പ്രതിരോധമാണ് പ്രധാനം. ഹൃദ്രോഗം വന്നശേഷം ഹൃദയധമനികളിൽ മിനുക്കുപണി ചെയ്ത് ആയുർദൈർഘ്യം താൽക്കാലികമായി വർധിപ്പിക്കുന്നതിനെക്കാൾ നല്ലത് രോഗത്തിന് വഴിപ്പെടാതിരിക്കുന്നതാണ്. എന്തും വന്നോട്ടെ, ആയുസ്സ് നീട്ടാൻ ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റും ബൈപാസ് സർജറിയുമൊക്കെ ഉണ്ടല്ലോ എന്ന ചിന്തയാണ് പലർക്കും. അതുകൊണ്ടുതന്നെ ജീവിതത്തിരക്കിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നില്ല. രോഗം ഗുരുതരമായ ശേഷം എന്തൊക്കെ അത്യാധുനിക മിനുക്കുപണികൾ ചെയ്താലും ശരീരത്തെ പൊതുവായി രോഗാതുരമാക്കുന്ന പ്രതിഭാസങ്ങളെ എല്ലായ്‌പ്പോഴും നിയന്ത്രണവിധേയമാക്കാൻ സാധിച്ചെന്നുവരില്ല. എന്നാൽ ഹൃദയധമനികളിലെ ജരിതാവസ്ഥമൂലമുള്ള രോഗാതുരത പ്രതിരോധ നടപടികളിലൂടെ പിടിയിലൊതുക്കാം.
അഞ്ചു മാർഗങ്ങൾ
ഒന്ന്: ഇത് പൊതുവെ എല്ലാവരിലും കണ്ടുവരുന്ന രോഗാവസ്ഥതന്നെ.
രണ്ട്: ക്രിയാത്മക പ്രവർത്തനശൈലിയിലൂടെ ഇതിനെ പിടിയിലൊതുക്കാം.
മൂന്ന്: ധമനികളിലെ അതീറോസ് ക്ലീറോസിസും ഘടനാവൈകല്യങ്ങളും തുടങ്ങിയിട്ട് രോഗലക്ഷണങ്ങൾ പ്രകടമാകാൻ ഏറെനാളെടുക്കും.
നാല്: രോഗലക്ഷണങ്ങൾ വന്നുതുടങ്ങിയാൽ പിന്നെ രോഗതീവ്രതയോ പെട്ടെന്നുള്ള മരണം തന്നെയോ സംഭവിക്കുന്ന കാലയളവ് ഹ്രസ്വമാണ്.
അഞ്ച്: കൊറോണറി ധമനികളിൽ ബ്ലോക്കുണ്ടാക്കുന്ന ജരിതാവസ്ഥ ഒരിക്കൽ വന്നാൽ ശാശ്വതമായ രോഗമുക്തി ലഭിക്കില്ല. അതുകൊണ്ട് രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് രോഗപ്രതിരോധത്തിനുള്ള മുൻകരുതലുകൾ എടുക്കുന്നതാണ്. അതിനുള്ള ചില പ്രധാന മാർഗങ്ങൾ പറയാം.
1. പുകവലിക്കുന്നവരാണെങ്കിൽ, രോഗി ഡോക്ടറുടെ നിർദേശപ്രകാരം പുകവലി നിർത്തണം.
2. ജീവിത, ഭക്ഷണ ക്രമീകരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഡോക്ടറുടെ നിർദേശം കർശനമായി പാലിക്കണം. ശരീരഭാര നിയന്ത്രണം, വ്യായാമം ചെയ്യുക, ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക, മദ്യം വർജിക്കുക, ക്ഷീരഉൽപ്പന്നങ്ങൾ കുറയ്ക്കുക, പഴങ്ങളും പച്ചക്കറികളും സുലഭമായി കഴിക്കുക എന്നിവ രോഗി അനുസരിക്കണം.
3. കൊളസ്‌ട്രോളിന്റെ ഉപഘടകമായ സാന്ദ്രത കുറഞ്ഞ എൽഡിഎൽ 100 മില്ലിഗ്രാമിൽ താഴെ നിൽക്കത്തക്കരീതിയിൽ ഭക്ഷണനിയന്ത്രണം വേണം. വേണ്ടിവന്നാൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നിന്റെ കൃത്യമായ ഉപയോഗവും വേണം.
.4. എല്ലാവരും കൃത്യമായി ആഴ്ചയിൽ 5/7 ദിവസങ്ങളിൽ 30-60 മിനിറ്റ് ഊർജസ്വലമായി വ്യായാമം ചെയ്യണം. എയ്‌റോബിക് വ്യായാമമുറകൾതന്നെ പ്രധാനം. നടക്കുക, ഓടുക, സൈക്കിൾ ചവിട്ടുക, നീന്തുക. ഇവയൊക്കെയാണ് എയ്‌റോബിക് വ്യായാമങ്ങൾ.
5. ഓരോരുത്തരുടെയും ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ), അരക്കെട്ടിന്റെ ചുറ്റളവ് ഇവ കൃത്യമായി അളന്ന് അവ പരിധിക്കുള്ളിൽ നിർത്തണം.
ബിഎംഐ 25-ൽ താഴെയാവണം. അരക്കെട്ടിന്റെ ചുറ്റളവ് പുരുഷന്മാർക്ക് 90 സെന്റിമീറ്ററും സ്ത്രീകൾക്ക് 80 സെന്റിമീറ്ററിലും കുറയണം.
7. പ്രമേഹരോഗമുണ്ടോയെന്ന് തിട്ടപ്പെടുത്തണം. രക്തത്തിലെ ഗ്ലൂക്കോസ് പരിധിക്കുള്ളിൽ നിർത്തുന്നതോടൊപ്പം പ്രമേഹസൂചകമായ ഹീമോഗ്ലോബിൻ എ1സി(ഒയഅ1ര) ആറുശതമാനത്തിൽ താഴെ നിർത്തണം.
