സുപ്രസിദ്ധ ആത്മീയ ഗുരുവും പണ്ഡിതനുമായിരുന്നു അബൂബക്റിശ്ശിബ്ലി(റ). ഹിജ്റ 247-ല്‍ ബഗ്ദാദിലെ സാംറാഇല്‍ ജനിച്ചു. പിതാവ് അബ്ബാസി ഖിലാഫത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. അതാണ് ജനനം സാംറാഇലാകാന്‍ കാരണം. സയ്യിദുത്താഇഫത് എന്നറിയപ്പെടുന്ന ആത്മീയ ജ്യോതിസ്സായ ജുനൈദുല്‍ ബഗ്ദാദി(റ)ന്‍റെയും ശിഷ്യരുടെയും പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബഗ്ദാദ് രംഗവേദിയായിരുന്നു ആ കാലത്ത്. അതിനാല്‍ തന്നെ ആത്മീയ പാഠങ്ങള്‍ ചെറുപ്പത്തിലേ അദ്ദേഹത്തില്‍ വേരുറച്ചു. എന്നാല്‍ മുതിര്‍ന്നപ്പോള്‍ കുടുംബത്തിന്‍റെ ഖിലാഫത്ത് ബന്ധം കാരണം രാഷ്ട്രീയമായ ചുമതലയേല്‍ക്കാന്‍ നിര്‍ബന്ധിതനായി. പക്ഷേ 31-ാം വയസ്സില്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ആത്മീയ സാധനയിലേക്ക് തിരിഞ്ഞു. തുടര്‍ന്ന് അഞ്ചര പതിറ്റാണ്ട് കാലം ആധ്യാത്മികതയുടെ അകപ്പൊരുള്‍ വിവരിച്ചും മാതൃക കാണിച്ചും ജീവിച്ചു. ഹിജ്റ 334 ദുല്‍ഹിജ്ജ 2-ന് അദ്ദേഹം വഫാതായി. അന്ന് അദ്ദേഹത്തിന് 87 വയസ്സായിരുന്നു.

ഖലീഫ മുഅ്തസ്വിം സൈനികരടക്കം ഭരണകൂട പരിവാരങ്ങളെ ഒന്നിച്ച് താമസിപ്പിക്കാനായി പ്രത്യേകം നിര്‍മിച്ച പട്ടണമാണ് സാംറാഅ്. ബഗ്ദാദില്‍ നിന്ന് 125 കി.മി അകലെയാണിത് സ്ഥിതി ചെയ്യുന്നത്. അവിടെ താമസിക്കുന്ന തുര്‍ക്കികളായ ഖിലാഫത്ത് സേവകരില്‍ പെട്ട കുടുംബമാണ് ശിബ്ലിയുടേത്. അശ്റൂസന പ്രവിശ്യയിലെ ശിബ്ലിയ എന്ന ഗ്രാമത്തിലായിരുന്നു അവരുടെ ആദ്യവാസം. അതിലേക്ക് ചേര്‍ത്തിയാണ് മഹാന്‍ ശിബ്ലി എന്നറിയപ്പെട്ടത്. യഥാര്‍ത്ഥ നാമം ദുലഫ് എന്നായിരുന്നെങ്കിലും അബൂബക്ര്‍ എന്ന അപരനാമത്തിലാണ് പ്രസിദ്ധനായത്.

ശിബ്ലി എന്നു വിളിക്കപ്പെട്ടതിനു പിന്നില്‍ മറ്റൊരു സംഭവം ഇമാം സംആനി ഉദ്ധരിച്ചിട്ടുണ്ട്. ശിബ്ലി(റ)യുടെ സഹചാരിയും ശിഷ്യനുമായിരുന്ന പ്രസിദ്ധ ആത്മീയ ഗുരു ശൈഖ് അബുല്‍ ഹുസൈന്‍ ബുന്‍ദാര്‍ അല്‍അര്‍ജാസി(റ)നെ ശിഷ്യന്‍ ഉദ്ധരിക്കുന്നു: ശിബ്ലി(റ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു; ഒരുനാള്‍ എന്നോടിങ്ങനെ വിളിച്ചറിയിക്കപ്പെട്ടു: ശിബ്, ലീ! അഥവാ നീ എന്നിലായി ആത്മാര്‍പ്പണം നടത്തുക. അങ്ങനെ ഞാന്‍ ശിബ്ലി എന്നത് നാമമായി സ്വീകരിച്ചു. ഈ ആശയത്തില്‍ ഞാന്‍ ഇങ്ങനെ കവിതയാലപിക്കുകയുമുണ്ടായി; എന്നെ അവന്‍ കണ്ടു, അപ്പോള്‍ അവന്‍ അവന്‍റെ ആര്‍ദ്രതയുടെ വിസ്മയങ്ങള്‍ എനിക്ക് നല്‍കി. ഞാന്‍ അമ്പരന്നുപോയി. എന്‍റെ ഉള്ളം തേങ്ങി ഉരുകിക്കൊണ്ടിരുന്നു. അവനാകട്ടെ എന്നില്‍ നിന്ന് അകന്നവനല്ല, എങ്കില്‍ ഓര്‍ത്ത് സമാധാനിക്കാമായിരുന്നു. അവന്‍ എന്നെത്തൊട്ട് തിരിഞ്ഞുകളയുന്നുമില്ല. എങ്കില്‍ അവനില്‍ നിന്ന് എനിക്കും മറയാമായിരുന്നു (അല്‍അന്‍സാബ്- സംആനി).

എന്നില്‍ എരിയുക എന്ന അശരീരിയുടെ പൂര്‍ണമായ സ്വാധീനം തന്നിലുണ്ടായി എന്നാണിതിലൂടെ ശിബ്ലി(റ) സൂചിപ്പിക്കുന്നത്. സാഹചര്യവും കൂട്ടുകെട്ടും ജോലിയും ഭൗതിക സുഖാഡംബരങ്ങളുമായി അടുപ്പമുണ്ടായിരിക്കെയാണീ ‘ജദ്ബ്’ അഥവാ ആത്മീയ ലോകത്തേക്കുള്ള ആകര്‍ഷണമുണ്ടായത്. അത് അദ്ദേഹത്തിലുളവാക്കിയ ആത്മീയ വിലയത്തെയും മുറാഖബയെയും ഈ വരികള്‍ വിവരിക്കുന്നു. അങ്ങനെ ശിബ്ലി എന്ന നാമത്തെ മഹാന്‍ സാര്‍ത്ഥകമാക്കി.

