രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന സമുദായമാണ് മുസ്‌ലിംകൾ. ഔദ്യോഗിക പദവികളിലോ സർക്കാർ തലങ്ങളിലെ കസേരകളിലോ മുസ്‌ലിംകൾ ഭീകരമാംവിധം കുറവാണ്. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലും ഇതേ സാഹചര്യമാണ് നിലവിലുള്ളത്. ഈ ദുരവസ്ഥക്ക് ചരിത്രപരമായ നിരവധി കാരണങ്ങളുണ്ടെങ്കിലും രാജ്യത്തിന്റെ ഭരണഘടന പിന്നാക്ക വിഭാഗങ്ങൾക്ക് ഉറപ്പുനൽകുന്ന ആനുകൂല്യങ്ങളുടെയും അവകാശങ്ങളുടെയും അരികുപറ്റി നിരവധി കമ്മീഷനുകൾ ദേശീയ, പ്രാദേശിക തലങ്ങളിൽ നടത്തിയ പഠന റിപ്പോർട്ടുകൾ വിവിധ കാലങ്ങളിലായി അവതരിപ്പിക്കുകയുണ്ടായി. പട്ടികജാതി പട്ടിക വിഭാഗങ്ങളേക്കാൾ പലതിലും പിന്നിലാണ് മുസ്‌ലിംകളെന്ന വസ്തുതയാണ് പ്രസ്തുത റിപ്പോർട്ടുകളൊക്കെയും കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിംകളെ സവിശേഷമായി ഉയർത്തിക്കൊണ്ടുവരാനുള്ള നിർദേശങ്ങൾ വിവിധ കമ്മീഷനുകൾ മുന്നോട്ടുവെച്ചത്.

എന്നാൽ 2021 മെയ് 28ന് വന്ന കേരള ഹൈക്കോടതി വിധി ഏറെ നിരാശപ്പെടുത്തുന്നതാണ്. വ്യത്യസ്ത ന്യൂനപക്ഷ സമുദായങ്ങളെ ഉപവിഭാഗങ്ങളാക്കി തരംതിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അങ്ങനെ പുനർവിഭജിച്ച് അവസരങ്ങളും ആനുകൂല്യങ്ങളും നൽകുന്ന രീതി നിയമപരമായി നിലനിൽക്കില്ല എന്നുമാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ മർമം. ദൂരവ്യാപക പ്രത്യാഘാതങ്ങളുള്ള പരാമർശമാണിത്.
ഇതു സംബന്ധിച്ച് ഹൈക്കോടതി പരിഗണിച്ച ഹരജിയിൽ ആവശ്യപ്പെട്ട, പാലോളി കമ്മിറ്റിയുടെ റിപ്പോർട്ട് അംഗീകരിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ച സർക്കാർ ഉത്തരവ് റദ്ദ് ചെയ്തതോ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകിവരുന്ന സ്‌കോളർഷിപ്പ് വിതരണത്തിലെ 80:20 എന്ന അനുപാതം റദ്ദാക്കിയതിലോ അല്ല കാര്യങ്ങളുടെ കിടപ്പ്. ഇവയൊക്കെ വിധിയുടെ മർമപ്രധാനമായ പരാമർശത്തിന്റെ അനുരണനങ്ങൾ മാത്രമാണ്. ജോലിയിലും വിദ്യാഭ്യാസത്തിലും സന്തുലിത സമത്വവും കൂടുതൽ പിന്നാക്കം നിൽക്കുന്നവരുടെ അർഹമായ പ്രാതിനിധ്യവും ഉറപ്പുവരുത്തൽ ലക്ഷ്യമാക്കി സംസ്ഥാനങ്ങൾക്ക് സംവരണ വിഭാഗങ്ങളെ ഉപവിഭാഗങ്ങളാക്കി തരംതിരിക്കാമോ എന്ന ചോദ്യത്തിലേക്കാണ് മേൽ ഹരജിയിലെ ആവശ്യങ്ങൾ ഇപ്പോൾ എത്തിപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് പട്ടികജാതി വിഭാഗത്തിലെ ഉപവർഗീകരണത്തെ കുറിച്ചുള്ള ചിന്നയ്യ ആന്ധ്രാപ്രദേശ് കേസിലെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി, ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധിയുടെയും ആധാരമായിത്തീരുന്നത്. പട്ടികജാതി വിഭാഗത്തിൽ സംവരണത്തിന്റെ ആനുകൂല്യം പൂർണാർത്ഥത്തിൽ ലഭിക്കാതെപോയ ജാതി വിഭാഗങ്ങളെ കണ്ടെത്തി, അവർക്കു കൂടി സംവരണാനുകൂല്യം ലഭിക്കത്തക്ക വിധത്തിൽ പട്ടികജാതി വിഭാഗങ്ങളെ (ഗ്രൂപ്പ് എ, ബി, സി, ഡി എന്നിങ്ങനെ) നാലായി തരംതിരിക്കുകയും മൊത്തത്തിൽ എസ്‌സി വിഭാഗത്തിനവകാശപ്പെട്ട 15 ശതമാനം സംവരണം ഇവർക്കിടയിൽ യഥാക്രമം ഒന്ന്, ഏഴ്, ആറ്, ഒന്ന് എന്നിങ്ങനെ പുനഃക്രമീകരിക്കുകയും ചെയ്തുകൊണ്ട് ആന്ധ്രാ സർക്കാർ പാസ്സാക്കിയ, ആന്ധ്രാപ്രദേശ് ഷെഡ്യൂൾഡ് കാസ്റ്റസ് (റാഷനലൈസേഷൻ ഓഫ് റിസേർവേഷൻസ്) ആക്ട് 2000 എന്ന നിയമത്തിനെതിരെ സമർപ്പിച്ച ഹരജി അനുവദിച്ചു കൊണ്ട് സുപ്രീം കോടതി നടത്തിയ പ്രസ്താവമാണ് ഈ വിധി.

പട്ടികജാതിയിലെ വിവിധ ജാതി വിഭാഗങ്ങൾ ഏകതാനമായ ഒരു സമൂഹമാണെന്നും അവർക്കിടയിൽ ഒരു ഉപവർഗീകരണം നടത്തുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14ന് എതിരാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് ആന്ധ്രാപ്രദേശ് ഷെഡ്യൂൾഡ് കാസ്റ്റസ് ആക്ട് 2000 സുപ്രീംകോടതി റദ്ദ് ചെയ്തത്. ഈ വിധിക്ക് ഉപോൽബലകമായി സുപ്രീം കോടതി പരിഗണിച്ചതാകട്ടെ, പ്രശസ്തമായ ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതിയിലെ എട്ടംഗ ബഞ്ച് നടത്തിയ വിധിയിലെ ഒരു പരാമർശവും. ഒബിസിയിലെ സാമൂഹികമായി മെച്ചപ്പെട്ട വിഭാഗങ്ങളെ സംവരണാനുകൂല്യത്തിൽ നിന്ന് ഒഴിവാക്കുന്നത് ഒബിസിയെ ശരിക്കും ഒരു പിന്നാക്ക വിഭാഗമാക്കി മാറ്റുമെന്നും, സംവരണത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം നടപ്പാക്കാൻ അത് സഹായിക്കുമെന്നും നിരീക്ഷിച്ച ശേഷം കോടതി ഇങ്ങനെ കൂടി പറഞ്ഞു: ‘ഈ ചർച്ചകൾ പക്ഷേ ഒബിസി വിഭാഗത്തിനു മാത്രമാണ് ബാധകം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ കാര്യത്തിൽ ബാധകമല്ല.’
ഇന്ദിരാ സാഹ്നി കേസിലെ ഈ നിരീക്ഷണത്തിലെ അവസാന ഭാഗത്തിന്റെ ചുവടുപിടിച്ചാണ് ചിന്നയ്യ ആന്ധ്രാപ്രദേശ് കേസിലെ വിധി വന്നത്. ഇന്ദിരാ സാഹ്നി കേസിലെ മേൽ പരാമർശം ചിന്നയ്യ കേസിൽ കോടതി തെറ്റായാണ് ഉദ്ധരിച്ചതെന്ന് പല നിയമ വിദഗ്ധരും നേരത്തേ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. സംവരണ ആനുകൂല്യത്തിൽ നിന്ന് ഉയർന്ന വിഭാഗങ്ങളെ ഒഴിവാക്കുന്നത് സംബന്ധിച്ച ചർച്ച എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് ബാധകമല്ല എന്ന നിരീക്ഷണത്തെ, സംവരണ തത്ത്വം ഫലപ്രദമായി നടപ്പാക്കാൻ എസ്‌സി, എസ്ടി വിഭാഗങ്ങൾക്കിടയിൽ ഉപവർഗീകരണം നടത്തുന്നതിനും ബാധകമല്ല എന്ന് കോടതി തെറ്റായി മനസ്സിലാക്കുകയായിരുന്നു എന്നാണ് നിയമ വിദഗ്ധർ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു കൂടിയാണ് സമാനമായ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ദവീന്ദർ സിംഗ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസ് ഇപ്പോൾ ഭരണഘടനയുടെ വിശാല ബെഞ്ചിന് വിട്ടിരിക്കുന്നത്.

ഒബിസിയെ പിന്നാക്കം, കൂടുതൽ പിന്നാക്കം എന്നിങ്ങനെ പുനർവിഭജിക്കാമോ എന്ന ചോദ്യത്തെ ഇന്ദിരാ സാഹ്നി കേസിൽ വിശദമായി തന്നെ പരിഗണിക്കുന്നുണ്ട്. അത്തരം പുനഃക്രമീകരണം കൂടുതൽ പിന്നാക്കക്കാരായവരെ സഹായിക്കും എന്നും അല്ലാത്തപക്ഷം അവരുടെ അവസരങ്ങൾ കൂടി ഒബിസിയിലെ മുന്നാക്കക്കാർ കൊണ്ടുപോകുന്ന സ്ഥിതി ഉണ്ടാകുമെന്നും കോടതി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഒരു വർഗത്തിനുള്ളിൽ അത്തരം ഉപവിഭജനങ്ങൾ നടത്തുന്നത് ഭരണഘടനക്ക് എതിരല്ലെന്നും സുപ്രീം കോടതി ഈ വിധിപ്രസ്താവത്തിൽ പറയുന്നുണ്ട്. ആ അർത്ഥത്തിൽ ഒബിസികൾക്കിടയിൽ മാത്രമല്ല, എസ്‌സി, എസ്ടി വിഭാഗങ്ങൾക്കിടയിലും ഉപവർഗീകരണം കൊണ്ടുവന്ന് സംവരണത്തിന്റെ ഗുണഫലം സന്തുലിതമായി വിതരണം ചെയ്യണമെന്ന ആവശ്യത്തിന് നിയമപരമായ പിൻബലം കൊടുക്കുകയാണ് ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതി ചെയ്തത്. സംവരണവുമായി ബന്ധപ്പെട്ട കേസുകളിൽ പിന്തുടരേണ്ട പൊതുതത്ത്വമായി പൊതുവെ പരിഗണിച്ചു പോരുന്ന മാർഗനിർദേശങ്ങളായാണ് ഇന്ദിരാ സാഹ്നി കേസിലെ പരാമർശങ്ങളെ കണക്കാക്കുന്നത്. 2018ൽ മഹാരാഷ്ട്ര സർക്കാർ കൊണ്ടുവന്ന സോഷ്യലി ആൻഡ് എജ്യുക്കേഷനലി ബാക്ക്വാഡ് ക്ലാസ്സസ് ആക്ട് റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഇന്ദിരാ സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന വിവിധ സംസ്ഥാന സർക്കാറുകളുടെ ആവശ്യം സുപ്രീം കോടതി തള്ളിയത് ആഴ്ചകൾക്ക് മുമ്പാണ്. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ കേസിൽ ചിന്നയ്യആന്ധ്രാപ്രദേശ് കേസിലെ വിധി പ്രയോഗിക്കുന്നത് ശരിയായ കീഴ്‌വഴക്കമാണോ എന്നത് നിയമ വിദഗ്ധർക്കിടയിൽ പുതിയ ആലോചനകൾക്കും ഒരുപക്ഷേ പുതിയ നിയമ യുദ്ധങ്ങൾക്കും വഴിയൊരുക്കും.

ഇത്തരം വിഷയങ്ങൾ കൂടുതൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഇതു പോലുള്ള കോടതി വിധികൾ വരുന്ന പശ്ചാത്തലം മുതലെടുത്ത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും അതുവഴി നിക്ഷിപ്ത താൽപര്യങ്ങൾ നേടിയെടുക്കാനും ശ്രമിക്കുന്നവരുണ്ട്. അത് നാം തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണം. മതങ്ങളെ പരസ്പരം സഹകരിപ്പിക്കുന്നത് അതിന്റെ അനുയായികൾ പുലർത്തുന്ന ആത്മീയ പരിവേഷമാണ്. ഇവിടെ അതിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.
ഇപ്പോഴത്തെ സംഭവ വികാസങ്ങളെല്ലാം താത്കാലികവും ഭൗതികമായ കാര്യങ്ങളിൽ നിന്ന് ഉടലെടുത്തതുമാണ്. ഹൈക്കോടതി വിധിയിലല്ല അതിന്റെ ആരംഭം. അത് ഒടുവിലത്തേതാണ്. ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങൾ തുടങ്ങിയിട്ട് കുറച്ചു നാളായി. വാങ്ക് വിളി കേൾക്കുന്നതിൽ അസഹിഷ്ണുത, ഹലാൽ ഭക്ഷണ വിവാദം, ലവ് ജിഹാദ് എന്ന പേരിൽ മെനഞ്ഞെടുക്കുന്ന കഥകൾ, പൗരത്വ ബില്ലിലെ നിലപാടുകൾ ഇതെല്ലാം അതിന്റെ ഭാഗമായി ഉണ്ടായതാണ്. ഇവ ഏറെയും തെറ്റിദ്ധാരണയിൽ നിന്നോ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതിനാലോ ഉത്ഭവിക്കുന്നതാണ്. അതേസമയം, ലവ് ജിഹാദ് വിഷയം വ്യാപകമായി ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇതിൽ മിക്കവയും സഭകൾ പ്രചരിപ്പിച്ചവയോ സഭകളുടെ അറിവോടെ പ്രചരിച്ചവയോ അല്ലായെന്നാണ് സഭാ നേതൃത്വത്തെ സന്ദർശിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്. ഏറെയും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നവയാണ്. സോഷ്യൽ മീഡിയാ ഇടം ആർക്കും എങ്ങനെയും കൈകാര്യം ചെയ്യാവുന്ന ഒന്നാണല്ലോ.

എന്നാൽ ഹാഗിയ സോഫിയ വിഷയത്തിൽ മുസ്‌ലിം ലീഗ് നേതൃത്വം ചന്ദ്രികയിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനം ക്രിസ്ത്യൻ സഭകളെ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അതിലുള്ള വേദന അവർ പ്രകടിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികൾ നിക്ഷിപ്ത ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങളെ അങ്ങനെയേ കാണാവൂ എന്നും അതിന് മതത്തെ ഉത്തരവാദിയാക്കരുതെന്നുമാണ് നമ്മുടെ അഭിപ്രായം. കേരള കോൺഗ്രസ് പറയുന്ന കാര്യങ്ങളിലെ പിഴവിന് ക്രിസ്ത്യൻ സമുദായത്തോട് ശത്രുത പുലർത്തുന്നത് ശരിയല്ലല്ലോ. ഇപ്പോൾ കേസിനു പോയത് സഭയല്ല. സമുദായ നേതാക്കളുമല്ല. ഒരു വ്യക്തിയാണ്. എങ്കിലും ആ കാര്യത്തിൽ സഭക്ക് അഭിപ്രായവും നിലപാടുമുണ്ട്. മുസ്‌ലിം സമുദായത്തിനായി നടപ്പാക്കുന്ന ആനുകൂല്യങ്ങളൊന്നും വേണ്ടെന്നും ന്യൂനപക്ഷങ്ങൾക്ക് എന്ന പേരിലുള്ള പദ്ധതികളിലെല്ലാം അർഹമായ വിഹിതം ലഭിക്കണമെന്നുമാണത്. അക്കാര്യത്തിൽ സഭയോട് യോജിക്കുകയാണ് വേണ്ടത്. ഇവിടെ മുസ്‌ലിംകൾക്കായുള്ള പദ്ധതിക്ക് ന്യൂനപക്ഷമെന്ന് പേര് നൽകിയിടത്താണ് തെറ്റിയത്.

കോടതി എപ്പോഴും കാര്യങ്ങൾ വിലയിരുത്തുന്നത് നിയമത്തിന്റെയും രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണെന്ന് നമുക്കറിയാം. ഈ കേസിൽ വസ്തുതകൾ വ്യക്തമായി കോടതിയെ ധരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മുസ്‌ലിംകളുടെ ഭാഗത്തു നിന്ന് യഥാസമയം അതിനുള്ള ജാഗ്രത ഉണ്ടായില്ല. ഭാവിയിൽ ഇത്തരം കാര്യങ്ങളെ എങ്ങനെ സമീപിക്കണമെന്നും മുസ്‌ലിം സമുദായത്തിന്റെ അജണ്ടകൾ എങ്ങനെ അവതരിപ്പിക്കണമെന്നുമുള്ള സൂക്ഷ്മത പാലിക്കാനുള്ള ഊർജമാണ് യഥാർത്ഥത്തിൽ കോടതി വിധി നൽകുന്ന പാഠം.
മറ്റൊന്ന് കോടതികളിൽ മതങ്ങളെ സംബന്ധിച്ച കേസുകളുണ്ടാകുമ്പോൾ നിയമജ്ഞർക്ക് പരിശോധിക്കാൻ പാകത്തിൽ ആധികാരിക ഗ്രന്ഥങ്ങൾ നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു എന്നതാണ്. മതവിഷയങ്ങളിൽ വിധി പറയുംമുമ്പ് കോടതിക്ക് വിഷയം വകതിരിച്ച് മനസ്സിലാക്കിക്കൊടുക്കാൻ ആശ്രയിക്കാവുന്ന ഒരു പണ്ഡിത സമിതി പ്രവർത്തിക്കുന്നതും നല്ലതാണ്. അതുപോലെ ഇത്തരം കേസുകളിലെല്ലാം സർക്കാറാണല്ലോ ഒരു കക്ഷി. അങ്ങനെ വരുമ്പോൾ സർക്കാറിന്റെ ഭാഗം ശരിയായി കൈകാര്യം ചെയ്യാനായി ഹൈക്കോടതിയിലെ സീനിയർ സർക്കാർ അഭിഭാഷകരിൽ എല്ലാ മതത്തിലും പെട്ടവർക്ക് പ്രാതിനിധ്യം ഉറപ്പാക്കുകയും വേണം. യഥാർത്ഥത്തിൽ 80:20 എന്ന അനുപാതം സച്ചാർ കമ്മിറ്റി ശിപാർശയിലില്ല. ഈ സ്‌കീം നടപ്പാക്കുന്ന മറ്റൊരു സംസ്ഥാനത്തും 80:20 ഇല്ല. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം കേന്ദ്ര സർക്കാർ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവശത മാറ്റാൻ എല്ലാ സംസ്ഥാനങ്ങൾക്കും അനുവദിച്ചുനൽകുന്ന തുകയിൽ ഒരു വിഹിതം കേരളത്തിലേക്കും വരുന്നതാണ്. അത് അനുവദിക്കപ്പെട്ടതു പോലെത്തന്നെ വിനിയോഗിക്കണം. സച്ചാർ കമ്മിറ്റി ശിപാർശകളിൽ വെള്ളം ചേർത്തതാണ് മുൻ സർക്കാറുകൾ ചെയ്ത തെറ്റ്. അതേസമയം, സർക്കാർ പദ്ധതികളിലെ ധനവിനിയോഗവും ഉദ്യോഗ നിയമനവുമെല്ലാം ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണം എന്ന ഈ വിധിയുടെ വിശാല താൽപര്യം നാം കാണാതിരുന്നുകൂടാ.

പിന്നാക്ക സമുദായങ്ങളുടെ സവിശേഷമായ അവകാശങ്ങളെയും അവസരങ്ങളെയും ഇല്ലാതാക്കാൻ രണ്ടു തരത്തിലുള്ള ഘടനാപരമായ കൗശലങ്ങളാണ് ഇന്ത്യയിൽ പൊതുവെ പിന്തുടരുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളിൽ (സംവരണം പോലുള്ളവയിൽ പ്രത്യേകിച്ചും) വെള്ളം ചേർക്കലാണ് ഒന്നാമത്തെ കൗശലം. അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങളും അവസരങ്ങളും നിഷേധിക്കുക, നടപടിക്രമങ്ങൾ ദുരൂഹവും ദുർഗ്രഹവുമാക്കുകവഴി ഗുണഭോക്താക്കളുടെ മനംമടുപ്പിക്കുക, ജനറൽ കാറ്റഗറിയിൽ അവസരങ്ങൾ കിട്ടേണ്ടവരെ സംവരണ വിഭാഗത്തിലേക്ക് മാറ്റിവെക്കുക, സംവരണ ഒഴിവുകൾ നികത്താതിരിക്കുക തുടങ്ങി നാനാവിധം സൂത്രപ്പണികളാണ് ഇതിനു വേണ്ടി ചെയ്തുപോരാറുള്ളത്. ഇതിനു സമാന്തരമായി പിന്നാക്ക വിഭാഗങ്ങൾക്ക് മാത്രം അവകാശപ്പെട്ട സംവരണം ഉൾപ്പടെയുള്ള അവകാശങ്ങളിൽ പുറത്തുള്ളവരെ കൂടി പങ്കാളികളാക്കലാണ് രണ്ടാമത്തെ കൗശലം. ഇതു രണ്ടും സാധിച്ചെടുക്കാൻ ആവശ്യമായ, പല തരത്തിലും തലത്തിലുമുള്ള മൂലധനങ്ങൾ സ്വമേധയാ തന്നെ ഉള്ളവരാണ് ഇന്ത്യയിലെ സംവരണ വിരുദ്ധ ലോബി. പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങളെ ദുർബലപ്പെടുത്താൻ ഈ വിഭാഗങ്ങൾ മേൽക്കോയ്മയുടെ ഭാഷയും നടപടികളുമാണ് സ്വീകരിച്ചതെങ്കിൽ സംവരണത്തിന്റെ പരിധിക്കുള്ളിൽ കയറിപ്പറ്റാൻ അധ:സ്ഥിതാവസ്ഥയുടെ ഭാഷയാണ് ഉപയോഗപ്പെടുത്തിയത്. അങ്ങനെ ഒരേസമയം മേൽക്കോയ്മയുടെയും അധ:സ്ഥിതാവസ്ഥയുടെയും ഭാഷ ഉപയോഗിക്കാൻ ഇക്കൂട്ടർക്ക് കഴിയുന്നു.

ഇന്ത്യയിലെ മുസ്‌ലിം പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ചു പരിഹാരങ്ങൾ, നിർദേശങ്ങൾ സമർപ്പിക്കാൻ ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്ത് നിയമിച്ച ജസ്റ്റിസ് രജീന്ദർ സച്ചാർ ചെയർമാനായ പ്രൈം മിനിസ്റ്റേഴ്‌സ് ഹൈലെവൽ കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ സംഭവിച്ചതും മറ്റൊന്നല്ല. ജസ്റ്റിസ് സച്ചാർ മുന്നോച്ചുവെച്ച പരിഹാര നിർദേശങ്ങളിൽ ചിലതൊക്കെ ചിലയിടങ്ങളിൽ നടപ്പിലാക്കിയെങ്കിലും അതൊന്നും തന്നെ പ്രൈം മിനിസ്റ്റേഴ്‌സ് ഹൈലെവൽ കമ്മിറ്റിയുടെ ടേംസ് ഓഫ് റഫറൻസിന്റെ അന്തസത്തയെ ഉൾക്കൊണ്ടുകൊണ്ടായിരുന്നില്ല. സച്ചാർ കമ്മീഷൻ നിർദേശത്തെ തുടർന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് ആദ്യമായി രൂപം കൊടുത്ത, ഗവേഷക വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പിന്റെ കാര്യത്തിൽ തുടക്കത്തിലുണ്ടായ അനിശ്ചിതാവസ്ഥയും ഫെല്ലോഷിപ്പ് പങ്കിടുന്ന കാര്യത്തിൽ പിന്നീട് വരുത്തിയ മാറ്റങ്ങളും ഈ സന്ദിഗ്ധതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതികൾ എങ്ങിനെ പ്രാഥമികമായ ലക്ഷ്യങ്ങളിൽ നിന്നും ഊന്നലുകളിൽ നിന്നും വഴുതിമാറിപ്പോകുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ. അഫർമേറ്റിവ് ആക്ഷൻസുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങൾക്ക് പ്രായോഗിക തലത്തിലെത്തുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ദളിത്/ആദിവാസി അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി പഠനങ്ങളും നിരീക്ഷണങ്ങളും വന്നിട്ടുണ്ട്. അതിനേക്കാൾ ശോചനീയമായ അവസ്ഥയാണ് മുസ്‌ലിംകളെ ലക്ഷ്യംവെച്ചുള്ള പോളിസികൾക്ക് ആക്ഷൻ തലത്തിൽ എത്തുമ്പോൾ സംഭവിക്കുന്നതെന്ന ഖേദകരമായ വസ്തുതയിലേക്കാണ് ഈ വിവാദങ്ങൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
‘ഞങ്ങളുടെ കണ്ടെത്തലുകളും ശിപാർശകളും കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ സമുദായമായ മുസ്‌ലിംകൾക്ക് അനുകൂലമായ മാറ്റം ഉണ്ടാക്കും’ എന്ന പ്രതീക്ഷയോടെ സമർപ്പിക്കപ്പെട്ട റിപ്പോർട്ടാണ് പാലോളി കമ്മിറ്റിയുടേത്. ആ റിപ്പോർട്ടിന്റെ ഗുണഭോക്താക്കളിലേക്ക് 2011 ജനുവരിയിൽ ഇറങ്ങിയ ഉത്തരവിലൂടെയാണ് ആദ്യമായി മുസ്‌ലിമേതര വിഭാഗങ്ങളെ ഗുണഭോക്താക്കളായി കൂട്ടിച്ചേർക്കുന്നത്. അതോടെ മുസ്‌ലിംകൾക്കു വേണ്ടി മാത്രം ആരംഭിച്ച മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലെ പ്രവേശനത്തിന് മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് 10 മുതൽ 20 ശതമാനം വരെ സീറ്റുകൾ നൽകി പങ്കുകാരാക്കി. കോച്ചിങ്ങ് സെന്റർ ഫോർ മുസ്‌ലിം യൂത്ത് പിന്നീട് കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി ആയി മാറി. 2011 ഫെബ്രുവരിയിലെ തന്നെ മറ്റൊരു ഉത്തരവിലൂടെ ബിരുദ/ബിരുദാനന്തര, പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന മുസ്‌ലിം വിദ്യാർത്ഥിനികൾക്ക് നൽകിവരുന്ന സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപ്പന്റ് എന്നിവ ലത്തീൻപരിവർത്തിത ക്രിസ്ത്യാനി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കും ബാധകമാക്കി. 2015ൽ മൂന്നു കോഴ്‌സുകളുടെ (സിഎ, ഐസിഡബ്യൂഎ, സിഎസ്) പഠനത്തിനു വേണ്ടി രൂപീകരിച്ച ഒരു സ്‌കോളർഷിപ്പ് പദ്ധതി ന്യൂനപക്ഷ ക്ഷേമ വകുപ്പ് അവതരിപ്പിച്ചു. കൂടുതൽ ആളുകൾ തിരഞ്ഞെടുക്കാത്ത കോഴ്‌സുകളാണ് ഇവയെന്ന് ആ ഓർഡറിൽ തന്നെ പറയുന്നുണ്ട്. മുസ്‌ലിംകൾക്കും മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്കുമിടയിൽ 80:20 എന്ന തോതിൽ സ്‌കോളർഷിപ്പ് വിതരണം ചെയ്യണമെന്ന അനുപാതം കൊണ്ടുവരുന്നത് ഈ ഓർഡറിലാണ്.

പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളാണ് ഈ മൂന്ന് ഓർഡറുകളിലൂടെ സംഭവിച്ചത്. ഒന്ന്, പിന്നാക്ക ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളിൽ നിന്നും പാലോളി കമ്മിറ്റി നിർദേശിച്ച പദ്ധതികളുടെ ഗുണഭോക്താക്കളായി ആദ്യം ലത്തീൻപരിവർത്തിത ക്രിസ്ത്യാനികളെയും പിന്നീട് ന്യൂനപക്ഷ വിഭാഗങ്ങളിലെ മറ്റു സമുദായക്കാരെയും കൂട്ടിച്ചേർത്തു. രണ്ടാമതായി, 100 ശതമാനവും മുസ്‌ലിംകൾക്കു വേണ്ടി മാത്രം ആസൂത്രണം ചെയ്ത പദ്ധതികളിൽ 80:20 എന്ന ദുരൂഹമായ അനുപാതം കൊണ്ടുവന്നു. മൂന്നാമതായി, പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ തുടങ്ങിയ ഈ കൂട്ടിച്ചേർക്കൽ പിന്നീട് മറ്റെല്ലാ പദ്ധതികളിലേക്കും വ്യാപിപ്പിച്ചു. ഈ കൂട്ടിചേർക്കലുകളെയെല്ലാം തന്നെ സ്വാഭാവികവത്കരിക്കുന്ന നീക്കങ്ങളാണ് പിന്നീട് നാം കാണുന്നത്. അതിന്റെ തുടർച്ചയാണ് മുസ്‌ലിംകൾക്ക് വേണ്ടി തുടങ്ങിയ പദ്ധതികൾ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായി നൽകണമെന്ന ആവശ്യം. പാലോളി കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ടുവന്ന ഉത്തരവുകളുടെ സഞ്ചാരപഥം പരിശോധിച്ചാൽ ഈ ദുരൂഹത കൂടുതൽ വ്യക്തമാകും.

മുസ്‌ലിംകൾക്ക് മാത്രമായി തുടങ്ങിയ ഒരു പദ്ധതിയിലേക്ക് പിന്നീട് ലത്തീൻ പരിവർത്തിത ക്രിസ്ത്യാനി വിഭാഗങ്ങളെ കൂട്ടിച്ചേർക്കുകയും (2011) ആ കൂട്ടിച്ചേർക്കലിന് പിന്നീട് ഒരനുപാതവും (2015) തീരുമാനിക്കുകയായിരുന്നു എന്നതാണ് രസകരമായ കാര്യം. ഇതിൽ രണ്ടാമത്തേത് ആദ്യത്തേതിന് എതിരാണ്. അതിനാൽ 80:20 എന്ന അനുപാതം റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇപ്പോഴത്തെ വിധിക്ക് കാരണമായ പൊതുതാൽപര്യ ഹരജി ഹൈക്കോടതിയിൽ ഫയൽ ചെയ്തത്. മുസ്‌ലിംകൾക്കു വേണ്ടി മാത്രമായി തുടങ്ങിയ പദ്ധതിയിലേക്ക് മറ്റുള്ളവരെ കൂട്ടിച്ചേർത്ത തീരുമാനം ഒരു ഭാഗത്ത് മുസ്‌ലിംകളുടെ വിശാല മനസ്‌കതയായും മറുഭാഗത്ത് മതേതരത്വത്തിന്റെ സ്വാഭാവികമായ ബാധ്യതയായുമാണ് അവതരിപ്പിക്കപ്പെട്ടത്.

സംവരണ വിഭാഗങ്ങൾക്കിടയിലെ ഉപവർഗീകരണം ഇന്ത്യൻ സാമൂഹിക രാഷ്ട്രീയത്തിലെ സജീവവും സചേതനവുമായ വിഷയങ്ങളിൽ ഒന്നാണ്. മണ്ഡൽ കമ്മീഷൻ നടപ്പാക്കിയ കാലം മുതലേ ഇതേ കുറിച്ചുള്ള ആലോചനകൾ തുടങ്ങിയിട്ടുമുണ്ട്. ഒബിസിയെ ഉപവർഗീകരണം നടത്തിയേ മണ്ഡൽ കമ്മീഷൻ നടപ്പാക്കാവൂ എന്ന ആവശ്യം തന്നെ തുടക്കത്തിലുണ്ടായിരുന്നു. ഇന്നിപ്പോൾ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കി ഏതാണ്ട് മൂന്ന് ദശാബ്ദം പൂർത്തിയാകാനിരിക്കുന്നു. മറ്റു പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ അവകാശങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്തതിൽ വലിയ അസമത്വം ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട് എന്നതാണ് നമ്മുടെ അനുഭവം. പട്ടിക ജാതി/വർഗങ്ങളുടെ സംവരണാനുഭവങ്ങളും വ്യത്യസ്തമല്ലെന്ന് നാം കണ്ടു. ഇന്ത്യയിലെ ജാതി വ്യവസ്ഥ തന്നെ അങ്ങേയറ്റം ശ്രേണീബദ്ധമായ ഒരു സാമൂഹികാവസ്ഥയാണെന്നിരിക്കെ ഒരു വർഗത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ ഏകതാനമായി കാണുന്നത് നീതിയുക്തമാകില്ല എന്ന കാഴ്ചപ്പാടാണ് ഈ മേഖലയിലെ വിദഗ്ധർ പ്രകടിപ്പിക്കുന്നത്.

