Islam & Current India-Fascism

റു വര്‍ഷം മുമ്പാണ് സാമൂഹിക പ്രവര്‍ത്തകനും മുന്‍നക്സലൈറ്റുമായ ടിഎന്‍ ജോയി ഇസ്ലാം സ്വീകരിച്ച് നജ്മല്‍ ബാബുവായത്. താന്‍ മരിച്ചാല്‍ ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന് അദ്ദേഹം വസ്വിയ്യത്ത് ചെയ്തിരുന്നു. സ്വന്തം കൈപ്പടയില്‍ ഇക്കാര്യം എഴുതി പള്ളിക്കമ്മറ്റിക്ക് കൈമാറുകയും ചെയ്തു. സൈമണ്‍ മാസ്റ്ററോട് പണ്ടു ചെയ്തത് മരണാനന്തരം തന്നോടും ചെയ്യുമോയെന്ന ആശങ്കയായിരുന്നു ഇതിനദ്ദേഹത്തെ പ്രേരിപ്പിച്ചത്. പക്ഷേ മുന്‍കരുതലുകളെല്ലാം വിഫലമായി. അദ്ദേഹം ഭയന്നതു തന്നെ സംഭവിച്ചു. കഴിഞ്ഞവര്‍ഷം നജ്മല്‍ ബാബു മരിച്ചപ്പോള്‍ യുക്തിവാദികള്‍ കൂടിയായ ബന്ധുക്കളുടെ സമ്മര്‍ദം മൂലം ആ അഭിലാഷം നടപ്പായില്ല. പരേതന്‍റെ അന്ത്യാഭിലാഷം മാനിക്കണമെന്ന നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുമെല്ലാം മുറവിളികള്‍ അവഗണിച്ച് അദ്ദേഹത്തിന്‍റെ മയ്യിത്ത് കൊടുങ്ങല്ലൂര്‍ ശൃംഗപുരം വെസ്റ്റില്‍ തറവാട്ട് വീട്ടുവളപ്പില്‍ പോലീസ് കാവലില്‍ അവര്‍ കത്തിച്ചുകളഞ്ഞു. അധികൃതര്‍ ഇക്കാര്യത്തില്‍ ബന്ധുക്കള്‍ക്കൊപ്പമാണ് നിലകൊണ്ടത്. ഇതില്‍ സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. അവസാനത്തെ ആഗ്രഹം പോലും നിറവേറ്റാന്‍ അവസരമില്ലാത്ത മുസ്ലിം സമൂഹത്തിന്‍റെ കൂടെ നില്‍ക്കാനുള്ള അവസരമായി ഇതിനെ തിരഞ്ഞെടുത്തു എഴുത്തുകാരനായ കമല്‍ സി ചവറ. 3/10/18-ന് താന്‍ ഇസ്ലാം സ്വീകരിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്നും മുസ്ലിമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്ലിമാവുകയെന്നത് വിപ്ലവ പ്രവര്‍ത്തനമാണെന്നും അദ്ദേഹം എഴുതി. മുസ്ലിമിന് നേരെയുണ്ടാകുന്ന ആദ്യ വെട്ടിന് എന്‍റെ കഴുത്ത് തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. ജീവിതവും കാഴ്ചപ്പാടുകളും പങ്കുവച്ച് കമല്‍ സി നജ്മല്‍ സുന്നിവോയ്സിന് അനുവദിച്ച അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍:

 

 

ചോദ്യം:നജ്മല്‍ ബാബുവിന്‍റെ മരണത്തിന് ശേഷമാണ് താങ്കള്‍ ഇസ്ലാം മതം സ്വീകരിച്ചത് പുറം ലോകമറിയുന്നത്. നജ്മല്‍ ബാബു മരിച്ചതിന് ശേഷമാണോ ഇസ്ലാം സ്വീകരിക്കുന്നതിനെ പറ്റി ആലോചിക്കുന്നത്. അതോ വ്യക്തിപരമായ സ്വകാര്യമായി കൊണ്ടുനടന്ന കാര്യം അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ പരസ്യമാക്കുകയായിരുന്നോ?

ഞാന്‍ രഹസ്യമായി ഇസ്ലാം കൊണ്ടുനടന്നിട്ടൊന്നുമില്ല. നജ്മല്‍ ബാബുവിന്‍റെ മരണത്തിന് ശേഷമാണ് ഞാന്‍ ഇസ്ലാം സ്വീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍, നജ്മല്‍ ബാബുവിന്‍റെ മരണം മാത്രമല്ല എന്നെ മുസ്ലിമാക്കിയത്. എന്‍റെ അകത്ത് രൂപപ്പെട്ട ഒരു പരിവര്‍ത്തനമായിരുന്നു ഇസ്ലാം. അതെന്തായിരുന്നുവെന്ന് എനിക്കിപ്പോഴും അജ്ഞാതമാണ്. പക്ഷേ ഒരു ഇസ്ലാമിക ഊര്‍ജം എന്നില്‍ എവിടെയോ ഉണ്ടായിരുന്നു. ഒരു രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞ് നജ്മല്‍ ബാബുവിന്‍റെ സംസ്കാര സംബന്ധമായ വിഷയങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. കത്തിക്കാനാണ് തീരുമാനമെന്നറിഞ്ഞപ്പോള്‍ സാംസ്കാരിക രംഗത്ത് സജീവമായ ഒട്ടേറേ ആളുകളുമായി ഞാന്‍ ബന്ധപ്പെട്ടു. ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം സാധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. മരണത്തിന്‍റെ ശേഷം ഒരു മനുഷ്യന്‍റെ അഗ്രഹത്തിന് എത്ര പ്രധാന്യം നല്‍കുന്നുവെന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഒരു നാടിന്‍റെ സംസ്കാരത്തെ വിലയിരുത്തുക. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട വ്യക്തിയോട് പോലും അന്ത്യാഭിലാഷമെന്താണെന്ന് ചോദിക്കാറുള്ള നാട്ടില്‍ നജ്മലിന്‍റെ ആഗ്രഹം പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ മാത്രം ആരുമുണ്ടായില്ല എന്നത് ഏറെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. അന്ത്യാഭിലാഷത്തിന് വിരുദ്ധമായി നജ്മലിന്‍റെ മയ്യിത്ത് കത്തിച്ച് കളഞ്ഞുവെന്നറിയുമ്പോഴാണ് രണ്ടാഴ്ച നീണ്ടുനിന്ന മാനസിക പിരിമുറക്കത്തില്‍ നിന്ന് ഞാന്‍ ഉണരുന്നത്. എന്‍റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ആ രണ്ടാഴ്ചയെ എന്തു പേരിട്ട് വിളിക്കണമെന്ന് എനിക്കിപ്പോഴും നിശ്ചയമില്ല. ഭാര്യയുടെ നിരന്തര പരിശ്രമ ഫലമായി ഒട്ടേറെ വിദഗ്ധന്മാരെ കണ്ടു. യാതൊരു പ്രതികരണവുമില്ലാതെ, ശവതുല്യമായിരുന്ന, മദ്യാസക്തനായിരുന്ന ഒരു മനുഷ്യന്‍റെ പരിവര്‍ത്തനത്തിന്‍റെ നിദ്രയായിരുന്നു അത്. മുഴുവന്‍ സമയം കിടപ്പിലായിരുന്നു.