8. രക്തസമ്മർദമുണ്ടോയെന്ന് തിട്ടപ്പെടുത്തണം. രക്തസമ്മർദം 140/90-ൽ താഴെയാവണം. പ്രമേഹരോഗികളുടെ രക്തസമ്മർദം 130/80-ൽ കുറഞ്ഞിരിക്കണം.
ഇതൊക്കെ ശ്രദ്ധിച്ച് ആരോഗ്യ പൂർണമായി ജീവിക്കാൻ നാം ശ്രമിക്കുക.

വിശ്വാസിയുടെ ആരോഗ്യ സംരക്ഷണം
മുശ്താഖ് അഹ്മദ്

നബി(സ്വ) പറയുന്നു: ‘നിങ്ങൾ അല്ലാഹുവിനോട് വിശ്വാസദാർഢ്യത്തെയും ആരോഗ്യത്തെയും ചോദിക്കുക. വിശ്വാസദാർഢ്യം കഴിഞ്ഞാൽ പിന്നെ, ആരോഗ്യത്തെക്കാൾ ഉത്തമമായതൊന്നും ഒരാൾക്കും നൽകപ്പെട്ടിട്ടില്ല’ (നസാഈ).
ആരോഗ്യം അമൂല്യമാണ്. അല്ലാഹു നൽകുന്ന അനുഗ്രഹമാണത്. ജീവിതത്തിലുടനീളം ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. മനുഷ്യന്റെ ധർമങ്ങളും കർമങ്ങളും നിർവഹിക്കാൻ ആരോഗ്യമുള്ള മനസ്സും ശരീരവും അനിവാര്യമാണ്. ആരോഗ്യത്തിന് ന്യൂനത സംഭവിച്ചാൽ ചികിത്സ നടത്തി തിരിച്ചുപിടിക്കുക എന്നതിലല്ല, ആരോഗ്യ സംരക്ഷണം നിലകൊള്ളുന്നത്. ആരോഗ്യവ്യവസ്ഥക്കു ക്ഷതമേൽക്കാതെ സംരക്ഷിക്കാനുപകരിക്കുന്ന ജീവിത ശീലങ്ങൾ അനുവർത്തിക്കുകയാണു വേണ്ടത്.
ആരോഗ്യത്തിനും അതിനു ഗുണകരമാവുന്ന ജീവിത, കർമ, ധർമ ശീലങ്ങൾക്കും ഇസ്‌ലാം വലിയ പരിഗണന നൽകുന്നുണ്ട്. സത്യവിശ്വാസത്തിലധിഷ്ഠിതമായ ബാധ്യതകൾ നിർവഹിക്കുന്നതിന് ആരോഗ്യമില്ലാതെ കഴിയില്ല. ആരോഗ്യ സംരക്ഷണവും രോഗപ്രതിരോധവും സാധിക്കുന്ന ജീവിതശീലങ്ങളാണ് ഇസ്‌ലാം മനുഷ്യനിൽ നിന്ന് ആവശ്യപ്പെടുന്നത്. ജൈവധർമമെന്ന നിലയിലും ജീവസുരക്ഷ എന്ന നിലയിലും നിർവഹിക്കപ്പെടുന്ന പ്രവർത്തനങ്ങളെ ഇസ്‌ലാം പുണ്യമാക്കി നിശ്ചയിച്ചിരിക്കുകയാണ്. അവ നിർവഹിക്കുന്നതിലൂടെ ആത്മീയവും ഭൗതികവുമായ ഗുണങ്ങൾ ലഭ്യമാവുന്നു. വിശ്വാസിക്ക് ആരോഗ്യകരവും ആത്മീയവുമായ ഗുണം സമ്പാദിക്കാൻ ഉത്തരവാദിത്വമുണ്ട്.
ഇസ്‌ലാമിക ആരോഗ്യ ശീലങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ ആത്മീയമായ അച്ചടക്കവും പുണ്യവും കൈവരിക്കാനാവുന്നു. ഒപ്പം ആരോഗ്യവും രോഗപ്രതിരോധവും നേടാനുമാവും. അബ്ബാസ്(റ) പറയുന്നു: ‘അല്ലാഹുവിനോട് എന്താണു ചോദിക്കേണ്ടതെന്ന് പഠിപ്പിച്ച് തരാൻ നബി(സ്വ)യോട് ഞാൻ ആവശ്യപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: ‘ആരോഗ്യത്തെ ചോദിക്കുക’. ഏതാനും ദിവസം കഴിഞ്ഞ ശേഷം ഞാൻ വീണ്ടും ഇതേ ചോദ്യം ഉന്നയിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: ഇഹത്തിലും പരത്തിലും ആരോഗ്യത്തെ നീ അല്ലാഹുവിനോട് ചോദിക്കുക’ (തിർമുദി).
അബുദ്ദർദാഅ്(റ) പറയുന്നു: ‘നബി(സ്വ) ആരോഗ്യത്തെക്കുറിച്ചും അതിന് നന്ദി ചെയ്താൽ ലഭിക്കുന്ന മഹത്തായ പ്രതിഫലത്തെക്കുറിച്ചും പറഞ്ഞു, പരീക്ഷണങ്ങൾ ക്ഷമിച്ചാൽ അവനു ലഭിക്കുന്ന മഹത്തായ പ്രതിഫലത്തെക്കുറിച്ചും വിശദീകരിച്ചു. അപ്പോൾ നബി(സ്വ)യുടെ സമീപത്തിരിക്കുകയായിരുന്ന ഞാൻ പറഞ്ഞു: എനിക്കെല്ലാവരെക്കാളും പ്രിയങ്കരനായ തിരുദൂതരേ, എനിക്ക് ആരോഗ്യമുണ്ടാവുകയും എന്നിട്ട് ഞാൻ നന്ദി ചെയ്യുകയും ചെയ്യുന്നതാണ് ഞാൻ പരീക്ഷിക്കപ്പെടുകയും ക്ഷമിക്കുകയും ചെയ്യുന്നതിനെക്കാൾ എനിക്കിഷ്ടം. അപ്പോൾ തിരുനബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരും നിന്റെ കൂടെ ആരോഗ്യത്തെ ഇഷ്ടപ്പെടുന്നു’ (ത്വബ്‌റാനി).
