ലോകപ്രസിദ്ധ പണ്ഡിതനായ ഇമാം റാസി(റ)നെ പരിചയപ്പെടുത്തി അൽവാഫിയിൽ രേഖപ്പെടുത്തുന്നു: ‘അപൂർവം പ്രതിഭകളിൽ മാത്രമേ അഞ്ച് സവിശേഷതകൾ മേളിക്കുകയുള്ളൂ. ആശയസമ്പന്നവും സാഹിത്യ സമ്പൂർണവുമായ ഭാഷണം, സവിശേഷ ബുദ്ധിശക്തി, ഗ്രഹണ ശേഷി, അവസരോചിതം സമർത്ഥമായി പ്രമാണങ്ങൾ ഉപയോഗിക്കാൻ കഴിയും വിധമുള്ള അപാര ഓർമശക്തി, കാര്യകാരണ അപഗ്രഥന ശേഷി. ഇവയല്ലാം ഒത്തിണങ്ങിയ പണ്ഡിതനായിരുന്നു അദ്ദേഹം. ഹിജ്‌റ 543ൽ റയ്യിൽ ജനിച്ച മഹാൻ ഹി: 606ൽ ഹാറാത്തിൽ വഫാത്തായി. ആറാം നൂറ്റാണ്ടിന്റെ സമുദ്ധാരകനായ ഇമാമിന്റെ പൂർണനാമം ഫഖ്‌റുദ്ദീൻ മുഹമ്മദുബ്‌നു ഉമറുബ്‌നുൽ ഹുസൈനുബ്‌നുൽ ഹസനുബ്‌നു അലിയ്യുത്തമീമി അൽബക്‌രി അത്വബ്ർസ്താനീ അൽറാസീ എന്നാണ്.
ബഹുമുഖ പ്രതിഭയായ ഇമാമിന്റെ വൈജ്ഞാനിക സംഭാവനകൾ നിരവധി മണ്ഡ ലങ്ങളിൽ കാണാം. വിജ്ഞാന ഗോപുരങ്ങളായ പിതാവും പിതൃവ്യന്മാരുമടങ്ങുന്ന അറിവിൻ മലർവാടിയിൽ വളർന്ന മഹാൻ വിശ്വമാകെ തണൽ വിരിക്കുന്ന മഹാവൃക്ഷമായി വളർന്നു. തഫ്‌സീർ, ഫിഖ്ഹ്, ഹദീസ്, ദൈവശാസ്ത്രം, ഖുർആൻ, വ്യാകരണം, നിദാനശാസ്ത്രം, തർക്കശാസ്ത്രം, ഗോളശാസ്ത്രം, വൈദ്യശാസ്ത്രം, കാവ്യശാസ്ത്രം, പ്രഭാഷണകല, അധ്യാത്മികജ്ഞാനം, അറബി, പേർഷ്യൻ ഭാഷകൾ എന്നിവയിൽ ഇമാം വ്യുൽപത്തി നേടി. അദ്ദേഹത്തിന്റെ രചനകൾ ആധുനികതയോട് സംവദിക്കാൻ പര്യാപ്തമായതാ ണ്. വിവിധ വിഷയങ്ങളിലായി ഇരുന്നൂറോളം ഗ്രന്ഥങ്ങൾ രചിച്ചതായി ഇബ്‌നു കസീർ അൽബിദായതു വന്നിഹായയിൽ പറയുന്നു.

തഫ്‌സീറുൽ കബീർ

മഫാത്തിഹുൽ ഗയ്ബ് എന്നും അറിയപ്പെടുന്ന ഈ ഖുർആൻ വ്യാഖ്യാന ഗ്രന്ഥം ഇമാം റാസി(റ)ന്റെ മാസ്റ്റർ പീസാണ്. വിവിധ വിജ്ഞാനീയങ്ങളുടെ അക്ഷയ ഖനിയായ ഈ ഗ്രന്ഥത്തിന്റെ പേരിലാണ് മഹാന്റെ പ്രസിദ്ധി തന്നെ. അനുബന്ധങ്ങളും അടിക്കുറിപ്പുകളും വ്യാഖ്യാനങ്ങളും പാരായണങ്ങളുമായി ഇന്നും ആഗോള തലത്തിൽ പരക്കെ അവലംബിക്കപ്പെടുന്ന പ്രമുഖ ഖുർആൻ വ്യാഖ്യാനങ്ങളിൽ ഒന്നാണ് തഫ്‌സീറുൽ കബീർ.
