സാമൂഹ്യ ജീവിയായതിനാൽ പരസ്പരാശ്രയത്വമില്ലാതെ ജീവിക്കാൻ മനുഷ്യന് സാധിക്കില്ല. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് പ്രകൃതിയുടെ മതമായ ഇസ്‌ലാം സാമ്പത്തിക നയം ക്രമപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിന്റെ നല്ല നടത്തിപ്പിന് പല വിധേനയുള്ള ക്രയവിക്രയവും അത്യാവശ്യമാണ്. ധനസമ്പാദനത്തിന് വേണ്ടി പല മാർഗങ്ങളും മനുഷ്യനിന്ന് സ്വീകരിക്കുന്നു. അതിൽ പ്രധാനപ്പെട്ടതാണ് കച്ചവടം.
വ്യാപാരത്തിന് ഇസ്‌ലാം ഏറെ പ്രോത്സാഹനം നൽകി. ഹലാലായ, വിശ്വസ്തതയും സത്യസന്ധതയും പൂർണമായി ഉൾക്കൊണ്ട കച്ചവടങ്ങളും വ്യാപാരങ്ങളുമാണ് ഇസ്‌ലാം അനുവദിക്കുന്നത്. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: ‘കച്ചവടം നിങ്ങൾക്ക് അല്ലാഹു അനുവദനീയമാക്കുകയും പലിശയെ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു’ (സൂറത്തുന്നിസാഅ്).
ലോക ജനതക്ക് മാതൃകയായി അല്ലാഹു നിയോഗിച്ച പ്രവാചകന്മാരിൽ നിന്നും പൂർവസൂരികളായ പണ്ഡിതൻമാരിൽ നിന്നുമുള്ള പലരും കച്ചവടങ്ങളുമായി ഇടപെട്ടവരായിരുന്നു. അവരുടെ ജീവിതത്തിൽ നിന്നും മാതൃകാ യോഗ്യമായ നിരവധി കാര്യങ്ങൾ നമുക്ക് നേടിയെടുക്കാനാവും.
ആദ്യ മനുഷ്യനായ ആദം നബി(അ) കൃഷി ചെയ്താണ് ജീവിച്ചത്. വസ്ത്രം വിൽപ്പന നടത്തിയായിരുന്നു ഇബ്‌റാഹീം നബി(അ)യുടെ ജീവിതം. ആശാരിപ്പണി ചെയ്ത് നൂഹ് നബി(അ)യും വസ്ത്രം തുന്നി സകരിയ്യാ നബി(അ)യും ഇദ്‌രീസ് നബി(അ)യും കഴിഞ്ഞു.
ജീവിതത്തിന്റെ മുഴുവൻ മേഖലയിലും നമുക്ക് മാതൃകയാണ് തിരുനബി(സ്വ). വിശ്വസ്തതയും സത്യസന്ധതയും നിറഞ്ഞ വ്യാപാരത്തിനും മികച്ച ഉദാഹരണമാണ് അവിടുന്ന്. തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ മക്കയിലെ പ്രമുഖയായ ഖദീജ ബീവിയുടെ കച്ചവടച്ചരക്കുകളുമായി ശാമിലേക്ക് വ്യാപാരത്തിന് പോവുകയും മികച്ച ലാഭം കരസ്ഥമാക്കുകയും ചെയ്തത് ചരിത്രത്തിലുണ്ട്.
റസൂൽ(സ്വ)യുടെ ജീവിതം അതേപടി പകർത്തിയവരാണ് അവിടുത്തെ അനുയായികളായ സ്വഹാബത്ത്. പ്രമുഖ സ്വഹാബിവര്യർ പലരും വ്യാപാരികളായിരുന്നു. ഒന്നാം ഖലീഫയായ അബൂബക്ർ(റ) ജാഹിലിയ്യ കാലത്തും ഇസ്‌ലാമിലേക്ക് കടന്നുവന്ന ശേഷവും കച്ചവടക്കാരനായിരുന്നു. ഖിലാഫത്ത് ഏറ്റെടുത്തതിന് ശേഷം ജനസേവനത്തിൽ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കാൻ വേണ്ടിയാണ് അതിൽ നിന്ന് പിന്മാറിയത്. ഉമറുബ്‌നു ഖത്വാബ്(റ), അബ്ദുറഹ്‌മാനു ബ്‌നു ഔഫ്(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) തുടങ്ങിയവരും കച്ചവടത്തിൽ പ്രസിദ്ധർ.
പ്രവാചകർ(സ്വ) അനുയായികളെ വ്യാപാരത്തിന് പ്രോത്സാഹിപ്പിച്ചിരുന്നു. ജീവിക്കാനായി സമ്പത്ത് ചോദിച്ചുകൊണ്ട് തന്റെ സമക്ഷത്തിലെത്തിയ അനുയായിക്ക് അധ്വാനിച്ചുണ്ടാക്കുന്നതിന്റെ ഫലം കാണിച്ചുകൊടുത്ത ശേഷം റസൂൽ(സ്വ) പറഞ്ഞു: ‘മറ്റുള്ളവരോട് യാചിച്ചു നടക്കുന്നതിനേക്കാൾ ഏറെ നല്ലത് സ്വന്തം അധ്വാനിച്ചുണ്ടാക്കുന്നതാണ്.’
ഇബ്‌നുമാജ റിപ്പോർട്ട് ചെയ്യുന്ന ഹദീസ്. തിരുനബി(സ്വ) ഒരിക്കൽ അരുളി: ‘സത്യസന്ധതയും വിശ്വസ്തതയും കാത്തുസൂക്ഷിക്കുന്ന വ്യാപാരിയുടെ സ്ഥാനം അന്ത്യനാളിൽ രക്തസാക്ഷികൾക്കൊപ്പമായിരിക്കും.’ ഈ പ്രവാചക വചനത്തിന് ഏറെ അർത്ഥതലങ്ങളുണ്ട്. കളവും വഞ്ചനയും ഏറെ നടക്കുന്ന മേഖലയാണ് കച്ചവടം. വിശ്വാസവഞ്ചനയിലൂടെയും കള്ളത്തരങ്ങളിലൂടെയും സമ്പത്ത് വാരിക്കൂട്ടാൻ ഇന്ന് സാധിക്കും. ഓൺലൈൻ ബിസിനസുകളിൽ പ്രത്യേകിച്ചും. ഇസ്‌ലാം നിഷിദ്ധമാക്കിയ പലിശയിലൂടെ നേടാവുന്ന സമ്പത്തിന് കണക്കില്ല. ഇവിടെയൊക്കെ വിശ്വാസിയായ വ്യാപാരിയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം നിർദേശിച്ച കൽപനകൾക്കപ്പുറത്തേക്ക് പോകാതെ ആ പരിധിക്കുള്ളിൽ നിൽക്കുക എന്നത് അവന്റെ ശരീരത്തിനോടും മനസ്സിനോടും ചെയ്യുന്ന വലിയ സമരമാണ്. മതം വിലക്കിയ മാർഗങ്ങളിലൂടെ നേടിയെടുക്കുന്ന സമ്പത്തെത്ര അധികരിച്ചാലും അതിൽ ബറകത്തുണ്ടാവുകയില്ല എന്ന് പ്രവാചകർ(സ്വ) പഠിപ്പിച്ചതാണ്.
ഇമാം ഗസ്സാലി(റ) ഇഹ്‌യാഇൽ പറയുന്നു: നാം ഒരു സംഗതിയിലേക്ക് മുന്നിട്ടിറങ്ങുകയാണെങ്കിൽ ആ വിഷയത്തിലുള്ള മതവിധി അറിഞ്ഞിരിക്കൽ അത്യാവശ്യമാണ്. അതറിയാതെ അവനുദ്ദേശിച്ച കാര്യവുമായി ബന്ധപ്പെടാൻ പാടില്ല.
അതുകൊണ്ടുതന്നെ വ്യാപാരവുമായി ബന്ധപ്പെടുന്ന ആളുകൾ ഇസ്‌ലാം അനുവദനീയമാക്കിയതും നിഷിദ്ധമാക്കിയതുമായ കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതത്യാവശ്യമാണ്. ഉമർ(റ) തന്റെ ഭരണകാലത്ത് അങ്ങാടിയിലേക്ക് ചെന്ന് അവിടെയുള്ളവരോട് ഇങ്ങനെ വിളിച്ചു പറയുകയുമായിരുന്നു: ‘കച്ചവടത്തിലെ മതനിയമങ്ങൾ അറിയാത്തവർ നമ്മുടെ അങ്ങാടിയിൽ കച്ചവടം നടത്തരുത്.’ നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കുമായിരുന്നുവെന്നും ചരിത്രങ്ങളിൽ കാണാം. ഇമാം മാലിക്(റ) വ്യാപാരികളെ വിളിച്ച് നിയമങ്ങൾ പറഞ്ഞുകൊടുക്കുകയും അറിയാത്തവരോട് പഠിച്ചിട്ട് കച്ചവടം ചെയ്യാൻ കൽപ്പിക്കുകയും ചെയ്യുമായിരുന്നു.
റസൂൽ(സ്വ) പറഞ്ഞു: അന്ത്യനാളിൽ വ്യാപാരികൾ ഒരുമിച്ചുകൂട്ടപ്പെടുന്നത് തെമ്മാടികളായിട്ടായിരിക്കും. അന്ന് രക്ഷപ്പെടുന്നത് കച്ചവടത്തിൽ സത്യസന്ധതയും വിശ്വസ്തതയും കാത്തുസൂക്ഷിച്ചവർ മാത്രമായിരിക്കും’ (തുർമുദി).
സൂക്ഷ്മതയോടെ വ്യാപാരം കൈകാര്യം ചെയ്യാനാകണം. ചെറിയ ലാഭത്തിനു വേണ്ടി നടത്തുന്ന ചതിയും വഞ്ചനയും നമ്മുടെ പാരത്രിക വിജയത്തിന് തടസ്സമാണെന്ന ബോധ്യം വേണം. ഇസ്‌ലാം നിർദേശിച്ച പരിധിയിൽ നിന്നുകൊണ്ടായിരിക്കണം നമ്മുടെ വ്യാപാരങ്ങളെല്ലാം. അതു മനസ്സിലാക്കണമെങ്കിൽ മുമ്പ് സൂചിപ്പിച്ചതുപോലെ കച്ചവടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. പണ്ട് കാലങ്ങളിൽ കച്ചവടാവശ്യാർത്ഥം വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വ്യാപാര സംഘങ്ങൾ കൂടെ ഒരു പണ്ഡിതനെ കൊണ്ടുപോകുമായിരുന്നുവത്രെ. കച്ചവട സമയത്ത് ആവശ്യമായ ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ച് പഠിച്ചറിയാൻ വേണ്ടിയായിരുന്നു ഇത്.
ഇമാമീങ്ങൾ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കച്ചവടവുമായി ബന്ധപ്പെട്ട മസ്അലകൾ പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ഇമാം അബൂഹനീഫ(റ)വിന്റെ പ്രമുഖ ശിഷ്യനായ മുഹമ്മദ് ബിൻ ഹസൻ അശ്ശൈബാനി(റ)വിനോട് ഒരാൾ ചോദിച്ചു: ‘ജീവിതത്തിൽ പുലർത്തേണ്ട സൂക്ഷ്മതയുടെ വിഷയത്തിൽ നിങ്ങൾക്കൊരു ഗ്രന്ഥം രചിച്ചു കൂടെ?’ ഞാൻ രചിച്ചിട്ടുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘കിതാബുൽ ബുയൂഅ’ എന്ന കച്ചവടവുമായി ബന്ധപ്പെട്ട നിയമങ്ങളാണെന്ന് മഹാൻ വിശദീകരിക്കുകയും ചെയ്തു.
ഇസ്‌ലാം കൽപ്പിച്ച രൂപത്തിൽ നടന്നുപോരുന്ന കച്ചവടങ്ങളിൽ എല്ലാം ഈ സൂക്ഷ്മതയും ബറകത്തും കാണാവുന്നതാണ്. നബി(സ്വ) പറഞ്ഞു: ‘വ്യാപാരികളേ, മുൻകാല സമുദായക്കാർ നശിപ്പിക്കപ്പെടാൻ കാരണം തൂക്കത്തിലും അളവിലും കാണിച്ച കൃത്രിമത്വമാണ്. ഈ കാര്യമാണ് നിങ്ങളെ ഏൽപ്പിക്കപ്പെട്ടിട്ടുള്ളത്.’ സൂക്ഷ്മമായി കൈകാര്യം ചെയ്തിട്ടില്ലെങ്കിൽ ഇരു ലോകത്തെയും പരാജയത്തിന് കാരണമാകുമെന്ന് നാം മനസ്സിലാക്കുക.

