ബ്രിട്ടീഷുകാരനായ നൊബേല്‍ സമ്മാനജേതാവ് ഹരോള്‍ഡ് പിന്റര്‍ ടോണിബ്ലയറെ രൂക്ഷമായി വിമര്‍ശിച്ച് ഇങ്ങനെ പറഞ്ഞു: ‘ലോകകോടതി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വിചാരണ ചെയ്യാത്തത് വിലാസമറിയാത്തത് കൊണ്ടാണെങ്കില്‍ ഇതാ എഴുതിയെടുത്തോളൂ; ’10 ഡൗണ്‍ സ്ട്രീറ്റ് ലണ്ടന്‍’ എന്ന്. ജോര്‍ജ് ബുഷിന്റെ വിശ്വസ്തനായ കാര്യസ്ഥനെ പോലെ ഇറാഖിലേക്ക് സൈന്യത്തെ അയച്ച പശ്ചാത്തലത്തിലായിരുന്നു ഹരോള്‍ഡ് പിന്ററുടെ ഈ വിമര്‍ശനം. ‘പണത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള ഈ നാറിയ യുദ്ധത്തെ നിങ്ങള്‍ പിന്തുണക്കരുത്’ എന്ന തനിക്ക് ലഭിച്ച ലണ്ടനിലെ ഘശളല അരവലശ്‌ലാലി േഅവാര്‍ഡ് വേദിയില്‍ വെച്ച് പൊട്ടിത്തെറിച്ചത് ഡെസ്റ്റിന്‍ ഹോഫ്മാനായിരുന്നു. അമേരിക്കയുടെ അധിനിവേശങ്ങള്‍ക്കെതിരെ സിംഹമടയില്‍ നിന്നുതന്നെയായിരുന്നു കലാകാരന്മാര്‍ പ്രതികരിച്ചു തുടങ്ങിയിരുന്നത്. പ്രകൃതിയുടെ മനോഹാരിത അളന്നെടുത്ത് വര്‍ണങ്ങള്‍ നിറച്ച വാക്കുകളില്‍ കെട്ടി പ്രദര്‍ശിപ്പിക്കുക എന്നത് മാത്രമല്ല കലയുടെയും കലാകാരന്മാരുടെയും ദൗത്യം. മനുഷ്യന്റെ ജീവിത ക്രമങ്ങളെ ബാധിക്കുന്ന സാമൂഹിക സാഹചര്യങ്ങളെ പ്രതിരോധിക്കുക എന്ന് കൂടി അതിന്റെ ദൗത്യമാണ്.

ലോകത്തെല്ലായിടത്തും കലാകാരന്മാരുടെ പ്രതിഷേധാത്മക പ്രതികരണത്തിന്റെ തെളിഞ്ഞ ഉദാഹരണങ്ങള്‍ കാണാം. പക്ഷേ, നമ്മുടെ നാട്ടിലെ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും ഇങ്ങനെയൊന്നും പ്രതികരിച്ചു കൂടായെന്ന് ചിലര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ട്. ഫാഷിസം തലക്കുപിടിക്കുമ്പോള്‍ ഉറഞ്ഞുതുള്ളാന്‍ പ്രയോഗിക്കുന്ന മനോഹരമായ പദമാണ് ദേശസ്‌നേഹമെന്നത്. അതിരുവരച്ചു കാണിക്കാനാവാത്ത ദേശസ്‌നേഹത്തിന്റെ അലമാരയിലാണിപ്പോള്‍ നമ്മുടെ കലാകാരന്മാരെയും എഴുത്തുകാരെയും തളച്ചിട്ടിരിക്കുന്നത്. തങ്ങള്‍ക്കെതിരെ  ആരും ഒന്നും മിണ്ടരുത്, പ്രതികരിക്കുകയോ എതിര്‍ത്തു പറയുകയോ അരുത് എന്നാണിപ്പോള്‍ ചിലര്‍ പുലമ്പിക്കൊണ്ടിരിക്കുന്നത്. ജോര്‍ജ്ജ് ബുഷിന്റെ നരമേധങ്ങള്‍ക്ക് നേരെയാണ് മൈക്കല്‍ മൂര്‍ ഇങ്ങനെ പറഞ്ഞത്, മിസ്റ്റര്‍ ബുഷ്, ഇത് ലജ്ജാകരമാണ്. ഈ യുദ്ധത്തിന് ഞങ്ങളുടെ പിന്തുണയില്ല.  നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ ലജ്ജിക്കുന്നു എന്ന്. എന്നിട്ടും, അധികാരത്തിന്റെയും അഹന്തയുടെയും മൂര്‍ത്തിഭാവമായ അമേരിക്കയില്‍ നിന്ന് ഒരധികാരിയും അവര്‍ക്കുനേരെ എടുത്ത് ചാടിയില്ല. ഹൊരോള്‍ഡ് പിന്ററും ഡസ്റ്റിന്‍ ഹോഫ്മാനും മൈക്കല്‍ മൂറുമെല്ലാം പറഞ്ഞത് രാജ്യം സ്വീകരിക്കുന്ന തെറ്റായ നയങ്ങളെക്കുറിച്ചാണ്. പക്ഷേ, ആരും ഇവരെ രാജ്യദ്രോഹികളാക്കിയില്ല. നാടു വിടണമെന്ന് പറഞ്ഞില്ല. ദേശക്കൂറ് ചോദ്യം ചെയ്തില്ല. അവര്‍ക്കു നേരെ കരിമഷിയൊഴിക്കാനോ ഇല്ലായ്മ ചെയ്യാനോ ആരും മുതിര്‍ന്നില്ല.