ആരോഗ്യവും രോഗപീഡകളില്ലാത്ത അവസ്ഥയും അല്ലാഹുവിൽ നിന്ന് ചോദിച്ചുവാങ്ങേണ്ടതാണ്. അതു ചോദിക്കുന്നത് അല്ലാഹുവിനിഷ്ടവുമാണ്. പ്രവാചകർ(സ്വ)ക്കും ഇഷ്ടംതന്നെ. സത്യവിശ്വാസത്തിനൊപ്പം ആരോഗ്യം കൂടിയാകുമ്പോൾ വിശ്വാസിയുടെ ജീവിതത്തിന് പുഷ്‌കലാവസ്ഥയുണ്ടാവുമെന്നുറപ്പാണ്. അതുകൊണ്ടാണ് നബി(സ്വ)യോട് അബുദ്ദർദാഅ്(റ) ആരോഗ്യമുണ്ടായി നന്ദി ചെയ്തു ജീവിക്കുന്നവനായിത്തീരാനുള്ള ഇഷ്ടമറിയിച്ചപ്പോൾ റസൂൽ(സ്വ) അതിനെ പിന്തുണച്ചത്.
ആരോഗ്യം അമൂല്യമായ ഒരനുഗ്രഹമാണ്. അതിന് അല്ലാഹുവിനോട് നന്ദി ചെയ്യേണ്ടതുണ്ട്. കാരണം അമൂല്യമായ ആ അനുഗ്രഹത്തെ അവഗണിക്കാൻ പാടില്ല. ആരോഗ്യമെന്ന അനുഗ്രഹത്തെ നിർമാണപരമായ കാര്യങ്ങൾക്ക് വിനിയോഗിക്കണം. അതിന് ക്ഷതവും നാശവും സംഭവിക്കാതെ പരിരക്ഷിക്കുകയും വേണം. വല്ല ന്യൂനതയും സംഭവിക്കുന്നുവെങ്കിൽ ചികിത്സിക്കണം. ആരോഗ്യമുള്ളപ്പോൾ അതിന്റെ വിലയെക്കുറിച്ച് ബോധ്യമില്ലാതിരിക്കുന്നത് വലിയ അബദ്ധവും അപരാധവുമാണ്.
നബി(സ്വ) പറഞ്ഞു: ‘ആരോഗ്യം, ഒഴിവുസമയം എന്നീ രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തിൽ ധാരാളമാളുകൾ വഞ്ചിതരായിരിക്കും’ (ഇബ്‌നുമാജ).
മതപരവും ധാർമികവുമായ ബാധ്യതകൾ പലതും ഭംഗിയായി നിർവഹിക്കാൻ സാധിക്കുന്ന കാലമാണ് ആരോഗ്യകാലം. അപ്രധാനവും അനാവശ്യവുമായ കാര്യങ്ങളിൽ സമയം നഷ്ടപ്പെടുത്തി ആരോഗ്യശോഷണം സംഭവിക്കുമ്പോൾ നഷ്ടബോധം വന്നതുകൊണ്ടായില്ല. പക്ഷേ, ഇത് മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന ഒരു അവസ്ഥയാണെന്നത് വേറെക്കാര്യം. ആരോഗ്യം അമൂല്യമായതിനാൽ തന്നെ അതു വിചാരണ ചെയ്യപ്പെടുമെന്നും അതില്ലാതാവുന്ന അവസ്ഥക്കുമുമ്പ് ആരോഗ്യകാലത്തെ ഉപയോഗപ്പെടുത്തണമെന്നും പ്രവാചകർ(സ്വ) പഠിപ്പിച്ചു.
അവിടുന്ന് പറഞ്ഞു: ‘അന്ത്യനാളിൽ വിചാരണ ചെയ്യപ്പെടുന്ന അനുഗ്രഹങ്ങളിൽ ആദ്യമായി അടിമയോട് ണണചോദിക്കും; ഞാൻ നിനക്ക് ശാരീരികാരോഗ്യം തന്നിരുന്നില്ലേ’ (ഇബ്‌നുഹിബ്ബാൻ).
അഞ്ചുകാര്യങ്ങളെ/അവസ്ഥകളെ അതിന് വിരുദ്ധമായവക്ക് മുമ്പ് ഉപയോഗപ്പെടുത്തണമെന്ന് നബി(സ്വ) പറഞ്ഞതിലൊന്ന് ആരോഗ്യമാണ്. ‘രോഗാവസ്ഥക്കു മുമ്പ് ആരോഗ്യത്തെ നീ മുതലെടുക്കുക’ (ഹാകിം).
നബി(സ്വ)യുടെ പ്രാർത്ഥനയിലും അവിടുന്ന് നിർദേശിച്ച പ്രാർത്ഥനകളിലും സ്വിഹ്ഹത്തും ആഫിയത്തും കാണാം. ‘അല്ലാഹുവേ, ഇഹത്തിലും പരത്തിലും ആഫിയത്തിനെ നിന്നോടു ഞാൻ ചോദിക്കുന്നു. അല്ലാഹുവേ, എന്റെ ദീനീകാര്യത്തിലും ദുൻയാവിന്റെ കാര്യത്തിലും കുടുംബത്തിന്റെയും സമ്പത്തിന്റെയും കാര്യത്തിലും ഞാൻ നിന്നോട് ആഫിയത്തിനെയും അഫ്‌വിനെയും ചോദിക്കുന്നു’ (അബൂദാവൂദ്).
