റമളാനും അനുഷ്ഠാന മുറകളും

 

മാസപ്പിറവി ദർശിച്ചാൽ الله اكبر اللَّهُمَّ أَهِلَّهُ علَيْنَا بِالأَمْنِ والإِيمَانِ، وَالسَّلامَةِ والإِسْلامِ، والتوفيق لما تحب وترضي ربنا وربك الله.
الله اكبر ولا حول ولا قوة الا بالله.
اللهم اني اسألك خير هذا الشهر واعوذ بك من شر القدر وشر المحشر.
. എന്നും هلا ل خير ورشد എന്നു രണ്ടു തവണയും آمنت بالذي خلقك എന്നു മൂന്നു തവണയും ചൊല്ലണം. തുടർന്ന് ഒരു തവണ
الحمد لله الذي ذهب بشعبان وجاء بشهر رمضان. എന്നും ചൊല്ലൽ പ്രത്യേകം സുന്നത്തുണ്ട് (നിഹായ 3/157).
മാസപ്പിറവി സംബന്ധിച്ച വിവരം ലഭിച്ച അന്ധനും നേരിട്ടു കാണാൻ അവസരം ലഭിക്കാത്ത മറ്റുള്ളവർക്കും ഉപര്യുക്ത പ്രാർത്ഥന സുന്നത്തുണ്ടെന്ന് ശബ്റാമല്ലസി (3/157) അഭിപ്രായപ്പെട്ടിട്ടുണ്ട്. സൂറത്തുൽ മുൽക് (തബാറക) കൂടി ഓതൽ പുണ്യകരമാണെന്ന് ഇമാം ദമീരിയും (അന്നജ്മുൽ വഹ്ഹാബ് 3/282) ശിർബീനിയും (മുഗ്നി 2/146) രേഖപ്പെടുത്തിയിട്ടുണ്ട്.
ശാരീരിക ക്ഷമതയുള്ള, എട്ടാം വയസ്സിലേക്കു പ്രവേശിച്ച കുട്ടികളെ കൊണ്ട് നോമ്പെടുപ്പിക്കണം. പത്തു വയസ്സ് പൂർത്തിയായിട്ടും നോമ്പിനു വിമുഖത കാട്ടുന്ന ആരോഗ്യമുള്ള കുട്ടികളെ രക്ഷിതാക്കൾ ശിക്ഷിക്കണം (തുഹ്ഫ 3/429). നോമ്പുമൂലം ശക്തമായ പ്രയാസമനുഭവിക്കുന്ന രോഗിക്കു നോമ്പൊഴിവാക്കാം. പ്രയാസം കാരണം ഇടക്കു നോമ്പൊഴിവാക്കേണ്ടി വന്നാൽ അത്രയും സമയത്തിന് തുല്യമായ പ്രതിഫലം ലഭിക്കും (ഫത്ഹുൽ ജവാദ് 1/293).