ഖിലാഫത്ത് സേവകരും മന്ത്രിമാരും ജീവിക്കുന്ന കേന്ദ്രത്തില്‍ താമസിച്ചതിനാല്‍ സഹപാഠികളും കൂട്ടാളികളുമെല്ലാം ഉയര്‍ന്ന ജീവിതനിലവാരത്തിലുള്ളവരായിരുന്നു. സാമ്പത്തികമായുള്ള പുരോഗതിക്കനുസരിച്ച പഠനവും പരിശീലനവും ശിബ്ലി(റ)ന് ലഭിച്ചു. വലുതായപ്പോള്‍ പിതാവിനെ പോലെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ അന്നത്തെ രാഷ്ട്രീയ കാര്യനിര്‍വഹണങ്ങളിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന് സംതൃപ്തി തോന്നിയിരുന്നില്ല. തുര്‍ക്കികളുടെ പരമ്പരാഗതമായ സര്‍ക്കാര്‍ സേവനത്തില്‍ തുടരാനദ്ദേഹം നിര്‍ബന്ധിതനായിരുന്നതിനാല്‍ അല്‍പകാലം മുന്നോട്ട് പോയെന്നു മാത്രം. തന്‍റെ അധികാര പ്രദേശത്തെ ജനങ്ങളുമായി നീതിപൂര്‍വം പെരുമാറിയ അദ്ദേഹം അവരുടെയെല്ലാം പ്രിയങ്കരനായിമാറി. പക്ഷേ ജോലിയില്‍ തുടരാനാവില്ലെന്ന് ബോധ്യമായൊരു നിമിഷത്തില്‍ സഹപ്രവര്‍ത്തകരെയും ജനങ്ങളെയും കാര്യം അറിയിച്ച് രാജിവെക്കുകയായിരുന്നു. അതോടെ പൂര്‍ണമായും ആത്മീയവഴിയിലേക്ക് തിരിഞ്ഞു. താന്‍ സമ്പാദിച്ചതും പൈതൃകസ്വത്തായി ലഭിച്ചതുമെല്ലാം ദാനം ചെയ്ത് സമ്പൂര്‍ണ പരിത്യാഗിയായി.

 

ഗുരുസന്നിധിയില്‍

സര്‍ക്കാറുദ്യോഗത്തില്‍ നിന്ന് ആത്മീയ ജീവിതത്തിലേക്കുള്ള പ്രവേശനം എങ്ങനെയെന്ന് ചരിത്രകാരന്മാര്‍ വിവരിച്ചിട്ടുണ്ട്. ഫരീദുദ്ദീന്‍ അത്വാര്‍(റ) രേഖപ്പെടുത്തുന്നു: നഹാവന്ദിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ തുടക്കം. അവിടെ അമീറായി സേവനം ചെയ്യുകയായിരുന്നു. അങ്ങനെയിരിക്കെ ഖലീഫ റയ്യിലെ തന്‍റെ പ്രതിനിധിയെ ബഗ്ദാദിലേക്ക് വിളിപ്പിച്ചു. ശിബ്ലി(റ) അടക്കമുള്ള അമീറുമാരെയും കൂട്ടി അദ്ദേഹം ബഗ്ദാദിലെത്തി ഖലീഫയെ കണ്ടു. ഖലീഫ അവരെ നല്ല നിലയില്‍ സ്വീകരിക്കുകയും ആദരപൂര്‍വം സ്ഥാനവസ്ത്രം അണിയിക്കുകയും ചര്‍ച്ചകള്‍ക്കു ശേഷം യാത്രയാക്കുകയും ചെയ്തു. മടക്ക യാത്രയില്‍ റയ്യിലെ പ്രതിനിധി തുമ്മിയപ്പോള്‍ അശ്രദ്ധയില്‍ തനിക്കു ഖലീഫ സമ്മാനിച്ച സ്ഥാനവസ്ത്രം കൊണ്ട് മൂക്കും മുഖവും തുടച്ചുവൃത്തിയാക്കി. ഇത് ഭരണാധികാരിയെ അപമാനിക്കുന്നതാണെന്ന് ആരോ ഖലീഫയെ ധരിപ്പിച്ചു. ക്ഷുഭിതനായ അദ്ദേഹം, തന്‍റെ ബഹുമതിയെ അവമതിച്ചെന്ന് തെറ്റിദ്ധരിച്ച് അമീറിനെ മടക്കിവിളിച്ചു. സ്ഥാനവസ്ത്രം അഴിക്കാനും പിരടിക്കും കഴുത്തിനും ഇടിക്കാനും നിര്‍ദേശിച്ചു. ശിക്ഷക്കു ശേഷം ഉദ്യോഗത്തില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തു. ഇതെല്ലാം ശിബ്ലി(റ)യില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കി. അദ്ദേഹം ഉണര്‍ന്നു ചിന്തിച്ചു. അതോടെ അദ്ദേഹത്തിലെ ആത്മീയ വിചാരം കൂടുതല്‍ ശക്തമായി. ഉടനെ ഖലീഫയുടെ അടുത്ത് ചെന്ന് ഉദ്യോഗം രാജിവെച്ചതായി അറിയിച്ചുകൊണ്ട് പറഞ്ഞു: ‘ഖലീഫാ, അങ്ങ് അല്ലാഹുവിന്‍റെ സൃഷ്ടികളിലൊരു സൃഷ്ടി മാത്രമാണ്. എന്നിരിക്കെ താങ്കള്‍ നല്‍കിയ ഒരു പുടവയെ നിസ്സാരമാക്കുന്നത് അനുവദനീയമല്ലെന്നാണെങ്കില്‍ അല്ലാഹു നല്‍കിയ പുടവ നിസ്സാരമാക്കിക്കൊണ്ടിരിക്കുന്ന ഒരാള്‍ക്ക് അങ്ങ് നല്‍കിയ പുടവയുടെ സ്ഥാനമെന്തെന്ന് അറിയാത്തതല്ലല്ലോ. അല്ലാഹുവിനോട് കാണിക്കേണ്ട മര്യാദയില്‍ വീഴ്ച വരുത്തുന്നവന്‍റെ സ്ഥിതി എന്തായിരിക്കും? അല്ലാഹു അന്ത്യദിനത്തില്‍ പുടവ കൊണ്ട് എന്നെ ശ്രേഷ്ഠമാക്കിയിട്ടുണ്ട്. അതിനെ സൃഷ്ടികളുടെ സേവനത്തിനായി ഒരു കൈലേസെന്ന പോലെ ഉപയോഗിക്കുന്നത് അവനെങ്ങനെ പൊരുത്തപ്പെടാനാണ്?’ ഈ സംഭവമാണ് ശിബ്ലി(റ)യെ ഉദ്യോഗമൊഴിയാന്‍ പ്രേരിപ്പിച്ചത് (തദ്കിറതുല്‍ ഔലിയാഅ്).

