ജീവിത വ്യവഹാരങ്ങൾക്കിടയിൽ മനുഷ്യന് കൈമോശം വരാവുന്ന ആത്മനൈർമല്യത്തിന്റെയും വിശുദ്ധിയുടെയും വീണ്ടെടുപ്പാണ് ഹജ്ജിലൂടെ സാധ്യമാവുന്നത്. നിർമലനായാണ് ഓരോ മനുഷ്യനും ജനിക്കുന്നത്. പാപമുക്തനായി, നിഷ്‌കളങ്കനായി, വിദ്വേഷമോ പകയോയില്ലാതെ തീർത്തും ശുദ്ധമായ പ്രകൃതിയിലാണ് ഓരോ കുഞ്ഞും പിറവിയെടുക്കുന്നതെന്ന് തിരുനബി(സ്വ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ ശുദ്ധപ്രകൃതി കാത്തുസൂക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണ്. പക്ഷേ പലപ്പോഴും അതുണ്ടാകുന്നില്ല. മനുഷ്യൻ ദേഹേച്ഛകൾക്കും പൈശാചിക പ്രേരണകൾക്കും വശംവദനായി അരുതായ്മകളിലകപ്പെടുന്നു. പാപക്കറകളാൽ മനസ്സകം മലിനമാക്കുന്നു. സ്രഷ്ടാവായ അല്ലാഹുവിന്റെ ആജ്ഞാനുവർത്തിയാകുന്നതിന് പകരം പിശാചിന്റെ പാദസേവകനാകുന്നു. അനുഗ്രഹങ്ങളുടെ ഭവനമായ സ്വർഗത്തിലേക്ക് ഓടിയടുക്കേണ്ട മനുഷ്യൻ റബ്ബിന്റെ കോപാഗ്‌നി ആളിക്കത്തുന്ന നരകക്കുണ്ടിലേക്ക് കുതിച്ചോടുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ നിന്ന് മനുഷ്യനെ അവന്റെ മൗലിക പ്രകൃതിയിലേക്ക് തിരിച്ചു കൊണ്ടുപോകുകയാണ് ഹജ്ജ്. നബി(സ്വ) പറഞ്ഞു: അശ്ലീല വർത്തമാനങ്ങളിലും അരുതാത്ത കാര്യങ്ങളിലും ഏർപ്പെടാത്തവരായി ആരെങ്കിലും ഹജ്ജ് നിർവഹിച്ചാൽ മാതാവ് പ്രസവിച്ച ദിവസത്തെ പോലെ നിർമലനായിട്ടായിരിക്കും അവനീ വിശുദ്ധ ഭവനത്തിൽ നിന്ന് തിരിച്ചു പോകുന്നത് (ബുഖാരി). ‘നിങ്ങൾ ഹജ്ജും ഉംറയും നിർവഹിക്കുക. തീർച്ച, അവ ദാരിദ്ര്യം ഇല്ലാതാക്കും. ഉല ഇരുമ്പിലെ മാലിന്യങ്ങൾ നീക്കുന്നതുപോലെ പാപങ്ങളിൽ നിന്ന് മനുഷ്യനെ അത് ശുദ്ധിയാക്കും’ (അഹ്‌മദ്).
നവജാത ശിശു പാപമുക്തനാണ്. അല്ലാഹുവിന്റെ ആജ്ഞകളൊന്നും തന്നെ അത് ഉല്ലംഘിച്ചിട്ടില്ല. അസൂയ, പക, വിദ്വേഷം, വൈരാഗ്യം, ശത്രുത, അഹങ്കാരം, വെറുപ്പ് തുടങ്ങിയ ദുർഗുണങ്ങളൊന്നും തന്നെ അതിനില്ല. നവജാത ശിശുവിന്റെ ഈ നൈർമല്യത്തിലേക്കും പരിശുദ്ധിയിലേക്കും നഷ്ടമായ ജന്മപ്രകൃതത്തിലേക്കും ഹജ്ജ് അവനെ തിരിച്ചെത്തിക്കുന്നു. അനുഗൃഹീത സ്വർഗത്തിലേക്ക് അത് വിശ്വാസിയെ വഴിനടത്തുന്നു. ‘നിബന്ധനകൾ പാലിച്ചുകൊണ്ട് നിർവഹിക്കുന്ന ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ലെന്ന് തിരുനബി(സ്വ) അരുളിയിട്ടുണ്ട്.
ജീവിതത്തിന്റെ അലക്ഷ്യമായ പ്രവാഹത്തിൽ നിന്ന് ലക്ഷ്യത്തിലേക്കുള്ള തീർത്ഥയാത്രയാണ് ഹജ്ജ്. നശ്വരതയിൽ നിന്ന് അനശ്വരതയിലേക്കും, പിശാചിന്റെ ചതിക്കുഴിയിൽ നിന്ന് അല്ലാഹുവിന്റെ ഇഷ്ടത്തിലേക്കുമുള്ള പ്രയാണം. ജീവിത വിശുദ്ധിയും ആത്മനൈർമല്യവും തിരിച്ചുപിടിക്കാനുള്ള പുറപ്പാട്. നാളിതുവരെ അനുവർത്തിച്ചുപോന്ന ദുശ്ശീലങ്ങളും തെറ്റായ രീതികളും ചീത്ത സ്വഭാവങ്ങളുമുപേക്ഷിച്ച് ഏറ്റവും ഉത്തമവും ഉദാത്തവുമായ സ്വഭാവ ഗുണങ്ങളും ശീലങ്ങളും സ്വാംശീകരിക്കുമ്പോഴാണ് മനുഷ്യന് അതിന് സാധിക്കുക. ഹജ്ജ് നൽകുന്ന ആത്മീയ പരിശുദ്ധിയെക്കുറിച്ചും അതെങ്ങനെ നേടിയെടുക്കാമെന്നതിനെക്കുറിച്ചും ഇമാം ഗസാലി(റ)യെ പോലുള്ള ജ്ഞാനികൾ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