അശ്രദ്ധയരുത്

കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം വ്യാപാരം ഇരുലോകത്തും ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുന്ന ഒരു കാര്യമാണ്. ഏതൊരു പ്രവർത്തനവും നിയ്യത്ത് കൊണ്ട് നന്മയും തിന്മയുമായി മാറും. വ്യാപാരം കൊണ്ട് നല്ല നിയ്യത്ത് എപ്പോഴും കരുതുക. ജനങ്ങളോടുള്ള യാചനയെ തൊട്ട് മാറിനിൽക്കുക, അഭിമാന സംരക്ഷണം, കുടുംബക്കാർക്കുള്ള അവകാശം വീട്ടിക്കൊടുക്കുക, സാമൂഹ്യബാധ്യത വീട്ടുക, നാട്ടിലെ ജനങ്ങളെ സഹായിക്കുക, ദരിദ്രർക്കും മിസ്‌കീന്മാർക്കും സ്വദഖ നൽകുക തുടങ്ങി നല്ല നിയ്യത്തുകൾ മനസ്സിൽ കരുതി ഓരോ ദിനവും ആരംഭിക്കുക. എന്നാൽ ആ വ്യാപാരം അല്ലാഹുവിനുള്ള ഇബാദത്തായി മാറുന്നതാണ്.