ശിബ്ലി(റ)യുടെ ജീവിതത്തിലെ ഈ വഴിത്തിരിവിന് പിന്നില്‍ ഉപരി സൂചിപ്പിച്ച അശരീരിയും വലിയ പങ്കുവഹിച്ചു. അദ്ദേഹത്തിനു ലഭിച്ച മറ്റൊരു നിര്‍ദേശവും ചരിത്രത്തില്‍ കാണാം. ശിബ്ലി(റ) പറയുന്നു: ‘അബൂബക്ര്‍, നിന്നെ ഇതിനല്ല നിയോഗിച്ചിരിക്കുന്നത്. ഇത് നിന്നോട് നിര്‍ദേശിക്കപ്പെട്ടിട്ടുമില്ല.’ അങ്ങനെ ഞാന്‍ ഖലീഫക്കുള്ള സേവനം അവസാനിപ്പിച്ച് നാസിഖും മന്‍സൂഖും തഅ്വീലും തഫ്സീറും (ഖുര്‍ആനിക വിജ്ഞാനീയങ്ങള്‍) ഹലാലും ഹറാമും ശ്രദ്ധിച്ചു. ഹദീസും ഫിഖ്ഹും സ്വായത്തമാക്കി. അല്‍മുബ്തദഅ് എന്ന കിതാബും പഠിച്ചു. അങ്ങനെയിരിക്കെ അല്ലാഹുവല്ലാതെ മറ്റൊരു വിചാരവുമില്ലാത്ത തലത്തിലേക്ക് ഞാന്‍ എത്തിപ്പെട്ടു (താരീഖുദിമശ്ഖ്).

പ്രതികൂല സാഹചര്യങ്ങളിലും അദ്ദേഹത്തില്‍ മതബോധവും മതകാര്യങ്ങളിലുള്ള പ്രതിബദ്ധതയും നിലനിന്നിരുന്നുവെന്നതിലേക്ക് സൂചന നല്‍കുന്ന സംഭവങ്ങളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ നബി(സ്വ)യുടെ മേല്‍ മുടങ്ങാതെ ധാരാളമായി സ്വലാത്ത് നിര്‍വഹിച്ചിരുന്നു അദ്ദേഹം. ശിബ്ലി(റ)ക്ക് നിസ്തുലമായ ആദരവുകളാണ് സ്വലാത്ത് മൂലം ലഭിച്ചത്. സൂറത്തുത്തൗബയിലെ 128-ാം സൂക്തവും സ്വലാത്തും എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും അദ്ദേഹം പതിവാക്കിയിരുന്നു. ഈ ആദരവിന്‍റെ കാരണം പക്ഷേ, ആര്‍ക്കുമറിയുമായിരുന്നില്ല. തിരുനബി(സ്വ) തന്നെ അത് മറ്റൊരു സ്വൂഫിവര്യനായ അബൂബക്ര്‍ ബ്നു മുജാഹിദ്(റ)ക്ക് സ്വപ്നത്തിലൂടെ അറിയിക്കുകയുണ്ടായി. അതില്‍ ഇങ്ങനെ കാണാം: 80 വര്‍ഷമായി ശിബ്ലി ഇത് ചെയ്തുവരുന്നുണ്ട് (താരീഖുദിമശ്ഖ്).

87 വര്‍ഷം ജീവിച്ച ശിബ്ലി(റ) ഏഴ് വയസ്സ് മുതലെങ്കിലും സ്വലാത്ത് സ്ഥിരമായി ചൊല്ലുമായിരുന്നുവെന്ന് ഗ്രഹിക്കാം. ഈ നബിസ്നേഹമാണ് അദ്ദേഹത്തെ ഉന്നതിയിലെത്തിച്ചത്. കുടുംബത്തില്‍ നിന്നുണ്ടായ പ്രചോദനമായിരിക്കും ചെറുപ്പത്തിലേ ജീവിതം അവ്വിധത്തിലാക്കിയത്. ചെറുപ്പത്തില്‍ ശീലിച്ച നന്മകള്‍ ജീവിതകാലം മുഴുവന്‍ അദ്ദേഹം കൊണ്ടുനടന്നു. അതോടൊപ്പം സാത്വികരായ ഗുരുവര്യന്മാരുടെ സദുപദേശങ്ങള്‍ കേള്‍ക്കാനും സന്നദ്ധനായി.

സാംറാഇല്‍ തന്നെ ജീവിച്ചിരുന്ന പരിത്യാഗിയായിരുന്നു ഖൈറുനിന്നസ്സാജ് എന്നറിയപ്പെട്ട പണ്ഡിത ശ്രേഷ്ഠന്‍. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ വഅ്ളിന്‍റെ സദസ്സുകള്‍ നടന്നിരുന്നു. ശിബ്ലി(റ) ചില ഘട്ടങ്ങളില്‍ അതില്‍ സംബന്ധിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് ഖലീഫയുടെയും തന്‍റെ ഗവര്‍ണറുടെയും ഇടയിലുണ്ടായ പ്രശ്നവും പിരിച്ചുവിടലും. ഇത് കൂടിയായപ്പോള്‍ അദ്ദേഹം സാഹചര്യപരമായ എല്ലാ പിരിമിതികളെയും മറികടക്കാന്‍ നിശ്ചയിച്ചു. തന്നിലെ ആത്മീയതയെ തട്ടിയുണര്‍ത്തിയ ഗുരുവിന്‍റെ സവിധത്തില്‍ നിന്ന് തന്നെ തുടങ്ങാനദ്ദേഹം തീരുമാനിച്ചു. ഖൈറുനിന്നസ്സാജ്(റ)യുടെ സമീപത്തെത്തി തന്‍റെ തീരുമാനം അറിയിച്ചു. അദ്ദേഹം ശിബ്ലി(റ)യിലെ ആത്മീയദാഹത്തിനും പരിചരണത്തിനും അനുയോജ്യനായ മഹാഗുരുവിന്‍റെ അടുത്തേക്കയച്ചു. ശൈഖ് ജുനൈദുല്‍ ബഗ്ദാദി(റ) ആയിരുന്നു അത്. ഗുരുവിനെ സന്ദര്‍ശിച്ചതും അദ്ദേഹം പരിചരിച്ച് പൂര്‍ണമായി സംസ്കരിച്ചതും ശൈഖ് അത്വാര്‍(റ) രേഖപ്പെടുത്തുന്നു.

