ഖുർആന്റെ അജയ്യത ചോദ്യം ചെയ്യുന്നവരുടെ ബാലിശതയും ഖുർആനിക അധ്യാപനങ്ങൾക്ക് പകരം അവർ മുന്നോട്ടു വെക്കുന്ന ലോക വീക്ഷണത്തിന്റെ നിരർത്ഥകതയും ചർച്ചയർഹിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളിലേക്കും പുരോഗതിയുടെ വെളിച്ചം വീശുന്ന ഒരു വിളക്കുമാടത്തെ ഊതിക്കെടുത്താൻ ദുഷ്ടചിന്തകർ ശ്രമം നടത്തുന്നത് സ്വന്തം പ്രത്യയ ശാസ്ത്രത്തെ കുറിച്ചുള്ള ധൈഷണിക വിചാരണയ്‌ക്കെതിരെ ബാലിശമായ പ്രതിരോധം സൃഷ്ടിച്ചാണ്. ഇനിയുള്ള നൂറ്റാണ്ടുകൾ ഖുർആനും മനുഷ്യ ധിഷണയും തമ്മിലുള്ള സംവാദങ്ങളുടേതാണ്. മറ്റു പ്രത്യയ ശാസ്ത്രങ്ങൾക്കും മതങ്ങൾക്കും അവർ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന പ്രമാണങ്ങൾക്കും പിടിച്ചുനിൽക്കാൻ കഴിയാത്ത വിധം അപ്രസക്തമാകേണ്ടി വരുന്നത് നമ്മൾ പൊതുചർച്ചയിൽ കണ്ടുവരുന്നു. മൃത ഭാഷയിൽ നിന്നും ഗണിച്ചെടുക്കുന്ന ആശയങ്ങൾക്ക് വെറും കാൽപനിക ഗ്രന്ഥങ്ങളുടെ പ്രസക്തിയേ ഇനിയുണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ അനുകൂലികളും പ്രതികൂലികളും ഖുർആൻ എന്ത് പറയുന്നു എന്നാണ് ഉറ്റുനോക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഖുർആൻ നടത്തിയ പരിവർത്തനങ്ങളെ കുറിച്ചുള്ള ചർച്ച കടന്നുവരുന്നത്.

ഖുർആന്റെ സമഗ്രതയും പരിവർത്തന ശേഷിയും തിരിച്ചറിയാതെ ഖുർആനിനെ കുറിച്ച് തെറ്റിദ്ധരിച്ചവർക്കിടയിൽ അതിന്റെ അമാനുഷികതയുടെ വിവിധ മുഖങ്ങൾ വിശകലനം നടത്തുന്നതിൽ വലിയ സാംഗത്യമുണ്ട്. വിമർശനങ്ങൾക്ക് പഴുതുകളില്ലാത്ത വിധം സമ്പന്നമാണ് ഖുർആന്റെ ആശയ പ്രപഞ്ചം. എന്നിട്ടുമെന്തേ വിമർശകരുണ്ടായി എന്നതിലെ വിരോധാഭാസം തുറന്നുകാട്ടാൻ ഈ വിശകലനം ഉപകാരപ്പെടും.
എഴുത്തും വായനയും അഭ്യസിക്കാത്ത മുഹമ്മദ് നബി(സ്വ) കൊണ്ടുവന്നതാണ് ഈ ഗ്രന്ഥം. ഹിറാ ഗുഹയിൽ പ്രത്യക്ഷപ്പെട്ട മാലാഖ വായിക്കാൻ പറഞ്ഞു. തനിക്ക് വായിക്കാൻ അറിയുകയില്ല എന്ന് പ്രവാചകൻ ആണയിട്ടു പറഞ്ഞിരുന്നു. ജിബ്‌രീൽ(അ) തന്നെ വായിക്കുകയാണ്. മലക്ക് വായിച്ചത് ഏറ്റു വായിക്കാനുള്ള കൽപനയായിരുന്നു അതുവരെ നടത്തിയത്. അന്നത്തെ ആഗമനത്തിൽ ജിബ്‌രീൽ(അ) പറഞ്ഞ വിഷയം പ്രവാചകർ പഠിച്ചു. വിദ്യ അഭ്യസിക്കാത്ത ആൾ ഒരു നിമിഷം കൊണ്ട് അറിവാളനായി!
‘വായിക്കുക, സൃഷ്ടിച്ച താങ്കളുടെ നാഥന്റെ നാമത്തിൽ. ഒട്ടിപ്പിടിക്കുന്നതിൽ നിന്ന് അവൻ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക! നാഥൻ അത്യുദാരനാണ്. പേനകൊണ്ടു പഠിപ്പിച്ചവൻ. മനുഷ്യനെ അവനറിയാത്തത് അവൻ പഠിപ്പിച്ചു.’ ഇത് പറഞ്ഞായിരുന്നു പേടിച്ചരണ്ട പ്രവാചകർ(സ്വ) ഖദീജ(റ)യുടെ സന്നിധിയിലെത്തുന്നത്. വറഖയെ കാണണം. എന്നിട്ടു നിജസ്ഥിതി തേടണം. ഇതായിരുന്നു ഖദീജ ബീവിയുടെ പ്രതികരണം. വറഖത് ബ്‌നു നൗഫൽ എന്ന വേദ പണ്ഡിതൻ വരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് ഉദ്‌ബോധിപ്പിച്ചു. ഇരുപത്തി മൂന്നു വർഷങ്ങളിൽ വിവിധ ഘട്ടങ്ങളിൽ ഖുർആൻ അവതീർണമായി.

