സ്ത്രീകളുടെ സംരക്ഷണത്തിനായി ഉണ്ടാക്കുന്ന നിയമങ്ങളും ഭേദഗതികളുമൊക്കെയും വാസ്തവത്തില്‍ ഇന്ത്യയിലെ സാധാരണ പൗരജനങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നാണ് പലപ്പോഴും ബോധ്യപ്പെടുന്നത്. ഇന്ത്യന്‍ ആര്‍മിയെ കേന്ദ്ര ഗവണ്‍മെന്‍റോ സംസ്ഥാന സര്‍ക്കാറോ ഈ നിയമത്തിന്‍റെ പരിധിയില്‍ പെടുത്താറില്ല. അവര്‍ തോന്നുന്നവരെ കൊല്ലുന്നു, കൊള്ളയടിക്കുന്നു, മാനഭംഗപ്പെടുത്തുന്നു. ഇതാണനുഭവം.

കാശ്മീരിന്‍റെ കഥ പറയുമ്പോള്‍ ഈ സത്യം ഏറെ ഭീകരമായി നമ്മുടെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നതു കാണാം. ഭീതിയുടെ മുള്‍മുനയിലാണ് കാശ്മീര്‍. അവിടെ എന്താണ് നടക്കുന്നതെന്ന് വാര്‍ത്താ മാധ്യമങ്ങളിലെ വിവരമനുസരിച്ചുള്ള ധാരണ മാത്രമേ നമുക്കുള്ളൂ. സത്യം മൂടി വെക്കാനാണ് വാര്‍ത്താമാധ്യമങ്ങള്‍ ശ്രമിക്കാറ്. പരസ്യധാതാക്കളെയും നേതാക്കളെയും ആശ്രയിച്ചു കഴിയുന്ന മാധ്യമങ്ങള്‍ പാവങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ വിമുഖത കാണിക്കുകയാണ്. ജമ്മു കാശ്മീരില്‍ ബലാത്സംഗത്തിനിരയായവര്‍ കഴിഞ്ഞ ഫെബ്രുവരി 23-ന് ‘കാശ്മീരി വ്യുമിന്‍ റെസിസ്റ്റന്‍സ് ഡെ’ ആചരിച്ചിരുന്നു. ഇങ്ങനെ ഒരു ദുരിത ദിനം ആചരിക്കേണ്ടിവന്നത് സ്വതന്ത്ര ഇന്ത്യയുടെ മക്കളെന്ന് ഊറ്റം കൊള്ളുന്ന നമ്മെ പോലുള്ളവരുടെ വിശ്വാസ്യതക്കും അഭിമാനത്തിനും ശരിക്കും ക്ഷതമേല്‍പ്പിക്കുന്നതാണ്. സൈന്യത്തിന്‍റെ നരനായാട്ട് നടന്ന 1991 ഫെബ്രുവരി 23-ലെ രാത്രി ഒരിക്കലും മറക്കില്ല കാശ്മീരി മക്കള്‍. നീതിയുടെ കരങ്ങള്‍ തേടി ഇന്നും കോടതി പടികള്‍ കയറിയിറങ്ങുന്നു അവര്‍. ഒരൊറ്റ രാത്രിയില്‍ ഇന്ത്യന്‍ ആര്‍മി അഴിച്ചു വിട്ട പീഡനങ്ങളെയും ക്രൂര മര്‍ദനങ്ങളെയും അയവിറക്കാനുള്ള ദിനമാണ് അവര്‍ക്ക് ഫെബ്രുവരി 23.

ഈ ദിനാചരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ശ്രീനഗറില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. കാശ്മീരിലെ കുപ്വാരാ ജില്ലയില്‍ കുനന്‍, പോസ്പോരാ ഗ്രാമങ്ങളിലെ സ്ത്രീകള്‍ അന്നതില്‍ പങ്കെടുത്തു. 1991 ഫെബ്രുവരി 23 രാത്രി ഇന്ത്യന്‍ ആര്‍മിയിലെ ഒരു വിഭാഗം അവരുടെ അഭിമാനത്തെയും സ്വകാര്യതയെയും കടന്നാക്രമിച്ചതിനെ കുറിച്ച് പൊതു സമൂഹത്തോട് അവര്‍ തുറന്നു പറയുകയുണ്ടായി (22, 2, 2015, The Hindu).