പക്ഷേ നജ്മലിന്‍റെ അന്ത്യാഭിലാഷത്തിന് ആരൊക്കെയോ തടസ്സം നില്‍ക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഉള്ളില്‍ നിന്നാരോ തട്ടിവിളിച്ചത് പോലെ തോന്നി. നജ്മല്‍ ബാബുവെന്ന ഒരാളുണ്ടായിരുന്നില്ല, ടിഎന്‍ ജോയ് എന്ന വ്യക്തിയാണ് ഇവിടെ ജീവിച്ചിരുന്നതെന്നും അദേഹം യുക്തിവാദിയായിരുന്നുവെന്നും ബന്ധുക്കള്‍ വാദിച്ചു. വെള്ളം പോലും കുടിക്കാതിരുന്ന ഞാന്‍ അന്ന് ഭക്ഷണം കഴിച്ചു. വാര്‍ത്തകള്‍ അറിയാന്‍ വേണ്ടി ഫേസ് ബുക്ക് തുറന്നു. കമല്‍ സി ചവറ എന്ന അക്കൗണ്ട് ഡീലിറ്റ് ചെയ്ത് കമല്‍ സി നജ്മല്‍ എന്നാക്കി മാറ്റുകയും ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്നും മുസ്ലിമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്ലിമാവുകയെന്നതാണ് ഏറ്റവും വലിയ സമരമെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

 

ചോദ്യം: ഇസ്ലാമിന്‍റെ മഹത്ത്വം മനസ്സിലാക്കിയല്ല, സമര പ്രതീകമായാണോ ഇസ്ലാം ആശ്ലേഷിക്കുന്നത്?

ല്ല. ഇസ്ലാമിന്‍റെ മഹത്ത്വം മുമ്പ് തന്നെ എനിക്ക് മനസ്സിലായിരുന്നു. അത് എപ്പോഴെങ്കിലും സംഭവിക്കുമായിരുന്നു. നജ്മല്‍ ബാബുവിന്‍റെ മരണം അതിന്‍റെ സന്ദര്‍ഭം നിശ്ചയിക്കാന്‍ കാരണമായിരിക്കാം. എന്‍റെ ഇസ്ലാമിലേക്കുള്ള കടന്ന് വരവിനെ കേവലം സമര പ്രതീകമാക്കാന്‍ ചിലര്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. പക്ഷേ, ഇത് വസ്തുതാവിരുദ്ധമാണ്.

 

ചോദ്യം: വിശ്വസിച്ച മതത്തിന്‍റെ ആചാരപ്രകാരം അന്തിയുറങ്ങാന്‍ കഴിയാത്ത വ്യക്തിയുടെ ഓര്‍മക്കാണോ താങ്കള്‍ നജ്മല്‍ എന്ന പേര് സ്വീകരിക്കുന്നതെന്നു ചോദിച്ചാല്‍…?

രുപാട് ആലോചനകള്‍ക്ക് ശേഷമാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. ഏറ്റവും ഉചിതവും ഏറെ മനോഹരവുമായിരുന്നു ആ തീരുമാനമെന്ന് ഇപ്പോള്‍ തോന്നുന്നു. ഒരു കണ്ണാടിയില്‍ നോക്കിക്കാണുന്നത് പോലെ നജ്മലിന്‍റെ സുഹൃത്തുക്കള്‍ എന്നെ കാണുന്നുണ്ട്. ഏതെങ്കിലും പരിപാടിയില്‍ ചെന്നാല്‍ അടുത്ത പ്രഭാഷണത്തിന് നജ്മല്‍ ബാബുവിനെ ക്ഷണിക്കുന്നു എന്ന അനൗണ്‍സ്മെന്‍റോടെ എന്നെ ക്ഷണിക്കുന്നത് കേള്‍ക്കുമ്പോള്‍, ഞാന്‍ നജ്മല്‍ ബാബുവല്ല കമല്‍ സി നജ്മലാണെന്ന് ഞാന്‍ തിരുത്താറില്ല. ആ തെറ്റ് തിരുത്തുന്നതിന് പകരം ഞാനത് ആസ്വദിക്കുകയാണ്. നജ്മല്‍ ബാബു എന്നിലൂടെ ജീവിക്കുന്നുണ്ടെന്ന ആഹ്ലാദമാണത് പകരുന്നത്.

 

ചോദ്യം: ഇന്ത്യ പോലെയുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഭീതിപ്പെടുത്തുന്നതല്ലേ?