ശിബ്ലി(റ), ജുനൈദ്(റ)യുടെ അടുത്ത് ചെന്നു പറഞ്ഞു: ‘ജനങ്ങളൊക്കെ അങ്ങയുടെ അടുത്ത് ആത്മജ്ഞാന മുത്തുകളുണ്ടെന്ന് പറയുന്നു. അങ്ങ് എന്നെയും അതിലേക്ക് വഴിനടത്തിയാലും. അങ്ങ് അതെനിക്ക് വില്‍ക്കുകയോ വെറുതെ നല്‍കുകയോ ചെയ്താല്‍ മതി.’

അപ്പോള്‍ ജുനൈദ്(റ) പറഞ്ഞു: വിറ്റാല്‍ അത് വാങ്ങാനുള്ള വില നിന്‍റെ പക്കലില്ല. വെറുതെ നല്‍കിയാല്‍ അതിന് നിന്‍റെ അടുക്കല്‍ ഒരു വിലയും പരിഗണനയും ഉണ്ടാവുകയുമില്ല. അത് കൊണ്ട് നിന്‍റെ കാല് തലയില്‍ വെക്കുക. ആത്മശിക്ഷണത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീക്ഷയുടെയും സാഗരത്തില്‍ നീ നിന്‍റെ ശരീരത്തെ ഇട്ടേക്കുക. എങ്കില്‍ നിനക്ക് ആത്മജ്ഞാന മുത്തുകള്‍ ലഭിച്ചേക്കാം.’

ശൈഖ് നിറുത്തിയപ്പോള്‍ ശിബ്ലി(റ) ചോദിച്ചു: ഞാനിപ്പോള്‍ എന്തു ചെയ്യണം? അങ്ങു നിര്‍ദേശിച്ചാലും.

ജുനൈദ്(റ)ന്‍റെ പ്രതികരണം: നീ ഒരു വര്‍ഷം ഗന്ധകം വില്‍പന നടത്തുക.

ഗുരുവിനോട് യാത്ര പറഞ്ഞു പിരിഞ്ഞ അദ്ദേഹം നിര്‍ദേശം പോലെ ഒരു കൊല്ലക്കാലം ഗന്ധകവുമായി അലഞ്ഞു. ശേഷം ശൈഖിനരികിലെത്തി. അപ്പോള്‍ ഗുരു പറഞ്ഞു: ‘കച്ചവടം ചെയ്തതിനാല്‍ അതു നിമിത്തം നിനക്കൊരു പ്രസിദ്ധി കൈവന്നിരിക്കും. അത് കൊണ്ട് ഒരു യാചകനായി വീടുകളുടെ വാതില്‍ക്കലിലൂടെ ഒരു വര്‍ഷം കറങ്ങുക. മറ്റൊരു തൊഴിലും ചെയ്യരുത്.’ അദ്ദേഹം അനുസരിച്ചു. പക്ഷേ ബഗ്ദാദിലെ ഒരാളും അദ്ദേഹത്തിനൊന്നും കൊടുത്തതേയില്ല. കൊല്ലം തികഞ്ഞപ്പോള്‍ ഗുരുസവിധത്തിലെത്തി. നടന്നതെല്ലാം വിവരിച്ചു.

അപ്പോള്‍ ഗുരു ചോദിച്ചു: ഇപ്പോള്‍ മനസ്സിലായില്ലേ, നിനക്ക് ജനങ്ങളുടെ അടുത്ത് ഒരു സ്ഥാനവും വിലയുമില്ലെന്ന്. അതിനാല്‍ നീ നിന്‍റെ മനസ്സിനെ അവരുമായി കെട്ടുപിണക്കാതിരിക്കുക. അവര്‍ക്ക് നീയും ഒരു പരിഗണനയും വിലയും നല്‍കേണ്ട. മരണമില്ലാത്തവനും എന്നെന്നും ജീവിക്കുന്നവനുമായ അല്ലാഹുവില്‍ നീ ഭാരമേല്‍പ്പിക്കുക.’

ഒന്നു നിര്‍ത്തി ഗുരു തുടര്‍ന്നു: അതു മാത്രം മതിയാകില്ല. നീ കുറച്ചു കാലം ഒരു നാട്ടില്‍ ഭരണച്ചുമതല നിര്‍വഹിച്ചിരുന്നല്ലോ. അത് കൊണ്ട് നീ അവരെ സമീപിക്കുക. അവരോട് നിനക്ക് വിടുതി നല്‍കണമെന്ന് ആവശ്യപ്പെടണം. അപ്പോള്‍ അവര്‍ നിന്നെ അവരുടെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കുകയും നിനക്ക് മാപ്പ് നല്‍കുകയും ചെയ്തേക്കാം (തദ്കിറതുല്‍ ഔലിയാഅ്).