തീർത്ഥാടനത്തിന്റെ മനസ്സൊരുക്കങ്ങൾ

ഹജ്ജ് നിർവഹിക്കാനുള്ള തീരുമാനത്തോടെതന്നെ അതിനായുള്ള തയ്യാറെടുപ്പ് ആരംഭിക്കണം. അല്ലാഹുവിന്റെ ഭവനം സന്ദർശിക്കുക, അവന്റെ ആജ്ഞ അനുസരിക്കുക, പ്രീതി നേടുക എന്ന ലക്ഷ്യത്തോടെയായിരിക്കണം ഹജ്ജിന് തയ്യാറെടുക്കേണ്ടത്. ആഗ്രഹങ്ങൾക്കും ദേഹേച്ഛകൾക്കും അവധി കൊടുക്കുന്നതും ആ ഒരു ലക്ഷ്യത്തോടെയാവണം. വിശുദ്ധ ഭവനത്തിന്റെയും അതിന്റെ നാഥന്റെയും ഔന്നത്യമായിരിക്കണം പിന്നീടവന്റെ മനസ്സിൽ പ്രോജ്വലിച്ചു നിൽക്കേണ്ടത്. ഏറെ പ്രാധാന്യവും മഹത്ത്വവുമുള്ള കാര്യത്തിനായി പുറപ്പെടുന്നവനാണ് താനെന്ന ഉത്തമബോധ്യം വേണം. അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കിയായിരിക്കണം ഹജ്ജിന് തീരുമാനിക്കുന്നത്. പ്രകടനേച്ഛ, ഖ്യാതി നേടാനുള്ള ആഗ്രഹം തുടങ്ങിയവയൊന്നും തീർത്ഥാടകനുണ്ടാവാൻ പാടില്ല. നിഷ്‌കളങ്കമായ കർമങ്ങളും തീരുമാനങ്ങളും മാത്രമേ അല്ലാഹു സ്വീകരിക്കൂ എന്നുൾക്കൊള്ളണം. അല്ലാഹുവിന്റെ ഭവനവും അവൻ പവിത്രമാക്കിയ സ്ഥലവും മറ്റു ലക്ഷ്യങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്നതിലേറെ കുറ്റകരമായി എന്താണുള്ളത്? ഏറ്റവും മ്ലേച്ഛമായ പ്രവൃത്തികളിലൊന്നാണത്. അതിനാൽ ശരിയായ തീരുമാനത്തോടു കൂടിയായിരിക്കണം ഹജ്ജിന് പുറപ്പെടുന്നത്. കളങ്കമില്ലാതിരിക്കുമ്പോഴാണ് ഒരു തീരുമാനം ശരിയായ രീതിയിലുള്ളതാവുക. പ്രകടനേച്ഛയും പ്രസിദ്ധി മോഹവും ഭൗതികമായ മറ്റെല്ലാ ലക്ഷ്യങ്ങളും ഉപേക്ഷിക്കുമ്പോഴാണ് തീരുമാനം നിഷ്‌കളങ്കമാകുന്നത്.
ബാധ്യതകൾ നിറവേറ്റിയും കടപ്പാടുകൾ തീർത്തും ഹജ്ജിനു പുറപ്പെടണം. കഴിഞ്ഞകാല ജീവിതത്തിൽ വന്നുപോയ തെറ്റുകളിൽ അല്ലാഹുവിനോട് മാപ്പിരക്കുകയും നിർവ്യാജം അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യണം. വീട്ടിൽവെച്ചു നിർവഹിക്കേണ്ട കാര്യങ്ങളിൽ ഉപേക്ഷവരുത്തി അല്ലാഹുവിന്റെ ഭവനം ലക്ഷ്യംവെക്കുന്നതിലർത്ഥമില്ല. ഉപദ്രവിച്ചവരോടെല്ലാം മാപ്പുചോദിക്കണം. അന്യരുടെ അവകാശങ്ങൾ കവർന്നിട്ടുണ്ടെങ്കിൽ വകവെച്ചു കൊടുക്കണം. പാപഭാണ്ഡവും ചുമന്ന് ഇലാഹീ ഭവനത്തിലേക്ക് പോകുന്നതിൽ ലജ്ജ വേണം. തീർത്ഥാടനം സ്വീകരിക്കപ്പെടണമെന്ന ആഗ്രഹം കൊണ്ട് മാത്രമായില്ല, നാഥന്റെ ആജ്ഞകൾക്കൊത്ത് വർത്തിക്കുകയും വേണം. അല്ലാത്തപക്ഷം അവൻ സ്വീകരിക്കാതിരിക്കാൻ കാരണമായേക്കാം. ഭൗതിക കാര്യങ്ങളുമായുള്ള ഹൃദയബന്ധം അറുത്തുമാറ്റി ശരീരംകൊണ്ട് കഅ്ബത്തിലേക്കും മനസ്സുകൊണ്ട് റബ്ബിലേക്കും തിരിയണം.
പാരത്രിക ലോകത്തേക്കുള്ള യാത്രയെ ഓർമിപ്പിക്കും വിധം ബാധ്യതകളെല്ലാം കൊടുത്തുതീർത്തായിരിക്കണം പുറപ്പാട്. അനുവദനീയ മാർഗത്തിലൂടെ ലഭിച്ചവ മാത്രമേ കൂടെ കരുതാവൂ. ഇതിലേറെ ദീർഘവും ദുർഘടം പിടിച്ചതുമാണല്ലോ പരലോക യാത്ര. തഖ്‌വയാണ് അതിനുള്ള പാഥേയം. മറ്റുള്ളതെല്ലാം മരണത്തോടെ നഷ്ടമാകും. യാത്രയുടെ തുടക്കത്തിൽ തന്നെ കേടാവുന്ന ഭക്ഷണ പദാർത്ഥങ്ങൾ പോലെ അവയൊന്നും ആവശ്യത്തിനുപകരിക്കില്ല. അവസാനം നിസ്സഹായനായി നോക്കിനിൽക്കേണ്ടി വരും. അതിനാൽ പാരത്രിക ലോകത്തേക്കുള്ള കർമങ്ങൾ പ്രകടനേച്ഛയുടെ അഴുക്കും വീഴ്ചകളുടെ കറയും കൊണ്ട് നിഷ്ഫലമാകാതിരിക്കാൻ ശ്രദ്ധിക്കണം.

വിളികേട്ട യാത്രകൾ

യാത്രാവാഹനമെത്തിയാൽ അത് നിനക്ക് തരപ്പെടുത്തിത്തരുകയും പ്രയാസങ്ങൾ ദൂരീകരിക്കുകയും ചെയ്ത അല്ലാഹുവിന് നന്ദിചെയ്യണം. വാഹനം കാണുമ്പോൾ പാരത്രിക ലോകത്തേക്കുള്ള വാഹനം നിന്റെ സ്മൃതിപഥത്തിലുണ്ടാവണം. അന്ത്യയാത്രയോട് പല വിധത്തിൽ സാമ്യമുള്ളതാണ് ഹജ്ജ് യാത്ര. രണ്ട് യാത്രകളിൽ ഏതാണ് അടുത്ത് കിടക്കുന്നതെന്ന് ആർക്കറിയാം! ഒരുപക്ഷേ ഹജ്ജ് യാത്ര തുടങ്ങുന്നതിന് മുമ്പേ പരലോക യാത്ര നടത്തേണ്ടി വന്നേക്കാമല്ലോ. പാരത്രിക യാത്ര ഉറപ്പുള്ള കാര്യമാണ്. എന്നാൽ ഹജ്ജ് യാത്ര തരപ്പെടുമോ എന്നത് സംശയകരവും. സംശയകരമായ ഒരു യാത്രക്ക് വേണ്ടി തയ്യാറെടുക്കുകയും ഉറപ്പുള്ള യാത്രക്കാവശ്യമായ കാര്യങ്ങളിൽ കാലവിളമ്പം കാണിക്കുകയും ചെയ്യാൻ വിവേകശാലികൾക്കു കഴിയില്ല.
ഇഹ്റാമിനായുള്ള വസ്ത്രം വാങ്ങിക്കുമ്പോഴുമുണ്ട് ഏറെ കാര്യങ്ങൾ ആലോചിക്കാൻ. ഇഹ്‌റാം വസ്ത്രം കാണുമ്പോൾ കഫൻ പുടവയും അതിൽ പൊതിയുന്നതും ഓർമയാവണം. ഇഹ്റാമിന്റെ വസ്ത്രം ധരിച്ചു വിശുദ്ധ ഭവനത്തിലേക്കുള്ള യാത്രയാണോ കഫനണിഞ്ഞ് ഖബറിലേക്കുള്ള യാത്രയാണോ ഉടനടി യാഥാർത്ഥ്യമാവുകയെന്നത് സുനിശ്ചിതമല്ലല്ലോ.
സാധാരണ വസ്ത്രങ്ങളെല്ലാം മാറ്റി പ്രത്യേക വേഷം ധരിച്ച് വിശുദ്ധ ഭവനത്തെ സമീപിക്കുന്നതു പോലെ ഐഹിക ലോകത്തെ ഉടുപുടവകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ വിധത്തിലാണ് മരണശേഷം അല്ലാഹുവിനെ സമീപിക്കുക. ഇഹ്‌റാമിന്റെ വസ്ത്രത്തിന് കഫൻ തുണിയോട് ഏറെ സാമ്യതയുണ്ടെന്നും ഓർക്കുക.
നാടും വീടും വിട്ട് കുടുംബത്തോടും കൂട്ടുകാരോടും യാത്ര പറഞ്ഞ് ഇലാഹീ പ്രീതി ലക്ഷ്യമാക്കി തിരിക്കുകയാണെന്നും ഐഹിക യാത്രകളോട് ഒട്ടും സാമ്യമില്ലാത്തതാണ് ഇതെന്നുമുള്ള ഉത്തമ ബോധ്യത്തോടെ ഇഹ്റാമിന്റെ വസ്ത്രമണിയണം. ഒപ്പം തന്റെ ലക്ഷ്യമെന്തെന്നും ആരെ സന്ദർശിക്കാനാണ് യാത്രയാകുന്നതെന്നുമുള്ള ചിന്തയുണ്ടാവണം. അല്ലാഹുവിന്റെ വിളികേട്ട് ഭൗതികമായ എല്ലാ ബന്ധങ്ങളുമുപേക്ഷിച്ച് അവന്റെ മഹത്തായ ഭവന സന്ദർശനത്തിനു പുറപ്പെട്ട സന്ദർശകർക്കൊപ്പമാണ് താനുമുള്ളതെന്ന് ഗ്രഹിക്കേണ്ടതുണ്ട്. അല്ലാഹു അവന്റെ ഔദാര്യം കൊണ്ട് തന്നെ സ്വീകരിക്കുമെന്നും അവന്റെ ഭവനം സന്ദർശിക്കുന്നവർക്ക് വാഗ്ദാനം ചെയ്ത നന്മകളെല്ലാം തനിക്കും നൽകുമെന്നുമുള്ള പ്രതീക്ഷയോടെയാവണം പുറപ്പെടണം. വിശുദ്ധ ഭവനത്തിൽ എത്തിച്ചേരുന്നതിന് മുമ്പ് വഴിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയാൽ അവനിലേക്കുള്ള നിവേദകനായി അല്ലാഹുവിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയും അനിവാര്യം.
മീഖാതിൽ പ്രവേശിക്കുകയും അതിന്റെ അടയാളങ്ങൾ ദൃശ്യമാകുകയും ചെയ്താൽ ഐഹിക ലോകത്ത് നിന്ന് മരിച്ചുപിരിയുന്നതിന്റെയും പുനരുത്ഥാനനാളിൽ ജനങ്ങളെ ഒരുമിച്ചുകൂട്ടുന്ന സ്ഥലത്തിന്റെയും ഇടയിലുള്ള ഭീകരരംഗങ്ങൾ ഓർമയിൽ കൊണ്ടുവരണം. വഴിയിലെ കൊള്ളക്കാരെയും വന്യമൃഗങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോൾ ഖബ്‌റിൽവെച്ച് മുൻകർ-നകീർ ചോദ്യം ചെയ്യുന്ന ഭീകരരംഗത്തെക്കുറിച്ചും ഖബ്‌റിനകത്തും പുറത്തുമുള്ള വന്യമൃഗങ്ങൾ, പാമ്പ്, തേൾ തുടങ്ങിയവയെ കുറിച്ചും ആലോചിക്കണം. കൂട്ടുകുടുംബങ്ങളിൽ നിന്ന് ഒറ്റപ്പെടുന്നതിന്റെ പ്രയാസങ്ങളെക്കുറിച്ചോർക്കുമ്പോൾ ഖബ്‌റിലെ എകാന്തതയെ സംബന്ധിച്ചും ഒറ്റപ്പെടലിനെ പറ്റിയും ചിന്തിക്കണം. യാത്രയിലെ ഈ ഓർമകളെയെല്ലാം ഖബ്റിലെ ഭീതിയകറ്റാനുതകുന്നതാക്കിയവർക്കേ വിജയിക്കാനാവൂ.
മിഖാതിൽ നിന്ന് സ്ഥാനമാനങ്ങളുടെ പ്രതീകമായ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി നവജാത ശിശുവിനെപ്പോലെ പുറപ്പെടണം. സകല മാലിന്യങ്ങളിൽ നിന്നും കുളിച്ചു വൃത്തിയാകണം. അകവും പുറവും പരിശുദ്ധമാക്കണം. മനസ്സിലെ മാലിന്യങ്ങളിൽ നിന്നും പാപക്കറകളിൽ നിന്നും കൂടി ശുദ്ധിവരുത്തണം. അന്ത്യയാത്രക്ക് കുളിപ്പിച്ചു വൃത്തിയാക്കുന്നതിനെ അനുസ്മരിച്ചുകൊണ്ട് വേണം മീഖാത്തുകളിൽ നിന്ന് തീർത്ഥാടകൻ സ്വയം കുളിക്കാൻ. മരണപ്പെട്ടവരെ പുതപ്പിക്കുന്നത് പോലുള്ള വസ്ത്രമാണ് ശേഷം ഹാജി അണിയുന്നത്. അല്ലാഹുവിന്റെ കാരുണ്യത്തിലേക്കുള്ള പ്രയാണമാണ് മരണം. ഹാജി പുറപ്പെടുന്നതും അവന്റെ കാരുണ്യം തേടിയാണ്.

ഇഹ്‌റാം

ഇഹ്‌റാം ചെയ്യുന്നതോടെയാണ് ഹജ്ജിൽ പ്രവേശിക്കുക. ഇഹ്‌റാമിലൂടെ ഇഷ്ടാനിഷ്ടങ്ങൾക്കും സ്ഥാനവസ്ത്രങ്ങൾക്കുമെല്ലാം അവധി കൊടുക്കുകയാണ്. വംശവെറിയും ഗോത്രമഹിമയും ഉപേക്ഷിച്ച് ആഢ്യത്വത്തിന്റെയും വ്യതിരിക്തതയുടെയും പ്രതീകമായ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും പ്രതീകമായ വെള്ളവസ്ത്രം ധരിക്കുന്നു. സത്യത്തിന്റെയും അവബോധത്തിന്റെയും മാർഗത്തിലേക്കുള്ള പ്രവേശികയാണ് ഇഹ്റാം.
ഇഹ്‌റാം കഴിഞ്ഞാൽ തൽബിയത് ആരംഭിക്കുന്നു. അല്ലാഹുവിന്റെ വിളിക്കുത്തരം ചെയ്യുന്നുവെന്നാണ് തൽബിയതിലൂടെ തീർത്ഥാടകൻ പ്രഖ്യാപിക്കുന്നത്. അല്ലാഹു ഹജ്ജ് സ്വീകരിക്കണമെന്ന ആഗ്രഹത്തോടെ തൽബിയത് ചൊല്ലണം. തീർത്ഥാടകൻ എപ്പോഴും അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവനാകണം. അവന്റെ കോപത്തെയും ശിക്ഷയെയും ഭയക്കുകയും വേണം. തന്റെ കഴിവിലും പ്രാപ്തിയിലുമല്ല, അല്ലാഹുവിന്റെ കാര്യണ്യത്തിലും ഔദാര്യത്തിലുമായിരിക്കണം പ്രതീക്ഷ.
പൂർവസൂരികളായ മഹത്തുക്കൾ വളരെ ഗൗരവത്തോടെയാണ് ഹജ്ജിൽ പ്രവേശിക്കുന്നതിനെയും തൽബിയതിനെയും കണ്ടിരുന്നത്. അലിയ്യുബ്‌നുൽ ഹുസൈൻ(റ)വിന്റെ ഹജ്ജ് യാത്രയെക്കുറിച്ച് സുഫ്യാനുബ്നു ഉയൈന(റ) വിവരിച്ചതിങ്ങനെ: അദ്ദേഹം ഹജ്ജിനായി ഇഹ്റാം ചെയ്യുകയും വാഹനത്തിലേറുകയും ചെയ്തതോടെ ശരീരമാകെ വിവർണമായി. ആകെ അസ്വസ്ഥനായി കാണപ്പെട്ടു. ദേഹം വിറകൊണ്ടു. തൽബിയത് ചൊല്ലാൻ പോലും സാധിക്കാതെയായി. എന്തുകൊണ്ട് തൽബിയത് ചൊല്ലുന്നില്ലെന്ന് ചോദിച്ചപ്പോൾ മഹാൻ പറഞ്ഞു: ‘ലാ ലബ്ബയ്ക വലാ സഅദയ്ക്’ എന്ന് അല്ലാഹു എന്നോട് പറയുമോ എന്ന് ഞാൻ പേടിക്കുന്നു. തൽബിയത് ആരംഭിച്ചതോടെ ബോധരഹിതനായി വാഹനപ്പുറത്ത് നിന്ന് അദ്ദേഹം വീണു. ഹജ്ജ് തീരുന്നത് വരെ അദ്ദേഹത്തെ ഇത് ബാധിച്ചുകൊണ്ടിരുന്നു. ഇത്തരത്തിലുള്ള അനേകർ ആത്മജ്ഞാനികളിലുണ്ട്.
അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകുകയാണെന്ന ബോധത്തോടെയാവണം തൽബിയത്. അവനാണല്ലോ ഹജ്ജിനായി ജനങ്ങളെ ക്ഷണിക്കാൻ ഇബ്റാഹീം(അ)നോട് ആജ്ഞാപിച്ചത്. അതോടൊപ്പം കാഹള(സൂർ)ത്തിൽ ഊതിക്കൊണ്ട് സൃഷ്ടിജാലങ്ങളെയെല്ലാം വിളിച്ചുണർത്തുന്നതും കുഴിമാടങ്ങളിൽ നിന്ന് അവർ പുറപ്പെടുന്നതും ഓർമയിൽ വരണം. സമീപസ്ഥർ, വെറുപ്പ് സമ്പാദിച്ചവർ, സ്വീകാര്യർ, തള്ളപ്പെട്ടവർ എന്നിങ്ങനെ പല വിഭാഗങ്ങളായി മഹ്ശറിൽ അവർ ഒത്തുകൂടുന്നതിനെ പറ്റി ആലോചിക്കണം. ഹജ്ജ് പൂർത്തിയാക്കാനാകുമോ, അല്ലാഹു തന്നെ സ്വീകരിക്കുമോ എന്നിങ്ങനെ ഹാജി മീഖാതിൽ വെച്ച് സന്ദേഹിക്കുന്നത് പോലെ പ്രതീക്ഷയുടെയും ഭീതിയുടെയും മധ്യേയായിരിക്കും അന്ന് ജനങ്ങൾ.

പുണ്യഭൂമിയിലേക്ക്

ഇഹ്റാം ചെയ്ത് മക്കയിൽ പ്രവേശിക്കുമ്പോൾ അല്ലാഹു വിശുദ്ധമാക്കിയ ഭൂമിയിൽ സുരക്ഷിതനായി എത്തിയതിനെക്കുറിച്ചുള്ള ചിന്തയുണ്ടാകുന്നതോടൊപ്പം അവന്റെ ശിക്ഷയിൽ നിന്ന് സംരക്ഷണം ലഭിക്കാൻ ഇത് കാരണമാകണമെന്ന അഭിലാഷവും വേണം. അല്ലാഹുവിന്റെ ഇഷ്ടത്തിന് അർഹനല്ലാതാകുമോ, ലക്ഷ്യം നേടാനാകില്ലേ, അവന്റെ കോപത്തിനിരയായി ഹറമിൽ പ്രവേശിക്കേണ്ടി വരുമോ ഇത്യാദി ആശങ്കകൾ ഉണ്ടായിരിക്കണം.
അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചുള്ള പ്രതീക്ഷയായിരിക്കണം തീർത്ഥാടകനിൽ എപ്പോഴും മികച്ചുനിൽക്കുന്നത്. ഏറെ മഹത്തായ ഭവനത്തിലാണല്ലോ അവനുള്ളത്. അതിന്റെ നാഥനാകട്ടെ ഏറെ കാരുണ്യമുള്ളവനും ഔദാര്യവാനുമാണ്. വിശുദ്ധ ഭവനത്തിൽ അഭയം തേടിവന്നവരെ അവനൊരിക്കലും ഉപേക്ഷിക്കുകയില്ലെന്ന ശുഭാപ്തി വിശ്വാസത്തോടെ വേണം ഹറമിൽ പ്രവേശിക്കാൻ.