ന്ത്യയുടെ തനിമ പൂര്‍ണമായി നഷ്ടപ്പെടുകയാണെന്ന് സമകാലിക സംഭവങ്ങള്‍ നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാവും. ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ നിയമപരമായി മൃതശരീരത്തിന്‍റെ അവകാശം ബന്ധുക്കള്‍ക്കാണ്. ബന്ധുക്കളുടെ സമ്മര്‍ദം മൂലമാണ് നജ്മല്‍ ബാബുവിന്‍റെ ഭൗതിക ശരീരം കത്തിച്ചത്. ഇങ്ങനെയുള്ള നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ പരിമിതിയാണ് സൂചിപ്പിക്കുന്നത്. ഒരാളുടെ അന്ത്യാഭിലാഷം പൂവണിയുന്നതിന് വേണ്ടി പ്രയത്നിക്കുക എന്നത് ഒരുതരം ധാര്‍മികതയാണ്. പൂര്‍ണമായും ഇസ്ലാം സ്വീകരിച്ച എന്‍റെ ശരീരം പോലും ചേരമാന്‍ പള്ളിയില്‍ ഖബറടക്കുമെന്ന് എനിക്ക് ഉറപ്പില്ല. എന്‍റെ ആഗ്രഹം ചേരമാന്‍ പള്ളിയില്‍ അന്തിയുറങ്ങണമെന്നാണ്. നാട്ടിലെ വേറെ ഏതെങ്കിലും പള്ളിയിലെങ്കിലും എന്നെ ഖബറടക്കുമെന്നും എനിക്കുറപ്പില്ല. സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിച്ചാലും കാര്യമുണ്ടാകണമെന്നില്ല. ഇന്ത്യന്‍ നിയമമനുസരിച്ച് ഞാന്‍ മരണപ്പെട്ടാല്‍ എന്‍റെ ശരീരത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ബന്ധുക്കള്‍ക്കായിരിക്കും. ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നത് പോലെ, മരണത്തിന് ശേഷം എങ്ങനെ, ഏത് മതത്തിന്‍റെ ആചാരമനുസരിച്ച് മണ്ണില്‍ ചേരണമെന്ന് സ്വയം തീരുമാനിക്കാനും നടപ്പായിക്കിട്ടാനുമുള്ള അവസരം ഉണ്ടാകേണ്ടതുണ്ട്. അതാണൊരു സമ്പന്നമായ സംസ്കാരത്തിന്‍റെ അടയാളം.

 

ചോദ്യം: താങ്കളെ പോലെ പൊതുസമൂഹത്തില്‍ ശ്രദ്ധാബിന്ദുവായ ഒരു എഴുത്തുകാരന്‍, അല്ലെങ്കില്‍ സാംസ്കാരിക മണ്ഡലത്തില്‍ സക്രിയമായ ഇടപെടലുകള്‍ നടത്തുന്ന ഒരു വ്യക്തി വര്‍ഷങ്ങളായി നിലകൊള്ളുന്ന മതം ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന കോളിളക്കം, അത് തികച്ചും അനാവശ്യമാണെങ്കില്‍ പോലും താങ്കളെ അലട്ടുന്നില്ലേ?

ത്ര വലിയ ഇടപെടലുകളൊന്നും ഞാന്‍ നടത്തിയിരുന്നില്ല. ആക്ടിവിസത്തില്‍ സജീവമായിരുന്നുവെന്നു മാത്രം. കേരളത്തിലെ പ്രസിദ്ധരായ എഴുത്തുകാര്‍ എന്നെ എത്രത്തോളം അംഗീകരിച്ചുവെന്നറിയില്ല. പക്ഷേ എല്ലാവരും എന്നെ വായിച്ചിരുന്നു എന്ന് എനിക്കുറപ്പുണ്ട്. എന്നിട്ടും ഇസ്ലാമിലേക്ക് വന്നതിന് ശേഷം അവര്‍ എന്നെ ഒറ്റപ്പെടുത്തുന്നതാണ് കണ്ടത്. നീ എങ്ങനെയാണ് ഇസ്ലാം സ്വീകരിച്ചത് എന്ന് ചോദിക്കുന്നതിന് പകരം, മാവോയിസം തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെങ്കില്‍, ഫെമിനിസത്തില്‍ ചേരാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍, എനിക്ക് മുസ്ലിമാകാനും അവകാശമുണ്ട് എന്നതാണ് ശരി. പടച്ചവന്‍റെ പ്രീതി മാത്രം കാംക്ഷിച്ച് ഇസ്ലാം വിശ്വസിച്ച ഒരാള്‍ കോളിളക്കങ്ങള്‍ ഭയക്കില്ല. എന്ത് സല്‍ക്കര്‍മങ്ങളുടെ പ്രതിഫലമായിട്ടാണ് എന്നെ ഈ മഹത്തായൊരു പാതയിലേക്ക് പരിവര്‍ത്തനം നടത്തിയത് എന്ന് നാളെ റബ്ബിനോട് ചോദിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. അല്ലെങ്കിലും ഏതു ദര്‍ശനവും മതവും സ്വീകരിക്കാന്‍ ഓരോ വ്യക്തിക്കും മൗലിക സ്വാതന്ത്ര്യം അനുവദിച്ച ഭരണഘടന ഇപ്പോഴും നിലനില്‍ക്കുന്ന ഇന്ത്യയില്‍ എന്‍റെ മതംമാറ്റത്തില്‍ മറ്റുള്ളവര്‍ക്ക് എന്തു കാര്യം? അവര്‍ അതിനെതിരെ ബഹളം വെക്കുന്നത് തനിപോഴത്തമല്ലേ!?

 

ചോദ്യം: സാഹിത്യകാരി കമലാ സുരയ്യയുടെ ഇസ്ലാമികാശ്ലേഷം കേരളം ഒരുപാട് ചര്‍ച്ച ചെയ്തിരുന്നല്ലോ. അതിന്‍റെ പേരില്‍ സാഹിത്യ ലോകത്ത് അവര്‍ ഏറെ ഒറ്റപ്പെടുത്തലുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വിധേയയായി. അങ്ങനെയുള്ള വിവാദങ്ങളെല്ലാം താങ്കളും ഭയന്നിരുന്നില്ലേ?

