ഹിജ്‌റ 45ലാണ് മുആവിയ(റ) ബസ്വറയെ സിയാദിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നത്. അതോടെ ആ നാട് വീണ്ടും ശാന്തമായി. സിയാദിന്റെ കർക്കശമായ നിയമങ്ങളും നടപടികളുമാണ് അതിനു നിമിത്തമായത്. രാത്രിയുടെ മറവിൽ ശീഇകളും ഖവാരിജുകളും ഖിലാഫത്ത് അനുകൂലികളുടെ വീടുകളിൽ നടത്തിയിരുന്ന കൊള്ളക്കും കൊലകൾക്കും വിരാമമായി.
ഭരണമേറ്റെടുത്ത സിയാദ് തലസ്ഥാന നഗരിയിലെ പ്രധാന മസ്ജിദിൽ വിവിധ നാടുകളിലെ പ്രമാണിമാരെയും തറവാട്ടു മൂപ്പന്മാരെയും വിളിച്ചുകൂട്ടി തന്റെ ഭരണരീതി വിശദീകരിച്ചു. പള്ളി മിമ്പറിൽ വെച്ചു നടത്തിയ അഞ്ചു മിനുട്ട് മാത്രം നീണ്ട ഈ പ്രഭാഷണം ഖുത്ബതുൽ ബത്‌റാഅ് എന്നറിയപ്പെടുന്നു. ബിസ്മിയും ഹംദും സ്വലാത്തും ചൊല്ലി തുടങ്ങുന്ന പതിവു പ്രസംഗശൈലിയിൽ നിന്നു ഭിന്നമായി അമ്മാ ബഅ്ദു (പ്രാരംഭ മുറകൾക്കു ശേഷം) എന്നു പറഞ്ഞാണ് അദ്ദേഹം ആരംഭിച്ചത്. ബിസ്മിയും ഹംദുമില്ലാതെ തുടങ്ങുന്നത് ‘അബ്തറാ'(ഗുണരഹിതം)ണ് എന്നാണല്ലോ നബിവചനം. അതിനാലാണ് ചരിത്രകാരന്മാർ ഇതിനെ ബത്‌റാഅ് എന്നു വിളിച്ചത്. ഏതായാലും സാഹിത്യ ശൈലികൾ നിറഞ്ഞ മനോഹര പ്രഭാഷണമായിരുന്നു അത്.
‘ഓരോ തറവാട്ടു മൂപ്പന്മാരും എപ്പോഴും ജാഗരൂകരായിരിക്കണം. ഏതെങ്കിലും തറവാട്ടിൽപെട്ടയാൾ അക്രമമോ കൊള്ളയോ ചെയ്താൽ ആദ്യം അറസ്റ്റു ചെയ്യുക ആ ഗോത്രത്തിന്റെ തലവനെയായിരിക്കും. അയാളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ സാക്ഷി മുഖേന അക്രമിയുടെ തെറ്റു തെളിയിച്ച് കോടതിക്കു മുമ്പാകെ ഹാജറാക്കി ശിക്ഷ നടപ്പിലാക്കാൻ വേണ്ടത് ചെയ്യണം. ഇല്ലെങ്കിൽ ആദ്യം ശിരച്ഛേദം നടത്തുക ഗോത്ര നേതാവിന്റേതായിരിക്കും. ശേഷമാണ് അക്രമിയുടെ തലവെട്ടുക.’