ലൈംഗികാക്രമണം യുദ്ധങ്ങളിലും അധിനിവേശ മേഖലകളിലും നിത്യ സംഭവമാണ്. കാവല്‍ സൈന്യമാണെന്നും കടന്നുകയറ്റക്കാരെ പിടിക്കാന്‍ തിരച്ചില്‍ നടത്താനാണെന്നുമുള്ള വ്യാജേന അന്ന് രാജ്പുതാനാ റൈഫിളിലെ പട്ടാളക്കാര്‍ ഗ്രാമങ്ങളില്‍ പ്രവേശിച്ച് ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും മറ്റു മര്‍ദനമുറകളും പ്രയോഗിച്ചു. 120-ലധികം പട്ടാളക്കാരാണ് ഗ്രാമങ്ങള്‍ കൈയേറിയത്. കാമ പൂര്‍ത്തീകരണ സൗകര്യത്തിന് സ്ത്രീകളെ പുരുഷന്മാരില്‍ നിന്നകറ്റി, 13 മുതല്‍ 60 വയസ്സ് വരെയുള്ള 50തോളം സ്ത്രീകളെ മൃഗീയമായി പീഡിപ്പിച്ചു (22, 2, 2015, The Hindu).

ദയാദാക്ഷിണ്യം തൊട്ടു തീണ്ടാത്ത ഈ ആര്‍മീ ക്രൂരതകളില്‍ നിന്ന് ഉയര്‍ന്നു വരുന്ന ചോദ്യം പട്ടാള കാമ്പിലെ പരിശീലനം ഏത് രൂപത്തിലായിരുന്നു എന്നതിനെ ചുറ്റിപറ്റിയായിരിക്കും.

കടന്നുകയറ്റക്കാര്‍ക്ക് അഭയം നല്‍കുന്നു എന്നാരോപിച്ച് നടത്തുന്ന അന്വേഷണങ്ങളും അതിക്രമങ്ങളും ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നു. സമാധാനത്തിന് നിയമത്തിന്‍റെയും നീതിയുടെയും വഴികള്‍ തേടുന്ന കാശ്മീര്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്ക് പട്ടാളക്കാരുടെ തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സംഭവം നടന്നതിന് ശേഷം ആദ്യമായി ശ്രീനഗറില്‍ ഒരുമിച്ചു കൂടിയ വലിയ ജനക്കൂട്ടം കുപ്വാര ഡെപ്യൂട്ടി കമ്മീഷണര്‍ സയ്യിദ് മുഹമ്മദ് യാസീനോട് സംഭവം വിവരിച്ചു. സ്ത്രീകളുടെ ദുരവസ്ഥ അറിഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ചു പോയി എന്ന് യാസീന്‍ തന്നെ പിന്നീട് പറയുകയുണ്ടായി. ഒരു വൃദ്ധ സ്ത്രീ അദ്ദേഹത്തോട് പറഞ്ഞത് അവള്‍ പട്ടാളക്കാരുടെ ബൂട്ടുകള്‍ക്കടിയില്‍ കിടന്ന് ഞെരിഞ്ഞമരുമ്പോള്‍ മകളും മരുമകളും കണ്‍മുന്നില്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന കഥനകഥയാണ്. ഗര്‍ഭിണിയോടു പോലും അവര്‍ ദയകാണിച്ചിരുന്നില്ല.

2013-ലാണ് നീതിക്ക് വേണ്ടി പോരാടിയവരുടെ പരാതികള്‍ പുനഃപരിശോധനക്ക് വെച്ചത്. ആ വര്‍ഷവും കാവല്‍ ഭടന്മാര്‍ നടത്തിയ എഴുപതിലധികം ലൈംഗിക പീഡനങ്ങളുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇരകളെ പ്രതിനിധീകരിച്ച് ജമ്മു കാശ്മീരിലെ മനുഷ്യാവകാശ സംഘടനയായ ജെ കെ സി സി എസ്സും പോസ്പാര കുനന്‍ ഇരകള്‍ക്ക് വേണ്ടി കാമ്പയിന്‍ നടത്തുന്നവരും കേസുകളില്‍ പുനരനേഷണമാവശ്യപ്പെട്ടു 2012-ലാണ് പി ഐ എല്‍ ഫയല്‍ ചെയ്തത് (22.2.2015, The Hindu).

