ഖുർആന്റെ അമാനുഷികത: ആഴക്കടലിനും പറയാനുണ്ട്

ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഷ്യാനൊഗ്രഫി വിഭാഗം അധ്യാപകനായിരുന്ന കൾ ഫെഡ്മാൻ പറഞ്ഞ രസകരമായൊരു യാഥാർത്ഥ്യമുണ്ട്. ‘തിരമാലകൾക്ക് താഴെ നമ്മുടെ ഗ്രഹത്തിന്റെ അവസാന അതിർത്തിയായി ആഴക്കടൽ സ്ഥിതി ചെയ്യുന്നു. ഇതുവരെ 6% മാത്രമേ പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാൽ ഇതിനോടകം അവിടെ ഞങ്ങൾ കണ്ടെത്തിയ കാര്യങ്ങൾ ശാസ്ത്രജ്ഞരെ ഞെട്ടിക്കുകയും ആവേശഭരിതരാക്കുകയും ചെയ്തിരിക്കുന്നു’.
കൾ ഫഡ്മാന്റെ പ്രസ്താവനക്ക് രണ്ട് വർഷം പിന്നിട്ട് 2021ൽ നാം എത്തിനിൽക്കുന്നത് വലിയ പ്രതീക്ഷകളുമായാണ്. ഭൂമിയിലെ സമുദ്ര പ്രതലം മുഴുവനായും നിരീക്ഷണം നടത്തി പകർത്തിയെടുക്കാനുള്ള ദൗത്യം ഓസ്‌ട്രേലിയയിൽ നിന്ന് ആരംഭിച്ചുകഴിഞ്ഞു. അത്യധികം ആകാംക്ഷയും ആവേശവും നൽകുന്ന പ്രസ്തുത പദ്ധതി 2030ൽ പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേവലം പത്തൊമ്പത് വർഷങ്ങളുടെ കാത്തിരിപ്പു മാത്രമേയുള്ളൂ എന്ന് കരുതി നാം കണ്ണും നട്ടിരിക്കുമ്പോൾ കാലാന്തരങ്ങൾ പിന്നിട്ട ആ സമുദ്രപഠനത്തിന്റെ ഗതിവിഗതികൾ പരിശോധിക്കുന്നത് തീർച്ചയായും കൗതുകകരവും ആവശ്യവുമാണ്.
അരിസ്റ്റോട്ടിൽ കടലിനെ കുറിച്ചും കടൽ ജീവികളെ കുറിച്ചും നടത്തിയ നിരീക്ഷണങ്ങളിൽ ചിലത് ഇന്നും പ്രസക്തമായി നിലനിൽക്കുന്നുണ്ട്. സ്രാവ്, തിമിംഗലം പോലുള്ള വലിയ സസ്തനികൾ മത്സ്യങ്ങളല്ല എന്ന അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്ക് ആയുസ്സ് കുറവായിരുന്നു. എന്നിരുന്നാലും സമുദ്രവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്ക് ആദരസൂചകമായി ആദ്യത്തെ സമുദ്ര ഗവേഷകൻ എന്ന പട്ടം ചാർത്തിക്കൊടുത്തിട്ടുണ്ട് ശാസ്ത്ര ലോകം. ബിസി നാലാം നൂറ്റാണ്ടിലെ ഈ കണ്ടെത്തലുകൾക്ക് ശേഷം സമുദ്ര സഞ്ചാരികളുടേതായി വന്ന ചില ഒറ്റപ്പെട്ട വീക്ഷണങ്ങൾ ഇന്നും ചരിത്രത്തിന്റെ ഭാഗമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ക്യാപ്റ്റൻ ജെയിംസ് കുക്ക് 1768ൽ ആരംഭിച്ച ആഗോള സമുദ്ര പര്യടനം വിജയകരമായിരുന്നെന്ന് അദ്ദേഹം പിന്നിട്ട ദൂരങ്ങൾ പരിഗണിക്കുമ്പോൾ പറയാവുന്നതാണ്. 1779ൽ ഹവായ് ഗോത്രവർഗക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെടുമ്പോൾ കാര്യമായ ശാസ്ത്രീയ കണ്ടെത്തലുകളൊന്നുമില്ലെങ്കിലും അന്റാർട്ടിക്ക ഭൂഖണ്ഡത്തിൽ വരെ അദ്ദേഹത്തിന് കാലു കുത്താനായി.