മലാ സുരയ്യ വലിയ രീതിയിലുള്ള ഒറ്റപ്പെടുത്തല്‍ അനുഭവിച്ചത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം അവര്‍ കേരളത്തിലെ വലിയ ക്യാന്‍വാസായിരുന്നു. ധരിക്കുന്ന വേഷം മാറ്റിയപ്പോള്‍, വിശ്വസിച്ചുപോന്ന മതം ഉപേക്ഷിച്ചപ്പോള്‍ എന്തിനവരെ ഒറ്റപ്പെടുത്തിയെന്ന് മനസ്സിലാകുന്നില്ല. നമ്മുടെ നാടുകളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ ഇനം രോഗമാണിത്. പാശ്ചാത്യ നാടുകളിലൊന്നും ഇസ്ലാം സ്വീകരിക്കുന്നവര്‍ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നില്ല. ഇന്ത്യയില്‍ മാത്രമേ ഈ രോഗം കാണപ്പെടുന്നുള്ളൂ. ഇത്തരം രോഗങ്ങള്‍ എങ്ങനെ ഉണ്ടാവുന്നു, എങ്ങനെ പകരുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. കമലാ സുരയ്യ ഒറ്റപ്പെടല്‍ നന്നായി അനുഭവിച്ചിട്ടുണ്ട്. എത്രത്തോളം ഉയരെയാണ് നിലകൊള്ളുന്നത്, അത്രത്തോളം വേദന വീഴ്ചകള്‍ സമ്മാനിക്കുമെന്നാണ്. ഞാന്‍ അത്ര ഉയരെ ആയിരുന്നില്ല. അത് കൊണ്ട് എന്നെ അതത്ര ബാധിച്ചിട്ടില്ല. രണ്ട് കൃതികള്‍ മാത്രം എഴുതിയത് കൊണ്ട് എനിക്കവ തിരുത്തിയെഴുതാം. ഒരുപാട് കൃതികള്‍ എഴുതിയ കമലാ സുരയ്യക്ക് തിരുത്തി എഴുത്ത് ദുഷ്കരമാണല്ലോ. ആര്‍ക്കും വേണ്ടാത്ത രീതിയില്‍ അവരുടെ കൃതികള്‍ ഒറ്റപ്പെട്ടുപോയി എന്നതാണ് ദു:ഖകരമായ സത്യം. നല്ല എഴുത്തുകാരിയെന്ന് കേരളീയ വായനക്കാര്‍ അംഗീകരിച്ച കമല ഒന്നിനും കൊള്ളാത്തവരായി എന്ന് ആളുകള്‍ പറഞ്ഞത് ഇസ്ലാമിലേക്ക് വന്നതിന് ശേഷമാണ്. ഇത് തന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞ രോഗത്തിന്‍റെ ലക്ഷണങ്ങള്‍. ഇതിനെ പറ്റി കേരളത്തിലെ പ്രമുഖ എഴുത്തുകാരായ സക്കറിയ, ആനന്ദ് തുടങ്ങിയവരോടൊക്കെ ഞാന്‍ ചോദിക്കുകയുണ്ടായി. പക്ഷേ തൃപ്തികരമായ ഒരുത്തരം എനിക്ക് ലഭിച്ചില്ല. വലിയ ഒരു പാത്രത്തില്‍ നവോത്ഥാനവും ലിബറിലിസവും ഫെമിനിസവും ചേര്‍ത്ത് പുഴുക്കാന്‍ വച്ച് തുറക്കുന്ന നേരത്ത് വമിക്കുന്ന ദുര്‍ഗന്ധം പോലെ, നമ്മുടെ നാടും സംസ്കാരവും ചീഞ്ഞുനാറാന്‍ തുടങ്ങിയിരിക്കുന്നു. അതിനെ തുടച്ച് മാറ്റാന്‍ ഇസ്ലാം വിതറുന്ന മണ്ണിന് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് എനിക്ക് പറയാനുള്ളത്.

 

ചോദ്യം: ഇസ്ലാം സ്വീകരിച്ച ശേഷം വീട്ടിലും നാട്ടിലും കുടുംബങ്ങളിലും ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ടോ?

നാട്ടിലും വീട്ടിലും കുടുംബത്തിലുമൊക്കെ പൂര്‍ണമായി ഒറ്റപ്പെട്ടു. അച്ഛനോടും അമ്മയോടും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്. അവര്‍ നല്ല സ്നേഹത്തോടെ തന്നെയാണ് ഇപ്പോഴും സമീപിക്കുന്നത്. എന്‍റെ ഭാര്യയോട് ഞാന്‍ എത്ര സ്നേഹത്തോടെ പെരുമാറിയിട്ടും അവര്‍ എന്നെ വിശ്വസിക്കുന്നില്ല. എന്നോട് ദേഷ്യം പ്രകടിപ്പിക്കുന്നു. എന്‍റെ കൂടെ വിശ്വാസിയാകാമെന്ന് വാക്കുതന്നിരുന്നുവെങ്കിലും പിന്നീട് ഞെട്ടിക്കുന്ന തരത്തിലുള്ള സമീപനമാണ് പിന്നീടുണ്ടായത്. മതം മാറാന്‍ വേണ്ടി ഞാന്‍ അക്രമിക്കുന്നുവെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുന്ന തിരക്കിലാണ് അവരിപ്പോള്‍. സഹോദരിയുടെ കാര്യവും സമാനം. ബന്ധം പൂര്‍ണമായും വേര്‍പ്പെടുത്തി അവള്‍. മകളുടെ കല്യാണക്കാര്യം പോലും എന്നെ അറിയിച്ചിട്ടില്ല. ആദ്യം ഡിവൈഎഫ്ഐ പ്രവര്‍ത്തകയായിരുന്ന അവള്‍ യുവമോര്‍ച്ചയിലെത്തി എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. ഫാഷിസം ആദ്യം കൈയിലെടുക്കുന്നത് കുടുംബത്തെയാണ്. കുടുംബാംഗങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ അവര്‍ കിണഞ്ഞ് ശ്രമിക്കുന്നു.

മുന്നൂറോളം സുഹൃത്തുക്കള്‍ നാട്ടില്‍ മാത്രമായി എനിക്കുണ്ടായിരുന്നു. നാട്ടില്‍ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ജില്ലകളിലും എനിക്ക് വലിയ സൗഹൃദവലയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏതെങ്കിലും സുഹൃത്തിന്‍റെ വീട്ടില്‍ ചെന്നാല്‍ അവന്‍ ഇവിടെ ഇല്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ എന്നെ ഒഴിവാക്കാന്‍ ശ്രമിക്കും. അത് കൊണ്ട് ഇപ്പോള്‍ ഞാന്‍ അവരുടെ വീടുകളിലേക്കോ, അവര്‍ എന്‍റെ വീട്ടിലേക്കോ പോകാറോ വരാറോ ഇല്ല.

