charitravijaramഈ സംവാദത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് 1983 ഫെബ്രുവരി 18 മുതല്‍ മൂന്നു ലക്കങ്ങളിലായി സുന്നിവോയ്സ് പ്രസിദ്ധീകരിക്കുകയുണ്ടായി
സുന്നത്ത് ജമാഅത്തിന്‍റെ ചരിത്രം വാദപ്രതിവാദങ്ങളുടേതു കൂടിയാണ്. ഇമാം അശ്അരി(റ) മുതല്‍ക്കിങ്ങോട്ട് നടന്ന ആശയ സംവാദങ്ങള്‍ നെല്ലും കല്ലും വേര്‍തിരിക്കുന്നതില്‍ മഹത്തായ സംഭാവനകളാണ് നല്‍കിയത്. സമസ്തയുടെ ചരിത്രവും അങ്ങനെത്തന്നെ. സമസ്തയില്‍ നിന്ന് പലപ്പോഴായി പലരും വേറിട്ടുപോയിട്ടുണ്ട്. സംസ്ഥാന എന്നു വിളിക്കപ്പെടുന്നവര്‍ അവരിലൊരു സംഘമാണ്. അവര്‍ രൂപീകരിച്ചതാണ് സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടന. ലൗഡ്സ്പീക്കര്‍ ഹറാമാണെന്ന വാദം ഉന്നയിച്ചാണവര്‍ സമസ്ത വിട്ടത്. പ്രാമാണികമായി ഈ വാദം തെളിയിക്കാനവര്‍ക്കായിട്ടുമില്ല. സമസ്ത പ്രതിനിധികളുമായി ഈ സംഘടന മൈക്കിലുള്ള ജുമുഅ ഖുതുബയെക്കുറിച്ചു മൂന്നു പതിറ്റാണ്ട് മുമ്പ്നടത്തിയ സംവാദം പ്രസിദ്ധമാണ്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള ഓണംപിള്ളിയിലാണത് നടന്നത്. 1982 ഡിസംബര്‍ 5ന്.
ഈ സംവാദത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് 1983 ഫെബ്രുവരി 18 മുതല്‍ മൂന്നു ലക്കങ്ങളിലായി സുന്നിവോയ്സ് പ്രസിദ്ധീകരിക്കുകയുണ്ടായി. പെരുമ്പാവൂര്‍ വാദപ്രതിവാദം എന്ന പേരില്‍. സംവാദ സാഹചര്യം, പ്രതിനിധികള്‍, മധ്യസ്ഥന്മാര്‍, ഇരുഭാഗത്തിന്‍റെയും തെളിവുകള്‍, മധ്യസ്ഥന്മാര്‍ തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ട്, സുന്നിവോയ്സ് ഇത് പരമ്പരയായി പ്രസിദ്ധീകരിക്കാനുള്ള നിമിത്തം തുടങ്ങിയവ ഹ്രസ്വമായി അവലോകനം ചെയ്യാം.
സ്റ്റാഫ് റിപ്പോര്‍ട്ടറുടെ കുറിപ്പില്‍ നിന്ന്: ഈ വാദപ്രതിവാദ റിപ്പോര്‍ട്ട് ഇതുവരെ സുന്നിവോയ്സില്‍ പ്രസിദ്ധം ചെയ്തിട്ടില്ല. അതിനു പല കാരണങ്ങളുമുണ്ട്. സംസ്ഥാന അഹ്ലുസ്സുന്നതി വല്‍ ജമാഅത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്നാണല്ലോ പറയുന്നത്. സുന്നികളാവട്ടെ നിസ്സാര കാരണങ്ങളാല്‍ ഭിന്നിച്ചു നില്‍ക്കേണ്ട സമയമല്ല ഇത്. യോജിച്ചു ശത്രുക്കളെ നേരിടേണ്ടതുണ്ട്. ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ വിഘാതമാവുന്ന യാതൊന്നും ഉണ്ടാകരുത്. പ്രധാനമായും ഇങ്ങനെ കരുതിയായിരുന്നു ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതിരുന്നത്. തന്നെയുമല്ല, ആ വാദപ്രതിവാദത്തില്‍ അതിദയനീയമായി പരാജയപ്പെട്ട സംസ്ഥാനക്കാര്‍ ഇനിയീ പ്രശ്നം രംഗത്തുവിടുകയില്ലെന്നും ഞങ്ങള്‍ ധരിച്ചു. ഞങ്ങളെന്നു മാത്രമല്ല, ഈ പരിപാടി ശ്രവിച്ച ആയിരക്കണക്കിനാളുകളും ഈ കാര്യം ഗ്രഹിച്ചിട്ടുണ്ടാവും…. ഈ യാഥാര്‍ത്ഥ്യം ഞങ്ങള്‍ ശരിക്കും കണക്കിലെടുത്തിട്ടുണ്ടെന്ന് ആദ്യമായി വായനക്കാരെ അറിയിക്കുന്നു. കണ്ടതു കണ്ടില്ലെന്നുവെക്കാം. കണ്ണില്‍ കുത്തിയാലതു സാധ്യമല്ലല്ലോ! മര്യാദ പാലിക്കുകയെന്നത് വണ്‍വേ ട്രാഫിക്കല്ല. ഇരുവിഭാഗവും അതു ചെയ്യണം. എന്നാല്‍ സംസ്ഥാനക്കാര്‍ ചെയ്തതെന്താണെന്ന് 1982 ഡിസംബര്‍ ലക്കം നുസ്റതുല്‍ അനാം മാസിക നോക്കിയാലറിയാം….