ജുനൈദ്(റ)ന്‍റെ നിര്‍ദേശം പോലെ അദ്ദേഹം തന്‍റെ അധികാരസ്ഥലമായിരുന്ന ദുമാവന്ദിലെത്തി. അവിടത്തെ ജനങ്ങളോട് പറഞ്ഞു: ‘ഞാന്‍ മുവഫ്ഫഖിന്‍റെ ഉദ്യോഗസ്ഥനായി നിങ്ങളോടൊപ്പമുണ്ടായിരുന്നു. നിങ്ങളുടെ ഈ നാടിന്‍റെ കാര്യങ്ങള്‍ക്ക് അദ്ദേഹം എന്നെയാണേല്‍പിച്ചിരുന്നത്. നിങ്ങള്‍ എന്നെ അതില്‍ നിന്ന് ഒഴിവാക്കിത്തരണം.’ ആവശ്യം ന്യായമാണെന്നു തോന്നിയ പ്രദേശത്തുകാര്‍ അദ്ദേഹത്തിന് വിടുതി നല്‍കി. കൂട്ടത്തില്‍ ചിലര്‍ പാരിതോഷികം നല്‍കാനും തീരുമാനിച്ചു. അത് സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല (താരീഖു ബഗ്ദാദ്).

ദുമാവന്ദിലെ ഓരോ വീട്ടിലുമെത്തി ഓരോരുത്തരെയും നേരില്‍ കണ്ടാണ് തന്‍റെ ആവശ്യം അദ്ദേഹം ഉന്നയിച്ചത്. അതിനെ കുറിച്ച് ശിബ്ലി(റ) തന്നെ അനുസ്മരിക്കുകയുണ്ടായി: ഞാന്‍ പൊരുത്തപ്പെടീക്കാന്‍ ബാധ്യതയുണ്ടാകാനിടയുള്ള ഒരാളെ എനിക്കു കണ്ടെത്താനായില്ല. അതിന് പകരമായി ഒരു ലക്ഷം ദിര്‍ഹം അഗതികള്‍ക്കും ദരിദ്രര്‍ക്കുമായി ഞാന്‍ വിതരണം ചെയ്തു. എന്നിട്ടും എന്‍റെ മനസ്സ് ശാന്തമായില്ല (തദ്കിറതുല്‍ ഔലിയ).

ഒരു വര്‍ഷക്കാലം ഇങ്ങനെ ചെയ്ത ശേഷം വീണ്ടും ശൈഖിനെ സമീപിച്ചു. അപ്പോള്‍ ഗുരു പറഞ്ഞതിങ്ങനെ: നിന്നില്‍ ഇനിയും സ്ഥാനമോഹം ബാക്കിയുണ്ട്. ഒരു പ്രാവശ്യം കൂടി വീട്ടുവാതില്‍ക്കലൂടെ യാചന നടത്തുക. അങ്ങനെ വീണ്ടും ഞാന്‍ യാചകനായി തെരുവിലിറങ്ങി. റൊട്ടിയുടെ ചെറിയ കഷ്ണങ്ങള്‍ ഞാന്‍ ആളുകളോട് ഇരന്നു വാങ്ങും. അതുമായി ശൈഖിന്‍റെ അടുത്ത് ചെല്ലും. ഗുരു അതെല്ലാം ശിഷ്യര്‍ക്കിടയില്‍ വിതരണം ചെയ്യും. എനിക്കൊന്നും തരില്ല. ഒരു വര്‍ഷം ഇങ്ങനെ കഴിഞ്ഞപ്പോള്‍ ശിഷ്യരുടെ കൂട്ടത്തില്‍ കൂടാന്‍ സമ്മതമായി. പക്ഷേ, അവരില്‍ ഒരാളായിട്ടല്ല, ഒരു സേവകനായി മാത്രം. അങ്ങനെ ഒരു കൊല്ലം പിന്നിട്ടപ്പോള്‍ ശൈഖ് തിരക്കി: ശിബ്ലീ, ഇപ്പോള്‍ നിന്നെക്കുറിച്ച് നിന്‍റെ കാഴ്ചപ്പാട് എന്താണ്? ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ അടിമകളില്‍ ഏറ്റവും നിസ്സാരനാണെന്ന്. ഗുരു പ്രതികരിച്ചു: എങ്കില്‍ ഇപ്പോള്‍ നിന്‍റെ ഈമാന്‍ ശരിയായിരിക്കുന്നു (തദ്കിറതുല്‍ ഔലിയ).

 

ആത്മശിക്ഷണ വഴിയില്‍

ഭരണത്തിന്‍റെയും ഭൗതിക സുഖസൗകര്യങ്ങളുടെയും ലോകത്ത് നിന്ന് ആത്മീയലോകത്തേക്കുള്ള പ്രവേശന കവാടം തുറന്നു നല്‍കിയത് ശൈഖ് ജുനൈദുല്‍ ബഗ്ദാദി(റ)യാണ്. കടുത്തതും ത്യാഗപൂര്‍ണവും ഇച്ഛാശക്തി പ്രയോഗിക്കേണ്ടതുമായ മാര്‍ഗങ്ങളിലൂടെയാണ് ശൈഖ് അദ്ദേഹത്തെ പരീക്ഷിച്ചത്. അതിലെല്ലാം വിജയിച്ച് പ്രവേശനം നേടിയിട്ടും ആത്മവിശ്വാസത്തെ മറികടക്കുന്ന ചില ആശങ്കകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതു നീങ്ങിക്കിട്ടാനായി വളരെ കടുത്തതും ഭൗതികതയെ തീര്‍ത്തും മാറ്റിനിര്‍ത്തുന്നതുമായ ശിക്ഷണമുറകള്‍ സ്വയം ഏറ്റെടുക്കാന്‍ ശിബ്ലി(റ) ഉത്സുകനായി. ‘എന്നില്‍ എരിയുക’ എന്ന ആഹ്വാനത്തിന് കൃത്യമായും അനുകൂലമായ പ്രതികരണമായിരുന്നു ആ ജീവിതം. കൈവന്ന സൗഭാഗ്യത്തിന്‍റെ മൂല്യവും നിലവാരവും തിരിച്ചറിഞ്ഞ് അതിനെ സംരക്ഷിക്കാന്‍ അദ്ദേഹം കഠിനത്യാഗം ചെയ്തു.