 

ചോദ്യം: ലോക ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ ഒരുപാട് ചിന്തകര്‍, എഴുത്തുകാര്‍, ബുദ്ധിജീവികള്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. പാശ്ചാത്യ ലോകത്ത് നിരവധി ഉദാഹരണങ്ങള്‍ കാണാം. മാല്‍കം എക്സും മുഹമ്മദ് അസദുമൊക്കെ അവരില്‍ ചിലര്‍ മാത്രം. മാല്‍കം എക്സിനെയോ മുഹമ്മദ് അസദിനെയോ മതാശ്ലേഷണത്തിന് മുമ്പ് വായിച്ചിരുന്നോ?

ല്ല. ഇസ്ലാമിലേക്ക് വന്നതിന് ശേഷമാണ് അവരെ വായിക്കുന്നത്. ഇസ്ലാമിനെ പറ്റി അന്വേഷിക്കുമ്പോള്‍/സംസാരിക്കുമ്പോള്‍ ആളുകള്‍ എന്നോട് ചോദിച്ചതിന് ശേഷമാണ് ഞാന്‍ അസദിന്‍റെ പുസ്തകങ്ങള്‍ വായിക്കുന്നത്. ഇസ്ലാം മുന്നോട്ട് വെക്കുന്ന സ്നേഹവും സാഹോദര്യവുമാണ് എന്നെ ഏറെ ആകര്‍ഷിച്ച ഘടകം. മനുഷ്യരാശിയെ വികൃതമായി ചിത്രീകരിക്കുന്ന ഒന്നും ഇസ്ലാമിലില്ല. ദീനിലേക്ക് വന്നതിന് ശേഷം എനിക്ക് ആദ്യം ലഭിച്ചത് മനസ്സമാധാനമായിരുന്നു. അത് വരെ മനസ്സമാധാനം എന്താണെന്ന് എനിക്ക് അജ്ഞാതമായിരുന്നു. മനസ്സിന്‍റെ അടിയിലൂടെ ഒഴുകുന്ന അരുവിയില്‍ നിന്ന് തണുത്ത കാറ്റ് എന്നിലേക്ക് അടിച്ച് വീശുന്നതായി അനുഭവപ്പെടാറുണ്ട്. ഇസ്ലാമാശ്ലേഷത്തിന് ശേഷമാണ് ദീനിനെ പറ്റി ധാരാളം വായിക്കാനാരംഭിച്ചത്. ഈ വായനയാണ് എന്നെ പൂര്‍ണമായി ഇസ്ലാമിലേക്കെത്തിച്ചത്. മനോഹരമായ ഒരു  പുഷ്പമാണ് ഇസ്ലാം. അസാധാരണ ഗന്ധമുള്ള പുഷ്പമാണത്. പല ഇതളുകള്‍ ചേരുമ്പോഴാണല്ലോ ഒരു പുഷ്പം പൂര്‍ണമാവുക. അതുപോലെ ഇസ്ലാമിന്‍റെ ഓരോ ഇതളും ചേര്‍ത്ത് വായിക്കുമ്പോഴാണ് നമുക്ക് അതിന്‍റെ മനോഹാരിത ആസ്വദിക്കാന്‍ സാധിക്കുക. രാഷ്ട്രീയമായ ലാഭങ്ങള്‍ക്ക് വേണ്ടി ഒരു ഇതള്‍ മാത്രമെടുത്ത് ഇസ്ലാം തീവ്രവാദമാണെന്നും ഭീകരവാദമാണെന്നും പറയുന്നത് മനോഹരമായ പുഷ്പത്തിന്‍റെ ഒരു ഇതള്‍ വാട്ടിയെടുത്ത് ചീഞ്ഞളിഞ്ഞ പുഷ്പമെന്ന് വിശേഷിപ്പിക്കുന്നതിന് സമാനമാണ്. ഒരു ഇതള്‍ മാത്രമെടുത്ത് പുഷ്പത്തെ വിലയിരുത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അത്തരം ശ്രമങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്. ഖുര്‍ആനിലെ ഒരു സൂക്തമെടുത്ത് മുന വച്ച് പ്രസംഗിക്കുന്നത് ഒരു ഇതള്‍ മാത്രമെടുത്തുള്ള വിലയിരുത്തലിന് സമാനമാണ്. വിമര്‍ശനങ്ങള്‍ക്ക് വിധേയമായ ഇസ്ലാമിക് ക്രിമിനോളജിയുടെ കാര്യങ്ങള്‍ എടുത്തുപരിശോധിച്ചാല്‍ തന്നെയും ഒരാള്‍ കുറ്റം ചെയ്തതിന് ശേഷം ഇസ്ലാം സ്വീകരിക്കുന്ന സ്നേഹ സമീപനങ്ങള്‍, കുറ്റം തെളിയാനുള്ള നിബന്ധനകള്‍ ആദിയായവയൊന്നും പഠന വിധേയമാക്കാതെയാണ് ഇസ്ലാമിനെ വിമര്‍ശിക്കാനൊരുങ്ങുന്നത്.

 

ചോദ്യം: വീട്ടിലേക്ക് സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവന്ന കടലാസ് കഷ്ണത്തില്‍ കണ്ട സൂക്തം വായിച്ചതോടെയാണ് അസദ് ഖുര്‍ആന്‍ തേടി അലയുന്നതും ഇസ്ലാം സ്വീകരിക്കുന്നതും. വായനയുടെ അത്തരം അനുഭവങ്ങള്‍ താങ്കള്‍ക്ക് പറയാനുണ്ടോ?

