ചെറിയ മനുഷ്യന്‍, വലിയ ആശയങ്ങള്‍. മുക്രിക്കാന്‍റവിട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്ന എംഎ ഉസ്താദിനെ ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. കൂടുതല്‍ പ്രവര്‍ത്തിക്കുകയും കുറച്ചുമാത്രം സംസാരിക്കുകയും ചെയ്ത ആ പണ്ഡിത ജ്യോതിസിന്‍റെ വിയോഗത്തോടെ, സമസ്തയുടെ മുന്‍കാല അധ്യക്ഷന്‍ അബ്ദുല്‍ബാരി മുസ്‌ലിയാരെ പോലെ, പണ്ഡിതസഭയുടെ എഴുത്തുകാരന്‍ കൂടിയായ സാരഥിയാണ് യാത്രയായിരിക്കുന്നത്. ലളിത ജീവിതവും തെളിഞ്ഞ ചിന്തയും സൗമ്യമായ ഇടപെടലും മുഖമുദ്രയാക്കി ഏഴു പതിറ്റാണ്ട് പ്രാസ്ഥാനിക രംഗത്ത് ഉസ്താദ് നിറഞ്ഞുനിന്നു. ബഹളങ്ങളില്ലാതെയും വിപ്ലവം നയിക്കാമെന്ന് ഈ സൗമ്യസാന്നിധ്യം നിരന്തരം തെളിയിച്ചു. തീര്‍ച്ചയായും ആദര്‍ശ-സാംസ്കാരിക കേരളത്തിന് എംഎ ഉസ്താദില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.

1924 ജൂലൈ ഒന്നിനാണ് തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയില്‍ എംഎ ഉസ്താദ് ജനിക്കുന്നത്. പൗരപ്രമുഖനായ കുറിയ അബ്ദുല്ല ഹാജിയാണ് പിതാവ്. നാലുപുരപ്പാട് മറിയം മാതാവും. മദ്റസാ സമ്പ്രദായം ആരംഭിക്കുന്നതിന് മുമ്പ് കുട്ടികള്‍ക്ക് ഖുര്‍ആനും പ്രാഥമിക മതപാഠങ്ങളും പകര്‍ന്നുനല്‍കിയ കുടുംബമാണ് അദ്ദേഹത്തിന്‍റേത്. മുക്രിക്കാ(മുഖ്രിഅ്-ഓത്ത് പഠിപ്പിക്കുന്നയാള്‍)ന്‍റവിടം എന്ന വീട്ടുപേര് അങ്ങനെ ലഭിച്ചതാണെന്ന് പഴമക്കാര്‍ പറയുന്നു. സ്വന്തം വീട്ടില്‍ വെച്ച് മാതാമഹനായ അബ്ദുല്‍ ഖാദിര്‍ ഹാജിയില്‍ നിന്നാണ് പ്രാഥമിക പഠനം നേടുന്നത്. അദ്ദേഹം മരണപ്പെട്ട ശേഷം അമ്മാവനായ അഹ്മദ് മുസ്‌ലിയാരായി അധ്യാപകന്‍. സ്കൂള്‍ പഠനവും നാട്ടില്‍ തന്നെ. അന്നത്തെ പരിതസ്ഥിതിയില്‍ അഞ്ചാം ക്ലാസ് മികച്ച രീതിയില്‍ പാസ്സായി. പിന്നെ ഉന്നത മതപഠന രംഗത്തേക്കു തിരിഞ്ഞു.

ബീരിച്ചേരി (തൃക്കരിപ്പൂര്‍ വലിയ ജുമുഅത്ത് പള്ളി) ദര്‍സില്‍ പ്രമുഖ സ്വൂഫിവര്യനായ ശാഹുല്‍ ഹമീദ് തങ്ങളാണ് ആദ്യഗുരുവര്യര്‍. പത്തുവര്‍ഷം ഇവിടെ പഠിച്ചു. ദര്‍സ് കാലത്തുതന്നെ മലയാളം, അറബി, ഉര്‍ദു ഭാഷാപ്രാവീണ്യം കരസ്ഥമാക്കുകയുണ്ടായി. തൊട്ടടുത്ത മഹല്ലായ ഉടുമ്പുന്തലയില്‍ ദര്‍സ് നടത്തിയിരുന്ന എന്‍സി അബ്ദുല്‍ ഖാദിര്‍ മൗലവിയില്‍ നിന്നാണ് ഉര്‍ദുവില്‍ വ്യുല്‍പത്തി നേടിയത്. വൈകുന്നേരങ്ങളില്‍ അങ്ങോട്ട് നടന്നുചെന്നായിരുന്നു ഭാഷാ പഠനം. പില്‍ക്കാലത്ത് സമസ്തയുടെ നേതൃപദവിയിലെത്തിയ ശേഷം ജമാഅത്തെ ഇസ്ലാമി, തബ്ലീഗ്, ഖാദിയാനി പോലുള്ള പ്രസ്ഥാനങ്ങളുടെ ഗ്രന്ഥങ്ങള്‍ പരിശോധിച്ച് മതവ്യതിയാനം കണ്ടെത്തി പുസ്തക രചന നടത്താനും ഉത്തരേന്ത്യയിലെ രചനാലോകം മലയാള വായനാ വൃത്തത്തിനു പരിചയപ്പെടുത്താനും ഈ പഠനം പ്രയോജനം ചെയ്തു. കുറച്ചുകാലങ്ങള്‍ പിന്നിട്ടപ്പോള്‍ ശാഹുല്‍ ഹമീദ് തങ്ങള്‍ എംഎ ഉസ്താദില്‍ നിന്ന് ഉര്‍ദു അഭ്യസിക്കാന്‍ തുടങ്ങിയെന്നത് ഗുരുവും ശിഷ്യനും പുലര്‍ത്തിയ പാരസ്പര്യം കുറിക്കുന്നു.