ഇടപാട് നടത്തുന്നവരോട് നല്ല രൂപത്തിൽ ഇടപെടുക എന്നതാണ് ഒരു വ്യാപാരിയെ സംബന്ധിച്ച് പ്രധാനം. നീതിയും ന്യായവും കൃത്യമായി പരിഗണിക്കണം. തനിക്ക് ഇഷ്ടപ്പെടുന്നതെന്തൊക്കെയുണ്ടോ അതൊക്കെ ഇടപാടുകാരനും ഇഷ്ടപ്പെടണം. അവിടെയാണ് നീതി പുലരുക. ഇടപാടുകാരന്റെ സ്ഥാനത്ത് നമ്മളാണെങ്കിൽ നമുക്ക് ഏതുതരം ഇടപാടാണോ തൃപ്തികരം അതേ രൂപത്തിലായിരിക്കണം നമ്മുടെ ഇടപാടുകളും. ഇതിനായി പ്രധാനമായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വിൽപ്പന വസ്തുവിനെ പരിചയപ്പെടുത്തുന്നിടത്ത് തന്നെയാണ് ആദ്യം ശ്രദ്ധിക്കാനുള്ളത്. കച്ചവടത്തിൽ എപ്പോഴും ലാഭം മാത്രമാണ് ഏതൊരാളും കാംക്ഷിക്കുക. അതിന് ഏത് രീതിയും സ്വീകരിക്കുന്ന പ്രവണതയുണ്ട്. ഇസ്‌ലാം അതനുവദിക്കുന്നില്ല. വിൽപന വസ്തുക്കളുടെ ഇല്ലാത്ത ഗുണങ്ങൾ പർവതീകരിച്ച് ഇടപാടുകാരനെ ചരക്കുകളിലേക്ക് ആകർഷിക്കുന്ന ശൈലി ചിലരിലെങ്കിലുമുണ്ട്. കളവ് പറഞ്ഞു എന്നതിനപ്പുറം വഞ്ചനയും ചതിയും നിറഞ്ഞ നീചമായ പ്രവണതയാണിത്. എന്നാൽ വസ്തുക്കളുടെ യഥാർത്ഥ ഗുണങ്ങൾ എടുത്തുപറയുന്നത് കൊണ്ട് പ്രശ്‌നമില്ല. ഇടപാടുകാരൻ ഉദ്ദേശിക്കുന്ന ഗുണങ്ങൾ ആ വസ്തുവിലുണ്ടെന്നറിയിക്കലാണ് അതിലൂടെ ലക്ഷ്യം വെക്കുന്നത്. ഗുണനിലവാരം ബോധ്യപ്പെടുത്താൻ സത്യം ചെയ്യാൻ പാടില്ല. കാരണം, അത് കളവാണെങ്കിൽ കള്ളസത്യത്തിലേക്കെത്തും. അത് ഗൗരവമേറിയതാണ്. പ്രവാചകർ ഉണർത്തി: ‘കള്ളസത്യം ചെയ്തുള്ള ഇടപാടുകൾ ചരക്കുകൾ പെട്ടെന്ന് വിറ്റ് തീർത്തേക്കാം. പക്ഷേ അത് ബറകത്തിനെ നശിപ്പിച്ചുകളയും’ (മുസ്‌ലിം). ‘മൂന്ന് വിഭാഗത്തെ അന്ത്യദിനത്തിൽ അല്ലാഹു പരിഗണിക്കുകയില്ല. അഹങ്കരിച്ചവൻ, ചെയ്തുകൊടുത്ത ഗുണങ്ങൾ എടുത്തുപറയുന്നവൻ, കള്ളസത്യം ചെയ്ത് ചരക്കുകൾ വിറ്റഴിക്കുന്നവൻ’ (ബുഖാരി).
വിൽപ്പന വസ്തുവിന്റെ നമുക്കറിയുന്ന ന്യൂനതകളൊന്നും ഇടപാടുകാരനെ തൊട്ട് മറച്ചുവെക്കുന്നത് അവനെ വഞ്ചിക്കലാണ്. ആ കച്ചവടത്തിലും ബറകത്തുണ്ടാവുകയില്ല. നല്ല ഭാഗം പുറത്ത് കാണിച്ച് ന്യൂനതയുള്ള വശം മറച്ചുവെച്ച് വിൽപന നടത്തുന്നത് പോലെയാണത്. ഒരിക്കൽ നബി(സ്വ) വിൽക്കാൻ വെച്ച ചരക്കുകൾക്കരികിലൂടെ നടന്നുപോവുകയുണ്ടായി. അത് പരിശോധന നടത്തിയപ്പോൾ ഉള്ളിൽ നനവനുഭവപ്പെട്ടു. അതിനെക്കുറിച്ചന്വേഷിച്ച പ്രവാചകരോട് വ്യാപാരി, മഴ കൊണ്ടതാണെന്ന് പറഞ്ഞു. ഉടനെ നനഞ്ഞ ഭാഗം ജനങ്ങൾ കാണുന്ന വിധം മുകളിൽ പ്രദർശിപ്പിക്കാൻ കൽപ്പിച്ചു.എന്നിട്ട് അവിടന്ന് പ്രഖ്യാപിച്ചു: ‘വഞ്ചന നടത്തുന്നവൻ നമ്മിൽ പെട്ടവനല്ല’.
അളവുതൂക്കങ്ങളിൽ നല്ല സൂക്ഷ്മത വേണം. മുൻകാല സമുദായക്കാരുടെ നാശത്തിന് കാരണമായത് അതിലുള്ള കൃത്രിമത്വമാണെന്ന് പ്രവാചകർ(സ്വ) പഠിപ്പിച്ചതാണ്. വിശുദ്ധ ഖുർആനും അത്തരക്കാരെ നിശിതമായി വിമർശിക്കുന്നുണ്ട്: ‘അളവ് തൂക്കങ്ങളിൽ കുറവ് വരുത്തുന്നവർക്ക് മഹാനാശം. ജനങ്ങളോട് അളന്ന് വാങ്ങുമ്പോൾ തികച്ച് വാങ്ങുകയും ജനങ്ങൾക്ക് അങ്ങോട്ട് അളന്നോ തൂക്കിയോ കൊടുക്കുമ്പോൾ കുറവ് വരുത്തുകയും ചെയ്യുന്നവർ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾ ഒരുമിച്ചുകൂട്ടപ്പെടും എന്ന് ഓർക്കുന്നില്ലയോ (സൂറതുൽ മുത്വഫ്ഫിഫീൻ 14). വിശ്വാസിയായ വ്യാപാരി ചെയ്യേണ്ടത് ഉറപ്പിനും സൂക്ഷ്മതക്കും വേണ്ടി അൽപം കൂട്ടി തൂക്കിക്കൊടുക്കുകയാണ്. കാരണം, അളവ് കുറഞ്ഞുപോയാൽ അതിന്റെ അവകാശിയെ കണ്ട് പൊരുത്തപ്പെടുവിച്ച് തൗബ ചെയ്യുകയെന്നത് കുറച്ച് പ്രയാസമുള്ള സംഗതിയാണ്. അതുകൊണ്ട് തന്നെ തൂക്കി നൽകുന്നവരോട് തിരുനബി(സ്വ) നിർദേശിച്ചു: ‘തൂക്കത്തിൽ കുറച്ച് മുൻതൂക്കം നൽകുക’ (തുർമുദി).
നിലവിലുള്ള വിലനിലവാരം മറച്ചുവെച്ചുകൊണ്ട് വിൽപ്പന നടത്തരുത്. കാരണം ഇടപാട് കഴിഞ്ഞതിന് ശേഷം ഉപഭോക്താവിന് യാഥാർത്ഥ്യം ബോധ്യപ്പെട്ടാൽ ഇത് വേണ്ടിയില്ലായിരുന്നു എന്നൊരു തോന്നലുണ്ടാകും. ആ രൂപത്തിൽ കച്ചവടം നടത്താൻ പാടില്ല. അതിനാൽ കച്ചവടം നടത്തുന്ന പ്രദേശത്തെ ആ വസ്തുവിന്റെ വിലനിലവാരം മറച്ചുവെച്ച് ഇടപാടുകാരെ വഞ്ചിക്കരുത്. എന്നാൽ രണ്ടു പേരും തൃപ്തിപ്പെട്ടു നിശ്ചയിക്കുന്ന വില എത്രയാണെങ്കിലും പ്രശ്‌നമില്ല.

നിഷിദ്ധമായ ഇടപാടുകൾ

വസ്തുക്കൾ നമ്മുടേതാണെങ്കിലും തോന്നിയ രൂപത്തിൽ വിൽക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. ഇടപാടുകൾക്ക് മതം നിർണയിച്ച ചില വ്യവസ്ഥകളുണ്ട്. ആ വ്യവസ്ഥകൾ അനുസരിച്ചു മാത്രമേ ഇടപാടാകാവൂ. അനുവദനീയമല്ല എന്നറിഞ്ഞുകൊണ്ട് ഒരു ഇടപാടുമായി ബന്ധപ്പെടൽ ഹറാമാണ്.
കച്ചവടങ്ങൾക്ക് ഇസ്‌ലാം നിർണയിച്ച വ്യവസ്ഥകൾക്ക് കോട്ടം വരുന്നതിലൂടെ ആ ഇടപാട് നിഷിദ്ധവും അസാധുവും ഹറാമുമായിത്തീരും. മറ്റു ചില കാരണങ്ങളാലും ഇടപാടുകൾ നിഷിദ്ധമാകും. അതിലൂടെ കച്ചവടം അസാധുവാകില്ലെങ്കിലും ഹറാമായിത്തീരും.

ഉപാധികളോടെയുള്ള വിൽപന

ഒരു വസ്തു വിൽക്കുമ്പോൾ അതിന്റെ കൂടെ മറ്റു ഉപാധികൾ വെക്കുന്ന രീതിയാണിത്. ഈ ഇടപാട് അസാധുവും ഹറാമുമാണ്. എന്നാൽ വിൽപ്പനയിൽ അനുവദനീയമായ ചില ഉപാധികളുണ്ട്. കച്ചവടത്തിൽ പുനരാലോചന നടത്താൻ മൂന്നു ദിവസം വരെ നൽകുക, സാക്ഷികൾ ഉണ്ടായിരിക്കുക, വില റൊക്കമല്ലെങ്കിൽ അവധി നിശ്ചയിക്കുക തുടങ്ങിയവയൊക്കെ കച്ചവടമായി ബന്ധപ്പെട്ട ഉപാധികളാണ്. അത് പറയുന്നതുകൊണ്ട് കച്ചവടത്തിന് കോട്ടം വരില്ല. അതല്ലാത്ത ഉപാധികളാണ് അനുവദനീയമല്ലാത്തത്. ഉദാഹരണത്തിന്ഒരു സാധനം വിൽക്കുകയോ വാങ്ങുകയോ ചെയ്യാൻ മറ്റൊരു വസ്തു വാടകക്കെടുക്കണമെന്ന് ഉപാധി വെച്ച് കച്ചവടം നടത്തുക. ഇത് അസാധുവും നിഷിദ്ധവുമാണ്.