നീണ്ട ഇശാ, രാത്രികാല കർഫ്യൂ

ബസ്വറയുടെ തലസ്ഥാന നഗരിയിലെ മസ്ജിദിൽ ഇശാ നിസ്‌കാരം സാധാരണ നിർവഹിക്കുന്നതിനെക്കാൾ കുറച്ചു കൂടി ദീർഘിപ്പിക്കാൻ ഇമാമിനോട് ഗവർണർ ആജ്ഞാപിച്ചു. ഒന്നാമത്തെ റക്അത്തിൽ അൽബഖറ മുഴുവൻ ഓതണം. നിസ്‌കാരം നിർവഹിച്ച ജനങ്ങൾക്ക് വീട്ടിലെത്താനാവശ്യമായ സമയം കഴിഞ്ഞാൽ പട്ടാളം പട്ടണത്തിൽ റോന്തു ചുറ്റും. അന്നേരം ആരെയെങ്കിലും പുറത്തുകണ്ടാൽ അറസ്റ്റു ചെയ്ത് തല വെട്ടുമെന്ന് പ്രഖ്യാപിച്ചു. ബസ്വറ ടൗണിലെ മറ്റു മസ്ജിദുകളിലെ നിസ്‌കാരം തീരുമ്പോഴാണ് നഗര കേന്ദ്രത്തിലെ പള്ളിയിൽ നിസ്‌കാരം തുടങ്ങാറുള്ളത്. അൽബഖറ ഓതി ദീർഘിച്ചുള്ള നിസ്‌കാരം കഴിഞ്ഞ് വീടുകളിലെത്തുമ്പോഴേക്ക് സമയം പാതിരയോടടുക്കും. ഈ നയം പട്ടണത്തിന്റെ എല്ലാ ഭാഗങ്ങളിലും രണ്ടാഴ്ച വിളംബരം ചെയ്തു. സമയപരിധി കഴിഞ്ഞാൽ മുഖം നോക്കാതെ നടപടിയെടുക്കാൻ സൈന്യത്തോട് സിയാദ് ഉത്തരവിട്ടു. ഇത്തരം നയങ്ങൾ ഇസ്‌ലാമികമല്ലെങ്കിലും ജനത്തെ ഒതുക്കാൻ ഭരണകൂടം അതു നടപ്പാക്കുകയായിരുന്നു.
പുതിയ ഉത്തരവിന്റെ ഫലമായി ജനം രാത്രിയിൽ പുറത്തിറങ്ങാതായി. എന്നാൽ ഇതറിയാതെ വിദൂര ഗ്രാമത്തിൽ നിന്നു കാർഷിക വിഭവങ്ങളുമായി കച്ചവടത്തിനെത്തിയ ഒരു ഗ്രാമീണൻ പട്ടാളത്തിന്റെ പിടിയിലായി. അയാളെ അറസ്സുചെയ്ത് അമീറിനു മുന്നിൽ ഹാജറാക്കി.
‘താങ്കൾക്ക് ഇവിടത്തെ നിയമമറിയില്ലേ?’ സിയാദ് ചോദിച്ചു.
‘അമീർ, താങ്കളുടെ പുതിയ നിയമമൊന്നും ഞാനറിഞ്ഞിട്ടില്ല. ഞാനീ നാട്ടുകാരനല്ല. വിദൂരത്തുള്ള എന്റെ ഗ്രാമത്തിൽ കൃഷിചെയ്ത വസ്തുക്കൾ പട്ടണത്തിൽ വിൽക്കാൻ വന്നതാണു ഞാൻ.’
‘നിങ്ങൾ പറഞ്ഞത് ശരിയായിരിക്കാം, എങ്കിലും നിന്നെ വധിക്കുന്നതിലൂടെ ഈ സമുദായത്തിന് നന്മയുണ്ടാകുമെന്ന് ഞാൻ കരുതുന്നു. നിയമലംഘകർക്ക് ഇതൊരു മുന്നറിയിപ്പാകും. രാജ്യത്തിന്റെ അച്ചടക്കവും സ്വസ്ഥതയും കെടുത്തുന്നവർക്ക് ഭരണകൂടത്തോടുള്ള ഭയം വർധിക്കും.’
സിയാദിന്റെ ഉത്തരവനുസരിച്ച് ആരാച്ചാർ കർഷകന്റെ തലയറുത്തു!