വിശുദ്ധ ഖുർആനിന്റെ അടിത്തട്ടിലൂടെയുള്ള ഹൃദ്യമായ യാത്രാനുഭവമാണ് ഈ ഗ്രന്ഥപാരായണത്തിലൂടെ അനുവാചകർക്ക് ലഭിക്കുക. ഖുർആനിക സൂക്തങ്ങളുടെ വ്യാകരണതലം മുതൽ ആലങ്കാരിക തലങ്ങളിലൂടെയും കർമശാസ്ത്ര മസ്അലകളിലൂടെയും വിശ്വാസശാസ്ത്ര വീക്ഷണങ്ങളിലൂടെയും എതിരാളികൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യുക്തിപരവും പ്രാമാണികവുമായ മറുപടികളിലൂടെയും അങ്ങനെ അത്യത്ഭുതകരവും ആവേശകരവും സമഗ്രവുമായ വൈജ്ഞാനിക ചർച്ചകളാണ് ഓരോ ആയത്തിന്റെ വിശദീകരണത്തിലും മഹാൻ അവതരിപ്പിക്കുന്നത്. ഓരോ സൂക്തങ്ങളുടെ മുമ്പും ശേഷവുമുള്ള ആയത്തുകളോടുള്ള യോജിപ്പുകളും അനുബന്ധ ക്രമങ്ങളെയും സമർത്ഥമായാണ് അവതരിപ്പിക്കുന്നത്. കർമശാസ്ത്ര മസ്അലകളുടെ അപഗ്രഥനങ്ങളിൽ നിന്ന് ഗോളശാസ്ത്രത്തിലേക്കും പ്രകൃതി ശാസ്ത്രത്തിലേക്കുമെല്ലാം കടന്നുപോകുന്ന വൈജ്ഞാനികാനുഭവമാണ് ഇത് പകരുന്നത്. ഓരോ ആയത്തിന്റെയും വ്യാഖ്യാനത്തിൽ കൊണ്ടുവരാവുന്ന വിശദീകരണമോ അനുബന്ധമോ ആയ ആയത്തുകൾ, ഹദീസുകൾ, സ്വഹാബത്തിന്റെയും താബിഉകളുടെയും ഉദ്ധരണങ്ങൾ അവസരോചിതം അവതരിപ്പിക്കുന്നുണ്ട്. ഒരു ആയത്തിനെ കുറിച്ചുള്ള ചർച്ചയിൽ അനുബന്ധമായോ സമാന്തരമായോ അല്ലെങ്കിൽ പ്രതികൂലം എന്നോ തോന്നുന്ന മറ്റു ആയത്തുകൾ പരാമർശിക്കുകയും നിജസ്ഥിതി വിശദീകരിക്കുകയും ചെയ്യുന്നത് നെല്ലും പതിരും വേർതിരിച്ചുള്ള പഠനത്തിന് സഹായിക്കുന്നു.
തഫ്‌സീറുൽ കബീർ ആഗോള തലത്തിൽ സ്വാധീനം ചെലുത്തിയത് ഇതെല്ലാം കൊണ്ടാണ്. ഈ ഗ്രന്ഥത്തെ അധികരിച്ച് സ്വതന്ത്രമായ അന്വേഷണങ്ങളും പഠനങ്ങളും നിരൂപണങ്ങളും ഗവേഷണങ്ങളും നിരവധി നടന്നിട്ടുണ്ട്. തഫ്‌സീറുൽ കബീറിന്റെ വ്യത്യസ്ത ഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തി ലോകത്തെ വിവിധ യൂണിവേഴ്‌സിറ്റികളിൽ ഗഹനമായ പഠനങ്ങൾ നിർവഹിക്കപ്പെട്ടതായി കാണാം. ഇമാം റാസി(റ) തന്റെ വിജ്ഞാനത്തിന്റെ ആഴം പ്രകാശിപ്പിച്ച് ചിലപ്പോളെല്ലാം ഇപ്രകാരം പറയും: ‘ഈ ആയത്ത് അവലംബിച്ച് നമുക്ക് പതിനായിരം മസ്അലകൾ പറയാൻ കഴിയും.’ ഇമാമിന്റെ ഇത്തരം പ്രഖ്യാപനങ്ങൾ അസൂയാലുക്കളായ എതിരാളികളെ നന്നായി ചൊടിപ്പിക്കുകയുണ്ടായി. നിരത്ഥകമായ അവകാശവാദങ്ങളെന്ന് പറഞ്ഞ് അവർ പരിഹസിച്ചു. അത്തരക്കാർക്ക് പ്രായോഗികമായി ഇമാം നൽകിയ മധുര പ്രതികാരം കൂടിയാണ് തഫ്‌സീറുൽ കബീർ. ഖുർആനിന്റെ ഓരോ ആയത്തും അറിവിന്റെ മഹാ പ്രപഞ്ചങ്ങളാണ്. അവയല്ലാം എഴുതാനോ വിശദീകരിക്കാനോ സാധ്യമല്ല. ഈ വസ്തുത റാസി(റ) കൃത്യമായി ബോധ്യപ്പെടുത്തുന്നുണ്ട്. അഊദുബില്ലാഹി എന്നതിന്റെ വിശദീകരണത്തിൽ മാത്രം ഇമാം അവതരിപ്പിച്ചത് പതിനായിരം മസ്അലകളാണ്.
ആശയ വിരോധികളെ ശക്തമായാണ് അദ്ദേഹം നേരിട്ടത്. അവരുടെ വാദമുനകൾ കൃത്യമായി പഠിച്ച് ഖണ്ഡിക്കുന്ന ശൈലിയായിരുന്നു ഇമാമിന്റേത്. മുൻഗാമിയായ ഇമാം ഗസ്സാലി(റ) വിജയിപ്പിച്ചെടുത്ത ഈ ശൈലി എതിരാളികളെ പാടെ നിരായുധരാക്കുന്നതായിരുന്നു. വിശ്വാസ രംഗത്ത് ഉയർന്നുവരുന്ന ഏത് വിമർശനങ്ങളെയും ഇമാം നേരിട്ടു. മുഅ്തസിലത്ത്, റാഫിളിയ്യത്ത്, ശീഇയ്യത്ത് തുടങ്ങി പുത്തൻവാദികളെയല്ലാം റാസി(റ) പ്രമാണികമായി കൈകാര്യം ചെയ്തു. അല്ലാഹുവിന്റെ അസ്ഥിത്വം നിഷേധിച്ച യുക്തിവാദികൾ, ത്രിയേകത്വ വാദികൾ, യേശുവിൽ ദൈവികത്വം ആരോപിച്ചവർ, ഖാദിയാനികൾ തുടങ്ങി മതനിഷേധത്തിന്റെ വകഭേദങ്ങളിൽ ഏതിനെയും നേരിടാൻ പ്രബോധകർക്ക് മുമ്പിൽ ഇന്നും തഫ്‌സീറുൽ കബീർ വഴികാട്ടിയായി നിലകൊള്ളുന്നു.