നിയ്യത്ത്

റമളാൻ, നേർച്ച, പ്രായശ്ചിത്ത നോമ്പ്, റമളാനിന്റെ ഖളാഅ് തുടങ്ങി നിർബന്ധമായ എല്ലാ നോമ്പിനും രാത്രി (സൂര്യാസ്തമയം മുതൽ ഫജ്റിനു തൊട്ടുമുമ്പുവരെയുള്ള സമയം) തന്നെ ഓരോ ദിവസത്തിനും പ്രത്യേകമായി നിയ്യത്ത് ചെയ്തിരിക്കമെന്നാണ് നമ്മുടെ മദ്ഹബ് (തുഹ്ഫ 3/386-387, നിഹായ 3/158).
നിയ്യത്ത് മറന്നുപോയാൽ തുടർന്നുള്ള പകലിൽ നോമ്പുകാരനെ അനുകരിച്ച് എല്ലാ നിയന്ത്രണങ്ങളും പാലിച്ച് കഴിയണമെന്നും പിന്നീട് ആ ദിവസത്തെ നോമ്പ് കടംവീട്ടുകയും വേണമെന്നാണ് നിയമം (തുഹ്ഫ 3/433, നിഹായ 3/188). എന്നാൽ ഇത് റമളാൻ മാസത്തിൽ നിർവഹിക്കുന്ന നോമ്പിനു മാത്രം ബാധകമാണ് (തുഹ്ഫ 3/434, നിഹായ 3/189). രാത്രി ബാക്കിയുണ്ടെന്ന ഉറപ്പോ അന്വേഷണത്തിലൂടെ എത്തിപ്പെട്ട ധാരണയോ ഉള്ളപ്പോഴേ നിയ്യത്തിനു നിയമ സാധുതയുള്ളൂ. നിയ്യത്ത് ഫജ്‌റിനോടടുപ്പിച്ചു ചെയ്യാനായി വൈകിക്കുന്നത് സുരക്ഷിതമല്ല (അൽഇംദാദ് 4/402-403, ഹാശിയതു ഇബ്‌നി ഖാസിം അലത്തുഹ്ഫ 3/387). എന്നാൽ നിയ്യത്ത് ചെയ്യുന്ന വേളയിൽ സംശയമില്ലാതിരിക്കുകയും നിയ്യത്ത് ചെയ്തത് രാത്രിയിൽ തന്നെയായിരുന്നോ അല്ലെയോ എന്ന് പിന്നീട് സംശയമുണ്ടാവുകയും ചെയ്യുന്നത് നോമ്പിനെ ബാധിക്കില്ല (അൽഇംദാദ് 4/402-403, തുഹ്ഫ 3/387-388, അൽഹവാശിൽ മദനിയ്യ 2/172).
വ്രതനാളുകളിലെ നിയ്യത്ത് പ്രശ്‌നം പല പുകിലുകളുമുണ്ടാക്കും. നിയ്യത്തിലെ സങ്കീർണത കണക്കിലെടുത്ത്, നോമ്പ് തുടങ്ങുന്ന ആദ്യ ദിവസം തന്നെ റമളാനിലെ എല്ലാ ദിവസങ്ങളിലെയും നോമ്പനുഷ്ഠിക്കാൻ ഞാൻ കരുതിയെന്ന് നിയ്യത്ത് വെക്കാൻ നമ്മുടെ ഇമാമുകളിൽ ചിലർ (അൽമിൻഹാജുൽ ഖവീം 244, ഫത്ഹുൽ മുഈൻ 188) നിർദേശിച്ചിട്ടുണ്ട്. മാലികീ മദ്ഹബിലേക്കു ചുവടുമാറുകയാണ് ഇതിന്റെ ഫലം. രാത്രി പിന്നിട്ട ശേഷം മാത്രം നിയ്യത്തിന്റെ കാര്യം ഓർമ വന്നവർക്ക് അപ്പോൾ തന്നെ നിയ്യത്ത് ചെയ്തു നോമ്പ് പ്രതിഫലാർഹമാക്കുന്നത് സുന്നത്താണെന്നു ഇമാം നവവിയും (ശർഹുൽ മുഹദ്ദബ് 6/299) രേഖപ്പെടുത്തിയിട്ടുണ്ട്.
പക്ഷേ ആദ്യ രീതിയിലാകുമ്പോൾ മാലികീ സരണി അനുസരിച്ചും രണ്ടാം രൂപത്തിൽ ഹനഫീ ധാര അനുകരിച്ചുമാണ് താൻ വ്രതമാചരിക്കുന്നതെന്ന അവബോധത്തോടെയായിരിക്കണം നിയ്യത്ത് മറന്ന ദിവസത്തെ നോമ്പ്. അല്ലാതിരുന്നാൽ തെറ്റായ ആരാധനയിൽ ഏർപ്പെട്ട കുറ്റം ചാർത്തപ്പെടും (അൽഇംദാദ് 4/399-400, അൽഹവാശിൽ മദനിയ്യ 2/172).
ഇടതടവില്ലാതെ, നൈരന്തര്യമുള്ള എല്ലാ നോമ്പുകൾക്കും തുടക്ക ദിവസത്തെ ഒറ്റ നിയ്യത്ത് തന്നെ മതിയെന്നാണ് മാലികീ മദ്ഹബിൽ പ്രബലം. എങ്കിലും ഓരോ ദിവസവും പ്രത്യേകം പ്രത്യേകം നിയ്യത്ത് സുന്നത്താണെന്ന് അവർ കരുതുന്നു. റമളാൻ നോമ്പ്, റമളാൻ നോമ്പ് സംഭോഗം വഴി നഷ്ടപ്പെടുത്തിയതിന്റെയോ, ഒരു വിശ്വാസിയെ കൊലപ്പെടുത്തിയതിന്റെയോ, ഭാര്യയോട് ‘ളിഹാർ’ വചനം (നിന്റെ ദേഹം മാതൃ ശരീരം പോലെ ലൈംഗിക വൃത്തിക്കു നിഷിദ്ധമാണെന്ന്) പറഞ്ഞുപെട്ടതിന്റെയോ പ്രായശ്ചിത്തമായി നിർവഹിക്കുന്ന നോമ്പുകളെല്ലാം ഈ ഒറ്റത്തവണ തീർപ്പിന്റെ പരിധിയിൽ പെടും. അപ്പോൾ റമളാനിന്റെ ആദ്യ രാവിൽ റമളാൻ നോമ്പ് കരുതിയ വ്യക്തിക്ക് ആ ഒരു മാസത്തെ നോമ്പുകൾക്ക് ആ മദ്ഹബ് പ്രകാരം മറ്റൊരു നിയ്യത്ത് നിർബന്ധമില്ല.
എന്നാൽ ഏതെങ്കിലും കാരണത്താൽ തുടർച്ച നഷ്ടപ്പെടുന്ന സാഹചര്യങ്ങളുണ്ടായാൽ നിയ്യത്ത് പുതുക്കേണ്ടി വരും. ഉദാഹരണത്തിന്, റമളാൻ വ്രതം ഒറ്റ നിയ്യത്തുകൊണ്ട് തുടങ്ങിയ സ്ത്രീക്ക് ഇടക്കാലത്ത് ആർത്തവം മൂലം ആറോ ഏഴോ ദിവസങ്ങളിൽ നോമ്പ് നഷ്ടപ്പെട്ടാൽ ശുദ്ധിയായ ശേഷം റമളാനിൽ നിന്നു ശേഷിക്കുന്ന ദിവസങ്ങളിലുള്ള നോമ്പിന് പഴയ നിയ്യത്തിന്റെ ആനുകൂല്യം നഷ്ടപ്പെടും. യാത്രയോ രോഗമോ ന്യായമായ മറ്റു കാരണങ്ങളുണ്ടായിട്ടോ അല്ലാതെയോ ഒരു ദിവസത്തെ നോമ്പെങ്കിലും നഷ്ടപ്പെട്ടാലും സാങ്കേതികമായി തുടർച്ച നഷ്ടപ്പെട്ടതിനാൽ നിയ്യത്ത് പുതുക്കണം. ഇങ്ങനെ പുതുക്കിയതിന് ശേഷമുള്ള ദിവസങ്ങളുടെ തുടർച്ചക്ക് വിഘാതമൊന്നും സംഭവിച്ചില്ലെങ്കിൽ നിയ്യത്ത് അവസാനം വരെ നിലനിൽക്കും (ബുൽഗതുസ്സാലിക് 1/697).