തുടർന്ന് 1831ൽ ചാൾസ് ഡാർവിൻ നടത്തിയ ലോകസഞ്ചാരവും സമുദ്ര പര്യവേക്ഷണ ചരിത്രങ്ങളിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും, വിവാദമായ ഡാർവിൻ സിദ്ധാന്തത്തിന്റെയപ്പുറത്തേക്ക് സമുദ്ര പഠനവുമായി ബണ്ഡപ്പെട്ട പരിഗണനീയമായ കണ്ടെത്തലുകളൊന്നും ഉണ്ടായില്ല. 1872ൽ എച്ച്എംഎസ് ചലഞ്ചർ (HMS Challenger) എന്ന വലിയ കപ്പലിൽ പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും അന്ന് ലഭ്യമായ സർവ സന്നാഹങ്ങളുമായി പുറപ്പെട്ടു. മൂന്നര വർഷം കൊണ്ട് ലോകം ചുറ്റിയ ആ സംഘത്തിന് അനുഭവങ്ങളും കണ്ടെത്തലുകളും അടങ്ങിയ 50 വാല്യങ്ങളുള്ള റിപ്പോർട്ട് സമർപ്പിക്കാൻ 19 വർഷമെടുത്തു. തീർത്തും അചിന്തനീയമായിരുന്ന ആ ചലഞ്ചർ പര്യവേക്ഷണം 1876 മെയ് മാസം യുകെയിൽ തിരിച്ചെത്തുന്നത് ശാസ്ത്രീയ സംഭാവനകളുടെ വലിയ ചരക്ക് കെട്ടുകൾ വഹിച്ചുകൊണ്ടായിരുന്നു. ആ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയവും ഇന്നും കാലഹരണപ്പെടാത്തതുമായ ഒന്നായിരുന്നു ഭൂമിയുടെ ഏറ്റവും അടിത്തട്ടായ ചലഞ്ചർ ട്രഞ്ച്(മരിയാന ട്രഞ്ച്).

മരിയാന ട്രഞ്ച്

ഭൂമിയുടെ എറ്റവും മുകൾതട്ടാണ് 29035 അടി ഉയരത്തിലുള്ള എവറസ്റ്റ് കൊടുമുടി. എന്നാൽ ഭൂമിയുടെ ഏറ്റവും അടിത്തട്ടിന്റെ, അഥവാ മരിയാന ട്രഞ്ചിന്റെ ആഴം 36,201 അടിയാണ്. ചലഞ്ചർ കപ്പലിലെ അന്നുണ്ടായിരുന്ന സാങ്കേതിക സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി, ഘനം തൂക്കിയ ലോഹക്കയർ കടലിലേക്കിറക്കി ഏകദേശം 8 കിലോമീറ്റർ ആഴം രേഖപ്പെടുത്തപ്പെട്ട ശാന്ത സമുദ്രത്തിലെ വലിയൊരു കിടങ്ങാണ് മരിയാന ട്രഞ്ച്. പിന്നീട് 1951ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാർ ചേർന്ന് 11 കിലോമീറ്റർ ആഴമായി അത് തിട്ടപ്പെടുത്തി. ആഴക്കടലിനെ സംബന്ധിച്ച് കേവലം അനുമാനങ്ങൾക്കും അഭിപ്രായങ്ങൾക്കുമപ്പുറം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായി ഇന്നും കണക്കാക്കുന്ന ആദ്യത്തെ കണ്ടെത്തലാണ് മരിയാന ട്രഞ്ച്. ആഴക്കടലിനെ കുറിച്ച് ശസ്ത്രലോകം അറിഞ്ഞ് തുടങ്ങുന്നത് 1875 മുതൽക്കാണെന്ന് ചുരുക്കം.

ആഴങ്ങളിലേക്ക്
പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ഇന്തോ പസിഫിക് രാജ്യങ്ങളിൽ നടന്നുവരുന്നതാണ് ആഴക്കടൽ മുത്തു ശേഖരണം. സാധരണ നിലയിൽ 10 മുതൽ 15 മീറ്റർ ആഴത്തിൽ കാണപ്പെടുന്ന മുത്തുകൾ അടങ്ങുന്ന പേൾ ഓയിസ്റ്റർ എന്ന കക്കകളെ ശേഖരിച്ചിരുന്നത് വളരെ സാഹസികമായിട്ടായിരുന്നു. കടലിന്റെ ആഴങ്ങളിലേക്ക് പോകും തോറും വർധിച്ചുവരുന്ന അസഹനീയമായ സാഹചര്യത്തെ നേരിടാൻ കണ്ണിലും ചെവിയിലും സംരക്ഷണ കവചം ഒരുക്കി നടത്തിയ മുത്തു ശേഖരണവും പരമാവധി 40-50 മീറ്ററുകൾക്കപ്പുറത്തെത്തിയിരുന്നില്ല. അതോടൊപ്പം ആ ജീവികൾക്ക് 80 മീറ്ററുകൾക്കപ്പുറം ജീവിക്കാൻ സാധിക്കില്ല എന്നതും വലിയൊരു വസ്തുതയാണ്.
രണ്ടാം ലോക മഹായുദ്ധക്കാലത്ത് അന്തർ വാഹിനികളെ കുറിച്ചും ആഴക്കടൽ യുദ്ധക്കോപ്പുകളുടെ സാധ്യതകളെ കുറിച്ചും ഗൗരവപൂർണമായ ചർച്ചകളും പരീക്ഷണങ്ങളും നടക്കുകയുണ്ടായി. അതിന്റെ ഭാഗമെന്നോണം ശബ്ദതരംഗങ്ങളിൽ നിന്ന് കടലിന്റെ ആഴവും സഞ്ചാരപാതയും നിർണയിക്കാനുതകുന്ന സോണാറിന്റെ(sonar) ഉപയോഗം ഫലപ്രദമായി പരീക്ഷിക്കപ്പെട്ടു. തുടർന്ന് 1943ൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജക്വസ് കോസ്റ്റ്യൂ ഓക്‌സിജൻ സിലിണ്ടർ വഹിച്ചുകൊണ്ട് കടലിന്റെ അടിയിലേക്ക് ഇറങ്ങിച്ചെല്ലാനും പരീക്ഷണങ്ങൾ നടത്താനുമുതകുന്ന സ്‌ക്യൂബ (Scuba) വികസിപ്പിച്ചെടുത്തു. സമുദ്രത്തിന്റെ പ്രതലത്തിനപ്പുറത്തെ വിസ്മയലോകം സ്‌ക്യൂബയുടെ സഹായത്താൽ ലോകം ആസ്വദിച്ചു തുടങ്ങി. ഒട്ടേറെ അത്ഭുതങ്ങളും പുതുമകളും സ്‌ക്യൂബയുടെ സഹായത്താൽ കണ്ടെത്താൻ സാധിച്ചു. അപ്പോഴും കേവലം 40-50 മീറ്ററുകൾക്കപ്പുറം കടലിന്റെ അവസ്ഥയെന്ത് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരുന്നില്ല.