ഖുർആൻ നടത്തിയ വിപ്ലവങ്ങൾ

അറബികൾക്ക് അന്നാട്ടിൽ നിന്നും ലഭ്യമായ ഏതാനും നാട്ടറിവുകൾ ചിട്ടപ്പെടുത്തി ഒരു സാധാരണ മനുഷ്യൻ എഴുതിപ്പിടിപ്പിച്ച കഥാ പുസ്തകമാണ് ഖുർആനെന്ന് അടിസ്ഥാന രഹിതമായി ആരോപിക്കുന്നവർ, ഇന്നേ വരെ ഇതിനു തുല്യമായ വിപ്ലവങ്ങൾ തീർത്ത ഒരു ഗ്രന്ഥം ചൂണ്ടിക്കാണിക്കട്ടെ. ഖുർആൻ നടത്തിയ വെല്ലുവിളി ഇന്നു വരെ ആരും മറികടന്നിട്ടില്ല. അതിനു സാധിക്കുകയുമില്ല.
ലോകത്ത് ഏതെങ്കിലും കാലത്ത് ഇങ്ങനെയൊരു ഗ്രന്ഥം ഇറങ്ങിയിട്ടുണ്ടാവില്ല. മനുഷ്യ ജീവിതത്തിന്റെ എല്ലാ തുറകളിലും വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിച്ച ഒരേയൊരു ഗ്രന്ഥം ഖുർആൻ മാത്രമാണ്. അത് മനുഷ്യ ജീവിതത്തെ സമഗ്രമായി സ്വാധീനിച്ചിരിക്കുന്നു. ധാർമികത, സാമ്പത്തിക രംഗം, അറിവ്, ബോധ്യം, വിശ്വാസം, സാമൂഹികം, സംസ്‌കാരം, നാഗരികത തുടങ്ങി എല്ലാ രംഗങ്ങളിലും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവന്നു. അതിന്റെ സ്വാധീനം വ്യക്തിയിൽ, കുടുംബത്തിൽ, സമൂഹത്തിൽ, രാഷ്ട്രത്തിൽ ചെലുത്താൻ ഖുർആനു സാധിച്ചു. ചുരുക്കത്തിൽ ലോകത്തിന്റെ എല്ലാ അവസ്ഥകളെയും വ്യവസ്ഥകളെയും അത് അടിമുടി മാറ്റി. അതിന്റെ നിത്യനൂതന തത്ത്വങ്ങൾ പിറന്നു വീണ ഹിജാസിന്റെ മണ്ണിൽ നിന്നും ദേശാതീതവും കാലാതീതവുമായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് ഒഴുകി. ഖുർആൻ മുന്നോട്ട് വെച്ച ജീവിത പദ്ധതി പോലുള്ള മറ്റൊരു വിശ്വാസ യോഗ്യമായ പദ്ധതി ആരും മുന്നോട്ടു വെച്ചില്ല. മുസ്‌ലിംകളുടെ അത്രയും മതപരത പ്രതിസന്ധികളിലും കാത്തുസൂക്ഷിക്കുന്ന ഒരു ജന വിഭാഗത്തെ ഒരാൾക്കും ലോകത്ത് കാണിക്കാൻ കഴിയില്ല. അത്രയും യുക്തിഭദ്രവും വിശ്വാസ യോഗ്യവുമാണത്. എവിടെ നോക്കിയാലും ഖുർആനും ഖുർആൻ മുന്നോട്ട് വെച്ച ജീവിത പദ്ധതിയുമാണ് ചർച്ച.

വിചാരത്തിലും ബോധത്തിലും

ലോകത്തുള്ള സർവ മനുഷ്യരും അന്യോന്യം സ്‌നേഹിച്ചും സഹായിച്ചും ജീവിക്കണമെന്നാണ് ഈ ഗ്രന്ഥം സിദ്ധാന്തിക്കുന്നത്. സ്‌നേഹം, കരുണ, ബഹുമാനം, സത്യം, സമത്വം, സമാധാനം, സദാചാരം, സഹിഷ്ണുത, സമചിത്തത, ആത്മസംയമനം, പരസ്പര ധാരണ തുടങ്ങിയ വിശിഷ്ട തത്ത്വങ്ങളാണ് ഖുർആൻ ഉദ്‌ഘോഷിക്കുന്നത്. അവകാശ സംരക്ഷണ സമരങ്ങളാണ് അഖിലവും.
എന്നാൽ ബാധ്യതാ ബോധം മനുഷ്യരിൽ ഊട്ടിയുറപ്പിച്ചു അവകാശ സംരക്ഷണ സമരങ്ങളും മുറവിളികളും അപ്രസക്തമാക്കുകയായിരുന്നു ഖുർആൻ. മെയിൽ ഷോവനിസം കാണിക്കാൻ പുരുഷനോ, ഫെമിനിസത്തിനു വേണ്ടി മുറവിളി കൂട്ടാൻ സ്ത്രീകൾക്കോ കഴിയാത്ത വിധം സമ്പന്നമാണ് ഖുർആൻ മുന്നോട്ട് വെക്കുന്ന മൂല്യബോധനശാസ്ത്രം.
ബോധതലത്തിൽ അങ്ങനെ നിരവധി നന്മകൾ നട്ടുവളർത്തിയപ്പോൾ മൂല്യാധിഷ്ഠിത ജീവിതം ഉറപ്പുവരുത്താൻ മദ്യപാനം, ചൂതാട്ടം, വ്യഭിചാരം, പലിശക്കു കൊടുക്കൽ, പൂഴ്ത്തിവെയ്പ്പ്, കളവ്, വഞ്ചന തുടങ്ങിയ തിന്മകളെ നിയമം മൂലം നിരോധിച്ചു. തിൻമയാണെന്നു മനുഷ്യ ബുദ്ധി കാണുന്ന സർവ കാര്യങ്ങൾക്കും വിലക്ക് വീണു. നന്മയാണെന്ന് കരുതുന്നത് മുഴുവൻ വാഴ്ത്തപ്പെട്ടു, പ്രാചോദിപ്പിക്കപ്പെട്ടു. പലതും നിയമം മൂലം നിർബന്ധിപ്പിക്കപ്പെട്ടു.
