പ്രപഞ്ചോൽപത്തിയെ കുറിച്ചും പ്രപഞ്ചത്തിന്റെ അടിസ്ഥാന കണങ്ങളെ കുറിച്ചും ചില മൂർത്തമായ നിരീക്ഷണങ്ങൾ ഖുർആൻ മുന്നോട്ടുവെക്കുന്നുണ്ട്. ചിന്തിക്കാനും അന്വേഷിക്കാനും പ്രേരിപ്പിക്കുന്ന ചോദ്യങ്ങളും കുറിമാനങ്ങളുമായാണ് ഖുർആൻ പ്രപഞ്ചത്തെ സംബന്ധിച്ച് മനുഷ്യരോട് സംവദിക്കുന്നത്. പ്രാപഞ്ചിക പ്രതിഭാസങ്ങളെ സൂചിപ്പിക്കുന്ന ഖുർആൻ പദങ്ങൾ സാർവലൗകികമാണ്. അത്ഭുതകരമായ വ്യാഖ്യാനക്ഷമതയാണ് ഓരോ ഖുർആൻ പദത്തിനുമുള്ളത്. മനുഷ്യന്റെ അറിവും സാങ്കേതികതയും നിരന്തരം നവീകരിക്കപ്പെടുമ്പോഴും ഖുർആനിക വചനങ്ങൾ കൂടുതൽ പ്രസക്തമാവുകയാണ്. മനുഷ്യരാശിയുടെ വ്യത്യസ്ത ബൗദ്ധിക നിലവാരത്തോടും ജ്ഞാന-സാങ്കേതിക വൈജാത്യങ്ങളോടും ഒരുപോലെ ഇണങ്ങാൻ കഴിയുന്നു ഖുർആന്റെ ഈ ജ്ഞാനവ്യുൽപത്തിക്ക്.
പ്രപഞ്ചത്തിന്റെ അടിസ്ഥാന കണങ്ങളായ ആറ്റങ്ങളെ പറ്റി ശാസ്ത്രീയമായി കൂടുതൽ പഠനങ്ങൾ നടക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. നൂറ്റാണ്ടുകളോളം ആറ്റങ്ങൾ അവിഭാജ്യമാണെന്നാണ് ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ പാതിയോടെയാണ് അണുകേന്ദ്രത്തെ (nucleus) വിഭജിക്കാൻ ശാസ്ത്രത്തിനായത്. ന്യൂക്ലിയസിനെ പറ്റി ആഴത്തിലുള്ള പഠനങ്ങൾ പിന്നീട് ന്യൂക്ലിയാർ രസതന്ത്രമെന്ന ശാസ്ത്രശാഖയായി വികസിക്കുകയുണ്ടായി. ന്യൂക്ലിയാർ രസതന്ത്ര ഗവേഷണങ്ങൾ ആറ്റങ്ങളുടെ സ്ഥിരതയെ കുറിച്ചു കൂടുതൽ വ്യക്തത നൽകി. പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങളിൽ പെട്ട അണുകേന്ദ്ര ബലങ്ങളാണ് (nuclear forces) ന്യൂക്ലിയസിന്റെ ഘടകങ്ങളായ ചെറുകണികകളെ ചേർത്ത് പിടിച്ചു നിറുത്തുന്നത്.
ആവർത്തന പട്ടികയിലെ 118 മൂലകങ്ങളിൽ 92 എണ്ണമാണ് പ്രപഞ്ചത്തിൽ കാണപ്പെടുന്നത്. ബാക്കി മുഴുവനും മനുഷ്യനിർമിത മൂലകങ്ങളാണ്. നിലവിൽ കാണപ്പെടുന്ന മൂലകങ്ങളുടെ ന്യൂക്ലിയസിനെ വിഭജിച്ചോ (nuclear fission) അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ന്യൂക്ലിയസുകളെ കൂട്ടിച്ചേർത്തോ (nuclear fusion) ആണ് പുതിയ മൂലകങ്ങളുണ്ടാക്കുന്നത്. ഇങ്ങനെ പുതുതായി ഉണ്ടാക്കുന്ന മൂലകങ്ങൾ സ്ഥിരതയില്ലാത്തതായിരിക്കും. നിലവിൽ കണ്ടുപിടിക്കപ്പെട്ട 118ൽ ആദ്യത്തെ 89 മൂലകങ്ങൾക്ക് മാത്രമാണ് സ്ഥിരതയുള്ളത്. ബാക്കിയുള്ള അസ്ഥിരമായ മൂലകങ്ങളുടെ അണുകേന്ദ്രത്തിൽ നിന്ന് ഊർജം, ചെറു കണികകൾ തുടങ്ങിയവ നിരന്തരം പുറത്തേക്ക് പോവുകയും അവസാനം പ്രപഞ്ചത്തിൽ കാണപ്പെടുന്ന സ്ഥിരതയുള്ള ഒരു മൂലകമായി സ്വയം മാറുകയും ചെയ്യും. ഈ പ്രക്രിയ ആണവ പ്രതിപ്രവർത്തനങ്ങൾ (nuclear reaction) എന്ന് അറിയപ്പെടുന്നു.