കൂഫയിലും സിയാദ്

മുഗീറ(റ)യുടെ വിയോഗാനന്തരം ഹിജ്‌റ 50ൽ കൂഫയുടെ കൂടി ചുമതല മുആവിയ(റ) സിയാദിന് നൽകി. അതോടെ കൂഫയും ബസ്വറയും ഒരുമിച്ചു ഭരിക്കുന്ന ആദ്യ ഗവർണറായി സിയാദ് അറിയപ്പെട്ടു. ബസ്വറയുടെ ഗവർണറായി നിയമിതനായപ്പോൾ നടത്തിയ പ്രസംഗം കൂഫയിലെ പ്രധാന മസ്ജിദിൽ വെച്ചും നടത്തി. എന്നാൽ പ്രതികരണം ഉടനെ വന്നു. പുതിയ ഗവർണറുടെ നയം അൽപം കടന്നുപോയെന്നു തോന്നിയ ചിലർ ഗവർണറെ കല്ലെറിഞ്ഞു. കല്ലേറു തുടങ്ങിയ ഉടനെ അദ്ദേഹം പ്രസംഗം നിർത്തുകയും മസ്ജിദിന്റെ മുഴുവൻ വാതിലുകളും അടക്കാൻ സെക്യൂരിറ്റിക്കാരോട് നിർദേശിക്കുകയും ചെയ്തു. ശേഷം പ്രധാന കവാടത്തിനു മുന്നിൽ ഇരിപ്പുറപ്പിച്ച അമീർ നാലു പേരെ വീതം വിളിപ്പിച്ച് ചോദ്യം ചെയ്തു. അവരോ സ്വന്തം ഗോത്രത്തിലുള്ള ആരെങ്കിലുമോ കല്ലെറിഞ്ഞിട്ടില്ലെന്ന് അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യിപ്പിച്ചു. അവസാനം മുപ്പതു പേർ ബാക്കിയായി. അവർ സത്യം ചെയ്യാൻ കൂട്ടാക്കിയില്ല. ഉടനെ അവരുടെയെല്ലാം കൈ വെട്ടാൻ സിയാദ് ഉത്തരവിട്ടു. ഗവർണർക്കെതിരെ ഉയർന്ന ആ കൈകൾ പട്ടാളക്കാർ വെട്ടിമാറ്റി.
ഇത്തരം നടപടികൾ ഇറാഖ് ജനതയെ ഭീതിയിലാഴ്ത്തി. സിയാദിന്റേത് വെറും വാക്കല്ലെന്നും എതിർത്താൽ ജീവൻ നഷ്ടപ്പെടുമെന്നുമുള്ള പ്രതീതി സംജാതമായി. ഗോത്രത്തലവന്മാർ ഖവാരിജിസത്തിൽ പെട്ടുപോയവരെ പിന്തിരിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചു. തീവ്രവാദത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. തൽഫലമായി തെറ്റിദ്ധരിച്ച് ചാവേറാകാൻ പോയ ഒരുപാട് യുവാക്കൾ ആ പ്രസ്ഥാനത്തിൽ നിന്നു പിന്മാറി. ശിയാക്കളും ഭരണകൂടത്തിനെതിരെയുള്ള വിമത പ്രവർത്തനങ്ങളിൽ നിന്നും താൽകാലികമായി പിന്മാറി.
സാമൂഹികമായും മാറ്റങ്ങളുണ്ടായി. പൊതുവിടങ്ങളിൽ പണമോ മറ്റോ നഷ്ടപ്പെട്ടാൽ ആരുമെടുക്കാതായി. ഉടമകൾക്ക് ഓർമ വരുമ്പോൾ നഷ്ടപ്പെട്ട സ്ഥലത്തു ചെന്നു നോക്കിയാൽ കിട്ടുമെന്നായി സ്ഥിതി. നാട്ടിൽ പൊതുവെ ശാന്തത കൈവന്നു.

കരുണയുടെ മുഖവും!

