അപ്പത്തിനുവേണ്ടി തീര്‍ത്ഥാടനം നടത്തിയിരുന്നു

charitravijaram

എഴുപതുകളിലെ ക്ഷാമകാലത്ത് സുന്നി ടൈംസില്‍ ഒരു ലേഖകന്‍ എഴുതി
അപ്പത്തിനുവേണ്ടി എല്ലാ കക്ഷികളും
ദല്‍ഹിയിലേക്ക് തീര്‍ത്ഥാടനം നടത്തിയിരിക്കുന്നു

ജല ദൗര്‍ലഭ്യത പോലെ തന്നെ ദുരന്തം ക്ഷണിച്ചുവരുത്തുന്നതാണ് ഭക്ഷ്യവിഭവങ്ങളുടെ ക്ഷാമവും. ജീവന്റെ നിലനില്‍പിന് അതും അതിപ്രധാനം തന്നെ. എഴുപതുകള്‍ ഈ നെരിപ്പോടിലൂടെയാണ് ഇന്ത്യ, പ്രത്യേകിച്ച് മലബാര്‍ കടന്നുപോയത്. 1973 ജൂണ്‍ 29ന് പുറത്തിറങ്ങിയ സുന്നി ടൈംസിന്റെ എഡിറ്റോറിയല്‍ അന്നത്തെ ക്ഷാമാനുഭവങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ഭക്ഷ്യക്ഷാമം’ എന്നു ശീര്‍ഷകം. കുറിപ്പു തുടങ്ങുന്നതിങ്ങനെ: ഭക്ഷ്യക്ഷാമം കൊടുന്പിരി കൊള്ളുകയാണിപ്പോള്‍. ഭക്ഷണ സാധനങ്ങളുടെ മാത്രമല്ല, നിത്യോപയോഗ സാധനങ്ങളുടെയും വില അനുദിനം കുതിച്ചുകയറുകയാണ്. പണക്കാരന് മാത്രമേ ജീവിക്കാന്‍ സാധിക്കൂ എന്ന നിലയിലേക്കാണ് ഇപ്പോഴത്തെ പോക്ക്. ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പട്ടിണിയുടെയും വറുതിയുടെയും ശബ്ദങ്ങള്‍ അലതല്ലുന്നു. ദൗര്‍ലഭ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും തിരമാലകള്‍ ആഞ്ഞടിക്കുന്നു. ജനജീവിതം ഞെങ്ങിഞെരുങ്ങിക്കൊണ്ടാണ് മുന്നോട്ടുനീങ്ങുന്നത്. ഈ സത്യം ആര്‍ക്കും മറക്കാനോ മറിക്കാനോ സാധ്യമല്ല.’
38 വര്‍ഷം പിന്നിട്ടിട്ടും ഇതു തന്നെയാണ് ഇന്നത്തെയും അവസ്ഥ! നിത്യോപയോഗ വസ്തുക്കള്‍ക്ക് എന്നും തീ വിലയാണ്. ദിനംപ്രതി അതു കുതിക്കുമ്പോള്‍ സംസ്ഥാനകേന്ദ്ര ഭരണകൂടങ്ങള്‍ കൈമലര്‍ത്തുക മാത്രം ചെയ്യുന്നു. അന്ന് കൂടാത്ത ചിലതിനു കൂടി ഇന്ന് വിലക്കയറ്റമുണ്ടായി എന്ന വ്യത്യാസം മാത്രം. ഇന്ധനം, വ്യൈുതി, ജീവരക്ഷാ മരുന്നുകള്‍, വെള്ളക്കരം….
കുറിപ്പു തുടരുന്നു: ധാര്‍മിക ബോധവും സഹജീവി സ്നേഹവും അകക്കാന്പില്‍ അല്‍പമെങ്കിലും നിലനില്‍ക്കുന്ന മനുഷ്യരോട് ചില കാര്യങ്ങള്‍ പറയാന്‍ ഈ അവസരം ഞങ്ങള്‍ ഉപയോഗപ്പെടുത്തട്ടെ. ഭക്ഷ്യ സാധനങ്ങള്‍ക്ക് വിലകേറുന്നുവെന്നോ പ്രിയം കൂടുന്നുവെന്നോ കേള്‍ക്കുമ്പോഴേക്ക് എല്ലാം വാങ്ങി ശേഖരിക്കുകയും ഒട്ടും പുറത്തുവിടാതെ കേറുന്ന വിലയും അമിതലാഭവും പ്രതീക്ഷിച്ചു സൂക്ഷിച്ചു വെക്കുകയും ചെയ്യുന്ന ധാരാളമാളുകളെ നമുക്ക് കാണാന്‍ കഴിയും. അത്തരക്കാരുടെ പ്രവര്‍ത്തനഫലമായി വിഭവങ്ങളെല്ലാം അണ്ടര്‍ഗ്രൗണ്ടില്‍ പോകുന്നു. സാധാരണക്കാര്‍ക്കു ലഭിക്കാന്‍ പ്രയാസമാകുന്നു. അതുകൊണ്ട് എന്തുമാത്രം കഷ്ടപ്പാടാണ് ജനങ്ങളനുഭവിക്കുന്നത്. അമിതലാഭം കൊതിച്ച് ഭക്ഷ്യധാന്യങ്ങളെല്ലാം സൂക്ഷിച്ച് വെക്കുകയും തങ്ങളെപ്പോലുള്ള മനുഷ്യജീവികള്‍ വിശപ്പിന്റെ വിളിയുമായി, എരിയുന്ന വയറുമായി ഓടിനടക്കുന്നത് കണ്ട് ആനന്ദിക്കുകയും ചെയ്യുന്നവര്‍ക്ക് മനുഷ്യഗുണമുണ്ടോ? സഹജീവി സ്നേഹമുണ്ടോ? ധാര്‍മിക ബോധമുണ്ടോ?’