മൂലകങ്ങളുടെ സ്ഥിരത നിശ്ചയിക്കുന്നത് അണുകേന്ദ്രത്തിലെ ബന്ധനോർജത്തിന്റെ (nuclear energy) അളവാണ്. ബന്ധനോർജം കൂടുമ്പോൾ ആറ്റത്തിന്റെ സ്ഥിരതയും കൂടും. ബന്ധനോർജം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഇരുമ്പ് ആറ്റത്തിനാണ്. അതുകൊണ്ട് പ്രപഞ്ചത്തിലെ ഏറ്റവും സ്ഥിരതയുള്ള ആറ്റമായി കണക്കാക്കപ്പെടുന്നത് ഇരുമ്പ് ആറ്റമാണ്.
വിശുദ്ധ ഖുർആൻ വിവിധ സന്ദർഭങ്ങളിൽ ഇരുമ്പിനെ പരാമർശിക്കുന്നുണ്ട്. അതിൽ ശ്രദ്ധേയമായ ഒരു വാക്യമാണ് സൂറത്തുൽ ഇസ്‌റാഅ് അമ്പതാം വാക്യം. പുനർജന്മത്തെ കുറിച്ചുള്ള സത്യനിഷേധികളുടെ സന്ദേഹത്തെ തിരുത്തുകയാണ് ഈ വാക്യത്തിലൂടെ ഖുർആൻ. ഞങ്ങൾ മരിച്ചു മണ്ണോടു ചേർന്നാൽ പുനരുജ്ജീവിപ്പിക്കപ്പെടുമോ എന്ന് സത്യനിഷേധികൾ ചോദിക്കുന്ന സന്ദർഭം. അല്ലാഹു പറയുന്നു: നബിയേ പറയുക, നിങ്ങൾ കല്ലോ ഇരുമ്പോ ആയിക്കൊള്ളട്ടെ (തീർച്ചയായും നിങ്ങളെ തിരിച്ചുകൊണ്ടുവരും).
കല്ലും ഇരുമ്പുമെന്ന പ്രയോഗത്തിന് ആഴമുള്ള വ്യാഖ്യാന വ്യാപ്തിയുണ്ട്. കല്ലുകൾ അലോഹ സ്വഭാവത്തെയും ഇരുമ്പ് ലോഹ സ്വഭാവത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. പ്രപഞ്ചത്തിൽ കാണപ്പെടുന്ന മുഴുവൻ മൂലകങ്ങളും രസപരമായി ഒന്നുകിൽ ലോഹ സ്വഭാവമോ (metalic character)അല്ലെങ്കിൽ അലോഹ സ്വഭാവമോ (non metalic character) ആണ് പ്രകടിപ്പിക്കുക. ഖുർആൻ സൂചിപ്പിച്ച പോലെ മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ അവന്റെ ശരീരം കല്ലും ഇരുമ്പും ആയി മാറാൻ സാധ്യതയുണ്ടോ എന്ന അന്വേഷണം സംഗതമാണ്.
മരണത്തിനു ശേഷം മനുഷ്യശരീരം ജീർണിക്കുന്നത് ഒരു രസതന്ത്ര പ്രവർത്തനമാണ്. ഇരുപത്തഞ്ച് വ്യത്യസ്ത മൂലകങ്ങളുടെ സഞ്ചയമാണ് മനുഷ്യശരീരം. ഇതിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഓക്‌സിജൻ, ഹൈഡ്രജൻ, കാർബൺ തുടങ്ങിയ മൂലകങ്ങളാണ്. ഇരുമ്പ്, സിങ്ക്, കാത്സ്യം തുടങ്ങിയവയാണ് മറ്റു പ്രധാന മൂലകങ്ങൾ. രാസപ്രക്രിയ വഴി മനുഷ്യ ശരീരത്തിന്റെ ഭാഗമായ ആറ്റങ്ങൾ ശരീരത്തിൽ നിന്ന് വിഘടിച്ചു പുതിയ ആറ്റങ്ങളുമായി ചേർന്നു വ്യത്യസ്ത തന്മാത്രകളായി മാറുന്നതാണ് ജീർണനം.
ജല തന്മാത്രകളുടെ സാന്നിധ്യത്തിൽ ശരീരത്തിന്റെ ഭാഗമായ ആറ്റങ്ങൾ ഓക്‌സിജനുമായി പ്രവർത്തിച്ചു ഓക്‌സൈഡുകളായാണ് മാറുക. മരണ ശേഷം ശരീരം ദഹിപ്പിച്ചാലും ശരീരത്തിന്റെ ഭാഗമായ ഓരോ ആറ്റത്തിനും ഓക്‌സീകരണം സംഭവിച്ചു ഓക്‌സൈഡായി മാറും. ഓക്‌സൈഡുകൾ ഒന്നുകിൽ അമ്ല (acidic) അല്ലെങ്കിൽ ക്ഷാര (basic) ഗുണമാണ് പ്രകടിപ്പിക്കുക. ഓരോ ഓക്‌സൈഡ് തന്മാത്രയും നേർവിപരീത സ്വഭാവമുള്ള തന്മാത്രകളുമായി പ്രതിപ്രവർത്തിച്ചു ലവണങ്ങളായി മാറും. ഇത്തരം ലവണങ്ങളാണ് ഭൂമിയിൽ കാണപ്പെടുന്ന കല്ലുകൾ. ഭൂമിയിൽ നാം കാണുന്ന കല്ലുകൾ മുഴുവനും മനുഷ്യശരീരം ജീർണിച്ചുണ്ടായതാണെന്ന് ഇതിനർഥമില്ല. മറിച്ച്, ശരീരത്തിനും കല്ലായി മാറാമെന്ന് മനസ്സിലാക്കുക.