അക്ഷരങ്ങളെയും വാക്കുകളെയും ഫാഷിസ്റ്റുകള്‍ക്ക് എന്നും ഭയമായിരുന്നു. തലച്ചോറിനു പകരം രക്തം കൊണ്ട് ചിന്തിക്കുന്നവര്‍ എക്കാലത്തും എഴുത്തുകാര്‍ക്ക് നേരെ വാളോങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ദേശീയ ഗാന പ്രേമവുമായി കലാകാരന്മാരെയും എഴുത്തുകാരെയും അധിക്ഷേപിക്കുന്നവര്‍ തനി കാപട്യമാണ് കാണിക്കുന്നത്. വന്ദേമാതരമാണ് ദേശീയ ഗാനമായി സ്വീകരിക്കേണ്ടതെന്ന് വാദിച്ച് ടാഗോറിന്റെ ജനഗണമനയെ തള്ളിപ്പറഞ്ഞവരാണ് ഇപ്പോള്‍ ക്ഷുദ്ര പ്രസ്താവനകള്‍ നടത്തുന്നത്. ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം നോവലിലെ വന്ദേമാതരം എന്ന പ്രാര്‍ത്ഥനാ ഗാനം ദേശീയഗാനമായി സ്വീകരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതില്‍ ഹിന്ദു മത സംബന്ധിയായ മാതൃപൂജയുടെ അംശങ്ങള്‍ കൂടുതലാണെന്ന കാരണത്താല്‍ അതിന്റെ ഉള്ളടക്കം ഇന്ത്യ വിഭാവനം ചെയ്യുന്ന മതേതര സങ്കല്‍പ്പത്തിന് ഭീഷണിയാവും എന്ന കാരണം മുന്‍നിര്‍ത്തി ഒരു ഒത്തു തീര്‍പ്പെന്ന നിലയില്‍ വന്ദേമാതരം ഇന്ത്യയുടെ ദേശീയ ഗീതമായും ജനഗണമന ദേശീയഗാനമായും അംഗീകരിക്കപ്പെടുകയായിരുന്നു. ഇല്ലാത്ത പ്രാധാന്യങ്ങള്‍ കല്‍പ്പിച്ചെടുത്ത് ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നതിലെ ഫാഷിസ്റ്റ് അജണ്ടയാണ് ഇതിലെല്ലാം പ്രകടമാവുന്നത്.