ഖുർആൻ സമൂഹത്തിൽ കണിശമായ നീതിബോധമുണർത്തി. കളവു കേസിൽ നിരപരാധിയായ ഒരു ജൂതൻ പ്രതിചേർക്കപ്പെട്ട സംഭവത്തിൽ, അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനാണ് ഖുർആനിൽ സൂറതുന്നിസാഇലെ 105 മുതൽ 112 വരെയുള്ള ആയത്തുകൾ അവതീർണമായത്. ഇസ്‌ലാമിക വിശ്വാസികൾക്ക് അന്ത്യനാൾ വരെ ആ ആയത്തുകൾ പാരായണം ചെയ്യൽ ആരാധനയാക്കിയിരിക്കുന്നു.
ഇസ്‌ലാം മാനവികതയിൽ അധിഷ്ഠിതമായ മതമാണ്. മനുഷ്യരെ അഖിലം അഭിസംബോധന ചെയ്യുകയും മതജാതിവംശ വ്യത്യാസമില്ലാതെ എല്ലാവർക്കും നീതി എന്ന ബോധംഉയർത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്നതാണ് ഇസ്‌ലാമിന്റെ സവിശേഷത. ഖുർആൻ സൂക്തങ്ങളിൽ ഇത് പ്രകടമായി കാണാം. ‘വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനു വേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റം പറ്റിയത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങൾ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്’ (വി.ഖു 5: 8).

സാമ്പത്തിക രംഗത്ത്

ആധുനിക കാലഘട്ടത്തിൽ സാമ്പത്തിക രംഗം വിപ്ലവത്തിന് വിധേയമായപ്പോൾ ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ഏറെ അകന്ന് കഴിയുന്ന പ്രതിസന്ധിയാണ് ലോകം കണ്ടത്. ഖുർആൻ ഇത് അതിന്റെ പ്രയോക്താക്കളിൽ നികത്തി. കേവല ഉപദേശത്തിന് പകരം ഉള്ളവന്റെ സ്വത്തിൽ ഇല്ലാത്തവന് നിശ്ചിത വിഹിതം അവകാശമായി സിദ്ധാന്തിച്ചു. അത് നൽകാൻ നിയമം മൂലം നിർബന്ധിപ്പിക്കുകയും ചെയ്തു.
‘നിങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖം തിരിക്കുന്നതല്ല പുണ്യം. പിന്നെയോ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുക; സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കൾക്കും അനാഥകൾക്കും അഗതികൾക്കും വഴിയാത്രക്കാർക്കും ചോദിച്ചുവരുന്നവർക്കും അടിമ മോചനത്തിനും ചെലവഴിക്കുക; നിസ്‌കാരം നിഷ്ഠയോടെ നിർവഹിക്കുക; സകാത്ത് നൽകുക; കരാറുകളിലേർപ്പെട്ടാലവ പാലിക്കുക; പ്രതിസന്ധികളിലും വിപദ്ഘട്ടങ്ങളിലും യുദ്ധരംഗത്തും ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്മാർ. അവരാണ് സത്യം പാലിച്ചവർ. അവർ തന്നെയാണ് യഥാർത്ഥ ഭക്തന്മാർ’ (2: 177).
‘സകാത്ത് ദരിദ്രർക്കും അഗതികൾക്കും അതിന്റെ ജോലിക്കാർക്കും ഇസ്‌ലാമുമായി മനസ്സിണങ്ങിയവർക്കും അടിമ മോചനത്തിനും കടം കൊണ്ട് വലഞ്ഞവർക്കും ദൈവമാർഗത്തിൽ വിനിയോഗിക്കാനും വഴിപോക്കർക്കും മാത്രമുള്ളതാണ്. അല്ലാഹുവിന്റെ നിർണയമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്’ (9: 60).
ഉത്തരാധുനികതയുടെ സൃഷ്ടിയായ നവ ഉദാരതാ നയങ്ങളുടെ കാലഘട്ടത്തിൽ ഒരുപറ്റം കോർപറേറ്റ് ഭീമന്മാർ ആളുകളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ചൂഷകരായ ഈ കള്ളന്മാർക്ക് കഞ്ഞിവെച്ചു കൊടുക്കുന്ന സമീപനമാണ് ഭരണകൂടങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരുണത്തിൽ ഖുർആൻ കൊണ്ടുവന്ന സാമ്പത്തിക വിപ്ലവം എന്തുകൊണ്ടും പരാമർശിക്കേണ്ടതുണ്ട്.
ഉപയോഗിച്ച് തീർക്കുകയല്ല, ഉൽപാദിപ്പിച്ച് ഉപയോഗിക്കുകയാണ് വേണ്ടതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. സാമ്പത്തിക വളർച്ചക്കുള്ള നിർദേശങ്ങളും വ്യവസ്ഥകളും ഇസ്‌ലാം സമർപ്പിക്കുന്നുണ്ട്. അതുപോലെ വിതരണത്തിന്റെ നീതിനിഷ്ഠമായ രീതിയും അത് മുന്നോട്ട് വെക്കുന്നു. ഊഹാപോഹങ്ങളിലധിഷ്ഠിതമായ കച്ചവടങ്ങളും പലിശ സഹിത വ്യാപാരവും അസംതൃപ്തമായ വ്യവഹാരവും ശക്തമായ ഭാഷയിൽ നിരോധിച്ചത് സന്തുലിതമായ സാമ്പത്തിക വളർച്ചയെ സഹായിച്ചു. വളർച്ചക്കാവശ്യമായ പ്രവർത്തനം മനുഷ്യനിൽ നിന്നുണ്ടാവണം. നീതിയിലധിഷ്ഠിതമായ വിതരണരീതിയിലൂടെ സമ്പത്തിന്റെ, അഥവാ ഭൗതിക വിഭവങ്ങളുടെ ലഭ്യത എല്ലാവർക്കുമുണ്ടാകണം. സാമ്പത്തിക പ്രവർത്തനങ്ങളിൽ സുതാര്യതയും നീതിയും സത്യസന്ധതയും കൃത്യതയും അനിവാര്യമായ മറ്റു ഗുണങ്ങളും ഉണ്ടായിരിക്കണമെന്ന് ഖുർആൻ നിഷ്‌കർഷിക്കുന്നു.