കൂടുതൽ കൃത്യതക്ക് വേണ്ടി മനുഷ്യ ശരീരത്തിന്റെ ഭാഗമായ കാർബൺ മൂലകത്തിന്റെ രാസമാറ്റം നിരീക്ഷിക്കാം. മരണ ശേഷം കാർബൺ ഓക്‌സിജനുമായി പ്രവർത്തിച്ചു കാർബൺഡൈ ഓക്‌സൈഡാവുന്നു. ഇങ്ങനെ ഉണ്ടാവുന്ന കാർബൺഡൈ ഒക്‌സൈഡിന് രണ്ടു സാധ്യതകളുണ്ട്. ഒന്നാമത്തേത്, കാർബൺഡൈ ഓക്‌സൈഡ് തന്മാത്രകളെ സസ്യങ്ങൾ സ്വീകരിച്ച് അന്നജമായി മാറുകയും വീണ്ടും ജൈവചക്രത്തിന്റെ (biological cycle) ഭാഗമാവുകയും ചെയ്യുന്നു. രണ്ടാമത്തെ സാധ്യത, ചില കാർബൺഡൈ ഓക്‌സൈഡ് തന്മാത്രകൾ വെള്ളവുമായി ചേർന്ന് കാർബോണിക് ആസിഡായി മാറുന്നു. കാർബോണിക് ആസിഡ് കാത്സ്യം ഓക്‌സൈഡുമായി ചേർന്ന് മാർബിൾ കല്ലുകളുടെ ഭാഗമായി മാറുന്നു. ഭൂവൽക്കത്തിൽ കാണപ്പെടുന്ന കല്ലുകൾ മുഴുവനും ഓക്‌സിജൻ അടങ്ങിയ തന്മാത്രകളാണ്.
മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഓക്‌സിജനാണ്. കാലാന്തരത്തിൽ മരണപ്പെട്ടുപോയ ഏതെങ്കിലും മനുഷ്യശരീരത്തിന്റെ ഭാഗമായ ഓക്‌സിജൻ മൂലകം ഈ കല്ലുകളിൽ ഉണ്ടാവും. അത് ഭക്ഷണത്തിലൂടെയും ശ്വസനവായുവിലൂടെയും ജീവനുള്ള ശരീരത്തിന്റെ ഭാഗമാവുകയും മരണ ശേഷം കല്ലിന്റെയോ മണ്ണിന്റെയോ ഭാഗമാവുകയും ചെയ്യും. പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നിടത്തോളം കാലം ഈ പ്രക്രിയ ആവർത്തിക്കുകയും ചെയ്യും.
ശരീരത്തിന്റെ ഭാഗമായ വ്യത്യസ്ത ആറ്റങ്ങൾക്ക് ഇരുമ്പ് മൂലകമായി മാറാനുള്ള സാധ്യതകൾ എത്രത്തോളമായിരിക്കും? ആണവ പ്രതിപ്രവർത്തനം (nuclear reaction) വഴിയാണ് ഒരു മൂലകം മറ്റൊരു മൂലകമായി മാറുക. ചില സവിശേഷ സാഹചര്യങ്ങളിലാണ് ഇത്തരം മാറ്റങ്ങൾ സംഭവിക്കുന്നത്. ആറ്റങ്ങളുടെ ന്യൂക്ലിയസിൽ നിന്ന് ഊർജമോ ചെറുകണികകളോ പുറത്തേക്ക് പോവുമ്പോഴാണ് പുതിയ ആറ്റമായി മാറുന്നത്. ഈ മാറ്റത്തിന്റെ ഗതി കൂടുതൽ സ്ഥിരതയുള്ള ആറ്റമായി മാറുക എന്നതാണ്.
ആറ്റങ്ങളുടെ സ്ഥിരതയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പഠനങ്ങൾ തെളിയിക്കുന്നത് ബന്ധനോർജം (binding energy) കൂടുതൽ അനുഭവപ്പെടുന്നതിനാൽ ഇരുമ്പ് ആറ്റത്തിനാണ് കൂടുതൽ സ്ഥിരതയുള്ളതെന്നാണ്. അങ്ങനെ വരുമ്പോൾ ശരീരത്തിലെ ഏതെങ്കിലും മൂലകം ആണവ പ്രതിപ്രവർത്തനം വഴി ഇരുമ്പ് മൂലകമായി മാറാവുന്നതാണ്. മറ്റൊരു സാധ്യത മനുഷ്യശരീരത്തിന്റെ ഭാഗമായ ഇരുമ്പ് ആറ്റം ശരീരം ജീർണിച്ചതിനു ശേഷം ഓക്‌സിജനുമായി പ്രവർത്തിച്ച് അയേൺ ഓക്‌സൈഡ് (ഇരുമ്പ് അയിര്) സംയുക്തമായി മാറുന്നതാണ്. ഈ സംയുക്തം കാലാന്തരത്തിൽ ഒരു ഇരുമ്പ് ഖനിയുടെ ഭാഗമാവുകയും ഖനിയിൽ നിന്ന് ഇരുമ്പ് അയിര് ലോഹ നിർമാണ ഫാക്ടറിയിൽ എത്തുകയും ചെയ്യുന്നു. തുടർന്ന് ഇരുമ്പ് ഏതെങ്കിലും ലോഹ ഉൽപന്നത്തിന്റെ ഭാഗമായേക്കാം. നിങ്ങളുടെ ശരീരം ഇരുമ്പും കല്ലുമായാലുമെന്ന് ഖുർആൻ പറഞ്ഞത് വെറും വാക്കല്ലെന്നു ചുരുക്കം.