ആഴങ്ങളിലെ വെല്ലുവിളികൾ
കടലിന്റെ അടിയിലേക്ക് ഓരോ പത്ത് മീറ്റർ ആഴത്തിലും 1 മാേ മർദം വർധിക്കുകയാണ്. മൂന്നോ നാലോ മീറ്റർ അഴത്തിലേക്ക് മുങ്ങിയിറങ്ങുമ്പോൾ തന്നെ ഈ മാറ്റം നാം അനുഭവിച്ചു തുടങ്ങുന്നു. ഈ വർധിക്കുന്ന മർദം സാധാരണഗതിയിൽ ഒരു മനുഷ്യ ശരീരത്തിന് തങ്ങാവതല്ല. പരീക്ഷണാടിസ്ഥാനത്തിൽ കണ്ടെത്തിയ പ്രകാരം 3000 അടി ആഴത്തിലേക്കിറക്കിയ 11 ഇഞ്ച് വലിപ്പമുള്ള വസ്തു തിരികെയെത്തിയപ്പോൾ കേവലം 4 ഇഞ്ച് ആയി ചുരുങ്ങിപ്പോയിരുന്നു. ഇതിനു പുറമെ ആഴങ്ങളിലേക്ക് പോകും തോറും പ്രാണവായു അഥവാ ഓക്‌സിജൻ ശ്വസനയോഗ്യമല്ലാതായിത്തീരുന്നു. സിലിണ്ടറിൽ വഹിച്ചു കൊണ്ടുപോകുന്ന ഓക്‌സിജന്റെ കാലാവധി പരമാവധി 50-90 മിനിട്ടുകളാണ്. 20 മീറ്ററിനപ്പുറത്തേക്ക് സഞ്ചരിക്കണമെങ്കിൽ ശരീരത്തിൽ പ്രത്യേക തരം സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചിരിക്കണം. ഇങ്ങനെയൊക്കെ തയ്യാറെടുത്തു പോയാലും കടലിന്റെയടിയിൽ വെളിച്ചമെത്തുന്ന ആഴത്തിന്റെ നാലിലൊന്ന് മാത്രമേ പിന്നിടാൻ സാധിക്കുകയുള്ളൂ. അപ്പോഴും ആഴക്കടലിന്റെ അവസ്ഥയെന്ത് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല.
ഒടുവിൽ, അറിയാനുള്ള അതിയായ ആഗ്രഹവും അതിനുള്ള ഉത്സാഹവും മേളിച്ചപ്പോൾ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് എത്തിപ്പെടാനുള്ള മനുഷ്യന്റെ മുന്നിലെ വഴികൾ തെളിഞ്ഞുവന്നു. 1960ൽ അമേരിക്കൻ നാവിക സേനയിലെ ഉദ്യോഗസ്ഥന്മാരായ പിക്കർഡ്, വാൽഷ് എന്നിവരെ വഹിച്ചുകൊണ്ട് ‘ട്രീസ്റ്റീ’ എന്ന അന്തർവാഹിനി ഭൂമിയുടെ ഏറ്റവും അടിത്തട്ടായ മരിയാന ട്രഞ്ചിലേക്ക് പുറപ്പെട്ടു. മുൻകാല പരീക്ഷണങ്ങളിൽ നിന്ന് ലഭിച്ച അനുഭവങ്ങളിൽ നിന്നും വിവരങ്ങളിൽ നിന്നും പാഠമുൾക്കൊണ്ട് പ്രത്യേകമായി സജ്ജീകരിച്ച വാഹനം പക്ഷേ കേവല യാത്രക്കപ്പുറം പരീക്ഷണങ്ങൾക്കുതകുന്നതായിരുന്നില്ല. മരിയാന കിടങ്ങിന്റെ ആഴമായ 10 കിലോമീറ്റർ അഞ്ച് മണിക്കൂർ കൊണ്ട് പിന്നിട്ട് ആദ്യമായി മനുഷ്യനെ കടലിന്റെ അടിത്തട്ടിലെത്തിക്കാൻ ശാസ്ത്രത്തിനായി.