ഇന്നും ചോദിക്കാവുന്ന ചോദ്യങ്ങളാണിതെല്ലാം. ക്ഷാമമുണ്ടാകുമ്പോഴെല്ലാം പൂഴ്ത്തിവെപ്പുകാരുമുണ്ടായിട്ടുണ്ട്. പട്ടിണിയുടെ യഥാര്‍ത്ഥ ഉപയോക്താക്കള്‍ മറ്റാരുമല്ല. അവരുടെ കണ്ണു തുറപ്പിക്കാനാണ് ഈ ശ്രമങ്ങള്‍. സര്‍ക്കാര്‍ ക്ഷാമകാലത്ത് നടത്തുന്ന നടപടികളും ഇതേ ആശയത്തിലൂന്നിയുള്ളതാണെന്നാണ് ഇതിന്റെ സമകാലിക വായന.
73 ജൂലൈ 27ലെ സുന്നി ടൈംസിന്റെ മുഖലേഖനം ഇവ്വിഷയകമായിരുന്നു. ഭക്ഷ്യക്ഷാമത്തിനുത്തരവാദികളാര്?’ പ്രസ്തുത ലേഖനം ഇങ്ങനെ തുടങ്ങുന്നു: അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ് നമ്മുടെ കേരളം. ഭക്ഷ്യപ്രശ്നത്തില്‍ യാതൊരാശങ്കക്കും അവകാശമില്ല എന്ന മന്ത്രിമാരുടെയും മറ്റും പ്രസ്താവനകള്‍ വെറും പൊള്ളയായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുന്നു. സംസ്ഥാനത്ത് പലേടങ്ങളിലും പട്ടിണിമരണങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധമായി അസംബ്ലിക്കകത്തും പുറത്തും ഒരുപോലെ ഒച്ചപ്പാടുണ്ടായി. ജനങ്ങള്‍ പൂര്‍ണമായി പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുണ്ടായിരുന്നില്ല. സ്കൂളുകള്‍ അനിശ്ചിതമായി കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. നിരവധി ഗ്രാമങ്ങള്‍ ക്ഷാമബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അപ്പത്തിനുവേണ്ടി എല്ലാ കക്ഷികളും ദല്‍ഹിയിലേക്ക് തീര്‍ത്ഥാടനം നടത്തുകയും ചെയ്തിരിക്കുന്നു….’
ഗൗരവമായ ഈ ക്ഷാമത്തിന്റെ പശ്ചാത്തലമെന്ത്? അതിനുത്തരവാദികളാര്? വ്യത്യസ്ത പ്രതികരണങ്ങളാണ് പലര്‍ക്കുമുള്ളത്. പ്രതിപക്ഷം ഭരണപക്ഷത്തെയും, ഭരണപക്ഷം കേന്ദ്രത്തെയും കുറ്റപ്പെടുത്തുന്നു. കേന്ദ്രം കാലാവസ്ഥയെയും പ്രകൃതിയെയുമാണ് പിടികൂടുന്നത്. ഇന്ത്യയില്‍ ആയിരകണക്കിനു ജനങ്ങള്‍ക്ക് മതിയാകുന്ന ഭക്ഷ്യവിഭവങ്ങള്‍ പതിനായിരക്കണക്കിനു എലികള്‍ കൂടി തിന്നു നശിപ്പിക്കുന്നുണ്ടെന്നും അതുകൊണ്ട എലികളെ പ്രോസിക്യൂഷന്‍ ചെയ്യണമെന്നും വാദിക്കുന്നവരുണ്ട് കേന്ദ്രന്മാരില്‍. ചുരുക്കത്തില്‍ ക്ഷാമത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കുന്നില്‍ അധികമാരും വിജയിച്ചിട്ടില്ല.
എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നതിങ്ങനെ; തന്‍കാര്യം വലുതെന്ന മനോഭാവം കൈകൊള്ളുകയും മറ്റുള്ളവരെ സഹായിക്കാനുള്ള മാനുഷിക ഗുണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തവരാണ് പൂഴ്ത്തിവെക്കുന്നതും വിലക്കയറ്റം സൃഷ്ടിക്കുന്നതും. അത്തരക്കാര്‍ അല്‍പമെങ്കിലും മാനുഷിക ഗുണമുള്‍ക്കൊള്ളുകയും ഗവണ്‍മെന്‍റ് തെറ്റുതിരുത്തുകയും ചെയ്താല്‍ ഇന്നിക്കാണുന്ന ക്ഷാമത്തിനു വിരാമമുണ്ടാകും. ഈ രാജ്യത്തെ ഭക്ഷ്യവിഭവങ്ങള്‍ പൊതുവിപണിയില്‍ വരികയും ആവശ്യമായത്ര മറുനാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുകയും ചെയ്യണം. അതിന് ഗവണ്‍മെന്‍റും വ്യാപാരികളും അവരുടെ മനോഭാവം മാറ്റേണ്ടതുണ്ട്. അതില്ലാത്ത കാലത്തോളം ഈ ക്ഷാമം നിലനില്‍ക്കുകയും ചെയ്യും.’
ഓരോ വറുതിക്കാലത്തും പകര്‍ത്തിയെഴുതാവുന്ന പാഠങ്ങള്‍. പക്ഷേ, ആരു പാഠം പഠിച്ചു? പാവം ജനം അരിഷ്ടിച്ചു ജീവിക്കുന്നത് ഭക്ഷണവും പണവും ധൂര്‍ത്തടിക്കുന്നവരും സുപ്രയില്‍ ഒരു വറ്റ് വൃഥാ കളയുന്നവരും ഓര്‍ക്കണം.