അനസ്(റ) പറയുന്നു: നബിയേ, ഏതു ദുആ ആണ് ഏറ്റവും ശ്രേഷ്ഠമായത് എന്ന് ഒരാൾ ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: ‘നീ നിന്റെ നാഥനോട് ഇഹത്തിലും പരത്തിലുമുള്ള വിടുതിയും ആരോഗ്യവും ചോദിക്കുക’. രണ്ടാം ദിവസവും അദ്ദേഹം ആ ചോദ്യം ആവർത്തിച്ചു. നബി(സ്വ) അതേ മറുപടി നൽകുകയും ചെയ്തു. മൂന്നാം നാളിലും ഇതേ മറുപടി പറഞ്ഞ ശേഷം അവിടുന്ന് പറഞ്ഞു: ‘ഇഹത്തിലും പരത്തിലുമുള്ള അഫ്‌വും ആഫിയത്തും നിനക്ക് ലഭിച്ചാൽ നീ വിജയിച്ചു'(ഇബ്‌നുമാജ). മറ്റൊരിക്കൽ നബി(സ്വ) മുആഫാത് കൂടി ചോദിക്കാൻ പറഞ്ഞിട്ടുണ്ട് (നസാഈ).
അഫ്‌വ്, ആഫിയത്ത്, മുആഫാത്ത് എന്നിവ സൗഖ്യത്തെയും സുരക്ഷയെയും സൂചിപ്പിക്കുന്ന പദങ്ങളാണ്. അഫ്‌വ് എന്നാൽ ജീവിതത്തിൽ ചെയ്ത അനർത്ഥങ്ങളുടെ ദുരിതം പേറേണ്ടി വരാതെ രക്ഷപ്പെടുത്താനായി അത് മാപ്പാക്കലാണ്. ആഫിയത്ത് എന്നാൽ എത്തിനിൽക്കുന്ന സാഹചര്യത്തിലും പരിസ്ഥിതിയിലും ബാധിച്ചേക്കാവുന്ന രോഗപീഡകളും മറ്റും ഏൽക്കുന്നതിൽ നിന്ന് കാവൽ ലഭിക്കലാണ്. മുആഫാത്ത് എന്നാൽ അപരനുമായി ബന്ധപ്പെട്ട പരസ്പരം സുഖം കെടുത്തുന്ന സാഹചര്യം ഇല്ലാതാകലാണ്. യഥാർത്ഥത്തിൽ സമ്പൂർണ സൗഖ്യവും സ്വസ്ഥതയും ആവശ്യപ്പെടലാണ് ആ പ്രാർത്ഥന. ഇഹത്തിലും പരത്തിലും മതകാര്യത്തിലും ഭൗതിക കാര്യത്തിലും ആരോഗ്യത്തിനുള്ള പ്രാർത്ഥന നടത്താനാണ് നബി(സ്വ) പഠിപ്പിക്കുന്നത്.
കായികശേഷി ആരോഗ്യത്തിന്റെ അടയാളങ്ങളിൽ പെടുന്നു. ശാരീരികമായ ആരോഗ്യത്തോടൊപ്പം ശക്തിയും ബലവും ഉള്ളവർക്ക് മറ്റുള്ളവരെക്കാൾ ശ്രമകരമായ കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കും. സത്യവിശ്വാസിയിലുണ്ടാവുന്ന ശക്തി ദൗർബല്യങ്ങൾ കർമരംഗത്ത് പ്രതിഫലനങ്ങൾ സൃഷ്ടിക്കും. അതിനാൽ തന്നെ ആരോഗ്യമുള്ള വിശ്വാസിയിൽ നിന്നും ഗുണങ്ങൾ കൂടുതൽ പ്രത്യക്ഷമാവാൻ സാധ്യതയുണ്ട്. അങ്ങനെ പ്രവർത്തിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ശാരീരിക ശക്തിയുള്ള സത്യവിശ്വാസിയെ നബി(സ്വ) പ്രശംസിച്ചു.
അവിടുന്ന് പറയുന്നു: ‘ശക്തനായ സത്യവിശ്വാസി ശക്തി കുറഞ്ഞ വിശ്വാസിയേക്കാൾ ഉത്തമനും അല്ലാഹുവിങ്കൽ പ്രിയങ്കരനുമാണ്. എന്നാൽ എല്ലാവരിലും ഗുണങ്ങളുണ്ട്’ (മുസ്‌ലിം). സത്യവിശ്വാസം താൽപര്യപ്പെടുന്ന കാര്യങ്ങളിൽ ഉത്സാഹവും മുന്നേറ്റവും സാധിക്കുന്നതിനും ആരോഗ്യം ഉപയോഗപ്പെടുത്താനാണീ പ്രശംസ. എന്നാൽ അതുപയോഗപ്പെടുത്തി അരുതായ്മകളും അനർത്ഥങ്ങളും ചെയ്താലും കൃത്യവിലോപവും കർമവിമുഖതയും കാണിച്ചാലും ശക്തിശേഷികൾ ശാപവും നാശവുമായിട്ടായിരിക്കും ഭവിക്കുക.
ആരോഗ്യം, ആരോഗ്യസംരക്ഷണം എന്നിവയിലെ മതപരമായ നിർദേശങ്ങളും ശീലങ്ങളും ധാരാളമാണ്. ആരോഗ്യപരം എന്നത് ആരാധനയുടെ അടിസ്ഥാന ലക്ഷ്യമല്ല. സദ്കർമങ്ങൾ എന്ന നിലയിലാണവയുടെയെല്ലാം അസ്തിത്വം. അതോടൊപ്പം അവ ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, മാനസിക-ശാരീരിക സൗഖ്യങ്ങൾ തുടങ്ങിയവ നേടിത്തരുന്നുണ്ട്. രോഗം വന്നാൽ ചികിത്സിക്കണമെന്ന പാഠം ഈ ഗണത്തിൽ നേരിട്ടുള്ള വ്യക്തമായ നിർദേശമാണ്. രോഗത്തെ വിധിയായി കണ്ട് നിഷ്‌ക്രിയമായിരിക്കൽ പ്രോത്സാഹനീയമല്ല.
നബി(സ്വ) പറയുന്നു: ‘നിശ്ചയം ഒരു രോഗത്തെയും അതിനുള്ള പ്രതിവിധി നിശ്ചയിക്കാതെ അല്ലാഹു ഇറക്കിയിട്ടില്ല’ (തിർമുദി). ‘ശമനം ഇറക്കാതെ ഒരു രോഗത്തെയും അല്ലാഹു ഇറക്കിയിട്ടില്ല. അറിയുന്നവരറിയും; അറിയാത്തവനറിയില്ല’ (ഹാകിം).
ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തിൽ ചികിത്സ സുന്നത്താണെന്നും(തുഹ്ഫ) ഫലപ്രദവും ശമനം അറിയപ്പെട്ടതുമാണെങ്കിൽ ചികിത്സ നിർബന്ധമായും നൽകണമെന്നും നൽകാതിരിക്കുന്നത് ഉത്തരവാദിത്വ ലംഘനമാണെന്നും(ശർവാനി) കർമശാസ്ത്ര പണ്ഡിതർ വിവരിച്ചിട്ടുണ്ട്. ഇബ്‌നുൽ ഖയ്യിം തന്റെ പ്രസിദ്ധഗ്രന്ഥമായ സാദുൽ മആദിന്റെ ഭാഗമായ അത്വിബ്ബുന്നബവിയിൽ ആരോഗ്യ സംരക്ഷണവും രോഗചികിത്സയുമായി ബന്ധപ്പെട്ടു ദീർഘമായി എഴുതിയിട്ടുണ്ട്.
അന്നപാനാദികൾ, ശുചീകരണ വ്യവസ്ഥകൾ, ചില ഇബാദത്തുകളുടെ നിർവഹണരീതികളും ഐഛിക നിർദേശങ്ങളും, സാമൂഹിക ബാധ്യതകൾ, ഭാര്യാഭർതൃ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ ഇസ്‌ലാമിന്റെ നിർദേശങ്ങൾ പ്രത്യക്ഷമായിത്തന്നെ ആരോഗ്യപരമായ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. രോഗപ്രതിരോധം സാധിക്കുന്ന കാര്യങ്ങളും ഇസ്‌ലാം നിർദേശിക്കുന്നു. ആത്മനാശത്തിനും പരിസ്ഥിതി നാശത്തിനും കാരണമാവുന്ന പ്രവർത്തനങ്ങളെയും സമീപനങ്ങളെയും നിരാകരിക്കുന്ന നിർദേശങ്ങളും വിലക്കുകളും ശരീഅത്തിലേറെയുണ്ട്.

ഐഎസ് കാടത്തം ഇസ്‌ലാമികമാകുന്നതെങ്ങനെ?
ഹബീബ് അലി ജിഫ്‌രി /അബ്ദുൽ ഫസൽ

സാംസ്‌കാരികമായി വ്യത്യസ്തതകൾ പേറുന്ന മുസ്‌ലിം സമൂഹങ്ങളിലും മാനവികത നഷ്ടപ്പെട്ട ലോക ക്രമത്തിലും ഇസ്‌ലാമിന്റെ സമാധാന സന്ദേശങ്ങൾക്ക് വലിയ പ്രധാന്യമുണ്ടല്ലോ. ഈ സാഹചര്യത്തിൽ ഇസ്‌ലാമിക പ്രബോധകരുടെ ദൗത്യം എന്താണ്?
♦ പ്രബോധനം ഒരു ആരാധനയാണ്. വ്യത്യസ്തമായ തലങ്ങളിലും രൂപങ്ങളിലും നടത്താനാവുന്ന ഇബാദത്ത്. ഇസ്‌ലാമികമല്ലാത്ത ജീവിതം നയിക്കുന്ന ഒരു മുസ്‌ലിമിന് പോലും പ്രബോധന ബാധ്യത ചിലപ്പോൾ വന്നു ചേരും. ലോകത്തിന്റെ വിവിധ ദേശങ്ങളിലും ദിക്കുകളിലുമായി അനവധി പ്രബോധകരെ നമുക്ക് കാണാം. പക്ഷേ ഈ മേഖലയിൽ വളരെ കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം ഇസ്‌ലാമിനെക്കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നവരുടെ അടിസ്ഥാനം എത്രമാത്രം ശക്തമാണെന്നതാണ്. എല്ലാ കാര്യങ്ങളിലും മുഹമ്മദ് നബി(സ്വ)യാണ് നമുക്ക് വഴികാട്ടി. റസൂലിന്റേതാണ് പരിപൂർണമായ പ്രബോധനം. ആ പ്രബോധനം അല്ലാഹു അവനിലേക്ക് ചേർത്തി പറഞ്ഞതായി ഖുർആനിൽ കാണാം. അതുകൊണ്ട് തന്നെ, നമ്മുടെ പ്രവർത്തനങ്ങളും അല്ലാഹുവിലേക്കും തിരുനബി(സ്വ)ലേക്കും ചേരുന്നതാകണം.
എങ്ങനെയാണ് നമ്മുടെ പ്രബോധന പ്രവർത്തനങ്ങൾ മുഹമ്മദ് നബി(സ്വ)യിലേക്ക് ചേരുക? റസൂൽ(സ്വ) തന്നെ ഈ വിഷയത്തിൽ ശ്രദ്ധിച്ചിരുന്നു. അനുചരന്മാരെ വ്യത്യസ്ത ഗോത്രങ്ങളിലേക്കും പ്രദേശങ്ങളിലേക്കും പറഞ്ഞയക്കുമ്പോൾ അതിൽ ഒരു ഖാളിയെയും ഒരു പണ്ഡിതനെയും നിയമിക്കുമായിരുന്നു.
ഈ ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ ആധുനിക ലോകത്തെ മതപ്രബോധകരും മതപണ്ഡിതനായ ഒരു ഖാളിയെ അനുധാവനം ചെയ്യണം. അങ്ങനെയാവുമ്പോൾ നമ്മളും മതം പാരമ്പര്യമായി കൈമാറി വരുന്ന ഉലമാക്കളിലൂടെ തിരുനബി(സ്വ)യിലേക്ക് ചേരുന്നു. ജ്ഞാന സമ്പാദനത്തിന്റെ രീതിശാസ്ത്രവും ഇങ്ങനെയാവണം. പ്രവാചകരെ സ്‌നേഹിച്ച് അനുധാവനം ചെയ്യാൻ ശ്രമിക്കുമ്പോൾ മാത്രമാണ് പ്രബോധനവഴിയിൽ നാം ചെയ്യുന്ന ശ്രമങ്ങൾ വിജയിക്കുക.

