Al Fathawa

നജസുകൊണ്ട് ചികിത്സിക്കല്‍

ഹറാമായ വസ്തുവില്‍ ചികിത്സയില്ലെന്നല്ലേ. അല്ലാഹു ശവത്തെയും രക്തത്തെയും പന്നി ഇറച്ചിയും ഹറാമാക്കിയതുമാണല്ലോ. അപ്പോള്‍ നജസ് കൊണ്ട് ചികിത്സ അനുവദനീയമാണോ? വിശദീകരിച്ചാലും.

നജസുകൊണ്ട് ചികിത്സിച്ചാല്‍ പെട്ടെന്ന് രോഗം സുഖപ്പെടുമെന്നോ, നജസായ മരുന്നിന് ബദലായി ശുദ്ധമായ മറ്റൊരു മരുന്നില്ലെന്നും പ്രസ്തുത നജസായ മരുന്ന് ഉപയോഗിച്ചാല്‍ രോഗം സുഖം പ്രാപിക്കുമെന്നോ ഉറപ്പായാല്‍, മദ്യമല്ലാത്ത നജസുകള്‍ ഉപയോഗിച്ച് ചികിത്സിക്കല്‍ അനുവദനീയമാണ്.

അനസ്(റ)വിനെ തൊട്ട് ഉദ്ധരണം. അദ്ദേഹം പറഞ്ഞു: മദീനയില്‍ ചിലര്‍ക്ക് കാലാവസ്ഥ മോശമായി. അപ്പോള്‍ നബി(സ്വ) ഒട്ടകം മേയ്ക്കുന്നവരിലേക്ക് പോകാനും അതിന്‍റെ പാലും മൂത്രവും കുടിക്കാനും കല്‍പ്പിച്ചു. അതുപ്രകാരം അവര്‍ ഒട്ടകത്തെ മേയ്ക്കുന്നവരുടെയരികില്‍ പോവുകയും സുഖം പ്രാപിക്കുന്നത് വരെ അതിന്‍റെ പാലും മൂത്രവും സേവിക്കുകയും ചെയ്തു (കിതാബുത്ത്വിബ്ബ്, സ്വഹീഹുല്‍ ബുഖാരി-5686).

ഇമാം നവവി(റ) കുറിച്ചു: മദ്യമല്ലാത്ത നജസുകള്‍ കൊണ്ട് ചികിത്സ അനുവദനീയമാണ്. പ്രസ്തുത മരുന്ന് മുഴുവനും ലഹരിയല്ലാത്ത നജസാണെങ്കിലും ശരി, വിരോധമില്ല. നജസ് കൊണ്ട് ചികിത്സ അനുവദനീയമാകുന്നത് അതിന് തതുല്യമായ ശുദ്ധിയുള്ളത് ലഭിക്കാത്ത സാഹചര്യത്തിലാണ്. പ്രസ്തുത നജസായ മരുന്നിന്‍റെ സ്ഥാനത്ത് നില്‍ക്കുന്ന ശുദ്ധിയുള്ള മരുന്ന് ലഭിച്ചാല്‍ നജസുകൊണ്ട് ചികിത്സ നടത്തല്‍ ഹറാമാകുമെന്നതില്‍ തര്‍ക്കമില്ല. അപ്പോള്‍ ‘അല്ലാഹു ഹറാമാക്കിയതില്‍ ശിഫയില്ല’ എന്ന ഹദീസ് ആ രോഗത്തിന് ശുദ്ധിയുള്ള മറ്റൊരു മരുന്ന് ഉള്ള അവസ്ഥയിലാണ്. അതേസമയം ശുദ്ധിയുള്ള മരുന്ന് പരിഹാരമായി ലഭിച്ചില്ലെങ്കില്‍ നജസുകൊണ്ടുള്ള ചികിത്സ ഹറാമാകില്ല.