നിയ്യത്തും മദ്ഹബ് മാറ്റവും

മദ്ഹബ് മാറ്റത്തിന്റെ പെരുമാറ്റച്ചട്ട പ്രകാരം ഉദ്ദിഷ്ട കാര്യം പൂർണമായും പുതിയ മദ്ഹബ് പ്രകാരം പൂർത്തിയാക്കണം. തദടിസ്ഥാനത്തിൽ, നിയ്യത്ത് പ്രതിസന്ധി മറികടക്കാനായി മാലികീ ധാരയിലേക്കു മാറുമ്പോൾ ആ മദ്ഹബ് പ്രകാരം നോമ്പിന്റെ ചിട്ടവട്ടങ്ങൾ പാലിക്കണം. നോമ്പ് നഷ്ടപ്പെടുത്തുന്ന കാര്യങ്ങളിലുള്ള വ്യത്യാസങ്ങളാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്.
ശാഫിഈ മദ്ഹബിനെ അപേക്ഷിച്ച് അൽപ്പം കടുത്തതാണ് മാലികീ മദ്ഹബിലെ വ്രതജാഗ്രത. അവിചാരിതമായി പോലും ദ്രാവകാവസ്ഥയിലുള്ള വല്ലതും തൊണ്ടയിലേക്ക് ഇറങ്ങിയാൽ നോമ്പ് നഷ്ടപ്പെടും. കണ്ണെഴുതിയതിന്റെയോ കണ്ണിലൊഴിച്ച മരുന്നിന്റെയോ സ്വാധീനം തൊണ്ടയറിഞ്ഞാലും പ്രശ്‌നമാണ്.
മദജല സ്രാവവും സോപാധികമായി അവരുടെ മദ്ഹബു പ്രകാരം നോമ്പ് നഷ്ടപ്പെടുത്തും. ചുംബനം, സ്പർശനം, തുടയിടുക്കുകളിലോ മറ്റോ ഉള്ള കാമകേളികൾ തുടങ്ങിയവ നിമിത്തമായി ഉറക്കത്തിലല്ലാതെ മദജലം (മദ്‌യ്) സാധാരണമായ ആനന്ദരീതിയിൽ സ്രവിക്കുന്നതാണ് ‘സോപാധികം’ കൊണ്ടുദ്ദേശിച്ചത്. അപ്പോൾ ലൈംഗിക താൽപര്യത്തോടെയുള്ള നോട്ടം, കാമചിന്ത, സല്ലാപം തുടങ്ങിയവ മദജല സ്രാവത്തിൽ കലാശിച്ചാലും നോമ്പു മുറിയില്ല (അശ്ശർഹുൽ കബീർ ഹാശിയതു സ്വാവി സഹിതം 1/523).
ഇമാം ഇബ്‌നു ഹജർ(റ) തുഹ്ഫ(3/409)യിൽ മാലികീ മദ്ഹബിൽ മദജല സ്രാവം കാരണം നോമ്പ് നഷ്ടപ്പെടുമെന്നു സൂചിപ്പിച്ചത് ഉപര്യുക്ത ഉപാധികൾ കൂടി ഉദ്ദേശിച്ചാണെന്നു വേണം ഗ്രഹിക്കാൻ.
മാലികീ ധാരയനുസരിച്ച്, ഭക്ഷണം തിളപ്പിക്കുമ്പോഴുണ്ടാവുന്ന ആവി, സുഗന്ധ കൊള്ളികൾ (ബുഖൂർ) പുകയ്ക്കുമ്പോൾ ഉയരുന്ന പുക തുടങ്ങിയവ മൂക്കിലൂടെ ബോധപൂർവം ശ്വസിക്കുന്നതും അപകടമാണ്. മണം മാത്രം ആസ്വദിക്കുന്നത് കറാഹത്താണ്. എന്നാൽ വിറകു കത്തിച്ചുണ്ടാവുന്ന പുക, വഴിയോരങ്ങളിലെ പൊടിപടലങ്ങൾ എന്നിവ ബോധപൂർവം ശ്വസിച്ചു കയറ്റിയാലും പ്രശ്‌നകാരിയല്ല (ബുൽഗതുസ്സാലിക് 698-700).
ഇതിനെക്കാൾ ഗൗരവം നോമ്പുമായി ബന്ധപ്പെട്ട പ്രായശ്ചിത്ത പ്രശ്നമാണ്. ബോധപൂർവം അന്നപാനീയങ്ങൾ വായവഴി വയറ്റിലേക്ക് ഇറക്കി നോമ്പ് മുറിച്ചവർക്കും കഫ്ഫാറത്ത് നിർബന്ധമാണെന്നാണ് അവരുടെ പക്ഷം (ബുൽഗതുസ്സാലിക് 1/706709)
നിയ്യത്ത് വിട്ടുപോയവർക്ക് ഉച്ചക്ക് മുമ്പായി ഓർമ വന്നാൽ ഹനഫീ മദ്ഹബിലേക്കു മാറിയും സുരക്ഷിതരാകാമെന്നു നാം കണ്ടു. റമളാൻ നോമ്പിന് ഓരോ ദിവസവും പ്രത്യേകം നിയ്യത്ത് വേണമെന്ന നിർബന്ധം നമ്മുടെ മദ്ഹബിലേതു പോലെ അവർക്കും ഉണ്ടെങ്കിലും (അദ്ദുർറുൽ മുഖ്താർ ശർഹു തൻവീരിൽ അബ്‌സ്വാർ 1/143) സൂര്യാസ്തമയത്തിനു ശേഷം മുതൽ പകൽ ഉച്ചക്ക് മുമ്പായി നിയ്യത്ത് ചെയ്താൽ മതിയെന്നാണ് ഹനഫീ ഭാഷ്യം. അവിടെയും അനുകരണ മര്യാദകൾ അറിയുകയും പാലിച്ചിരിക്കുകയും വേണം. ഉച്ചകൊണ്ടു വിവക്ഷ ളുഹ്ർ നിസ്‌കാരത്തിന്റെ സമയമല്ലെന്നു പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഇമാം ഇബ്‌നു ആബിദീൻ (റദ്ദുൽ മുഹ്താർ 2/377) വിശദീകരിക്കുന്നതിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്: ഫജ്റ് മുതൽ (സൂര്യോദയം മുതലല്ല) സൂര്യാസ്തമയം വരെയുള്ള സമയത്തെ സമമായി പകുത്താൽ പകുതിയിലേറെ സമയം ബാക്കിയാവുന്നതു വരെ മാത്രമേ നിയ്യത്തിനു സാധുതയുള്ളൂ. അപ്പോൾ സ്വുബ്ഹ് വാങ്ക് അഞ്ചര മണിക്കും മഗ്‌രിബ് ആറരക്കും ആണെന്നു സങ്കൽപിച്ചാൽ പകൽ പതിമൂന്നു മണിക്കൂറാണെന്നു ഗ്രഹിക്കാം. ഇതിന്റെ നേർപാതി ആറര മണിക്കൂറും. തദടിസ്ഥാനത്തിൽ 12 മണിക്കു മുമ്പെങ്കിലും നിയ്യത്ത് ചെയ്തില്ലെങ്കിൽ അസാധുവായി കണക്കാക്കും.
റമളാൻ നോമ്പ്, നിർണിത നേർച്ച നോമ്പ്, ഐച്ഛിക വ്രതങ്ങൾ എന്നിവക്ക് മാത്രമേ രാത്രി നിയ്യത്ത് വേണ്ടതില്ലെന്ന ആനുകൂല്യം അവരുടെ മദ്ഹബിലുള്ളൂ. ഇതര നിർബന്ധ നോമ്പുകളിൽ ഫജ്‌റിനു മുമ്പേ നിയ്യത്ത് വേണം (റദ്ദുൽ മുഹ്താർ 2/380).