കേരളത്തിന്റേതു പോലുള്ള സാമൂഹിക സാഹചര്യത്തിൽ, ജാതിയെയോ സമുദായത്തെയോ മാത്രം മുൻനിർത്തിയോ, സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം പരിഗണിച്ചുകൊണ്ടോ ഉള്ള സമീപനം പ്രായോഗികമോ നീതിപൂർണമോ ആകില്ലെന്ന് ജസ്റ്റിസ് കുമാരൻ പിള്ള കമ്മീഷൻ തന്നെ നിരീക്ഷിക്കുന്നുണ്ട്. പകരം രണ്ടും കൂടിച്ചേർന്ന ഒരു മാനദണ്ഡമാണ് കമ്മീഷൻ നിർദേശിച്ചത്. അതല്ലെങ്കിൽ പക്ഷപാതപൂർണമായ മത്സരത്തിൽ പങ്കെടുക്കാൻ പിന്നാക്ക വിഭാഗങ്ങൾ നിർബന്ധിക്കപ്പെടും. പകരം ന്യൂനപക്ഷങ്ങൾക്കിടയിൽ പിന്നാക്കം നിൽക്കുന്ന സമുദായങ്ങളെയും അല്ലാത്തവരെയും വെവ്വേറെ വിഭാഗങ്ങളാക്കി വേർതിരിച്ചു കൊണ്ടുള്ള പരിഹാര ക്രിയകളും ക്ഷേമപദ്ധതികളും ജനസംഖ്യാനുപാതികമായി നടപ്പാക്കണം. ഇത്തരം തരംതിരിവുകൾ വേർതിരിവല്ല, മറിച്ച് സാമൂഹിക നീതിയുടെ വിതരണം എളുപ്പമാക്കുന്ന ഇടപെടലുകളാണ്. ഒന്നാം യുപിഎ സർക്കാർ നിയമിച്ച പ്രൈമിനിസ്റ്റേഴ്‌സ് ഹൈലെവൽ കമ്മിറ്റിയുടെയും വിഎസ് അച്യുതാനന്ദൻ സർക്കാർ നിയമിച്ച പാലോളി കമ്മിറ്റിയുടെയും താൽപര്യം തന്നെ അതായിരുന്നു. അത്തരം താൽപര്യങ്ങളെ ഉയർത്തിപ്പിടിക്കാൻ കേവലം എക്‌സിക്യൂട്ടീവ് ഓർഡറുകൾ മാത്രം പോരെന്നാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധിയിൽ പറയുന്നത്. സന്തുലിതമായ തുല്യതയിൽ ഊന്നിനിന്നുകൊണ്ടും സാമൂഹിക നീതി ഉയർത്തിപ്പിടിച്ചുകൊണ്ടുമുള്ള സമഗ്രമായ നിയമ നിർമാണങ്ങൾക്ക് നിയമ നിർമാണ സഭകൾ തയ്യാറാവുക എന്നതാണ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഏക പോംവഴി. മറ്റു പല മേഖലകളിലും രാജ്യത്തിനു മാതൃക കാട്ടിയ കേരള നിയമസഭ, പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമവും പ്രാതിനിധ്യവും ഉറപ്പുവരുത്തുന്ന പുതിയ മാതൃകകൾ ഉണ്ടാക്കാനും മുന്നോട്ടു വരണം.

ന്യൂനപക്ഷ പിന്നാക്ക സാമൂഹിക വിഭാഗങ്ങളുടെ സവിശേഷമായ പ്രശ്‌നങ്ങളെ എങ്ങനെ ഉന്നയിക്കണം എന്നതിനെക്കുറിച്ച് ചില പുനരാലോചനകൾ നടത്താൻ ഈ വിധി കേരളത്തിലെ മുസ്‌ലിം സമൂഹത്തെയും പ്രേരിപ്പിക്കേണ്ടതുണ്ട്. അങ്ങനെയൊരു രാഷ്ട്രീയ ഭാഷ രൂപപ്പെടുത്താനുള്ള വിഭവങ്ങൾ ആർജിച്ചെടുക്കാനും ഫലപ്രദമായി ഉപയോഗിക്കാനും ഈ സമുദായം ഇനിയും പഠിക്കേണ്ടതുണ്ട്. ഒരു ബഹുസ്വര സമൂഹത്തിൽ സാംസ്‌കാരികാവകാശ വാദങ്ങൾക്കാണോ പൗരാവകാശ വാദങ്ങൾക്കാണോ പ്രാമുഖ്യം നൽകേണ്ടത് എന്നതിനെക്കുറിച്ചുള്ള മുൻഗണനകൾ രൂപപ്പെടുത്തിയെങ്കിൽ മാത്രമേ, അത്തരം വിശാലമായ താൽപര്യങ്ങൾ ഈ സമുദായത്തിന് ഉയർത്തിപ്പിടിക്കാൻ കഴിയൂ.

ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