സമസ്ത മുന്‍ പ്രസിഡന്‍റ് പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, കൊയപ്പ കുഞ്ഞായിന്‍ മുസ്‌ലിയാര്‍, ചാവക്കാട് ഹുസൈന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരും ഗുരുനാഥരാണ്. തസ്വവ്വുഫിന്‍റെ വിജ്ഞാനീയങ്ങള്‍ കൂടി ശാഹുല്‍ ഹമീദ് തങ്ങള്‍ പകരുകയും ആത്മീയ വഴിയില്‍ ശിഷ്യനെ കൈപ്പിടിച്ചു നയിക്കുകയും ചെയ്തു. ശിഷ്യന്‍റെ ഓരോ ഉയര്‍ച്ചയും സസന്തോഷം നോക്കിക്കണ്ട സ്നേഹനിധിയായ ഗുരുവര്യനെക്കുറിച്ച് അനുസ്മരിക്കുമ്പോള്‍ പലപ്പോഴും എംഎ ഉസ്താദിന്‍റെ കണ്ണുനിറയും: ‘എന്നെ വല്ലാതെ സ്വാധീനിച്ച പ്രധാന ഉസ്താദാണ് ശാഹുല്‍ ഹമീദ് തങ്ങള്‍. ഉസ്താദിന്‍റെ ഓരോ അടക്കവും അനക്കവും ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായിരുന്നു. സമയത്തിന്‍റെ വില മനസ്സിലാക്കുകയും ജീവിതത്തിനൊരു ടൈംടേബിള്‍ നിശ്ചയിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ശൈലി എനിക്ക് ലഭിച്ചത് മഹാനവര്‍കളില്‍ നിന്നാണ്. ആ നിലക്കുള്ള പരിശീലനമായിരുന്നു മഹാനവര്‍കള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നത്’ (നൂറ്റാണ്ടിന്‍റെ പ്രകാശം, നൂറുല്‍ ഉലമ, പേ 43).

വിദ്യാര്‍ത്ഥി ജീവിതത്തിനിടയില്‍ ആ വലിയ കുടുംബത്തിന്‍റെ ഭാരം എംഎ ഉസ്താദ് വഹിക്കേണ്ടിവന്നു. പിതാവ് ഇന്തോനേഷ്യയില്‍ വ്യാപാര സംബന്ധമായി കഴിഞ്ഞിരുന്നതിനാല്‍ മാതാമഹനായിരുന്നു രക്ഷാകര്‍ത്താവ്. എന്നാല്‍ അദ്ദേഹത്തിന്‍റെ മരണത്തോടെ മാതാവും സഹോദരിമാരുമടങ്ങിയ കുടുംബത്തെ പോറ്റാന്‍ ചെറുതെങ്കിലും ഒരു ജോലിയില്ലാതെ വയ്യെന്നായി. അങ്ങനെയാണ് മെട്ടമ്മല്‍ മദ്റസയില്‍ ഉസ്താദിന്‍റെ അനുമതിപ്രകാരം അധ്യാപക ജോലിയേറ്റത്. പിന്നീടാണവിടത്തെ നിസ്കാരപള്ളി വിപുലീകരിച്ച് ജുമുഅ തുടങ്ങുന്നതും ഏഴിമല സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ നിര്‍ദേശ പ്രകാരം എംഎ ഉസ്താദിനെ മുദരിസായി നിശ്ചയിച്ച് ദര്‍സ് ആരംഭിക്കുന്നതും. ദര്‍സ് തുടങ്ങുന്നതിലുള്ള ഉസ്താദിന്‍റെ ആശങ്ക കണ്ടപ്പോള്‍ ഏഴിമല തങ്ങള്‍ പറഞ്ഞു: ‘എന്‍റെ മകന്‍ സയ്യിദ് മുഹമ്മദ് കോയയെ ആദ്യ വിദ്യാര്‍ത്ഥിയായി ചേര്‍ത്ത് ദര്‍സിന് തുടക്കം കുറിക്കണം.’

എംഎ ഉസ്താദിന്‍റെ പാണ്ഡിത്യത്തിനും പാഠനശേഷിക്കുമുള്ള ആത്മീയ നേതാവിന്‍റെ അംഗീകാരമായിരുന്നു അത്. മുഹമ്മദ് കോയ തങ്ങള്‍ വര്‍ഷങ്ങള്‍ എംഎ ഉസ്താദിനു കീഴില്‍ പഠിക്കുകയും വെല്ലൂര്‍ ബാഖിയാതില്‍ നിന്ന് ബിരുദം നേടി തലപെരുമണ്ണയില്‍ മുദരിസായതും ഇതിന്‍റെ ബാക്കിപത്രം.

1940-കള്‍ ഇന്ത്യയൊട്ടുക്കും സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളുടെ വേലിയേറ്റമുണ്ടായി. ഉത്തര മലബാറിലും സമരം ശക്തിപ്പെട്ടു. വൈദേശികാധിപത്യത്തില്‍ നിന്ന് സ്വരാജ്യത്തിന്‍റെ മുക്തിക്കു വേണ്ടിയുള്ള സമരത്തില്‍ പണ്ഡിതന്മാരും നിറഞ്ഞുനിന്നു. എംഎ ഉസ്താദെന്ന യുവാവും അതിന്‍റെ ഭാഗമായി. നാട്ടില്‍ നടന്ന സ്വാതന്ത്ര്യ സമര റാലികളില്‍ ഉസ്താദ് സാവേശം പങ്കുകൊണ്ടു.

മുദരിസ് പദവി സാമൂഹിക സേവനത്തിനു കൂടിയുള്ള അവസരമാക്കി മാറ്റിയ ചരിത്രമാണ് ഉസ്താദിന്‍റേത്. മെട്ടമ്മല്‍ മഹല്ലില്‍ ‘മയ്യിത്ത് പരിപാലന സംഘം’ രൂപീകരിച്ചാണ് സാമൂഹിക രംഗത്ത് അദ്ദേഹം സജീവമാകുന്നത്. മരണാനന്തര സംസ്കാര മുറകള്‍ വശമില്ലാത്തതിനാല്‍ വരുന്ന അബദ്ധങ്ങള്‍ പരിഹരിച്ച് ഒരു സന്നദ്ധസേനയെ സജീവമാക്കുന്നതിന് ഇതുവഴി ഉസ്താദ് തുടക്കമിട്ടു. 1950-ലായിരുന്നു ഇത്. പരിസര പ്രദേശങ്ങളിലും സംഘത്തിന്‍റെ പ്രവര്‍ത്തനം വ്യാപിച്ചപ്പോള്‍ പരിശീലകരായി കൂടുതല്‍ പേര്‍ വേണ്ടിവന്നു. അവര്‍ക്കുള്ള കൈപുസ്തകമാണ് ഉസ്താദിന്‍റെ ആദ്യ കൃതി. 1952-ല്‍ അറബി മലയാളത്തില്‍ മയ്യിത്ത് പരിപാലന ക്രമങ്ങള്‍ എന്ന പുസ്തകം രചിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

1921-ലെ ബ്രിട്ടീഷ് ഭരണത്തിനെതിരെയുണ്ടായ മലബാറിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍  ബ്രിട്ടീഷുകാര്‍ മൃഗീയമായി അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് നാട്ടിലെങ്ങും അരക്ഷിതാവസ്ഥ ഉടലെടുത്തു. പിറ്റേ വര്‍ഷം ചില ഉല്‍പതിഷ്ണു നേതാക്കള്‍ ‘ഐക്യസംഘം’ എന്നൊരു സംഘടന രൂപീകരിച്ച് ഇസ്ലാമിക പൈതൃകത്തിനു വിരുദ്ധമായ പുത്തന്‍ ആചാരങ്ങള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. അതിനെ പ്രതിരോധിക്കാനും സമുദായത്തിന്‍റെ മത-സാംസ്കാരിക-വിദ്യാഭ്യാസ നവോത്ഥാനത്തിനു നേതൃത്വം നല്‍കാനുമായി പ്രഗത്ഭ പണ്ഡിതര്‍ 1926-ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ യോഗം ചേര്‍ന്ന് ‘സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ’ എന്ന മഹത്തായ സംഘടനക്ക് രൂപം നല്‍കുകയും ചെയ്തു.

