ഇമാം ഇബ്നു ഫര്‍ഹൂന്‍ അല്‍മാലികി (ഹി. 693769) യുടെ നസ്വീഹതുല്‍ മുശാവിര്‍ എന്നു പേരുള്ള വിശുദ്ധ മദീനാ ചരിത്രഗ്രന്ഥം പ്രസിദ്ധമാണ്. ഇമാം മാലിക്(റ)യുടെ മുവത്വക്കു നാലു വാള്യങ്ങളിലായി വ്യാഖ്യാനിച്ചെഴുതിയിട്ടുണ്ട് ഇദ്ദേഹം (കശ്ഫുല്‍ ഗഥാ). വിശ്രുതനായ ഇമാം സഖാവി പറയുന്നു: ‘പ്രഗത്ഭനായ ഇമാമുകളില്‍ പെട്ട പണ്ഡിതനാണദ്ദേഹം. ഫിഖ്ഹിലും തഫ്സീറിലും ഹദീസിലും നിപുണനായിരുന്നു’ (അള്ളൗഉല്ലാമിഅ്).
ഭാഷാ നിപുണനായിരുന്ന അസീറുദ്ദീനുബ്നു ഹയ്യാന്‍ പറഞ്ഞത്, ഹിജാസില്‍ ഇബ്നു ഫര്‍ഹൂന് തത്തുല്യനായ മറ്റൊരു പണ്ഡിതനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല എന്നായിരുന്നു. ദീബാജുല്‍ മദ്ഹബിന്റെ കര്‍ത്താവായ ബുര്‍ഹാനുദ്ദീനുബ്നു ഫര്‍ഹൂന്‍ പരാമൃഷ്ട ഇമാമിനെ പരിചയപ്പെടുത്തുന്നതിങ്ങനെ: ‘അദ്ദേഹം അഹ്ലുസ്സുന്നയുടെ അഭയകേന്ദ്രമായിരുന്നു, പ്രതിരോധമായിരുന്നു. ഭരണാധികാരികളുമായും പൗരപ്രമുഖരുമായും അഹ്ലുസ്സുന്നക്കുവേണ്ടി അദ്ദേഹം സമരം ചെയ്യാറുണ്ടായിരുന്നു.’
ശീഇകളുമായി കടുത്ത വിരോധത്തില്‍ നിലകൊണ്ടതിനാല്‍ തന്റെ അമ്പത്തഞ്ചാമത്തെയും, അവസാനത്തെയും ഹജ്ജ് വേളയില്‍ ഹറമിലേക്കുള്ള വഴിയില്‍ ശീഇകളുടെ ആക്രമണത്തിനു വിധേയനായി മാരകമായ മുറിവുപറ്റി. തന്റെ ഈ ദുരനുഭവം മദീന ചരിത്രത്തില്‍ അദ്ദേഹം ഒടുവില്‍ കുറിക്കുന്നുണ്ട്. ഇബ്നു തൈമിയ്യയും ചെറുസംഘവും ഇസ്തിഗാസക്കെതിരെ പടയൊരുക്കുന്ന കാലത്ത് സാക്ഷാല്‍ മദീനയിലെ ഉലമാക്കളുടെയും വിശ്വാസികളുടെയും ഇസ്‌ലാമിക ജീവിതത്തിന്റെ ഭാഗമായിരുന്നു ഇസ്തിഗാസയെന്ന് ഇബ്നു ഫര്‍ഹൂന്റെ മദീനാചരിത്രം വിളംബരം ചെയ്യുന്നു. മദീനയില്‍ പലയിടങ്ങളിലായി ബറകത്ത് പ്രതീക്ഷിച്ച് സിയാറത്ത് ചെയ്യപ്പെടുന്ന ധാരാളം പ്രസിദ്ധ മസാറുകളെ അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. ഉഹ്ദില്‍ ഹംസ(റ)ന്റെ ഖുബ്ബക്കരികെ നിസ്കാരദിക്റാദി ഇബാദത്തുകളില്‍ സജീവമാകുന്ന ആബാലവൃദ്ധം മദീന നിവാസികളുടെ വിവരണം ഈ ഗ്രന്ഥത്തില്‍ കാണാം.
