ഉമര്‍(റ)ന്‍റെ അടുപ്പക്കാരനായിരുന്നു. ഖലീഫയുടെ ഏതു ആജ്ഞയും നടപ്പിലാക്കുമ്പോള്‍ മുഖം നോക്കാറുണ്ടായിരുന്നില്ല. ഈജിപ്തിലെ ഗവര്‍ണറായിരുന്ന അംറുബ്നുല്‍ ആസ്വ്(റ)നെ കുറിച്ച് ചില ആരോപണങ്ങള്‍ തദ്ദേശീയര്‍ ഉന്നയിച്ചു. അതിലെ ശരിതെറ്റുകള്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഖലീഫ ഉമര്‍(റ) നിയോഗിച്ച ഏകാംഗ കമ്മീഷന്‍ ഇബ്നു മസ്ലമ(റ)യായിരുന്നു.
അദ്ദേഹം ഈജിപ്തിലെ അംറ്(റ)ന്‍റെ വസതിയില്‍ ചെന്നു. ഭക്ഷണ നേരമായപ്പോള്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ തീന്‍മേശയില്‍ നിരന്നു. ഇരുവരും കഴിക്കാനിരുന്നു. വിഭവങ്ങളൊന്നും ശ്രദ്ധിക്കാതെ ഇബ്നു മസ്ലമ(റ) കൈയില്‍ കരുതിയിരുന്ന സഞ്ചിയില്‍ നിന്ന് ഒരു പൊതിയെടുത്തു അഴിച്ചു. ഉണക്ക റൊട്ടി, തൊട്ടുകൂട്ടാന്‍ അല്‍പം ഉപ്പും. സംതൃപ്തിയോടെ ഭക്ഷിക്കാന്‍ തുടങ്ങി.
“എന്‍റെ ഭക്ഷണം കഴിക്കരുതെന്ന് ഉമര്‍(റ) നിങ്ങളോട് പറഞ്ഞിരുന്നോ?’
“താങ്കളുടെ ഭക്ഷണം കഴിക്കുന്നത് അദ്ദേഹം വിലക്കിയിട്ടില്ലെങ്കിലും അതുതന്നെ കഴിക്കണമെന്ന് കല്‍പിച്ചിട്ടില്ല’
നിരാശനായ അംറ്(റ) പറഞ്ഞു: “ഉമറിന്‍റെ കീഴുദ്യോഗസ്ഥനാകേണ്ടി വന്നത് നമ്മുടെ വിധി. എന്‍റെ ഉപ്പ സ്വര്‍ണക്കസവ് നെയ്ത പട്ടുപുടവയണിഞ്ഞ് മക്കയില്‍ പത്രാസോടെ നടന്ന കാലത്ത് ഖത്താബും പുത്രന്മാരും ഉടുതുണിക്ക് മറുതുണിയില്ലാതെ, ഉടുത്തും ഉടുക്കാതെയും അര്‍ധനഗ്നരായി നടക്കുന്നത് ഞാന്‍ കണ്ടിരുന്നു.’