സംവാദ കാരണമിതാണ്: യാതൊരുവിധ കുഴപ്പവുമില്ലാതെ കഴിഞ്ഞുകൂടിയ ഓണംപിള്ളി മഹല്ലില്‍ സംസ്ഥാനയുടെ സനദുവാങ്ങിയ മുസ്ലിയാര്‍ ജോലിക്കു നിയമിക്കപ്പെട്ടു. അതോടെ കുഴപ്പത്തിനദ്ദേഹം തുടക്കമിടാന്‍ തുടങ്ങി. ആ പള്ളിയില്‍ മൈക്കിലൂടെ നിര്‍വഹിക്കപ്പെട്ട ഖുതുബ സ്വഹീഹാവുകയില്ലെന്ന് ഫത്വ കൊടുത്തു. നാട്ടുകാര്‍ ഭിന്നാഭിപ്രായക്കാരായി. കുഴപ്പമാരംഭിച്ചപ്പോള്‍ മഹല്ലു പ്രതിനിധികള്‍ സമസ്ത നേതാക്കളെ സമീപിച്ചു. പരിഹാരത്തിനായി ഇരുവിഭാഗവും ഫത്വ ആവശ്യപ്പെട്ടു. മൈക്കിലൂടെ ഖുതുബ അനുവദനീയമാണെന്നു ഉലമാക്കള്‍ ഫത്വ നല്‍കി. പാടില്ലെന്നു സംസ്ഥാനക്കാരും. എന്നാല്‍ ഇതു കൂട്ടായ വാദപ്രതിവാദത്തിലൂടെ തീരുമാനിക്കണമെന്ന നിഗമനത്തില്‍ ഭാരവാഹികള്‍ എത്തിച്ചേര്‍ന്നു.
സംവാദത്തില്‍ സമസ്തയെ പ്രതിനിധീകരിച്ച് എംകെ ഇസ്മാഈല്‍ മുസ്ലിയാര്‍, പികെ മുഹ്യിദ്ദീന്‍ മുസ്ലിയാര്‍, എപി മുഹമ്മദ് മുസ്ലിയാര്‍, പിപി മുഹ്യിദ്ദീന്‍കുട്ടി മുസ്ലിയാര്‍ എന്നിവരാണ് പങ്കെടുത്തത്. സംസ്ഥാനയെ പ്രതിനീകരിച്ച് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, അബ്ദുറഹീം മുസ്ലിയാര്‍, നജീബ് മൗലവി, കെ മുഹമ്മദ് മൗലവി എന്നിവരും. ശാഫിഈ മദ്ഹബിലെ അംഗീകൃത കിതാബുകള്‍ പ്രമാണമായി സ്വീകരിക്കുമെന്ന് ഇരുവിഭാഗവും അംഗീകരിച്ചു. വാദമിതാണ്; ഖുതുബ മൈക്കിലൂടെ നിര്‍വഹിക്കല്‍ അനുവദനീയമാണെന്ന് സമസ്ത, ഹറാമാണെന്ന് സംസ്ഥാന. ആദ്യം പത്തുമിനിറ്റ് ഒരു വിഭാഗം വിഷയമവതരിപ്പിക്കും, ശേഷം 50 മിനിറ്റ് ചോദ്യോത്തരം. ചോദ്യത്തിന് രണ്ടുമിനിറ്റ്, ഉത്തരത്തിന് നാലും. തുടര്‍ന്ന് മറുവിഭാഗത്തിന്‍റെ പത്തുമിനിറ്റ് വിഷയാവതരണം, അമ്പതു മിനിറ്റ് ചോദ്യോത്തരം. നറുക്കിട്ടു, വീണത് സംസ്ഥാനക്കാര്‍ക്ക്.
സംസ്ഥാനക്കാര്‍ പ്രധാന തെളിവായി കൊണ്ടുവന്നത് ബി അന്‍യര്‍ഫഅല്‍ ഖതീബു സൗതഹു (ഖതീബ് ശബ്ദം ഉയര്‍ത്തല്‍ കൊണ്ട്) എന്ന ആധികാരിക ഗ്രന്ഥങ്ങളിലെ വാചകമാണ്. ഖതീബ് അവന്‍റെ ശബ്ദം ഉയര്‍ത്തണം. ഉപകരണങ്ങളിലൂടെയുള്ള ശബ്ദം പോര. കാരണം മൈക്കിലൂടെയുള്ളത് അവന്‍റെ ശബ്ദമല്ലെന്നു വിഷയാവതരണത്തിലെ വാദം.