വ്രതം വിഫലമാവുന്ന കാര്യങ്ങൾ

ശരീരത്തിന്റെ ‘അകം’ എന്നു വിളിക്കാവുന്ന പരിധിയിലേക്ക് ‘സ്ഥൂല വസ്തു’ എന്നു വിളിക്കാവുന്നത് പ്രവേശിക്കുകയാണ് നോമ്പ് മുറിക്കുന്ന കാര്യങ്ങളുടെ മർമം. അകത്തിന്റെ (ജൗഫ്) പരിധിയിൽ കർമശാസ്ത്ര പണ്ഡിതർ എണ്ണിപ്പറഞ്ഞത് ചെവിയുടെ അന്തർ ഭാഗം, തൊണ്ടയുടെ അറ്റം, മൂക്കിന്റെ പാലത്തിന്റെ മറുകര, സ്തന നാളി, യോനിയുടെ ഉൾവശം (കാലുകളിൽ ഊന്നിയിരുന്നാൽ പ്രകടമാക്കാത്ത ഭാഗം), മൂത്രനാളി, തലയോട്ടി, ഗുദത്തിന്റെ ഉൾവശം, വയറ്, മൂത്രസഞ്ചി, കുടൽ എന്നിവയാണ് (അൽമിൻഹാജുൽ ഖവീം മൗഹിബ സഹിതം 4/186-187, തുഹ്ഫ 3/402-403).
മേൽ ഉപാധിയനുസരിച്ച് നോമ്പ് മുറിക്കുന്നവയായി കർമശാസ്ത്ര പണ്ഡിതർ പ്രത്യേകം പരാമർശിക്കുന്ന ചില കാര്യങ്ങൾ പരിശോധിക്കാം.

വസ്തി: ഗുദം, മൂത്രനാളം, യോനി എന്നിവയിലൂടെ ദ്രാവക രൂപത്തിലുള്ള മരുന്നുകൾ പ്രവേശിപ്പിക്കുന്നതിന് വസ്തി എന്നു പറയുന്നു. മൃഗങ്ങളുടെ മൂത്ര സഞ്ചി ഈ പ്രക്രിയക്ക് ഉപയോഗിച്ചിരുന്നതിനാലാണ് വസ്തി എന്ന പേരു വന്നത്. വസ്തി മൂലം വ്രതം നഷ്ടപ്പെടുന്നതു പോലെ തന്നെ ഗുദത്തിലേക്കോ യോനിയുടെ അന്തർ ഭാഗത്തേക്കോ വിരലഗ്രം കയറ്റിയാലും നോമ്പ് അസാധുവാകും. അതിനാൽ ശൗചം ചെയ്യുമ്പോൾ ജാഗ്രത വേണമെന്നും മലവിസർജനം സാധ്യമെങ്കിൽ രാത്രിയിൽ നിർവഹിക്കുന്നതാണ് അഭികാമ്യമെന്നും ഇമാമുമാർ (ഫതാവൽ കുബ്‌റ 2/74, മൗഹിബ 4/188) ഓർമിപ്പിക്കുന്നു.

നസ്യം: ശിരോ രോഗങ്ങൾ ഭേദമാക്കാൻ മൂക്കിലൂടെ മരുന്നു പ്രവേശിപ്പിച്ചുള്ള പഞ്ചകർമ ചികിത്സയാണ് നസ്യം. ഇതും റമളാന്റെ പകലുകളിൽ ഉപേക്ഷിക്കാത്തപക്ഷം നോമ്പ് അസാധുവാകും. മൂക്കിന്റെ പാലത്തിന്റെ പരിധിയും വിട്ട് എന്തെങ്കിലും വസ്തുക്കൾ കയറിയാലാണു നോമ്പ് മുറിയുക (തുഹ്ഫ 3/402, അൽമിൻഹാജുൽ ഖവീം 246).

വമനം: ചികിത്സാവശ്യങ്ങൾക്കായി കൃത്രിമമായി ഛർദിപ്പിക്കുന്നതിനാണ് വമനമെന്നു പറയുന്നത്. ബോധപൂർവം കൃത്രിമമായി ഛർദിയുണ്ടാക്കുന്നതും വ്രതം നഷ്ടപ്പെടുത്തും (തുഹ്ഫ 3/398).
വഴിയോരങ്ങളിലെ പൊടിപടലങ്ങൾ, മര-ധാന്യ മില്ലുകളിലും മറ്റുമുണ്ടാവുന്ന പൊടികൾ എന്നിവ വായിലൂടെ അകത്തേക്കു കടന്നാൽ നോമ്പ് മുറിയില്ല. കരുതിക്കൂട്ടിയല്ലെങ്കിൽ എത്ര അധികമാണെങ്കിലും, അകത്തേക്കു കടത്താനായി മനഃപൂർവം വായ തുറന്നിട്ടതാണെങ്കിൽ അൽപ്പം മാത്രം അകത്തേക്കു കടന്നാലും നോമ്പ് മുറിയില്ലെന്നാണു ഇബ്‌നു ഹജർ(റ)ന്റെ പക്ഷം (തുഹ്ഫ 3/403-404 നോക്കുക). എന്നാൽ എത്ര അധികമുണ്ടായാലും കരുതിക്കൂട്ടി കയറാൻ അനുവദിച്ചതാണെങ്കിൽ പോലും നോമ്പിനെ ബാധിക്കുകയില്ലെന്ന ഉദാര സമീപനമാണ് ഇമാം റംലി (നിഹായ 3/168-169) സ്വീകരിച്ചത് (അൽമവാഹിബുൽ മദനിയ്യ 4/194).