അന്വേഷണ പ്രക്രിയക്ക് ദീര്‍ഘ കാലം എടുക്കുന്നു എന്നത്  ആര്‍മി തടസ്സം നില്‍ക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവാണ്. കൂട്ട മാനഭംഗ കേസില്‍ നീതി തേടിയിറങ്ങിയവര്‍ അനുഭവിക്കുന്ന മനഃപ്രയാസം ഈ പുനഃപരിശോധന ഹരജി വ്യക്തമാക്കുന്നുണ്ട്. ഇരകള്‍ക്കും അവരുടെ കുടുംബത്തിനും നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണിയും അവഹേളനവും കുറ്റാരോപിതരുടെ വിവരങ്ങള്‍ ലഭിക്കുന്നതിന് ഇന്ത്യന്‍ ആര്‍മിയില്‍ നിന്നുള്ള തടസ്സങ്ങളും ഇരകളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്നതില്‍ പൊലീസ് കാണിക്കുന്ന വിമുഖതയും ആധുനിക സമൂഹത്തെ ലജ്ജിപ്പിക്കുന്നതാണ്.

ഇന്ത്യന്‍ തലസ്ഥാന നഗരിയില്‍ നടന്ന ലൈംഗിക പീഡനത്തെ കുറിച്ച് വളരെ സങ്കടത്തോടെ ഒരു ഇര വിവരിച്ചത് ഇങ്ങനെ: ‘ഡല്‍ഹിയില്‍ കൂട്ട മാനഭംഗത്തിന് ഒരു സ്ത്രീ ഇരയായപ്പോള്‍ രാജ്യത്തെ എല്ലാവരും അതിനെതിരെ പ്രതികരിച്ചു. പ്രകടനം നടത്തി. എന്നാല്‍ ഞങ്ങളുടെ കാര്യത്തില്‍ എല്ലാവരും നിശ്ശബ്ദതയിലാണ്. ഞങ്ങളെ പോലെ മറ്റു സ്ത്രീകളും ഇത്തരം ക്രൂരതക്കിരയാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ സമ്പത്തോ തൊഴിലോ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞങ്ങള്‍ക്ക് നീതി വേണം. സമരങ്ങളിലൂടെ ഞങ്ങള്‍ കുറ്റാരോപിതരെ വെളിച്ചത് കൊണ്ടുവരാന്‍ ശ്രമിക്കും. കുറ്റക്കാര്‍ക്ക് ശിക്ഷ വിധിക്കുക എന്നതാണ് ഞങ്ങളുടെ പരമപ്രധാന ലക്ഷ്യം.’

നീതിക്കു വേണ്ടിയുള്ള പ്രതീക്ഷയുടെ ഈ അവസാന കനലും അവരുടെ മാനം കളഞ്ഞവരെ ശിക്ഷിക്കപ്പെടണമെന്ന ഉറച്ച തീരുമാനവും എത്ര കാലം നിലനില്‍ക്കുമെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും.

ലോകത്തെ മറ്റു പ്രശ്നബാധിത സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ലൈംഗികാക്രമണം നടക്കുന്നത് കാശ്മീര്‍ താഴ്വാരയിലാണ്. അവിടത്തെ നിയമ നിര്‍മാണത്തിന്‍റെയും സ്റ്റേറ്റ് രൂപീകരണത്തിന്‍റെയും ഇടയില്‍ തടഞ്ഞുവെച്ച പരാതികളില്‍  ഒരൊറ്റൊന്നിലും നിയമ നടപടികള്‍ സ്വീകരിച്ചതായി കാണാന്‍ സാധിക്കില്ല. 2000-ല്‍ ബനിഹാലിലെ ഉമ്മയെയും മകളെയും, 2004-ല്‍ ഹാണ്ട്വാറിലെ ഉമ്മയെയും മകളെയും പീഡിപ്പിച്ചതില്‍ പട്ടാളക്കാര്‍ കുറ്റക്കാരാണെന്ന് പട്ടാള കോടതി വിധിച്ചത് പിന്നീട് ജമ്മു കാശ്മീര്‍ ഹൈകോടതിയിലെത്തിയപ്പോയേക്കും തകിടംമറിഞ്ഞു. പ്രദേശിക, ദേശീയ, അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകള്‍ വിവരിക്കുന്നത് ഈ വിഷയത്തില്‍ പൊലീസിന്‍റെ ഭാഗത്തു നിന്ന് പല നടപടി തടസ്സങ്ങളും നേരിടുന്നുണ്ടെന്നും പട്ടാളക്കാര്‍ അന്വേഷണത്തെയും അറസ്റ്റിനെയും തടയാനുള്ള വിവിധ മാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നുമാണ് (22.2.2015, The Hindu).