1964ൽ അമേരിക്കൻ സമുദ്ര ഗവേഷണ സ്ഥാപനമായ വുഡ്‌സ് ഹോൾ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ആൽവിൻ (Alvin) എന്ന അന്തർവാഹിനി സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പരീക്ഷണങ്ങൾ നടത്താൻ ഉതകുന്നതായിരുന്നു. അമൂല്യമായ ധാതുലവണങ്ങൾ, ഇരുളിലും അതിവസിക്കുന്ന ജൈവവിഭവങ്ങൾ, അഗ്നിപർവതങ്ങൾക്ക് സമാനമായ ഹൈഡ്രോതെർമൽ വെന്റുകൾ (Hydrothermal vents) തുടങ്ങി വിശാലമായ പരീക്ഷണ ലോകം തുറക്കപ്പെട്ടു. ആദ്യമായി ആഴക്കടലിന്റെ അത്ഭുതങ്ങളിലേക്കിറങ്ങിച്ചെന്ന് പരീക്ഷണങ്ങൾ നടത്തിയ ആൽവിൻ അന്തർവാഹിനിയുടെ 50-ാം ജന്മദിനം ആഘോഷിച്ചത് 2014ലാണ്.

ആഴക്കടലിലെ ഇരുട്ട്
പ്രകൃതി ഘടനയനുസരിച്ച് പുറമെ നിന്ന് കടലിലേക്ക് വെളിച്ചമെത്തുന്നത് സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയിൽ നിന്നാണ്. ഈ വെളിച്ചങ്ങളുടെ സാന്നിധ്യം പരിഗണിച്ചുകൊണ്ട് ഫലപ്രദമായ പ്രകാശം ലഭിക്കുന്ന പരമാവധി 300 മീറ്റർ വരെയെത്തുന്ന യൂഫോട്ടിക് മേഖല, അവിടെ നിന്നും താഴേക്ക് 1000 മീറ്റർ വ്യാപിച്ച് കിടക്കുന്ന ഡിസ്‌ഫോട്ടിക് മേഖല, അതിനു താഴേക്ക് സൂര്യപ്രകാശത്തിന് പ്രവേശനമില്ലാത്ത അഫോട്ടിക് മേഖല എന്നിങ്ങനെ മൂന്ന് തട്ടുകളായിട്ടാണ് ഗവേഷകർ സമുദ്രത്തെ പരിചയപ്പെടുത്തിയിട്ടുള്ളത്. തുരങ്കങ്ങളുടെയും അടച്ചിട്ട മുറിയുടെയും ഉള്ളിലെ ഇരുട്ടുകൾ ഒരുപക്ഷേ അവ തകരുന്നത് വരെ മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ സൂര്യപ്രകാശത്തിന് അപ്രാപ്യമായ മേഖല എന്ന് അവയെ കുറിച്ചൊന്നും പറയാവതല്ല. എന്നാൽ നിലവിലെ പ്രകൃതിയുടെ ഘടനയനുസരിച്ച് മേൽപറഞ്ഞ അഫോട്ടിക് മേഖലയിലേക്ക് സൂര്യപ്രകാശത്തിന് പ്രവേശനമില്ല. ആകാശം മേഘാവൃതമായിക്കഴിഞ്ഞാൽ കടലിലേക്ക് പുറമെ നിന്നുള്ള പ്രകാശത്തിന്റെ മുഴുവൻ സാധ്യതകളും അടയും. മാത്രമല്ല, കരയിലും കടലിന്റെ മുകൾ ഭാഗത്തും നടക്കുന്ന പ്രകാശസംസ്ലേഷണം, ഭക്ഷ്യോൽപാദനം ഇത്യാദി കാര്യങ്ങളൊന്നും ഈ ഇരുൾ മേഖലയിലില്ല. സസ്യങ്ങളില്ല, പച്ചപ്പില്ല, സസ്യവർഗത്തിലെ ഏറ്റവും ചെറിയ ഇനമായ അൽഗകൾ പോലും ഈ മേഖലയിലില്ല. അതുകൊണ്ട് തന്നെ അക്ഷരാർത്ഥത്തിൽ തമസ്സ് എന്ന് വിശേഷിപ്പിക്കാൻ എറ്റവും അനുയോജ്യമായ പ്രകൃതിയിലെ ഇടമാണിത്.
1960ൽ ആദ്യമായി നടത്തപ്പെട്ട പര്യവേക്ഷണത്തിൽ ആഴക്കടലിലെ ഇരുട്ട് ബോധ്യപ്പെട്ടിരുന്നെങ്കിലും 1964ലെ ആൽവിൻ അന്തർവാഹിനിയുടെ പ്രഥമ യാത്രയിലാണ് ആ കൂരിരുട്ടിന്റെ പരിമിതകൾ ശാസ്ത്രലോകം മനസ്സിലാക്കുന്നത്. പക്ഷേ തുടർന്നുള്ള ആൽവിൻ അന്തർവാഹിനിയുടെ പര്യവേക്ഷണങ്ങളിൽ കൃത്യമായ തയ്യാറെടുപ്പുകളോടെ പരീക്ഷണങ്ങൾക്കുതകും വിധം സാധ്യമായ രീതിയിൽ വെളിച്ചം സംവിധാനിച്ചിരുന്നു.

അപ്പോൾ ജീവന്റെ നിലനിൽപ്പോ?

പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും ഓക്‌സിജന്റെ ഉൽപാദനത്തിനും അതുവഴി ജീവന്റെ നിലനിൽപ്പിനും വെളിച്ചവും സസ്യങ്ങളും കൂടിയേതീരൂ എന്ന് മനസ്സിലാക്കിയാൽ, നമ്മുടെ മുന്നിൽ അടുത്ത ചോദ്യമായി ഉയർന്നു വരുന്നത് ആഴക്കടലിലെ ജീവന്റെ നിലനിൽപ്പിനെ കുറിച്ചായിരിക്കും. സമുദ്രത്തിന്റെ മുകളിൽ നിന്ന് ഊർന്നിറങ്ങുന്ന പരിമിതമായ ഭക്ഷ്യവിഭവങ്ങൾക്ക് പുറമെ ഓക്‌സിജന്റെ അഭാവത്തിൽ മാത്രം ജീവിക്കാൻ കഴിയുന്ന ചില ബാക്ടീരിയകളുടെ സഹായത്താൽ കീമോസിന്തസിസ് എന്ന പ്രക്രിയയിലൂടെയാണ് ഇവിടങ്ങളിൽ ഭക്ഷ്യോൽപാദനങ്ങൾ നടക്കുന്നത്. അതിനുതകുന്ന നിലയിലുള്ള ശരീരഘടനയാണ് ഇവിടങ്ങളിലെ ജീവികൾക്ക് നൽകപ്പെട്ടിരിക്കുന്നത്.
ഇപ്രകാരം ഈ മേഖലയിലെ ജീവികളിൽ പൊതുവെ കാണപ്പെടുന്ന, മിനിറ്റിൽ പരമാവധി 64 തവണ മിന്നിമറയുന്ന ഒരു തരം ഫ്‌ളാഷ് ലൈറ്റ് പ്രതിഭാസമാണ് ബയോലൂംനിസെൻസ് (Bioluminescence). ലുസിഫെരിൻ എന്ന രാസവസ്തുവിന്റെ സാന്നിധ്യത്തിൽ ശരീരത്തിൽ ലഭ്യമായ ഓക്‌സിജനുമായി കൂടിച്ചേർന്ന് ഉൽപാദിപ്പിക്കുന്ന നേരിയ പ്രകാശങ്ങൾ, അതോടൊപ്പം ഒരുതരം ബാക്ടീരിയകളുടെ സഹായത്താൽ തുടർച്ചയായി പ്രകാശിക്കുന്ന ബയോലൂംനിസെൻസ് ജീവികളുമുണ്ട്. ഇരപിടിക്കാനും ശത്രുവിൽനിന്ന് രക്ഷനേടാനും ഇണയെ ആകർഷിക്കാനുമൊക്കെയാണ് ഈ പ്രകാശം ഉൽപാദിപ്പിക്കുന്നത്. കടലിനടിയിലെ ഐസോടോപ്പ് റേഡിയേഷന്റെ ഫലമായുണ്ടാകുന്ന പ്രകാശങ്ങളും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന പഠനങ്ങളും 3000 മീറ്ററിനപ്പുറത്തേക്ക് ഇതുവരെ എത്തിയിട്ടില്ല. ഒപ്പം ആഴക്കടലിലെ പുകക്കുഴലുകൾ എന്നറിയപ്പെടുന്ന ഹൈഡ്രോതെർമ്മൽ വെൻറ് (Hydrothermal vent) ൽ നിന്നും പ്രകാശം ചൊരിയപ്പെടും. 1977ൽ ഗലപ്പഗൊസ് ദ്വീപിന്റെ സമീപത്തായിട്ടാണ് ആദ്യമായി ഹൈഡ്രോതെർമൽ വെന്റ് കണ്ടെത്തുന്നത്. 400 ഡിഗ്രി സെൽഷ്യൽസ് വരെ ചൂടുള്ള 240 ഓളം പുകക്കുഴലുകളാണ് ഇതിനോടകം കണ്ടെത്തിയിട്ടുള്ളത്. ഗൾഫ് ഓഫ് കാലിഫോർണിയയിൽ 3800 മീറ്ററിൽ സ്ഥിതി ചെയ്യുന്ന പുകക്കുഴലാണ് ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ആഴമുള്ളത്. എന്നാൽ അതിന്റെ ഇരട്ടിയിലധികം സഞ്ചരിച്ചാൽ മാത്രമേ കടലിന്റെ ഏറ്റവും അടിത്തട്ടിലെത്തൂ. അവിടെയുള്ള കൊടും തമസ്സിൽ കാഴ്ച പൂർണമായും ഇല്ലാത്ത ജീവികൾ പോലും അധിവസിക്കുന്നുണ്ട്. ഹഡൽ പേലാജിക് എന്നാണ് 11 കി.മീറ്റർ ആഴത്തിലുള്ള ഈ മേഖല അറിയപ്പെടുന്നത്.