ദൈവവും ഞാനും എന്ന എന്‍റെ നോവല്‍ ദൈവങ്ങളെ എതിര്‍ത്തുകൊണ്ടുള്ളതാണ്. ദൈവം ഉണ്ടോ, ഉണ്ടെങ്കില്‍ എങ്ങനെ എന്നീ അന്വേഷണങ്ങളുടെ സമാഹാരമാണ് ആ നോവല്‍. ദൈവവും ഞാനും എന്ന പുസ്തകം എഴുതാന്‍ വേണ്ടിയാണ് ഞാന്‍ ആദ്യമായി ഖുര്‍ആന്‍ വായിക്കുന്നത്. എല്ലാ മതങ്ങളെയും എതിര്‍ക്കുന്ന കൂട്ടത്തില്‍ ഇസ്ലാമിനെയും എതിര്‍ക്കുകയെന്നതായിരുന്നു ലക്ഷ്യം. ഹൈന്ദവ വേദങ്ങളിലും ബൈബിളിലും ഒത്തിരി വരികള്‍ എതിര്‍ക്കാന്‍ വേണ്ടിയുണ്ടായിരുന്നുവെങ്കിലും ഖുര്‍ആനില്‍ ഒറ്റവരി മാത്രമാണ് വിമര്‍ശിക്കാനായി കണ്ടെത്താന്‍ സാധിച്ചത്. അതിന്‍റെ വിശദീകരണങ്ങള്‍ വായിച്ചപ്പോഴാണ് അതു സംബന്ധമായ വിശദ വിവരങ്ങള്‍ അറിയുന്നതും ഖുര്‍ആനില്‍ എതിര്‍ക്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് മനസ്സിലാകുന്നതും. ഓരോരോ  മതങ്ങളുടെ ദൈവത്തെയും പ്രത്യേകം വിമര്‍ശിക്കുന്ന ശൈലി ഒഴിവാക്കി ദൈവമെന്ന പൊതുവായ കഥാപാത്രത്തെ സൃഷ്ടിക്കുകയാണ് പിന്നീട് ചെയ്തത്.

അച്ഛന്‍ സെക്രട്ടറിയായ ലൈബ്രറിയില്‍ നിന്ന് ഓരോ പുസ്തകമെടുക്കുമ്പോഴും ഏറെ പ്രോത്സാഹനങ്ങള്‍ നല്‍കിയ അച്ഛന്‍, ഖുര്‍ആന്‍ എടുക്കരുതെന്ന് ശക്തമായി വിലക്കുകയും ഖുര്‍ആന്‍ വീട്ടിലേക്ക് കൊണ്ടുവന്നാല്‍ വീട് മുടിഞ്ഞ് പോകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. വായിച്ചേ മതിയാകൂ എന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് പിന്നീട് ഞാന്‍ ഖുര്‍ആന്‍ എടുക്കുന്നതും വായിക്കുന്നതും. എതിര്‍ക്കാന്‍ വേണ്ടി ഖുര്‍ആന്‍ വായിച്ച ഞാന്‍ അറിയാതെ അതിനെ സ്നേഹിക്കുകയായിരുന്നു. സത്യത്തില്‍ ആ വായനയാണ് എന്നെ ഇസ്ലാമിലേക്കെത്തിച്ചത്.

ദൈവവും ഞാനും എഴുതിയതിന് ശേഷം ഞാന്‍ ദൈവത്തെ അന്വേഷിക്കാന്‍ ആരംഭിച്ചു. കലിമ ചൊല്ലുന്നതിന് മുമ്പ് കേവലം പുസ്തകം വായിക്കുന്നത് പോലെ തോന്നിയിരുന്നുവെങ്കിലും കലിമ ചൊല്ലിയതിന് ശേഷം വായിക്കുമ്പോള്‍ ഖുര്‍ആന്‍ എനിക്ക് വല്ലാത്ത അനുഭൂതി സമ്മാനിച്ചു. ഖുര്‍ആനെന്ന അമാനുഷിക ഗ്രന്ഥത്തിന്‍റെ പരിഭാഷ വായിച്ചാല്‍ സമ്പൂര്‍ണമായി ഗ്രഹിക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കി അറബി പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരിഭാഷകള്‍ക്ക് പരിമിതമായ അര്‍ത്ഥം മാത്രമേ പ്രകാശിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ലഭ്യമായ വിവര്‍ത്തനങ്ങളാണ് ഇന്ന് ഇസ്ലാം നേരിടുന്ന സകല പ്രശ്നങ്ങള്‍ക്കും കാരണമെന്ന് മനസ്സിലാക്കുകയും ചെയ്തു.

 

ചോദ്യം: ഇസ്ലാം സ്വീകരിച്ച ശേഷം നിരന്തര പഠനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ് താങ്കളെന്നറിയാം. ഏതു തരം പുസ്തകങ്ങളാണ് ഇപ്പോള്‍ വായിക്കുന്നത്?

സ്ലാമിനെ പറ്റി പരാമര്‍ശിക്കുന്ന ധാരാളം പുസ്തകങ്ങള്‍ എന്‍റെ കയ്യിലുണ്ട്. ഓണ്‍ലൈനായും അല്ലാതെയും വായന തുടരുന്നു. വിജ്ഞാന ശേഖരണം പുസ്തകങ്ങളില്‍ നിന്ന് മാത്രമായി ഒതുക്കുന്നതിന് പകരം, പ്രഭാഷണങ്ങളില്‍ നിന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന ആളാണ് ഞാന്‍. ഇസ്ലാമിലേക്ക് വരുന്നതിന് മുമ്പ് വാങ്ങിയ പുസ്തകങ്ങള്‍ മുഴുവന്‍ ഓരോരുത്തര്‍ക്കായി കൊടുത്ത് തീര്‍ത്തു. ഇപ്പോള്‍ ഇസ്ലാമിനെ പറ്റി പരാമര്‍ശിക്കുന്ന പുസ്തകങ്ങള്‍ മാത്രമാണ് എന്‍റെ ശേഖരത്തിലുള്ളത്.

 

ചോദ്യം: വിശുദ്ധ ഖുര്‍ആനിന്‍റെ അറബി ഗ്രന്ഥം സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക എന്ന നിങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ ആയിരക്കണക്കിന് പേര്‍ പ്രതികരിച്ചത് കണ്ടു. ഒടുവില്‍ ഖുര്‍ആന്‍ ലഭിച്ചുവെന്ന പോസ്റ്റ് നിങ്ങള്‍ ഇട്ടതും കണ്ടു. ഖുര്‍ആന്‍ പഠനം ആരംഭിച്ചോ?