നമ്മുടെ അസ്വ്ഹാബ് പറഞ്ഞു: നജസ് കൊണ്ടുള്ള ചികിത്സ അനുവദനീയമാകുന്നത്, ചികിത്സ സ്വീകരിക്കുന്ന വ്യക്തി ചികിത്സയെ സംബന്ധിച്ച് പരിജ്ഞാനമുള്ള ആളാവുകയും ശുദ്ധിയുള്ളൊരു മരുന്ന് ഇതിന്‍റെ സ്ഥാനത്ത് നില്‍ക്കില്ലെന്ന് അറിയുകയോ നീതിമാനും വിശ്വസ്ഥനുമായ ഡോക്ടര്‍ നജസ് കൊണ്ട് ചികിത്സിക്കണമെന്നും ഈ മരുന്നിന് സമാനമായ ശുദ്ധിയുള്ള മരുന്നില്ലെന്ന് പറയുകയോ ചെയ്താല്‍ മാത്രമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഡോക്ടറുടെ അഭിപ്രായം മതിയാകുമെന്ന് ഇമാം ബഗ്വി(റ)യും മറ്റു പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്.

നജസ് കൊണ്ട് ചികിത്സിച്ചാല്‍ അസുഖം പെട്ടെന്ന് സുഖപ്പെടുമെന്നും അല്ലെങ്കില്‍ സമയമെടുക്കുമെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടാല്‍, ഈ സാഹചര്യത്തില്‍ നജസ് കൊണ്ട് ചികിത്സിക്കാന്‍ പറ്റുമോ എന്ന വിഷയത്തില്‍ രണ്ട് അഭിപ്രായമുണ്ടെങ്കിലും ആ ചികിത്സ സ്വീകരിക്കാവുന്നതാണ് (ശറഹുല്‍ മുഹദ്ദബ്: 9/49-51 കാണുക).

ഇബ്നു ഹജറുല്‍ ഹൈതമി(റ) എഴുതി: നജസായ ഒരെല്ല് ചേര്‍ത്തുവെച്ചാല്‍, അത് കഠിന(മുഗല്ലള്)മായ നജസാണെങ്കിലും ശരി. അപ്രകാരം തന്നെ നജസായ എണ്ണ, അത് കഠിനമായ നജസാണെങ്കിലും; ചികിത്സക്ക് പറ്റുന്ന ശുദ്ധിയുള്ള വസ്തു ലഭിക്കാത്തത് കാരണമാണെങ്കില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നതാണ്. പരിചയ സമ്പന്നനായ വ്യക്തിയുടെ വാക്ക് കൊണ്ടാണത് സ്ഥിരപ്പെട്ടത്. നായ, പന്നി പോലുള്ള കഠിനമായ നജസുകള്‍ കൊണ്ട് ചികിത്സിച്ചാല്‍ പെട്ടെന്ന് അസുഖം ഭേദപ്പെടാന്‍ കാരണമാണെങ്കില്‍, ഇവിടെയും ശുദ്ധിയുള്ളത് ലഭിക്കാത്ത സന്ദര്‍ഭത്തില്‍ ഇളവ് ചെയ്യപ്പെടും. ഇനി ശുദ്ധിയുള്ളത് ലഭ്യമാണ്, പക്ഷേ അത് ബഹുമാനിക്കപ്പെടുന്ന മനുഷ്യന്‍റേതാണ്. ഇത്തരം സന്ദര്‍ഭത്തിലും നജസ് ഉപയോഗിച്ച് ചികിത്സിക്കുന്നതില്‍ ഇളവുണ്ട്. മേല്‍ പറഞ്ഞ കാര്യങ്ങള്‍ നജസ് കൊണ്ട് മുറിവ് ചികിത്സിക്കുന്ന എല്ലാവര്‍ക്കും ബാധകമാണ് (തുഹ്ഫതുല്‍ മുഹ്താജ്: 2/134,137).

