ഗോത്രീയത എന്നത് പുരാതന മനുഷ്യരുടെ ഒരു അപരിഷ്‌കൃത സംഗതിയല്ല. എല്ലാ മനുഷ്യരിലും സഹജമായി ഉള്ളതാണ്. എല്ലാ കാലത്തും മനുഷ്യർ സമൂഹമായാണ് നിലനിന്നിരുന്നത്. ചെറിയ വേട്ടസംഘങ്ങളായാണ് അതിന്റെ തുടക്കം. ആഹാരം കണ്ടെത്തുന്നതിനും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനുമെല്ലാം ഇത് സഹായകമായിരുന്നു. അടുത്തൊരു വേട്ടക്കാരനുണ്ട്, ആ പ്രദേശത്തേക്ക് പോകരുത്, ഈ പഴം കഴിക്കരുത് തുടങ്ങിയ അറിവുകൾ മാതാപിതാക്കളിൽ നിന്നും പ്രായമായവരിൽ നിന്നുമൊക്കെ നേടിയാണ് മനുഷ്യർ അതിജീവിച്ചത്.

പിന്നീടത് കാർഷിക സമൂഹങ്ങളും നാഗരികതകളുമായി മാറിയപ്പോഴും പലതരം കൂട്ടങ്ങളായിരുന്നു. ഇങ്ങനെ ആശയങ്ങളുടെ പേരിലോ പൊതുവായ മറ്റേതെങ്കിലും വിഷയങ്ങളുടെ പേരിലോ ഒന്നിച്ചു ചേരുന്നതെല്ലാം മോശം കാര്യമോ ഒഴിവാക്കാൻ കഴിയുന്നതോ അല്ല. അടിസ്ഥാനപരമായി മനുഷ്യൻ ഒരു സമൂഹ ജീവിയാണ്. അങ്ങനെയേ അവന് നിലനിൽക്കാൻ കഴിയൂ. Like it or not, we are hard-wired to belong to at ribe. ലിബറലിസം വിഭാവനം ചെയുന്ന പോലെ സമ്പൂർണ സ്വാതന്ത്ര്യമുള്ള ഓരോ മനുഷ്യരായി അലഞ്ഞുതിരിഞ്ഞു ജീവിക്കാൻ മനുഷ്യന് കഴിയില്ല.
പക്ഷേ ഗോത്രീയതക്ക് ചില ദോഷവശങ്ങളുമുണ്ട്. അപകടങ്ങളും ഭയവും മനുഷ്യരിൽ പെട്ടെന്ന് ഗോത്രീയത ജനിപ്പിക്കും. സ്വന്തം ഗോത്രത്തോട് കൂറും എതിർ ഗോത്രത്തോട് വെറുപ്പും വിദ്വേഷവും വെച്ച് പുലർത്തും. ഭയവും വെറുപ്പും യുക്തിയെയും വസ്തുതകളെയും കീഴടക്കും. നേതാക്കന്മാരെ അന്ധമായി പിന്തുടരും. ഭാഷയുടെ, സംസ്‌കാരത്തിന്റെ, നിറത്തിന്റെ, വംശത്തിന്റെ, രാജ്യങ്ങളുടെ, ആശയങ്ങളുടെ, മതത്തിന്റെ, മതനിരാസത്തിന്റെ, രാഷ്ട്രീയ പാർട്ടികളുടെ, തറവാടിന്റെ, സ്‌പോർട്‌സ് ടീമിന്റെ, സിനിമാ താരങ്ങളുടെ ഒക്കെ അടിസ്ഥാനത്തിൽ മനുഷ്യർ ഗോത്രീയ മനോഭാവം കാണിച്ച് തമ്മിൽ തല്ലാറുണ്ട്. മതങ്ങളാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണമെന്ന് പറഞ്ഞുനടക്കുന്ന നാസ്തികർക്ക് വിവരമില്ലായ്മയല്ലാതെ മറ്റൊന്നുമല്ല.

ഹിറ്റ്‌ലറും ട്രംപും മോദിയും മറ്റു പല രാഷ്ട്രീയക്കാരും എല്ലാം ചെയ്തത് ഭയപ്പെടുത്തി ഗോത്രീയത ഉണർത്തി യുക്തിരഹിതരും ക്രൂരരുമായ മനുഷ്യരാക്കി തമ്മിൽ തല്ലിക്കുക എന്നതാണ്. എല്ലായിടത്തും കാണാം ഒരേ പോലെയുള്ള കാര്യങ്ങൾ. അമേരിക്കയിൽ മെക്‌സിക്കോക്കാരെ ശത്രുക്കളാക്കിയാണ് മതിൽ നിർമാണമെങ്കിൽ ഇവിടെ ബംഗ്ലാദേശികളെ തടയാനുള്ള നീക്കമാണ്. മുസ്‌ലിംകൾക്ക് പിന്നെ എല്ലായിടത്തും ‘പ്രത്യേക പരിഗണന’യുണ്ട്.

മുസ്‌ലിംകളെ പ്രത്യേകമായി ഉന്നംവെക്കുന്നതിന് പല കാരണങ്ങളുമുണ്ടാകാം. തിരക്കഥ രചിക്കുന്നവർക്കും ചരട് വലിക്കുന്നവർക്കും അവരുടേതായ താൽപര്യങ്ങളുണ്ട്. അഫ്ഗാൻ, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ അധിനിവേശം നടത്താൻ പരസ്യാനുവാദവും മൗനാശീർവാദവും കൊയ്തത് ഇസ്‌ലാമോഫോബിയ വിതച്ചുകൊണ്ടാണ്. ലിബറൽ മുതലാളിത്ത ലോകക്രമത്തിന് നേർ വിരുദ്ധമായി ഇസ്‌ലാം നിൽക്കുന്നുവെന്നതും കാരണമാണ്. എന്നാൽ ഇതല്ലാതെ സാധാരണക്കാരെ ഫലപ്രദമായി സ്വാധീനിക്കാൻ ഗോത്രീയമായ കാരണങ്ങളുണ്ട്. ലോകമെങ്ങും ലിബറൽ ജ്വരം ബാധിച്ച് മനുഷ്യർ പരസ്പരം മത്സരിക്കാൻ തുടങ്ങി. സ്വാർഥത കൂടി, പരസ്പര സഹകരണം കുറഞ്ഞു. സമൂഹ മനോഭാവം കുറഞ്ഞു. അമേരിക്കയിൽ 57% ആളുകൾക്കും സ്വന്തം അയൽവാസികളെ അറിയില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ബ്രിട്ടനിൽ 75% ആളുകൾക്കും അയൽവാസികളുമായി സൗഹൃദമില്ല. മുംബൈ, ബാംഗ്ലൂർ പോലുള്ള വൻ നഗരങ്ങളിലും കാണാം ഇതുപോലെ അടുത്ത ഫ്‌ളാറ്റിലുള്ളവരെ പോലും അറിയാത്തവർ. അവിടെയും ഗോത്രീയത കാരണമാകുന്നുണ്ട്, പലതരം ദേശക്കാരും ഭാഷക്കാരുമാണെന്നത് ഒരു അകൽച്ച സൃഷ്ടിക്കും. അത്രയും പരിചയമുള്ളവരുമായി മാത്രമേ അടുത്ത ബന്ധം സ്ഥാപിക്കൂ. വീണുകിടക്കുന്ന മനുഷ്യരെ തിരിഞ്ഞുനോക്കാൻ സമയമില്ലാത്ത, ലിബറൽ മുതലാളി പറയുന്നതനുസരിച്ച് സന്തോഷവും സമാധാനവും തേടിയോടുന്ന മനുഷ്യ ജന്മങ്ങൾ!!

ഹിന്ദുമതത്തിന് ഒരു സമൂഹ ഘടനയില്ല. ആത്മീയത കൂടിയാൽ സമൂഹവുമായി ഒരു ബന്ധവുമില്ലാത്ത ജീവിതമായിരിക്കും, കൂടെ ജാതീയതയും. ക്രിസ്ത്യാനിറ്റിയെ പൂർണമായും ലിബറലിസം വിഴുങ്ങി. ബൈബിൾ നിഷിദ്ധമാക്കിയ കാര്യങ്ങളാണെങ്കിലും ലിബറലിസം വിശുദ്ധമാക്കിയാൽ ക്രിസ്ത്യാനിറ്റിക്ക് മറുവാക്കില്ല. ലിബറൽ ജ്വരം ചില മുസ്‌ലിംകളെയും ബാധിച്ചിട്ടുണ്ട്. ആർത്തിയും തമ്മിൽതല്ലും ഗ്രൂപ്പിസവുമുണ്ട്. എങ്കിലും ഇസ്‌ലാമിന്റെ ഘടനാപരമായ സവിശേഷത കൊണ്ട് അതിനിപ്പോഴും ഒരു സമൂഹ സ്വഭാവമുണ്ട്. പ്രമാണങ്ങൾക്ക് പ്രാധാന്യമുണ്ട്. ഏത് പള്ളിയിൽ പോവാത്തവനും വെള്ളിയാഴ്ചയെങ്കിലും പോവും. മതപഠനം എല്ലാ മുസ്‌ലിമിനും നിർബന്ധമാണ്, അത് നടക്കണമെങ്കിൽ മദ്‌റസകളും മഹല്ലും വേണം. മഹല്ലിൽ ആർക്കെങ്കിലും പ്രയാസമുണ്ടെങ്കിൽ സഹായിക്കണം. കുടുംബങ്ങളെ സന്ദർശിക്കുക, അയൽവാസികളോടുള്ള ബന്ധം, രോഗികളെ സന്ദർശിക്കുക തുടങ്ങിയവ അന്യം നിന്ന് കൊണ്ടിരിക്കുന്ന മൂല്യങ്ങളാണെങ്കിലും പഴയ തലമുറയിലെങ്കിലും നിലനിൽക്കുന്നുണ്ട്. പല ഒഴികഴിവുകൾ പറയുന്നുണ്ടെങ്കിലും ഇതൊക്കെ ചെയ്യേണ്ട മതമൂല്യങ്ങളാണ് എന്ന ബോധം പുതിയ തലമുറയിലുമുണ്ട്. സകാത്ത് കൊടുക്കണം. ഇങ്ങനെ കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകൾ നിറവേറ്റാതെ ഒരു മുസ്‌ലിമിന്റെ വിശ്വാസം പൂർണമാകില്ല.

മറ്റു മതക്കാരെ ഭയപ്പെടുത്തി, ഗോത്രീയത ഉണർന്ന് നോക്കുമ്പോൾ അവരുടെ സമൂഹത്തെ കാണാൻ കഴിയുന്നില്ല. മറുവശത്ത് മുസ്‌ലിംകൾ ഒരു സമൂഹമായി നിലനിൽക്കുന്നുമുണ്ട്. ഇത് കൂടുതൽ ഭയപ്പാടുണ്ടാക്കും. മുസ്‌ലിംകളെ അപകടമായി കാണും. കൂടോത്രം ചെയ്തും മയക്ക് മരുന്ന് കൊടുത്തും നമ്മുടെ പെൺകുട്ടികളെ അപായപ്പെടുത്താൻ തന്ത്രങ്ങൾ മെനയുന്നതായി തോന്നും. ജനസംഖ്യയുടെ 14% ശതമാനം മാത്രമുള്ളവർക്ക് ബാക്കിയുള്ളവരെ കീഴടക്കി ഭരിക്കാൻ രഹസ്യ പദ്ധതി മെനയുന്നതായി തോന്നും. അതിനാവശ്യമുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിരന്തരം വന്നുകൊണ്ടേയിരിക്കും. വാട്‌സാപ്പിലും സോഷ്യൽ മീഡിയയിലും നിറംപിടിപ്പിച്ച കളവുകളും അർധസത്യങ്ങളും പറന്നുനടക്കും. അങ്ങനെ യുക്തിരഹിതരായ, ക്രൂരരായ മനുഷ്യ ആയുധങ്ങൾ തയ്യാറാകും. ആൾക്കൂട്ട കൊലകളും ബലാത്സംഗങ്ങളും പതിവാകും. പ്രതികൾക്ക് വേണ്ടി പരസ്യമായി ജയ് വിളിക്കും, സ്വീകരണം കൊടുക്കും. പെട്രോളിനും ഗ്യാസിനും ഭക്ഷണത്തിനും എത്ര വിലകൂട്ടിയാലും ജയ് വിളിക്കും. കറുത്തവനെ കഴുത്ത് ഞെരിച്ച് കൊല്ലും. തോറ്റ ഗോത്രത്തലവന് വേണ്ടി വൈറ്റ് ഹൗസ് കയ്യേറും. രാഷ്ട്രീയ തമ്പുരാക്കന്മാർക്ക് സന്തോഷമാവും.

മതവിമർശകർ ഇസ്‌ലാമിനെതിരെ ഉന്നയിക്കുന്ന പ്രധാന വിമർശനമാണ് ഇസ്‌ലാം ഗോത്രമതമാണ്, ഗോത്രീയതയാണ് എന്നത്. യഥാർഥത്തിൽ ഗോത്രീയതക്കുള്ള ഒരേയൊരു പരിഹാരമാണ് ഇസ്‌ലാം. എല്ലാത്തരം വിഭാഗീയതകളെയും ഇല്ലാതാക്കി കർമങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യൻ എന്ന ഒരൊറ്റ ഗോത്രമാക്കുകയാണ് ഇസ്‌ലാം ചെയ്തത്. ‘നിങ്ങൾ പിതാമഹന്മാരെ തൊട്ട് സത്യം ചെയ്യരുത്, ഗോത്രീയതക്ക് വേണ്ടി പോരാടുന്നവൻ നമ്മിൽ പെട്ടവനല്ല. മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാവരും ആദമി(അ)ന്റെ മക്കളാണ്. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ശ്രേഷ്ഠതക്കടിസ്ഥാനം ഭക്തിയും സൽകർമങ്ങളും മാത്രമാണ്’ തുടങ്ങിയ പ്രവാചകാധ്യാപനങ്ങളിൽ എല്ലാം അടങ്ങിയിട്ടുണ്ട്.

ബിലാലുബ്‌നു റബാഹ(റ) എന്നത് ഒരു സ്വഹാബിയുടെ പേരല്ല; അന്നുവരെ ലോകം കണ്ടിട്ടില്ലാത്ത ഒരു വിപ്ലവത്തിന്റെ പേരാണ്. വെള്ളക്കാരോട് വിദ്വേഷവും വെറുപ്പും വെച്ചുപുലർത്തിയിരുന്ന മാൽകം എക്‌സിന്റെ ചിന്തകളും നിലപാടുകളും മാറ്റിമറിച്ചത് ഒരു ഹജ്ജ് യാത്രയാണ്. ആ വിപ്ലവത്തിന്റെ പ്രതിഫലനമായിരുന്നു അത്.

ഞങ്ങൾ ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചു, ഒരേ ഗ്ലാസിൽ നിന്ന് കുടിച്ചു, ഒരേ കട്ടിലിലോ പരവതാനിയിലോ ഉറങ്ങി. അതിൽ ശക്തരായ രാജാക്കന്മാരുണ്ട്, മന്ത്രിസഭാംഗങ്ങൾ, മറ്റ് രാഷ്ട്രീയ-മതനേതാക്കന്മാർ, എല്ലാ നിറത്തിലും വംശത്തിലും ദേശത്തുമുള്ളവർ, വെളുത്തതിൽ ഏറ്റവും വെളുത്തവരും കടും നീല നിറമുള്ള കണ്ണുകളുള്ളവരും സ്വർണത്തലമുടിയുള്ളവരുമുണ്ട്. എന്നിട്ടും എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ അവരെ ‘വെളുത്ത’ മനുഷ്യരല്ലാതെ കണ്ടത്. എനിക്ക് അവരുടെ മുഖത്തേക്ക് നോക്കാനും അവർ തങ്ങളെ ‘വെള്ളക്കാരായി’ കണക്കാക്കുന്നില്ലെന്നും കാണാൻ കഴിഞ്ഞു. ‘ദൈവത്തിന്റെ ഏകത്വം എന്ന അവരുടെ വിശ്വാസം യഥാർഥത്തിൽ അവരുടെ മനസ്സിൽ നിന്ന് വർണവിവേചനം നീക്കം ചെയ്തു. വെളുത്ത അമേരിക്കക്കാർ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിൽ, ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുകയാണെങ്കിൽ, അവർക്ക് മനുഷ്യന്റെ ഏകത്വവും ആത്മാർഥമായി അംഗീകരിക്കാൻ കഴിയും’ മാൽകം എക്‌സ്.

ഇസ്‌ലാമെന്നത് കേവലം ഒരു വിശ്വാസമല്ല, ഏകനായ സ്രഷ്ടാവിന്റെ മുന്നിലുള്ള കീഴ്‌വണക്കം എന്ന ധർമമാണ്. ആ സ്രഷ്ടാവ് വിവിധ കാലഘട്ടത്തിലെ വിവിധ സമൂഹങ്ങൾക്ക് മാർഗനിർദേശവുമായി പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. അതിൽ കഅ്ബ പണിത ഇബ്‌റാഹീം നബി(അ)യും ഈസാ നബി(അ)യും ജെറൂസലേമും മൂസാനബി(അ)യും ദാവൂദ് നബി(അ)യും നൂഹ് നബി(അ)യും വിവിധ സമൂഹത്തിലേക്ക് വന്ന പേരറിയാത്ത ഒരു ലക്ഷത്തിലധികം പ്രവാചകന്മാരുമുണ്ട്. ആ ദൈവിക സന്ദേശങ്ങളുടെ പൂർത്തീകരണമാണ് അവസാന പ്രവാചർ മുഹമ്മദ് നബി(സ്വ). ഇസ്‌ലാം അറബികളുടെ മതമല്ല, എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്. മുസ്‌ലിംകളിൽ 20% മാത്രമാണ് മിഡിൽ ഈസ്റ്റിലുള്ളത്. ബാക്കി 80% ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും മറ്റിടങ്ങളിലുമാണ്. സത്യവും അസത്യവും, നീതിയും അനീതിയും, ക്രൂരതയും കരുണയും, സ്‌നേഹവും വെറുപ്പും തുല്യമല്ല എന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല. അതേ ഇസ്‌ലാമും പറയുന്നുള്ളൂ.

നരവംശത്തിന്റെ തന്നെ നാശത്തിന് കാരണമായേക്കാവുന്ന മൂന്ന് പ്രത്യേകതകളുണ്ട് മനുഷ്യന്റെ തലച്ചോറിന്. ഒന്ന്, ഗോത്രീയത- സ്‌നേഹവും സഹോദര്യവുമാണ് പ്രതിവിധി.

രണ്ട്, Short term thinking. കൂടുതൽ സ്‌നേഹം, ഇനിയും പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളോട്, വരാനിരിക്കുന്ന തലമുറകളോട്. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഇന്റിവിജ്വലിസത്തിന്റെയും പേരിൽ കുടുംബബന്ധങ്ങളെയും സാമൂഹിക ഘടനയെയും തകർക്കാതിരിക്കുക, ലിബറൽ പൊട്ടക്കിണറ്റിൽ നിന്ന് പുറത്ത് കടക്കുക.

മൂന്ന്, Wishful thinking സത്യത്തെ തേടുക, സത്യത്തോടൊപ്പം നിൽക്കുക, അതെത്ര അപ്രിയമായതാണെങ്കിലും.
ഇസ്‌ലാം പ്രശ്‌നമല്ല, പരിഹാരമാണ്, യഥാർഥ പ്രശ്‌നങ്ങളെ തിരിച്ചറിയാൻ കഴിയുന്നവർക്ക്.

സഫീർ താനാളൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