‘വെള്ളിയാഴ്ച സൂറത്തുല്‍ കഹ്ഫ് ഓതല്‍ സുന്നത്തല്ല. അത് അഭികാമ്യമാണെന്ന് പറഞ്ഞുകൂടാ. സലഫുസ്വാലിഹ് അത് പതിവായി ഓതിയതിന് തെളിവില്ല. അങ്ങനെ പതിവായി ഓതുന്നത് ബിദ്അത്ത് ആണ്. എന്നാല്‍ പതിവാക്കാത്ത വിധം മറ്റു ഭാഗങ്ങളോടൊപ്പം അല്‍ കഹ്ഫ് ഓതുന്നതാണ്ഏററവും നല്ലത്. അല്‍ കഹ്ഫ് പതിവായി ഓതിയിരുന്നവര്‍ നൂറ്റാണ്ടുകള്‍ ഈജിപ്ത് ഭരിച്ചിരുന്ന ഫാത്വിമികളാണ്. ഗുഹക്കാര്‍ മുന്നൂറ് വര്‍ഷവും കൂടുതലും അപ്രത്യക്ഷമായ സംഭവം ആ സൂറ:യില്‍ വിവരിച്ചിട്ടുണ്ട്. ഇമാം അലി അപ്രത്യക്ഷനായതാണെന്നും ഇനിയദ്ദേഹം പ്രത്യക്ഷപ്പെടുമെന്നുമുള്ള ഫാത്വിമികളുടെ വിശ്വാസത്തിന് ഒരു ന്യായീകരണം ഈ സൂറ:യില്‍ കാണുന്നത് കൊണ്ടാണ് അവര്‍ ഇത് ഓതിയിരുന്നത്.’ ചില ബിദ്അത്ത് പ്രസിദ്ധീകരണങ്ങളുടെതാണ് മേല്‍വാക്കുകള്‍.

പൂര്‍വസൂരികളായ പണ്ഡിതډാരും മുസ്ലിം ഉമ്മത്തും നാളിതുവരെ അംഗീകരിച്ചനുഷ്ഠിച്ച് വന്ന ഒരു സുന്നത്തിനെയാണ് ഇവിടെ തള്ളിപ്പറഞ്ഞിരിക്കുന്നത്.അല്‍കഹ്ഫിന്‍റെ മഹത്ത്വവും വെള്ളിയാഴ്ച അത് പാരായണം ചെയ്യുന്നതിന്‍റെ ശ്രേഷ്ഠതയും വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ കാണാം.

കഹ്ഫ് എന്നാല്‍ ഗുഹ എന്നര്‍ത്ഥം. ഏതാനും യുവാക്കളെ അല്ലാഹു പ്രത്യേക രീതിയില്‍ മൂന്ന് നൂററാണ്ട് കാലം ഒരു ഗുഹയില്‍ ഉറക്കുകയും പിന്നീട് അവരെ എഴുന്നേല്‍പ്പിക്കുകയും ചെയ്ത സംഭവം ഈ അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. അല്‍കഹ്ഫ് പാരായണം വളരെ മഹത്ത്വമുളളതാണ്. കൂടുതല്‍ പ്രാവശ്യം പാരായണംചെയ്യല്‍ പ്രത്യേകം സുന്നത്തുണ്ട്.

നബി(സ്വ) പറയുന്നു: അല്‍കഹ്ഫ് സൂറത്തിന്‍റെ ആദ്യവും അവസാനവും പാരായണം ചെയ്യുന്നവര്‍ക്ക് കാല്‍പാദം മുതല്‍ ശിരസ്സ് വരെ പ്രകാശിക്കുന്നതും അല്‍കഹ്ഫ്സൂറത്ത് മുഴുവന്‍ പാരായണം ചെയ്യുന്നവര്‍ക്ക് പ്രപഞ്ചം മുഴുവന്‍ പ്രകാശിക്കുന്നതുമാണ് (മുസ്നദ് അഹ്മദ്/156767). അല്‍കഹ്ഫ് പാരായണം ചെയ്യുന്നവര്‍ക്ക് ഖബ്ര്‍ ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കും (മുസ്നദ്/15626). ഉദ്ദേശിച്ച സമയം ഉറക്കില്‍ നിന്നും ഉണരാന്‍ അല്‍ കഹ്ഫിലെ അവസാനത്തെ രണ്ട് വചനങ്ങള്‍ പാരായണം ചെയ്യുക (സുനനു ദാരിമി/3408).

ഇമാം ശാഫിഈ(റ) പറയുന്നു: ജുമുഅ ദിവസം രാവിലും പകലിലും സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യാന്‍ ഞാന്‍ ഏററവും ഇഷ്ടപ്പെടുന്നു. കാരണം അതിന്‍റെ മഹത്ത്വത്തില്‍ ധാരാളം തിരുവചനങ്ങള്‍ വന്നിട്ടുണ്ട് (കിതാബുല്‍ ഉമ്മ് 1/208).

ഇമാം ശാഫിഈ(റ) പറയുന്നു: ജുമുഅ ദിവസം രാത്രിയും പകലും ഖുര്‍ആനും സ്വലാതും ദുആകളും അധികരിപ്പിക്കലും സുന്നത്താണ്. സൂറത്തുല്‍ കഹ്ഫ് അധികരിപ്പിക്കലും പ്രത്യേകം സുന്നത്താണ് (അദ്കാര്‍ 1/206).

പ്രമുഖ പണ്ഡിതന്‍ ഇബ്നു ഖുദാമ(റ) പറയുന്നു: ജുമുഅ ദിവസം സൂറത്തുല്‍ കഹ്ഫ് ഓതല്‍ സുന്നത്താണ്. കാരണം അതില്‍ ഹദീസ് വന്നിട്ടുണ്ട് (മുഗ്നി 2/207,208).

മഹാډാരായ പണ്ഡിതډാരും മദ്ഹബിന്‍റെ ഇമാമുമാരും അല്‍ കഹ്ഫ് പാരായണം നബി(സ)യുടെ ചര്യയില്‍ പെട്ടതാണെന്ന് വ്യക്തമാക്കുന്നു. അതിന് തെളിവായി അവര്‍ തിരുവചനങ്ങള്‍ ഉദ്ധരിക്കുന്നു. സൂറത്തുല്‍ കഹ്ഫ് പാരായണം ശീഈ വിഭാഗത്തിന്‍റെ പ്രവര്‍ത്തനമാണെന്ന് ഇപ്പോള്‍ പറയുന്ന മുജാഹിദുകളുടെ ആദ്യകാല നേതാക്കളും അല്‍ കഹ്ഫ് പാരായണം സുന്നത്താണെന്ന് സമ്മതിക്കുന്നവരായിരുന്നു. ഇബ്നു തൈമിയ്യയുടെ ഫത്വ കാണുക.

ചോദ്യം: ജുമുഅ ദിവസം അല്‍ കഹ്ഫ് ഓതുന്നതിന് വല്ല ഹദീസും തെളിവുണ്ടോ?

ഉത്തരം: അല്ലാഹുവിന്ന് സ്തുതി. മൊത്തത്തില്‍ ജുമുഅ ദിവസം അല്‍ കഹ്ഫ് പാരായണം ചെയ്യുന്നതില്‍ ഏറെ ഹദീസുകള്‍ വന്നിട്ടുണ്ട് (ഫതാവാ ഇബ്നു തൈമിയ്യ 23/110).

ഇബ്നു ഖയ്യിം പറയുന്നു: ‘നബി(സ്വ) പറയുന്നു: ആരെങ്കിലും വെള്ളിയാഴ്ച സൂറത്തുല്‍ കഹ്ഫ് ഓതിയാല്‍ അവന്‍റെ കാലടി മുതല്‍ ആകാശത്തോളം ഒരു പ്രകാശം ജ്വലിച്ച് പൊങ്ങുകയും അതുവഴി ഖിയാമത്ത് നാളില്‍ അവന് പ്രകാശം സിദ്ധിക്കുകയും രണ്ട് ജുമുഅയുടെ ഇടയിലുള്ള ദോഷങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യും’ (സാദുല്‍ മആദ് 1/289)

മുജാഹിദ് നേതാവ് പികെ മൂസമൗലവി എഴുതുന്നു: മേല്‍ വിവരണത്തില്‍ നിന്നും ഗ്രാഹ്യമാകുന്ന സംഗതികള്‍ക്ക് പുറമെ വെള്ളിയാഴ്ച ദിവസത്തിന് ചില പ്രധാനപ്പെട്ട പ്രത്യേകതകള്‍ കൂടിയുണ്ട്. ഒന്ന്: ആ ദിവസത്തില്‍ രാത്രിയും പകലും നബി(സ്വ)യുടെ മേല്‍ സ്വലാത്ത് അധികമായി ചൊല്ലാന്‍ തിരുമേനി കല്‍പ്പിച്ചിരിക്കുന്നു. രണ്ട്: വെള്ളിയാഴ്ച സൂറത്തുല്‍ കഹ്ഫ് ഓതാന്‍ നബി(സ്വ) ആജ്ഞാപിച്ചിട്ടുണ്ട്. ആരെങ്കിലും സൂറത്തുല്‍കഹ്ഫ് ഓതിയാല്‍ അവന്‍റെ കാലടിമുതല്‍ ആകാശത്തോളം വരെ ഒരു പ്രകാശം ജ്വലിച്ച് പൊന്തുകയും രണ്ട് ജുമുഅയുടെ ഇടയിലുള്ള ദോഷങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യും എന്ന് തിരുമേനി(സ്വ) പ്രഖ്യാപിച്ചതായി അബൂ സഈദ് (റ) രിവായത്ത് ചെയ്തിട്ടുണ്ട് (പ്രവാചക ചര്യകള്‍ പേ: 98,99).

ചുരുക്കത്തില്‍ വളരെയധികം മഹത്ത്വങ്ങള്‍ ലഭിക്കുന്നതാണ് അല്‍കഹ്ഫ് പാരായണം. ഇത് പ്രമുഖ പണ്ഡിതരൊക്കെയും ഹദീസുകള്‍ ഉദ്ധരിച്ച് സമര്‍ത്ഥിക്കുന്നു. എന്നാല്‍ പില്‍ക്കാല വഹാബികള്‍ ഇതിനെതിരില്‍ രംഗത്ത് വന്നു. ശീഈ വിശ്വാസമെന്ന് പറഞ്ഞ് ഇതിനെ പുറംതള്ളാന്‍ ശ്രമിക്കുകയും ചെയ്തു. ഇബ്നുതൈമിയ്യ പറഞ്ഞതുപോലെ ഫുഖഹാക്കള്‍ അല്‍കഹ്ഫ് പാരായണം സുന്നത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം ലോകം ഒന്നിച്ച് അംഗീകരിക്കുന്നതാണിത്. ഇവരൊക്കെയും ശിയാക്കളാണെന്നാണോ മുജാഹിദുകാര്‍ പറയുന്നത്? അതിനര്‍ത്ഥം സ്വന്തം നേതാക്കളും ശിയാഇസം പ്രചരിപ്പിക്കുകയായിരുവെന്നാണ്!

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