അന്തർദേശീയ തലത്തിൽ ഇസ്‌ലാമിന്റെ പേരിൽ നിരവധി അഭിനവ പ്രബോധകരെ നമുക്ക് കാണാം. എങ്ങനെയാണ് ഇത്തരക്കാരെ വേർതിരിച്ചറിയുക?
♦ പ്രവാചകരുടെ സൽസരണി പിൻപറ്റുന്നവരാണ് യഥാർത്ഥ പ്രബോധകന്മാർ. എല്ലാ ജ്ഞാനികളെയും നമുക്ക് പ്രബോധനകരായി ഗണിക്കാനാവില്ല. ഞാൻ ആദ്യം പറഞ്ഞതു പോലെ അല്ലാഹുവിലേക്കും റസൂലിലേക്കും ഹൃദയം ചേർത്തു വെച്ച ജ്ഞാനി, ഉള്ളിൽ ശുദ്ധമായ വിചാരങ്ങളാണ് സൂക്ഷിക്കുക. ശുദ്ധിയോടെ പഠിച്ച അറിവുകൾ ഒരാളുടെ പ്രവർത്തനത്തിൽ പ്രതിഫലിക്കുമ്പോഴാണ് പ്രബോധകൻ പിറക്കുന്നത്. ഇന്നു ഒരുപാടു പേർ ദഅ്‌വാ രംഗത്തുണ്ടെങ്കിലും പലർക്കും മേൽ പറഞ്ഞ അടിസ്ഥാനമില്ലാത്തതിനാൽ മികച്ച ഫലങ്ങൾ ഉണ്ടാകുന്നില്ല. ഇവരെ കൊണ്ടാണ് ഇസ്‌ലാം കൂടുതൽ തെറ്റിദ്ധാരണകൾക്ക് വിധേയമാകുന്നതും.

ഒരു മത പ്രബോധകൻ അനിവാര്യമായി ആർജ്ജിക്കേണ്ട ഗുണങ്ങൾ വിവരിക്കാമോ?
♦ അറിവാണ് ഏറ്റവും പ്രധാനം. ജ്ഞാനം ഹൃദയാന്തരത്തിൽ നിന്ന് സദുദ്ദേശ്യത്തോടെ പ്രസരിക്കുമ്പോഴാണ് ഉപകാരപ്രദമാകുന്നത്. അതിനോടൊപ്പം ആ അറിവ് അവന്റെ ആരാധനയിലും ജീവിതത്തിന്റെ സർവമേഖലകളിലും സ്പർശിക്കുന്നതുമാവണം. മറ്റൊരു പ്രധാന കാര്യം പ്രബോധന മേഖലയിലെ തുടർച്ചയാണ്. അതാണ് ഒരാളിൽ യഥാർത്ഥ പ്രബോധകനെ രൂപപ്പെടുത്തുക. അല്ലാത്ത പക്ഷം, പ്രവർത്തനങ്ങൾ വൃഥാവിലാകുന്നതാണ്. പ്രബാധനത്തിനു തുടർച്ച ഉണ്ടായിരിക്കണം. പാതിവഴിയിൽ പ്രബോധന ദൗത്യം ഉപേക്ഷിക്കരുത്. കാരുണ്യമാവണം നമ്മുടെ മാനദണ്ഡം. പ്രബോധകരുടെ ആധാരശിലകൾ കാരുണ്യത്തിലും ദയയിലുമാണ്. റസൂൽ(സ്വ) നിയോഗിക്കപ്പെട്ടതു തന്നെ സർവചരാചരങ്ങൾക്കും കാരുണ്യമായിട്ടാണല്ലോ. സത്യ നിഷേധികളുടെ നാടായിരുന്ന മക്കയിലേക്കാണ് അവിടുന്ന് വന്നത്. മക്കാനിവാസികളോട് ദേഷ്യം പിടിക്കുന്നതിനു പകരം പ്രവാചകർ(സ്വ) കാരുണ്യത്തിന്റെ കണ്ണുകൾ കൊണ്ടാണ് നോക്കിയത്. മക്കാവിജയത്തിനു ശേഷം, തന്നെ വധിക്കാൻ ശ്രമിച്ചവരോട് പോലും നബി(സ്വ) പറഞ്ഞത് ‘നിങ്ങൾക്ക് പോകാം, നിങ്ങൾ സ്വതന്ത്രരാണ്’ എന്നാണ്. അതുകൊണ്ട് നമ്മുടെ പ്രബോധന ജീവിതത്തിലും സ്‌നേഹവും കാരുണ്യവും നിറയണം. നമ്മോട് പ്രബോധിത സമൂഹം എത്ര പ്രകോപിതരായാലും അവരോട് സമാനരീതിയിൽ പെരുമാറാൻ പാടില്ല. പകരം സ്‌നേഹത്തിന്റെ ഭാഷയിലാണ് എല്ലാവരോടും പ്രതികരിക്കേണ്ടത്.

പുതിയ കാലത്ത് പ്രബോധകർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്? അവ എങ്ങനെ മറികടക്കാം?
♦ കാലത്തിനനുസരിച്ച് പ്രബോധനത്തിന്റെ മാധ്യമങ്ങളും മാർഗങ്ങളും പരിഷ്‌കരിക്കേണ്ടതുണ്ട്. പക്ഷേ, അതിനേക്കാളുപരി ജനങ്ങളുടെ പ്രശംസയാണ് പ്രബോധനത്തിന് ഏറ്റവും വലിയ വെല്ലുവിളി. ഒരാളിൽ വളർന്നു വരുന്ന ‘ഞാനെന്ന’ അഹങ്കാരം വലിയ അപകടമാണ്. അത് ഏതൊരാളുടെയും തകർച്ചക്ക് ഹേതുവാകുന്നു. ജനങ്ങൾക്കിടയിൽ സ്ഥാനം വേണമെന്ന ആഗ്രഹമാണ് മറ്റൊന്ന്. അതിൽ നിന്നു ഹൃദയത്തെ ശുദ്ധീകരിക്കലാണ് ഏറ്റവും പ്രയാസകരമായ ആത്മസംസ്‌കരണം.