1680ൽ ഡോ: ആൽഫ്രഡ് മാർഷൽ വെൽഫയർ എക്കൊണോമിക്‌സ് (ക്ഷേമ സാമ്പത്തിക ശാസ്ത്രം) ലോകത്തിനു പരിചയപ്പെടുത്തി. സാമ്പത്തിക ശാസ്ത്രത്തിന് ഒരു മാനവിക മുഖവും സമഗ്ര കാഴ്ചപ്പാടും വേണമെന്നദ്ദേഹം സിദ്ധാന്തിച്ചു. പക്ഷേ മുതലാളിത്തം വലിഞ്ഞു മുറുക്കിയഒരു സമൂഹത്തിൽ ഇദ്ദേഹത്തിന്റെക്ഷേമസിദ്ധാന്തങ്ങൾ അട്ടിമറിക്കപ്പെട്ടു. എന്നാൽ അതിന്റെ എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പേ ഇത് ലോകത്തു നടപ്പിൽ വരുത്തി വിജയം ഉറപ്പിച്ച സമൂഹമാണ് ഖുർആൻ പ്രചോദിപ്പിച്ച സാമ്പത്തിക സമൂഹം. ഇതിന്റെ ഫലമായി ഇസ്‌ലാമിന്റെ ഖിലാഫത്ത് കാലത്ത് ചില ഘട്ടങ്ങളിൽസകാത്ത് വാങ്ങാൻ പറ്റിയ ദരിദ്രർ നാട്ടിലൊരിടത്തും ഇല്ലാത്ത സ്ഥിതി വന്നു.
ക്ഷേമ പദ്ധതിയിൽ ഏറ്റവും പ്രസക്തമായിട്ടുള്ളത് ഇസ്‌ലാമിന്റെ സകാത്ത് വ്യവസ്ഥ തന്നെയാണ്. സകാത്തിനു സമാനമായ ഒരു വ്യവസ്ഥയും ലോകത്ത് ഇന്നുവരെ ഒരു നാട്ടിലും ഒരു സാമ്പത്തിക വ്യവസ്ഥയിലും നടപ്പാക്കിയിട്ടുമില്ല. വളരെ കൃത്യമായ സാമ്പത്തിക സുരക്ഷിതത്വ പദ്ധതിയാകുന്നു ഇത്. ഒരു സമ്പദ്ഘടന വളരുമ്പോൾ വളരുന്ന സമ്പത്ത് സ്വാഭാവികമായി സമൂഹത്തിലേക്ക്, പാവപ്പെട്ടവരിലേക്ക് കൂടി വ്യാപിപ്പിക്കുന്ന പ്രക്രിയയാണ് യഥാർത്ഥത്തിൽ സകാത്തിലൂടെ നടക്കുന്നത്. സകാത്ത് ഒരു വ്യക്തിയെ സ്വയം പര്യാപ്തനാക്കി മാറ്റും. സകാത്ത് ഗുണഭോക്താക്കളായ ആളുകൾ അടുത്ത വർഷങ്ങളിൽ സകാത്ത് ദായകരായി മാറേണ്ടതുണ്ട്.
ഇസ്‌ലാമിക ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം നാട്ടിലുള്ള മുഴുവൻ പൗരന്മാർക്കും അധ്വാനിക്കാനുള്ള അവസരം തുല്യ അളവിൽ നൽകേണ്ടതുണ്ട്. അതേസമയം വ്യക്തി അവന്റെ കഴിവുകളിലും പ്രത്യേകതകളിലും വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ പല രീതികളിലായിരിക്കും ആളുകൾ സമ്പാദിക്കുന്നത്. ഈ വൈവിധ്യം ഇസ്‌ലാം അംഗീകരിക്കുന്നു. അതോടൊപ്പം തന്നെ പണം ഒരു ഭാഗത്ത് മാത്രം കുന്നുകൂടുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. അഥവാ അത് ഏതെങ്കിലും ഭാഗത്തിലൂടെ കുന്നുകൂടുന്നുണ്ടെങ്കിൽ തന്നെ അത് പുനർവിതരണത്തിലൂടെ സമൂഹത്തിലേക്ക് ഒഴുക്കേണ്ടതുണ്ട്. പണം ഉപയോഗശൂന്യമായി കിടക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. അയാൾ ഏതെങ്കിലും രീതിയിൽ അത് സമൂഹത്തിലേക്ക് ഇറക്കേണ്ടതുണ്ട്. ധനികർക്കിടയിൽ മാത്രം സമ്പത്ത് കറങ്ങരുതെന്ന് ഖുർആൻ സിദ്ധാന്തിക്കുന്നു.
വ്യക്തി കഴിഞ്ഞാൽ സാമൂഹ്യ ക്ഷേമം ഏറ്റവുമധികം ശ്രദ്ധിക്കേണ്ട സ്ഥാപനം കുടുംബമാണ്. അഥവാ ഒരു വ്യക്തിക്ക് അധ്വാനിക്കാൻ സാധ്യമല്ല, അയാൾ ശയ്യാവലംബിയായി കിടക്കുകയാണ്. ഇത്തരം സന്ദർഭത്തിൽ അദ്ദേഹത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന്റെ കുടുംബങ്ങൾക്കാണ് കൂടുതൽ ബാധ്യത.