അച്ചാരം കൊടുത്തുള്ള വിൽപന

നിശ്ചിത വിലക്ക് ഒരു വസ്തു വിൽക്കുകയും വാങ്ങിയ ആളിൽ നിന്നും ഒരു സംഖ്യ വിൽക്കുന്നയാൾ വാങ്ങുകയും കച്ചവടം നടക്കുകയാണെങ്കിൽ ഈ സംഖ്യ വിലയിൽ പെടുത്തുകയും ഇല്ലെങ്കിൽ ഇത് വസ്തുവിന്റെ ഉടമക്കായിരിക്കുമെന്നും വ്യവസ്ഥ ചെയ്യുക. ഇത് അസാധുവും നിഷിദ്ധവുമാണ്. നിഷിദ്ധമായ ഉപാധികൾ കച്ചവടത്തിന്റെ വാചകത്തിൽ തന്നെ ഉൾപ്പെടുത്തുമ്പോഴാണ് വിൽപന അസാധുവാകുന്നത്.പറയാതിരുന്നാൽ പ്രശ്‌നമില്ല. പക്ഷേ, കച്ചവടം നടന്നാൽ അത് വിലയിലേക്ക് കൂട്ടുകയും ഇല്ലെങ്കിൽ തിരിച്ചു കൊടുക്കുകയും ചെയ്യണം.

ചരക്കുമായി വരുന്നവരെ സ്വീകരിക്കൽ

ഒരു വസ്തു വിൽക്കാൻ വേണ്ടി മാർക്കറ്റിലേക്ക് വരുന്ന വ്യക്തികൾ അവിടേക്ക് എത്തുന്നതിനും മാർക്കറ്റ് വില അറിയുന്നതിനും മുമ്പ് ആ ചരക്ക് അവരിൽ നിന്ന് വാങ്ങുന്ന രൂപമാണിത്. ഇത് അസാധുവല്ലെങ്കിലും ഹറാമായ ഇടപാടാണ്. കാരണം മാർക്കറ്റ് വില പിന്നീട് ഉടമസ്ഥൻ അറിയുമ്പോൾ ചതിയിൽ പെട്ടത്ബോധ്യപ്പെടുകയും അതുമൂലം വിഷമിക്കാൻ ഇടയാവുകയും ചെയ്യും.

വിലപേശൽ

വിൽപനക്കാരനും ഇടപാടുകാരനും ഒരു വസ്തുവിന് വില പറഞ്ഞുറപ്പിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞ വിലയേക്കാൾ കൂട്ടിപ്പറഞ്ഞ് ആ വസ്തു വാങ്ങുന്ന രൂപമാണിത്. ഇതും പാടില്ല. ആദ്യം വാങ്ങാനുദ്ദേശിച്ച വ്യക്തി വില ഉറപ്പിച്ചതിനു ശേഷം ഇയാൾ വില കൂട്ടിപ്പറഞ്ഞ് വസ്തു കൊണ്ടുപോകുമ്പോൾ അയാളുടെ മനസ്സ് വിഷമിക്കുന്നതാണിത് നിഷിദ്ധമാകാൻ പ്രധാന കാരണം. എന്നാൽ ലേലം ചെയ്തുള്ള വിൽപന ഇതിൽ പെടില്ല. എന്തെന്നാൽ, വില പറഞ്ഞുറച്ചതിനു ശേഷം വില കൂട്ടി പറയുമ്പോഴാണ് പ്രശ്‌നം വരുന്നത്. ലേലത്തിൽ അതില്ല. ആരാണ് കൂടുതൽ സംഖ്യ തരുന്നത് അവർക്ക് നൽകാമെന്ന ലക്ഷ്യമാണ് അവിടെ. എന്നാൽ അവിടെയും മറ്റുള്ളവരെ വേദനിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ വില കൂട്ടിപ്പറയുന്നത് നിഷിദ്ധമാണ്.

പൂഴ്ത്തിവെപ്പ്

ജനങ്ങൾക്ക് ആവശ്യം നേരിടുന്ന സന്ദർഭത്തിൽ കൂടുതൽ വിലയ്ക്ക് വിൽക്കാൻ വേണ്ടി വില നിലവാരം കുറഞ്ഞ സന്ദർഭത്തിൽ ഭക്ഷ്യവസ്തുക്കൾ വാങ്ങി സംഭരിക്കൽ തെറ്റാണ്. എന്നാൽ മറ്റ് ഉദ്ദേശ്യങ്ങളോടെ സൂക്ഷിച്ചുവെക്കുന്നതിന് കുഴപ്പമില്ല. താൻ കൃഷി ചെയ്തുണ്ടാക്കിയ ധാന്യം സൂക്ഷിച്ചു വെക്കുകയോ വീട്ടാവശ്യത്തിന് കരുതിവെക്കുകയോ ചെയ്യുന്നത് നിഷിദ്ധമല്ല.

ഷെയർ ബിസിനസ്

ഇസ്‌ലാം അനുവദിച്ച രൂപത്തിലുള്ള ഏത് കച്ചവടവും ഹലാലായ രീതിയിൽ ചെയ്യുന്നതിന് തകരാറില്ല. ഒന്നിൽ കൂടുതൽ ആളുകൾ ചേർന്നും ബിസിനസ് ചെയ്യാവുന്നതാണ്. ഇന്ന് ധന സമ്പാദനത്തിന് വേണ്ടി പലതരം ബിസിനസ് മേഖലകളെ ആശ്രയിക്കുന്നവരുണ്ട്. പുതു കാലത്തിന് അനുയോജ്യമായ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ബിസിനസ് രംഗങ്ങൾ പിറവിയെടുക്കുന്നു. ഷെയർ ബിസിനസുകൾ ഇതിലൊന്നാണ്. അതിൽ ഇസ്‌ലാം അനുവദിച്ചതും അനുവദിക്കാത്തതുമായ പല രൂപങ്ങളും ഇന്നു കണ്ടുവരുന്നുണ്ട്. നിർദിഷ്ട വ്യവസ്ഥകളനുസരിച്ച് മാത്രമേ ഇസ്‌ലാം ഷെയർ ബിസിനസുകൾ അനുവദിക്കുന്നുള്ളൂ.

ഖിറാള്

ഇന്ന് നടക്കുന്ന ഷെയർ ബിസിനസിലെ ഒരു രൂപമാണ് ഖിറാള്/മുളാറബ(ലാഭക്കൂർ കച്ചവടം) എന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്നവ. ഈ ഇടപാടിൽ ഒരാളുടെ സമ്പത്തും വേറൊരാളുടെ അധ്വാനവുമാണ് പരസ്പരം ചേരുന്നത്. കച്ചവടച്ചരക്ക് വാങ്ങാനും കച്ചവടം നടത്താനുമുള്ള മൂലധനം ഒരാൾ നൽകും, അയാൾ കച്ചവടത്തിന്റെ പ്രവർത്തനത്തിൽ പങ്കാളിയായിരിക്കില്ല. മറ്റൊരാൾ ആ കച്ചവടം നോക്കിനടത്തുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യാപൃതനാവുകയും ചെയ്യും. ഇതാണ് ഖിറാളിന്റെ രീതി.
ഇവിടെ ലാഭത്തിൽ രണ്ടുപേർക്കും അവകാശമുണ്ടെന്ന് വ്യവസ്ഥ വെക്കണം. ലാഭം മുഴുവൻ ഒരാൾക്ക് മാത്രം നീക്കിവെക്കുന്നത് വ്യവസ്ഥ ചെയ്താൽ ആ ഇടപാട് അസാധുവാകും. ലാഭത്തിന് ഇത്ര വിഹിതം/ശതമാനം എന്ന നിലയിലാണ് വ്യവസ്ഥ ചെയ്യേണ്ടത്. അത് ഒരാൾക്ക് വർധിക്കുന്നതു കൊണ്ടോ മറ്റേയാൾക്ക് കുറയുന്നതു കൊണ്ടോ പ്രശ്‌നമില്ല. പക്ഷേ, ഇത്ര സംഖ്യ നൽകുമെന്ന് വ്യവസ്ഥ ചെയ്യാൻ പാടില്ല. അത് ഇടപാടിനെ അസാധുവാക്കിക്കളയും. ഉദാഹരണത്തിന്, നീ കച്ചവടം ചെയ്താൽ എല്ലാ മാസവും 5000 രൂപ നിനക്ക് നൽകാം എന്നു പറയുന്നത് കച്ചവടത്തെ അസാധുവാക്കും. കാരണം, ഒരു നിശ്ചിതസംഖ്യ ഇവിടെ വ്യവസ്ഥ വെച്ചു എന്നതാണ്.
ഈ രൂപത്തിലുള്ള ഇടപാടിൽ പണം നൽകിയവൻ കച്ചവടം ചെയ്യണമെന്നോ കച്ചവട വസ്തുക്കളുടെ ഇടപാടുകളിൽ പണമിറക്കിയവനോടു സമ്മതം ചോദിക്കണമെന്നോ നിബന്ധന വെക്കുന്നത് ശരിയല്ല. കച്ചവട വസ്തുക്കൾ വാങ്ങാനും വിൽക്കാനുമുള്ള സമ്മതം കച്ചവടം നടത്തുന്നവന് പണമിറക്കിയവൻ നൽകേണ്ടതാണ്.

ശിർക്കത്ത്

ഷെയർ ബിസിനസിന്റെ മറ്റൊരു രൂപമാണ് ശിർക്കത്ത്. ഒന്നിലധികം പേർ പണം മുടക്കി നടത്തുന്ന രൂപമാണിത്. എന്നാലിത് ചില വ്യവസ്ഥകൾക്കധീനമാണ്. ഇതിൽ പണം ഇറക്കുന്നവരുടെയെല്ലാം മൂലധനം പരസ്പരം വേർതിരിച്ചറിയാനാകാത്ത രൂപത്തിൽ കൂട്ടിക്കലർത്തിയ ശേഷമാണ് ഇടപാട് നടത്തേണ്ടത്. ഓരോരുത്തരും ഇറക്കുന്ന പണം തുല്യമായി കൊള്ളണമെന്ന് നിബന്ധനയില്ല. പക്ഷേ, കച്ചവടത്തിലൂടെ ഉണ്ടാകുന്ന ലാഭവും നഷ്ടവും ഓരോരുത്തരും ഇറക്കിയതിനു ആനുപാതികമായിരിക്കണം. ഇതിനു വിരുദ്ധമായി കൊണ്ട് വ്യവസ്ഥ വെച്ചാൽ, അഥവാ തുല്യമായി സമ്പത്ത് ഇറക്കിയവർക്കിടയിൽ ലാഭവും നഷ്ടവും വ്യത്യസ്ത രൂപത്തിലാക്കിയാൽ അല്ലെങ്കിൽ നേരെ തിരിച്ചാണ് എങ്കിലും ശിർക്കത്ത് അസാധുവാകുന്നതാണ്.
നിശ്ചിത സംഖ്യ മാസത്തിൽ നിങ്ങൾക്ക് ലഭിക്കുമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഷെയർ ബിസിനസുകൾ നിഷിദ്ധമാണ്. അതുപോലെ, നഷ്ടം നിങ്ങളെ ബാധിക്കുകയില്ല എന്നു പറഞ്ഞുള്ള ഷെയർ ബിസിനസും ഇസ്‌ലാമികമായി അനുവദനീയമല്ല.

കച്ചവട സകാത്ത്

ഹിജ്‌റ രണ്ടാം വർഷത്തിലാണ് ഇസ്‌ലാം സകാത്ത് നിർബന്ധമാക്കുന്നത്. പ്രത്യേകമായ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നിർണിതമായ വിഭാഗങ്ങൾക്ക് സ്വത്തിൽ നിന്ന് നൽകുന്ന വിഹിതത്തിനാണ് സകാത്തെന്ന് പറയുന്നത്. കച്ചവടച്ചരക്കുകളിലും ഇസ്‌ലാം സകാത്ത് നിർബന്ധമാക്കി.
ഒരു വസ്തു കച്ചവടച്ചരക്കായി പരിഗണിക്കപ്പെടുന്നത് ഒരു പ്രതിഫലത്തിന് പകരമായി അത് തന്റെ ഉടമസ്ഥതയിലാക്കുന്നതോടൊപ്പം കച്ചവടത്തെ കൂടി കരുതുമ്പോഴാണ്. അപ്പോൾ പ്രതിഫലത്തിന് പകരമല്ലാതെ സ്വന്തം ഉടമസ്ഥതയിലുള്ള ചരക്കുകൾ കച്ചവടത്തിനു വേണ്ടി മാറ്റി വെക്കുന്നതുകൊണ്ടോ പ്രതിഫലത്തിന് പകരം വസ്തുക്കൾ വാങ്ങുമ്പോൾ കച്ചവടത്തെ കരുതാതിരിക്കുകയോ ചെയ്താൽ ആ വസ്തു ഇസ്‌ലാമിൽ സകാത്ത് നിഷ്‌കർഷിക്കുന്ന കച്ചവടച്ചരക്കായി ഗണിക്കപ്പെടുകയില്ല.
അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങൾ അധ്വാനിച്ചുണ്ടാക്കുന്നതിലെ നല്ലതിൽ നിന്ന് നിങ്ങൾ ചെലവഴിക്കുക’ (സൂറതുൽ ബഖറ: 267). ഈ ആയത്തിന്റെ തഫ്‌സീറിൽ മുജാഹിദ്(റ) പറഞ്ഞു: ഈ ആയത്ത് കച്ചവടത്തിന്റെ കാര്യത്തിൽ ഇറങ്ങിയതാണ്. ഒരിക്കൽ നബി(സ്വ) പറഞ്ഞു: ‘ഒട്ടകത്തിൽ അതിന്റെ സകാത്തുണ്ട്, മാടിലും ആടിലും അതിന്റേതായ സകാത്തുമുണ്ട്. കച്ചവടാവശ്യാർത്ഥം തയ്യാർ ചെയ്ത വസ്ത്രത്തിലും ആയുധങ്ങളിലും സകാത്തുണ്ട്’ (ഹാകിം). വസ്ത്രത്തിലും ആയുധത്തിലും തടിയുടെ സകാത്ത് ഇല്ലല്ലോ. അതിനാൽ ഹദീസിൽ പറഞ്ഞത് കച്ചവട സകാത്താണെന്ന് മനസ്സിലാക്കാം (ശർഹുൽ മുഹദ്ദബ്, തുഹ്ഫ).
സകാത്ത് കൊടുക്കാൻ അല്ലാഹു അടിമകളോട് നിർബന്ധമായും കൽപ്പിച്ചതാണ്. അവന്റെ സമ്പത്തിലുള്ള ശുദ്ധീകരണ പ്രക്രിയയാണ് യഥാർത്ഥത്തിൽ സകാത്ത്. ഇമാം ത്വബ്‌റാനിയും അബൂനുഐമും(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം: ‘നിങ്ങൾ നിങ്ങളുടെ സമ്പത്തുകളെ സകാത്ത് കൊണ്ട് ശുദ്ധീകരിക്കുക, നിങ്ങളുടെ രോഗികളെ സ്വദഖ കൊണ്ട് ചികിത്സിക്കുക.’
സകാത്ത് കൊടുക്കാത്തവർക്ക് ശക്തമായ താക്കീത് അല്ലാഹു നൽകുന്നുണ്ട്. ‘അല്ലാഹു അവന്റെ അനുഗ്രഹത്തിൽ നിന്ന് തങ്ങൾക്കു തന്നിട്ടുള്ളതിൽ പിശുക്ക് കാണിക്കുന്നവർ അതവർക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവർക്ക് ദോഷകരമാണത്. അവർ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയർത്തെഴുന്നേൽപ്പിന്റെ നാളിൽ അവരുടെ കഴുത്തിൽ മാല ചാർത്തപ്പെടുന്നതാണ്’ (സൂറതു ആലുഇംറാൻ 180). ‘സ്വർണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക, നരകാഗ്‌നിയിൽ വെച്ച് അവ ചുട്ടുപഴുപ്പിക്കുകയും എന്നിട്ടതുകൊണ്ട് അവരുടെ നെറ്റികളിലും പാർശ്വങ്ങളിലും മുതുകുകളിലും ചൂടു വെക്കപ്പെടുകയും ചെയ്യുന്ന ദിവസം അവരോട് പറയപ്പെടും: നിങ്ങൾ നിങ്ങൾക്കു വേണ്ടി നിക്ഷേപിച്ചുവെച്ചതാണിത്. അതിനാൽ നിങ്ങൾ നിക്ഷേപിച്ചു വെച്ചത് നിങ്ങൾ ആസ്വദിച്ചുകൊള്ളുക’ (സൂറതുത്തൗബ 34, 35). തിരുനബി(സ്വ) പറഞ്ഞു: ‘ജനങ്ങൾ അവരുടെ സകാത്ത് അവകാശപ്പെട്ടവർക്ക് കൊടുക്കാതെ തടഞ്ഞുവെക്കുകയാണെങ്കിൽ ആകാശത്തു നിന്നുള്ള മഴ അവരെ തൊട്ട് തടയപ്പെടുന്നതാണ്. മൃഗങ്ങൾ ഇല്ലായിരുന്നുവെങ്കിൽ മഴ തീരെ പെയ്യുമായിരുന്നില്ല’ (ബൈഹഖി). ഇങ്ങനെ സകാത്ത് വിസമ്മതിക്കുന്നവർക്ക് ഖുർആനിലും ഹദീസിലും ശക്തമായ താക്കീത് വന്നിട്ടുണ്ട്.

നിർബന്ധമാകുന്നവർ

കച്ചവട സകാത്ത് നിർബന്ധമാകുന്നതിനു ചില നിബന്ധനകളുണ്ട്. അത് പാലിക്കപ്പെടുമ്പോൾ മാത്രമേ കച്ചവടച്ചരക്കിന്റെ സകാത്ത് അവന് നിർബന്ധമാവൂ. നേരത്തെ പറഞ്ഞതുപോലെ വാങ്ങുന്ന ചരക്ക് ഒരു പ്രതിഫലത്തിന് പകരമായിരിക്കണം. ആ വസ്തു വാങ്ങുമ്പോൾ കച്ചവടത്തെ കരുതുകയും വേണം. കച്ചവടം തുടങ്ങി ചന്ദ്ര വർഷ പ്രകാരം ഒരുവർഷം പൂർണമായി തികയുകയും ആ ദിവസം സകാത്ത് നിർബന്ധമാകാനുള്ള നിസ്വാബ്(കണക്ക്) എത്തുകയും വേണം. ഈ നിബന്ധനകൾ മുഴുവനും ഒത്തുവന്നാലേ സകാത്ത് നിർബന്ധമാവുകയുള്ളൂ.
ഇബ്‌നു ഹജർ(റ) തുഹ്ഫയിൽ പറയുന്നുണ്ട്: ‘ഒരു പ്രതിഫലവും കൂടാതെ ദാനമായി ലഭിച്ച വസ്തുക്കൾ, സ്വന്തമായി വെട്ടി ശേഖരിച്ച വിറകുകൾ, വേട്ടയാടി പിടിച്ച വസ്തുക്കൾ, അനന്തരാവകാശത്തിലൂടെ ലഭിച്ച മുതലുകൾ തുടങ്ങിയവ കച്ചവടച്ചരക്കാണെന്ന് ഉദ്ദേശിച്ചാലും ആ വസ്തുക്കൾക്ക് കച്ചവട സകാത്ത് നിർബന്ധമില്ല. കാരണം, ഈ വസ്തുക്കളൊന്നും തന്നെ ഒരു പ്രതിഫലത്തിന് പകരമായി നേടിയെടുത്തതല്ല. ഒരു പ്രതിഫലവുമില്ലാതെ നേടിയെടുത്ത വസ്തുക്കളെ കച്ചവടച്ചരക്കായി ഗണിക്കുകയില്ല’ (തുഹ്ഫ 3/297).
അനന്തരമായി ലഭിച്ച സ്വത്തിനു സകാത്ത് നിർബന്ധമില്ലെന്ന് പറഞ്ഞത് അനന്തരസ്വത്ത് കച്ചവടത്തിലെ ചരക്കുകൾ ആകാത്തിടത്താണ്. എന്നാൽ, ലഭിച്ച അനന്തരസ്വത്ത് കച്ചവടച്ചരക്കാണെങ്കിൽ അനന്തരാവകാശി ആ ചരക്കുകളിൽ കച്ചവടം എന്ന ഉദ്ദേശ്യത്തോടെ ക്രയവിക്രയങ്ങൾ നടത്തുമ്പോൾ മാത്രമേ വർഷാരംഭമായി കണക്കാക്കൂ.
കച്ചവട സകാത്ത് കൊടുക്കുമ്പോഴും നിയ്യത്ത് വെക്കൽ നിർബന്ധമാണ്. ഉദാഹരണത്തിന് ‘ഇത് എനിക്ക് നിർബന്ധമായ സകാത്താണ്’ എന്ന് പറയുന്നത് പോലെ സകാത്ത് വിഹിതം അവകാശികൾക്ക് നൽകുമ്പോളോ സകാത്ത് വിഹിതം നീക്കിവെക്കുമ്പോളോ നിയ്യത്ത് വെച്ചാൽ മതി. താൻ ചുമതലപ്പെടുത്തിയ വകീലിന്റെ പക്കൽ ഏൽപ്പിക്കുമ്പോൾ നിയ്യത്ത് വെച്ചാലും മതിയാകുന്നതാണ്. എന്നാലും വകീൽ വിതരണം ചെയ്യുമ്പോഴും നിയ്യത്ത് വെക്കൽ നല്ലതാണ്.

വിലയിൽ പരിഗണിക്കേണ്ടത്

കച്ചവടം തുടങ്ങിയത് മുതൽ വർഷം പൂർത്തിയാകുന്ന ദിവസത്തിലാണ് കച്ചവട സകാത്ത് നിർബന്ധമാകുന്നത്. എന്നാൽ കച്ചവടം തുടങ്ങുന്നതിന് മുമ്പ് സകാത്ത് നിർബന്ധമായ സംഖ്യ കൈവശമുള്ളവർ അതേ സംഖ്യ കൊണ്ടാണ് കച്ചവടച്ചരക്ക് വാങ്ങിയതെങ്കിൽ ആ സംഖ്യ കൈവശമാക്കിയ ദിവസം മുതലാണ് വർഷം പരിഗണിക്കേണ്ടത്, കച്ചവടം തുടങ്ങിയ ദിവസമല്ല. ഉദാഹരണത്തിന്, മുഹറം ഒന്നിന് അവന്റെ കയ്യിൽ 595 ഗ്രാം വെള്ളിയുടെ വില ഉണ്ട്. സഫർ ഒന്നിന് ആ ക്യാഷ് കൊണ്ട് കച്ചവടം തുടങ്ങി. എങ്കിൽ ഇവിടെ പരിഗണിക്കേണ്ടത് മുഹറം ഒന്നാണ്.
വർഷാവസാനം സ്റ്റോക്കുള്ള വസ്തുക്കൾക്ക് വില കണക്കാക്കുകയും ആ ദിവസം വസ്തുക്കൾക്ക് കിട്ടിയ സംഖ്യയും സൂക്ഷിച്ചുവെച്ച ലാഭവും കൂട്ടിയിട്ട് വരുന്ന സംഖ്യ 200 ദിർഹം വെള്ളിയുടെ (595 ഗ്രാം) വിലയ്ക്ക് തുല്യമോ അതിനേക്കാൾ കൂടുതലോ ഉണ്ടെങ്കിൽ അതിന്റെ രണ്ടര ശതമാനമാണ് സകാത്ത് കൊടുക്കേണ്ടത്. കച്ചവടത്തിലെ ലാഭ സംഖ്യ മറ്റാവശ്യങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ടെങ്കിൽ അത് ഈ കണക്കിലേക്ക് കൂട്ടുകയില്ല. അതിന് അതിന്റേതായ സകാത്ത് വരുന്നതാണ്.
വർഷം പൂർത്തിയാകുന്ന ദിവസം കച്ചവടം നടക്കുന്ന സ്ഥലത്തെ ചരക്കുകൾ മൊത്തമായി വിറ്റാൽ ലഭിക്കുന്ന മാർക്കറ്റ് വിലയാണ് പരിഗണിക്കേണ്ടത്. വിശ്വസ്തനും വില നിലവാരത്തെക്കുറിച്ച് അറിവുള്ളവനുമാണ് ഉടമയെങ്കിൽ വില നിശ്ചയിക്കാൻ അവൻ തന്നെ മതിയാകുന്നതാണ്. അല്ലെങ്കിൽ വില നിലവാരത്തെക്കുറിച്ച് അറിയുന്ന നീതിമാന്മാരായ രണ്ടു പേരാണ് വില നിശ്ചയിക്കേണ്ടത്.

മേൽവാടക കച്ചവടം

കച്ചവടച്ചരക്കുകൾ രണ്ടിനമുണ്ട്. ഒന്ന്: വസ്തുക്കൾ. രണ്ട്: ഫലങ്ങൾ.
ഇത് പ്രകാരം സ്വന്തം ഉടമയിലുള്ള കെട്ടിടം, വാഹനം തുടങ്ങിയവ വാടകക്ക് കൊടുത്താൽ കച്ചവട സകാത്ത് നിർബന്ധമില്ല. എന്നാൽ വാടകക്ക് നൽകി ലാഭം നേടണമെന്ന ലക്ഷ്യത്തോടെ മറ്റൊരാളിൽ നിന്ന് വാടകക്കെടുത്ത കെട്ടിടം, വാഹനം തുടങ്ങിയവ കച്ചവടച്ചരക്കായി പരിഗണിക്കുകയും അതിൽ കച്ചവട സകാത്ത് നിർബന്ധമാവുന്നതുമാണ്.

ഏജൻസി സ്ഥാപനങ്ങൾ

ചില കമ്പനികൾ വലിയ കമ്പനികളുടെ ഏജൻസികളായി പ്രവർത്തിക്കാറുണ്ട്. ചില ഏജൻസികളിൽ കമ്പനി ഇറക്കുന്ന വസ്തുക്കൾ വിൽപ്പന നടത്തുകയും അതിന് അവർ നിശ്ചയിച്ച കമ്മീഷൻ കൈപ്പറ്റുകയും ചെയ്യും. ബാക്കിയുള്ള ഉൽപ്പന്നങ്ങൾ കമ്പനി തന്നെ ഏറ്റെടുക്കുന്നു. ഇതനുസരിച്ച് ചരക്കുകൾ ഏജൻസികളുടെ കച്ചവടച്ചരക്കുകളല്ല. കാരണം അവർ ആ വസ്തുക്കളെ ഒരു പ്രതിഫലത്തിന് പകരം ഉടമപ്പെടുത്തുന്നില്ല. അതുകൊണ്ടുതന്നെ, അത്തരം ചരക്കുകളുടെ സകാത്ത് കൊടുക്കേണ്ടത് കമ്പനി തന്നെയാണ്, ഏജൻസികളല്ല.
എന്നാൽ, ഇനി കമ്പനികളിൽ നിന്ന് വസ്തുക്കൾ വാങ്ങിയിട്ട് ഏജൻസികൾ വിൽപ്പന നടത്തുകയാണെങ്കിൽ അതിന്റെ സകാത്ത് കൊടുക്കേണ്ടത് ഏജൻസികൾ തന്നെയാണ്. കാരണം വസ്തുക്കൾ വാങ്ങലോടുകൂടി അത് ഏജൻസികളുടെ കച്ചവടച്ചരക്കായി മാറി.
ചില വസ്തുക്കൾ കമ്പനികളിൽ നിന്ന് വാങ്ങുകയും മറ്റു ചിലത് വാങ്ങാതെ വിൽപ്പന നടത്തി അതിന്റെ കമ്മീഷൻ കമ്പനികളിൽ നിന്ന് സ്വീകരിക്കുകയും ചെയ്യുന്ന ചില കച്ചവടസ്ഥാപനങ്ങളുണ്ട്. അവർക്ക് വർഷാവസാനത്തിൽ വാങ്ങിയ വസ്തുക്കളുടെ സകാത്ത് മാത്രമേ കൊടുക്കേണ്ടതുള്ളൂ. കമ്മീഷൻ കൈപ്പറ്റുന്ന വസ്തുക്കളുടെ സകാത്ത് കമ്പനികൾക്കാണ് നിർബന്ധം.

ആട് ഫാമുകൾ

ഇന്ന് നമ്മുടെ നാടുകളിൽ വർധിച്ചുവരുന്ന ഒന്നാണ് ആട്, മാട്, കോഴി ഫാമുകൾ. ഒരു തുകക്കു പകരം ഉടമപ്പെടുത്തുകയും കച്ചവടത്തിനു വേണ്ടി കരുതുകയും ചെയ്തതിനാൽ അതിലും കച്ചവടത്തിന്റെ സകാത്ത് നിർബന്ധമാകും. ഫാം തുടങ്ങിയതു മുതൽ വർഷാവസാന ദിവസം സകാത്തിന്റെ കണക്കെത്തിയിട്ടുണ്ടെങ്കിൽ സകാത്ത് കൊടുക്കൽ നിർബന്ധമാണ്.

കൂൾബാർ, ഹോട്ടലുകൾ

കച്ചവട ഉദ്ദേശ്യത്തോടെ പഴവർഗങ്ങൾ വാങ്ങി ജ്യൂസ് കച്ചവടം നടത്തുന്നവരാണല്ലോ കൂൾബാർ ഉടമകൾ. അവർക്കും ഇതുപ്രകാരം സകാത്ത് നിർബന്ധമാകുന്നതാണ്. ഹോട്ടൽ ഉടമകളും ഇപ്രകാരം തന്നെ. വർഷം തികയുന്ന ദിവസത്തിൽ കൂൾബാറിലുള്ള പഴവർഗങ്ങളും ജ്യൂസുകളും ഹോട്ടലിലുള്ള വിൽപ്പനയുമായി ബന്ധപ്പെട്ട വസ്തുക്കൾ പൂർണമായി വില കെട്ടിയിട്ടാണ് സകാത്തിന്റെ കണക്ക് തീരുമാനിക്കേണ്ടത്.
ഈ രണ്ട് സ്ഥലങ്ങളിലും വിലയ്ക്ക് വാങ്ങുന്ന വസ്തുക്കൾ (പഴവർഗങ്ങൾ, മൈദ പോലുള്ളവ) ഭക്ഷണപദാർത്ഥങ്ങളും പലഹാരങ്ങളുമായി മാറിയതുകൊണ്ട് മാത്രം അവ മറ്റൊന്നായി ഗണിക്കില്ല. കാരണം ഇവിടെ പേരും ഗുണവും മാത്രമേ മാറുന്നുള്ളൂ എന്ന് വ്യക്തമാണ്.

