സംഘര്‍ഷല്ലാത്ത സ്കൂള്‍ പ്രഭാതം

മധ്യവേനല്‍ അവധി കഴിഞ്ഞ് ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുകയായി. ഇനി പ്രഭാതങ്ങള്‍ തയ്യാറെടുപ്പ് ബഹളത്തിന്‍റെ കാലം. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ സംഘര്‍ഷത്തിലാവുന്നതു പതിവു കാഴ്ച. വിശ്വാസികളെ സംബന്ധിച്ച് വിദ്യാഭ്യാസം കേവലം ജോലി മാര്‍ഗമല്ല. അതവന്‍റെ മതപരമായ ബാധ്യത തന്നെയാണ്. അതിനുവേണ്ടിയുള്ള ഓരോ ചലനവും തയ്യാറെടുപ്പുകളും ആരാധനയുമാണ്. ഈ ബോധത്തോടെയാവണം എല്ലാവരും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കാണേണ്ടത്.
ആലസ്യം മനുഷ്യനെ പരാജയത്തിലേക്ക് വലിച്ചിഴക്കും. വേണ്ട കാര്യങ്ങള്‍ യഥാസമയം ചെയ്തു തീര്‍ക്കുന്നുവെങ്കില്‍ വലിയ പ്രവര്‍ത്തനങ്ങള്‍പോലും ലളിതമായി കൈകാര്യം ചെയ്യാനാവും. ജീവിതത്തില്‍ മുഴുക്കെ അടുക്കും ചിട്ടയും ഉപകാരപ്രദമായ മുന്നൊരുക്കവും വേണം. വിദ്യാര്‍ത്ഥികളെ ഇതു ശീലിപ്പിക്കുന്നതിനു മുന്പേ രക്ഷിതാക്കളില്‍ പ്രകടമായി കാണുകതന്നെ വേണം. വീട്ടകം വൃത്തിയും ക്രമത്തിലും സൂക്ഷിക്കുക അത്യാവശ്യമാണ്. അത് പഠനമുറിയിലും പ്രവര്‍ത്തനങ്ങളിലും പ്രായോഗികമാക്കാന്‍ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുക. എന്നാല്‍ പഠനം, എഴുത്ത്, ഹോംവര്‍ക്കുകള്‍ എല്ലാം യഥാസമയം മക്കള്‍ ചെയ്തു തീര്‍ക്കും. സംഘര്‍ഷമില്ലാത്ത പ്രഭാതത്തിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ അവര്‍ക്കാവുകയും ചെയ്യും.
നേരത്തെ ഉറങ്ങി, നേരത്തെ എഴുന്നേല്‍ക്കുന്നതാണ് ബൗദ്ധികമായും ശാരീരികമായും നല്ല പ്രവണത. അതിനു വീട്ടില്‍ സൗകര്യം വേണം. ഏറെ വൈകിയും ടിവി സീല്‍ക്കാരങ്ങള്‍ ഉയരുന്നിടത്തും ഇത് നടക്കില്ല. ഇശാ നിസ്കാരാനന്തരം അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ സംസാരം പോലും പാടുള്ളൂ. പ്രഭാത നിസ്കാരം, ഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥന, ദിക്റുകള്‍ എന്നിവയില്‍ തുടങ്ങി ഏതാനും പഠന പ്രവര്‍ത്തനങ്ങളും നടത്തി കുളിച്ചൊരുങ്ങിയൊരു യാത്ര. ആധുനിക ഭക്ഷണ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പോഷക സമൃദ്ധമായൊരു ഭക്ഷണവും. എങ്കില്‍ മക്കള്‍ പ്രതീക്ഷക്കു മുകളില്‍ പറക്കുന്നത് അനുഭവിക്കാം. ഇതിന്‍റെയെല്ലാം ഇടയില്‍ മതപഠനത്തിന്‍റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ ഊര്‍ജസ്വലതയാണു പ്രധാനം.mugamozhi copy

Exit mobile version