അല്ലാഹ് എന്ന വിചാരത്തില്‍ കേന്ദ്രീകൃതമായ തന്‍റെ ആത്മനിഷ്ഠയെ അരക്കിട്ടുറപ്പിക്കാന്‍ സ്വന്തത്തെ തന്നെ മറന്ന് സാധനകളും ത്യാഗങ്ങളും അനുഷ്ഠിച്ചു. ഇമാം ഖുശൈരി(റ) പറയുന്നു: ആത്മീയ വഴിയിലേക്കുള്ള പ്രവേശനത്തിന്‍റെ ആദ്യഘട്ടത്തില്‍ അദ്ദേഹം അനുഷ്ഠിച്ച ആത്മശിക്ഷണം പരിധിക്ക് മുകളിലുള്ളതായിരുന്നു (അര്‍രിസാലതുല്‍ ഖുശൈരിയ്യ). അല്ലാഹു എന്ന ചിന്തയില്‍ നിന്ന് പുറത്തുപോകാതിരിക്കാന്‍ വളരെ ശുഷ്കാന്തി കാണിച്ചു മഹാന്‍. അശ്രദ്ധ വരാതിരിക്കാന്‍ സ്വീകരിച്ച ആത്മശിക്ഷണ മുറകള്‍ ചിലപ്പോള്‍ സ്വയം പീഡയോളം വന്നിരുന്നു. ഇമാം ഖുശൈരി(റ) തന്നെ എഴുതി: തുടക്കക്കാലത്ത് ശിബ്ലി(റ) ഒരുകെട്ട് മരക്കമ്പ് മുറിച്ചെടുത്ത് കയ്യില്‍ കരുതും. ഹൃദയത്തില്‍ അശ്രദ്ധ കടന്നുവന്നാല്‍ ആ മരക്കൊമ്പ് ഒടിയും വരെ സ്വയം പ്രഹരിക്കും. ചില ദിവസങ്ങളില്‍ മരക്കഷ്ണങ്ങള്‍ തീര്‍ന്നാല്‍ കൈകാലുകള്‍ മതിലില്‍ വെച്ചടിക്കും (രിസാലതുല്‍ ഖുശൈരിയ്യ).

അബൂഅലിയ്യിനിദ്ദുഖ്ഖാഖ്(റ)യെ ഉദ്ധരിച്ച് ഇമാം ഖുശൈരി(റ) രേഖപ്പെടുത്തുന്നു: ഉപ്പ് കൊണ്ട് കണ്ണിലെഴുതി ഉറക്കം പിടിച്ചുനിര്‍ത്തിയിരുന്നു മഹാന്‍ (രിസാലതുല്‍ ഖുശൈരിയ്യ). പ്രത്യക്ഷത്തില്‍ കാണുന്നവരെയും അനുഭവസ്ഥരെയും അസ്വസ്ഥരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും അദ്ദേഹത്തില്‍ നിന്ന് ധിക്കാരപരമായോ ശരീഅത്ത് അനുവദിച്ചതിനെ നിഷിദ്ധമാക്കിക്കൊണ്ടോ ഉണ്ടായതല്ല. തന്‍റെ സഞ്ചാരവഴിയില്‍ തടസ്സമാകുമെന്ന് തോന്നുന്നതെല്ലാം മാറ്റിനിര്‍ത്താനുള്ള ത്യാഗമായിരുന്നു അതെല്ലാം.

 

സമ്പൂര്‍ണ സംസ്കരണം

കേവലമായ സംസ്കരണമല്ല, ഉള്ളും പുറവും ഒരുപോലെ പരിശുദ്ധമാകണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു ശിബ്ലി(റ)ന്. ശരീഅത്തിന്‍റെ ശുദ്ധീകരണ വ്യവസ്ഥകളും ത്വരീഖത്തിന്‍റെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തില്‍ സമ്മേളിച്ചു. ഹൃദയത്തിന്‍റെ വിമലാവസ്ഥ അതില്‍ അഴുക്ക് പിടിക്കാത്ത വിധത്തിലായിരുന്നു. അല്ലാഹു ഇഷ്ടപ്പെടുന്നതല്ലാത്ത ഒന്നിനും ഒരിടവും നല്‍കിയില്ല. കര്‍മശാസ്ത്രപരമായി മാലികീ മദ്ഹബാണ് പിന്തുടര്‍ന്നത്.

തിരുസുന്നത്തിനെ അഗാധമായി പ്രണയിച്ചിരുന്നു മഹാന്‍. അദ്ദേഹത്തിന്‍റെ അവസാന സമയത്തെ സംഭവം ഇതിനു വ്യക്തമായ തെളിവാണ്. ജീവിതത്തില്‍ പാലിച്ചുവന്ന ഒരു സുന്നത്ത് നഷ്ടപ്പെടുന്നതിലുണ്ടായ വേവലാതി അതില്‍ കാണാം. സേവകനായ ജഅ്ഫറുബ്നു ബക്റാനുദ്ദൈനൂരി(റ)യോട് അബ്ദുല്ലാഹിബ്നു അലിയ്യിത്തമീമി(റ) ശിബ്ലി(റ)യുടെ അന്ത്യനിമിഷങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: ശിബ്ലി(റ) എന്നോട് പറഞ്ഞു; ഞാന്‍ ഒരു ദിര്‍ഹം നല്‍കാനുള്ള ഒരാളുണ്ട്. അയാളെ ഇതുവരെ എനിക്ക് കണ്ടെത്താനായിട്ടില്ല. അതിന് പരിഹാരമായി ആയിരങ്ങള്‍ ഞാന്‍ സ്വദഖ ചെയ്തിട്ടുണ്ടെങ്കിലും മനസ്സില്‍ അതിനെ ചൊല്ലി വേവലാതി തന്നെയാണ്. അതിനെക്കാള്‍ വലിയതൊന്നും എന്നെ അലട്ടുന്നില്ല. പിന്നെ എന്നോട് വുളൂ എടുത്തുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ഞാനത് ചെയ്തു. പക്ഷേ താടി രോമം തിക്കകറ്റിക്കൊടുക്കാന്‍ ഞാന്‍ മറന്നുപോയി. സംസാരിക്കാന്‍ സാധിക്കാത്തത്ര ക്ഷീണിതനായിരുന്നു അപ്പോള്‍ അദ്ദേഹം. അതിനാല്‍ അദ്ദേഹം എന്‍റെ കൈ പിടിച്ച് താടിയില്‍ തിക്കകറ്റിച്ചു. വൈകാതെ മഹാന്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്തു. ചോദ്യകര്‍ത്താവായ അബ്ദുല്ലാഹിബ്നു അലിയ്യിത്തമീമി(റ) കുറിച്ചു: ജീവിതത്തിന്‍റെ അന്ത്യനിമിഷത്തില്‍ പോലും തിരുസുന്നത്ത് നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത കാണിച്ച മഹാത്മാവിനെ കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്? (താരീഖ് ബഗ്ദാദ്). ഈ കാര്യം മാത്രം മതി ശിബ്ലി(റ) ശരീഅത്ത് എത്രമാത്രം മുറുകെ പിടിച്ചിരുന്നുവെന്ന് ഗ്രഹിക്കാന്‍. അധ്യാത്മിക ലോകത്തിന്‍റെ സവിശേഷ വര്‍ത്തമാനങ്ങളും രീതികളും അറിയാതിരിക്കുമ്പോഴുണ്ടാകുന്ന ധാരണ പിശകുകള്‍ മഹാന്‍മാരെ വിലകുറച്ച് കാണാന്‍ കാരണമാകരുത്. അവരുടെ അവസ്ഥകളും അതിനെ സംബന്ധിച്ച് വരുന്ന മതനിയമങ്ങളും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടുമെന്ന് മനസ്സിലാക്കാതെ ആരെയും നിസ്സാരമാക്കുകയുമരുത്.

