സുന്നി ഫിഖ്ഹ് എന്നറിയപ്പെടുന്ന അടിസ്ഥാന പൗരാണിക ഇസ്‌ലാമിക നിയമ സംഹിതകള്‍ ദീര്‍ഘകാലമായി പഠിച്ച ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങള്‍ ഐഎസ് (ഇസ്‌ലാമിക് സ്റ്റെയ്റ്റ് ഇന്‍ ഇറാഖ് ആന്‍റ് സിറിയ, കടകട) എന്ന ഭീകരരിലേക്ക് സുന്നികളെ ചേര്‍ത്ത് ഇസ്‌ലാമോഫോബിയ പ്രചാരണത്തില്‍ മുഴുകിയിരിക്കുന്നതെങ്ങനെ എന്ന് വിവരിക്കുന്നതില്‍ എനിക്ക് ഖേദമുണ്ട്.

ഞാന്‍ ആത്മാര്‍ത്ഥമായി പറയുന്നു, ഐഎസ് സുന്നികളല്ല. ഐ എസ് ചെയ്തിട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിലെ ധാര്‍മികാധ്യാപനങ്ങളോട് എതിരാണ്. ഞാന്‍ സുന്നി ഇസ്‌ലാമിനെ നബി(സ്വ)യുടെ ശിഷ്യരായ സ്വഹാബാക്കളും ജനാധിപത്യപരമായി മുസ്ലിം സമൂഹം തെരഞ്ഞെടുത്ത ഖുലഫാഉ റാശിദും മാതൃകാപരമായി പ്രവര്‍ത്തിച്ച മൂല്യവത്തായ ഇസ്‌ലാമായിട്ടാണ് കാണുന്നത്. ഇസ്‌ലാമോഫോബിയ പിടിപ്പെട്ട പാശ്ചാത്യ മാധ്യമങ്ങള്‍ ഐഎസ് കാടത്തത്തെയും മൃഗീയതയെയും സാധാരണ ഇസ്‌ലാമിക പ്രയോഗമായ സുന്നിയുമായി താരതമ്യപ്പെടുത്തിയപ്പോള്‍ യു എസ് ആധിപത്യ താല്‍പര്യത്തിന് വഴങ്ങുകയായിരുന്നു അവര്‍. യുഎസിന്‍റെ ആധിപത്യ താല്‍പര്യമെന്നത് മുസ്ലിംകള്‍ക്കെതിരെ ഇസ്‌ലാമോഫോബിയ കെട്ടിപ്പൊക്കി നിയോ കോളനിയും ആധിപത്യവും തകരാതെ നിലനിര്‍ത്തണമെന്ന് തീരുമാനിച്ചുകൊണ്ടും മധ്യ-കിഴക്കന്‍ പ്രദേശങ്ങളിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും പ്രചാരത്തിലുള്ള ഇസ്‌ലാമിക നിയമ സംഹിതയായ സുന്നി ഇസ്‌ലാമിനോട് പ്രതിലോമപരമായ പക വെച്ചുപുലര്‍ത്തികൊണ്ടുമാണ്.

പ്രശസ്തരായ പരമ്പരാഗത സുന്നി ഇസ്‌ലാമിന്‍റെ നിയമ വ്യാഖ്യാതാക്കളായ നാല് ഇമാമുമാരുടെ (ഇമാം അബൂഹനീഫ, ശാഫിഈ, മാലിക്, ഇബ്നുഹമ്പല്‍) ശരീഅത്ത് നിയമങ്ങള്‍ വായിച്ചതിനാല്‍ എനിക്ക് സത്യ സന്ധമായി സാക്ഷ്യപ്പെടുത്താന്‍ സാധിക്കും അവരുടെ ഏതെങ്കിലും ഗ്രന്ഥങ്ങളില്‍  ഇപ്പോള്‍ ഐ എസ് നടത്തിക്കൊണ്ടിരിക്കുന്ന കാടത്തത്തെയോ മൃഗീയതയെയോ ന്യായീകരിക്കുന്ന ഒന്നും തന്നെ കാണുകയില്ലെന്ന്.

സത്യത്തില്‍ പാരമ്പര്യ സുന്നി ഇസ്‌ലാമിന്‍റെ ഈ നാല് ഇമാമുമാര്‍ അവരുടെ ഗ്രന്ഥങ്ങളിലൂടെ ഐ എസ് സേന പോലുള്ളവയുടെ കാടത്തത്തെ വളരെ ശക്തമായി എതിര്‍ക്കുകയാണ്. അതുകൊണ്ട് പാശ്ചാത്യ മുഖ്യധാര മാധ്യമങ്ങള്‍ ഇസ്‌ലാമോഫോബിക്ക് വിളിപ്പേരുകളിട്ട് സുന്നികളെ കുറ്റപ്പെടുത്തരുത്. ഐ എസിനെ സുന്നി സേനയെന്നു വിശേഷിപ്പിക്കുന്നത് നിര്‍ബന്ധമായും നിറുത്തുകയും വേണം. ഐ എസ് യോദ്ധാക്കളെ ഒരു സുന്നി മൂവ്മെന്‍റായി കണക്കാക്കാനോ സുന്നി സേനയെന്ന് വിളിക്കാനോ പറ്റില്ലെന്നതിന് ചുരുങ്ങിയത് ആറു കാരണങ്ങളുണ്ട്.

1) ഐഎസ് ഇറാഖിലെയും സിറിയയിലെയും സുന്നി മുസ്ലിംകളുടെ ആദരിക്കപ്പെടുന്ന ഒരുപാട് പുണ്യ മഖ്ബറകള്‍ തകര്‍ത്തിട്ടുണ്ട്. അതില്‍ ഇറാഖിലെ നിനാവയിലെ യൂനുസ് നബി(അ)ന്‍റെ പള്ളിയും മഖ്ബറയും ഇറാഖിലെ തന്നെ മൊസൂളിലെ ഓസിലുള്ള അയ്യൂബ് നബി(അ)ന്‍റെ മഖ്ബറയും മറ്റും ഉള്‍പ്പെടും. അവര്‍ ഇറാഖിലെ മൊസൂളിലും കിര്‍കുകിലും സിറിയയിലെ ഖോബാനെയിലും അലെപ്പോയിലും ഡമസ്ക്കസിലുമുള്ള ധാരാളം സുന്നി സ്വൂഫിയാക്കളുടെ വിശുദ്ധ മഖ്ബറകളും തകര്‍ത്തിട്ടുണ്ട്.

2) വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിക്കുന്നത് മുസ്ലിംകളെ മുഴുവനായും മതാരാധനാലയങ്ങള്‍ തകര്‍ക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ടെന്നതാണ്. വിശിഷ്യാ അഹ്ലു കിതാബിന്‍റെ ആരാധനാലയങ്ങള്‍. അതായത് ജൂത കൃസ്ത്യരെ നിര്‍ബന്ധമായും മുസ്ലിംകള്‍ ആദരിക്കുകയും സംരക്ഷിക്കുകയും വേണം (ഖുര്‍ആന്‍ 22/40,41). എന്നിട്ടും ഐ എസ് ഭീകരര്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ തകര്‍ത്തു. വിശുദ്ധ ഖുര്‍ആനില്‍ ഇസ്‌ലാം കണിശമായി പറയുന്നത് മതത്തില്‍ നിര്‍ബന്ധമില്ലായെന്നാണ് (2/256). എന്നിട്ടും ഐഎസ് സേന യസീദികളെയും ക്രിസ്ത്യരെയും മത പരിവര്‍ത്തനത്തിനോ അല്ലെങ്കില്‍ മരണത്തെ നേരിടാനോ നിര്‍ബന്ധിക്കുന്നു. വളരെ അത്ഭുതകരമായകാര്യം ഐ എസ് ജൂതരെ മത പരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ച ഒരു വാര്‍ത്ത പോലും റിപ്പോര്‍ട്ട് ചെയ്യാത്തതാണ്. മൊസൂള്‍, അലെപ്പൊ, കിര്‍കുക്ക് എന്നിവിടങ്ങളിലും ഇറാഖിന്‍റെ വടക്കു ഭാഗത്തെ പട്ടണങ്ങളിലുമുള്ള ജൂതദേവാലയങ്ങള്‍ ഐ എസ് തകര്‍ത്തിട്ടില്ല. ഈ ദേശങ്ങളില്‍ ജൂതരും ജൂതദേവാലയങ്ങളുമുണ്ടെങ്കില്‍ പോലും. ഇതൊരു അത്ഭുതകരമായ കാര്യ തന്നെ.

3) പരമ്പരാഗത സുന്നി ഇസ്‌ലാമിലെ ശരീഅത്ത് നിയമങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്നെടുത്തതാണ്. വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പറയുന്നുണ്ട്, പൗരന്മാരുടെയും സാധാരണക്കാരുടെയും ജീവിതം ആദരിക്കേണ്ടതാണെന്ന് (2/256, 5/69).

സുന്നി ഭരണ പ്രദേശങ്ങളില്‍ യുദ്ധത്തില്‍ പ്രതിരോധിക്കുമ്പോഴും സാധാരണ ജനതയെ വധിക്കുന്നത് നിഷിദ്ധമാണ്. സുന്നി ഇസ്‌ലാമിന്‍റെ ആദ്യത്തെ ഖലീഫ, അബൂബക്കര്‍ സിദ്ധീഖ്(റ) തന്‍റെ സൈന്യത്തിന് ഈ നിയമവ്യവസ്ഥകള്‍ വിവരിച്ചുകൊണ്ട് ഒരു കത്തെഴുതിയിരുന്നു. പത്തു കാര്യങ്ങള്‍ അതില്‍ നിര്‍ദേശിക്കുന്നു: ‘ബലഹീനരെയോ കുട്ടികളെയോ വൃദ്ധരെയോ സ്ത്രീകളെയോ കൊല്ലരുത്. ഫലവൃക്ഷങ്ങള്‍ മുറിക്കരുത്. പട്ടണങ്ങള്‍ നശിപ്പിക്കരുത്. നിരായുധരെ തൊട്ടുപോകരുത്. കീഴടങ്ങിയവരെ വധിക്കരുത്. അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ അവര്‍ക്ക് അഭയം നല്‍കുക. നിന്‍റെ അടുക്കല്‍ കീഴടങ്ങിയവര്‍ക്ക് സംരക്ഷണം നല്‍കുക’

4) അന്വേഷണത്തില്‍ നിന്ന് എനിക്ക് മനസ്സിലായത് സുന്നി ഇസ്‌ലാമിക വീക്ഷണത്തില്‍ ഐ എസ് ഭീകരതയെ ന്യായീകരിക്കുന്ന നിയമാനുസൃതമായ ഒരു ഫത്വയും ഒരു സുന്നി പണ്ഡിതനും മുഫ്തിയും പുറപ്പെടുവിച്ചിട്ടില്ല എന്നതാണ്. ഐസിസ് നേതാക്കളില്‍ ശ്രേഷ്ഠരായ പണ്ഡിതരേയില്ല. 300ലധികം സുന്നി ഇമാമുമാരെ വധിച്ച കാരണത്താല്‍ സിറിയയിലെയും ഇറാഖിലെയും ഉന്നത സുന്നി പണ്ഡിതര്‍ ഐഎസിനെ തള്ളിപ്പറയുന്നു എന്നതാണ് മറ്റൊരു വസ്തുത. ഇതാണെങ്കില്‍ ഇറാഖിലെയും സിറിയയിലെയും സുന്നികളുടെ സംരക്ഷകരാണെന്ന ഐ എസ് വാദം പൊള്ളത്തരമാണെന്ന് വെളിവാക്കിത്തന്നു. ഇറാഖിലെ നിരവധി സുന്നി പണ്ഡിതര്‍ ഐ എസ് സൈന്യം ഇസ്‌ലാമിന്‍റെ അതിര്‍വരമ്പുകള്‍ക്കു പുറത്താണെന്നും അതുകൊണ്ടു മത വിശ്വാസങ്ങളില്‍ നിന്ന് പുറത്താണെന്നും വ്യക്തമാക്കിയതാണ്. അവരുടെ മൃഗീയത കാരണം ഇതര വിശ്വാസികളും സുന്നി മുസ്ലിംകളും പീഡിപ്പിക്കപ്പെടുന്നു.

5) സ്വീകാര്യത കിട്ടാന്‍ ഭരണ നിര്‍വഹണത്തില്‍ സുന്നി ഇസ്‌ലാമിന്‍റെ പരമ്പരാഗത ഭരണമാതൃക ഉപയോഗിക്കുന്ന ഐ എസ് ഖലീഫമാര്‍ അനീതിയാണ് ചെയ്യുന്നത്. വിശുദ്ധരും സത്യസന്ധരുമായ  സുന്നി ഖലീഫമാരെ മൊത്തം മുസ്ലിംകള്‍ ബൈഅത്ത് ചെയ്തുകൊണ്ട് എല്ലാവരുടെയും പൊതുസമ്മതത്തിലും യോജിപ്പിലുമാണ് നിയമിക്കപ്പെടുക. എന്നാല്‍ ഐ എസ് അവരുടെ ഖലീഫയായ അല്‍ ബഗ്ദാദിയെ രഹസ്യമായിട്ടാണ് എല്ലാ മുസ്ലിംകളുടെയും ഖലീഫയായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്‍റെ തെരെഞ്ഞെടുപ്പിന് മുഴുവന്‍ മുസ്ലിം ഉമ്മത്തും പങ്കെടുക്കുകയോ ഖലീഫയായി അദ്ദേഹത്തെ തെരഞ്ഞെടുക്കുകയോ അദ്ദേഹത്തോട് ബൈഅത്ത് ചെയ്യുകയോ ചെയ്തിട്ടില്ല.

6) ഐ എസ് ഇറാഖിലെയും ലെവന്‍റിലെയും യുദ്ധത്തിന് യുറോപ്പില്‍ നിന്ന് സൈന്യത്തെ വിജയകരമായി റിക്രൂട്ട് ചെയ്തു. പക്ഷേ, ഇറാഖീ, ലാവന്‍റിന് സുന്നികളുടെ അടിസ്ഥാന സഹായം ലഭിക്കുന്നതില്‍ പരാജയപ്പെട്ടു. അതിനു പുറമെ, അറബി സുന്നികളുടെയും ഖുര്‍ദിശ് പുരോഹിതരുടെയും പൊതുസമ്മതം ഉറപ്പാക്കുന്നതിലും അത് പരാജയപ്പെട്ടിട്ടുണ്ട്. ഖുര്‍ദിശ് പുരോഹിതര്‍ ഐ എസിനെ ഇസ്‌ലാമിക വിശ്വാസത്തിന്‍റെ അതിരുകള്‍ക്കപ്പുറത്തുള്ളതായതിനാലാണ് തള്ളിപ്പറയുന്നത്.

സത്യത്തില്‍ ഈ ഐ എസ് സേനയിലെ അധികപേരും ആസ്ട്രേലിയ, ബ്രീട്ടീഷ്, അമേരിക്ക, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനിന്‍, ചെച്നിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അധികവും യുറോപ്പില്‍ നിന്നുള്ളവര്‍. അതുകൊണ്ട് ഐ എസിനെ വൈദേശിക പോരാളികളായിട്ടും സങ്കീര്‍ണമായ ആയുധങ്ങളും പടക്കോപ്പുകളുമുള്ള അവര്‍ അറേബ്യന്‍ മണ്ണില്‍ കാടത്തം കാണിക്കുകയാണെന്നും അധിക ഇറാഖികളും സിറിയക്കാരും കരുതുന്നു. ആയുധങ്ങളില്‍ മിക്കതിന്‍റെയും ഉറവിടം യുഎസ്, ബ്രിട്ടന്‍, യുറോപ്പിന്‍റെ ഇതര പ്രദേശങ്ങളുമാണ്.

ഐ എസ് സുന്നി സേനയല്ലെങ്കില്‍, പിന്നെ ആര്‍ക്കു വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ആരാണ് മധ്യ-കിഴക്കന്‍ പ്രദേശങ്ങളില്‍ സംഹാര താണ്ഡവമാടാന്‍ അവരെ തൊഴിലെടുപ്പിക്കുന്നത്?

ഇറാഖിലും സിറിയയിലും മറ്റു പ്രദേശങ്ങളിലും യുഎസ് ഗവണ്‍മെന്‍റിനും നാറ്റോ സഖ്യകക്ഷികള്‍ക്കും എന്തുകൊണ്ട് കാര്യക്ഷമമായി പോരാടാന്‍ സാധിക്കുന്നില്ല? ഐഎസ് യുഎസ് പടച്ചെടുത്ത ചെക്കുത്താനാണ്. ഐ എസ് സൃഷ്ടിച്ച ഖലീഫ ഒരിക്കലും ഒരു ഇസ്‌ലാമിക ഖലീഫയല്ല. അത് യുഎസിന്‍റെ ഖലീഫയാണ്.

പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും താലിബാനില്‍ നിന്നുള്ള ജിഹാദീ ഗ്രൂപ്പുകളെയും മധ്യ പൗരസ്ത്യ ദേശങ്ങളിലെ ജമാഅത്തെ ഇസ്‌ലാമിയെയും അല്‍ഖാഇ്ദയെയും നൈജീരിയയിലെ ബോകോ ഹറമിനെയും സി ഐ എ സ്ഥിരമായി സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുണ്ടെന്ന് അറിയപ്പെട്ട സത്യമാണ്.

അതുകൊണ്ടുതന്നെയാണ് യുഎസ്  ഈ ചെകുത്താന്മാരോട് ഇനിയും കാര്യമായി പോരാടാത്തത്. ഇന്‍റര്‍ നാഷണല്‍ ഭീകരവാദ സംഘടനകളുടെ അദൃശ്യമായ ഡയറക്ടര്‍ യു എസ് ആണ്. ആയതിനാല്‍ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ഈ ചെകുത്താന്മാര്‍ക്ക് മനുഷ്യരാശിയോട് ഏത് ക്രൂരതയും ചെയ്യാന്‍ സാധിക്കും. അമേരിക്കന്‍ ശക്തിയെയും ഡോളറിനെയും ആധാരമാക്കിയാണ് ഈ ചെകുത്താന്മാര്‍ ജീവിക്കുന്നത്. അറബ് വസന്തമെന്ന് വിശേഷിപ്പിക്കുന്ന പോളിസിയുടെ ഭാഗമായി സിറിയയെ തകര്‍ക്കാന്‍ യുറോപ്പില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഐ എസ് പോരാളികള്‍ക്ക് പരിശീലനവും സമ്പത്തും ആയുധങ്ങളും നല്‍കിയത് സിഐഎയുടെ പ്രവര്‍ത്തകരായിരുന്നു. അറബ് വസന്തമെന്നത് ഒരു സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായി മധ്യ പൗരസ്ത്യ ദേശവും മധ്യ ഏഷ്യയും അതിന്‍റെ എണ്ണ സംഭരണിയും പൈപ് ലൈന്‍ മാര്‍ഗവും പിടിച്ചടക്കാനുള്ള ഗൂഢമായ പ്രത്യയ ശാസ്ത്രപരമായ പ്രക്രിയയല്ലാതെ ഒന്നുമല്ല. ആരാണ് ഇവരെ സഹായിക്കുന്നത്, ഇവര്‍ക്ക് ആയുധം നല്‍കുന്നത്, വലിയ സമ്പത്ത് കൊടുക്കുന്നത്, ജുഗുപ്സാവഹമായ ഈ പ്രക്രിയകള്‍ എന്ത് ലക്ഷ്യത്തിനാണിവര്‍ ചെയ്യുന്നത്. ഇവര്‍ ഇസ്‌ലാമിന്‍റെയും മുസ്ലിംകളുടെയും അവകാശത്തിന് പോരാടാന്‍ തീരുമാനിച്ച യഥാര്‍ഥ ഇസ്‌ലാമിക പോരാളികളാണെങ്കില്‍ പിന്നെയെന്തിന് ഇവര്‍ മുസ്ലിം പള്ളികളും സ്വൂഫികളുടെ ഖ്ബറകളും ശിആ മുസ്ലിംകളുടെ ആരാധനാലയങ്ങളും ബോംബിട്ടു തകര്‍ത്തു?

മധ്യ പൗരസ്ത്യ ദേശങ്ങളില്‍ യുദ്ധങ്ങള്‍ സ്ഥിരമാക്കുകവഴി യുഎസ് സേനയുടെ വ്യവസായ ശാലകളിലെ ലോകോത്തര ആയുധ ബിസിനസ് ഏറ്റവും ലാഭകരവും മെച്ചപ്പെട്ടതുമായി മാറും. നാം ഗൗരവപൂര്‍വം ചിന്തിക്കേണ്ട പ്രസക്തമായ ചോദ്യങ്ങളാണിവ.

വിവ: സലീത്ത് കിടങ്ങഴി

പ്രൊഫ. ഹെന്‍റി ഫ്രാന്‍സിസ്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