 

ദേശീയഗാനം

എന്താണ് ദേശീയ ഗാനം? എന്നു മുതലാണ് ഇതൊരു ആചാരമായി രൂപപ്പെട്ടത്? തുടങ്ങിയ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുണ്ട്. രാജാവോ ചക്രവര്‍ത്തിയോ സന്നിഹിതരാവുന്ന പൊതു സമ്മേളന വേദിയില്‍ സദസ്യര്‍ അവരെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യങ്ങളും കവിതകളും മുഴക്കുകയും ആലപിക്കുകയും ചെയ്യുക എന്നത് പ്രാചീന സംസ്‌കാരത്തിന്റെ ഭാഗമാണ്. അവയില്‍ ശ്രദ്ധേയമായവ ദേശീയ ഗാനങ്ങളായി പിന്നീട് പരികല്‍പ്പിക്കപ്പെട്ടിട്ടുമുണ്ട്. അങ്ങനെയാണ് ‘മാനവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം’ എന്ന് തുടങ്ങുന്ന വരികള്‍ ആദ്യത്തെ ദേശീയഗാനമായി അംഗീകരിക്കപ്പെട്ടത്. ആനുകൂല്യങ്ങള്‍ക്കായി രാജസന്നിധിയില്‍ ക്യൂ നിന്നിരുന്ന കവികള്‍ നീട്ടിയും പരത്തിയും പ്രകീര്‍ത്തിച്ച് ദേശീയ ഗാനങ്ങള്‍ രചിച്ചു. 1568-നും 1572-നും മധ്യേ എഴുതപ്പെട്ടതെന്ന് കരുതുന്ന ഡച്ച് നാഷണല്‍ആന്ദമാണ് തിരിച്ചറിയപ്പെട്ടവയില്‍ ഏറ്റവും പഴക്കമുള്ളത്. യൂറോപ്യരുടെ ദേശീയഗാനത്തിന് മാതൃകയായത് ഡച്ച് ദേശീയഗാനമായിരുന്നു. ബ്രിട്ടീഷ് ദേശീയഗാനം ഡച്ച് ദേശീയഗാനത്തിന്റെ ചുവടുപിടിച്ചാണ് രൂപപ്പെട്ടത്. ഏീറ മെ്‌ല വേല സശിഴ എന്ന് തുടങ്ങുന്ന ഗാനം പിന്നീട് ഏീറ മെ്‌ല വേല ൂൗലലി എന്നാക്കി മാറ്റിയായിരുന്നു ഇത്. ലളിതമായ പദങ്ങള്‍ സന്നിവേശിപ്പിച്ചായിരിക്കണം ദേശീയഗാനങ്ങള്‍ രചിക്കുന്നത് എന്ന പൊതു ധാരണ എല്ലാ രാജ്യങ്ങളും പാലിച്ച് കാണുന്നുണ്ട്. സ്വിറ്റ്‌സര്‍ലാന്റുകാരുടെ ദേശീയഗാനത്തില്‍ അവരുടെ ഔദ്യോഗിക ഭാഷകളായ ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ലാറ്റിന്‍ എന്നിവകള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ആഫ്രിക്കക്കാര്‍ ദേശീയ ഗാനത്തിന്റെ ഓരോ വാചകവും അവരുടെ 11 ഔദ്യോഗിക ഭാഷകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.

എല്ലാ ദേശീയ ഗാനങ്ങളും രചിക്കപ്പെട്ടതിനു പിന്നില്‍ ഓരോ ചരിത്രമുണ്ട്. ആ നിലക്ക് ഇന്ത്യയുടെ ദേശീയ ഗാനം രചിക്കപ്പെട്ടതിന്റെ പശ്ചാത്തലം മനസ്സിലാക്കുന്നത് ഗുണകരമായിരിക്കും. മൂലഭാഷ ബംഗാളിയാണെങ്കിലും ഏവര്‍ക്കും തിരിച്ചറിയാവുന്ന തരത്തിലുള്ള ലളിതമായ പദങ്ങളാണ് നമ്മുടെ ദേശീയഗാനത്തില്‍ സന്നിവേശിപ്പിച്ചിട്ടുള്ളത്. പക്ഷേ കേട്ടമാത്രയില്‍ രാജ്യസ്‌നേഹം എന്ന വികാരം സൃഷ്ടിക്കാന്‍ എന്താണ് നമ്മുടെ ദേശീയഗാനത്തിലുള്ളത് എന്ന ചോദ്യം പ്രസക്തമാണ്. ബ്രിട്ടീഷ് ചക്രവര്‍ത്തി സര്‍ പദവി നല്‍കി ആദരിച്ച സാര്‍വലൗകിക കാഴ്ചപ്പാടുള്ള ബ്രിട്ടന്റെ വികസനനയങ്ങളോട് ചേര്‍ന്നു നിന്ന വ്യക്തിയായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ്ജ് അഞ്ചാമന്‍ കൊല്‍ക്കത്തയില്‍ വിമാനമിറങ്ങുമ്പോള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്ത് ഗാനം രചിക്കുന്നതിന് സംഘാടകര്‍ ടാഗോറിനെ ചുമതലപ്പെടുത്തി. ടാഗോര്‍ ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. ഇതാണ് പിന്നീട് ദേശീയഗാനമായി പരിവര്‍ത്തിക്കപ്പെട്ടത്. ഇതുപ്രകാരം ജനഗണമന അധിനായകനായി വിരാജിക്കുന്നത് ബ്രിട്ടീഷ് ചക്രവര്‍ത്തിയാണ്.

