1997 ജൂണ്‍ ആറിനാണ് മസ്ജിദുന്നൂറില്‍ നിന്ന് സ്വലാത്ത് നഗറിലേക്ക് മാറുന്നത്. അതിനു മുമ്പും ശേഷവുമുണ്ടായിട്ടുള്ള സംഭവങ്ങളും ചരിത്രങ്ങളും ഞാന്‍ പലപ്പോഴായി പറഞ്ഞത് കൊണ്ട് ഇവിടെ പരാമര്‍ശിക്കുന്നില്ല. മഅ്ദിന്‍ സ്വലാത്തും റമളാന്‍ ഇരുപത്തിയേഴാം രാവ് പ്രാര്‍ത്ഥനാ സമ്മേളനവുമെല്ലാം നല്ല നിലയില്‍ മുന്നോട്ടുപോകുന്ന സന്ദര്‍ഭം. നാടിന്‍റെ നാനാ ഭാഗത്ത് നിന്നും ജനങ്ങള്‍ സ്വലാത്ത് നഗറിലേക്ക് ഒഴുകാന്‍ തുടങ്ങി.

ഏതു കാര്യത്തിനും രണ്ടുവശമുണ്ടാകും എന്നു പറഞ്ഞതുപോലെ സ്ഥാപനം നല്ല നിലയില്‍ മുന്നേറുന്നുവെന്ന് കണ്ടപ്പോള്‍ ശത്രുക്കള്‍ ജാഗരൂകരായി രംഗത്തുവരാന്‍ തുടങ്ങി. ഇരുപത്തിയേഴാം രാവ് പരിപാടി ആളുകളെ വഞ്ചിക്കലാണെന്നും സാമ്പത്തിക ചൂഷണമാണെന്നുമെല്ലാം അവര്‍ പറഞ്ഞു പരത്തി. മുജാഹിദ് സംസ്ഥാന കമ്മിറ്റി നോട്ടീസുകളും സര്‍ക്കുലറുകളും അടിച്ചിറക്കി. പത്ര-മാസികകളില്‍ അവര്‍ തുടര്‍ ലേഖനങ്ങളെഴുതി. നാടിന്‍റെ പല ഭാഗങ്ങളിലും ഒളിഞ്ഞും മറഞ്ഞും ഫ്ളക്സുകള്‍ തൂങ്ങി. അവര്‍ പല ആരോപണങ്ങളും ഉന്നയിച്ചു.

ഗുണവും പറയണമല്ലോ. ഇതെല്ലാം കാരണം മഅ്ദിനില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു. മസ്ജിദുന്നൂറില്‍ നിന്ന് സ്വലാത്ത് നഗറിലേക്കുള്ള പറിച്ചുനടല്‍ പെട്ടെന്നുള്ളതായത് കൊണ്ടുതന്നെ വിദ്യാര്‍ത്ഥികളുടെ താമസ-ഭക്ഷണ സൗകര്യങ്ങള്‍ വളരെ പ്രയാസകരമായിരുന്നു. വളരെ ചെറിയ മഹല്ല് പള്ളിയില്‍ നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തിങ്ങി ത്താമസിക്കേണ്ടിവന്നു. മഹല്ലിനെ സംബന്ധിച്ചിടത്തോളം മറ്റൊരു പള്ളിയെ കുറിച്ച് ആലോചിക്കേണ്ടതില്ലെങ്കിലും സ്ഥാപനം എന്ന നിലയില്‍ മഅ്ദിന് മറ്റു മാര്‍ഗങ്ങള്‍ അത്യന്താപേക്ഷിതമായിരുന്നു.