ആദ്യ കമ്മിറ്റിയില്‍ പ്രസിഡന്‍റായ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ക്കൊപ്പം ഉപാധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്നത് എംഎ ഉസ്താദിന്‍റെ ഗുരുവര്യരില്‍ ഒരാളായ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരായിരുന്നു. തന്‍റെ നാടിനടുത്ത പടന്നയില്‍ അദ്ദേഹം മുദരിസായതോടെയാണ് എംഎ ഉസ്താദ് പാങ്ങിലുമായി ബന്ധപ്പെടുന്നത്. സമസ്തുടെ ആശയാദര്‍ശങ്ങള്‍ എംഎയില്‍ ഊട്ടിയുറപ്പിച്ചതും സംഘടനാ രംഗത്തേക്ക് വഴിനടത്തിയതും പാങ്ങില്‍ തന്നെ.

പാങ്ങില്‍ പ്രസിഡന്‍റായിരുന്ന കാലത്താണ് സമസ്ത പ്രസാധന രംഗത്തേക്ക് വരുന്നത്. ആദ്യ മുഖപത്രമായി വാളക്കുളത്തു നിന്ന് പ്രസിദ്ധീകരിച്ച ‘അല്‍ബയാന്‍’ അറബി മലയാള മാസികയുടെ ശില്‍പിയും ദീര്‍ഘകാലം പത്രാധിപരും അദ്ദേഹമായിരുന്നു. അതില്‍ എഴുതിത്തുടങ്ങിയാണ് എംഎ ഉസ്താദിന്‍റെ രചനാ പാടവത്തിന് മൂര്‍ച്ച കൈവരുന്നത്.

മതപഠനത്തിന് മദ്റസ എന്ന ആശയം മുന്നോട്ടുവെച്ചുകൊണ്ട്, വിദ്യാഭ്യാസ ബോര്‍ഡിന്‍റെ പിറവിക്കു അടിത്തറയായ ലേഖനം 1951-ല്‍ അല്‍ബയാനില്‍ എംഎ ഉസ്താദ് എഴുതി. സ്വാതന്ത്ര്യലബ്ധിയോടെ സ്കൂളില്‍ വെച്ചുള്ള മതപഠനം സര്‍ക്കാര്‍ നിര്‍ത്തലാക്കിയപ്പോള്‍ ബദല്‍ സംവിധാനമെന്ന ചിന്തയെത്തിയത് വ്യവസ്ഥാപിത മദ്റസ എന്ന ആശയത്തിലാണ്. മലബാറില്‍ അത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒന്നു രണ്ടു സ്ഥാപനങ്ങള്‍ നടത്തിപ്പു പഠനത്തിനായി ഉസ്താദ് സന്ദര്‍ശിക്കുകയുമുണ്ടായി. തിരൂരങ്ങാടിയിലെ ഹിദായതുസ്വിബ്യാന്‍ സംഘത്തിനു കീഴിലുള്ള നൂറുല്‍ ഇസ്ലാം മദ്റസ, തളിപ്പറമ്പിലെ ഖുവ്വതുല്‍ ഇസ്ലാം, കണ്ണൂരിലെ ദീനുല്‍ ഇസ്ലാം സഭ മദ്റസ എന്നിവയായിരുന്നു അന്നത്തെ പ്രധാന മദ്റസകള്‍. ഇവയ്ക്ക് വ്യത്യസ്ത പാഠപുസ്തകങ്ങളും സിലബസുമായിരുന്നു. അവയുടെ നല്ല വശങ്ങള്‍ സ്വാംശീകരിക്കാനും പോരായ്മകള്‍ പുതിയ ആശയത്തില്‍ തിരുത്താനും ഈ സന്ദര്‍ശനം ഉപകരിച്ചു. ഇവയെല്ലാം ഉള്‍ച്ചേര്‍ത്ത് മദ്റസ സ്ഥാപിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും പണ്ഡിതസഭ അതിനു നേതൃത്വം നല്‍കിയില്ലെങ്കില്‍ സമൂഹത്തില്‍ ആസന്ന ഭാവിയിലുണ്ടാകുന്ന ദുരന്തത്തെക്കുറിച്ചുമാണ് അല്‍ബയാനില്‍ വിസ്തരിച്ചെഴുതിയത്. മഹല്ലുതോറും മദ്റസകള്‍ സ്ഥാപിക്കുക, അതിന് പ്രത്യേക പുസ്തകവും സിലബസും കേന്ദ്രീകൃത പരീക്ഷയും സംവിധാനിക്കുക, പ്രൈമറി, സെക്കണ്ടറി, ഹയര്‍ സെക്കണ്ടറിതല പാഠ്യപദ്ധതി ആവിഷ്കരിക്കുക ഇതൊക്കെയാണ് അദ്ദേഹം പങ്കുവെച്ചത്. 1951 ഫെബ്രുവരി ലക്കം അല്‍ബയാനില്‍ ആ സ്വപ്നത്തിന് അച്ചടിമഷി പുരണ്ടു.