കൂഫയുടെയും ബസ്വറയുടെയും രാഷ്ട്രീയ സ്ഥിരതക്കായി ക്രൂരനടപടികൾ നടപ്പിലാക്കുമ്പോഴും പാവപ്പെട്ടവരുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനും ഗവർണർ സമയം കണ്ടെത്തി. ഇത് അദ്ദേഹത്തെ ഒരളവോളം സ്വീകാര്യനാക്കി. ‘പരാതികൾ ബോധിപ്പിക്കാൻ ഏതു സമയത്തും വരാം. രാത്രി ഞാനുറങ്ങുന്ന സന്ദർഭത്തിലായാലും ശരി. അക്കാര്യത്തിൽ ഒരു ഇടനിലക്കാരന്റെയും ശിപാർശ വേണ്ടതില്ല’- അമീർ ഉത്തരവിട്ടു.
സിയാദിന്റെ കൊട്ടാര വാതിലുകൾ രാത്രി പോലും പൂട്ടാറില്ലായിരുന്നു. സന്ധ്യ മയങ്ങിയാൽ വാതിൽ ചാരും. അത്രതന്നെ. അർഹതപ്പെട്ടവർക്ക് അകമഴിഞ്ഞ സഹായങ്ങൾ ചെയ്തുകൊടുത്തു. ആനുകൂല്യങ്ങൾ കൃത്യമായ സമയങ്ങളിൽ അവകാശികൾക്ക് നേരിട്ടെത്തിച്ചു. ഉദ്യോഗസ്ഥരും കാര്യക്ഷമതയോടെ പ്രവർത്തിച്ചു.
ഭയം പൊതു പ്രതിഭാസമായിരുന്നു. ഭരണകൂടത്തെ അനുസരിക്കുന്നവർക്ക് നല്ല കാലം. വിമർശിക്കുന്നവർക്ക് ഭീതിയുടെയും ആശങ്കയുടെയും കറുത്ത ദിനങ്ങൾ. മരണത്തിന്റെ വാൾ അവരുടെ തലക്കു മുകളിൽ എപ്പോഴും തൂങ്ങിക്കിടന്നു. ഫലത്തിൽ ഇറാഖ് പൊതുവെ ശാന്തമായി. സിയാദിന്റെ ഭരണം പത്തു വർഷത്തോളം നീണ്ടുനിന്നു. ആറുമാസം കൂഫ കേന്ദ്രമാക്കിയും ആറുമാസം ബസ്വറ കേന്ദ്രീകരിച്ചും മാറിമാറിയായിരുന്നു അദ്ദേഹം ഭരിച്ചിരുന്നത്.