ആയിടെ കല്ലമ്പാറയില്‍ എനിക്കൊരു ദുആ മജ്ലിസുണ്ടായിരുന്നു. രാത്രിയില്‍ തന്നെയുള്ള ഏതാനും പരിപാടികളില്‍ പങ്കെടുത്തതിന് ശേഷം വളരെ വൈകിയാണ് കല്ലമ്പാറയിലെത്തുന്നത്. ഞാന്‍ സദസ്സിലേക്ക് ചെല്ലുമ്പോള്‍ എംകെഎം കോയ ഉസ്താദ് പെരുമുഖം സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പരിപാടി നടക്കുന്ന സദസ്സിന്‍റെ പ്രവേശന ഭാഗത്ത് ശത്രുക്കള്‍ ഇരുപത്തിയേഴാം രാവിനെ അവഹേളിക്കുന്ന തരത്തിലുള്ള ബോര്‍ഡ് വെച്ചത് എന്‍റെ ശ്രദ്ധയില്‍പെട്ടു. കോയ ഉസ്താദ് പ്രസംഗം നിറുത്തിയപ്പോള്‍ എന്നെ ക്ഷണിക്കുകയുണ്ടായി. സമയം വൈകിയതുകൊണ്ടു തന്നെ ഞാന്‍ പ്രസംഗം വേഗം നിറുത്തി. എന്നാല്‍ കോയ ഉസ്താദ് എന്നോട് ഇരുപത്തിയേഴാം രാവിനെ കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടു. അനുസരിക്കാതെ വയ്യല്ലോ. ഞാന്‍ ആ സദസ്സിന്‍റെയും ദിവസത്തിന്‍റെയും പ്രത്യേകതയും പവിത്രതകളുമെല്ലാം അല്‍പം പറഞ്ഞ് പെട്ടെന്ന് നിറുത്തി. ഞാന്‍ നിറുത്തിയതും അത്രയും നേരം എന്‍റെ വരവുംകാത്ത് പ്രസംഗം നീട്ടി കൊണ്ടുപോയിരുന്ന കോയ ഉസ്താദ് വീണ്ടും പ്രസംഗിക്കാനായി എഴുന്നേറ്റു. മൈക്കിന്‍റെ അടുത്ത് ചെന്ന് എന്നോട് ചോദിച്ചു: ‘തങ്ങളോ… (അങ്ങനെയായിരുന്നു അദ്ദേഹം വിളിക്കാറുള്ളത്). കഴിഞ്ഞ 27-ാം രാവിലെ സദസ്സിന് എത്ര ലക്ഷം ആളുകള്‍ കൂടിയിട്ടുണ്ടായിരുന്നു?’

അപ്രതീക്ഷിതമായ ആ ചോദ്യത്തിനു മുന്നില്‍ ഞാനൊന്ന് സ്തബ്ധനായെങ്കിലും ‘മൂന്നോ നാലോ ലക്ഷം ആളുകള്‍ കൂടിയിട്ടുണ്ടാകും’ എന്ന് മറുപടി നല്‍കി. അപ്പോള്‍ കോയ ഉസ്താദ് സദസ്സിനോടായി പറഞ്ഞു: ‘അങ്ങനെ പറഞ്ഞാല്‍ അഖല്ല് (കുറഞ്ഞത്) കൊണ്ട് പിടിക്കണം എന്നാണല്ലോ മസ്അല. അഥവാ ളുഹ്റ് നിസ്കാരത്തില്‍ മൂന്നാണോ നാലാണോ നിസ്കരിച്ചതെന്ന് സംശയിച്ചാല്‍ ചെറുതായ മൂന്നുകൊണ്ട് പിടിക്കണം എന്നാണല്ലോ നിയമം. അതുകൊണ്ട് മൂന്നോ നാലോ ലക്ഷം എന്ന് സംശയിച്ചതിനാല്‍ നമുക്ക് മൂന്നു ലക്ഷം എന്ന അഖല്ല് തന്നെ പിടിക്കാം.’