പിറ്റെ മാസം വടകരയില്‍ സമസ്തയുടെ 19-ാം വാര്‍ഷിക സമ്മേളനം നടക്കുമ്പോള്‍ ജനറല്‍ ബോഡി മെമ്പര്‍ഷിപ്പുണ്ടായിരുന്ന എംഎ ഉസ്താദും യോഗത്തിനു ചെന്നു. മാതുലനായ അഹ്മദ് മുസ്‌ലിയാരും കൂടെയുണ്ടായിരുന്നു. മദ്റസാ രൂപീകരണമെന്ന ആശയം ഒരു പ്രമേയ രൂപത്തില്‍ എഴുതി സമസ്ത പണ്ഡിതര്‍ക്ക് സമര്‍പ്പിച്ചിരുന്നതിനാല്‍ അത് ചര്‍ച്ചയാവുമെന്ന പ്രതീക്ഷ ഉസ്താദിനുണ്ടായിരുന്നു. ഉസ്താദ് തന്നെ പറയട്ടെ: ‘എന്‍റെ പ്രതീക്ഷയില്‍ കവിഞ്ഞ പ്രാധാന്യത്തോടെയാണ് പണ്ഡിത നേതാക്കള്‍ പ്രമേയത്തെ പരിഗണിച്ചത്. കൂലങ്കശമായ ചര്‍ച്ചകള്‍ തന്നെ നടന്നു. വരുംവരായ്കകള്‍ വിലയിരുത്തപ്പെട്ടു. ഒടുവില്‍ പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മദ്റസാ വിഷയം ചിന്തിക്കാനുള്ള ഒരു സബ്കമ്മിറ്റിക്ക് രൂപം നല്‍കി. അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹം എന്നു പറയട്ടെ, കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാര്‍ മാത്രം അംഗങ്ങളായ ആ സമിതിയില്‍ ഈ വിനീതനും അന്നു മെമ്പറായിത്തീര്‍ന്നു. അന്നെനിക്ക് വെറും ഇരുപത്തിയേഴ് വയസ്സ് മാത്രം’ (നൂറ്റാണ്ടിന്‍റെ പ്രകാശം, പേ 91).

1951 സപ്തംബര്‍ 17-ന് വാളക്കുളം ജുമുഅത്ത് പള്ളിയില്‍ വെച്ച് പ്രസ്തുത സബ്കമ്മിറ്റി പ്രഥമ യോഗം ചേര്‍ന്നു. വിദ്യാഭ്യാസ ബോര്‍ഡിന്‍റെ നിയമാവലിയും സിലബസും തയ്യാറാക്കാന്‍ തീരുമാനമായി. യോഗത്തില്‍ പങ്കെടുത്ത മെമ്പര്‍മാരില്‍ 17 പേര്‍ ഓരോ രൂപയും വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ 25 രൂപയും കോഴിക്കോടന്‍ കുഞ്ഞഹമ്മദ് ഹാജി അഞ്ച് രൂപയും എടുത്താണ് മൂലധനം സംഘടിപ്പിച്ചത്. പിന്നീട് ബോര്‍ഡിന്‍റെ പ്രഥമ ട്രഷറര്‍ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മേല്‍നോട്ടത്തില്‍ കൊയിലാണ്ടിയില്‍ ഒരു പ്രസംഗം സംഘടിപ്പിക്കുകയും 1300 രൂപ പിരിഞ്ഞുകിട്ടുകയും ചെയ്തു. ഇതും മൂലധനത്തിലേക്ക് ചേര്‍ത്തു.

കാസര്‍ഗോഡ് നിന്ന് ട്രെയിനില്‍ പരപ്പനങ്ങാടിയിലെത്തി അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ വാളക്കുളത്തെ വീട് വരെയുള്ള ദൂരം നടന്നാണ് ബോര്‍ഡിന്‍റെയും സമസ്തയുടെയും സേവനം എംഎ ഉസ്താദ് നിര്‍വഹിച്ചിരുന്നത്. ബോര്‍ഡിന്‍റെ പ്രധാന തലച്ചോറും ഉസ്താദ് തന്നെയായിരുന്നു. വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപകരില്‍ അവസാനം വിട പറയുന്നതും എംഎ ഉസ്താദ് തന്നെ. ആദ്യഘട്ടത്തില്‍ അഞ്ചാം ക്ലാസു വരെയുള്ള പുസ്തകവും സിലബസും തയ്യാറാക്കി. പിന്നീട് 1956 സപ്തംബര്‍ 19-ലെ താനൂര്‍ യോഗത്തില്‍ വെച്ച് എട്ടാം തരം വരെയും. ഒന്നാം ഭാഗം താരീഖ് പാഠപുസ്തകം എംഎ ഉസ്താദാണ് രചിച്ചത്. 57-ല്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോഴും ഉസ്താദ് മെമ്പറായി തുടര്‍ന്നു.

1989-ല്‍ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ 307 റെയ്ഞ്ചുകളിലായി 6187 മദ്റസകളും 58 മുഫത്തിശുമാരും 40770 മുഅല്ലിംകളും ഉണ്ടായിരുന്നു. 1958-ലാണ് മദ്റസകളില്‍ അഞ്ചാം ക്ലാസില്‍ പൊതുപരീക്ഷ നടത്താന്‍ തീരുമാനമായത്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ പ്രഥമ ജനറല്‍ സെക്രട്ടറി സ്ഥാനവും ഉസ്താദ് വഹിച്ചു. ഇന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ എജ്യുക്കേഷണല്‍ ബോര്‍ഡിനു കീഴില്‍ ഏഴു ഭാഷകളില്‍ പാഠപുസ്തകം പ്രസിദ്ധീകരിക്കുകയും വിവിധ ഇന്ത്യന്‍ സ്റ്റേറ്റുകള്‍ക്ക് പുറമെ നിരവധി അന്യരാജ്യങ്ങളില്‍ മദ്റസ സ്ഥാപിച്ചു നടത്തുകയും അതുവഴി ലക്ഷക്കണക്കിന് കുരുന്നുകള്‍ക്ക് മതവിദ്യ പകരുകയും ചെയ്യുന്ന തലത്തിലേക്ക് വിദ്യാഭ്യാസ ബോര്‍ഡിനെ വളര്‍ത്തിയതിന്‍റെ പ്രധാന ചാലകശക്തി എംഎ ഉസ്താദാണെന്ന് പറയാതെ വയ്യ.

ഇതിനിടെ 68-ല്‍ സിംഗപ്പൂരും മലേഷ്യയും സന്ദര്‍ശിക്കുകയുണ്ടായി. മെട്ടമ്മല്‍ മഹല്ലിന്‍റെ സാമ്പത്തികാവശ്യാര്‍ത്ഥമായിരുന്നു ഈ സന്ദര്‍ശനം.