‘നിങ്ങളുടെ ശമനം ഹറാമായതിലില്ല’ എന്ന നബിവചനവും ‘നജസ് കൊണ്ട് ശമനം നേടാന്‍ പാടില്ലെന്ന്’ പറയുന്ന ഹദീസും നിര്‍ബന്ധിതമല്ലാത്ത സാഹചര്യത്തിലാണെന്ന് ഗ്രാഹ്യം. ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(റ) ഫത്ഹുല്‍ബാരിയില്‍ രേഖപ്പെടുത്തുന്നു: നജസായ ഒരു വസ്തു ഉപയോഗിച്ച് ചികിത്സ പാടില്ലെന്ന നബി(സ്വ)യുടെ ഹദീസും അല്ലാഹു ഹറാമാക്കിയതില്‍ ശമനമില്ലെന്നതും തെളിവ് പിടിച്ച്, നജസ് ഹറാമാണെന്നും അതിനാല്‍ അതുപയോഗിച്ച് ചികിത്സയില്ലെന്നും ചിലര്‍ പറഞ്ഞതായി കാണാം. എന്നാല്‍ ഈ പറഞ്ഞത് നജസായ മരുന്നിന്‍റെ സ്ഥാനത്ത് മറ്റു മരുന്നുള്ള അവസ്ഥയിലാണ്. ഹറാമായ വസ്തുവില്‍ ശമനമില്ലെന്ന് പറഞ്ഞതിന്‍റെ വിവക്ഷ ഇതത്രെ. നിര്‍ബന്ധ ഘട്ടങ്ങളില്‍ മേല്‍ വിവരിച്ചതു പ്രകാരം ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല. (അഥവാ നജസിന്‍റെ സ്ഥാനത്ത് ശുദ്ധിയുള്ളത് ലഭിക്കാത്ത സാഹചര്യത്തില്‍) നജസിന്‍റെ ഉപയോഗം ഹറാമാവുകയില്ല. നിര്‍ബന്ധിത ഘട്ടങ്ങളില്‍ ശവം ഭക്ഷിക്കല്‍ അനിവാര്യമായത്പോലെ. എന്നാല്‍ മദ്യത്തെ സംബന്ധിച്ച് നബി(സ്വ) പറഞ്ഞു: മദ്യം മരുന്നല്ല, രോഗമാണ്.’ മദ്യം കൊണ്ട് ചികിത്സ നടത്തട്ടേയെന്ന് ചോദിച്ചവര്‍ക്ക് മറുപടി നല്‍കിയ ഹദീസ് മദ്യത്തിന് പ്രത്യേക നിരോധനയാണ്. (മദ്യം ഉപയോഗിച്ചുള്ള ചികിത്സ ഒരര്‍ത്ഥത്തിലും പാടില്ലെന്നാണ് ആ ഹദീസിന്‍റെ വിവക്ഷ) ലഹരിയുണ്ടാക്കുന്ന മറ്റു വസ്തുക്കളും ഇപ്രകാരം തന്നെ (1/339).

പുതുവസ്ത്രം കഴുകണോ?

പുതിയ വസ്ത്രം കഴുകുന്നതിനു മുമ്പ് ഉപയോഗിക്കാന്‍ ഉമ്മ അനുവദിക്കുന്നില്ല. അതില്‍ അഴുക്കുകളും പൊടിപടലങ്ങളുമുണ്ടാകുമെന്നാണ് അവരതിനു കാരണമായി പറയുന്നത്. എന്നാല്‍ പുതിയ വസ്ത്രം കഴുകല്‍ പുത്തനാശയമാണെന്ന് ഈയിടെ ഒരു പ്രഭാഷണത്തില്‍ കേള്‍ക്കാനിടയായി. പുതുവസ്ത്രം കഴുകല്‍ ആക്ഷേപിക്കപ്പെടുന്ന കാര്യമാണോ? അതോ, അതിനു വല്ല അടിസ്ഥാനവുമുണ്ടോ?

പുതുവസ്ത്രം കഴുകല്‍ ആക്ഷേപാര്‍ഹമായ പുത്തനാചാരമാണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രത്തില്‍ നജസുണ്ടാവാനുള്ള സാധ്യത കൂടുതലാകാതിരിക്കുകയും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പൊടിപടലങ്ങള്‍ വസ്ത്രത്തില്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴാണിത്. പുതുവസ്ത്രം കഴുകല്‍ ആക്ഷേപാര്‍ഹമായ പുത്തനാചാരത്തില്‍പെട്ടതാണെന്ന് ഹാശിയതുല്‍ ജമലില്‍ പറഞ്ഞതായി കാണാം. ഇത് വസ്ത്രത്തില്‍ നജസുണ്ടെന്ന ധാരണ കൂടുതലാവാതിരിക്കുമ്പോഴാണ്. വസ്ത്രം നെയ്തുണ്ടാക്കുന്നവരും വസ്ത്ര നിര്‍മാതാക്കളും നജസിനെ തൊട്ട് അശ്രദ്ധരാകല്‍ പതിവാകുക എന്നത് നജസുണ്ടാവാനുള്ള ധാരണ മികക്കുന്നതില്‍പെട്ടതാണ് (ഹാശിയതുല്‍ ജമല്‍: 5/55).

 

നായ തലയിട്ടാല്‍ വെള്ളം നജസാകുമോ?

രണ്ട് ‘ഖുല്ലത്ത്’ അളവില്‍ കുറയാത്ത വെള്ളത്തില്‍ നായ തലയിട്ടത് കൊണ്ട് നജസാവുകയില്ല (ഹാശിയതുശ്ശര്‍വാനി: 1/329).

നബി(സ്വ)യുടെ വിസര്‍ജ്യങ്ങള്‍ ത്വാഹിറാണോ?

ഇമാം മുഹമ്മദ് റംലി(റ) പറയുന്നു: ഇമാം ബഗ്വി(റ)യും മറ്റു പണ്ഡിതന്മാരും നബി തങ്ങളുടെ വിസര്‍ജ്യങ്ങള്‍ ത്വാഹിറാണെന്നാണ് പറഞ്ഞത് (നിഹായതുല്‍ മുഹ്താജ്: 1/242).

ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) പറയുന്നു: നബി(സ്വ)യുടെ  വിസര്‍ജ്യങ്ങള്‍ ശുദ്ധിയുള്ളതാണെന്നതിന് വ്യക്തമായ തെളിവുകള്‍ ധാരാളമുണ്ട്. അത് നബിതങ്ങളുടെ പ്രത്യേകതയായാണ് പണ്ഡിതന്മാര്‍ എണ്ണിയത് (ഫത്ഹുല്‍ബാരി: 1/272).  എന്നാല്‍ അവ ശുദ്ധിയുള്ളതല്ലെന്നു പറഞ്ഞ പണ്ഡിതരുമുണ്ട്.

ഒരു സ്ത്രീ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിസ്കാരത്തിലെ ഔറത്ത് മറച്ചിട്ടില്ലെങ്കില്‍ തിലാവത്തിന്‍റെ സുജൂദ് ചെയ്യുന്നതിന്‍റെ വിധിയെന്താണ്?

നിസ്കാരത്തില്‍ മറക്കല്‍ നിര്‍ബന്ധമായ ഭാഗം മറക്കാതെ തിലാവത്തിന്‍റെ സുജൂദ് ചെയ്യല്‍ സ്ത്രീക്ക് അനുവദനീയമല്ല. ഇമാം റംലി(റ) പറയുന്നു: നിസ്കാരത്തിന്‍റെ ശര്‍ത്വുകളായ ഖിബ്ലക്ക് മുന്നിടുക, ഔറത്ത് മറക്കുക, ശുദ്ധിയുണ്ടാവുക, സമയം പ്രവേശിക്കുക എന്നീ നിബന്ധനകള്‍ തിലാവത്തിന്‍റെ സുജൂദിനും ബാധകമാകുന്നതാണ് (നിഹായതുല്‍ മുഹ്താജ്: 2/116).

മേല്‍തട്ടം ഏത് രൂപത്തില്‍ ധരിക്കലാണ് കറാഹത്തായി കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്?

ഇബ്നു ഹജറുല്‍ ഹൈതമി(റ) തുഹ്ഫതുല്‍ മുഹ്താജില്‍ രേഖപ്പെടുത്തി: മേല്‍തട്ടത്തിന്‍റെ രൂപത്തിലുള്ള എല്ലാം അഥവാ തട്ടം പോലുള്ളത് രണ്ടു ഭാഗത്തു നിന്നും താഴോട്ട് തൂക്കിയിട്ടാല്‍- അവ കതിഫൈനി(ചുമല്‍-ടവീഹറലൃ)യിലേക്ക് മടക്കുകയോ കൈകൊണ്ടോ മറ്റോ അതിനെ ചേര്‍ത്ത് വെക്കുന്നുമില്ലതാനും- എങ്കില്‍ അത് കറാഹത്താണ് (തുഹ്ഫതുല്‍ മുഹ്താജ്: 3/43).