കഅ്ബയും പരിസരവും

വിശുദ്ധ കഅ്ബാലയം ദൃശ്യമായാൽ അതിന്റെ മഹത്ത്വവും ആദരവും കൊണ്ട് മനസ്സ് നിറയണം. വിശുദ്ധ ഭവനം കാണാനായത് പോലെ അതിന്റെ നാഥനെയും കൺകുളിർക്കെ കാണാനുള്ള സൗഭാഗ്യത്തിനായി കൊതിക്കണം. ഈ പുണ്യസ്ഥലത്തെത്തിച്ച അല്ലാഹുവിനെ നന്ദിയോടെ സ്മരിക്കണം. സ്വർഗപ്രവേശം കാത്ത് അതിന്റെ കവാടത്തിലിരിക്കുന്നവരെ അവിടെ വെച്ച് ഓർക്കണം. പ്രവേശനത്തിന് അനുമതി ലഭിക്കുന്നവരെയും തിരിച്ചയക്കുന്നവരെയും ഓർക്കണം. സ്വീകരിക്കപ്പെടുന്നവർ, തിരസ്‌കരിക്കപ്പെടുന്നവർ എന്നിങ്ങനെ തീർത്ഥാടകരെ അവൻ വിഭജിക്കുന്നതുപോലെ തന്നെയാണതും. ഇപ്രകാരം, അവിടെ കാണുന്ന ഏതു കാര്യവും പരലോകത്തെക്കുറിച്ച് ചിന്തിപ്പിക്കണം. ഹജ്ജിലെ ഓരോ അവസ്ഥയും പരലോകത്തെ വ്യത്യസ്ത സന്ദർഭങ്ങളെ ഓർമിപ്പിക്കുന്നതാണ്.
വിശുദ്ധ കഅ്ബയിലെത്തിയാൽ ഉപചാരമായി ത്വവാഫ് നിർവഹിക്കണം. ത്വവാഫിന് നിസ്‌കാരവുമായി ഏറെ സാമ്യതയുണ്ട്. നിസ്‌കാരത്തിലുടനീളം വേണ്ട ഭയഭക്തി, ബഹുമാനാദരങ്ങൾ, ഇലാഹീ പ്രേമം, റബ്ബിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷ തുടങ്ങിയവയെല്ലാം ത്വവാഫിലുമുണ്ടായിരിക്കണം. അർശിനെ വലയം വെക്കുന്ന മലക്കുകളോട് അനുരൂപം പ്രാപിക്കുകയാണ് ത്വവാഫിലൂടെ തീർത്ഥാടകർ. ശരീരം കൊണ്ട് കഅ്ബയെ വലയം ചെയ്യലല്ല, വിശുദ്ധ ഭവനത്തിന്റെ നാഥനെ സ്മരിച്ച് മനസ്സുകൊണ്ട് ചെയ്യുന്ന ത്വവാഫാണ് ആത്യന്തിക ലക്ഷ്യം.
ഹജറുൽ അസ്‌വദ് തൊട്ടുമുത്തുമ്പോൾ റബ്ബിന്റെ ആജ്ഞാനുവർത്തിയായി ജീവിക്കാമെന്ന് നീ അവനോട് കരാറിലേർപ്പെടുകയാണ്. ആ ഉടമ്പടി അനുസരിക്കാൻ നീ കഠിനശ്രമം നടത്തണം. കരാർ ലംഘിക്കുന്നത് ഇലാഹീ കോപത്തിന് കാരണമാകും. ഹജറുൽ അസ്‌വദ് ഭൂമിലോകത്തെ അല്ലാഹുവിന്റെ പ്രതിനിധിയെ പോലെയാണെന്നും ഒരാൾ തന്റെ സഹോദരനെ ഹസ്തദാനം ചെയ്യുന്നതുപോലെ അല്ലാഹു അതിലൂടെ തന്റെ സൃഷ്ടികളുമായി കരാറിലേർപ്പെടുമെന്നും നബി(സ്വ) അരുളിയിട്ടുണ്ട്.
മുൽതസമിലേക്ക് ചേർന്നുനിൽക്കുമ്പോൾ വിശുദ്ധ ഭവനത്തോടും അതിന്റെ നാഥനോടുമുള്ള സ്നേഹവും സമർപ്പണവും മുൻനിർത്തി അവന്റെ സമീപ്യം നേടലും ആ വിശുദ്ധ സ്ഥലം സ്പർശിച്ചുകൊണ്ട് പുണ്യമാർജിക്കലുമായിരിക്കണം ലക്ഷ്യം. അതോടൊപ്പം ശരീരത്തിന്റെ ഓരോ അംശത്തിനും നരകത്തിൽ നിന്ന് സംരക്ഷണം ലഭിക്കണമെന്ന അതിയായ ആഗ്രഹവും വേണം.
സ്വഫാ മർവക്കിടയിലെ ഓട്ടമാണ് (സഅ്‌യ്) ഹജ്ജിലെ സുപ്രധാനമായ ~ഒരു കർമം. കാരുണ്യപൂർവം തന്നെ നോക്കുമെന്ന പ്രതീക്ഷയിൽ നിഷ്‌കളങ്കതയും സേവന സന്നദ്ധതയും പ്രകടിപ്പിച്ചുകൊണ്ട് രാജ ഭവനത്തിന് മുന്നിൽ പലയാവർത്തി വന്നും പോയുമിരിക്കുന്ന രാജഭക്തനോട് ത്വവാഫുകാരന് ഏറെ സാമ്യമുണ്ട്. തനിക്കെന്താണ് രാജാവ് വിധിക്കുക, തന്നെ സ്വീകരിക്കുമോ അതോ തിരസ്‌കരിക്കുമോ എന്നൊന്നുമറിയാതെയാണ് രാജഭവനത്തിന് മുന്നിൽ അവൻ വന്നും പോയുമിരിക്കുന്നത്. ആദ്യ വരവിൽ തന്നോടവൻ കരുണ്യം കാണിച്ചില്ലെങ്കിൽ അടുത്ത വരവിലെങ്കിലും കരുണ ചെയ്യുമെന്ന പ്രതീക്ഷയാണ് വീണ്ടും വരാൻ പ്രേരകം. സഅ്‌യ് ചെയ്യുന്ന തീർത്ഥാടകനും ഇതേ പ്രതീക്ഷയിലായിരിക്കണം.
സ്വവാ മർവക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടുമോടുമ്പോൾ പുനരുത്ഥാന നാളിൽ മീസാനിന്റെ തട്ടുകൾ ചാഞ്ചാടുന്ന രംഗത്തെക്കുറിച്ച് ചിന്തിക്കണം. ഏതിനാണ് മുൻതൂക്കം ലഭിക്കുക, പാപമോചനമാണോ ശിക്ഷയാണോ ലഭിക്കുക എന്നൊന്നുറിയാതെ രണ്ട് തട്ടുകൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന രംഗം ഓർത്തുകൊണ്ട് സഅ്‌യ് നടത്തണം.