രണ്ടര പതിറ്റാണ്ടു നീണ്ട സേവനത്തിനു ശേഷം മെട്ടമ്മലില്‍ നിന്നു പിരിഞ്ഞ് ഉസ്താദ് 1973 നവംബര്‍ അഞ്ചിന് തളിപ്പറമ്പ് ഖുവ്വതുല്‍ ഇസ്ലാമില്‍ മുദരിസായി ചുമതലയേറ്റു. കാര്യക്ഷമമല്ലാതിരുന്ന അവിടത്തെ വിദ്യാഭ്യാസ-നടത്തിപ്പ് സംബന്ധമായ കാര്യങ്ങള്‍ ഉടച്ചുവാര്‍ത്തു. ഉസ്താദിന്‍റെ സേവനകാലം സ്ഥാപനത്തിന്‍റെ സുവര്‍ണദശയായി മാറി. എന്നാല്‍ 78-ല്‍ മുസ്‌ലിം ലീഗ് പിളരുകയും സമുദായം ഇരു ചേരികളിലായി പരസ്പരം കൊമ്പുകോര്‍ക്കുകയും ചെയ്തപ്പോള്‍ ഖുവ്വതിലും അതിന്‍റെ അനുരണനങ്ങളുണ്ടായി. ഖുവ്വത്ത് വിടാന്‍ തീരുമാനിച്ചു. ഉള്‍പ്രദേശത്തൊരു മഹല്ലില്‍ കഴിഞ്ഞുകൂടാനായിരുന്നു ഉസ്താദിന്‍റെ ആഗ്രഹം. തിരക്കുകളില്‍ നിന്നും മുക്തനായി ധാരാളം സമയം കിട്ടുമെന്നതിനാല്‍ കിതാബുകള്‍ പാരായണം ചെയ്യാനും രചന കാര്യക്ഷമമാക്കാനും കഴിയുമല്ലോ. തുടര്‍ന്ന് ഖുവ്വത്തില്‍ നിന്നു പിരിഞ്ഞ് ആ വര്‍ഷം ശവ്വാലില്‍ ഉദിനൂര്‍ മഹല്ലില്‍ മുദരിസായി.

മദ്റസാധ്യാപകരുടെ കൂട്ടായ്മയായി 1958-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്ഥാപിതമായി. സംഘടനയുടെ പ്രാദേശിക ഘടകമായ റെയ്ഞ്ച് കമ്മിറ്റികള്‍ ആദ്യമായി രൂപീകൃതമായത് തിരൂരിലും പയ്യന്നൂരിലുമാണ്. പയ്യന്നൂര്‍ റെയ്ഞ്ച് പ്രസിഡന്‍റ് എംഎ ഉസ്താദായിരുന്നു. റെയ്ഞ്ച് സമിതികളെ ഏകോപിപ്പിക്കുന്നതിനായി 1965 മാര്‍ച്ച് 23-ന് കേന്ദ്ര ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപീകരിച്ചപ്പോള്‍ കേന്ദ്ര കൗണ്‍സില്‍ ഉപാധ്യക്ഷനായി എംഎ ഉസ്താദിനെയാണ് ചുമതലപ്പെടുത്തിയത്. 76-ല്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ നിസാമി വിരമിച്ചപ്പോള്‍ ഉസ്താദ് ജനറല്‍ സെക്രട്ടറിയായി. നീണ്ട പതിമൂന്ന് വര്‍ഷം ഉസ്താദ് ഈ പദവി വഹിച്ചു. 1975 ഒക്ടോബര്‍ 1-ന് ചേര്‍ന്ന കേന്ദ്ര കൗണ്‍സില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. മദ്റസാധ്യാപകരുടെ ജീവിത പ്രശ്നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കിയിരുന്നു ഉസ്താദ്. ആ രംഗത്ത് ചെറുപ്പകാലം മുതല്‍ പ്രവര്‍ത്തിച്ചു വരുന്നതിനാല്‍ തന്നെ മുഅല്ലിംകളുടെ പ്രയാസങ്ങള്‍ അദ്ദേഹം ഉള്‍ക്കൊണ്ടു. പെണ്‍മക്കളുടെ വിവാഹം, രോഗം, വീടുനിര്‍മാണം തുടങ്ങിയ വിഷമ ഘട്ടങ്ങളില്‍ അവര്‍ക്കു സാന്ത്വനമേകാന്‍ ലക്ഷ്യമിട്ടാണ് 1976 ജൂലൈ 25-ലെ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കൗണ്‍സില്‍ ‘മുഅല്ലിം ക്ഷേമനിധി’ പദ്ധതിക്ക് അംഗീകാരം നല്‍കുന്നത്. ഉസ്താദാണിതിനു മുന്‍കൈ എടുത്തത്.

ഭൗതിക വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും മതപഠന രംഗം ശുഷ്കിക്കുകയും ചെയ്ത വേളയിലാണ് ബോര്‍ഡിംഗ് മദ്റസകളുടെ പ്രാധാന്യം വിവരിച്ച്, കാലോചിതമായ സംവിധാനം ആവിഷ്കരിക്കണമെന്ന് ഒരു ലേഖനം വഴി ഉസ്താദ് സൂചിപ്പിച്ചത്. സമസ്ത അത് ചര്‍ച്ചക്കെടുക്കുകയും വേങ്ങാടും ചേളാരിയിലും ആദ്യമായി രണ്ടു ബോര്‍ഡിംഗ് മദ്റസകള്‍ രൂപീകരിക്കുകയുമുണ്ടായി.

1970-ല്‍ ചേളാരിയിലെ കെട്ടിടോദ്ഘാടനത്തിനോടനുബന്ധിച്ച് ചേര്‍ന്ന മുശാവറയില്‍ സമസ്തക്ക് ജില്ലാഘടകങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യമായി നിലവില്‍ വന്നത് അവിഭക്ത കണ്ണൂര്‍ ജില്ലാ സമിതിയാണ്. ഇന്നത്തെ കാസര്‍ഗോഡ്-കണ്ണൂര്‍ ജില്ലകള്‍ പ്രവര്‍ത്തന പരിധിയായ പ്രസ്തുത കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്‍റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയും ജനറല്‍ സെക്രട്ടറി എംഎ ഉസ്താദുമായിരുന്നു. 72-ല്‍ ഈ കമ്മിറ്റി കാഞ്ഞങ്ങാട്ടു വെച്ചു നടത്തിയ സമ്മേളനത്തില്‍ ബോര്‍ഡിംഗ് മദ്റസ വ്യാപകമാക്കാനും മുതഅല്ലിംകള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാനും തീരുമാനിച്ചു. 1981-ല്‍ പികെപി ഖാലിദ് ഹാജിക്കൊപ്പം ഉസ്താദ് ആദ്യമായി യുഎഇ സന്ദര്‍ശിച്ചു. ഈ യാത്രയില്‍ അബൂദാബിയില്‍ ഗവണ്‍മെന്‍റ് ഗസ്റ്റായി ഉസ്താദ് പരിഗണിക്കപ്പെട്ടു.