റൈസ് മിൽ, പ്രസ്സ്

റൈസ് മില്ലിൽ പൊതുവേ സാധനങ്ങൾ വിൽപ്പനക്ക് വെക്കാത്തതിനാൽ കച്ചവടച്ചരക്കിന്റെ സകാത്ത് ഉണ്ടാകില്ല. എന്നാൽ പൊടിച്ചു കൊടുത്ത ഇനത്തിൽ 595 ഗ്രാം വെള്ളിയോട് തുല്യമായ പണം ഒരു വർഷം സ്റ്റോക്ക് വെച്ചാൽ അതിൽ സകാത്ത് കൊടുക്കേണ്ടിവരും.
എന്നാൽ, അരിയും മറ്റു സാധനങ്ങളും വാങ്ങി പൊടിച്ചും തേങ്ങയോ എള്ളോ വാങ്ങി ആട്ടി എണ്ണയാക്കിയും വിൽപ്പനക്ക് വെച്ചിട്ടുണ്ടെങ്കിൽ വർഷാവസാനം സകാത്തിന്റെ കണക്കെത്തുന്നപക്ഷം കച്ചവടത്തിന്റെ സകാത്ത് നിർബന്ധമാകുന്നതാണ്. വർഷാവസാനം സ്റ്റോക്കുള്ള എള്ളും തേങ്ങയും ആട്ടി കിട്ടിയ എണ്ണയും പിണ്ണാക്കും സ്റ്റോക്കുള്ള ലാഭവുമെല്ലാം കണക്കിൽ പെടുത്തിയാണ് സകാത്തിന്റെ വിഹിതം കൂട്ടേണ്ടത്.
ഈർച്ച മില്ലും പ്രിന്റിങ് പ്രസ്സും ഇപ്രകാരം തന്നെയാണ്. ഈ രണ്ടു സ്ഥാപനങ്ങളിലും മരങ്ങളും കടലാസുകളും ക്യാഷ് കൊടുത്തു വാങ്ങിയതാണല്ലോ. എന്നാൽ മറ്റൊരാൾ കടലാസ് കൊടുത്ത് അത് പ്രിന്റ് ചെയ്തു കൊടുക്കുകയോ, മറ്റൊരാൾ കൊടുത്ത മരം ഈർന്ന് കൊടുക്കുകയോ ചെയ്യുന്നവരാണെങ്കിൽ അതിന് സകാത്ത് കൊടുക്കേണ്ട. കാരണം അത് വിൽപ്പന ചരക്കായി കൂട്ടുന്നില്ല.
ഇമാം ശർവാനി(റ) പറയുന്നു: ‘എണ്ണയുണ്ടാക്കി കച്ചവടം നടത്താനുദ്ദേശിച്ച് എള്ളു വാങ്ങി ആട്ടിയെടുത്ത എണ്ണ കച്ചവട വസ്തുവായി പരിഗണിക്കും. പ്രതിഫലത്തിന് പകരം ഉടമപ്പെടുത്തിയ എള്ളിൽ തൽസമയത്തും എണ്ണ നിലനിൽക്കുന്നു എന്നതാണ് കാരണം. ആട്ടിയെടുക്കുമ്പോൾ നിലവിലുണ്ടായിരുന്ന എണ്ണ വേർപിരിഞ്ഞ് കിട്ടിയെന്നേയുള്ളൂ. അതുകൊണ്ട് തന്നെ പ്രതിഫലത്തിന് പകരം ഉടമപ്പെടുത്തിയ വസ്തുവിലാണ് കച്ചവടം നടത്തിയതെന്ന് എണ്ണക്കച്ചവടത്തെ സംബന്ധിച്ചും പറയാനാകും. ഇപ്രകാരം തന്നെ സുർക്കയുടെ കച്ചവടമുദ്ദേശിച്ച് മുന്തിരി വാങ്ങി പിഴിഞ്ഞെടുത്ത നീര് സുർക്കയാക്കി വിൽപന നടത്തുമ്പോൾ അതും കച്ചവടച്ചരക്കായി പരിഗണിക്കും. വിൽപന ഉദ്ദേശിച്ച് പ്രതിഫലത്തിന് പകരമായി ഉടമപ്പെടുത്തിയ മുന്തിരിയിൽ നേരത്തെ നിലനിന്നിരുന്ന നീര് സുർക്കയായി മാറുന്നതു കൊണ്ട് പൂർണമായും ഇവിടെ മറ്റൊരു ഉത്പന്നം ഉണ്ടാകുന്നില്ല. മുന്തിരി നീര് സുർക്കയായി മാറുന്നതു കൊണ്ട് അതിന്റെ സത്ത പരിവർത്തനപ്പെടുന്നില്ല. ഗുണത്തിൽ മാത്രമേ മാറ്റം വരുന്നുള്ളൂ എന്നതാണ് കാരണം’ (ഹാശിയതു ശർവാനി 3/295).

അഡ്വാൻസ് സകാത്ത്

സകാത്ത് കൊടുത്തു വീട്ടേണ്ടത് അത് കൊടുക്കൽ നിർബന്ധമാകുന്ന സമയത്താണ്. ആ സമയത്തെയും വിട്ടു കാരണമില്ലാതെ പിന്തിപ്പിക്കൽ ഹറാമാണ്. വർഷം പൂർത്തിയാകുന്നതിന് മുമ്പ് കച്ചവടത്തിന്റെ സകാത്ത് നൽകൽ അനുവദനീയമാണ്. അതേസമയം ഒന്നിലധികം വർഷങ്ങളുടെ സകാത്ത് മുന്തിക്കൽ അനുവദനീയമല്ല. ഉദാഹരണത്തിന് റമളാൻ കഴിഞ്ഞ് ആറു മാസത്തിന് ശേഷം വർഷം പൂർത്തിയാകുന്ന കച്ചവടത്തിന്റെ സകാത്ത് റമളാനിൽ അതിന്റെ നിയ്യത്തോട് കൂടെ കൊടുക്കുന്നത് കൊണ്ട് ബുദ്ധിമുട്ടില്ല. പക്ഷേ ഇമാമീങ്ങൾ പറഞ്ഞ നിബന്ധനകൾ അവിടെ പാലിക്കേണ്ടതുണ്ട്. സകാത്ത് നൽകിയ ഉടമ വർഷാവസാനം വരെ, അഥവാ നമുക്ക് യഥാർത്ഥത്തിൽ സകാത്ത് നിർബന്ധമാകുന്ന ദിവസം വരെ സകാത്ത് നൽകാൻ അർഹതപ്പെട്ടവനാകണം. മറ്റൊന്ന് സകാത്ത് വാങ്ങിയവൻ വർഷാവസാനം വരെ സകാത്തിന്റെ അവകാശിയായിരിക്കണം. ഈ നിബന്ധനകൾ പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ അവൻ മുൻകൂട്ടി കൊടുത്തത് സകാത്തായി പരിഗണിക്കപ്പെടുകയില്ല.

ഷെയർ ബിസിനസിലെ സകാത്ത്

ഷെയർ ബിസിനസിലും കച്ചവട സകാത്ത് നിർബന്ധമാകും. സൈനുദ്ദീൻ മഖ്ദൂം(റ) ഫത്ഹുൽ മുഈനിൽ പറയുന്നു: ‘ഒന്നിലധികം ആളുകൾ കൂടി നടത്തുന്ന കച്ചവടസ്ഥാപനത്തിൽ വർഷാവസാനത്തിൽ സകാത്ത് നിർബന്ധമാക്കുന്ന കണക്കുണ്ടെങ്കിൽ കൂട്ടത്തിൽ ആർക്കും സകാത്ത് കൊടുക്കാവുന്നതാണ്. മറ്റുള്ളവരുടെ സമ്മതം പോലും ആവശ്യമില്ല. കാരണം, ശറഇന്റെ പൊതുസമ്മതം അവർക്കുണ്ട്. കൂട്ടത്തിൽ സകാത്ത് നൽകുന്നവന്റെ നിയ്യത്ത് മറ്റുള്ളവരെ തൊട്ട് മതിയാകുന്നതുമാണ്’.
ലാഭക്കൂറ് കച്ചവടത്തിൽ (ഖിറാള്) പണം ഇറക്കിയവനാണ് സകാത്ത് കൊടുക്കേണ്ടത്. അല്ലാതെ കച്ചവട കാര്യങ്ങൾ നോക്കി നടത്തുന്ന പണിക്കാരനല്ല.
ഇസ്‌ലാമിന്റെ വിധിവിലക്കുകൾ മുഴുവൻ മേഖലയിലും സ്പഷ്ടമാണ്. വ്യാപാരങ്ങൾ കൃത്യമായും സത്യസന്ധമായും നടത്തുകയും ബാധ്യതകൾ വീട്ടി ഗുണഫലം നല്ല രൂപത്തിൽ പ്രയോജനപ്പെടുത്താനും നമുക്കാകണം. നിർബന്ധമായ സകാത്ത് നൽകാതിരുന്നാൽ നമ്മുടെ ശിഷ്ട തലമുറകളെ കൂടി ബാധിക്കുന്നതാണെന്നു മറക്കാതിരിക്കുക. ഇരുലോക വിജയത്തിന് അല്ലാഹു തൗഫീഖ് നൽകട്ടെ.

അബൂബക്കർ അഹ്‌സനി പറപ്പൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