നോമ്പും രതിയും

വ്രതത്തിന്റെ ആത്മാവിനു വിരുദ്ധമാണ് ലൈംഗികത. അതിനാൽ രതിയും രതിചിന്തകളും വ്രതമനുഷ്ഠിക്കുന്നവർ വെടിയണമെന്ന ശാസനയുണ്ട്. ഗുദ-യോനീ പ്രവേശം, തന്റെയോ ഭാര്യയുടെയോ കൈകൊണ്ടു സ്ഖലിപ്പിക്കുക തുടങ്ങിയവ വ്രതം നഷ്ടപ്പെടുത്തുന്ന കുറ്റകൃത്യങ്ങളാണ്. വുളൂ നഷ്ടപ്പെടും വിധത്തിലുള്ള സ്പർശനം നിമിത്തമായി സ്ഖലിച്ചാൽ നോമ്പ് മുറിയും. എന്നാൽ സ്പർശനമില്ലാതെയുള്ള കെട്ടിപ്പിടുത്തം, സഹശയനം, കാമം ജനിപ്പിക്കുന്ന വെറും നോട്ടം, കാമചിന്ത എന്നിവ കൊണ്ടുമാത്രം സ്ഖലനം സംഭവിച്ചാൽ നോമ്പിനു ക്ഷതമേൽക്കില്ലെങ്കിലും പിന്നീടു ഖളാഅ് വീട്ടൽ സുന്നത്തുണ്ട് (തുഹ്ഫ 3/409-410). ആവർത്തിച്ചുള്ള നോട്ടമോ കാമചിന്തയോ മൂലമാണ് സ്ഖലിച്ചതെങ്കിലും വിധി ഇതുതന്നെ. അതേസമയം ആവർത്തിച്ചുള്ള കാമോദ്ദീപക കാഴ്ചയും ‘കിനാക്ക’ളും പുടവക്കു പുറത്തുള്ള കെട്ടിപ്പിടുത്തവും കുറ്റകരമാണെന്നു ശൈഖുൽ ഇസ്‌ലാമും (അസ്‌നൽ മത്വാലിബ് 1/414), ഇബ്‌നു ഹജറും (അൽമിൻഹാജുൽ ഖവീം അൽമവാഹിബുൽ മദനിയ്യ സഹിതം 4/181) രേഖപ്പെടുത്തിയിട്ടുണ്ട്. ആശ്ലേഷണം പ്രത്യേകം പരാമർശിക്കാതെ ഇമാം റംലിയും (നിഹായ 3/174) മേൽ വിധി അടയാളപ്പെടുത്തിയതു കാണാം.
എന്നാൽ ദർശനവും കാമചിന്തയും സ്ഖലനത്തിൽ കലാശിക്കുമെന്നുള്ള നേരിട്ടുള്ള അനുഭവമുണ്ടായിരുന്നിട്ടും അത് അവഗണിച്ച് നോക്കിയോ ചിന്തിച്ചോ സ്ഖലിച്ചാൽ നോമ്പ് നഷ്ടപ്പെടില്ലെന്ന് ഇബ്‌നു ഹജറും (തുഹ്ഫ 3/410) നഷ്ടപ്പെടുമെന്ന് ജമാലുദ്ദീനു റംലിയും (നിഹായ 3/174) പിതാവായ ശിഹാബുദ്ദീനു റംലിയും (ഹാശിയതു റൗള് 1/414) പറയുന്നു. നോട്ടമോ പുടവക്കു പുറത്തുള്ള സഹശയനമോ ആശ്ലേഷമോ കൊണ്ട് സ്ഖലിപ്പിക്കുക ഉദ്ദേശ്യമുണ്ടായിരിക്കുകയും സ്ഖലിക്കുകയും ചെയ്താൽ നോമ്പ് നഷ്ടപ്പെടുമെന്ന് ഇബ്നു ഖാസിം (ഹാശിയതു തുഹ്ഫ 3/409) രേഖപ്പെടുത്തുകയുണ്ടായി (അൽഹവാശിൽ മദനിയ്യ 2/174).
നിർബന്ധ നോമ്പിനിടയിൽ ചുംബനമടക്കമുള്ള, ശരീരത്തിൽ നേരിട്ടുള്ള ഏതു തരം സ്പർശനവും രതിയിലേർപ്പെടുന്നതിലേക്കു വഴുതുമെന്നോ സ്ഖലനത്തിൽ കലാശിക്കുമാറുള്ള ലൈംഗികോത്തേജനം ഉണ്ടാക്കുമെന്നോ ആശങ്കയുണ്ടെങ്കിൽ കുറ്റകരമായ കറാഹത്താണ്. മേൽ ആശങ്ക അന്യമാണെങ്കിൽ കുറ്റകരമല്ലെങ്കിലും ഒഴിവാക്കുന്നതാണ് അഭികാമ്യം (നിഹായ 3/174, മുഗ്‌നി 2/159-160, തുഹ്ഫ 3/410-411).
രാത്രി ശേഷിക്കേ ലൈംഗിക കേളിയിൽ ഏർപ്പെട്ട് ഫജ്റിനു മുമ്പായി പിന്തിരിയുകയും ഫജ്റിനു ശേഷം സ്ഖലിക്കുകയും ചെയ്താൽ കുറ്റക്കാരനാകുന്നതോ നോമ്പ് നഷ്ടപ്പെടുന്നതോ അല്ല (തുഹ്ഫ 3/410). ഫജ്റിനു മുമ്പു നടന്ന ശാരീരിക വേഴ്ച ഉണ്ടാക്കിയ രതിമൂർച്ചയുടെ തുടർച്ചയായുള്ള സ്ഖലനമാണെങ്കിൽ പോലും വിധിയിൽ മാറ്റമില്ല. അതേസമയം പകലിൽ സഹധർമിണിയെ ചുംബിക്കുകയും കാമാവശനാവുകയും വ്രതം നഷ്ടപ്പെടുമെന്ന ആശങ്കമൂലം കുതറി മാറുകയും അൽപ നേരം പിന്നിട്ട ശേഷവും ലിംഗം ഉദ്ധാരണാവസ്ഥ തുടർന്നു സ്ഖലിക്കുകയും ചെയ്താൽ വ്രതം നഷ്ടപ്പെടും. ഇക്കാര്യം ഉമറുൽ ബസ്വരിയെ പരാമർശിച്ച് മൗഹിബ (4/182-183) വിശദീകരിച്ചിട്ടുണ്ട്.
ഫജ്റിനു മുമ്പ് ലൈംഗികതയിലേർപ്പെടുകയും അപ്രതീക്ഷിതമായി ഫജ്‌റുദിച്ചത് (വാങ്കു കേട്ടോ മറ്റോ) ബോധ്യപ്പെടുകയും ചെയ്തയുടൻ ലിംഗം പിൻവലിക്കുകയും ചെയ്താൽ നോമ്പ് സുരക്ഷിതമാകും. പിൻവാങ്ങിയ ശേഷം സ്ഖലിച്ചാലും നോമ്പിനു പരിക്കേൽക്കില്ല (തുഹ്ഫ 3/412).
ഫജ്റിനു മുമ്പ് വലിയ അശുദ്ധി ബാധിച്ചവർക്കും ആർത്തവ രക്തം നിലച്ചവർക്കും കുളിച്ചു ശുദ്ധി വരുത്തും മുമ്പ് വ്രതമാരംഭിക്കാം. എങ്കിലും പുലരിക്കു മുമ്പു തന്നെ കുളിക്കുന്നതാണ് പുണ്യകരം (തുഹ്ഫ 3/424-425).