ഫിർഔനും ഹാമാനും

വിശുദ്ധ ഖുർആൻ ആറ് സ്ഥലങ്ങളിൽ ഹാമാനെ പരാമർശിക്കുന്നുണ്ട്. ഫിർഔനിന്റെ സ്വപ്നപദ്ധതിയായ കൂറ്റൻ സൗധ നിർമാണ ചുമതലയടക്കം ഏൽപ്പിക്കുന്നത് അയാളെയാണ്. കൊട്ടാരത്തിൽ ഉന്നത സ്ഥാനമായിരുന്നു ഹാമിനിനുണ്ടായിരുന്നതെന്ന് ഖുർആനിക വിശദീകരണങ്ങളിൽ നിന്ന് ഗ്രഹിക്കാം. എന്നാൽ ഇങ്ങനെ ഒരു ചരിത്രം ബൈബിളിലില്ല. ഫിർഔനിന്റെ കാലത്ത് ഹാമാനെന്ന് പേരായ ഒരാൾ ജീവിച്ചിരുന്നില്ല എന്നും, എസ്‌തോറിന്റെ പുസ്തകത്തിൽ പറയുന്ന അഹശ്വറോശ് രാജാവിന്റെ പ്രഭുവായിരുന്നു ഹാമാനെന്നും, ഇക്കാര്യം മനസ്സിലാക്കാതെ ഖുർആൻ ഇത് ഫിർഔനിന്റെ കഥയുമായി കൂട്ടിക്കുഴച്ച് പറഞ്ഞത് ചരിത്രപരമായ അബന്ധമാണെന്നും ഖുർആൻ വിമർശകർ ഉന്നയിക്കാറുണ്ട്. ഇത് ഉയർത്തിക്കാട്ടി അവർ ഖുർആനിന്റെ ദൈവികത ചോദ്യം ചെയ്യുമായിരുന്നു. ജൂതന്മാരുടെ ഈ ആരോപണം എടുത്തുദ്ധരിച്ച് ഇമാം റാസി(റ) മറുപടി പറയുന്നുണ്ട്.
‘ജൂതന്മാർ ആരോപിക്കുന്നു: ബനു ഇസ്‌റാഈല്യരുടെയും ഫറോവയുടെയും ചരിത്രാന്വേഷകർ പറയുന്നത് ഹാമാൻ ഫറോവയുടെയും മൂസാ നബി(അ)യുടെയും കാലത്തുള്ള വ്യക്തിയല്ലെന്നും അവർക്ക് ശേഷം എത്രയോ കാലത്തിന് ശേഷം വന്നയാളാണെന്നുമാണ്. അതിനാൽ ഹാമാൻ ഫറോവയുടെ കാലത്തായിരുന്നുവെന്ന് പറയുന്നത് ചരിത്രപരമായ അബദ്ധമാണ്. എന്നാൽ ഫറോവയുടെ ശേഷം ഹാമാൻ എന്ന് പേരുള്ള ഒരു വ്യക്തിയുണ്ടാകുന്നത് ഫറോവയുടെ കാലത്തും ഹാമാനെന്നു പേരുള്ളയാൾ ഉണ്ടാകുന്നതിനു തടസ്സമല്ല.
ഇതിനു ന്യായമായി അവർ പറയുന്നതിതാണ്: ഫറോവയുടെ കാലത്ത് ഉണ്ടായിരുന്നുവെന്ന് പറയുന്ന വ്യക്തി ഫറോവയുടെ സന്നിധിയിൽ മോശക്കാരനായിരുന്നില്ല. പ്രത്യുത, അദ്ദേഹത്തിന്റെ മന്ത്രിയായിരുന്നു. ഇത്തരത്തിലുള്ള ഒരു വ്യക്തി ഒരിക്കലും അറിയപ്പെടാതെ പോകില്ല. അതിനാൽ അങ്ങനെയൊരു വ്യക്തി അന്നുണ്ടായിരുന്നുവെങ്കിൽ അയാൾ പ്രസിദ്ധനാകുമായിരുന്നു. ഹാമാൻ എന്ന വ്യക്തി ഫറോവയുടെ കാലത്തുള്ള ആളല്ലെന്നും എത്രയോ കാലത്തിന് ശേഷം വന്നയാളാണെന്നും ഖുർആൻ പറഞ്ഞത് ചരിത്രപരമായ അബദ്ധമാണെന്നും മനസ്സിലാക്കാം. ഇതിനോട് തത്തുല്യമായ ഒരു ഉദാഹരണം പറയുകയാണെങ്കിൽ, അബൂഹനീഫ(റ) മുഹമ്മദ് നബി(സ്വ)ക്ക് ശേഷം വന്ന ആളാണെന്ന് നമുക്കറിയാം. എന്നാൽ അബൂഹനീഫ(റ) മുഹമ്മദ് നബി(സ്വ)യുടെ കാലത്തുള്ള ആളാണെന്നും പിന്നീട് വന്നത് അബൂഹനീഫ എന്നു പേരുള്ള മറ്റൊരു വ്യക്തിയാണെന്നും ഒരാൾ വാദിക്കുന്നപക്ഷം അത് പിഴവാണെന്ന് ചരിത്രകാരന്മാർ തറപ്പിച്ച് പറയുമല്ലോ. അതുപോലെ വേണം ഇതിനെയും കാണാൻ.’