ഈ കുറ്റം പറച്ചില്‍ ഇബ്നു മസ്ലമ(റ)ക്ക് തീരെ പിടിച്ചില്ല. അദ്ദേഹം പ്രതികരിച്ചു: നിര്‍ത്ത്! ആസ്വ്ബ്നു വാഇല്‍ എന്ന നിന്‍റെ പിതാവും നരകത്തിലേക്കാണു പോയത്. നിങ്ങളുടെ സ്ഥിതിയോ? ഇന്ന് ഗവര്‍ണറായിരുന്നില്ലെങ്കില്‍ ആടുകളെ കറന്നും അവയുടെ ഒട്ടിയ അകിടുനോക്കി നെടുവീര്‍പ്പിട്ടും മക്കയിലെ തെരുവുകളില്‍ നീ അലയുന്നത് കാണാമായിരുന്നില്ലേ…
* * *
സഅ്ദുബ്നു അബീ വഖാസ്(റ) കൂഫയില്‍ സാമാന്യം നല്ലൊരു വീട് നിര്‍മിച്ച വിവരം ഉമര്‍(റ) അറിയുന്നു. ഭരണീയരെക്കാള്‍ ഭരണാധികാരികള്‍ ഒട്ടും ഉയര്‍ന്നുകൂടാ എന്ന നിര്‍ബന്ധമുള്ള ഉമര്‍(റ)ന് അത് ഇഷ്ടമായില്ല. ആ വീട് തീയിട്ടു നശിപ്പിക്കാന്‍ ഉമര്‍(റ) ഇബ്നു മസ്ലമ(റ)യെ നിയോഗിച്ചു. അദ്ദേഹം കൂഫയില്‍ ചെന്നു. അത് പൊളിച്ചുകളഞ്ഞു. തന്‍റെ വീട് തകര്‍ക്കുന്നത് സഅ്ദ്(റ) നിര്‍വികാരനായി നോക്കിനിന്നു. അവര്‍ക്കാര്‍ക്കും പരസ്പരം ശത്രുതയോ വിദ്വേഷമോ വെറുപ്പോ ഒന്നുമില്ല. മാനവ സമൂഹത്തിനുവേണ്ടി നിസ്തുലവും മാതൃകാപരവുമായ ഒരു ചരിത്രരചന നടത്തുകയായിരുന്നു അവര്‍.
ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ വഫാതാനന്തരമുണ്ടായ കലുഷിതമായ അന്തരീക്ഷത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുനിന്നു. മുസ്ലിം ലോകത്ത് കലാപം വ്യാപിച്ചപ്പോള്‍ ഇബ്നു മസ്ലമ(റ) തന്‍റെ പടവാള്‍ ഒരു പാറയില്‍ അടിച്ചുപൊട്ടിച്ചു. പകരം ഒരു മരക്കഷ്ണമെടുത്ത് വാള് രൂപത്തിലാക്കി വീടിന്‍റെ ഉമ്മറത്ത് തൂക്കിയിട്ടു.
“എന്തിനാണ് നല്ലൊരു വാള്‍ കല്ലില്‍ തല്ലിത്തകര്‍ത്തത്?’ ആരോ ചോദിച്ചു.
അദ്ദേഹം പറഞ്ഞു: “മുത്ത് റസൂല്‍(സ്വ) എനിക്കാ വാള്‍ സമ്മാനിച്ചപ്പോള്‍ ഇങ്ങനെ ഉപദേശിച്ചിരുന്നു: മുശ്രിക്കുകള്‍ യുദ്ധത്തിന് മുതിരുമ്പോഴൊക്കെയും നീ ഇതുകൊണ്ടു പോരാടണം. മുസ്ലിം സമൂഹം പരസ്പരം യുദ്ധം ആരംഭിക്കുന്ന കാലത്ത് ഈ വാള്‍ പാറയിലടിച്ച് പൊട്ടിച്ച് സ്വന്തം കൂരയില്‍ സ്വസ്ഥത തേടി മരണം വരെയോ വധിക്കപ്പെടുന്നതുവരെയോ ഇരിക്കുക!’
സിറിയക്കാരായ കലാപകാരികളുടെ കൈകളാല്‍ ഹിജ്റ നാല്‍പത്തിയാറാം വര്‍ഷം മദീനയിലെ സ്വന്തം വീട്ടില്‍ വധിക്കപ്പെടുവോളം ആ സാത്വികന്‍ ജീവിച്ചു. എഴുപത് വയസ്സായിരുന്നു അന്നദ്ദേഹത്തിന്.
(അല്‍ഇസ്വാബ, സുവറുന്‍ മിന്‍ ഹയാതിസ്വഹാബ)

ടിടിഎ ഫൈസി പൊഴുതന

Exit mobile version