ഞാൻ പറഞ്ഞുവല്ലോ, പ്രബോധനം ആരാധനയാണ്. അത് അല്ലാഹുവിനെ മാത്രം ലക്ഷ്യം വെച്ചാകണം. സ്വന്തം ഹൃദയത്തെ ആത്മീയമായി ചികിത്സിക്കുന്നതിലൂടെ മാറ്റിയെടുക്കാവുന്നതാണ് ആത്മ പ്രശംസയും അഹന്തയുമെല്ലാം. പിശാചിന്റെ കെണിവലകളാണവ. അതിൽപെടാതെ ജാഗ്രത പുലർത്തുന്ന വിശ്വാസികളാണ് ഭാഗ്യവാന്മാർ. അതിന് മുൻകാല സ്വൂഫികളുടെയും പണ്ഡിതരുടെയും ചരിത്രം നാം വായിക്കണം. ആത്മ സംസ്‌കരണം ലക്ഷ്യം വെച്ചുള്ള ഗ്രന്ഥങ്ങളും പാരായണം ചെയ്യണം.

വിവിധ ലോകരാഷ്ട്രങ്ങളിൽ സ്ഥിരമായി യാത്ര ചെയ്യുന്നയാളാണ് താങ്കൾ. ഇന്ന് ഇസ്‌ലാമിക സമൂഹം നേരിടുന്ന വലിയ പ്രതിസന്ധിയെന്താണ്?
♦ മുഹമ്മദ് നബി(സ്വ)യും അനുചരന്മാരും പരിപൂർണ രൂപത്തിൽ നമുക്ക് ഇസ്‌ലാമിനെ അവതരിപ്പിച്ചു തന്നു. പക്ഷേ, ആധുനിക ലോകത്ത് ഇസ്‌ലാമിനെയും പ്രവാചകരെയും ചിലർ കൈവിട്ടതായാണ് ഞാൻ മനസ്സിലാക്കുന്നത്. ഇസ്‌ലാം എന്ന നാമം തങ്ങളുടെ ഐഹിക ജീവിതത്തിലെ നൈമിഷിക മോഹങ്ങൾക്കും രാഷ്ട്രീയാഭിലാഷങ്ങൾക്കും ചിലർ ദുരുപയോഗം ചെയ്യുന്നു. അതിന്റെ പ്രത്യക്ഷ തെളിവാണ് ജിഹാദി പ്രസ്ഥാനങ്ങൾ. ഇസ്‌ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയ പ്രശ്‌നങ്ങളുടെയത്ര സമുദായത്തിന് നാശകരമായി മറ്റൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഈ പ്രസ്ഥാനങ്ങളും ഇവരുടെ പ്രവർത്തനങ്ങളും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും വലിയ ആഘാതങ്ങളാണ് സമ്മാനിച്ചത്.

ഈ ആഘാതങ്ങളെ എങ്ങനെ മറികടക്കും?
♦ വിശ്വാസികൾ ഒരിക്കലും വൈകാരികമായി പ്രതികരിക്കരുത്. അനാവശ്യമായ വിദ്വേഷവും അക്രമങ്ങളും നാശനഷ്ടങ്ങൾ മാത്രമേ നൽകൂ. ഇന്ന് വിവിധ രാജ്യങ്ങളിൽ കാണുന്ന ജിഹാദല്ല, കാരുണ്യത്തിന്റെ ഭാഷയാണ് ഇസ്‌ലാമിന്റേത്. ജിഹാദ് എന്ന മഹത്തായ തത്ത്വത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് തീവ്രവാദ സംഘങ്ങൾ വേരു പിടിക്കുന്നത്. ജിഹാദി പ്രസ്ഥാനം എന്ന പേരിൽ നടക്കുന്ന കൂട്ടക്കൊലകളും അക്രമപരമ്പരകളും ഇസ്‌ലാമിന് യോജിച്ചതല്ല. ഒരു പ്രമാണവും ഇത് അംഗീകരിക്കുന്നുമില്ല. പകരം പ്രവാചകന്മാരുടെയും അനുചരന്മാരുടെയും സമാധാന ശൈലി പുൽകുകയാണ് വേണ്ടത്. സമാധാനത്തിന്റെ ഈ സന്ദേശം ലോകത്തിന് കാണിച്ചുകൊടുക്കുകയും വേണം. തിരുനബി(സ്വ)യുടെ ജീവിതം പഠിക്കാനും അടുത്തറിയാനുമുള്ള അവസരമൊരുക്കുക. ലോകം കാണട്ടെ, ഇസ്‌ലാമിന്റെ സ്‌നേഹ സന്ദേശം. പോർച്ചുഗീസുകാർ കേരളത്തിൽ അധിനിവേശം നടത്തിയ കാലത്ത്, സൈനുദ്ദീൻ മഖ്ദൂം(റ)വും അനുയായികളും സ്വീകരിച്ച നിലപാട് നാം പഠിക്കുക. നാട് നശിപ്പിക്കാൻ വന്ന ക്രിസ്ത്യാനികളായ പോർച്ചുഗീസ്‌കാർക്കെതിരെ ഇവിടെ ഭൂരിപക്ഷമായ ഹിന്ദുക്കളോടൊപ്പം ചേർന്നാണ് അദ്ദേഹം യുദ്ധം ചെയ്തത്. അദ്ദേഹത്തിന്റെ മതേതരവും ബഹുസ്വരവുമായ കാഴ്ചപ്പാടുകൾ നിരവധി അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് ആകർഷിക്കുകയുണ്ടായി. അത്തരം സമീപനങ്ങളാണ് ഇന്നും ആവശ്യം. വാളും തോക്കും എടുക്കുന്നതിന് മുമ്പ് ഇത്തരം ക്രിയാത്മകമായ വഴികളെക്കുറിച്ച് ജിഹാദി പ്രസ്ഥാനങ്ങൾ ആലോചിക്കേണ്ടതുണ്ട്. ഒരിക്കൽ റസൂൽ(സ്വ) അക്രമിയെയും അക്രമിക്കപ്പെട്ടവനെയും സഹായിക്കണമെന്ന് പറഞ്ഞപ്പോൾ, അനുചരർക്ക് അക്രമിയെ എങ്ങനെ സഹായിക്കണമെന്ന് സംശയമായി. ചോദിച്ചപ്പോൾ നബി(സ്വ) പറഞ്ഞത് ആ അക്രമ പ്രവർത്തനത്തിൽ നിന്ന് തടഞ്ഞു കൊണ്ടാണ് അക്രമിയെ സഹായിക്കേണ്ടതെന്നാണ്. ഇസ്‌ലാമിക മൂല്യങ്ങൾ വലിച്ചെറിഞ്ഞതാണ് അക്രമികളുടെ ദുഷ്‌ചെയ്തികൾക്ക് യഥാർത്ഥ കാരണം. മതത്തെക്കുറിച്ച് പഠിക്കുകയും അതുവഴിയുണ്ടാകുന്ന ബോധ്യങ്ങളെ നല്ല രൂപത്തിൽ ജീവിത ദർശനമാക്കുകയും ചെയ്യുമ്പോൾ നമുക്ക് വരും തലമുറയെ ഈ തീവ്രവാദ പ്രസ്ഥാനങ്ങളിൽ നിന്ന് മോചിപ്പിക്കാനാവും.