ഇതിന് ഇമാം മറുപടി നൽകി: ‘മൂസാ നബി(അ)യുടെയും ഫറോവയുടെയും ചരിത്രം എത്രയോ പഴക്കമുള്ളതാണ്. അവരുടെ ചരിത്രം രേഖീയമല്ലാതാവുകയും കുഴഞ്ഞുമറിയുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ വിഷയത്തിൽ ചരിത്രകാരന്മാരുടെ പ്രസ്താവനകൾ അവലംബമാക്കാൻ പറ്റുകയില്ല. അതിനാൽ അല്ലാഹുവിന്റെ പ്രസ്താവന സ്വീകരിക്കുകയാണ് അഭികാമ്യം. മുഹമ്മദ് നബി(സ്വ)യുടെയും അബൂഹനീഫ(റ)യുടെയും കാര്യം ഇതല്ല. അവരുടെ ചരിത്രങ്ങൾ കാലപ്പഴക്കം ചെന്നതോ കുഴഞ്ഞു മറിഞ്ഞതോ അല്ല. കൃത്യമായി രേഖപ്പെടുത്തപ്പെട്ടതാണ്. അതിനാൽ രണ്ടിനുമിടയിൽ വലിയ അന്തരമുണ്ട് (തഫ്‌സീറുൽ കബീർ 27/66).
എന്നാൽ ഇന്ന് അതിപുരാതന കാലത്തെ ഈജിപ്ഷ്യൻ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശി ഹിരോഗ്ലിഫുകൾ കണ്ടുപിടിക്കപ്പെട്ടതിനാൽ ഫറോവയുടെ കാലത്തെ ഹാമാന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഖുർആന്റെ ദൈവികത ചോദ്യം ചെയ്തവർക്ക് തല കുനിക്കേണ്ടി വരികയും ചെയ്തു. ഖുർആനിലെ ചരിത്രങ്ങളെല്ലാം പൂർവവേദങ്ങളിൽ നിന്ന് കോപ്പിയടിച്ചതാണെന്നും അക്കാലത്ത് അറബികൾക്ക് അറിയാമായിരുന്നതല്ലാത്ത യാതൊന്നും ഖുർആനിലില്ലെന്നുമുള്ള യുക്തിവാദി ജൽപനങ്ങൾ തീർത്തും നിരർത്ഥകമാണെന്നും ആധുനിക പഠനങ്ങൾ തെളിയിക്കുന്നു.
മക്കയിൽ നിന്ന് വളരെ അകലെയുള്ള ഈജിപ്തിലെ ആയിരക്കണക്കിന് വർഷങ്ങൾ മുമ്പുള്ള ചരിത്രം അറിയാൻ പ്രവാചകർക്ക് ഭൗതിക സ്രോതസ്സുകൾ യാതൊന്നുമുണ്ടായിരുന്നില്ലെന്നത് സുതരാം വ്യക്തമാണ്. ഈജിപ്തിലെ പുരാതന ലിപിയായ ഹിരോഗ്ലിഫികൾ പഠന വിധേയ മാക്കിയാണ് ഈജിപ്ഷ്യൻ ചരിത്ര ഉള്ളറകളിലേക്ക് ഇന്ന് ലോകം എത്തിച്ചേർന്നിട്ടുള്ളത്. ഖുർആൻ അവതരിക്കുന്ന കാലത്ത് ഹിരോഗ്ലിഫുകൾ പൂർണമായും വിസ്മൃതിയിലായിരുന്നുവെന്ന് വ്യക്തം. ഈജിപ്‌തോളജിയെ കുറിച്ച് ഗഹനമായ പഠനം നടത്തിയ ഗവേഷകനാണ് ഡോ: മോറിസ് ബുക്കായി. പൗരാണിക ഈജിപ്തിൽ ഫറോവയുടെ കാലത്ത് ഉണ്ടായിരുന്നതായി ഖുർആൻ പരാമർശിച്ച ഹാമാനെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കിൽ ഈജിപ്‌തോളജിയിൽ തന്നെക്കാൾ പ്രാവീണ്യമുള്ള ഒരാളെ സമീപിക്കലല്ലാതെ മറ്റുവഴിയില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം അറബി അറിയുന്ന ഒരു ഫ്രഞ്ച് ഈജിപ്‌തോളജിസ്റ്റിനെ സമീപിച്ചതും തുടർന്നു നടന്നതും അദ്ദേഹം രേഖപ്പെടുത്തിയതിങ്ങനെ: This Haman does not appear in the Bible, while he is mentioned six times in the Qur’an: sura 28, verses 6, 8 and 38; sura 29, verse 39; and sura 40, verses 24 and 36. He was very close to the Pharaoh who, boastful and mocking, said: “O Haman, build for me a tower that haply I may reach the roads… of the heavens and may look upon the God of Moses, though verily I think him a liar.” (sura 40, verses 36-37) Undoubtedly, Haman was a master of contsructions.