രതിയും പ്രായശ്ചിത്തവും

യോനീ-ഗുദ പ്രവേശം വഴി റമളാൻ നോമ്പ് നശിപ്പിച്ചവർക്കു കനത്ത പിഴയാണ് മതം വിധിച്ചിട്ടുള്ളത്. വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക, അതു നിലവിൽ പ്രായോഗികമല്ലാത്തതിനാൽ പകരം അറുപതു ദിവസങ്ങളിൽ തുടർച്ചയായി വ്രതമാചരിക്കുക, അതിനും സാധിക്കാത്തപക്ഷം അറുപത് അഗതികൾക്കു അന്നം കൊടുക്കുക എന്നിങ്ങനെയാണ് പ്രായശ്ചിത്തം (തുഹ്ഫ 3/452). അതിനെല്ലാം പുറമെ ഇസ്‌ലാമിക രാഷ്ട്രത്തലവന്റെ മാതൃകാപരമായ ശിക്ഷ ഏറ്റുവാങ്ങുക, നഷ്ടപ്പെടുത്തിയ ദിവസത്തെ പകലിലെ ബാക്കി സമയം മുഴുവൻ നോമ്പുകാരന്റെ എല്ലാ നിയന്ത്രണങ്ങളും പാലിച്ചു കഴിയുക, ആ ദിവസത്തെ നോമ്പ് കടം വീട്ടുക എന്നിവ കൂടി ബാധ്യതയാണ് (ശർവാനി 3/452).
മൃഗഭോഗം, ഗുദഭോഗം തുടങ്ങിയ പ്രകൃതി വിരുദ്ധ ലൈംഗിക വൈകൃതങ്ങൾ വഴി വ്രതം നശിപ്പിച്ചവനും ഉപര്യുക്ത വിധി ബാധകം. എന്നാൽ മറ്റേതെങ്കിലും മാർഗത്തിൽ നോമ്പ് നഷ്ടപ്പെടുത്തിയ ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും കടുത്ത തെറ്റാണെങ്കിലും നമ്മുടെ മദ്ഹബനുസരിച്ച് പ്രായശ്ചിത്ത ബാധ്യത വരില്ല (തുഹ്ഫ 3/447).

യാത്രയും നോമ്പും

പുലരിക്കു (ഫജ്ർ) മുമ്പ് സാങ്കേതികമായി കുറ്റകരമല്ലാത്ത ദീർഘ യാത്രയിലേർപ്പെട്ടിരിക്കുന്ന വ്യക്തിക്ക് റമളാൻ പകലിൽ നോമ്പെടുക്കാതിരിക്കാം. പിന്നീട് നോറ്റു വീട്ടണമെന്നു മാത്രം. രാത്രി നോമ്പ് കരുതിയാലും ഈ ആനുകൂല്യം നഷ്ടപ്പെടില്ല (തുഹ്ഫ 3/430).
നോമ്പെടുക്കുന്നതുകൊണ്ട് പ്രയാസമൊന്നുമില്ലാത്തവർക്കും വ്രതം ഒഴിവാക്കാമെങ്കിലും അനുഷ്ഠിക്കുന്നതാണ് പുണ്യമെന്നാണ് നമ്മുടെ മദ്ഹബ് (തുഹ്ഫ 2/393, നിഹായ 2/272). നോമ്പെടുക്കുന്നതാണ് അഭികാമ്യമെന്ന വിശുദ്ധ ഖുർആനിന്റെ (അൽബഖറ 184) നിർദേശം, വ്യക്തിപരമായ ആരാധനാ ബാധ്യതകൾ പരമാവധി നേരത്തെ തീർക്കുക, റമളാൻ പകലിന്റെ പുണ്യം നേടുക എന്നീ കാരണങ്ങൾ മുൻനിർത്തിയാണ് നമ്മുടെ ഇമാമുകൾ അങ്ങനെ നിലപാടെടുത്തത് (തുഹ്ഫ 2/393, അൽഇംദാദ് 4/475-476).
പുലർകാലത്തിനു മുമ്പേ നാടിന്റെ പരിധി വിട്ടുപോകാത്തവന് യാത്രക്കാരനെന്ന ആനുകൂല്യം പറ്റി നോമ്പൊഴിവാക്കാൻ പറ്റില്ല. അതേസമയം നോമ്പ് തുടരാൻ കഴിയാത്തവിധം ഇടക്കു തീക്ഷ്ണമായ പ്രയാസമനുഭവപ്പെട്ടാൽ യാത്രയിലല്ലാത്തപ്പോളെന്ന പോലെ നോമ്പു മുറിക്കാം (തുഹ്ഫ 3/430).
നോമ്പൊഴിവാക്കിയ ശേഷം പകലിൽ യാത്ര വേണ്ടെന്നുവെക്കുകയോ സൂര്യാസ്തമയത്തിനു മുമ്പ് യാത്ര അവസാനിക്കുകയോ ചെയ്താൽ ശിഷ്ടമുള്ള പകലിൽ അന്നപാനീയങ്ങളും ഭോഗവും അടക്കമുള്ള വ്രതവിരുദ്ധ കാര്യങ്ങളിൽ ഏർപ്പെടുന്നതിനു വിലക്കില്ല. യാത്ര ആസൂത്രണം ചെയ്തതിനാൽ രാത്രി നിയ്യത്ത് ഒഴിവാക്കുകയും പകലിൽ വ്രതവിരുദ്ധ കാര്യങ്ങൾ ഒന്നും ചെയ്യുന്നതിനു മുമ്പ് തന്നെ യാത്ര മാറ്റിവെച്ചാലും സാങ്കേതികമായി അയാൾ നോമ്പുകാരനല്ലാത്തതിനാലും നിയ്യത്ത് ഒഴിവാക്കിയത് ന്യായയുക്തമായതിനാലും വ്രത നിയന്ത്രണങ്ങൾ ബാധകമല്ല. എന്നാൽ തന്റെ ന്യായം അറിയാത്ത ആളുകൾക്കു മുമ്പിൽ അവ പരസ്യമായി ചെയ്യാതിരിക്കൽ സുന്നത്തുണ്ട്. അതിനാൽ അന്നപാനീയങ്ങളടക്കം ഉപേക്ഷിച്ച് നോമ്പുകാരോട് താദാത്മ്യപ്പെടുന്നതാണ് അഭികാമ്യം (തുഹ്ഫ 3/433).
റമളാൻ വൈകി തുടങ്ങിയ നാട്ടിൽ നിന്നും നേരത്തേ തുടങ്ങിയ പ്രദേശത്ത് എത്തിപ്പെട്ടവൻ പുതിയ നാടിനോട് താദാത്മ്യപ്പെടുകയും അവർ ഈദാഘോഷിക്കുന്ന ദിവസം തന്നെ ആഘോഷിക്കുകയും വേണം. ആകെ ഇരുപത്തി ഒമ്പതിൽ കുറഞ്ഞ നോമ്പാണ് അവന് ലഭിച്ചതെങ്കിൽ കുറവുള്ളത് പിന്നീട് പരിഹരിക്കൽ നിർബന്ധം (തുഹ്ഫ 3/384).
റമളാൻ പിറ കണ്ടു വ്രതമാസം ആരംഭിച്ച നാട്ടിൽ നിന്നു നോമ്പെടുത്ത് മറ്റൊരു നാട്ടിലെത്തിയപ്പോൾ അവിടെ റമളാൻ തുടങ്ങിയിട്ടില്ലെങ്കിൽ എന്തുചെയ്യണം? നോമ്പു തുടരണമെന്നാണു തുഹ്ഫ (3/383)യുടെ താൽപര്യം (അൽമവാഹിബുൽ മദനിയ്യ 4/168).
എന്നാൽ ഇമാം ശിർബീനി(റ) മുഗ്‌നിയുടെ ഹാശിയയിൽ അഭിപ്രായപ്പെട്ടത് എത്തിയ നാട്ടിലെ ആളുകളോട് താദാത്മ്യപ്പെട്ട് നോമ്പൊഴിവാക്കണമെന്നാണ്. ഇമാം റംലി(റ)ക്കും സമാനമായ അഭിപ്രായമുള്ളതായി ജമൽ (ഫുതൂഹാതിൽ വഹ്ഹാബ് 2/310) ഉദ്ധരിക്കുന്നുണ്ട്. അപ്പോൾ ആ ദിവസത്തെ നോമ്പ് പിന്നീടു കടം വീട്ടേണ്ടിവരുമോ? അല്ലാമതുൽ അബ്ബാദീ (ഹാശിയതു തുഹ്ഫ 3/383-384) സൂചിപ്പിക്കുന്നത് അവന് ആകെ ഇരുപത്തിയൊമ്പതിൽ കുറയാത്ത നോമ്പുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ കടം വീട്ടേണ്ടെന്നും അല്ലെങ്കിൽ വേണമെന്നുമാണ്.
റമളാൻ നേരത്തേ തുടങ്ങിയ നാട്ടിൽ നിന്നും നോമ്പു പൂർണമായി നിർവഹിച്ച്, വൈകി തുടങ്ങിയ നാട്ടിലേക്കെത്തിപ്പെട്ടാൽ അവിടെ നോമ്പുകാലം തീർന്നിട്ടില്ലെങ്കിൽ അവരോടൊപ്പം വ്രതമാചരിക്കണം. അപ്പോൾ തന്റെ കണക്കിൽ മുപ്പത്തിയൊന്നു നോമ്പുണ്ടാകാം. പകലിലാണ് എത്തിപ്പെട്ടതെങ്കിൽ ശിഷ്ടമുള്ള സമയമത്രയും നോമ്പുകാരുടെ നിയന്ത്രണങ്ങൾ പാലിച്ചു കഴിയണം. എന്നാൽ ആ ദിവസത്തെ നോമ്പ് പിന്നീട് കടം വീട്ടേണ്ടതില്ല. പകലിനു മുമ്പ് എത്തിയാൽ രാത്രി നിയ്യത്ത് ചെയ്തു നോമ്പെടുക്കണം (തുഹ്ഫ 3/383-385 ശർവാനി സഹിതം).