ആഴക്കടൽ തിരമാലകൾ
സമുദ്രം ഒരിക്കലും നിശ്ചലമല്ല. കടൽത്തീരത്തു നിന്നോ ബോട്ടിൽ നിന്നോ നിരീക്ഷിച്ചാലും നമുക്ക് തിരമാലകളെ അനുഭവിക്കാൻ സാധിക്കും. തിരമാലകൾ സാധാരണയായി കാറ്റ് മൂലമാണ് ഉണ്ടാകുന്നത്. കാറ്റും ഉപരിതല ജലവും തമ്മിലുള്ള സംഘർഷമാണ് തിരമാലകളെ, അല്ലെങ്കിൽ ഉപരിതല തരംഗങ്ങളെ രൂപപ്പെടുത്തുന്നത്. സമുദ്രത്തിന്റെ ഉള്ളിലേക്ക് ചെല്ലുമ്പോഴും തിരമാലകളും തരംഗങ്ങളുമുണ്ടാവുന്നുണ്ട്. ആഴങ്ങളിലേക്ക് പോകുംതോറും ലവണാംശവും മർദവും കൂടുകയും താപനില ചുരുങ്ങുകയും ചെയ്യുന്നു. ലവണാംശത്തിന്റെയും ചൂടിന്റെയും ഏറ്റവ്യത്യാസങ്ങൾക്കനുസരിച്ചാണ് ആന്തരിക തിരമാലകൾ രൂപപ്പെടുന്നത്. തിരമാലകൾക്ക് താഴെയുള്ള ഇത്തരം ആഴക്കടൽ തിരമാലകളെ കുറിച്ച് ശാസ്ത്രം മനസ്സിലാക്കുന്നത് 1970 കളിലാണ്.
ഏതായാലും, ആഴക്കടലിനെ കുറിച്ച് ശാസ്ത്രം അറിഞ്ഞു തുടങ്ങിയിട്ട് കേവലം 150 വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ. കൂടുതൽ പഠിക്കാനുള്ള ശ്രമം മികവോടെയും ഫലപ്രദമായും നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ പരാമർശിച്ച സുപ്രധാനമായ പര്യവേക്ഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും പിന്നിൽ ഒട്ടനവധി സാഹസങ്ങളുടെ കഥകളുണ്ട്. പരീക്ഷണോപകരണങ്ങളുടെ നിർമാണത്തിലും പരീക്ഷണങ്ങളിലും എണ്ണമറ്റ മനുഷ്യരുടെ അധ്വാനങ്ങളുണ്ട്. ഒരുപാട് ശാസ്ത്രജ്ഞർക്ക് ജീവൻ പോലും നഷ്ടപ്പെട്ടിട്ടുണ്ട്. കണക്കില്ലാത്ത തുക ചെലവഴിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ് പോലുള്ളവ വാർഷിക ബജറ്റിൽ കാര്യമായ തുക ആഴക്കടൽ ഗവേഷണങ്ങൾക്കായി മറ്റിവെക്കുന്നുണ്ട്. ഓരോ കണ്ടുപിടുത്തവും തൊട്ടു മുന്നെയുള്ള കണ്ടെത്തലുകളെയും നിഗമനങ്ങളെയും ആശ്രയിച്ചും അടിസ്ഥാനപ്പെടുത്തിയും മാത്രമേ മുന്നോട്ട് പോകൂ. ആദ്യമായി ആഴക്കടലിലെ വെള്ളം രുചിച്ച വ്യക്തി, സമുദ്രാന്തർ ഭാഗത്തെ ഇരുളിൽ നിന്നാണ് താൻ വെള്ളം ശേഖരിക്കുന്നതെന്ന വസ്തുത അറിയാതെയായിരിക്കും മരണമടഞ്ഞിട്ടുണ്ടാവുക. അതൊക്കെ തന്നെയാണ് ശാസ്ത്ര ഗവേഷണത്തിന്റെ കരുത്തും പരിമിതിയും.
ഇനി അൽപം പിറകിലേക്ക് പോകാം. പതിനാല് നൂറ്റാണ്ടുകൾ പിന്നോട്ട്! മുഹമ്മദ് നബി(സ്വ) പരമ്പരാഗത വിദ്യാഭ്യാസ രീതിയിലോ മറ്റു പരീക്ഷണങ്ങളിലൂടെയോ ജ്ഞാനസമ്പാദനമില്ലാതെ സാഹിത്യ കുലപതികളായ അറബികൾക്ക് മുന്നിൽ വിശുദ്ധ ഖുർആന്റെ വചനങ്ങൾ ഓതിക്കൊടുക്കുന്നു. സത്യമാർഗം സ്വീകരിക്കാതെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവർക്ക് മുന്നിൽ വെല്ലുവിളി ഉയർത്തിക്കൊണ്ട് തന്നെ ധീരമായ മുന്നറിയിപ്പെന്നോണം ഓതിക്കൊടുക്കുന്ന ഒരു വചനമുണ്ട്: ‘അല്ലെങ്കിൽ സത്യനിഷേധികളുടെ പ്രവർത്തനങ്ങൾ ആഴക്കടലിലെ ഇരുട്ടുകൾ പോലെയാണ്. ആ ആഴക്കടലിനെ തിരമാലകൾ പൊതിയുന്നു. അതിനു മുകളിലും തിരമാലകളുണ്ട്. ആ തിരമാലകൾക്ക് മീതെ കർമേഘങ്ങളുണ്ട്, ഒന്നിനു മീതെ ഒന്നായി ഇരുട്ടുകളാണ്. ഒരുവൻ സ്വന്തം കൈ പുറത്തെടുത്താൽ പോലും കാണാൻ സാധിക്കാത്തത്ര ഇരുട്ടുകൾ. അല്ലാഹു പ്രകാശം നൽകാത്തവർക്കൊന്നും ഒരു പ്രകാശവും ലഭിക്കില്ല’ (24/40).