സുന്നി വിരോധികളായ ശീഇകള്‍ തന്നെ ആക്രമിച്ച സംഭവത്തെക്കുറിച്ച് ഇമാം പറയട്ടെ; ‘ഹി. 763 ശഅ്ബാനില്‍ എന്നെ ശത്രുക്കള്‍ ആക്രമിക്കുകയുണ്ടായി. എന്നെ നിശ്ശേഷം ഇല്ലായ്മ ചെയ്യലായിരുന്നു അവരുടെ ഉന്നം. ഞാന്‍ സുബ്ഹി നിസ്കരിക്കാന്‍ പുറത്തിറങ്ങിയ വേളയില്‍ അവരെന്നെ പതിയിരുന്നാക്രമിക്കുകയായിരുന്നു. പതിവുപോലെ ഇറങ്ങിയതായിരുന്നു ഞാന്‍. പിന്നില്‍ നിന്നും ആരോ ഓടിവരുന്ന ശബ്ദം കേട്ടു. തിരിഞ്ഞുനോക്കി. വഴിയാത്രക്കാരനാകുമെന്നു കരുതി. പെട്ടെന്നവന്‍ എന്റെമേല്‍ ചാടിവീണു. മൂര്‍ച്ചയുള്ള ഒരു കത്തി എന്റെ പുറത്ത് കുത്തിക്കയറ്റി. ഞാന്‍ നിലത്തുവീണു. അവന്‍ വന്നിടത്തേക്കുതന്നെ തിരികെയോടി. അവന്‍ കരുതിയത് എന്റെ കഥ കഴിഞ്ഞുവെന്നാണ്. അല്ലാഹു കാത്തു. പക്ഷേ, ഞാനാകെ പരവശനായിക്കഴിഞ്ഞിരുന്നു. വളരെ പ്രയാസപ്പെടേണ്ടിവന്നു. അക്കാരണത്താല്‍ എനിക്കു ജമാഅത്ത് നഷ്ടപ്പെട്ടു. പുണ്യ ശഅ്ബാനിലും റമളാനിലും മസ്ജിദില്‍ പോകാന്‍ സാധിക്കാതായി. ഞാന്‍ എന്റെ പരിതാവസഥയെക്കുറിച്ച് നബി(സ്വ)യോടു പരാതി പറഞ്ഞു.’
ഇമാം ഇബ്നു ഫര്‍ഹൂന്‍ മക്കത്തുനിന്നും തന്റെ ദുരിതാനുഭവങ്ങളെക്കുറിച്ച് മദീനയിലെ തിരുദൂതരോട് കവിതാരൂപത്തില്‍ സങ്കടമറിയിക്കുന്ന വരികള്‍ ഇസ്തിഗാസയുടെ പ്രായോഗികവൃത്തത്തിനു വികാസം നല്‍കുന്നവയാണ്.
ഇലൈക റസൂലല്ലാഹി മിന്‍ അബ്ദികല്ലദീ
തഅവ്വഖ അന്‍ മുഗ്നാക…..
അമ്പത്തിയൊന്ന് ഈരടികളുള്ള ഈ സങ്കടക്കവിതയില്‍ ഇമാം പറയുന്നു: ‘സുന്നത്ത് ജമാഅത്ത് പ്രചരിപ്പിച്ച കാരണത്താല്‍ വിരോധികള്‍ എന്നെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിനാല്‍ എനിക്കുണ്ടായിട്ടുള്ള മുഴുവന്‍ വിഷമങ്ങളും അല്ലാഹുവിന്റെ തിരുദൂതരേ അങ്ങയുടെ എളിയ ദാസന്‍ അവിടത്തോട് പരാതിപ്പെടുകയാണ്.’ കവിതയുടെ ഒടുവില്‍ തിരുദൂതര്‍ക്കും സ്വഹാബികള്‍ക്കും സ്വലാത്തും സലാമും പ്രത്യേകം അര്‍പ്പിച്ച് അവസാനിപ്പിക്കുന്നതിങ്ങനെ: ‘അഊദുബിഹിം മിന്‍ ശര്‍റി കുല്ലി മുസ്വീബതി’ പരാമൃഷ്ട ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍ നിമിത്തമാക്കി എല്ലാ ആപത്തുകളില്‍ നിന്നും ഞാന്‍ കാവല്‍ തേടുന്നു.
ദീര്‍ഘകാലം മദീനയില്‍ വസിക്കാന്‍ മഹാഭാഗ്യം ലഭിച്ച ഇമാം തിരുദൂതരെ ആഴത്തില്‍ സ്നേഹിച്ചു. മദീനയെ പ്രേമിച്ചു. ശ്രേഷ്ഠമായ മദീനയെക്കുറിച്ചും അവിടെ പാര്‍ക്കുന്നതിനെക്കുറിച്ചും അവിടത്തെ പൊതു ശ്മശാനമായ ബഖീഇല്‍ മറവ് ചെയ്യപ്പെടുന്നതിനെക്കുറിച്ചും വന്നിട്ടുള്ള അനിഷേധ്യമായ ഹദീസുകള്‍ക്ക് കാവ്യാവിഷ്കാരം തയ്യാറാക്കിയിട്ടുമുണ്ട് ഇമാം ഇബ്നു ഫര്‍ഹൂന്‍. 77 ഈരടികളടങ്ങിയ പ്രസ്തുത കവിത മദീന ചരിത്രത്തിന്റെ ഒടുവില്‍ ചേര്‍ത്തിട്ടുണ്ട്. മുസ്തഫായവരുടെ അന്ത്യവിശ്രമ കേന്ദ്രത്തെക്കുറിച്ച് വര്‍ണിക്കവേ ഇമാം പാടുന്നു:
‘പാപികള്‍ക്ക് ശിപാര്‍ശ ചെയ്യുന്ന തിരുദൂതരുടെ ഖബ്ര്‍ നിലകൊള്ളുന്നതിനാല്‍ ഇതുപോലൊരു പുണ്യകരമായ മറ്റൊരു നാട് ഭൂമിയിലില്ലെന്നു ഞാന്‍ ശപഥം ചെയ്യുന്നു…’
അവിടെയെത്താന്‍ ഭാഗ്യം ലഭിക്കുന്ന വിശ്വാസികള്‍ എന്തു ചെയ്യണമെന്നു കവി തുടര്‍ന്നു പറയുന്നു:
‘അഹ്മദ് നബിയോടുള്ള സ്നേഹാതിരേകത്താല്‍ നീ നിന്റെ ഇരുകവികളും അവിടെ ഉരസുക. എന്നിട്ട് വിളിച്ചോളൂ; എന്റെ ഹബീബേ, എനിക്കു ശിപാര്‍ശ ചെയ്യുന്നവരേ, എന്നെ സഹായിക്കുന്നോരേ…
മനുഷ്യരില്‍ അത്യുത്തമരേ, അങ്ങയുടെ ചാരത്ത് ഇതാ ഞാന്‍ പ്രതീക്ഷയോടെ വന്നിരിക്കുന്നു. പാപങ്ങള്‍ ഒന്നൊന്നായി എണ്ണുന്ന നാളില്‍ എന്റെ രക്ഷകനായി വരണേ…
എന്റെ അകക്കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുത്തിയ പാപങ്ങളേ എന്റെ പക്കലുള്ളൂ (അതിനാല്‍ എനിക്ക് അങ്ങോട്ടു കാണാന്‍ സാധിക്കുന്നില്ല). എങ്കിലും അങ്ങ് എന്നെ അനുഗ്രഹിച്ച് ഒന്നു നോക്കുമോ…
എനിക്കറിയാം, അങ്ങ് ദയാലുവാണ്. പറയൂ, ഇതാ ഞാന്‍. അങ്ങ് പ്രതികരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു…
എനിക്കാരുമില്ല, കൂട്ടുകാരെല്ലാം ഖബറിലാണ്. ഈ കൊച്ചു ദാസന്‍, ദുര്‍ബലന്‍, കഴിവുകെട്ടവന്‍ അങ്ങയെ പിടിക്കുകയാണ്…’
ഇസ്തിഗാസയുടെ സമ്പൂര്‍ണ രൂപമടങ്ങിയ വരികള്‍ എത്ര മാതൃകാപരമാണ്. ബഖീഇലാണ് മഹാന്റെ ഖബ്റിടം.
ഹാഫിള് മുഹമ്മദ്ബ്നു ഇസ്മാഈല്‍ അസ്വന്‍ആനി ഹജ്ജും ഉംറയും കഴിഞ്ഞ് ത്വൈബ സന്ദര്‍ശിച്ച അനുഭൂതി തന്റെ മസീറുല്‍ ഗറാം ഇലാ ത്വൈബ വല്‍ ബലദില്‍ ഹറാമില്‍ വികാര നിര്‍ഭരമായ കവിതയാക്കിയിട്ടുണ്ട്:
‘അദ്ഭുതം, കണ്ണുകള്‍ നീരൊലിപ്പിക്കുന്നില്ലെന്നോ? ഹബീബിന്റെ ചാരത്ത് നാം എത്തിയെന്നുറപ്പായിട്ടും! വിദൂരങ്ങള്‍ താണ്ടി അവിടുത്തെ നാം കണ്ടുമുട്ടുവാന്‍ പോവുകയാണ്. തത്തുല്യ അനുഭൂതി തരുന്ന കൂടിക്കാഴ്ചയുണ്ടോ വേറെ…?
തിരുസവിധത്തില്‍ നിന്നും നാം സലാം ചൊല്ലി. നിശ്ചയം, നിസ്സംശയം അവിടുന്ന് നമ്മുടെ സലാം കേള്‍ക്കുന്നുണ്ട്. നമ്മുടെ സലാം മടക്കുന്നു; നാം നല്‍കിയതിലും ഏറെയാണ് തിരികെ തരുന്നത്…
തിരുഖബ്ര്‍ കണ്ടമാത്രയില്‍ അനാദരവോടെ നീ അടുത്തുപോകരുത്. വളരെ ബഹുമാനാദരവുകളോടെ, അച്ചടക്കത്തോടെ അവിടെ നില്‍ക്കുക; ജീവിച്ചിരിക്കുന്ന തിരുദൂതരെ മനസ്സില്‍ കാണുക…’
ഖുര്‍ആനും ഹദീസും നേരാംവണ്ണം പഠിച്ച മഹാമനീഷികളുടെ നിലപാടുകളാണിത്. മുസ്‌ലിം ലോകത്തിന്റെ നടപ്പുരീതിയും. പിന്നെ എങ്ങനെയാണ് ഇസ്തിഗാസ പോലുള്ളവ ശിര്‍ക്കിലെത്തിപ്പെട്ടത്?

സ്വാലിഹ് പുതുപൊന്നാനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