ഇമാം അബൂ ഇസ്ഹാഖുശ്ശീറാസി(റ) പറയുന്നു: നിസ്കാരത്തിലും മറ്റും മേല്‍തട്ടം ധരിക്കല്‍ കറാഹത്താണ്. അതായത് തട്ടം രണ്ട് ഭാഗത്തു നിന്നും ഭൂമിയില്‍ തട്ടുന്ന രൂപത്തില്‍ താഴോട്ട് താഴ്ത്തിയിടലാണ് (ശര്‍ഹുല്‍ മുഹദ്ദബ്: 3/176, 177 കാണുക).

 

വടക്കു നോക്കി യന്ത്രം

ഖിബ്ല  നിര്‍ണയത്തിന് വടക്ക് നോക്കി യന്ത്രം അവലംബിക്കാന്‍ പറ്റുമോ?

ഖിബ്ല നിര്‍ണയിക്കുന്നതില്‍ വടക്കു നോക്കി യന്ത്രം അവലംബിക്കാവുന്നതാണ്. സ്വാഹിബുല്‍ ജമല്‍ പറയുന്നു: ഇജ്തിഹാദ് അഥവാ ഗവേഷണം കൊണ്ട് ലഭിക്കുന്ന അനുമാനം(ള്വന്ന്) ഖിബ്ല നിര്‍ണയിക്കുന്നതിലും സമയം പ്രവേശിക്കുന്നതിലും വടക്ക് നോക്കി യന്ത്രം കൊണ്ടും ലഭിക്കുന്നതാണ്. അതനുസരിച്ച്, വടക്ക് നോക്കി യന്ത്രം അവലംബിക്കാമെന്ന് വാലിദ്(റ) ഫത്വ നല്‍കിയിട്ടുണ്ട്. അതുതന്നെയാണ് ഈ വിഷയത്തില്‍ വസ്തുത എന്നും ശൈഖുനാ പറഞ്ഞിട്ടുണ്ട് (ഹാശിയതുല്‍ ജമല്‍: 1/322).

 

മൊഴിമാറ്റം:ഇഖ്ബാല്‍ സഖാഫി മുണ്ടക്കുളം, യൂനുസ് സഖാഫി

You May Also Like
Life of Prophet Muhammed (S)

തിരുദൂതരുടെ പരിചാരകന്‍

ഇസ്ലാമിക ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ മഹിളാ രത്നങ്ങളില്‍ ഒരാളാണ് ഉമ്മു സുലൈം എന്നറിയപ്പെട്ട ഗുമൈസ്വാഅ്/റുമൈസ്വാഅ്(റ). ഖസ്റജ്…

● ടിടിഎ ഫൈസി പൊഴുതന
Kodampuzha Usthad

കോടമ്പുഴ ബാവ മുസ്ലിയാര്‍: രചനാ ലോകത്തെ അപൂര്‍വ വ്യക്തിത്വം

‘ഒറ്റ ഗ്രന്ഥകാരന്‍റെ രചനകള്‍ മാത്രമുള്ള ഒരു സ്റ്റാളോ? വ്യത്യസ്ത വിഷയങ്ങളില്‍ ഇത്ര മനോഹരമായി എഴുതുന്ന ഒരു…

● സൈനുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി മാണൂര്‍
Al Fathawa

അല്‍ഫതാവാ-4 : അസ്വറിന്‍റെ സമയത്ത് ആര്‍ത്തവം നിന്നാല്‍ ളുഹ്ര്‍ നിര്‍ബന്ധമോ?

അസ്വറിന്‍റെ സമയം പ്രവേശിച്ച ഉടനെ ഹൈളുണ്ടായതിനാല്‍ ഒരു സ്ത്രീക്ക് നിസ്കരിക്കാനുള്ള സമയം കിട്ടിയില്ലെങ്കില്‍ പിന്നീട് പ്രസ്തുത…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