പക്ഷേ ഈ പ്രസ്ഥാനങ്ങളെല്ലാം ഖുർആൻ വചനങ്ങളാണ് തങ്ങളുടെ പ്രവർത്തനങ്ങൾ ന്യായീകരിക്കാൻ വേണ്ടി മുന്നോട്ടു വെക്കുന്നത്?
♦ ചരിത്രത്തിൽ കഴിഞ്ഞുപോയ പിഴച്ച കക്ഷികളെല്ലാം അങ്ങനെയായിരുന്നല്ലോ. ഇവരും ചരിത്രം വളച്ചൊടിക്കുന്നു, ഖുർആൻ വചനങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നു. ഖുർആനിലെ ഒരു വചനത്തിന് അഞ്ഞൂറിൽ പരം തഫ്‌സീറുകളിൽ വ്യത്യസ്ത വ്യാഖ്യാനങ്ങൾ കണ്ടെത്താം. എന്നാൽ യുദ്ധവുമായി ബന്ധപ്പെട്ട ആയത്തുകളിൽ ഒന്നു പോലും ഉപയോഗപ്പെടുത്തി ഇന്നത്തെ തീവ്രവാദ പ്രസ്ഥാനങ്ങളെ ന്യായീകരിക്കാൻ കഴിയില്ല. ഖുർആൻ ആഴത്തിൽ പഠിക്കാത്തവരും അവസരങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കുന്നവരുമാണ് അപകടകാരികൾ. വിശുദ്ധഗ്രന്ഥത്തിന്റെ ആധികാരിക തഫ്‌സീറുകളെ നിരാകരിച്ച് സ്വന്തമായി പടച്ചുണ്ടാക്കിയ വ്യാഖ്യാനങ്ങളാണ് ഇവർ തെളിവായി എടുക്കുന്നത്.

കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചും സാധുതകളെക്കുറിച്ചും എന്താണ് പറയാനുള്ളത്?
♦ കേരളത്തിലെ ഇസ്‌ലാമിക പാരമ്പര്യം യമൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ നിന്നു വന്ന സയ്യിദൻമാർ, ഉലമാക്കൾ, മിഷണറിമാർ എന്നിവരിലൂടെ വളർന്നു വന്ന സംസ്‌കാര സങ്കലനമാണ്. അവരിൽ നിന്ന് പകർന്നു കിട്ടിയ ആ വെളിച്ചം സൂക്ഷിച്ചതിൽ ഇവിടുത്തെ സയ്യിദന്മാർക്കും മതപണ്ഡിതർക്കും വലിയ പങ്കുണ്ട്. ഇവിടത്തെ അഹ്‌ലുബൈത്തിൽ നിന്ന് ഹളർമൗത്തിലേക്കും അവിടുന്ന് ഇങ്ങോട്ടും നിരന്തര സമ്പർക്കം മുമ്പുണ്ടായിരുന്നു. പക്ഷേ, ഒരു ദശാസന്ധിയിൽ കേരളത്തിലേക്കുള്ള സയ്യിദന്മാരുടെ വരവ് നിലച്ചതായിക്കാണാം. പഴയകാലത്തെ ആ സഞ്ചാരങ്ങൾ പുനർജനിക്കണം. അതുപോലെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ദഅ്‌വ സംഘങ്ങളുടെ യാത്രകൾ വീണ്ടും തുടങ്ങേണ്ടതുണ്ട്. അതിന് നബി(സ്വ)യുടെ കുടുംബ പരമ്പരയും പണ്ഡിതന്മാരും തന്നെ മുൻകയ്യെടുക്കണം.
മറ്റു പ്രദേശങ്ങളിൽ കാണാത്ത രൂപത്തിൽ സംഘടിതമായ പ്രബോധന പ്രവർത്തനങ്ങൾ കേരളത്തിൽ കാണാൻ കഴിയുന്നുണ്ട്. ശൈഖ് അബൂബക്കർ അഹ്മദ് നേതൃത്വം നൽകുന്ന ക്രിയാത്മക പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ഒരു ബഹുസ്വര സമൂഹത്തിൽ അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വം വലിയ അനുഗ്രഹം തന്നെ. വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മലയാളികൾ കാണിക്കുന്ന മുന്നേറ്റം ഏറെ സന്തോഷം നൽകുന്നു.

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