 

ഗുരുമാഹാത്മ്യം

സയ്യിദുത്താഇഫത് ജുനൈദുല്‍ ബഗ്ദാദി(റ)യാണ് ശിബ്ലി(റ)യുടെ പ്രധാന ഗുരുനാഥനെന്ന് സൂചിപ്പിച്ചല്ലോ. ശിഷ്യനെ നന്നായി മനസ്സിലാക്കിയ ശൈഖായിരുന്നു അദ്ദേഹം. തീക്ഷ്ണമായ പരീക്ഷകള്‍ നടത്തി ബോധ്യപ്പെട്ടതിനും ശിബ്ലി(റ)യെ ബോധ്യപ്പെടുത്തിയതിനും ശേഷം മാത്രമാണ് അദ്ദേഹത്തെ ശിഷ്യനായി സ്വീകരിച്ചത്. ശരീഅത്തും ത്വരീഖത്തും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും അതിന്‍റെ അനുഷ്ഠാന രീതിയെയും ലോകത്തിന് പഠിപ്പിച്ച മഹാനാണ് ജുനൈദുല്‍ ബഗ്ദാദി(റ). തന്‍റെ ശിഷ്യരില്‍ പ്രമുഖനായ ശിബ്ലി(റ)യെ കുറിച്ച് ഗുരു നടത്തിയ പരാമര്‍ശങ്ങളിലും സമീപനരീതികളിലും ശിബ്ലി(റ)യുടെ മഹത്ത്വമടങ്ങിയിട്ടുണ്ട്. ഗുരു പറഞ്ഞു: എല്ലാ ജനങ്ങള്‍ക്കും ഒരു കിരീടമുണ്ടാകും. ഈ ആത്മീയ സമൂഹത്തിന്‍റെ കിരീടം ശിബ്ലി(റ)വാകുന്നു (താരീഖു ബഗ്ദാദ്).

ശിഷ്യനെ ആദരിക്കാന്‍ മറ്റുള്ളവരോട് നിര്‍ദേശിക്കുകയും അദ്ദേഹത്തില്‍ കാണുന്ന ചില പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിസ്സാരനായോ അവിവേകിയായോ കാണരുതെന്ന് സൂചിപ്പിക്കുകയും ചെയ്തു അദ്ദേഹം. ‘നിങ്ങള്‍ ശിബ്ലിയിലേക്ക്, നിങ്ങള്‍ പരസ്പരം നോക്കുന്നത് പോലെ നോക്കരുത്. അദ്ദേഹം അല്ലാഹുവിന്‍റെ ഭാഗത്ത് നിന്ന് പ്രത്യേക പരിഗണന ലഭിച്ചിട്ടുള്ള ദൃഷ്ടിയുടെ ഉടമയാണ് (താരീഖു ബഗ്ദാദ്).

ശിബ്ലി(റ)യുടെ അവസ്ഥകള്‍ നന്നായറിയുമായിരുന്നു ശൈഖിന്. ഒരിക്കല്‍ ശിബ്ലി(റ) ഗുരുവിനെ കാണാന്‍ വീട്ടില്‍ വന്നു. അപ്പോള്‍ ശൈഖും ഭാര്യയും ഒരു കട്ടിലില്‍ സംസാരിച്ചിരിക്കുകയായിരുന്നു. ശിബ്ലി(റ) കയറി വരുന്നത് കണ്ട് ഭാര്യ എഴുന്നേറ്റ് മാറിയിരിക്കാന്‍ തുനിഞ്ഞപ്പോള്‍ ശൈഖ് പറയുകയുണ്ടായി: ‘വേണ്ട, ശിബ്ലി ഇപ്പോള്‍ ഇവിടെയൊന്നുമല്ല.’ അങ്ങനെ ഗുരുവും ശിഷ്യനും അല്‍പനേരം സംസാരിച്ചു. അതിനിടക്ക് ശിബ്ലി(റ) സുബോധത്തിലേക്ക് തിരിച്ചുവരുന്നത് മനസ്സിലാക്കിയ ഉടന്‍ ജുനൈദ്(റ) പത്നിയോട് പറഞ്ഞു: മറയുക, ശിബ്ലി സുബോധത്തിലേക്ക് തിരിച്ചുവരുന്നു (ലവാഇഖുല്‍ അന്‍വാരില്‍ ഖുദ്സിയ്യ).

ഈ സംഭവം ഉദ്ധരിച്ച് ഇമാം ശഅ്റാനി(റ) വിശദീകരിച്ചത് ശ്രദ്ധേയം: ശിബ്ലി(റ)ന് തക്ലീഫുണ്ടെന്ന് കണ്ടിരുന്നെങ്കില്‍ ജുനൈദ്(റ) ഭാര്യയോട് ആദ്യമേ മറഞ്ഞിരിക്കാന്‍ കല്‍പിക്കുമായിരുന്നു. അതിനാല്‍ ഇത്തരം രംഗങ്ങള്‍ മഹാന്മാരെ കുറിച്ച് കേട്ടാല്‍ അതിന്‍റെ യാഥാര്‍ത്ഥ്യം അറിയാതെ നീരസം പ്രകടിപ്പിക്കരുത് (ലവാഇഖുല്‍ അന്‍വാരില്‍ ഖുദ്സിയ്യ).

