ഹൃദയത്തില്‍ നിന്ന് കര്മത്തിലേക്ക്

ലോകം അത്യാവേശത്തോടെ ഈ വര്‍ഷവും മീലാദ് ആഘോഷിച്ചു. നബിചര്യ കൂടുതല്‍ പഠിക്കാനും പരിശീലിക്കാനും ഇതരമത വിശ്വാസികള്‍ക്ക് പരിചയപ്പെടുത്താനും ഇത് നിമിത്തമായി. വിശ്വാസികള്‍ക്ക് നബി സ്നേഹം ജീവിതത്തിന്റെ കേവലമൊരു അനുബന്ധമല്ല; മുറിച്ചു മാറ്റാനാവാത്ത ജൈവ ഘടകവും ആത്മാവിലലിഞ്ഞ ജീവാംശവുമാണ്. അവര്‍ക്ക് തിരുനബി സ്നേഹത്തിന് പ്രത്യേക ദിവസങ്ങളില്ല, ഓരോ നിമിഷവും ചലനവും അതു പ്രകടിപ്പിക്കാനുള്ളതാണ്. നബിജന്മ ദിനത്തിലും മാസത്തിലും അത് പ്രത്യേകം പരിഗണിക്കുന്നുവെന്നു മാത്രം. വിശ്വാസികളുടെ സ്നേഹാദരവുകള്‍ അവരുടെ നേതാവ് ഏറ്റുവാങ്ങുന്നതില്‍ ഈര്‍ഷ്യത പുലര്‍ത്തുന്ന ബിദ്അത്തുകാര്‍, പ്രവാചക സ്നേഹം ഒരു ദിനത്തിലും പ്രകടിപ്പിക്കാനാവാതെ വിര്‍പ്പുമുട്ടുന്നത് ആദര്‍ശദോഷംകൊണ്ടു തന്നെയാണ്. നബി(സ്വ)യെ കുറിച്ചുള്ള ചിന്തയും പ്രചാരണവും ഓരോവിശ്വാസിയും ജീവിതത്തിലുടനീളം ഏറ്റെടുക്കുകയാണ് ഇന്നിന്റെ ആവശ്യം. നമ്മുടെ വാക്കിലും പ്രവര്‍ത്തിയിലും സാമൂഹ്യ ഇടപെടലിലുമൊക്കെയും റസൂല്‍(സ്വ) പൂര്‍വോപരി നിറഞ്ഞു നില്‍ക്കണം. അതോടെ ഓരോരുത്തരും നബി ദര്‍ശനങ്ങളുടെ ജീവിക്കുന്ന ഉദാഹരണങ്ങളായി മാറുന്നു. തിരു ദൂതരെ അറിയാത്ത ഒരാള്‍ക്കെങ്കിലും ദിനം പ്രതി ആ മഹാത്മാവിനെ പരിചയപ്പെടുത്താനായാല്‍, നമുക്ക് നേടാനാവുന്ന വലിയ സുകൃതങ്ങളിലൊന്നായി അത് മാറും.
എസ്വൈഎസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് കോണ്‍ഫ്രന്‍സ് അടക്കം നമ്മുടെ ആഘോഷ പരിപാടികളൊക്കെയും വന്‍ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത് വിശ്വാസി ഹൃദയം മദീനയുടെ രാജകുമാരനുമായി പുലര്‍ത്തുന്ന ആത്മ ബന്ധം വീണ്ടും തെളിയിക്കുന്നു. ഇത് മതപ്രബോധന രംഗത്തുകൂടി സജീവമാവുകയാണ് ഇനിവേണ്ടത്.

Exit mobile version