ഉസ്താദ് തുടര്‍ന്നു: നാല്‍പത് ആളുകള്‍ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയാല്‍ അവരില്‍ ഒരു വലിയ്യ് ഉണ്ടാകുമെന്ന് ഹദീസുകളില്‍ വന്നതാണല്ലോ. അങ്ങനെയെങ്കില്‍ 400 ആളുകള്‍ക്ക് പത്ത് വലിയ്യുണ്ടാകും, നാലായിരം പേര്‍ക്ക് നൂറ് വലിയ്യും നാല്‍പതിനായിരം പേര്‍ക്ക് ആയിരം വലിയ്യും ഉണ്ടാകും. നാല് ലക്ഷമായാല്‍ പതിനായിരം ഔലിയാക്കള്‍ ആ സദസ്സിലുണ്ടാകും. പിന്നെ ഒരുമിച്ചുകൂടിയ എല്ലാവരുടെയും കൂടെ റഖീബ്, അതീദ് മലക്കുകളും ഉണ്ടാകും. അപ്പോള്‍ മൂന്ന് ലക്ഷം പേരോടൊപ്പം ആറു ലക്ഷം മലക്കുകളുണ്ടാകും. പുറമെ, ഏതൊരു മുഅ്മിനിന്‍റെ കൂടെയും ഹഫളതിന്‍റെ (സംരക്ഷണത്തിനുള്ള) മലക്കുകള്‍ പത്തെണ്ണവുമുണ്ടാകും. അല്ലേ തങ്ങളോ…’

എന്‍റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് ഉസ്താദ് തുടര്‍ന്നു: ‘പിന്നെ ദിക്ര്‍ മജ്ലിസുകള്‍ അന്വേഷിച്ചു സഞ്ചരിക്കുന്ന മലാഇകതുകളുമുണ്ടാകൂലേ തങ്ങളോ…  ലൈലതുല്‍ ഖദ്റിന്‍റെ രാവാണെങ്കില്‍ വേറെയും മലക്കുകള്‍ ഇറങ്ങും.’

ഉസ്താദ് നിറുത്താനുള്ള ഭാവമില്ല: ‘മലക്കുകള്‍ തെറ്റുകളൊന്നും ചെയ്യില്ല എന്നതിലും അവരുടെ ദുആ റബ്ബ് സ്വീകരിക്കുമെന്നതിലും യാതൊരു സംശയവുമില്ലല്ലോ. സ്വലാത്ത് ചൊല്ലാനല്ലേ തങ്ങള് അവിടേക്ക് ആളുകളെ വിളിക്കുന്നത്. സ്വലാത്ത് എങ്ങനെ ചെല്ലിയാലും സ്വീകരിക്കുമെന്നതില്‍ സംശയമില്ലല്ലോ?’ എന്നെല്ലാം പറഞ്ഞതിന് ശേഷം  തങ്ങളോ എന്ന് വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘നമുക്ക് ആ ഗ്രൗണ്ടില്‍ വലിയൊരു പള്ളിയുണ്ടാക്കണം.’

ഇതു കേട്ടതും ഞാനൊരു നിമിഷം കോരിത്തരിച്ചുപോയി. എങ്ങനെയാണ് സ്വലാത്ത് നഗറിലെ വിശാലമായ ഗ്രൗണ്ടില്‍ വലിയൊരു പള്ളിയുണ്ടാക്കുക?! സംശയ രൂപേണയുള്ള എന്‍റെ മുഖം കണ്ടായിരിക്കണം ഉസ്താദ് ചോദിച്ചു: ‘തങ്ങളോ… ങ്ള് എന്തിനാണ് എന്നെ ഇങ്ങനെ അത്ഭുതത്തോടെ നോക്കുന്നത്. അല്ലാഹു വലിയവനാണ്. അവന് കഴിയാത്ത ഒന്നുമില്ല. തങ്ങളേ, ഞാനീ പറഞ്ഞ കാര്യം മനസ്സില്‍ വെച്ചോളൂ. ഇതുവരെ തങ്ങളെ എത്തിച്ചവനാണ് റബ്ബ്. നിങ്ങളെ അവന്‍ ഇങ്ങനെയാക്കുമെന്ന് മുമ്പ് നിങ്ങള്‍ ധരിച്ചിരുന്നോ? അവിടെയൊരു പള്ളി നിര്‍മിക്കാനുള്ള തൗഫീഖ് അവന്‍ നല്‍കുക തന്നെ ചെയ്യും.’