ബംഗാളിൽഅരിയും മറ്റു ഭക്ഷ്യ വസ്തുക്കളും സുലഭമായി ലഭിച്ചിരിക്കുമ്പോൾ തന്നെ ആയിരങ്ങൾ പട്ടിണി മൂലം മരിച്ചുവീണ ക്ഷാമകാലത്തെ അടിസ്ഥാനപ്പെടുത്തി നിർമിച്ചഅമർത്യാസെന്നിന്റെസാമ്പത്തിക രംഗത്തെ ‘അവകാശ സമീപനം’ സകാത്തിനെ പകർത്തുന്ന സിദ്ധാന്തമായി നമുക്ക് കാണാൻ കഴിയും. അദ്ദേഹത്തിന് നോബൽ സമ്മാനം നേടിക്കൊടുത്ത സിദ്ധാന്തമായിരുന്നു അത്. ഭക്ഷ്യ വസ്തുക്കൾ കുന്നുകൂടിയ ഒരു പ്രദേശത്ത് മുതലാളിമാർക്ക് മാത്രമേ അത് വാങ്ങാനുള്ള ശേഷിയുള്ളൂ. പട്ടിണിപ്പാവങ്ങളിൽസിംഹഭാഗത്തിനും അതു വാങ്ങാനുള്ള ശേഷിയില്ല. അതിന് പരിഹാരം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. അർഹതപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിലൂടെ ഖുർആൻ അത് നൂറ്റാണ്ടുകൾക്കു മുമ്പേ നടപ്പാക്കി.

നാഗരികതയെ കെട്ടിപ്പടുത്തത്

ആധുനികത കെട്ടിപ്പടുത്തത് ഇസ്‌ലാമിക നാഗരികതയുടെ മുകളിലാണ് എന്ന് സയൻസിന്റെയും സാങ്കേതിക വിദ്യയുടെയും ചരിത്രം വസ്തുനിഷ്ഠമായി വിശകലനം നടത്തുന്നവർക്ക് മനസ്സിലാവും. ഖുർആനിക തത്ത്വങ്ങളുടെ പ്രതലത്തിൽ ആദ്യ നഗരം മദീനയിൽ ഉയിർകൊണ്ടു. പിന്നീട് വളർന്നുവന്ന ബഗ്ദാദ്, ദമസ്‌കസ്, കൊർദോവ, സമർഖന്ദ് തുടങ്ങിയ നഗരങ്ങളും ഖുർആൻ പ്രചോദിപ്പിച്ച വൈജ്ഞാനിക വിപ്ലവത്തിന്റെ ഭാഗമായി രൂപംകൊണ്ടതാണ്. അവിടെയുള്ള ചരിത്ര വസ്തുതകൾ അതിനു സാക്ഷ്യങ്ങളാണ്.
വളരാനും വികസിക്കാനും അവസര സമത്വം ഉറപ്പു നൽകുന്ന ഇസ്‌ലാമിക ഭരണത്തിൽ സമ്പന്നമായ ഒരു നാഗരികത തഴച്ചുവളരുകയായിരുന്നു. അതിനു വേണ്ട സൈദ്ധാന്തിക പിന്തുണ, പഠനത്തിനും ഗവേഷണത്തിനും പര്യവേഷണത്തിനുമുള്ള പ്രചോദനം ഖുർആൻ ആ ജനതയ്ക്ക് ആവോളം നൽകിയിട്ടുണ്ട്. ആർക്കും പഠിക്കാം, വിദ്യ അഭ്യസിക്കാം.ഇതിനെല്ലാം വഖഫ് എന്ന ഇസ്‌ലാമിക വ്യവസ്ഥയുണ്ടാക്കിയ സ്‌പോൺസർഷിപ്പ് സംവിധാനമാണ് സഹായിച്ചത്. ധനാഢ്യരും ഭരണാധികാരികളും ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി തങ്ങളുടെ സമ്പത്ത് എഴുതി വെക്കുന്നതിനാണ് വഖഫ് എന്ന് പറയുക. ഇങ്ങനെയുള്ള സമ്പന്നമായ വഖഫ് സ്വത്തുക്കൾ ഉപയോഗിച്ചാണ് വിജ്ഞാനശാലകളും അഗതിഅനാഥ സംരക്ഷണ കേന്ദ്രങ്ങളും വിശ്രമ ഭവനങ്ങളും മൃഗപരിപാലനവുമെല്ലാം ഇസ്‌ലാമിക നഗരങ്ങളിൽ ഭംഗിയായി നടന്നിരുന്നത്. അറിവുണർത്തുന്ന കേന്ദ്രങ്ങൾക്ക്ഇഷ്ടം പോലെ വഖ്ഫ് നൽകാൻ ഖുർആൻ വഴിപ്രചോദിതരായ വിശ്വാസികളെ കൊണ്ട് നിബിഢമായിരുന്നു ഇസ്‌ലാമിക സമൂഹം.ഏത് സമ്പത്തില്ലാത്തവനും ഈ വഖഫിന്റെ സഹായത്തിൽ എത്ര കാലവും വിദ്യാഭ്യാസം നേടാൻ സംവിധാനങ്ങളുണ്ടായിരുന്നു.
സമത്വവും നീതിയുമായിരുന്നു ഇസ്‌ലാമിക നാഗരിക വളർച്ചയുടെ അടിസ്ഥാന തത്ത്വങ്ങൾ. സഹിഷ്ണുത മുഖമുദ്രയായി സ്വീകരിച്ചതിനാൽ മുസ്‌ലിംകൾ അല്ലാത്തവരും ഇസ്‌ലാമിക നാഗരികതക്കകത്ത് സുരക്ഷിതരായിരുന്നു. ആരാധനാ സ്വാതന്ത്ര്യമടക്കം സകല അവകാശങ്ങളും അവർക്ക് ലഭിച്ചിരുന്നു. അറിവിന്റെ ജനാധിപത്യവൽക്കരണം അക്ഷരാർത്ഥത്തിൽ നടന്നതും ഫലം കണ്ടതും ഇസ്‌ലാമിക നാഗരികതയിലാണ്. അറിവും ആരാധനാലയ പ്രവേശവും ചില വരേണ്യർക്ക് മാത്രമായി ഇസ്‌ലാമിക നാഗരികതയിൽ ചുരുങ്ങിയിട്ടിയില്ല. അധികാരം പോലും താഴെ തട്ടിലുള്ളവർക്ക് ലഭിക്കാനുള്ള അവസരമാണ് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ ഇസ്‌ലാമിക സമൂഹം നേടിയെടുത്തത്.