‘ഹാമാൻ’ എന്ന നാമം ബൈബിളിൽ ഒരിടത്തും കാണാനില്ല. എന്നാൽ ഖുർആനിൽ ആറ് സ്ഥലങ്ങളിൽ ആ പേര് പരാമർശിക്കപ്പെടുന്നുണ്ട്. (28/6, 8/35, 29/39, 40/24, 36) ഫറോവയുമായി വളരെ അടുത്ത ബന്ധമുള്ളയാളായിരുന്നു ഹാമാനെന്നാണ് ഖുർആനിക പരാമർശങ്ങളിൽ നിന്ന് മനസ്സിലാവുന്നത്. ഖുർആൻ പറയുന്നു: ഫിർഔൻ പറഞ്ഞു: ‘ഹാമാനേ, എനിക്ക് ആ മാർഗങ്ങളിൽ അഥവാ ആകാശ മാർഗങ്ങളിൽ എത്തിച്ചേരുവാനും എന്നിട്ട് മൂസയുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തിനോക്കുവാനും തക്കവണ്ണം നീ ഒരു ഉന്നത സൗധം പണിതു തരൂ! തീർച്ചയായും അവൻ (മൂസാ) കളവു പറയുകയാണെന്നാണ് ഞാൻ വിചാരിക്കുന്നത്.’

In the book Reflections on the Qur’an (Réflexions sur le Coran, op.cit. 1989), I have related the result of such a consultation that dates back to a dozen years ago and led me to question a specialist who, in addition, knew well the classical Arabic language. One of the most prominent French Egyptologists, fulfilling these conditions, was kind enough to answer the question. I showed him the word “Haman” that I had copied exactly like it is written in the Qur’an, and told him that it had been etxracted from a sentence of a document dating back to the 7th century A.D., the sentence being related to somebody connected with Egyptian history. He said to me that, in such a case, he would see in this word thet ransliteration of a hieroglyphic name but, for him, undoubtedly it could not be possible that a written document of the 7th century had contained a hieroglyphic name — unknown until that time — since, in that time, the hieroglyphs had been totally forgotten. In order to confirm his deduction about the name, he advised me to consult the Dictionary of Personal Names of the New Kingdom by Ranke, where I might find the name written in hieroglyphs, as he had written before me, and thet ransliteration in German.
Bucaille continues with his fairytale: I discovered all that had been presumed by the expert, and, moreover, I was stupefied to read the profession of Haman: “Chief of the workers in stone-quarries,” exactly what could be deduced from the Qur’an, though the words of Pharaoh suggest a master of contsruction. When I came again to the expert with a photocopy of the page of the Dictionary concerning “Haman” and showed him one of the pages of the Qur’an where he could read the name, he was speechless…(Haman maurice bucaille m.quran)

‘ഖുർആനിൽ പരാമർശിച്ച ‘ഹാമാൻ’ എന്ന പദത്തെ കുറിച്ചുള്ള എന്റെ അന്വേഷണം തുടർന്നു. ‘ഖുർആനിനെ കുറിച്ച പരിചിന്തകൾ’ എന്ന എന്റെ ഗ്രന്ഥത്തിൽ സൂചിപ്പിച്ചത് പോലെ പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ക്ലാസിക്കൽ അറബിയിൽ നല്ല പരിജ്ഞാനമുള്ള ഒരു വിദഗ്ധനെ സമീപിച്ച് എന്റെ ഗവേഷണത്തിന് സഹായം തേടാമെന്ന് ഞാൻ കരുതി. ഈ യോഗ്യതകളെല്ലാം മേളിച്ച ഒരു ഫ്രഞ്ച് ഈജിപ്‌തോളജിസ്റ്റ് എന്നെ നന്നായി സഹായിച്ചു. എന്റെ സംശയത്തിന് നിവാരണം വരുത്താൻ അദ്ദേഹം തയ്യാറായി. ഖുർആനിൽ എഴുതിയത് പോലെ തന്നെ പകർപ്പെടുത്ത് ‘ഹാമാൻ’ എന്ന പദം അദ്ദേഹത്തെ കാണിച്ചു. എന്നിട്ടദ്ദേഹത്തോട് പറഞ്ഞു: ‘ഈജിപ്ഷ്യൻ ചരിത്രത്തിലെ ഒരു വ്യക്തിയെ സൂചിപ്പിക്കാൻ ഏഴാം നൂറ്റാണ്ടിലെ ഒരു ഗ്രന്ഥത്തിൽ പറഞ്ഞ ഒരു നാമമാണിത്’. ഉടനെ അദ്ദേഹം പറഞ്ഞു: ‘ഈ പദത്തിന്റെ ഹീറോഗ്ലിഫിക് ലിപ്യന്തരണം ഞാൻ കണ്ടിട്ടുണ്ട്.’ ഹീരോഗ്ലിഫുകൾ പൂർണമായും വിസ്മൃതി യിലായിരുന്ന ഏഴാം നൂറ്റാണ്ടിലെ ഒരു ഗ്രന്ഥത്തിൽ ഈ നാമം കാണുക എന്നത് തീർത്തും അസംഭവ്യമാണെന്നും അദ്ദേഹം അതിശയത്തോടെ കൂട്ടിച്ചേർത്തു. പ്രസ്തുത നാമത്തെ കുറിച്ച തന്റെ അനുമാനത്തെ ഉറപ്പിക്കുവാൻ ‘രാൻക’യുടെ ‘പുതിയ രചകത്വ കാലത്തെ വ്യക്തിനാമങ്ങളുടെ നിഘണ്ടു (Dictionary of personal names of the New kingdom) എന്ന ഗ്രന്ഥം അവലംബിക്കുവാൻ അദ്ദേഹം എന്നെ ഉപദേശിച്ചു. ഞാൻ ആ ഗ്രന്ഥം വായിച്ചപ്പോൾ അദ്ദേഹം എന്റെ മുമ്പിൽ വെച്ച് എഴുതിയത് പോലെ തന്നെയുള്ള ഹീരോഗ്ലിഫിക് ലിപികളിൽ എഴുതപ്പെട്ട പ്രസ്തുത നാമവും അതിന്റെ ജർമ്മൻ ഭാഷയിലുള്ള ലിപ്യന്തരണവും എനിക്ക് കാണാൻ കഴിഞ്ഞു. ആ വിദഗ്ധൻ പറഞ്ഞതെല്ലാം ശരിയാണെന്ന് ആ നിഘണ്ടു എന്നെ ബോധ്യപ്പെടുത്തി. വീണ്ടും ഞാൻ ഹാമാന്റെ തൊഴിയിൽ വായിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ തരിച്ചുപോയി. ‘കല്ലുവെട്ട് കുഴിയിലെ തൊഴിലാളികളുടെ നേതാവ്The Chief of the workers in the stone_quarries). ഖുർആൻ ഹാമാന്റെ തൊഴിലായി പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നത് തന്നെ!