 

പാകിസ്ഥാനിലേക്ക് പോകുകയോ?

കലുഷമായിക്കൊണ്ടിരിക്കുന്ന ആസുരകാലത്തെ പ്രതിരോധിക്കാനും ഫാസിസത്തിലേക്കുള്ള കടന്നുകയറ്റത്തെ തടയാനും മറ്റാരേക്കാളും മുന്നില്‍ നില്‍ക്കേണ്ട ബാധ്യത എഴുത്തുകാരനും കലാകാരനുമുണ്ടെന്ന ബോധ്യത്തില്‍ നിന്നാണ് എം. ടി യെപ്പോലുള്ളവര്‍ പ്രതികരിച്ചു തുടങ്ങിയത്. നവംബര്‍ 8-ലെ അപക്വമായ തീരുമാനം കള്ളപ്പണത്തിനും കള്ളനോട്ടിനും ഒരു പ്രഹരവും ഏല്‍പ്പിച്ചില്ല എന്ന തിരിച്ചറിവില്‍ നിന്നു തന്നെയാണ് ക്യാഷ്‌ലെസ് എക്കോണമിയും ദേശസ്‌നേഹവുമെല്ലാം പുതിയ നമ്പറുകളായിരുന്നുവെന്ന് സാമാന്യജനത്തിനു ബോധ്യമാകുന്നത്. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ ആഴം മനസ്സിലാക്കി സാമൂഹിക താത്പര്യത്തോടെ പ്രതികരിച്ച എം ടി യോട് മാപ്പു പറയണമെന്ന് പറയാന്‍ എ എന്‍ രാധാകൃഷ്ണന്‍ എന്ന ബി ജെ പി നേതാവിന് ധൈര്യം വന്നത് ഫാസിസ്റ്റ്  രീതി ശാസ്ത്രത്തിന്റെ ഭാഗമാണ്. അതേ കാരണം തന്നെയാണ് കമലിനോട് പാ

കിസ്ഥാനിലേക്ക് പോവണം എന്ന് പറയുന്ന ധാര്‍ഷ്ട്യം കലര്‍ന്ന പ്രസ്ഥാവനകള്‍ക്കു പിന്നിലും. നരേന്ദ്ര ദാബോല്‍ക്കര്‍, ഗോവിന്ദ് പാന്‍സാരെ, എം. എം കല്‍ബുര്‍ഗി എന്നിവരുടെ ജീവനെടുത്ത് കൊണ്ടായിരുന്നു മുമ്പ് ഇതേ സംഘത്തിന്റെ പരാക്രമം. യു ആര്‍ അനന്തമൂര്‍ത്തിക്ക് പാകിസ്ഥാനിലേക്കുള്ള ടിക്കറ്റ് എടുത്ത് കൊടുത്തതും ഇവരാണ്. ചേതനാ തീര്‍ത്ഥഹള്ളിയെ ബലാത്സംഗം ചെയ്യുമെന്ന് ഭയപ്പെടുത്തി. ഹുച്ചങ്കി പ്രസാദിനോട് കൈകള്‍ ഛേദിക്കുമെന്ന് ഭീഷണി മുഴക്കി. ഷാരൂഖ് ഖാനെയും ആമിര്‍ഖാനെയും രാജ്യ ദ്രോഹികളായി പ്രഖ്യാപിച്ചു. ഇങ്ങനെ തുടരുന്നു ഈ പരാക്രമങ്ങളുടെ കഥ.