ഉന്നമനത്തിന്റെ വീണ്ടെടുപ്പ്

രാജ്യം ശാന്തമായതോടെ മുസ്ലിം ലോകത്തിന് വലിയ പുരോഗതിയുണ്ടായി. ഇസ്‌ലാമിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളും പ്രബോധനവും വർധിച്ചു. കൂടുതൽ പ്രവിശ്യകളിലേക്ക് ഇസ്ലാമിക സന്ദേശമെത്തി. രണ്ടാം ഖലീഫ ഉമർ(റ)ന്റെ ഭരണകാലത്തിനു ശേഷം കൂടുതൽ പ്രബോധന പ്രവർത്തനങ്ങൾ നടന്നത് ഇക്കാലത്തായിരുന്നുവെന്ന് ചരിത്രകാരന്മാർ. സാമ്പത്തിക രംഗത്തും വൈജ്ഞാനിക രംഗത്തും അഭൂതപൂർവമായ മുന്നേറ്റമുണ്ടായി.
മുസ്‌ലിംകളെ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്ന റോമാ സാമ്രാജ്യത്തിന് വലിയ ആഘാതമുണ്ടായതും ഈ കാലത്താണ്. സ്വാഇഫത്ത്/ശാതിഅത്ത് എന്നീ പേരുകളിൽ മുസ്ലിം ഭരണകൂടം ഔദ്യോഗികമായി 200 നാവിക സമൂഹങ്ങൾക്ക് രൂപമേകി. ഓരോ ടീമിലും നാൽപതു കപ്പലുകളും ആയിരം സൈനികരും. ഇവരുടെ നേതൃത്വത്തിൽ അതിർത്തികളിൽ ഇടക്കിടെ നടത്തിയ പടയോട്ടങ്ങളുടെ ഫലമായി റോമിന്റെ ഭാഗമായിരുന്ന മഗ്‌രിബിന്റെ (ഇന്നത്തെ മൊറോക്കോ) അതിർത്തി ഭേദിച്ച് സ്‌പെയിനിന്റെ മധ്യം വരെ മുസ്‌ലിം പ്രദേശമായി.
ഒപ്പം മുസ്‌ലിം ലോകത്തെ നിരന്തരമായി ഉപദ്രവിച്ചുകൊണ്ടിരുന്ന കുരിശു സേനക്കാരുടെ പ്രധാന ആസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിലേക്ക് ഖലീഫ മുആവിയ(റ) സൈന്യത്തെ അയച്ച് തിരിച്ചടി നൽകി. അബ്ദുല്ലാഹിബ്‌നു ഉമർ(റ), അബ്ദുല്ലാഹിബ്‌നു സുബൈർ(റ), അബ്ദുല്ലാഹിബ്‌നു അംറ്(റ) അടക്കമുള്ള ഒട്ടനവധി സ്വഹാബികൾ ഈ നീക്കത്തിൽ പങ്കെടുത്തു. അതിനു നിമിത്തമായത് നബി(സ്വ)യുടെ രണ്ടു വചനങ്ങളാണ്: റോമിന്റെ തലസ്ഥാനമായ ഖുസ്ത്വൻത്വീനിയയിലേക്ക് (കോൺസ്റ്റാന്റിനോപ്പിൾ) പോരാട്ടത്തിന് ആദ്യമായി പോകുന്നവരുടെ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.
മറ്റൊരിക്കൽ അവിടന്ന് അരുളി: ‘കോൺസ്റ്റാന്റിനോപ്പിൽ ഒരിക്കൽ മുസ്‌ലിംകൾ കീഴടക്കും. അതിന് നേതൃത്വം കൊടുക്കുന്ന അമീർ നല്ല ഭരണാധികാരി, ആ സൈന്യം ഉത്തമ പോരാളികൾ.’
നബി(സ്വ)യുടെ രണ്ടാമത്തെ പ്രവചനം പുലർന്നത് അന്നല്ലാത്തതിനാൽ ആ നേട്ടം അവർക്ക് ലഭിച്ചില്ലെങ്കിലും സമരത്തിന് പോകുന്നവർക്ക് ലഭിക്കുന്ന പാപമോചനത്തിൽ അവർക്ക് ഉൾപെടാൻ സാധിച്ചു. അന്ന് മുആവിയ(റ) അയച്ച സൈന്യത്തിന്റെ പോഷക സൈന്യാധിപൻ യസീദുബ്‌നു മുആവിയയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കോൺസ്റ്റാന്റിനോപ്പിളിനെതിരെയുള്ള പ്രഥമ സമരം നടന്നത്.
വർഷങ്ങൾക്കു ശേഷം തുർക്കി ചക്രവർത്തിയായ മുഹമ്മദുൽ ഫാതിഹാണ് കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുന്നത്. തുർക്കി ഭരണാധികാരികളുടെ മക്കൾക്കായി നടത്തുന്ന മദ്‌റസയിലെ ഒരു ഉസ്താദ് നല്ല പ്രസരിപ്പുള്ള മുഹമ്മദുൽ ഫാതിഹ് എന്ന വിദ്യാർത്ഥിയോട് തിരുനബി(സ്വ)യുടെ കോൺസ്റ്റാന്റിനോപ്പിളിനെ കുറിച്ചുള്ള പ്രവചനത്തെ കുറിച്ച് പറയുകയും അതിന് താങ്കൾക്ക് സാധിക്കുമെന്ന് പ്രചോദിപ്പിക്കുകയും ചെയ്തുവെന്ന് ചരിത്രം. അതാ കുട്ടിയുടെ മനസ്സിൽ പതിഞ്ഞു. നല്ല അമീർ എന്ന പ്രവചിത പദവി തനിക്കു ലഭിക്കണമെന്നാഗ്രഹിച്ച് പിൽക്കാലത്ത് നടത്തിയ പോരാട്ടങ്ങൾക്കൊടുവിലാണ് മുഹമ്മദുൽ ഫാതിഹ് കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുന്നത്. റോമിന്റെ വീഴ്ച ഒരത്ഭുതം തന്നെയായിരുന്നു. ആ അത്ഭുതം സാധ്യമാക്കിയത് ഏഴ് വമ്പൻ പടക്കപ്പലുകൾ ഇരുപതു നാഴിക ദൂരം കരയിലൂടെ ഗ്രീസ് ഉരുക്കിയൊഴിച്ച് പാകപ്പെടുത്തിയ തേക്ക് നിർമിത റെയിലിലൂടെ രാത്രിയുടെ ഇരുളിൽ വലിച്ചുകയറ്റി തലസ്ഥാനത്തോടു ചേർന്ന കടലിടുക്കിൽ എത്തിച്ചായിരുന്നു.
(തുടരും)

 

സുലൈമാൻ ഫൈസി കിഴിശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

ഖുര്ആന്‍: അവതരണം, ക്രോഡീകരണം

ഒന്നാം ആകാശത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് അല്ലാഹു അവയെ ഭാഗങ്ങളാക്കി ക്രമേണ നബി(സ്വ)ക്ക്…