ഹാമാനെ കുറിച്ച് ആ നിഘണ്ടുവിൽ പറഞ്ഞതിന്റെ പകർപ്പും ഖുർആനിലെ പ്രസ്തുത നാമമുള്ള പേജും നടേ പറഞ്ഞ വിദഗ്ധനെ കാണിച്ചപ്പോൾ അദ്ദേഹം അമ്പരന്നു. ആശ്ചര്യാധിക്യത്താൽ അയാൾക്ക് മിണ്ടാട്ടം മുട്ടിപ്പോയി Dr Maurice Bucaille:Moses and Pharoah ,The Hebrew in Egypt (1995_Tokyo)page192_193.

ചളിക്കുണ്ടിൽ അസ്തമിക്കുന്ന സൂര്യൻ
‘ ദുൽഖർനൈ നെ കുറിച്ച് അവർ അങ്ങയോട് ചോദിക്കുന്നു. അങ്ങ് പറയണം. അദ്ദേഹത്തിന്റെ ചരിത്രത്തിൽ ചിലത് ഞാൻ നിങ്ങളെ കേൾപ്പിക്കാം. അദ്ദേഹത്തിന് ഭൂമിയിൽ നാം സ്വാധീന ശക്തി നൽകി. എല്ലാവിധ സാമഗ്രികളും പ്രദാനം ചെയ്തു. എന്നിട്ടദ്ദേഹം സാമ്രാജ്യ പര്യടനത്തിനായി ഇറങ്ങി. അവസാനം സൂര്യൻ അസ്തമിക്കുന്ന സ്ഥലത്തെത്തി യപ്പോൾ കറുത്ത ചളിമണ്ണോട് കൂടിയ ഒരു ജലാശയത്തിൽ സൂര്യൻ അസ്തമിക്കുന്നത് അദ്ദേഹം കണ്ടു ‘
(ഖു: 18:8386)
ഖുർആൻ പരാമർശം പരിഹസിച്ച് വിമർശകർ ചോദിക്കുന്നു ‘ഭൂമിയേക്കാൾ എത്രയോ മടങ്ങ് വലുതായ സൂര്യൻ, ചുറ്റിലും ജനങ്ങൾ താമസിക്കുന്ന ഒരു ചളിക്കുളത്തിലാണ് അസ്തമിക്കുന്നതെ ന്ന് ദുൽഖർനൈൻ കണ്ടെത്തി എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും (Ibid: 5 6 )
വിമർശകരുടെ ഇതേ ചോദ്യം ഉന്നയിച്ച് കൊണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇമാം റാസി (റ) മറുപടി പറയുന്നു.
‘ഭൂമി ഗോളമാണന്നും, ആകാശം ഭൂമിയെ വലയം ചെയ്ത് നിൽക്കുകയാണന്നും പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടിരിക്കുന്നു. സൂര്യൻ ഫലകിലാണന്നതിൽ സംശയമില്ല. ഇതിനു പുറമെ ‘ അതിനരികെ ഒരു ജന വിഭാഗത്തെയും അദ്ദേഹം കണ്ടെത്തി ‘ എന്ന് തുടർന്ന് പറയുന്നു. സൂര്യന് സമീപം ജനങ്ങൾക്ക് ജീവിക്കാൻ കഴിയില്ല എന്നതും വസ്തുതയാണ്. മാത്രവുമല്ല ഭൂമിയേക്കാൾ എത്രയോ മടങ്ങ് വലുതാണ് സൂര്യൻ. എന്നിരിക്കെ ഭൂമിയിലുള്ള ഒരു ജലാശയത്തിൽ എങ്ങനെ പ്രവേശിക്കും?
പല രൂപത്തിൽ ഈ ആയത്തിനെ വ്യാഖ്യാനിച്ച് ഈ സംശയത്തിന് മറുപടി പറയാം.