മണിപ്പൂരിലെ കഥ

മണിപ്പൂരിന്‍റെ കഥയും വ്യത്യസ്തമല്ല. മണിപ്പൂരിനെ ഓര്‍ക്കുമ്പോള്‍ മനോരമ ദേവിയെക്കുറിച്ച് പറയേണ്ടിവരും. മണിപ്പൂരികാരിയായ അവരെ 2004 ജൂലൈ 10-ന് അസാം റൈഫിളിലെ പട്ടാളക്കാര്‍, ‘പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍’ പങ്കാളിയാണെന്നാരോപിച്ച് വീട്ടില്‍ നിന്ന് അറസ്റ്റുചെയ്തു കൊണ്ടുപോയി. തൊട്ടടുത്ത ദിവസം മരണപ്പെട്ടുകിടക്കുന്ന മനോരമയെയാണ് നാടുകാര്‍ക്ക് കാണാനായത് (ഠവല ഗശഹഹശിഴ ീള ഠവമിഴഷമാ ങമിീൃമാമ ഉല്ശ, ഔാമി ഞശഴവേെ ണമരേവ. അൗഴ 2009). അവളെ പീഡിപ്പിച്ച് കൊന്നതാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അവളുടെ വസ്ത്രത്തില്‍ പീഡനം നടന്നതായി തെളിയിക്കുന്ന ശുക്ലവും ശരീരത്തില്‍ ആറ് വെടിയുണ്ടകളും കാണപ്പെട്ടിരുന്നു (ഠശാലെ ഛള കിറശമ, ഖൗഹ്യ 12, 2012. 8 ്യലമൃെ ീി, ഷൗശെേരല ലഹൗറലെ ങമിീൃമാമ ഉല്ശ’െ ളമാശഹ്യ). അറസ്റ്റ്ചെയ്യുന്ന സമയത്ത് അറസ്റ്റ് മെമ്മോയില്‍ കുറ്റം ചെയ്തതായി ആരോപിക്കുന്ന ആയുധങ്ങള്‍ അവളുടെ അടുക്കല്‍ നിന്ന് കണ്ടെടുത്തിരുന്നില്ലെങ്കിലും അതിനു ശേഷം അവളുടെ വീട്ടില്‍ നിന്ന് ഗ്രനെയ്ഡും മറ്റായുധങ്ങളും പിടിച്ചെടുത്തതായി അവര്‍ പ്രസ്താവിക്കുന്നു.

പട്ടാള പീഡനത്തിനിരയാകുന്ന കാശ്മീരികളും മണിപ്പൂരികളും ഒരുപോലെ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്. ആത്യന്തികമായി സത്യവും നീതിയും വിജയിക്കുമെന്ന ആപ്തവാക്യം ഇവര്‍ക്ക് തുണയാകുമോ എന്നത് ഉത്തരമില്ലാത്ത ചോദ്യം മാത്രം.

ആസാം റൈഫിള്‍ വാദിക്കുന്നത് മനോരമ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചു എന്നായിരുന്നു. എന്നാല്‍ നാട്ടുകാരുടെ ചോദ്യങ്ങള്‍ക്കൊന്നും അവര്‍ക്ക് വ്യക്തമായ മറുപടിയില്ല. മണിപ്പൂര്‍ ഗവണ്‍മെന്‍റ് ഈ വിഷയത്തില്‍ ഒരന്വേഷണ കമ്മീഷനെ 2004-ല്‍ നിയോഗിക്കുകയും 2004 നവംബറില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പക്ഷേ, കാര്യമായ പുരോഗതിയൊന്നും ഉണ്ടായതായി അറിവിട്ടില്ല (The Killing of Thangjam Manorama Devi, Human Rights Watch, Aug 2009).

