ചീഞ്ഞതുണ്ടോ? 15 ലക്ഷമെടുക്കാനാണ്!

കഴുകന്‍, കുറുക്കന്‍ പോലുള്ള ജീവികള്‍ക്ക് ഒരു സ്വഭാവമുണ്ട് ഉച്ചിഷ്ടമാണു പഥ്യം; പരമാവധി ചീഞ്ഞളിഞ്ഞാല്‍ ഏറെ താല്‍പര്യം. ഇങ്ങനെ ചില മനുഷ്യരുമുണ്ടെന്നതിലല്ല കൗതുകം, ചില പണ്ഡിത സംഘടനകളിലെയും പണ്ഡിത രാഷ്ട്രീയസംഘടനകളുടെയും വന്‍കിട നേതാക്കള്‍തന്നെ ഇത്തരം നാറുന്ന മോഹങ്ങളുമായി നടക്കുന്നതാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിതസംഘടന വിശുദ്ധമായ ചില ലക്ഷ്യങ്ങള്‍ക്കായാണ് രൂപവത്കരിച്ചത്. അതിന്റെ ദൗത്യം ഭംഗിയായി നിവര്‍ത്തിച്ചു വരികയും ചെയ്തു. എന്നാല്‍ ഇടക്കാലത്ത് ചില അപഭ്രംശങ്ങള്‍ സംഘടനയെ ബാധിച്ചു. സ്ഥാപക ലക്ഷ്യത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ബാഹ്യവും ആന്തരികവുമായ സമ്മര്‍ദങ്ങളുണ്ടായി. അങ്ങനെയാണ് സമസ്ത പിളര്‍ന്നതും താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെയും കാന്തപുരം എ പി ഉസ്താദിന്റെയും നേതൃത്വത്തില്‍ അത് വീണ്ടും പുഷ്കലമായതും. പിന്നീട് നടന്ന മഹാവിപ്ലവങ്ങള്‍ എഴുതിത്തീര്‍ക്കാന്‍ ഒരു പേജോ വാള്യമോ മതിയാവില്ല. ഒറ്റവാക്യത്തില്‍ ചുരുക്കിയെഴുതിയാല്‍ അന്യന്റെ മുമ്പില്‍ ഓഛാനിച്ചു നില്‍ക്കാന്‍ വിധിക്കപ്പെട്ടിരുന്ന മുസ്ലിം പണ്ഡിതര്‍ മുഖ്യധാരയിലെ ചാലകശക്തികളായി. അധികാരത്തിന്റെയും സമ്പത്തിന്റെയും മുഷ്ക് കാട്ടി അവരെ ഒതുക്കിനിര്‍ത്തിയിരുന്നവര്‍ പണ്ഡിതരുമായി ഒരു കൂടിക്കാഴ്ചക്ക് അപേക്ഷയുമായി നടക്കുന്ന ഗതിമാറ്റമുണ്ടായി. ആര്‍ക്കൊക്കെ അസൂയ പെരുത്താലും കാന്തപുരം ഇഫക്ട് ഒന്നു മാത്രമായിരുന്നു ഉദ്ധൃത ശുഭ പര്യവസാനത്തിന്റെ ചാലകം. അങ്ങനെ സമസ്ത വളര്‍ന്നു. സഹസംഘടനകള്‍ ജനകീയമായി. ധാരാളം ആത്മീയവൈജ്ഞാനിക കേന്ദ്രങ്ങളുണ്ടായി. വിജ്ഞാന വിപ്ലവത്തിന്റെ തരംഗം കേരളവും കടന്ന് മനുഷ്യനുള്ളിടത്തെല്ലാം എത്തിത്തുടങ്ങി. ഇതില്‍ കുറുമ്പ് കാണിക്കുക മാത്രം ദര്‍ശനവും ആദര്‍ശവും പ്രവര്‍ത്തനരീതിയുമായ വിഘടിതസംഘം വെട്ടും കൊലയും ബോംബുനിര്‍മാണവും പള്ളിപൊളിക്കലും ഖുര്‍ആന്‍ കത്തിക്കലുമൊക്കെയായി ആസുരത ആവര്‍ത്തിച്ചു തെളിയിച്ചു കൊണ്ടിരിക്കുന്നത് എന്തിന്റെ ലക്ഷണമായിരിക്കും? പ്രത്യേകിച്ച് പ്രവര്‍ത്തനങ്ങളൊന്നുമില്ലാത്തതിനാല്‍ തുടക്കത്തിലെഴുതിയ വഷളന്‍ ഏര്‍പ്പാട് ഈ സംഘം ജീവിത വ്രതമാക്കിയിരിക്കുന്നത് സഹതാപമര്‍ഹിക്കുന്നു.
ശക്തമായ സംഘടനാസംവിധാനമുള്ളവര്‍ക്കുമാത്രം കഴിയുന്നതാണ് ശിക്ഷാനടപടികള്‍. സംഘരീതിക്കു വിരുദ്ധമായി നില്‍ക്കുന്നവര്‍ എത്ര ഉന്നതരായാലും ഉപദേശിക്കാനും താക്കീതു നല്‍കാനും നിലക്കുവരുന്നില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും ജനകീയാടിത്തറയും സുശക്തമായ നേതൃത്വവുമുള്ള പ്രസ്ഥാനങ്ങള്‍ക്കേ കഴിയാറുള്ളൂ. മറ്റുള്ളവര്‍ അണികളുടെ ഏത് വൈകൃതങ്ങളും ന്യായീകരിക്കാന്‍ ശ്രമിക്കും. സ്വന്തം നേതൃത്വത്തെ അശ്ലീലമായി വിമര്‍ശിക്കുന്ന ഒരു ദാരിമി മറുവശത്തുണ്ട്. അയാളുടെ ക്ലിപ്പുകളും വ്യാപകമായുണ്ട്. അതു പക്ഷേ “ഗ്യാസാ’യി വിഴുങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായത് ഈ പരിമിതി കൊണ്ടാണ്. ഇതുപോലുള്ളവര്‍ക്കു സ്റ്റേജുകള്‍ നല്‍കി പ്രസാദിപ്പിച്ചുവരുന്നത് ഗത്യന്തരമില്ലാഞ്ഞിട്ടാണ്.
ഈയിടെ ഊതിവീര്‍പ്പിച്ച് കൊണ്ടാടപ്പെടുന്ന “സമസ്ത’യിലേക്ക് സത്യം(?) മനസ്സിലാക്കി ചേക്കേറിയവരുടെ പ്രവേശന സ്വകാര്യങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും അറിയാവുന്ന യാഥാര്‍ത്ഥ്യം, കള്ളത്വരീഖത്തടക്കം പലകാരണങ്ങളാല്‍ പുറത്താക്കപ്പെട്ടവര്‍ നിലനില്‍പ്പിനുള്ള മേച്ചില്‍പുറമായാണ് ഇത്തരം ഇടത്താവളങ്ങള്‍ സ്വീകരിക്കുന്നത് എന്നാണ്. ഇങ്ങനെയുള്ള വിഴുപ്പുകള്‍ വാരിവലിച്ചു വിഴുങ്ങാന്‍ കാത്തിരിക്കുക മാത്രമല്ല ഭീമന്‍ ഓഫറുകള്‍ വെച്ച് വലവീശിയിരിക്കാന്‍ തന്നെ ഒരു വിഭാഗം ജീവിതം തുലക്കുന്നത് എത്രമേല്‍ അപഹാസ്യമല്ല? തടഞ്ഞു വെക്കലും ഭീഷണിക്കും പുറമെ കേരളത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചില ചപ്പടാച്ചി വാഗ്ദാനങ്ങള്‍ സാന്‍റിയാഗോ മാര്‍ട്ടിനെ പോലും ഞെട്ടിക്കുന്നതാണ്. പതിനഞ്ച് ലക്ഷത്തിന്റെ റെഡി ചെക്ക്, 35 ലക്ഷത്തിനു വീടും പറമ്പും, കാറിന് ഉയര്‍ന്ന പരിണാമം, അഭിമാന സ്ഥാപനത്തില്‍ വൈസ് പ്രിന്‍സിപ്പാള്‍ ജോലി, 100 വേദികളിലെ അടിയന്തരാവതരണം…… ഇതുമായി ഇറങ്ങുന്നത് ഏതാനും അങ്ങാടി മൈക്കുകളായ കൈ വെട്ടു വീരന്‍മാരോ മഹര്‍ഷിക്കോലക്കാരോ അല്ലെന്നത് ഇക്കൂട്ടരുടെ ദുര്യോഗത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. ശഅ്റ് മുബാറക് വിരുദ്ധതാ ഫൈം ആയ ഒരു ശഅ്റ് അഹ്മറുകാരന്‍ ഫോണില്‍ അറിയിച്ചതു പോലെ അവരിലെ ഒന്നാം നിരയാണ് പലയാവര്‍ത്തി ഫോണ്‍ വിളിച്ച് സോപ്പിട്ട് വരുത്തി ക്ലോസപ്പ് ഫോട്ടോക്ക് നിന്നു കൊടുക്കുന്നത്! രാജാധി രാജനായ തമ്പുരാനേ, ഇതിലപ്പുറം ഈ വര്‍ഗം എങ്ങനെ മുഖം കെടാനാണ്….!

Exit mobile version