1. ദുൽഖർനൈൻ സൂര്യാസ്തമന സ്ഥാനത്ത് എത്തുകയും ആ സ്ഥലത്തിനു ശേഷം ആ ഭാഗത്ത് ജനവാസമുള്ള സ്ഥലം ഇല്ലാതിരിക്കുകയും ചെയ്തപ്പോൾ ഇരുൾ മുറ്റിയ ഒരു ജലാശയത്തിൽ സൂര്യൻ അസ്തമിക്കുന്നത് പോലെ തോന്നി. യാഥാർത്ഥ്യം അതല്ലെങ്കിലും ശരി. സമുദ്രത്തിലൂടെ യാത്ര ചെയ്യുന്നവൻ കരഭാഗം കാണുന്നില്ലെങ്കിൽ സൂര്യൻ സമുദ്രത്തിൽ അസ്തമിക്കുന്നത് പോലെ അവനു തോന്നുമല്ലോ. എന്നാൽ യഥാർത്ഥത്തിൽ സൂര്യൻ അസ്തമിക്കുന്നത് സമുദ്രത്തിനും പിന്നിലൂടെയാണല്ലോ.
2. ഭൂമിയുടെ പടിഞ്ഞാർ ഭാഗത്ത് സമുദ്രം വലയം ചെയ്തു നിൽക്കുന്ന ചില പ്രദേശങ്ങളുണ്ട്. അവിടെ നിന്ന് സൂര്യനിലേക്ക് നോക്കുന്നയാൾക്ക് സൂര്യൻ ആ സമുദ്രങ്ങളിൽ അസ്തമിക്കു ന്നതായി തോന്നും. പടിഞാർ ഭാഗത്തുള്ള സമുദ്രങ്ങൾ ശക്തമായ ചൂടുള്ളവയാണ ന്നതിൽ സംശയമില്ല. അതിനാൽ അവയെ കുറിച്ച് ‘ ചൂടുറവ ‘ എന്ന് പറയാം. അത് പോലെ അവയിൽ ചെളിയും വെള്ളവും ഉള്ളതിനാൽ ചെളിവെള്ളമുള്ള ജലാശയം എന്നും പറയാം. അപ്പോൾ ‘ ചെളിവെള്ളമുള്ള ഒരു ജലാശയത്തിൽ അത് മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു ‘ എന്ന പരാമർശം ഭൂമിയുടെ പടിഞ്ഞാറു ഭാഗത്തെ സമുദ്രം വലയം ചെയ്തിരിക്കുന്നുവെന്നും അത് ശക്തമായ ചൂടുള്ളതാണന്നും സൂചിപ്പിക്കുന്നതാണ്
(റാസി 10/247)
1890 മാത്രം ആധുനിക പഠനങ്ങൾ എത്തിയ കരയുടെ പടിഞ്ഞാർ ഭാഗത്ത് അമേരിക്കയിൽ വ്യോമിംഗ് , എഗ്‌നഹോ, മൊണ്ടാന എന്നീ മൂന്ന് സ്റ്റേറ്റുകളിലായി വ്യാപിച്ച് കിടക്കുന്ന ഭൂപ്രദേശമാണ് യെല്ലോ സ്റ്റോൺ നാഷണൽ പാർക്ക് . ഭൂമിയിലെ ഏറ്റവും തീക്ഷണമായ ചൂട് വമിക്കുന്ന നീരുറവകളുള്ള പ്രദേശമാണി വിടം. ഓരോ അര മണിക്കൂറും ഇടവിട്ട് ഉയർന്ന് പൊങ്ങുന്ന ഉഷ്ണ ജലപ്രവാഹം കാണാൻ ആയിരങ്ങളാണ് ഇവിടെ ഒരുമിച്ച് കൂടുന്നത്. ഈ പ്രദേശവും മേൽ ആയത്തിന്റെ വ്യാഖ്യാന പരിധിയിൽ വരും.

ഖുർനിന്റെ പ്രവചനം
ഖുർആനിന്റെ അമാനുഷികതക്ക് തെളിവാണ് കൃത്യമായി പുലർന്ന അതിന്റെ പ്രവചനങ്ങൾ. നബി(സ്വ)ക്ക് ആൺ മക്കളില്ലാത്തതിന്റെ പേരിൽ പിൻഗാമിയില്ലാത്തവനെന്ന് ശത്രുക്കൾ ആക്ഷേപിച്ചപ്പോഴാണ് ഖുർആനിലെ ഏറ്റവും ചെറിയ സൂറതായ അൽ കൗസർ അവതരിക്കുന്നത്. ഈ സൂറത്ത് വെച്ചു കൊണ്ട് തന്നെ ഖുർആനിന്റെ അമാനുഷികത തെളിയിക്കാമെന്ന് ഇമാം റാസി(റ) സമർത്ഥിക്കുന്നു: ‘ഇത് ഏറ്റവും ചെറിയ സൂറത്താണെങ്കിലും ഇരുലോകത്തിന്റെ സർവ ഗുണങ്ങളും ഉൾകൊള്ളുന്നതാണ്. കാരണം ഖുർആൻ അമാനുഷികമാണെന്ന ആശയം ഇത് ഉൾകൊള്ളുന്നുണ്ട്. നിരവധി വസ്തുതകൾ വെച്ച് അക്കാര്യം നമുക്ക് സമർത്ഥിക്കാം.
1. കൗസർ എന്നതിന് ധാരാളം സന്താനങ്ങൾ എന്ന് അർത്ഥം പറയാം. അതനുസരിച്ച് നബി(സ്വ)യുടെ സന്താന പരമ്പര അറ്റുപോവുകയില്ലെന്ന് ഖുർആൻ പ്രവചിക്കുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തിരിക്കുന്നു.