ശേഷം ചോദ്യോത്തരം. മൈക്കിലൂടെയുള്ള ഖുതുബ ഹറാമാണെന്ന് ശാഫിഈ മദ്ഹബിലെ ഏതെങ്കിലും ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടോ എന്ന് സമസ്ത പ്രതിനിധികളുടെ ചോദ്യം. അതിനും നേരത്തെ പറഞ്ഞ വാചകം തന്നെ അവര്‍ മറുപടിയായി പറഞ്ഞു. ഖതീബ് ശബ്ദമുയര്‍ത്തണമെന്നു പറഞ്ഞത് പതുക്കെ പറഞ്ഞാല്‍ പോരെന്ന അര്‍ത്ഥത്തിലാണെന്നും ഉപകരണം പാടില്ലെന്ന അര്‍ത്ഥത്തിലല്ലെന്നും സമസ്ത പ്രതിനിധിയുടെ വിശദീകരണം. ആണെങ്കില്‍ ഹറാമിന്‍റെ തെളിവുതരൂ എന്നു ചോദ്യം. അവസാനം സംസ്ഥാനക്കാര്‍ അബ്ദുറഹ്മാനുസ്സഅഫീ എന്നയാളുടെ അഹ്കാമുല്‍ ഇബാദയെന്ന ഒരു പുസ്തകമെടുത്ത് വായിക്കുന്നു. അദ്ദേഹം ആരാണെന്നും ഏതു കാലക്കാരന്‍, ഏതു മദ്ഹബ് എന്നീ ചോദ്യങ്ങള്‍ക്ക് മറുപടിയേ എതിര്‍പക്ഷത്തിനുണ്ടായില്ല.
തുടര്‍ന്ന് സമസ്ത പ്രതിനിധികളുടെ വിഷയാവതരണം. മതത്തില്‍ ഒരു കാര്യം നിര്‍ബന്ധമോ ഹറാമോ സുന്നത്തോ കറാഹത്തോ ആകാന്‍ പ്രത്യേക തെളിവാവശ്യമാണെന്നും അല്ലാത്തവ അനുവദനീയമാണെന്നും ലക്ഷ്യസഹിതം സമര്‍ത്ഥിച്ചു. ശേഷം സംസ്ഥാനക്കാരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയും നല്‍കിയപ്പോഴേ ജനങ്ങള്‍ക്ക് സത്യം ഗ്രാഹ്യമായിക്കഴിഞ്ഞിരുന്നു. സംസ്ഥാനക്കാര്‍ക്ക് പിന്നെ അറിയേണ്ടിയിരുന്നത്, മൈക്കിലൂടെ വരുന്ന ശബ്ദം സംസാരിക്കുന്ന ആളുടേതു തന്നെയാണെന്നതിന് മുസ്ലിയാന്മാര്‍ പറഞ്ഞല്ലാതെ, ഈ ഉപകരണവുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളാണ്. അതിനും സമസ്ത പ്രതിനിധികള്‍ മറുപടി നല്‍കി: ആലാത്തെ ജദീദാകി ശറഈ അഹ്കാം എന്ന പുസ്തകത്തിലുള്ള ഉദ്ധരണം വായിച്ചു വിശദീകരിച്ചു കൊടുത്തു. അങ്ങനെ നാലു മണിക്ക് തുടങ്ങിയ സംവാദം കൃത്യം ആറിനവസാനിച്ചു.
തെക്കന്‍ കേരളത്തിലെ പണ്ഡിതന്മാരായ കെഎം മുഹമ്മദ് അബുല്‍ ബുശ്റാ മൗലവി, കെഎം ഫരീദുദ്ദീന്‍ മൗലവി, വിഎം മൂസ മൗലവി എന്നിവരെയാണ് മധ്യസ്ഥന്മാരായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. പള്ളിയില്‍ വെച്ചു നടന്ന സംവാദശേഷം ഇവര്‍ സംക്ഷിപ്ത റിപ്പോര്‍ട്ടും വിവാദത്തിന്മേലുള്ള അവരുടെ തീരുമാനവും കമ്മിറ്റിയെ എഴുതി അറിയിച്ചു. ഇത് സുന്നിവോയ്സ് പൂര്‍ണമായി പ്രസിദ്ധീകരിച്ചു. അത് അടുത്ത ലക്കത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ഖുര്ആന്‍: അവതരണം, ക്രോഡീകരണം

ഒന്നാം ആകാശത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് അല്ലാഹു അവയെ ഭാഗങ്ങളാക്കി ക്രമേണ നബി(സ്വ)ക്ക്…

rifaee mala-malayalam

രിഫാഈ മാല: ആത്മജ്ഞാനത്തിന്റെ കീര്‍ത്തനഹാരം

മഹാനായ ശൈഖുല്‍ ആരിഫീന്‍ രിഫാഈ(റ – 512-578) ന്റെ പേരില്‍ രചിക്കപ്പെട്ട കാവ്യ കീര്‍ത്തനമാണ് രിഫാഈ…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്