നിരീക്ഷിക്കുകയാണെങ്കില്‍ ഗുവാഹതി ഹൈകോടതിയുടെ വിലയിരുത്തല്‍ ഒരു നിലക്ക് ആസാം റൈഫിളിന് അനുകൂലമാണെന്ന് പറയേണ്ടിവരും. 1958-ലെ അഫ്സ്പ ആക്ട് പ്രകാരം സൈന്യം പ്രവര്‍ത്തിക്കുന്നിടത്തോളം സംസ്ഥാന ഗവണ്‍മെന്‍റിന് അവരുടെ മേല്‍ നിയമനടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും ഈ കേസ് കൈകാര്യം ചെയ്യേണ്ടത് കേന്ദ്രഗവണ്‍മെന്‍റാണെന്നുമായിരുന്നു കോടതി വിധി. നിയമ നടപടികള്‍ വീണ്ടും താമസിച്ചപ്പോള്‍ ഡല്‍ഹിയിലും മണിപ്പൂരിലും പ്രതിഷേധ പ്രകടനങ്ങള്‍ വ്യാപിക്കുന്നതാണ് പിന്നീട് കാണാനിടയായത്.

മനോരമയുടെ കൊല നടന്ന് അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ തന്നെ പ്രതിഷേധമിരമ്പിയിരുന്നു. നിരവധി സ്ത്രീകള്‍ പൂര്‍ണ നഗ്നരായി ‘ഇന്ത്യന്‍ ആര്‍മി റൈപ്പ് അസ്’ എന്ന ബാനറിന് പിന്നില്‍ അണിനിരന്ന് ഇംഫാല്‍ മുതല്‍ ആസാം റൈഫിള്‍ ഹെഡ്കോര്‍ട്ടേയ്സ് വരെ ‘ഇന്ത്യന്‍ പട്ടാളം ഞങ്ങളെയും പീഡിപ്പിച്ചു. ഞങ്ങളും മനോരമയുടെ അമ്മമാരാണ്’ എന്ന മുദ്രാവക്ക്യം വിളിച്ച് പ്രധിഷേധ പ്രകടനം നടത്തി. ലോകം ഞെട്ടലോടെയായിരുന്നു ഈ പ്രകടനത്തെ വീക്ഷിച്ചത്. പ്രതിഷേധജ്വാല വീണ്ടും പടര്‍ന്നു കൊണ്ടേയിരുന്നു. എംകെ ബിനോദിനി ദേവി തന്‍റെ പത്മശ്രീ അവാര്‍ഡ് തിരികെ നല്‍കി പ്രതിഷേധമറിയിച്ചു. ഇപ്പോഴും പ്രതിഷേധത്തിന്‍റെ കനല്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു.

സുപ്രിം കോടതിയില്‍ ഫയല്‍ചെയ്ത കേസില്‍ ഡിസംബര്‍ 2014-ന് കോടതി സര്‍ക്കാറിനോട് മനോരമയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ നിര്‍ദേശിച്ചു. അഫ്സ്പയുടെ ഇരകള്‍ക്ക് നഷ്ട പരിഹാരം കൊടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും കുറ്റക്കാരായ പട്ടാളക്കാര്‍ക്ക് കോടതി ശിക്ഷ വിധിച്ചില്ല (Right to Justice’ Deprived by State: Case of ‘Manorama Vs AFSPA’ from Manipur, India-Oxford Human Rights Hub). അഫ്സ്പ നിയമത്തില്‍ ഇതുവരെ ഭേദഗതി കൊണ്ടുവന്നിട്ടുമില്ല.