അറഫാ സംഗമം

അറഫാ സംഗമം അന്ത്യനാളിലെ വിചാരണക്കായുള്ള നിർത്തത്തെ സൂചിപ്പിക്കുന്നു. നഗ്നരും നമ്രശിരസ്‌കരുമായി വിചാരണ കാത്തിരിക്കുന്ന പാരാവാരത്തിന്റെ പരിച്ഛേദമാണ് അറഫയിലേത്.
അറഫയിലെ ജനത്തിരക്കും വൈവിധ്യവും ഓരോ ജനവിഭാഗവും അവരുടെ നേതാക്കൾക്കൊപ്പം പോകുന്നതുമെല്ലാം മഹ്ശറിൽ നബിമാർക്കും മറ്റു നേതാക്കൾക്കും പിറകിൽ ജനങ്ങൾ ഒരുമിച്ചുകൂടുന്നതിനെയും ശിപാർശ പ്രതീക്ഷിച്ച് ഓരോ സമൂഹവും അവരുടെ നബിമാരെ പിന്തുടരുന്നതിനെയും സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്ന ആശങ്കയിൽ പ്രവിശാലമായ ആ മൈതാനിയിൽ നിൽക്കുന്നതിനെയും ഓർമിപ്പിക്കുന്നതാണ്. ഇത്തരം കാര്യങ്ങളെല്ലാം സ്മരിച്ചുകൊണ്ട് സവിനയം അവിടെ വെച്ച് അല്ലാഹുവിനോട് പ്രാർത്ഥിക്കണം. കേണപേക്ഷിക്കുകയും വേണം. ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരിക്കണം ഇതെല്ലാം.
പ്രാർത്ഥനക്കായി നിൽക്കുന്ന സ്ഥലം ഏറെ മഹത്ത്വമുള്ളതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിഷ്‌കളങ്ക മനസ്സുകളാണ് അവിടെ സമ്മേളിച്ചിരിക്കുന്നത്. അത്തരം നിഷ്‌കളങ്ക ഹൃദയങ്ങൾ വഴിയാണ് സൃഷ്ടിജാലങ്ങൾക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നത്. ഔതാദുകളും അബ്ദാലുകളും (അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിൽ പെട്ട രണ്ട് വിഭാഗം) സജ്ജനങ്ങളും അറഫയിൽ സന്നിഹിതരായിട്ടുണ്ടാകും. അവരെല്ലാം ഒത്തുചേർന്ന് വിനയത്തോടെ അല്ലാഹുവിനോട് കേണപേക്ഷിക്കുമ്പോൾ ലക്ഷ്യം നേടാതെ നിരാശപ്പെട്ട് മടങ്ങേണ്ടി വരുമെന്നും അല്ലാഹു അവന്റെ കാരുണ്യം തടയപ്പെടുമെന്നും നീ വിചാരിക്കരുത്. അല്ലാഹു തന്റെ പാപങ്ങൾ പൊറുത്തുതരില്ലെന്ന് അറഫയിലെത്തിയ ശേഷവും വിചാരിക്കുന്നത് വൻപാപങ്ങളിൽ പെട്ടതാണെന്ന് ജ്ഞാനികൾ.
ഒരേ ലക്ഷ്യത്തോടെ ഒരിടത്ത് ഒരുമിച്ചുകൂടുകയും മനസ്സറിഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്യുന്നതുപോലെ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാനുതകുന്ന മറ്റൊരു മാർഗവുമില്ല. ഹാജിമാർ അറഫയിൽ സംഗമിക്കുമ്പോൾ അല്ലാഹു മലക്കുകളോട് ഇങ്ങനെ പറയും: ‘മലക്കുകളേ, എന്റെ ദാസന്മാരെ നോക്കൂ. ജഢ പിടിച്ചവരും പൊടിപുരണ്ടവരുമായി അവരെന്റെ അടുത്ത് എത്തിയിരിക്കുന്നു. നിങ്ങൾ സാക്ഷികളാവുക, മഴത്തുള്ളികൾ കണക്കെ പാപം ചെയ്തവരാണ് അവരെങ്കിലും മണൽ തരികൾക്കു സമാനം അതിക്രമങ്ങൾ പ്രവർത്തിച്ചവരാണങ്കിലും ഞാനവർക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു’.