2. ‘അതിനാൽ താങ്കളുടെ രക്ഷിതാവിന് വേണ്ടി നിസ്‌കരിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുക’ എന്ന സൂക്തം തിരുനബി(സ്വ)യുടെ നിലവിലുള്ള ദാരിദ്ര്യം നീങ്ങി അറവ് നടത്താൻ അവിടുത്തേക്ക് സാധിക്കും എന്നാണല്ലോ സൂചിപ്പിക്കുന്നത്. അക്കാര്യവും കൃത്യമായി പുലർന്നു.
3. ‘നിശ്ചയം അങ്ങയോട് വിദ്വേഷം പുലർത്തുന്നവൻ തന്നെയാണ് ഭാവിയില്ലാത്തവൻ’ എന്ന പ്രവചനവും പുലരുകയുണ്ടായി.
4. ഏറ്റവും ചെറിയ ഈ സൂറത്തിന് തുല്യമായതെങ്കിലും കൊണ്ടുവരാമോ എന്നായിരുന്നു പ്രതിയോഗികളോട് ഖുർആന്റെ വെല്ലുവിളി. അതേറ്റെടുക്കാൻ നാളിതു വരെ ആർക്കും സാധിച്ചിട്ടില്ല. എങ്കിൽ പിന്നെ ഖുർആൻ പോലെ ഒരു സമ്പൂർണ ഗ്രന്ഥം എങ്ങനെ കൊണ്ടുവരാനാണ്?
ഇത്രയും വഴികളിലൂടെ ഈ അധ്യായത്തിലെ അമാനുഷികത സ്ഥിരപ്പെടുമ്പോൾ നബി(സ്വ)യുടെ പ്രവാചകത്വവും സ്ഥിരപ്പെട്ടു കഴിഞ്ഞു. അതിനെ തുടർന്ന് അല്ലാഹുവിന്റെ ഏകത്വവും അവനെ കുറിച്ചുള്ള അറിവും സ്ഥിരപ്പെട്ടു. അതുപോലെ ഇസ്‌ലാം മതവും വിശുദ്ധ ഖുർആൻ ദൈവവചന മാണെന്നും വ്യക്തമായി. അതിനാൽ ഈ അധ്യായം ചെറുതാണെങ്കിലും വിപുലമായ ആശയം ഉൾവഹിക്കുന്നതാണ്’ (റാസി 32/128).

ത്രിയേകത്വം

ക്രിസ്ത്യാനികളുടെ ത്രിയേകത്വ വാദത്തി ന്റെ നിരർത്ഥകത വിവരിച്ച് ഇമാം റാസി(റ) കുറിക്കുന്നു: ‘ക്രിസ്ത്യാനികൾ പറയുന്നതായി വചന വൈജ്ഞാന ശാസ്ത്ര പണ്ഡിതന്മാർ ഉദ്ധരിക്കുന്നു: പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്നെണ്ണം ഉൾകൊള്ളുന്നതാണ് ദൈവം. ഇത് മൂന്നും ദൈവമാണ്. സൂര്യനെന്നത് അതിന്റെ സത്തയെയും പ്രകാശത്തെയും ചൂടിനെയും ഉൾകൊള്ളുന്ന നാമമാണല്ലോ. പിതാവ് എന്നത് കൊണ്ട് അവരുദ്ദേശിക്കുന്നത് സത്തയും പുത്രൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്ന ത് വചനവും ആത്മാവ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വിശുദ്ധാത്മാവുമാണ്. സത്ത, വചനം, ജീവൻ എന്നിവ അവർ സ്ഥിരപ്പെടുത്തി. മദ്യവുമായും പാലുമായും വെള്ളം കലർന്നത് പോലെ ദൈവത്തിന്റെ വചനമായ സംസാരം യേശുവിന്റെ ശരീരവുമായി കലർന്നിരിക്കുന്നുവെന്ന് അവർ വാദിക്കുന്നു. പിതാവും പുത്രനും വിശുദ്ധാത്മാവും വെവ്വേറെ ദൈവങ്ങളാണെന്നും എല്ലാം കൂടി ഒരു ദൈവമാണെന്നും അവർ പറയുന്നു. ഇത് നിരർത്ഥകമാണെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണ്. കാരണം ഒന്ന് ഒരിക്കലും മൂന്നോ മൂന്ന് ഒരിക്കലും ഒന്നോ ആവുകയില്ലല്ലോ. ക്രിസ്ത്യാനികളുടെ ഈ വാദത്തെക്കാൾ പൊള്ളയായ മറ്റെന്താണുള്ളത്? (താഫ്‌സീർ റാസി 6/124).
വിവിധ വിജ്ഞാനങ്ങളുടെ സംഗമമായ തഫ്‌സീറുൽ കബീർ ഒരത്ഭുതം തന്നെയാണ്. ആധുനികരും പൗരാണികരുമായ ഖുർആൻ വിമർശകരെ നിശ്ശബ്ദരാക്കി പ്രബോധകർക്ക് ഊർജം പകരുന്ന ഈ മഹാഗ്രന്ഥത്തിന്റെ ജ്ഞാന വ്യാപ്തി അനുപമം. വൈജ്ഞാനിക ലോകത്തെ അതിശയിപ്പിച്ച മഹാഗുരു ഹി: 606ൽ ചെറിയ പെരുന്നാൾ ദിനത്തിലാണ് ഇഹലോക വാസം വെടിഞ്ഞത്.

അസീസ് സഖാഫി വാളക്കുളം

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