ഇസ്‌ലാമിൽ പൗരോഹിത്യമില്ലാത്തതിനാൽ ഏവർക്കും വായിക്കാനും പഠിക്കാനും പറ്റിയ പാഠശാലകളും ഗ്രന്ഥശാലകളും വ്യാപകമായി. ബഗ്ദാദ്, കൊർദോവ, കെയ്‌റോ, സ്‌പെയിൻ തുടങ്ങിയ ഇസ്‌ലാമിക നഗരങ്ങളിൽ നിന്ന് വിജ്ഞാനത്തിന്റെ പ്രഭാകിരണങ്ങൾ ലോകത്തുടനീളം പ്രചരിച്ചു. യൂറോപ്യരടക്കം അറിവ് തേടി ഇസ്‌ലാമിക ലോകത്തേക്ക് ഒഴുകി. വൈദ്യം, ഗണിതം, രസതത്രം, ഭൂമിശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയവയിലെല്ലാം ഇസ്‌ലാമിക ലോകത്ത് പുതിയ കണ്ടുപിടുത്തങ്ങളുണ്ടായി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഇസ്‌ലാമിക നാഗരികത കാര്യമായ സംഭാവനകൾ നൽകി.
വൃത്തിക്കും ശുദ്ധിക്കും പ്രാധാന്യമുള്ള സമൂഹത്തെയാണ് ഖുർആൻ വാർത്തെടുത്തത്. സുഗമമായ വഴിയോരങ്ങൾ, പാതയോരങ്ങളിൽ ശുചീകരണ മുറികൾ, വിശ്രമ കേന്ദ്രങ്ങൾ വൃത്തിയായി പരിപാലിക്കപ്പെട്ടു.റോഡുകളോട് ചേർന്ന് കുടിവെള്ളം, കുളിപ്പുരകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവയും സംവിധാനിക്കപ്പെട്ടിരുന്നു. അഴുക്കു ചാലുകൾ നിർമിച്ചും ഇഷ്ടികകൾ പാകിയും റോഡുകൾ വൃത്തിയായി സൂക്ഷിച്ചിരുന്നു.

ക്ഷേമരാഷ്ട്രം

സുസ്ഥിര വികസനത്തിന്റെ ഒരു രാഷ്ട്ര സങ്കൽപം ആധുനിക ലോകത്തിനു നൽകിയത് ഖുർആനായിരുന്നു.മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എല്ലാവർക്കും ലഭ്യമാകണം. ഇതാണ് ക്ഷേമരാഷ്ട്രത്തിന്റെ പ്രാഥമിക പദ്ധതി. വിശപ്പ്, നഗ്‌നത, ദാഹം, വെയിൽ, അപമാനം എന്നിവയിൽ നിന്നുള്ള സംരക്ഷണമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന രാഷ്ട്രസങ്കൽപ്പത്തിൽ ജനതയ്ക്ക് ഉറപ്പ് തരുന്നത്. ആധുനിക കാലഘട്ടത്തിൽ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായി നാം എണ്ണുന്ന ഭക്ഷണം, വസ്ത്രം, വെള്ളം, വീട് എന്നിവയെ കുറിച്ച് നൂറ്റാണ്ടുകൾക്കു മുന്നേ പരിശുദ്ധ ഖുർആൻ വളരെ കൃത്യമായി നമ്മെ ബോധ്യപ്പെടുത്തുന്നു. ഇസ്‌ലാമിക സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ഇതു നിറവേറ്റൽ അനിവാര്യമാണ്. ഈ ബാധ്യത കുടുംബം, വ്യക്തികൾ, സമൂഹം, ഭരണകൂടം എന്നിവയിൽ കൂട്ടുത്തരവാദിത്വമായി ഇസ്‌ലാം ഏൽപ്പിക്കുന്നു.
മനുഷ്യ ജീവിതത്തിന്റെ നാനാ തുറകളിലുംമാറ്റങ്ങൾക്ക് ഹേതുകമായ പ്രചോദനങ്ങൾ അതിന്റെ വിശ്വാസ്യത വർധിപ്പിച്ചു. ഖുർആന്റെ അജയ്യത നാൾക്കുനാൾ ലോകത്തിനു ബോധ്യം വന്നു കൊണ്ടിരിക്കുന്നു. ഇതെങ്ങനെ സാധിക്കുന്നു എന്നിടത്താണ് ഈ ഖുർആൻ ദിവ്യ ബോധനത്തിന്റെ ഭാഗമായി രൂപംകൊണ്ടതാണെന്ന ഉത്തമ ബോധ്യത്തിലേക്കു മനുഷ്യ ബോധ്യം എത്തിച്ചേരുന്നത്.
ഖുർആൻ സമഗ്രമാണ്, സാർവ കാലീനമാണ്, സാർവ ലൗകികവുമാണ്. കാലം കഴിയുംതോറും മാറിമറിയുന്ന പ്രതിഭാസങ്ങൾ മനുഷ്യ നിർമിത ഗ്രന്ഥങ്ങളുടെ സാർവ കാലീനതയെ വിനഷ്ടമാക്കുന്നു. എന്നാൽ എല്ലാ ജനങ്ങളുടെയും പ്രശ്‌നങ്ങളെ എക്കാലത്തും നേരിടാനുള്ള സമഗ്രത ഖുർആൻ കൈവരിച്ചിട്ടുണ്ട്. കാരണം ഖുർആൻ സർവകാല ജ്ഞാനിയായ അല്ലാഹുവിൽ നിന്നുള്ളതാണ്.