മിനയും ജംറകളും

മിന ഐഹിക ജീവിതത്തിന്റെ നശ്വരതയാണ് സൂചിപ്പിക്കുന്നത്. മനുഷ്യൻ ഭൂമുഖത്ത് താമസിക്കുന്നത് ഹ്രസ്വമായ കാലയളവിലാണ്. പാരത്രിക യാത്രയിലെ ഒരിടത്താവളമാണ് ഐഹിക ലോകം. മിനയിലെ തമ്പുകൾ ഇക്കാര്യം ഓർമിപ്പിക്കുന്നു. രണ്ട്/മൂന്ന് നാൾ വസിച്ച് തമ്പുകളുപേക്ഷിച്ച് യാത്രയാവുന്നത് പോലെ ഐഹിക ലോകവും അതിലുള്ള സർവ വിഭവങ്ങളുമുപേക്ഷിച്ച് ഒരു മടക്കയാത്രയുണ്ടെന്ന് തമ്പുവാസം തീർത്ഥാടകനെ ഓർമിപ്പിക്കുന്നു. നശ്വരമായ ലോകത്ത് നിന്ന് അനശ്വരതയിലേക്കാണ് ആ യാത്ര. തീർത്ഥാടകൻ ആഗ്രഹിക്കുന്നതും അനശ്വരതയാണല്ലോ.
ജംറകളിലെറിയുമ്പോൾ അല്ലാഹുവിനോടുള്ള വിധേയത്വവും ദാസ്യവുമാണ് പ്രകടിപ്പിക്കുന്നത്. അവന്റെ ആജ്ഞകൾക്ക് കീഴൊതുങ്ങുകയും യുക്തിചിന്തക്കിടം നൽകാതെ നിരുപാധികം അനുസരിക്കുകയും ചെയ്യുകയെന്നതാവണം തീർത്ഥാടകന്റെ ശൈലി. ദുഷ്ടലക്ഷ്യവുമായി വന്ന പിശാചിനെ അല്ലാഹുവിന്റെ നിർദേശപ്രകാരം ഇബ്‌റാഹീം(അ) എറിഞ്ഞോടിച്ച സ്ഥലത്തുവെച്ച് ഇബ്റാഹീം(അ)മിനെ അനുകരിക്കുക എന്ന ലക്ഷ്യവുമുണ്ടാകണം. ഇബ്‌റാഹീം(അ)ന് മുന്നിൽ പിശാച് പ്രത്യക്ഷപ്പെട്ടതുകൊണ്ടാണ് മഹാൻ എറിഞ്ഞകറ്റിയത്, എന്റെ മുന്നിൽ പിശാച് പ്രത്യക്ഷപ്പെട്ടിട്ടില്ലല്ലോ, പിന്നെ ഞാനെന്തിന് എറിയണമെന്ന ചിന്ത മനസ്സിൽ ഉദിക്കുന്നുവെങ്കിൽ അത് പിശാച് ഇട്ടുതരുന്ന ചിന്തകളാണെന്ന് മനസ്സിലാക്കണം.
എറിയാനുള്ള നിന്റെ തീരുമാനത്തെ ദുർബലമാക്കാൻ വേണ്ടി, ഒരു പ്രയോജനവുമില്ലാത്ത കാര്യമാണ് നീ ചെയ്യുന്നതെന്ന് തോന്നിപ്പിക്കാൻ വേണ്ടിയും അവൻ ഒപ്പിക്കുന്ന വേലയാണ് അതെന്നും നീ മനസ്സിലാക്കണം. പിശാചിനെ അവഗണിച്ചുകൊണ്ട് കൂടുതൽ കരുത്തോടെയും അത്യധ്വാനം ചെയ്തും ജംറകളിൽ എറിഞ്ഞുകൊണ്ട് മനസ്സിൽ നിന്ന് നീ അവനെ ആട്ടിയോടിക്കണം. പ്രത്യക്ഷത്തിൽ ജംറകളിലാണ് എറിയുന്നതെങ്കിലും യഥാർത്ഥത്തിൽ പിശാചിന്റെ മുഖത്തേക്കാണത് പതിക്കുന്നത്. അവന്റെ പുറമാണ് നീ എറിഞ്ഞുടക്കുന്നത്. ബുദ്ധിക്കും ചിന്തക്കും ഇടം നൽകാതെ അല്ലാഹുവിന്റെ ആജ്ഞ അനുസരിക്കുക എന്ന ഉദ്ദേശ്യത്തോടെ അവനെ മഹത്ത്വപ്പെടുത്തി അവന്റെ ആജ്ഞകൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിലൂടെയല്ലാതെ പിശാചിനെ അവഗണിക്കാൻ സാധിക്കുകയില്ല.

മടക്കം

ഹജ്ജിന്റെ കർമങ്ങളെല്ലാം പൂർത്തിയാക്കിയാൽ ദു:ഖത്തോടും തികത്ത ഉത്കണ്ഠയോടും ഭീതിയോടെയുമായിരിക്കണം മടക്കം. ഹജ്ജ് സ്വീകരിക്കപ്പെടുകയും ഇഷ്ടദാസന്മാരിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ടോ, അതല്ല തള്ളപ്പെടുകയും ലക്ഷ്യം നേടാനാവാതെ നിരാശരായി മടങ്ങുന്നവരിലാണോ സ്ഥാനമെന്നറിയാൻ നിർവാഹമില്ലല്ലോ. കർമങ്ങളിലൂടെയും ചിന്തയിലൂടെയുമാണ് ഹജ്ജ് സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാൻ സാധിക്കുക. മനസ്സുകൊണ്ട് പാരത്രിക ലോകത്തോട് അടുപ്പവും ഐഹിക ലോകത്തോട് അകൽച്ചയുമുണ്ടെങ്കിൽ, മതനിയമങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് നിന്നിൽ നിന്നുണ്ടാകുന്നതെങ്കിൽ അല്ലാഹു നിന്നെ സ്വീകരിച്ചിരിക്കുന്നു. കാരണം, അല്ലാഹു അവനിഷ്ടപ്പെടുന്നവരെയല്ലാതെ സ്വീകരിക്കുകയില്ല. ഇഷ്ടപ്പെടുന്നവരെ അവൻ ഏറ്റെടുക്കും. അതിന്റെ അടയാളങ്ങൾ അവരിൽ പ്രകടമാക്കുകയും ചെയ്യും. പിശാചിന്റെ ആധിപത്യത്തിൽ നിന്ന് അവനെ രക്ഷപ്പെടുത്തും. മറിച്ചാണ് കാര്യങ്ങളെങ്കിൽ യാത്രാ ക്ലേശങ്ങൾ സഹിച്ചത് മാത്രം മിച്ചം. ധനനഷ്ടവും സമയനഷ്ടവും വേറെ.

 

ഇസ്ഹാഖ് അഹ്‌സനി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