ഇതും പറഞ്ഞ് അദ്ദേഹം പ്രഭാഷണം അവസാനിപ്പിച്ചു. അത് കഴിഞ്ഞ് പതിനഞ്ചു ദിവസത്തിന് ശേഷം എംകെഎം കോയ ഉസ്താദ് ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹം വഫാത്തായി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഖത്തറില്‍ നിന്ന് മുഹമ്മദലി ഹാജിയുടെ കെയറോഫില്‍ ഷൈഖ് സാദ മഅ്ദിന്‍ ഗ്രാന്‍റ് മസ്ജിദിന്‍റെ വാഗ്ദാനവുമായി വരുന്നത്. സ്വലാത്ത് നഗറിലെ ഗ്രൗണ്ട് പൂര്‍ണമായും പള്ളിയാക്കണമെന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്. അഥവാ അങ്ങോട്ട് അന്വേഷിച്ച് പോകാതെ ഇങ്ങോട്ട് തേടിവന്ന് നിര്‍മിച്ചതാണ് മഅ്ദിന്‍ ഗ്രാന്‍റ് മസ്ജിദ്.

മഹാന്മാരുടെ വാക്കുകള്‍, സ്പര്‍ശനങ്ങള്‍, അവരുടെ ശേഷിപ്പുകള്‍ക്കെല്ലാം ബറകതുണ്ട് എന്നാണ് പറഞ്ഞുവരുന്നത്. പൂര്‍വികര്‍ അതെല്ലാം വളരെ ആദരവോടെയാണ് കണ്ടിരുന്നത്. അവരുടെ ബറകതെടുക്കലിന്‍റെ പാരമ്പര്യത്തില്‍ കണ്ണിചേര്‍ന്നാണ് ഇന്ന് വിശ്വാസിലോകം മഹാന്മാരുടെ തിരുസവിധങ്ങളില്‍ ചെല്ലുന്നത്. അവര്‍ മന്ത്രിച്ച വെള്ളം, തേന്‍, പേന തുടങ്ങിയവയിലെല്ലാം ബറകതുണ്ട്. വിശ്വാസിലോകം ഈ പാഠങ്ങള്‍ ചരിത്രങ്ങളില്‍ നിന്ന് കടംകൊണ്ടതാണ്.

ഇബ്നുല്‍ ജൗസി മനാഖിബുല്‍ ഇമാം അഹ്മദ് എന്ന ഗ്രന്ഥത്തില്‍ അഹ്മദ് ബ്നു ഹമ്പല്‍(റ)ന്‍റെ എഴുത്തുകാരനായ അബൂത്വാലിബ് ബ്നു അഹ്മദ് അദ്ദേഹത്തിനുണ്ടായ ഒരനുഭവം പങ്കുവെക്കുന്നുണ്ട്: ഒരിക്കല്‍ ഞാന്‍ അഹ്മദ് ബ്നു ഹമ്പല്‍ തങ്ങളുടെ സവിധത്തില്‍ ചെന്നു. അദ്ദേഹം പറഞ്ഞുതരുന്നത് ഞാന്‍ എഴുതുകയാണ് പതിവ്. അന്ന് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ പേന പൊട്ടിപ്പോയി. ഇതു കണ്ട അഹ്മദു ബ്നു ഹമ്പല്‍(റ) അദ്ദേഹത്തിന്‍റെ പേന എനിക്കെടുത്തു തന്നു. പേന കിട്ടിയ സന്തോഷത്തില്‍ അതുമായി ഞാന്‍ അബൂഅലിയ്യിനില്‍ ജഅ്ഫരിയുടെ ചാരത്തേക്ക് ചെന്നു. അദ്ദേഹത്തോട് വളരെ ആവേശത്തോടെ പറഞ്ഞു: ‘ഈ പേന ആര് ഉപയോഗിച്ചിരുന്നതാണെന്നറിയുമോ നിങ്ങള്‍ക്ക്?’ എന്‍റെ ചോദ്യത്തിന് മുമ്പില്‍ അത്ഭുതം കൂറി നില്‍ക്കുന്ന അദ്ദേഹത്തോട് ഞാന്‍തന്നെ പറഞ്ഞു: ‘ഇത് അഹ്മദ് ബ്നു ഹമ്പല്‍(റ) ഉപയോഗിച്ച പേനയാണ്. അദ്ദേഹം എനിക്കു തന്നതാണ്.’

ഇതു കേട്ടപ്പോള്‍ അബൂഅലിയ്യിനില്‍ ജഅ്ഫരി തന്‍റെ സേവകനോട്, എന്നില്‍ നിന്ന് ആ പേന വാങ്ങി അടുത്തുള്ള കായ്ക്കാത്ത ഈത്തപ്പനയുടെ മുകളില്‍ കൊണ്ടുപോയി വെക്കാന്‍ ആവശ്യപ്പെട്ടു. അതിന്‍റെ ബറകത് കൊണ്ട് ഇത്തപ്പന കായ്ച്ചേക്കാം എന്ന് പറയുകയും ചെയ്തു. പേന സ്പര്‍ശിച്ചതിനെ തുടര്‍ന്ന് ആ ഈത്തപ്പന മരത്തില്‍ ഫലങ്ങളുണ്ടായി.

രണ്ടു സംഭവങ്ങളാണ് ഞാനിവിടെ പറഞ്ഞത്. ആദ്യത്തേത് എന്‍റെ ജീവിതത്തിലുണ്ടായ അനുഭവ സാക്ഷ്യം. രണ്ടാമത്തേത് തുറന്ന പുസ്തകം പോലെ ചരിത്രം നമ്മോട് പങ്കുവെക്കുന്നതും. അനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങളാണ് ഒരു മനുഷ്യന്‍റെ ജീവിതത്തിലെ ഏറ്റവും മഹത്തായ സമ്പാദ്യം. ചരിത്രം പിന്തുണ നല്‍കുന്നുണ്ടെങ്കില്‍ അതിന് ഇരട്ടി മധുരമായി. മഹാന്മാരെ മാതൃകയാക്കുക എന്നതാണല്ലോ വിശ്വാസികളുടെ പാരമ്പര്യം.

You May Also Like
Abuse of Narcotic

ലഹരിയില്‍ പുകയുന്ന ബാല്യങ്ങള്‍

സമയം രാവിലെ എട്ടു മണി. ഉദിച്ചുയരുന്ന സൂര്യകിരണത്തിനു നന്നേ ചൂട് കുറവ്. ദില്ലിയിലെ ഊടുവഴികളില്‍ തിരക്കേറിവരുന്നു.…

● പിഎസ്കെ മൊയ്തു ബാഖവി മാടവന
Imam Swavi (R)

ഇമാം സ്വാവി(റ)യുടെ ജ്ഞാനാന്വേഷണ ജീവിതം

അല്ലാമാ ഇമാം അഹ്മദുസ്സ്വാവി(റ) ‘സ്വാവി’ എന്ന ചുരുക്കപ്പേരില്‍ നമുക്ക് സുപരിചിതനായ പണ്ഡിതശ്രേഷ്ഠനാണ്. അബുല്‍ അബ്ബാസ് അഹ്മദുസ്സ്വാവീ…

● അലവിക്കുട്ടി ഫൈസി എടക്കര
AP usthad

നല്ല സ്വഭാവമുള്ളവരാണ് നല്ല വിശ്വാസികള്‍

അല്ലാഹുവിന്‍റെ ദീനിന്‍റെ പ്രചാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് നമ്മള്‍. അതിനാല്‍ തന്നെ ഏറ്റവും നല്ല സ്വഭാവമായിരിക്കണം നമ്മുടേത്.…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