 

കരുതലോടെ നിരീക്ഷിക്കുക

കടുത്ത ആത്മശിക്ഷണ മുറകളും സാധനകളും സ്വീകരിക്കുകയും അതിനനുസരിച്ചുള്ള സമീപന രീതികള്‍ ധാരാളമായി ഉദ്ധരിക്കപ്പെടുകയും ചെയ്ത മഹാനാണ് ശിബ്ലി(റ). ചരിത്രകാരന്മാരില്‍ ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ മൂലം ശിബ്ലി(റ)നെ പോലുള്ളവരെയും നിരൂപണ യോഗ്യതയുള്ള പണ്ഡിതന്‍മാരെയും ശരിയാംവിധം മനസ്സിലാക്കാത്തവര്‍ തെറ്റിദ്ധരിക്കാനിടയുണ്ട്. അത്തരം അവസ്ഥയെ തൊട്ട് സൂക്ഷിക്കാനാണ് ഇമാം ശഅ്റാനി(റ) ഉപദേശിക്കുന്നത്: വ്യത്യസ്ത അവസ്ഥകള്‍ അനുഭവപ്പെടുംവിധം ആത്മശിക്ഷണ മുറകള്‍ സ്വീകരിച്ച് സ്ഫുടം ചെയ്തവരായ സാത്വികരെ അവരുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിമര്‍ശിക്കുന്നത് നീ സൂക്ഷിക്കണം. അവരുടെ പ്രവര്‍ത്തനത്തിന്‍റെയും അവസ്ഥകളുടെയും വിധിതീര്‍പ്പുകള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക. കാരണം ചില അവസ്ഥകള്‍ അവര്‍ക്കു മേല്‍ ആധിപത്യം നേടുമ്പോള്‍ അവര്‍ തക്ലീഫുള്ളവരായിരിക്കില്ല. ഇത് ആത്മീയലോകത്ത് സുസമ്മതമായ തത്ത്വമത്രെ. എന്നാല്‍ അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് ആത്മീയപൂര്‍ണിമ നേടിയവരെ സുന്നത്തിനെതിരാകുന്നതില്‍ നിന്ന് നാഥന്‍ സംരക്ഷിക്കും (ലവാഇഖുല്‍ അന്‍വാരില്‍ ഖുദ്സിയ്യ).

ആത്മീയലോകത്തെ മഹാസാത്വികരുടെ ചരിത്രങ്ങള്‍ വായിക്കുമ്പോള്‍ നമ്മുടെ പരിമിതമായ അറിവിനകത്ത് നിന്ന് നമുക്ക് നീരസം തോന്നുന്ന കാര്യങ്ങള്‍ കാണാനിട വന്നേക്കും. എന്നാല്‍ അവരുടെ അവസ്ഥയും അറിവും അവര്‍ക്കു കിട്ടിയ പരിചരണവും ഗുരുനാഥന്മാരെയും അംഗീകാരവും ചേര്‍ത്തുവച്ച് വേണം വിലയിരുത്താന്‍. നമ്മുടെ ന്യൂനമായ അറിവും അവരുടെ മഹത്ത്വവും അവസ്ഥയും പൊരുത്തപ്പെടാത്തതായി നമുക്ക് തോന്നുന്നത് സ്വന്തം ന്യൂനത കൊണ്ടായിരിക്കാം. എന്നാല്‍ ശരീഅത്തിനെതിരായ കാര്യങ്ങള്‍ അജണ്ടയാക്കി വലിയ്യ് ചമഞ്ഞ് നടക്കുന്നവര്‍ ഏറിയ കാലമാണിത്. മഹാന്മാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി ശരീഅത്ത് വിരുദ്ധ ജീവിതം നയിക്കുന്നത് ന്യായീകരിക്കുന്നവരുണ്ട്. അത്തരം കള്ളനാണയങ്ങളെ തിരിച്ചറിയുകയും വേണം. ഈ കാലഘട്ടത്തില്‍ ശരീഅത്തിന്‍റെ ഒരു നിയമത്തെയും അവഗണിക്കാന്‍ മാത്രം ആത്മീയാവസ്ഥ പ്രാപിച്ചവര്‍ പ്രത്യക്ഷത്തിലില്ല എന്നു തന്നെ പറയാം. മഹാന്മാരുടെ കാലത്ത് ജീവിക്കാനായില്ല എന്നത്, അഭിനവ മഹാന്മാരെ സൃഷ്ടിച്ച് പരിഹരിക്കേണ്ട വിഷയവുമല്ല. പൂര്‍വ മഹത്തുക്കളെ ആദരിച്ചും സ്നേഹിച്ചും അവരുടെ ഇഷ്ടക്കാരായി മാറാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

(തുടരും)

You May Also Like
Relief-Santhwanam- Malayalam

സേവനമാണ് സാന്ത്വനം

മനുഷ്യന്‍ സാമൂഹ്യജീവിയാണ്. അന്യോന്യം സഹായിച്ചും സഹകരിച്ചും ജീവിക്കേണ്ടവര്‍. അല്ലാഹു പറയുന്നു: നന്മയുടെയും ഭക്തിയുടെയും മേല്‍ നിങ്ങള്‍…

● ഡോ. അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല

സ്ഫുടം-1 ; കഥയിലെ കാര്യം

കഥ പറയുന്നതും കേള്‍ക്കുന്നതും ആസ്വാദനമാണ്. കഥയില്‍ ഗുണപാഠമുണ്ടെങ്കില്‍ ആസ്വാദനത്തിന് പുറമെ മറ്റു പല ധര്‍മങ്ങളും കൈവരും.…

● സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി
Earn Good Friends-Malayalam

പെരുമാറ്റ ശാസ്ത്രം-2; നല്ല കൂട്ടുകാരെ സമ്പാദിക്കുക

നല്ല മനസ്സില്‍ നിന്നാണ് നല്ല പെരുമാറ്റത്തിന്‍റെ തുടക്കം. മനസ്സ് ദുഷിച്ചാല്‍ പെരുമാറ്റവും മോശമാകും. നാം വളരെ…

● റഹ്മത്തുല്ലാഹ് സഖാഫി എളമരം