ഉപസംഹാരം

ഖുർആന്റെ അജയ്യത ബോധ്യപ്പെടാൻ,മറ്റു പ്രത്യയ ശാസ്ത്രങ്ങളെ എടുത്ത് ഖുർആനിക പ്രത്യയ ശാസ്ത്രത്തോട് ഒന്നു താരതമ്യം ചെയ്തു നോക്കുക. മനുഷ്യനെ രക്ഷിക്കാനെന്ന വിധം നിർമിക്കപ്പെട്ട ഏത് ആശയങ്ങൾ എടുത്തു പരിശോധിച്ചാലും അവയൊക്കെ പ്രയോഗവൽക്കരിക്കാൻ കഴിയാത്ത വൈരുധ്യങ്ങൾ നിറഞ്ഞ തീരുമാനങ്ങളുടെ ഭാണ്ഡക്കെട്ടുകൾ മാത്രമാണെന്ന് മനുഷ്യർക്ക് ബോധ്യപ്പെട്ടപ്പോഴേക്കും നികത്താനാവാത്ത നഷ്ടങ്ങളാണ് അവരെ തേടിയെത്തിയിരുന്നത്.
പ്രശ്‌നാധിഷ്ഠിത വിഷയങ്ങളെ നേരിടാൻ ഇത്തിരി തന്നെയെങ്കിലും ശ്രമിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അവരുടെ പ്രായോഗിക മാർഗങ്ങളിലേക്ക് വന്നപ്പോൾ മില്യൺ കണക്കിന് കബന്ധങ്ങൾ കുന്നുകൂടി. ഒന്നരക്കോടി മനുഷ്യ ജീവനുകളാണ് മാർക്‌സിസത്തിന്റെ സിദ്ധാന്ത വൽക്കരണത്തിനു വേണ്ടി കൊലചെയ്യപ്പെട്ടത്.
മുതലാളിത്തം അമേരിക്ക വാഴാൻ തുടങ്ങിയ പശ്ചാത്തലത്തിൽ രൂപം കൊണ്ട ആഭ്യന്തര കലാപത്തിൽ എത്ര ജീവനാണ് പൊലിഞ്ഞു പോയതെന്നതിന് കണക്കില്ല. അതിരുകളില്ലാത്ത ലൈംഗികാസക്തി, കുറ്റകൃത്യങ്ങൾക്കുള്ള പ്രേരണ, കളിപ്പാട്ടം പിടിക്കുന്ന കുട്ടി പോലും ഗർഭം ധരിക്കേണ്ടിവരുന്ന അതിക്രമങ്ങളുടെ ആധിക്യം, ഗർഭച്ഛിദ്രങ്ങൾ, മാനസിക സംഘർഷങ്ങൾ, അച്ഛൻ ആരാണെന്നറിയാതെ വളരുന്ന മക്കൾ, ലൈംഗിക രോഗങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രത്യാഘാതങ്ങളാണ് വിപണിയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കടന്നുവന്ന മുതലാളിത്തത്തിന്റെ പ്രവർത്തനഫലമായി ഇന്നും നാം അനുഭവിക്കുന്നത്. അതിനു കുടപിടിച്ചാണ് നവ നാസ്തികത കടന്നുവന്നത്.
ലോകത്ത് മാനവമോചനത്തിന്റെ വിപ്ലവഗാനങ്ങൾ പാടിവന്ന, പ്രത്യേകിച്ച് ഭൗതികവാദ ആശയങ്ങളുടെ മൂശയിൽ വാർത്തെടുത്ത പ്രത്യയ ശാസ്ത്രങ്ങൾക്ക് വളരെ കുറഞ്ഞ ആയുസ്സ് മാത്രമേ അവയുടെ പ്രവർത്തന മണ്ഡലങ്ങളിൽ ലഭിച്ചിട്ടുള്ളൂ എന്നതാണ് യാഥാർത്ഥ്യം. ഈ പശ്ചാത്തലത്തിൽ ഖുർആൻ നടത്തിയ വിപ്ലവങ്ങൾ എടുത്തു പരിശോധിക്കുക.
പതിനാലര നൂറ്റാണ്ട് മുമ്പ് മുഹമ്മദ് നബി(സ്വ) ഉയർത്തിവിട്ട ഖുർആനിക ആശയങ്ങൾ യാതൊരുവിധ മാറ്റത്തിരുത്തലുകളുടെയും ആവശ്യമില്ലാതെ ജനകോടികളുടെ ഹൃദയാന്തരാളങ്ങളിൽ പ്രൗഢിയോടെ നിലനിൽക്കുന്നുവെന്നതും വാസ്തവമാണ്.
റഷ്യൻ ചിന്തകൻ ലിയോ ടോൾസ്റ്റോയ് ഖുർആൻ കൊണ്ട് വിപ്ലവം നയിച്ച പ്രവാചകനെ കുറിച്ച്പറഞ്ഞതിങ്ങനെ: ‘സാമൂഹിക ചട്ടക്കൂടിനെ ആഴത്തിൽ സേവിച്ച ഏറ്റവും മികച്ച പരിഷ്‌കർത്താക്കളിൽ ഒരാളാണ് മുഹമ്മദ് നബി എന്നതിൽ സംശയമില്ല. ഒരു ജനതയെ മുഴുവൻ സത്യത്തിന്റെ പ്രബുദ്ധതയിലേക്ക് നയിക്കുകയും അത് സമാധാനത്തിലേക്കും സന്തുലിതത്തിലേക്കും കൂടുതൽ ചായ്‌വുണ്ടാക്കുകയും എളിമയെ ഇഷ്ടപ്പെടുകയും രക്തം ചൊരിയുന്നതിൽ നിന്നും മനുഷ്യനെ ബലിയർപ്പിക്കുന്നതിൽ നിന്നും തടയുകയും ചെയ്തു (ഇസ്‌ലാമിന് മുമ്പ് അറബികൾക്കെതിരെ ഇത് ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും) വികസനത്തിലേക്കും നാഗരികതയിലേക്കും അതിന്റെ കവാടം മലർക്കെ തുറക്കപ്പെട്ടു. ശക്തനായ ഒരു മനുഷ്യന് മാത്രം ചെയ്യാൻ കഴിയുന്നമഹത്തായ പ്രവൃത്തിയാണിത്. അതു പോലുള്ള ഒരു മനുഷ്യൻ ബഹുമാനത്തോടും ആദരവോടും കൂടി പരിഗണിക്കപ്പെടേണ്ടതാണ്.’