‘നിങ്ങള്‍ വിചാരിച്ചതു പോലെ സ്ഥാപനം മുന്നോട്ടു നയിക്കാന്‍ പ്രാപ്തനായ ഒരാളെ മാത്രമേ ഞാന്‍ കാണുന്നുള്ളൂ. അത് എംഎ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരാണ്. അദ്ദേഹത്തെ ഏല്‍പ്പിക്കുക. നിങ്ങള്‍ ദുഃഖിക്കേണ്ടി വരില്ല.’ സ്വന്തം വീട്ടില്‍വെച്ചു നടത്തിയിരുന്ന സഅദിയ്യ കോളേജ് ഏറ്റെടുത്തു നടത്താന്‍ ഉപദേശം തേടി പൗരപ്രമുഖനായ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സമീപിച്ചപ്പോള്‍ ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞതാണിത്. 79 ആഗസ്ത് 27-ന് ചേര്‍ന്ന ജില്ലാ മുശാവറയില്‍ പങ്കെടുത്ത കല്ലട്ര ഹാജി സ്ഥാപനം കൈമാറുകയും എംഎ ഉസ്താദിന്‍റെ നേതൃത്വത്തില്‍ കാസര്‍കോഡിന്‍റെ മുഖഛായ മാറ്റും വിധം ജാമിഅ സഅദിയ്യ അറബിയ്യ പുരോഗതി കൈവരിക്കുകയും ചെയ്തു.

1978-ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് സമസ്ത സെക്രട്ടറി ഇകെ അബൂബക്കര്‍ മുസ്‌ലിയാരെ കോളേജ് കമ്മിറ്റി പിരിച്ചുവിട്ടപ്പോള്‍, സമസ്തയുടെ കീഴിലുള്ള സ്ഥാപനമായതിനാല്‍ മുശാവറയോട് ആലോചിക്കാതെ ഭാവിയില്‍ അധ്യാപകരെ നിയമിക്കുകയോ ഒഴിവാക്കുകയോ ചെയ്യരുതെന്ന് മുശാവറ തീരുമാനമെടുത്തു. ഇതൊരു പ്രമേയ രൂപത്തില്‍ കോളേജ് കമ്മിറ്റിയെ അറിയിക്കാന്‍ മൂന്നു പ്രമുഖരെ ചുമതലപ്പെടുത്തിയപ്പോള്‍ അതിലൊരാള്‍ എംഎ ഉസ്താദായിരുന്നു. ഉള്ളാള്‍ തങ്ങളും കൊയ്യോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുമാണ് മറ്റു രണ്ടു പേര്‍. മുശാവറ നിലപാട് കോളേജ് കമ്മിറ്റി ചെവിക്കൊണ്ടില്ലെന്നത് മറ്റൊരു കാര്യം.

1954-ല്‍ താനൂരില്‍ ചേര്‍ന്ന സമസ്തയുടെ 20-ാം സമ്മേളനത്തില്‍ രൂപീകൃതമായ സുന്നി യുവജന സംഘത്തെ ദീര്‍ഘകാലം നയിച്ചവരുടെ കൂട്ടത്തിലും എംഎ എന്ന രണ്ടക്ഷരമുണ്ട്. എസ് വൈഎസിന്‍റെ നിയമാവലി രൂപവത്കരണത്തിലും കാര്യമായ പങ്കാളിത്തമുണ്ട് ഉസ്താദിന്. അന്നത്തെ എക്സിക്യൂട്ടീവ് മെമ്പര്‍മാരില്‍ അവസാനം വിടപറയുന്നതും അദ്ദേഹമാണ്. 82-ല്‍ ഇകെ ഹസന്‍ മുസ്‌ലിയാരുടെ വിയോഗാനന്തരം എംഎ ഉസ്താദ് എസ് വൈ എസ് പ്രസിഡന്‍റായി. 1995 വരെ നീണ്ട പതിമൂന്ന് വര്‍ഷം അദ്ദേഹം ആ ചുമതല നിര്‍വഹിക്കുകയുണ്ടായി.

എംഎ ഉസ്താദിന്‍റെ ജീവിതത്തില്‍ ഏറ്റവും വേദനിച്ച നാളുകളായിരുന്നു 1989-ല്‍ സമസ്തയിലുണ്ടായ വഴിത്തിരിവ്. രാഷ്ട്രീയാതിപ്രസരത്തിനു വഴങ്ങി സമസ്തയുടെ ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച നേതാക്കളെ പുറത്താക്കാനും എസ് വൈഎസിനെ നശിപ്പിക്കാനും ചില ഔദ്യോഗിക ഭാരവാഹികള്‍ ഭൂരിപക്ഷത്തിന്‍റെ ഹുങ്കില്‍ ശ്രമിച്ചപ്പോഴാണ് സത്യം ഉയര്‍ത്തിപ്പിടിക്കാന്‍ വഴിപിരിയുകയല്ലാതെ മാര്‍ഗമില്ലെന്ന് വന്നത്. അങ്ങനെയാണ് ഉള്ളാള്‍ തങ്ങള്‍ക്കൊപ്പം എംഎ ഉസ്താദ്, എപി ഉസ്താദ് പോലുള്ള പണ്ഡിത നേതാക്കള്‍ പുറത്തുപോന്നതും 89-ല്‍ സമസ്ത പുനഃസംഘടിപ്പിച്ചതും. ആദര്‍ശപരമായി വിയോജിപ്പുണ്ടെങ്കിലും മറുചേരിയിലുള്ള നേരത്തെ ഉറ്റ സൗഹൃദമുണ്ടായിരുന്നവരോട് വ്യക്തിബന്ധങ്ങള്‍ പുലര്‍ത്താന്‍ ഉസ്താദ് ശ്രമിച്ചെങ്കിലും ചിലര്‍ മുഖംതിരിച്ചു കളഞ്ഞത് ഉസ്താദില്‍ നൊമ്പരമുണ്ടാക്കി. എന്നാല്‍ ആദര്‍ശ സംരക്ഷണത്തിനു മുന്നില്‍ മറ്റൊന്നും അമൂല്യമല്ലെന്നതിനാല്‍ ഉസ്താദ് സ്വന്തം വഴിയില്‍ മുന്നോട്ടുപോയി. 89 ജനുവരി 19,20,21,22 തിയ്യതികളില്‍ നടന്ന ഐതിഹാസികമായ എസ് വൈ എസ് സമ്മേളന വിജയത്തിന് എംഎ ഉസ്താദ് ഉള്‍പ്പെടെയുള്ളവര്‍ അഹോരാത്രം പരിശ്രമിച്ചു. രാഷ്ട്രീയ-ഭരണ നേതാക്കളുടെ വിലക്കു മറികടന്ന് ജനസഞ്ചയമൊഴുകിയപ്പോള്‍ സുന്നി കൈരളി എസ് വൈഎസിനും ആദര്‍ശ സമസ്തക്കും ഒപ്പമാണെന്ന് തെളിയിക്കപ്പെട്ടു. മറുവിഭാഗം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ബി-ടീമായി പ്രവര്‍ത്തിക്കുകയും ആദര്‍ശ സമസ്തയെ എതിര്‍ക്കുക, വ്യക്തിഹത്യ ചെയ്യുക പോലുള്ള നിഷേധാത്മക കാര്യങ്ങള്‍ മിനിമം പരിപാടിയാക്കുകയും ചെയ്തപ്പോള്‍ സുന്നി സംഘശക്തി വന്‍ കുതിപ്പുതന്നെ നടത്തി. അതിന്‍റെ ഓരോ ചുവടിലും എംഎ ഉസ്താദിന്‍റെ ധിഷണയും മേല്‍നോട്ടവുമുണ്ട്.