(മീഞ്ചന്ത ഗവൺമെന്റ് ആർട്‌സ്&സയൻസ് കോളേജ് രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ)

ഡോ. മുജീബ് റഹ്‌മാൻ പി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നിസ്കാരത്തിന്റെ ആത്മാവ്

നിസ്കാരം ആരാധനകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമാണ്. നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങി മറ്റെല്ലാ ആരാധനകളെക്കാളും നിസ്കാരത്തിന്…

ശഅ്ബാന്‍ തിരുനബി(സ്വ)യുടെ മാസം, സ്വലാത്തിന്‍റെയും

അബൂബയാനുല്‍ ഇസ്ഹാഖ്(റ) സ്വപ്നത്തില്‍ തിരുനബി(സ്വ)യെ ദര്‍ശിച്ചു. പ്രവാചകരോട് അദ്ദേഹം ചോദിച്ചു: ‘നബിയേ, ഇമാം ശാഫിഈ അങ്ങയുടെ…

● അസീസ് സഖാഫി വാളക്കുളം

ഗസ്‌വത് ഹിന്ദും കപടഭക്തരുടെ കൗടില്യങ്ങളും

പ്രമാണങ്ങൾ എത്രമാത്രം മാരകമായി ദുരുപയോഗം ചെയ്യാമെന്നും അങ്ങനെയുള്ള തീക്കളികൾ സമൂഹത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നതിനും വ്യക്തമായ ദൃഷ്ടാന്തമാണ്,…

● ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി