ഹജ്ജ് പെരുന്നാളിന് തൊട്ടുമുന്പുള്ള ദിവസങ്ങളില്‍ ഓത്തുപള്ളികളില്‍ ആചരിച്ചു പോന്നിരുന്ന കൈയെഴുത്ത് ചടങ്ങോടെയായിരുന്നു ഓത്തുപള്ളികളില്‍ കുട്ടികളുടെ വിദ്യാരംഭം. അന്ന് മുഴുവന്‍ ആണ്‍പെണ്‍ പഠിതാക്കളും പുത്തനുടുപ്പും ആഭരണങ്ങളും അണിഞ്ഞെത്തുന്നതിനാല്‍ കൈയെഴുത്ത് പെരുന്നാളെന്നും കേള്‍വിപ്പെട്ടു. പൊന്നാനിയിലും മറ്റും ഇത് സാഘോഷം കൊണ്ടാടിയിരുന്നു. മൂപ്പെത്തിയ മുള മുറിച്ച് ചെത്തി കൂര്‍പ്പിച്ചുണ്ടാക്കിയ ഏതാണ്ട് ഒമ്പത് ഇഞ്ച് നിളവും കാല്‍ ഇഞ്ച് വീതിയുമുള്ള ഖലമ്, അറബി മഷിയില്‍ മുക്കി കുട്ടികളുടെ കൈവെള്ളയില്‍ മൊല്ലാക്ക വിശുദ്ധ വചനങ്ങള്‍ എഴുതുന്ന ചടങ്ങാണ് കൈയെഴുത്ത്. ഒരു മുക്കാല്‍, രണ്ട് മുക്കാല്‍, ഒരണ, രണ്ടണ, നാലണ, എട്ടണ തുടങ്ങിയ നാണയതുട്ടുകള്‍ ഓരോരുത്തരുടെ സാമ്പത്തിക ശേഷി അനുസരിച്ച് ഹദ്യ നല്‍കും. മധുര പാനീയങ്ങളും പലഹാരങ്ങളും ചീരണിയും ഭക്ഷണവും കഴിച്ച് സമംഗളം പര്യവസാനിക്കും. പലയിടത്തും പൂര്‍വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ആഘോഷങ്ങള്‍ക്ക് കൊഴുപ്പു കൂട്ടിയിരുന്നു.
കാലാന്തരത്തില്‍ ഈ സന്പ്രദായം മദ്രസകളിലേക്കും മാപ്പിള സ്കൂളുകളിലേക്കും വ്യാപിച്ചു. നാമമാത്ര പ്രദേശങ്ങളില്‍ ഇപ്പോഴും ഈ പാരമ്പര്യം തുടരുന്നു. ചില ഓത്തുപള്ളികള്‍ സ്കൂളുകളില്‍ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്കൂള്‍ പഠനത്തിന് പഠിതാക്കളെ ആകര്‍ഷിക്കുന്നതിനായിരുന്നു ഇത്. രാവിലത്തെ ഓത്തു പഠനം കഴിഞ്ഞാല്‍ അതേ സ്കൂളില്‍ ഭൗതിക പഠനം ആരംഭിക്കും. ഇടത്തരം വീടുകളിലെ കുട്ടികള്‍ തലേദിവസത്തെ പഴങ്കഞ്ഞി കുടിച്ചാണ് രാവിലെ ക്ലാസുകളില്‍ എത്താറ്. ചില സ്കൂളുകളില്‍ ഉച്ചക്കോ ശേഷമോ ലഘു ഭക്ഷണം വിതരണം ചെയ്യും. സ്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ തന്നെ പലപ്പോഴും കിഴങ്ങ് വര്‍ഗങ്ങള്‍ പുഴുങ്ങി ഭക്ഷിച്ചോ കഞ്ഞി കുടിച്ചോ പൈദാഹം തീര്‍ക്കും. ഇന്നത്തെ പോലെ ചോറും കറിയും സുലഭമായിരുന്നില്ല.
പല മാപ്പിള സ്കൂളുകളും നിലനിന്ന് പോന്നിരുന്നതും ചില സ്കൂളുകള്‍ സ്ഥാപിച്ചതും മൊല്ലാക്കമാരുടെ തീവശ്രമത്താലാണ്. അതിനാല്‍ മൊല്ലാക്കമാരുടെ സേവനം മാപ്പിള സ്കൂളുകളില്‍ അവിഭാജ്യ ഘടകമായി തീര്‍ന്നു. തീരപ്രദേശങ്ങളിലെ പല സ്കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്ന അവസരങ്ങളില്‍ കടലില്‍ ഇറങ്ങി അവരെ പിടിച്ച് സ്കൂളിലേക്ക് തിരിച്ച് കൊണ്ടുവന്ന മൊല്ലാക്കന്മാരുണ്ടായിരുന്നു. മൊല്ലാസാര്‍ എന്നും മൊല്ലാടീച്ചറെന്നും ആദരപൂര്‍വം വിളിച്ചിരുന്ന ഇവരുടെ മാതൃകാ സേവനം പഠിതാക്കളുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന ഇന്നത്തെ സര്‍ക്കാര്‍അര്‍ധ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അനുകരണീയമാണ്. ഇവരില്‍ ചിലര്‍ പിന്നീട് അധ്യാപകരായും നോണ്‍ ടീച്ചിങ്ങ് സ്റ്റാഫായും സര്‍ക്കാര്‍ സര്‍വീസില്‍ കയറി.
ഓത്ത് + പള്ളി = ഓത്തുപള്ളി
ഓതിക്കന്‍ എന്നാണ് ഗുരുവിനെ ബ്രാഹ്മണര്‍ വിളിച്ചിരുന്നത്. ഓതിക്കനില്‍ നിന്ന് കേട്ട് പഠിക്കുന്നതിനാല്‍ വേദ പഠനത്തെ ഓത്ത് എന്ന് വിളിച്ചു. ഇത്തരം പഠന ശാലകള്‍ ഓത്തന്‍ മഠങ്ങള്‍ എന്നറിയപ്പെട്ടു. പല പ്രസിദ്ധ ക്ഷേത്രങ്ങളോടനുബന്ധിച്ചും ഓത്തന്‍ മഠങ്ങള്‍ സ്ഥാപിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിക്കുന്നതിനും പാരായണം ചെയ്യുന്നതിനും മുസ്‌ലിംകളും ഈ വാക്ക് തന്നെ പ്രയോഗിച്ചു. പാലി ഭാഷാ പദമാണ് പള്ളി. ബുദ്ധജൈന മത വിഭാഗങ്ങളുടെ പ്രാര്‍ത്ഥന മന്ദിരങ്ങള്‍ പള്ളി എന്നറിയപ്പെട്ടു. ജൂതക്രൈസ്തവ മുസ്‌ലിം മതസ്ഥരും തങ്ങളുടെ ആരാധനാലയങ്ങളെ പള്ളിയെന്നു വിളിച്ചു.  വീട്ടുകോലായയിലും പള്ളികള്‍, മൊല്ലാക്കമാരുടെ വീടുകള്‍, ഇതര സ്ഥലങ്ങള്‍ എന്നിവയോട് ചേര്‍ത്ത് മുളകള്‍ നാട്ടി ഓല മേഞ്ഞ ഷെഡുകളിലും നടന്ന് പോന്നിരുന്ന മുസ്‌ലിം ശിശു പഠനശാലകള്‍ കാലാന്തരത്തില്‍ ഓത്തുപള്ളികളെന്ന് അറിയപ്പെട്ടു.
ഗുരുനാഥന്മാരെ മൊല്ല, മൊല്ലാക്ക, പിന്നീട് മുഅല്ലിം, ഉസ്താദ് എന്ന് വിളിച്ചു. മൊല്ലാമാര്‍ അറബിമലയാള രചനകളും പ്രാഥമിക കിതാബുകളും പഠിച്ചവരാണ്. മുസ്‌ലിയാന്മാരും മുദരിസുമാരും കിതാബുകളില്‍ പ്രാവീണ്യം നേടിയ പണ്ഡിതന്‍മാരാണ്. സാധാരണക്കാരുമായി കൂടുതല്‍ ബന്ധം മൊല്ലമാര്‍ക്കാണ്. മഹല്ലുകളിലെ അവസാന വാക്ക് മുസ്ല്യാമ്മാരുടെതും മുദരിസ്സുമ്മാരുടെതുമായിരുന്നു.
പലയിടത്തും അഡ്മിഷന് സമയം നിര്‍ണയിച്ചിരുന്നില്ല. രക്ഷിതാവിന്റെ ഹിതമനുസരിച്ച് ഏതവസരത്തിലും ചേര്‍ക്കാം. കനം കുറഞ്ഞ മരപലക(ലൗഹ്)യില്‍ ചെകിടി മണ്ണ് കുറുക്കിപുരട്ടി ഉണക്കി, ഖലമ് അറബി മഷിയില്‍ മുക്കി എഴുതികൊടുത്താണ് പാഠഭാഗങ്ങള്‍ ആരംഭത്തില്‍ പഠിപ്പിച്ചിരുന്നത് ഓരോ കുട്ടിയുടെ പാഠഭാഗങ്ങള്‍ എഴുതി കൊടുത്തും പഠിപ്പിച്ചും പരിശോധിച്ചും തെറ്റുകള്‍ തിരുത്തിയും മൊല്ലാക്കന്മാര്‍ അധ്യാപനത്തില്‍ വ്യാപൃതരായിരുന്നു. ചിലയിടങ്ങളില്‍ ഈ ചുമതല മൊല്ലാക്കന്മാരുടെ സഹധര്‍മിണികള്‍ എറ്റെടുത്തു.
പഠനസമയം രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ന്നിരുന്ന പ്രദേശങ്ങളുമുണ്ടായിരുന്നു. സര്‍ക്കാര്‍ എലിമെന്‍ററി സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അത്തരം വിദ്യാലയങ്ങളില്‍ മുസ്‌ലിംകളധികവും കുട്ടികളെ ചേര്‍ത്തില്ല. ആ സമയം കൂടി ഓത്തുപള്ളികളില്‍ തന്നെ വിനിയോഗിച്ചു. പള്ളി വിടുന്നതിന്റെ അല്‍പം മുന്പായിരിക്കും ഓരോ ദിവസത്തേയും പഠനത്തിന്റെ മൊത്തം ആവര്‍ത്തനമായ പഠിച്ചോത്ത്. ഖുര്‍ആനിലെ പഠിച്ച ഭാഗങ്ങള്‍ ഓരോ കുട്ടിയും ഓതിക്കൊടുക്കുന്ന സമയത്ത് മറ്റു പഠിതാക്കള്‍ ഏറ്റ് ചൊല്ലുന്ന രീതിയാണ് പഠിച്ചോത്ത്. പ്രൈമറി വിദ്യാഭ്യാസം സര്‍ക്കാര്‍ സാര്‍വത്രികമായി നിര്‍ബന്ധമാക്കിയ പ്രദേശങ്ങളില്‍ പഠന സമയം പത്ത് മണി വരെ നിജപ്പെടുത്തി.
സ്ത്രീകള്‍ നടത്തിയിരുന്ന ഓത്തുപള്ളികളുമുണ്ടായിരുന്നു. ഇവയധികവും വീടുകളിലെ കോലായകളിലായിരുന്നു. ഇവിടങ്ങളില്‍ മാല, മൗലിദ്, കിസ്സ പാട്ടുകള്‍ അധിക പഠന വിഷയങ്ങളായിരിക്കും. അധ്യാപികയെ മൊല്ലാത്തി, മൊല്ലാച്ചി എന്ന് ആദരപൂര്‍വം വിളിച്ചു. പൊന്നാനി, തിരൂരങ്ങാടി, പറവണ്ണ, വെളിയങ്കോട്, ആലപ്പുഴ, അമ്പലപ്പുഴ തുടങ്ങിയ മുസ്‌ലിം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പെണ്‍ ഓത്തുപള്ളികള്‍.
അലിഫിന് പുള്ളിയില്ല, ബാക്കൊരു പുള്ളി താഴെ, താക്ക് രണ്ടു പുള്ളി മേലെ, സാക്ക് മൂന്ന്പുള്ളി മേലെ, ജീമിനു ഒരു പുള്ളി താഴെ, യാക്ക് രണ്ടു പുള്ളി താഴെ, അലിഫിന് ഫത്ഹ് അ, അലിഫിന് കിസറ് ഇ, അലിഫിന് ളമ്മ് ഉ, ബാക്ക് ഫതഹ് ബ, ബാക്ക് കസ്റ് ബി, ബാക്ക് ളമ്മ് ബു തുടങ്ങിയ പ്രയോഗങ്ങളിലൂടെ വായിച്ച് ഓതിയായിരുന്നു അറബി അക്ഷരങ്ങളും കൂട്ടിയെഴുത്തും വാചകങ്ങളും പാഠ്യഭാഗങ്ങളും പഠിപ്പിച്ചിരുന്നത്. വായിച്ചോത്ത് പൂര്‍ത്തിയായാലാണ് ഖുര്‍ആന്‍ പഠനാരംഭം. പഠനത്തിന് ഏകീകൃത രീതിയോ സിലബസ്സോ ഇല്ലായിരുന്നു.
ആരംഭത്തില്‍ അലിഫ് മുതല്‍ അറബി അക്ഷരമാല പഠിപ്പിക്കും. തുടര്‍ന്ന് പുള്ളി ഉള്ള അക്ഷരങ്ങളും പുള്ളിയില്ലാത്ത അക്ഷരങ്ങളും വേര്‍തിരിച്ച് പഠിപ്പിക്കും. പിന്നീട് ഓരോ അക്ഷരത്തിന് ശേഷം അലിഫ് ചേര്‍ത്ത് നീട്ടി ചൊല്ലി പഠിപ്പിക്കും. ഫതഹ്, കസ്റ്, ളമ്മ് എന്നീ ഹര്‍ക്കത്തുകള്‍ ചേര്‍ത്തായിരുന്നു തുടര്‍ന്നുള്ള പഠനം. അടുത്ത പഠനം അക്ഷരങ്ങള്‍ ചേര്‍ത്തുള്ള കൂട്ടെഴുത്താണ്. ഫാത്തിഹ പഠനത്തോടെയാണ് വായിച്ചോത്ത്. തുടര്‍ന്ന് ക്രമാനുഗതമായി ഖുര്‍ആനിലെ ചെറിയ അധ്യായങ്ങള്‍ ഓതി പഠിക്കും. ഇതാണ് മറ്റൊരു രീതി.
മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ പാരായണ പഠനം വേഗത്തില്‍ അഭ്യസിക്കുമെങ്കിലും മറ്റു പലരും കൗമാരപ്രായം എത്തിയാല്‍ പോലും ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കാറില്ല.
ഹൈന്ദവ തറവാടുകളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ എഴുത്താശാന്‍മാരെ നിയോഗിച്ചിരുന്നതു പോലെ പല സമ്പന്ന മുസ്‌ലിം തറവാടുകളില്‍ മൊല്ലാമാരെ നിയമിച്ചു. ഗുരുനാഥ(മൊല്ലാത്തി)കളുടെ നേതൃത്വത്തിലും ചില വീടുകളില്‍ ഈ സന്പ്രദായം തുടര്‍ന്നു. ഖുര്‍ആനും ഇസ്‌ലാമിക വിജ്ഞാനവും അഭ്യസിച്ച യുവതികള്‍ക്ക് വിവാഹാലോചന വേളകളില്‍ പ്രത്യേക പരിഗണന ലഭിക്കുമായിരുന്നു. ആശാന്മാര്‍ക്ക് നല്‍കിയിരുന്നത് പോലെ തത്തുല്യമായ പ്രതിഫലം മൊല്ലാമ്മാര്‍ക്കും നല്‍കി. ഫാതിഹ,‘അമ്മ, തബാറ, യാസീന്‍ എന്നീ സൂറത്തുകള്‍ ആരംഭിക്കുമ്പോഴും പഠിതാവിന്റെ കല്ല്യാണത്തിനോടനുബന്ധിച്ച് ഖുര്‍ആന്‍ പഠന പുര്‍ത്തീകരണ സൂചകമായി ഖത്തം തീര്‍ക്കുമ്പോഴും വിശേഷ ദിവസങ്ങളിലും വെള്ളത്തുണിയും തൂവെള്ള ഓയില്‍ മുണ്ടും മറ്റും നല്‍കും. സാമ്പത്തിക ശേഷിയനുസരിച്ച് ചിലവീടുകളില്‍ നിന്ന് അരിയും തേങ്ങയും ഒന്നുമുതല്‍ അഞ്ച്വരെ “പറ’ നെല്ലും ഹദ്യയായി നല്‍കും. ഓത്തുപള്ളി പഠനം കഴിഞ്ഞാല്‍ ദര്‍സുകളില്‍ ചേര്‍ന്ന് പത്ത് കിതാബിലെ മുതഫരിദ് ഓതി കൊണ്ടായിരുന്നു ഉപരിപഠനത്തിന്റെ ആരംഭം. ഉയര്‍ന്ന കിത്താബുകള്‍ ഓതിപഠിച്ച പണ്ഡിതകളായ മഹതികള്‍ പല തറവാടുകളിലും ഉണ്ടായിരുന്നു. കുടുംബ സംസ്കരണത്തിന് ഇത് കാരണമായി.
യാതൊരു പ്രതിഫലവും ലഭിച്ചില്ലെങ്കിലും നിസ്വാര്‍ത്ഥമായി വജ്ഹില്ലാഹിക്ക് (ദൈവിക പ്രതിഫലത്തിന്) വേണ്ടി പഠിപ്പിച്ചിരുന്ന ഗുരുനാഥന്‍മാരായിരുന്നു അവര്‍. മതനിഷ്ഠയിലധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന ഇവരുടെ കുടുംബങ്ങള്‍ക്ക് അര്‍ധപട്ടിണിയിലും മുഴുപ്പട്ടിണിയിലും ജീവിതപ്രാരാബ്ധത്തിലും ശാന്തിയും സമാധാനവും മനസ്സുഖവും ലഭിച്ചിരുന്നു.
ശിക്ഷാരീതികള്‍ പലപ്പോഴും കഠിനമായിരിക്കും. ചൂരല്‍ കൊണ്ടടിച്ചും ഏത്തമിടീച്ചും പാഠഭാഗങ്ങള്‍ ഒരേ ഇരിപ്പിന് മനപ്പാഠമാക്കിച്ചും പഠിതാക്കളെ ശിക്ഷിച്ചിരുന്നു. അക്കാലത്തെ രക്ഷാകര്‍ത്തൃ സമൂഹം ഇതിനെ ആക്ഷേപരഹിതമായി ഉള്‍കൊണ്ടു. മൊല്ലാക്കയുടെ ചൂരല്‍ പതിഞ്ഞ ഭാഗം നരാകാഗ്നിക്ക് നിഷിദ്ധമെന്നാണ് വാമൊഴി.
സി. എച്ച്. മുഹമ്മദ് കോയ ഓത്തു പള്ളിയിലെ ബാല്യകാലം അനുസ്മരിക്കുന്നതു നോക്കൂ:
“”മൂരിവടിപോലത്തെ ഒരു വടിയുണ്ടാക്കി പൈതങ്ങളെ പൊതിരെ തല്ലുന്നത് വിദ്യാഭ്യാസത്തിന്റെ ഒരവിഭാജ്യഘടകമാണെന്ന് അധ്യാപകന്മാരും അങ്ങിനെ ചെയ്യാഞ്ഞാല്‍ കുട്ടികള്‍ നന്നാവില്ലെന്ന് രക്ഷിതാക്കന്മാരും അന്നു വിശ്വസിച്ചിരുന്നു. തല്ലിനുള്ള വടികള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കൊണ്ടുവന്ന് കൊടുക്കാറ്. വേഗം ഓത്തു പഠിക്കാത്തതിനും ഓത്തുപുരയില്‍ സംസാരിച്ചിരുന്നതിനും യാസീന്‍ എന്ന അദ്ധ്യായം ഹൃദ്യസ്ഥമാക്കുന്നതില്‍ വൈമുഖ്യം കാണിച്ചതിനുമാണ് കൂടുതല്‍ തല്ല്. (എന്റെ)ഉപ്പാപ്പ എവിടെയെങ്കിലും പോയിവരുമ്പോള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സംസാരിക്കുകയായിരിക്കും. ഉടനെ ഉപ്പാപ്പ ഒരു കൂട്ടത്തല്ല് പാസ്സാക്കും. എത്രയോ നിരപരാധര്‍ ഈ കൂട്ടപ്പിഴ സഹിക്കേണ്ടിവന്നിട്ടുണ്ട്.”
അറബി ലിപികളില്‍ ചില പ്രത്യേക കുത്തുകള്‍ ചേര്‍ത്ത് ഏഴക്ഷരങ്ങള്‍ കൂടി അധികരിപ്പിച്ചാല്‍ മലയാളമെഴുതാന്‍ സാധിക്കും. ഓത്തുപുരകളില്‍ പഠിച്ച കുട്ടികള്‍ക്ക് ഇതറിയാം. ഈ ലിപിയില്‍ എഴുതിയ ഒട്ടധികം മത ഗ്രന്ഥങ്ങളും നോവലുകളും വ്യൈഗ്രന്ഥങ്ങള്‍പോലുമുണ്ട്. ശ്രുതി മധുരമായ മാപ്പിളപ്പാട്ടുകളെല്ലാം തന്നെ ഈ ലിപിയിലായിരുന്നു. ഒന്നു രണ്ടു മാസികകളും കാണും. ഇതെല്ലാം ആസ്വദിക്കുവാന്‍ അന്നു മുസ്‌ലികളില്‍ നൂറില്‍ തൊണ്ണൂറുപേര്‍ക്കും സാധിക്കും. ഇത് അക്ഷരജ്ഞാനമായി അംഗീകരിക്കുകയാണെങ്കില്‍ മലബാറിലെ മുസ്‌ലിം സ്ത്രീകളുടെ സാക്ഷരതാശതമാനം 95 ഓളം വരും. മാപ്പിളക്കവിതകള്‍ പാടാന്‍ മാത്രമല്ല രചിക്കാന്‍ കൂടി പാടവമുള്ള മഹിളകളുണ്ടായിരുന്നു. കാലോചിതമായ പരിഷ്ക്കാരങ്ങള്‍ വരുത്താന്‍ കൂട്ടാക്കാത്തതുകൊണ്ട് ഓത്തുപുരകള്‍ ഇപ്പോള്‍ നാമവശേഷമായിക്കഴിഞ്ഞു.
ഇന്നത്തെ പല മാപ്പിള സ്കൂളുകളുടെയും ഉല്‍ഭവം ഇത്തരം ഓത്തുപുരകളില്‍ നിന്നായിരുന്നുവെന്ന് കാണാം. കാലത്തിന്റെ വെള്ളപ്പൊക്കത്തില്‍ ഓത്തുപുരകള്‍ ഒഴുകിപ്പോയി. പക്ഷേ ചെങ്കല്ലില്‍ നിന്നുള്ള ചീടിമണ്ണു തേച്ച മൂക്കുകയറുള്ള മരപ്പലകയിന്മേല്‍ ഇന്ത്യന്‍ മഷികൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ എഴുതി ആ പലകയും മടിയില്‍വെച്ച് ഒരേ പായയിലിരിക്കുന്ന സതീര്‍ത്ഥ്യരൊരുമിച്ച് നീട്ടിവലിച്ച് ഉറക്കെ ഓതിപഠിച്ച ആ കാലം അനുഭവിച്ചവരുടെ മനോദര്‍പ്പണത്തില്‍ നിന്നും മായുകയില്ല.
ക്രമേണ മുക്രി, മൊല്ല, മുഅദ്ദിന്‍, മുസ്ല്യാമാരുടെയും മക്കളും പേരക്കുട്ടികളും അധ്യാപക തസ്തികയിലും ഇതര ഔദ്യോഗിക സ്ഥാനങ്ങളിലും ഉന്നതപദവികള്‍ വഹിച്ചു.
തെക്കന്‍ കേരളത്തില്‍ ഓത്തുപള്ളിയെ പള്ളിപ്പുര എന്നാണ് വിളിച്ചിരുന്നത്. വീട്ടിന്റെ കോലായയിലായിരുന്നു പള്ളിപ്പുരകള്‍ അധികവും. ഏതാണ്ട് മുപ്പതോളം കുട്ടികള്‍ പഠനത്തിനെത്തും. കേരളത്തിന് പുറത്ത് മക്തബുകളും മദ്രസകളുമായിരുന്നു മുസ്‌ലിം പാഠശാലകള്‍. മക്തബുകളില്‍ എഴുത്ത്, വായന, കണക്ക് എന്നിവയും മദ്രസകളില്‍ ഖുര്‍ആന്‍, ഫിഖ്ഹ്, വ്യാകരണം, തത്ത്വശാസ്ത്രം തുടങ്ങിയവയും അഭ്യസിപ്പിച്ചു.
അക്കാലത്ത് പല പ്രദേശങ്ങളിലും ദേശത്തെ ഹൈന്ദവ എഴുത്താശാന്മാരുടെയും കണക്കന്മാരുടെയും കുടുംബങ്ങളിലെ വിവാഹങ്ങള്‍ നടത്തി കൊടുത്തിരുന്നത് നാട്ടുകാരുടെ ചെലവിലായിരുന്നു. ഏകാധ്യാപകരുടെ കളരികള്‍, മഠങ്ങള്‍, എഴുത്തുപള്ളിക്കൂടങ്ങള്‍, കുടിപള്ളിക്കൂടങ്ങള്‍, ഓത്തുപള്ളികള്‍ തുടങ്ങിയവയായിയിരുന്നു പ്രധാന പാഠശാലകള്‍. അവസാനത്തെ മൂന്നും ശിശുപാഠശാലകളായായിരുന്നു സ്ഥാപിക്കപ്പെട്ടിരുന്നത്. അങ്ങനെ ഒരു കാലത്തെ വൈജ്ഞാനികമായി ചലിപ്പിക്കാന്‍ ഓത്തുപള്ളികള്‍ക്കു കഴിഞ്ഞു.

ടിവി അബ്ദുറഹ്മാന്‍ കുട്ടി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