പല പ്രത്യയ ശാസ്ത്രങ്ങളും എട്ടുനിലയിൽ പൊട്ടിവീണപ്പോൾ സ്വന്തം നാമം പോലും എഴുതാനും വായിക്കാനും അറിയാത്തത്ര നിരക്ഷരനായ ഒരാൾ ആട്ടിടയന്റെ ജോലിയും കച്ചവടും നടത്തിയ ഒരു മനുഷ്യൻ അതുവരെ ഒരു തരത്തിലുള്ള രചനാവൃത്തിയിലും പ്രഭാഷണ പ്രഘോഷണങ്ങളിലും വ്യാപൃതനായിട്ടില്ലാത്ത നബി(സ്വ) നാൽപത് വയസ്സിന് ശേഷമുള്ള വാക്കും പ്രവൃത്തിയും കൊണ്ട് മാത്രംഒരു ജനതയെ മുഴുവൻ മാറ്റിപ്പണിയാൻ കാരണമായത് എന്തുകൊണ്ടായിരിക്കും? ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ കോടിക്കണക്കിന് ജനങ്ങൾ ഇപ്പോഴും ആ മനുഷ്യനെ മാതൃകാ പുരുഷനാക്കി ജീവിക്കുന്നതിനുള്ള ചേതോവികാരം എന്തായിരിക്കും? ആ മനുഷ്യനെയും അവിടന്ന് കൊണ്ടുവന്ന പ്രത്യയ ശാസ്ത്രത്തെയും ഉന്നംവച്ചുള്ള, വ്യത്യസ്ത ദിക്കുകളിൽ നിന്നുള്ള കത്തിയേറുകൾ അതിദ്രുതം തുടർന്നുകൊണ്ടിരിക്കുമ്പോഴും അദ്ദേഹത്തിന്റെ സന്ദേശങ്ങളിൽ ആകൃഷ്ടരാകുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നതിന് പിന്നിലെ രസതന്ത്രമെന്തായിരിക്കും? ആ പ്രത്യയ ശാസ്ത്രത്തിലേക്ക് കടന്നുവരുന്നവർ മുഴുവൻ ചിന്താപരമായി ഉയർന്ന വിതാനം പുലർത്തുന്നു. പുറത്തേക്ക് പോയവർ മുഴുവൻ സ്വയം പഴിച്ചും ഒറ്റപ്പെട്ടും അസ്വസ്ഥതയോടെ കഴിയുകയും ചെയ്യുന്നു. എന്താണീ പ്രതിഭാസം? ഉത്തരം ചെന്നെത്തുന്നത് ഒരേയൊരു വസ്തുതയിലേക്കാണ്.ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട കുറ്റമറ്റ ആശയമാണ് ഖുർആൻ മുന്നോട്ടു വെച്ചത്. പ്രവാചകനെ നയിച്ചത് ഈ ഖുർആനാണ്.
മനുഷ്യന്റെ തലച്ചോർ അവന്റെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുടെ നടുവിൽ നിന്നുകൊണ്ട് പദാർത്ഥ ലോകത്തെ അപഗ്രഥിക്കുകയാണ് ചെയ്യുന്നത്. നന്മയും തിന്മയും പദാർത്ഥാതീതമായ അസ്തിത്വമുള്ള പരികൽപനകളാണ്. അതിനൊരു വസ്തുനിഷ്ഠത കൈവരുമ്പോൾ മാത്രമേ അത് പ്രയോഗത്തിൽ വരികയുള്ളൂ. അവനവനു തോന്നിയതാണ് ധാർമികതയെങ്കിൽ മനുഷ്യൻ മൃഗങ്ങളിൽ നിന്നും കൂടുതൽ വ്യത്യസ്തനാവില്ലായിരുന്നു. മനുഷ്യന് ധാർമികതയെ സ്വന്തം നിലയ്ക്ക്കണിശമായി വ്യവച്ഛേദിക്കുക എന്നത് അവന്റെ ബുദ്ധിക്ക് അസാധ്യമാണ്. അതോടൊപ്പം മനുഷ്യന്റെ സാമൂഹ്യ സാഹചര്യം അവന്റെ തലച്ചോറിൽ ഏൽപ്പിക്കുന്ന മുൻവിധികളെ കുടഞ്ഞെറിയുവാനും മനുഷ്യ മസ്തിഷ്‌കത്തിന് കഴിയുകയില്ല. അതുകൊണ്ട് തന്നെ ഇത്രയും സമഗ്ര ഭാവനയോടെ ഒരു ജീവിത പദ്ധതി ഒരു മനുഷ്യൻ സ്വന്തം രൂപപ്പെടുത്തിയതാണെന്ന് ചിന്തിക്കുന്നതിലാണ് അനർത്ഥമുള്ളത്.
ഖുർആൻ തൊടുത്തുവിട്ട മാറ്റങ്ങളെ വസ്തുതാപരമായ വിശകലനത്തിന് വിധേയമാക്കിയാൽ, ഒരു സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ മേഖലയെ സമഗ്രമായി ചലിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളടങ്ങിയ ഏറ്റവും പുരോഗമനപരമായ നിയമ സംഹിതയാണ് ഖുർആൻ മുന്നോട്ടു വെച്ചതെന്ന് ബോധ്യമാകും. വിദ്യ അഭ്യസിക്കാൻ അവസരം ലഭിക്കാത്ത ഒരാളിൽ നിന്ന് അത്യത്ഭുതകരമായി ഇങ്ങനെയൊരു സൃഷ്ടി ദിവ്യബോധനത്തിന്റെ അഭാവത്തിൽ അസാധ്യമായിരിക്കും എന്ന്ഏത് അൽപ ബുദ്ധിക്കും മനസ്സിലാവുകയും ചെയ്യും.

അബ്ദുല്ല ബുഖാരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