ഇവിടെ ആഴക്കടലാണോ തീരക്കടലാണോ എന്ന സംശയത്തിനും ചർച്ചക്കുമുള്ള ആയുസ്സ് തഫ്‌സീർ റാസിയടക്കമുള്ള വ്യാഖ്യാന ഗ്രന്ഥങ്ങളിൽ ഈ ഭാഗം പരിശോധിക്കുന്നത് വരെയേ കാണൂ. ഒരു വ്യക്തിക്ക് കണ്ണിനോട് ഏറ്റവും അടുത്ത് ചേർത്തുവെക്കാൻ പറ്റിയ അവയവം സാധാരണ ഗതിയിൽ സ്വന്തം കൈയാണ്. അപ്രകാരം അടുപ്പിച്ച് വെച്ചാൽ പോലും കാണാത്തത്ര തീവ്ര ഇരുട്ട് കടലിനടിയിലുണ്ടോ? ഉണ്ട്. കൂരിരുട്ടിനോട് സമരസപ്പെട്ട് കാഴ്ചശക്തി പോലും നൽകപ്പെടാത്ത ജീവികൾ വസിക്കുന്ന, എന്നാൽ മിന്നൽ പ്രകാശം നൽകപ്പെട്ട് ചുരുക്കം ജീവികൾ വസിക്കുന്ന സമുദ്രത്തിന്റെ ആഴമേഖലയുണ്ടെന്ന് നേരത്തെ പറഞ്ഞു. ഇപ്രകാരം സൂര്യപ്രകാശം പ്രവേശിക്കാത്ത, എന്നാൽ നാമമാത്രമായി പ്രകാശമുള്ള മേഖലയുമുണ്ടെന്നും മുമ്പ് സൂചിപ്പിച്ചു. ഇവിടങ്ങളിൽ ആഴക്കടൽ തിരമാലകളുടെ സാന്നിധ്യത്താൽ മറ്റൊരു രീതിയിലുള്ള ഇരുട്ട് രൂപപ്പെടുന്നു.
ഇനി, പ്രകാശം പ്രതീക്ഷിക്കാവുന്ന മുകൾ നിലയിലാണെങ്കിൽ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കാർമേഘം മൂടി മറ്റൊരു രീതിയിലുള്ള ഇരുട്ടും രൂപപ്പെട്ട് കിടക്കുന്നു. ഇങ്ങനെ വ്യത്യസ്തമായ രീതിയിൽ രൂപപ്പെട്ട് കിടക്കുന്ന ഒരു മനുഷ്യന് സങ്കൽപ്പിക്കാവുന്നതിൽ വെച്ച് ഏറ്റവും പാരമ്യതയിലുള്ള ഇരുട്ടുകളോടാണ് അവിശ്വാസികളുടെ പ്രവർത്തനങ്ങളെ ഖുർആൻ ഉപമിച്ചിരിക്കുന്നത്. പ്രസ്തുത വചനങ്ങളിൽ പരാമർശിക്കപ്പെട്ട ചില വസ്തുതകൾ പരിശോധിച്ചാൽ ആഴക്കടലിലെ ഇരുട്ട്, കടലിനുള്ളിലെ തിരമാല, ഇരുട്ടുകളുടെ തട്ടുകൾ, ഇരുട്ടിന്റെ തീവ്രത, ആഴിയുടെ അഗാധത്തിൽ കാഴ്ചയുള്ളതും ഇല്ലാത്തതുമായ ജീവികളുടെ സാന്നിധ്യം എന്നീ കാര്യങ്ങൾ ഉറപ്പിക്കാം. നീണ്ട കാത്തിരിപ്പുകൾക്കും പരീക്ഷണങ്ങൾക്കുമൊടുവിൽ ശാസ്ത്രലോകം കൊട്ടിഘോഷിച്ച കണ്ടെത്തലുകളാണ് ഇവ. എന്നാൽ വിശുദ്ധ ഖുർആനിൽ ഈ വചനത്തിന്റെ അവതരണ ലക്ഷ്യം മേൽപറയപ്പെട്ട ആഴക്കടൽ രഹസ്യങ്ങളും കൗതുകങ്ങളും ലോകത്തെ വിളിച്ചറിയിക്കുക എന്നതല്ല. സത്യമാർഗം സ്വീകരിക്കാതെ ജീവിതത്തിൽ എന്തെല്ലം നന്മകളും പ്രവർത്തങ്ങളും ചെയ്തുകൂട്ടിയാലും അതിന്റെ ഫലങ്ങൾ ആസ്വദിക്കുക പോയിട്ട് അവകളെ ഒന്ന് കാണാൻകൂടി സാധിക്കാത്ത വിധം നിഷ്ഫലമാകും എന്ന അത്യധികം ഗൗരവ സ്വഭാവമുള്ള യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വളരെ ഭംഗിയിലും കൃത്യതയിലും ഉപമയായി ഉപയോഗിച്ചിരിക്കുന്നതാണ് ഇവിടെ കാണുന്നത്.