ഒരേ ദിവസം രണ്ടു ദിക്കിൽ!

പെരുന്നാൾ സ്ഥിരീകരിക്കപ്പെടാത്ത നാട്ടിൽ നിന്നും നോമ്പടുത്ത് സ്ഥിരീകരിക്കപ്പെട്ട് ഈദാഘോഷിക്കുന്ന നാട്ടിലെത്തിയയാൾ നോമ്പ് മുറിക്കാതെ അതേ പകലിൽ തിരിച്ചു പഴയ നാട്ടിലേക്കുതന്നെ എത്തിയാൽ ആ നോമ്പ് പൂർണമായി കണക്കാക്കുന്നതാണ്. പിന്നീടത് കടം വീട്ടേണ്ടതില്ലെന്ന് അബ്ബാദി(റ) ഹാശിയതു തുഹ്ഫ(3/384)യിൽ വിവരിക്കുന്നുണ്ട്.

ഫിത്വ്ർ സകാത്ത് ആവർത്തിക്കണമോ?

പെരുന്നാൾ സ്ഥിരീകരിക്കപ്പെട്ട നാട്ടിൽ നിന്ന് ഈദാഘോഷിച്ചും സകാത്തുൽ ഫിത്വ്ർ കൊടുത്തും മറുനാട്ടിലെത്തിയപ്പോൾ അവിടെ വ്രതം തന്നെ! വ്രതചിട്ടകൾ പാലിച്ച് കഴിച്ചുകൂട്ടി അടുത്ത ദിവസം അവിടെ ഈദാഘോഷിക്കുമ്പോൾ ഇയാൾ ഇവിടെയും ഫിത്വ്ർ സകാത്ത് നൽകേണ്ടതുണ്ടോ? ഇല്ലെന്നാണ് അബ്ബാദിയുടെ പക്ഷം (ഹാശിയതു തുഹ്ഫ 3/385-386).