ഉസ്താദ് ജീവിതത്തില്‍ പുലര്‍ത്തുന്ന നിഷ്ഠകളില്‍ പ്രധാനം സമയക്രമമാണ്. യോഗങ്ങളും മറ്റും കൃത്യസമയത്തു തുടങ്ങിയില്ലെങ്കില്‍ അദ്ദേഹം അസ്വസ്ഥനാകും. കാണാന്‍ സമയം ചോദിച്ചാല്‍ ആ നേരത്തിനെത്തിയില്ലെങ്കില്‍ അദ്ദേഹം പ്രയാസപ്പെടുന്നതും അനുഭവസ്ഥര്‍ പറയുന്നു.

ഉസ്താദിന്‍റെ തിരുനബിസ്നേഹവും അനുകരണീയമാണ്. ഇക്കഴിഞ്ഞ മര്‍കസ് സമ്മേളനമൊഴിച്ചാല്‍ അനാരോഗ്യം മൂലം കാസര്‍കോഡിനടുത്ത പ്രദേശങ്ങളിലൊഴികെയുള്ള സംഘടന-സ്ഥാപന സമ്മേളനങ്ങളിലൊന്നും അടുത്ത കാലത്ത് ഉസ്താദ് പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഉംറക്കു പോകുമ്പോഴും മദീനയില്‍ ദിവസങ്ങള്‍ ചെലവിടുമ്പോഴും ഉസ്താദ് യൗവനം വീണ്ടെടുക്കുന്നു. ‘മദീനത്തു പോവുകയെന്നു പറഞ്ഞാല്‍ പിന്നെ ഒരു ക്ഷീണവുമില്ല’ ഉസ്താദിന്‍റെ സേവകരുടെ അനുഭവസാക്ഷ്യം.

അവസാനകാലം വരെ ലേഖനങ്ങളും മറ്റും സ്വന്തമായാണ് ഉസ്താദ് എഴുതിയിരുന്നത്. 94-ാം വയസ്സിലും സ്വന്തം കൈപടയിലുള്ള കുറിപ്പുകള്‍ പ്രസിദ്ധീകരണത്തിനയക്കുക മാത്രമല്ല, അച്ചടിച്ചു വന്നത് പാടുപെട്ട് വായിക്കുകയും വല്ല പിശകും വന്നാല്‍ ബന്ധപ്പെട്ടവരെ വിളിച്ച് അറിയിക്കുകയും ചെയ്യും. ഇക്കാരണത്താല്‍ ഉസ്താദിന്‍റെ ലേഖനം വരുമ്പോള്‍ പത്രാധിപ സമിതി ഏറെ ജാഗ്രത കാണിക്കും. സുന്നിവോയ്സുമായി ഉറ്റ സഹവര്‍ത്തിത്വമാണ് ഉസ്താദ് പുലര്‍ത്തിയിരുന്നത്. ആരോഗ്യ സ്ഥിതി മോശമായപ്പോഴാണ് പത്രത്തിലേക്കുള്ള ലേഖനമൊഴുക്ക് ചുരുങ്ങിയത്. ഉസ്താദിന്‍റെ മിക്ക രചനകളും മുമ്പേ സുന്നിടൈംസിലും സുന്നിവോയ്സിലുമാണ് പ്രസിദ്ധപ്പെടുത്തിയിരുന്നതെന്നതു കൂടി ഈ ബന്ധത്തിന് കാരണമാണ്. രണ്ടു വര്‍ഷം മുമ്പ് തസ്വവ്വുഫിനെ കുറിച്ചുള്ള പരമ്പര അയച്ചുതന്നപ്പോള്‍ പറഞ്ഞു: ‘ഇത് പൊന്മള ഉസ്താദിന് വായിച്ചുകൊടുത്തിട്ടേ പ്രസിദ്ധീകരിക്കാവൂ.’ ഉസ്താദ് പുലര്‍ത്തിയ സൂക്ഷ്മതക്ക് ഒരുദാഹരണം.

അവസാനമായി താജുല്‍ ഉലമയുടെ അനുസ്മരണക്കുറിപ്പാണ് ഉസ്താദ് സുന്നിവോയ്സില്‍ എഴുതിയത്. ആ ലക്കത്തില്‍ ബുഖാരി തങ്ങന്മാര്‍ യമനില്‍ നിന്നാണ് കേരളത്തിലെത്തിയതെന്ന തെറ്റായ പരാമര്‍ശമുണ്ടായിരുന്നു. പതിവുപോലെ സുന്നിവോയ്സ് സസൂക്ഷ്മം വായിച്ച് ഉസ്താദ് പിന്നീട് ഓഫീസിലേക്ക് വിളിച്ച് സംഭവിച്ച പിശക് ഓര്‍മപ്പെടുത്തി. യമനില്‍ നിന്നല്ല, റഷ്യയിലെ ബുഖാറയില്‍ നിന്നാണ് ഉള്ളാള്‍ തങ്ങളുടെ പൂര്‍വികര്‍ കേരളത്തില്‍ വന്നത് എന്ന് സലക്ഷ്യം തെളിയിക്കുന്ന ഒരു ലേഖനവും ഉസ്താദ് അയച്ചു തരികയുണ്ടായി.