നജസായ വസ്തുവോ പാത്രമോ വെള്ളത്തില്‍ മുക്കലും മലമൂത്ര വിസര്‍ജനാനന്തരം ശുചീകരണം നടത്തുന്നതും കറാഹത്തും ചിലപ്പോള്‍ നിഷിദ്ധമായിത്തീരുന്നതാണ്. മൂത്രവിസര്‍ജനം പാടില്ലാത്ത വെള്ളത്തിനു സമീപത്ത് മലവിസര്‍ജനവും വര്‍ജിക്കേണ്ടതാണ്. പൊതുവായതോ ശുദ്ധീകരണത്തിനും മറ്റും വഖഫ് ചെയ്തതോ ആയ വെള്ളത്തിലാണെങ്കില്‍ ഇതെല്ലാം നിഷിദ്ധമാവും.
നിര്‍വഹിക്കുന്ന ഇബാദത്തിനെ അല്ലെങ്കില്‍ നിര്‍ബന്ധ ബാധ്യതയെ ബാധിക്കാത്ത വിധത്തില്‍ മലിനീകരണം അരുത് എന്നതില്‍ ക്ലിപ്തമല്ല മുകളില്‍ പറഞ്ഞ മലിനീകരണ പ്രവണതകള്‍.

Exit mobile version