2000 നവംബര്‍ 2-ന് മലൂം (മണിപ്പൂരിലെ ഇംഫാല്‍ വാലിയിലെ ഒരു പട്ടണം) ബസ്സ് സ്റ്റോപില്‍ പത്താളുകള്‍ വെടിയേറ്റു മരിച്ചു. ബസ് കാത്തിരിക്കുകയായിരുന്നു അവര്‍. ഈ ദുരന്തം മലൂം കൂട്ടക്കൊല എന്നാണറിയപ്പെടുന്നത് (Anjuman Ara Begum 3 November 2010. “AFSPA and Unsolved massacres in Manipur”. Twocircles.net. Archived from the original on 21 October 2012. Retrieved 21 October 2012).  ആസാം റൈഫിളാണ് ഉത്തരവാദികളെന്നായിരുന്നു ആരോപണം. അന്നത്തെ ഇരകളില്‍ 1988-ലെ ദേശീയ ധീരതക്കുള്ള അവാര്‍ഡ് നേടിയ 18 വയസ്സുകാരന്‍ സിനാം ചന്ദ്രമണിയും ഉള്‍പ്പെടുന്നു. ഈ കൊടും പാതകത്തില്‍ പ്രതിഷേധമറിയിച്ച് അഫ്സ്പ നിയഭേദഗതിക്കായി ഈറോം ശര്‍മിള നിരാഹാരസമരത്തിനിറങ്ങി. മണിപ്പൂരിന്‍റെ ഉരുക്കു വനിതയായ ശര്‍മിളയുടെ സഹോദരി ആ ദിവസത്തെ ഓര്‍ത്തെടുത്തു പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ശര്‍മിള കുട്ടിക്കാലം മുതലേ വ്യഴാഴ്ച്ച ദിനങ്ങളില്‍ വ്രതം അനുഷ്ഠിക്കാറുണ്ടായിരുന്നു. ആ ദിവസം തന്നെയായിരുന്നു അവള്‍ നിരാഹാരമിരുന്നതും. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.’ ശര്‍മിള വിശേഷിപ്പിക്കപ്പെടുന്നത് ‘ലോകത്തെ സുദീര്‍ഘകാലത്തെ നിരാഹാര സമരക്കാരി’ എന്നാണ്.

ജമ്മുകാശ്മീരില്‍ 2004-ല്‍ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് ഹാണ്ട്വാരയിലെ 15 വയസ്സുകാരിയെയും, 2011-ല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാന്‍സഗാമിലെ 25 വയസ്സുകാരിയെയും പീഡിപ്പിച്ച പല ബലാത്സംഗ കേസുകളും പട്ടാളക്കാരുടെയോ, പൊലീസുകാരുടെയോ, സര്‍ക്കാറുടെയോ ഭീഷണിക്കുമുന്നില്‍ വ്യക്തതയോടെ രേഖപ്പെടുത്താന്‍ പലരും മടിക്കുന്നു.  കുനന്‍ പോസ്പോര കേസുകളില്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരും പട്ടാളക്കാരും അന്വേഷണ നടപടികള്‍ക്കിടയില്‍ ഭീക്ഷണിപ്പെടുത്താനും തടസ്സം സൃഷ്ടിക്കാനും പ്രത്യക്ഷമായി പരിശ്രമിച്ചിട്ടുണ്ട് എന്ന് 2013 ജൂണിലെ പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് (22.2.2015,  The Hindu).

സംശയിക്കുന്നവരെ വെടിവെച്ചു കൊല്ലാന്‍ പട്ടാളത്തിന് നല്‍കിയ പ്രത്യേകാധികാരം  പീഡിപ്പിച്ച് കൊന്ന ശിക്ഷയില്‍ നിന്ന് നിയമ പരമായി രക്ഷപ്പെടാനുള്ള പഴുതാണെന്നും പൗരന്മാര്‍ക്ക് രാജ്യം നല്‍കുന്ന സുരക്ഷയും അഭിമാനവും ഏത് പ്രതിസന്ധി ഘട്ടത്തിലും സ്ത്രീകള്‍ക്ക് ഉറപ്പാക്കണമെന്നുമുള്ള വാക്കുകള്‍ പീഡനത്തിനെതിരെ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട ജസ്റ്റിസ് വര്‍മാ കമ്മറ്റിയുടെ റിപ്പോര്‍ട്ടിലുള്ളതാണ് ( 23, 2013.  The Hindu).

ഭരണകൂടം ഇനിയെന്നാണാവോ ഈ വിഷയത്തില്‍ കണ്ണുതുറന്നു പ്രവര്‍ത്തിക്കുക.

സലീത്ത് കിടങ്ങഴി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