ഇതിനോട് ചേര്‍ത്തു വായിക്കേണ്ട ഒരു സംഭവം കൂടിയുണ്ട്. സമസ്ത പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എംഎ ഉസ്താദിന് കോഴിക്കോട് സമസ്ത സെന്‍ററില്‍ സ്വീകരണം നല്‍കിയിരുന്നു. രണ്ടാമത്തെ ലേഖനത്തിന്‍റെ പകര്‍പ്പും അതു പ്രസിദ്ധീകരിച്ച ലക്കവും ആ തിരക്കുകള്‍ക്കിടയിലും ആവശ്യപ്പെട്ടു ഉസ്താദ്. താന്‍ എഴുതിയതില്‍ ഒരു ഭാഗം ടൈപ്പ് ചെയ്ത് അയച്ചുതന്നപ്പോള്‍ വിട്ടുപോയെന്ന സന്ദേഹമായിരുന്നു കാരണം. എഴുതുന്ന ഓരോ അക്ഷരത്തിനും ഉരിയാടുന്ന വാക്കിനും അദ്ദേഹം കല്‍പിച്ച ഉത്തരവാദിത്ത ബോധം മാതൃകാപരമാണെന്നു ചുരുക്കം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിന് താജുല്‍ ഉലമ വഫാത്തായതിനെ തുടര്‍ന്നാണ് സമസ്തയുടെ ആറാമത്തെ പ്രസിഡന്‍റായി എംഎ ഉസ്താദ് ചുമതലയേല്‍ക്കുന്നത്. അധ്യക്ഷ പദവിയില്‍ കൃത്യം ഒരു വര്‍ഷവും എട്ടു ദിവസവും പിന്നിട്ടാണ് ഉസ്താദ് യാത്രയാവുന്നത്. കഴിഞ്ഞ വര്‍ഷം സഅദിയ്യ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ദേളിയില്‍ ചേര്‍ന്ന സമസ്ത മുശാവറയാണ് അധ്യക്ഷനായി ഉസ്താദിനെ തെരഞ്ഞെടുക്കുന്നത്. സമസ്ത സ്ഥാപകാംഗം പാങ്ങിലില്‍ നിന്ന് നേരിട്ട് 1946-ല്‍ അംഗത്വമെടുക്കുകയും പര്‍വതസമാനരായ മഹാപ്രതിഭകളോടൊപ്പം ആറര പതിറ്റാണ്ടിലേറെ പ്രവര്‍ത്തിക്കുകയും ചെയ്ത ഉസ്താദിന് അര്‍ഹിക്കുന്ന അംഗീകാരമായിരുന്നു അത്. ആ തണല്‍ ഇത്ര വേഗം നീങ്ങിപ്പോകുമ്പോള്‍ അനാഥമാകുന്നത് വലിയൊരു ജനതയാണ്. ഉസ്താദിന്‍റെ കൂടി പങ്കാളിത്തത്തോടെ രൂപീകൃതമായ എസ് വൈഎസിന്‍റെ 60-ാം വാര്‍ഷിക മഹാ സംഗമത്തിന് കേളികൊട്ടുയരും മുമ്പ് നായകന്‍ വിടയോതിയെങ്കിലും സമ്മേളന വിശേഷങ്ങള്‍ അറിഞ്ഞു മനസ്സ് നിറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ അറുപത് വര്‍ഷത്തെ രചനകള്‍ എസ് വൈഎസിന്‍റെ പ്രസിദ്ധീകരണാലയമായ റീഡ് പ്രസ്സ് സംയുക്ത ഗ്രന്ഥമായി സമ്മേളനത്തിന് പ്രകാശനം ചെയ്തുവെന്നതും സ്മരണീയം. വഫാത്തിന്‍റെ ദിവസങ്ങള്‍ക്ക് മുമ്പ് അതിന്‍റെ മൂന്നു വാള്യങ്ങളുടെ അഞ്ചു കോപ്പികള്‍ അദ്ദേഹം ഔപചാരികമായി ഏറ്റുവാങ്ങുകയുമുണ്ടായി.

അടുത്തടുത്തായി വലിയ രണ്ടു സാന്നിധ്യങ്ങളെയാണ് സുന്നി സമൂഹത്തിന് നഷ്ടപ്പെടുന്നത്. ‘ഇനി ഇതൊക്കെ നോക്കി നടത്താന്‍ നിങ്ങളു വേണം’ എന്ന് അവസാന കാലത്ത് ഉള്ളാള്‍ തങ്ങള്‍ എംഎ ഉസ്താദിനോട് വസ്വിയ്യത്ത് ചെയ്തിരുന്നു. ആ കാവലാളും ഫെബ്രുവരി 17-ന് വൈകീട്ട് 8.50-ഓടെ തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ സ്വവസതിയില്‍ വെച്ച് വിടചൊല്ലി. അദ്ദേഹം ഉയിരുനല്‍കി വളര്‍ത്തിയ സഅദിയ്യ അങ്കണത്തില്‍ പിറ്റേന്ന് മറവ് ചെയ്യപ്പെടുകയുമുണ്ടായി.

ഒരു വര്‍ഷം മുമ്പ് സുന്നിവോയ്സിന്‍റെ താജുല്‍ ഉലമ പതിപ്പില്‍ ഉസ്താദ് എഴുതിയ കുറിപ്പിന്‍റെ അവസാന ഭാഗം ഇങ്ങനെ വായിക്കാം:

‘ഭൗതിക ചിന്തകളില്‍ നിന്ന് വിട്ടുനിന്ന് ആത്മീയ ലോകത്തേക്ക് പറന്നുകൊണ്ടിരിക്കെ നമ്മെ വിട്ടുപിരിഞ്ഞ ബാഹ്യശരീരം ഫെബ്രുവരി രണ്ട് രാവിലെ എട്ടിക്കുളത്തെ തഖ്വ മസ്ജിദിന്‍റെ ചാരത്ത് ഖബറടക്കി. ഇനിയാ സാന്നിധ്യം നമുക്കില്ലെങ്കിലും അവിടുന്ന് കൊളുത്തിയ വിജ്ഞാന കൈത്തിരിയും പതിനായിരത്തോളം ശിഷ്യന്മാരും തങ്ങളുടെ സ്മാരകമായി മുന്നിലുണ്ട്.’

മറ്റൊരു ഫെബ്രുവരി വരുമ്പോള്‍ ഇതേ വാക്കുകള്‍ എംഎ ഉസ്താദിനെക്കുറിച്ച് പറയേണ്ടിവന്നത് വിധി. അല്ലാഹു ആ ഖബറിടം വെളിച്ചമാക്കട്ടെ.

 

അബ്ദുല്‍ ഗഫൂര്‍ നിസാമി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