രു ഖുര്‍ആന്‍ സ്വന്തമായി വാങ്ങാന്‍ കഴിയാത്തത് കൊണ്ടായിരുന്നില്ല, ഖുര്‍ആന്‍ വാങ്ങിച്ച് കൊടുക്കുന്ന ശീലങ്ങള്‍, സമ്മാനമായി നല്‍കുന്ന ശീലങ്ങള്‍ എന്നിവ വളര്‍ത്താന്‍ വേണ്ടിയായിരുന്നു ആ പോസ്റ്റ്. നോമ്പിന്‍റെ നാളുകളില്‍ വലിയ സാമ്പത്തിക ദാനങ്ങള്‍ ചെയ്യുന്ന നമുക്ക് ഖുര്‍ആന്‍ സമ്മാനമായി നല്‍കുന്ന ശീലമോ ഇസ്ലാമിക പുസ്തകങ്ങള്‍ നല്‍കുന്ന ശീലമോ കാര്യമായി ഇല്ല. എന്‍റെ പോസ്റ്റ് കണ്ട് ഖുര്‍ആന്‍ സമ്മാനിക്കാനായി ഓടിയെത്തിയവര്‍ എനിക്ക് നല്‍കുന്നത് വലിയ സന്തോഷമാണ്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ അതിന്‍റെ ഒരക്ഷരത്തിന് പോലും പോറലേല്‍ക്കാതെ ഇന്നും നിലനില്‍ക്കുന്നുവെന്നതാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം. മറ്റൊന്നിനും സമ്മാനിക്കാന്‍ സാധിക്കാത്ത ഊര്‍ജ്ജം ഖുര്‍ആനിന് സമ്മാനിക്കാന്‍ സാധിക്കുന്നത് കൊണ്ട് ജന്മദിനങ്ങള്‍ക്ക്, വിവാഹ വാര്‍ഷികങ്ങള്‍ക്ക്, വിശേഷ ദിവസങ്ങളിലൊക്കെ ഖുര്‍ആന്‍ സമ്മാനിക്കുന്ന ശീലം നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

 

ചോദ്യം: അറബി ഭാഷാ പഠനത്തിലെ പുരോഗതി, അറബിയുടെ സൗന്ദര്യത്തെപ്പറ്റി അല്‍പ്പം?

റബി ഭാഷ പഠിക്കണമെന്ന് ആദ്യമൊന്നും എനിക്കുണ്ടായിരുന്നില്ല. നിരന്തരമായി ഖുര്‍ആനിന്‍റെ വിവര്‍ത്തനങ്ങളെ ആശ്രയിച്ചപ്പോള്‍, തര്‍ജമകളില്‍ അപകടങ്ങള്‍ പതിയിരിക്കുന്നുവെന്നും അറബി പഠിച്ചാല്‍ കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ സാധിക്കുമെന്നും മനസ്സിലായി. ഇംഗ്ലീഷില്‍ ലഭ്യമായ പരിഭാഷകള്‍ വായിക്കുമ്പോള്‍ മലയാളത്തിലുള്ളവയില്‍ ഏറെ വൈരുദ്ധ്യങ്ങളുള്ളതായി തോന്നി. മൂല ഭാഷയില്‍ വായിച്ചാല്‍ മാത്രമേ അതിന്‍റെ ശരിയായ ആശയം മനസ്സിലാക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് അറബി പഠനത്തിന് പ്രചോദനമായത്.

 

ചോദ്യം: വ്യക്തിപരമായി ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ?

സ്ലാം സ്വീകരിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് അറബി അക്ഷരങ്ങള്‍ പഠിപ്പിച്ച ഉസ്താദ് തന്നെയാണ്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുന്നാസര്‍ മഅ്ദനി തുടങ്ങിയവരോടൊക്കെ വളരെയധികം ആദരവ് വച്ച് പുലര്‍ത്തുന്ന ആളാണ് ഞാന്‍. വിമര്‍ശന വിധേയമായ വായനകള്‍ നടത്താന്‍ വേണ്ടി മര്‍കസ് കാണാന്‍ പോയിരുന്നു. വളരെ അത്ഭുതത്തോടെയാണ് ഞാന്‍ മര്‍കസ് കണ്ട് തിരിച്ചെത്തിയത്. ആലംബഹീനരായ ആയിരക്കണക്കിനാളുകള്‍ക്ക് അഭയം നല്‍കുന്ന കാന്തപുരം ഉസ്താദെന്ന അത്ഭുത മനുഷ്യനെ ഒന്ന് കാണാനും സംസാരിക്കാനും ഏറെ ആഗ്രഹമുണ്ട്.

 

ചോദ്യം: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമോഫോബിയയുടെ അനേകം അടയാളങ്ങള്‍ കാണാം. സയണിസ്റ്റുകളും ക്രിസ്ത്യന്‍ മിഷണറിയും ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് വിശുദ്ധ ഇസ്ലാമിനെയാണ്. എന്താണ് താങ്കളുടെ കാഴ്ചപ്പാട്?

ലോകത്തിന്‍റെ വിമോചന ശാസ്ത്രമെന്ന നിലയില്‍ 1930കളില്‍ ഇസ്ലാം വിലയിരുത്തപ്പെട്ടിരുന്നു. ഇസ്ലാമിന്‍റെ ആശയങ്ങള്‍ ആളുകളിലേക്കെത്തിയാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന ഭയമുള്ളത് കൊണ്ടാണ് ശത്രുക്കള്‍ കുപ്രചാരണങ്ങള്‍ നടത്തുന്നത്. കാലങ്ങളായി ഇതര സമുദായങ്ങളില്‍ നിലനില്‍ക്കുന്ന വര്‍ഗബോധം, അസമത്വം എന്നിവ വേരോടെ പിഴുതെറിയാന്‍ ഇസ്ലാമിന് സാധിക്കുമെന്ന് മനസ്സിലാക്കിയ വിഘടന വാദികളാണ് ഇത്തരം വിമര്‍ശനങ്ങള്‍ പടച്ച് വിടുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇസ്ലാമിലേക്ക് പതിനായിരങ്ങള്‍ കടന്നുവരുമ്പോള്‍ അതിന് തടയിടുകയാണ് കുപ്രചാരണങ്ങളുടെ ലക്ഷ്യം. ഇസ്ലാമോഫോബിയ ഒരുതരം വരട്ട് ചൊറിയാണ്. അതിനെ നിര്‍മാര്‍ജനം ചെയ്തില്ലെങ്കില്‍ വലിയ അപകടങ്ങള്‍ സംഭവിക്കും.

 

ചോദ്യം: ഇന്ത്യന്‍ മുസ്ലിംകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാഷിസമാണ്. ഹൈന്ദവ മതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് കടന്നുവന്ന വ്യക്തിയെന്ന നിലയില്‍ നിങ്ങളോട് അവര്‍ക്ക് ശക്തമായ വിയോജിപ്പുണ്ട്. ഏത് നിലക്കുള്ള പ്രതികരണത്തിനാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?

ഫാഷിസത്തിന് എതിരായുള്ള സമരമാണ് എന്‍റെ പുസ്തകങ്ങളുടെ തിരുത്തി എഴുത്ത്. എന്‍റെ തൂലികയിലൂടെ, എന്‍റെ പുതിയ വീക്ഷണങ്ങളിലൂടെ ഞാനവ തിരുത്തി എഴുതും. ഇനി നിനക്കൊരു നോവലെഴുതാന്‍ സാധിക്കുമോ എന്ന് പലരും ആക്ഷേപിക്കാറുണ്ട്. എന്‍റെ ഓരോ കാര്യത്തിലും ഇനി മുതല്‍ ഇസ്ലാം ഇടപെടുമെന്ന് പറഞ്ഞ് എന്നെ പരിഹസിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, ഞാന്‍ എഴുതിയ നോവലുകളെല്ലാം തിരുത്താന്‍ പോവുന്നുവെന്നാണ്. എഴുതിയ നോവലിലുള്ള ഇസ്ലാമിക വിരുദ്ധമായ കാര്യങ്ങള്‍ മുസ്ലിംകളെ വേദനിപ്പിക്കുന്നുണ്ടെങ്കില്‍ ഞാനത് തിരുത്തിയെഴുതും. അത്തരം നോവലുകള്‍ ചരിത്രത്തില്‍ അവശേഷിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. കമല്‍ സി നജ്മല്‍ നാമമാത്രമായ മുസ്ലിമായിരുന്നു, ഇസ്ലാമിനെ എതിര്‍ക്കുന്ന അയാളുടെ നോവലുകള്‍ ഇപ്പോഴും അവശേഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആരും ദീനിനെ പരിഹസിക്കാന്‍ ഞാന്‍ കാരണമാവരുതെന്ന നിര്‍ബന്ധബുദ്ധി എനിക്കുണ്ട്. ‘ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പ് എഴുതിയത്’ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിക്കാമെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴെല്ലാം ഒരുക്കമല്ലെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. നമ്മുടെ നാടുകളിലുണ്ടായിരുന്ന ബുദ്ധക്ഷേത്രങ്ങള്‍ മൂടപ്പെട്ടത് പോലെ എന്‍റെ രണ്ട് നോവലുകളും മൂടപ്പെടണം. ഭാവികാലങ്ങളില്‍ ഇസ്ലാമിനോ എനിക്കോ അതൊരു ബാധ്യതയാവരുതെന്ന നിര്‍ബന്ധം എനിക്കുണ്ട്. ശ്മശാനങ്ങളുടെ നോട്ട് പുസ്തകത്തോട് വിയോജിക്കുന്നു, കമല്‍ സി നജ്മലിനെ അംഗീകരിക്കുന്നു എന്ന് പറയുന്ന സാഹചര്യത്തെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കമല്‍ സി നജ്മല്‍ എന്ന വ്യക്തി മാത്രമേ അവശേഷിക്കാന്‍ പാടുള്ളൂ. അദ്ദേഹം 42-ാമത്തെ വയസ്സില്‍ ജനിക്കുന്നു. സാധാരണ കുഞ്ഞുങ്ങളെ ഒമ്പത് മാസം ഗര്‍ഭം ധരിക്കുന്നതിന് വിപരീതമായി എന്നെ 42 വര്‍ഷം ഗര്‍ഭം ധരിച്ചു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. 42 വര്‍ഷത്തെ ജീവിതം ഓര്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പടച്ചവന്‍ എന്നെ 42-ാമത്തെ വയസ്സില്‍ ജനിപ്പിച്ചു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. നോവല്‍ എങ്ങനെ തിരുത്തുമെന്ന് പലരും ചോദിക്കുന്നുണ്ട്. അത്രയും അപകടകാരിയായ എന്നെ മാറ്റി എഴുതാന്‍ റബ്ബിന് സാധിച്ചിട്ടുണ്ടെങ്കില്‍ ചെറിയ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്ന എന്‍റെ നോവലുകള്‍ എന്നെ കൊണ്ട് മാറ്റി എഴുതിക്കാനും റബ്ബിന് സാധിക്കും.

You May Also Like
india and muslims - Malayalam

മതേതര ഇന്ത്യയിലെ മുസ്‌ലിം ജീവിതം

വിവിധ മതസമൂഹങ്ങളും നാസ്തികരും അധിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. ബഹുസ്വരതയാണ് ഇന്ത്യയുടെ പ്രധാന സവിശേഷത. ജാതി മത…

● അഭിമുഖം: അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല/ മുസ്തഫ സഖാഫി കാടാമ്പുഴ

തബ്‌ലീഗ് ജമാഅത്ത് മുബതദിഉകൾ തന്നെ

ഉസ്താദിന്റെ ഉപരി പഠനം ബാഖിയാത്തിലായിരുന്നല്ലോ. എന്നാണ് അവിടെ ചേരുന്നത്. അന്നത്തെ പ്രധാന ഉസ്താദുമാർ ആരായിരുന്നു? ദർസിന്…

● കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

ഊതിക്കാച്ചിയെടുത്ത ആദർശബോധം

ഉസ്താദിന് ഏറെ സന്തോഷം നൽകുന്ന കാര്യം ദർസാണല്ലോ. ഇനി അതിനെക്കുറിച്ചു പങ്കുവെച്ചാലും. 1962-ൽ ദയൂബന്ദിൽ നിന്ന്…

● താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാർ ഷിറിയ