ലോകാവസാനം വരെയുള്ള സർവ ജനങ്ങൾക്കുമായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥത്തിൽ, അതിലുള്ളതിനു തത്തുല്യമായ ഒരധ്യായം കൊണ്ടുവരൂ എന്ന വെല്ലുവിളിയോടു കൂടി ഇക്കാലത്തും നിലനിൽക്കുന്ന വിശുദ്ധ ഖുർആനിൽ, ആഴക്കടലിന്റെയുള്ളിലെ സാഹചര്യങ്ങളെ ഉപമയായി പരാമർശിക്കുന്നതിന്റെ സൗന്ദര്യവും ധീരതയും ഒന്നോർത്തു നോക്കൂ. ഇത്തരം അത്ഭുത സത്യങ്ങൾ ആർക്കും മനസ്സിലാകുന്ന രീതിയിൽ ആഴത്തിലും പരപ്പിലും വിശദീകരിച്ച് ഉൾപ്പെടുത്തുകയും ആർക്കും എളുപ്പം മനസ്സിലാകുന്ന ഉപമകൾ മാത്രം ഉപയോഗിക്കുകയും ചെയ്തുവെന്ന് വന്നാൽ ഖുർആനിന് എന്ത് അമാനുഷികത? മുഹമ്മദ് നബി(സ്വ)യുടെ ആവശ്യമെന്ത്? ഖുർആൻ ഉയർത്തിയ വെല്ലുവിളികൾക്ക് പിന്നെ പ്രസക്തിയെവിടെ? അല്ലാഹുവിൽ നിന്ന് തിരു നബി(സ്വ)ക്ക് ഇറക്കപ്പെട്ടതും തങ്ങളിലൂടെ മാത്രം ജനങ്ങൾക്ക് മനസ്സിലാകുന്നതുമായത് കൊണ്ടാണ് ഈ മഹത് ഗ്രന്ഥം വിമർശനങ്ങളും വെല്ലുവിളികളും അതിജയിച്ച് ഇന്നും യശസ്സോടെ നിലനിൽക്കുന്നത്. ആ ഗ്രന്ഥം ജനങ്ങൾക്ക് മനസ്സിലാകും വിധം വിശദീകരിച്ച് കൊടുക്കുക എന്നത് അല്ലാഹു റസൂലിനെ ഏൽപിച്ച ദൗത്യമാണ്. അവിടന്ന് അത് നിർവഹിച്ചിട്ടുണ്ട്. നമുക്ക് ഇന്ന് അത് അനുഭവത്തിലൂടെ, നേരറിവിലൂടെ ബോധ്യപ്പെടുകയും ചെയ്യുന്നു.
വളരെ സങ്കീർണമായ കടലിന്റെ ആന്തര സംവിധാനങ്ങളും ചലനങ്ങളും പ്രാഥമികമായും ഗഹനത്തിലും അറിഞ്ഞ് ഉൾക്കൊണ്ട ഒരാൾക്ക് മാത്രമേ സമുദ്രത്തിന്റെ അടിത്തട്ടിലെ പ്രതിഭാസങ്ങളെ ഉപമക്കായി ഉപയോഗിക്കാൻ സാധിക്കൂ. എന്നാൽ മാത്രമേ അംഗീകരിക്കപ്പെടൂ. എന്നുവെച്ചാൽ കടലും കടൽ ജീവികളും ആഴക്കടലും ആഴക്കടലിലെ ഇരുട്ടുകളും ആ ഇരുട്ടുകൾക്ക് മുകളിലുള്ള തിരമാലകളും ആ ഇരുട്ടിലും വെളിച്ചം ലഭിക്കുന്ന വിഭാഗങ്ങളുണ്ടെന്നുമൊക്കെ അറിഞ്ഞിരിക്കണമല്ലോ. അത്തരം കാര്യങ്ങളൊന്നും പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് അന്നത്തെ സൗകര്യമുപയോഗിച്ച് കണ്ടെത്തിയതാണെന്ന് നമുക്ക് തമാശക്ക് പോലും പറയാൻ സാധ്യമല്ല. അപ്പോൾ പിന്നെ ഇക്കാലം വരെയുള്ള ഒരു മനുഷ്യനും പറയാൻ സാധിക്കാത്ത, അതിനു ധൈര്യപ്പെടാത്ത വിവരങ്ങൾ നബി(സ്വ)ക്ക് ലഭിച്ചത് എവിടെ നിന്നായിരിക്കും? അത് നബി(സ്വ)ക്ക് മാത്രമായി ലഭിച്ചത് എന്ത് കൊണ്ടായിരിക്കും? എന്നിത്യാദി ചോദ്യങ്ങൾക്കുള്ള ഉത്തരം മനസ്സിൽ തെളിഞ്ഞ് വരുന്നുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതുപോലെ ഇനിയും അനവധി അത്ഭുതങ്ങളും യാഥാർത്ഥ്യങ്ങളുമായി വിശുദ്ധ ഖുർആൻ അപരാജിതമായി തലയുയർത്തി നിൽക്കുന്നുണ്ട്. അല്ലാഹുവിലും മുഹമ്മദ്(സ്വ)യിലും വിശ്വസിക്കുകയും തിരുദൂതരുടെ അസാധാരണത്വത്തെ അംഗീകരിക്കുകയും ചെയ്യുന്നവർക്ക് മാത്രം അഭിമാനിക്കാവുന്ന, വിശ്വാസം ദൃഢമാക്കാനുതകുന്ന ഒട്ടനവധി ഉപമകളും യാഥാർത്ഥ്യങ്ങളും ഇനിയും ആഴക്കടലിനു പറയാനുണ്ട്.

ഡോ. നൗഫൽ അഹ്‌സനി വൈറ്റില
(PhD, Marine Biology)

 

Exit mobile version