സൂചിയും വ്രതവും

പേശിയിലോ രക്തക്കുഴലുകളിലോ സൂചി കുത്തി മരുന്നു കയറ്റുന്നത് വ്രതാചരണത്തിന് വിഘാതമാകുമോയെന്ന ആശങ്കക്ക് ഇഞ്ചക്ഷൻ ഇറങ്ങിയ കാലത്തോളം പഴക്കമുണ്ട്. നോമ്പിനു പോറലേൽപ്പിക്കുമൊന്നൊരു ന്യൂനപക്ഷ വീക്ഷണം നിലനിൽക്കുന്നതിനാൽ വ്രതകാല പകലിൽ പരമാവധി ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നു പറയേണ്ടതില്ല. എന്നാൽ ഇഞ്ചക്ഷൻ വ്രതം കെടുത്തില്ലെന്നാണ് കർമശാസ്ത്ര മൊഴികൾ തരുന്ന ബലമായ സൂചനകൾ. ചിലതു പരിശോധിക്കാം:
കണങ്കാലിലെ പേശിയിലോ മജ്ജയിലോ സ്വയമോ, തന്റെ സമ്മതത്തോടെ മറ്റൊരാളോ കത്തി കുത്തിക്കയറ്റിയാൽ വ്രതം നഷ്ടപ്പെടില്ലെന്നും അതിനു കാരണം അവിടം സാങ്കേതികമായി അകമല്ലാത്തതാണെന്നും കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ (തുഹ്ഫ 3/401, അൽഇംദാദ് 4/421, ഹാശിയതു ശബ്‌റാമല്ലിസി സഹിതം നിഹായ 3/166) കാണാം.
നിരവധി രക്തധമനികൾ ഒന്നിക്കുന്ന പ്രസ്തുത ഭാഗങ്ങളിൽ പോലും സ്ഥൂല വസ്തുക്കൾ കയറ്റുന്നത് നോമ്പിനു ക്ഷതമേൽപ്പിക്കില്ലെന്ന ഇമാമുകളുടെ നിലപാട് സൂചി പ്രയോഗം വ്രതവിരുദ്ധമല്ലെന്ന അഭിപ്രായത്തെ ന്യായീകരിക്കുന്നുണ്ട്.
അതുപോലെ, സൂക്ഷ്മ സുഷിരങ്ങളിലൂടെ വല്ലതും ഉള്ളിലേക്കു കടക്കുന്നത് നോമ്പിനു വിഘാതമല്ലെന്നാണു മദ്ഹബ്. കുളിക്കുമ്പോൾ രോമക്കുത്തുകളിലൂടെ ഉള്ളിലേക്കു വെള്ളം കടക്കുന്നത് ഉറപ്പാണെങ്കിലും, കണ്ണിൽ മരുന്നോ സുറുമയോ ഉപയോഗിക്കുമ്പോൾ തൊണ്ടയിൽ അവയുടെ സാന്നിധ്യം അനുഭവപ്പെടുമ്പോഴും നോമ്പിനെ ബാധിക്കാത്തത് അതിനാലാണ്. ഞരമ്പുകളിലേതും സൂക്ഷ്മ സുഷിരങ്ങളുടെ പട്ടികയിലാണു വരികയെന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങളിലെ നിരവധി മൊഴികളിൽ തെളിയുന്നുണ്ട്.
‘കൊത്തിവെക്കൽ’ (ഫസ്ദ്) വഴി നോമ്പ് മുറിയില്ലെന്ന് നാലു മദ്ഹബുകളിലും (അൽബിനായ 4/109, അത്താജു വൽ ഇക്‌ലീൽ 2/441, അൽമിൻഹാജ് പേ. 76, കശ്ശാഫുൽ ഖിനാഅ് 2/320) പ്രബലപ്പെടുത്തിയിട്ടുണ്ട്. ഇതിൽ അഭിപ്രായ ഭിന്നതയില്ലെന്ന് ഇമാം ദമീരി (അന്നജ്മുൽ വഹ്ഹാബ് 3/308), ഇബ്‌നു ഹജർ (തുഹ്ഫ 3/411), ഇമാം കുർദി (അൽമവാഹിബുൽ മദനിയ്യ 4/237) തുടങ്ങിയവരും, ഒരുവേള ഇക്കാര്യത്തിൽ ഇമാമുകളുടെ ഇജ്മാഅ് (സമവായം) തന്നെ ഉണ്ടെന്ന് ഇമാം സർക്കശി(റ)യെ ഉദ്ധരിച്ച് അല്ലാമതു തർമസിയും (അൽമൗഹിബ 4/237) രേഖപ്പെടുത്തിയിട്ടുണ്ട്.
കൊത്തിവെക്കൽ എന്ന പ്രാക്തന ചികിത്സാ രീതി രക്തക്കുഴലുകളിൽ ദ്വാരമുണ്ടാക്കുന്ന പ്രക്രിയയാണെന്ന് ഭാഷാ നിഘണ്ടുകളിലും (താജുൽ അറൂസ് 8/498 കാണുക) വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലും മറ്റും കാണാം. അപ്പോൾ കൊത്തിവെക്കലിനുപയോഗിക്കുന്ന വസ്തു രക്തക്കുഴലിൽ കടക്കുമെന്നു വ്യക്തമാണ്.
കടത്തിനു ഈടായി വെച്ച അടിമകൾക്ക് ആവശ്യമായ ഫസ്ദ്, കപ്പിങ്ങ് ചികിത്സകൾ നിഷേധിക്കരുതെന്ന മിൻഹാജിന്റെ പരാമർശം വിശദീകരിക്കുന്നതിനിടെ നിഹായ 4/280 ചൂണ്ടിക്കാണിക്കുന്നത് ആവശ്യമില്ലെങ്കിൽ ഫസ്ദ് നിഷേധിക്കാമെങ്കിലും കപ്പിങ്ങ് തടയരുതെന്നാണ്. ഇതിനു കാരണമായി പറയുന്നത് ഫസ്ദിലെ രക്തക്കുഴൽ ഛേദമാണ്.
ഇനി, ഫസ്ദ് നടത്തിയ സ്ഥലത്ത് മരുന്നോ മറ്റോ വെക്കുകയും അത് ഉള്ളിലേക്കു കടക്കുകയും ചെയ്താൽ നോമ്പ് നഷ്ടപ്പെടില്ലെന്ന് ഇമാം അർദബീലീ(റ) അൽഅൻവാറിൽ (1/311) വ്യക്തമായി പരാമർശിക്കുന്നത് രക്തക്കുഴലുകളെ ദ്വാരമായി കണക്കാക്കുന്നില്ലെന്നതിന്റെ ദൃഷ്ടാന്തമാണ്.
കണ്ണിൽ നിന്നു കീഴ്പോട്ടേക്കു സൂക്ഷ്മ സുഷിരങ്ങളുണ്ടെന്ന വൈദ്യശാസ്ത്ര സത്യം അംഗീകരിച്ചുകൊണ്ടുതന്നെ അത്തരം സുഷിരങ്ങളെ വ്രതം നഷ്ടപ്പെടുത്തുന്നവയുടെ കൂട്ടത്തിലെണ്ണാതെ കർമശാസ്ത്രം അവഗണിച്ചത്, അവയെ രോമക്കുത്തുകൾ പോലെ സൂക്ഷ്മ സുഷിരങ്ങളായി പരിഗണിച്ചതുകൊണ്ടാണെന്ന ഇമാമുകളുടെ (ഹാശിയതു തർമസീ 5/558) വിശദീകരണം രക്തക്കുഴലുകളിലെ സൂചി പ്രയോഗം കർമശാസ്ത്രത്തിന്റെ കണ്ണിൽ കുഴപ്പമല്ലെന്ന വീക്ഷണത്തിനു കരുത്തേകുന്നതാണ്.

 

ഇസ്മാഈൽ സഖാഫി പുളിഞ്ഞാൽ

 

Exit mobile version