ലക്ഷക്കണക്കായ പുസ്തകങ്ങള്‍ ഇറ്റലിയിലേയും ജര്‍മനിയിലേയും തെരുവുകളില്‍ കത്തിച്ച് കളഞ്ഞ വംശവെറിയുടെ പ്രചാരകരാവാന്‍ വെമ്പുന്ന ഇന്ത്യന്‍ പതിപ്പുകാര്‍ തന്നെയാണ് കലാകാരന്മാരെയും എഴുത്തുകാരെയും ലക്ഷ്യം വെക്കുന്നത്. ഈ തിരിച്ചറിവില്‍ നിന്നുതന്നെയാണ് പ്രബുദ്ധ കേരളം കക്ഷി രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് എം ടി വാസുദേവന്‍ നായര്‍ എന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരനോട് ഐക്യപ്പെട്ടത്.

 

കാപട്യത്തിന്റെ ആഴം

ദേശീയത വാദിച്ച് വാളെടുക്കുന്നവരുടെ ചരിത്രങ്ങള്‍ വായിക്കുന്നതും ഇപ്പോള്‍ പ്രസക്തമാണ്. ഇന്ത്യന്‍ ദേശീയത രൂപപ്പെട്ടുവന്ന സുദീര്‍ഘമായ കൊളോണിയല്‍ വിരുദ്ധ സമരത്തില്‍ നിന്നെല്ലാം വിട്ടു നിന്നവരാണ് ഇന്നത്തെ ബി. ജെ. പിയുടെ പൂര്‍വികര്‍. ആര്‍. എസ്. എസിന്റെ നേതാക്കളാരും ദേശീയ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുമില്ല. ആര്‍. എസ്. എസ് രൂപീകരിച്ച ഉടനെയായിരുന്നു സൈമണ്‍ കമ്മീഷനെ ബഹിഷ്‌കരിക്കുന്ന പ്രക്ഷോഭങ്ങളില്‍ ദേശീയ രാഷ്ട്രീയം ഇളകിമറിഞ്ഞത്. പക്ഷേ, ഹിന്ദുമഹാസഭയും ആര്‍ എസ് എസും സൈമണ്‍ കമ്മീഷനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ബഹിഷ്‌കരിക്കുകയായിരുന്നു. ഹിന്ദുമഹാസഭയില്‍ അംഗത്വമുണ്ടായിരുന്ന ലാലാലജ്പതി റായ് സൈമണ്‍ കമ്മീഷനെതിരെയുള്ള സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തെറിയപ്പെട്ടപ്പോള്‍ അദ്ദേഹത്തെ തള്ളിപ്പറയുകയുണ്ടായി ഹിന്ദുമഹാസഭ. 1928-ല്‍ ലാഹോറില്‍ സൈമണ്‍ കമ്മീഷനെതിരെ കരിങ്കൊടി കാണിച്ച് ലാത്തിയടിയേറ്റ് പിടഞ്ഞുവീണ ലാലാലജ്പതി റായി ദിവസങ്ങള്‍ക്കകം രക്തസാക്ഷിത്വം വഹിക്കുകയായിരുന്നു. ഭഗത് സിങ്ങും സുഖ്‌ദേവും രാജ്ഗുരുവും അറസ്റ്റ് ചെയ്യപ്പെട്ടത് ഈ സമരം കാരണമായിട്ടായിരുന്നു. അനേകം രാഷ്ട്രീയ നേതാക്കളും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരും ജയിലിലടക്കപ്പെട്ട ഈ സമരത്തില്‍ നിന്ന് സമ്പൂര്‍ണമായും ഒളിച്ചോടിയവരായിരുന്നു  ഹിന്ദുമഹാസഭയും ആര്‍. എസ്. എസും. പ്രക്ഷുബ്ധമായ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈ പോരാട്ടത്തിന്റെ നാളുകളില്‍ ആര്‍ എസ് എസ് കുറ്റകരമായ നിസ്സംഗത പുലര്‍ത്തി. ഉത്തരവാദിത്തമുള്ള സഹകാരിയായി ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ഐക്യപ്പെടാനാണ് ആര്‍ എസ് എസ് സ്ഥാപകനായിരുന്ന മുഞ്‌ജേ ഉപദേശിച്ചത്. ഒരു രാജ്യം മുഴുവന്‍ സ്വാതന്ത്ര്യബോധത്താല്‍ ബ്രിട്ടീഷ് വിരോധം ആളിക്കത്തിച്ച് പോരാട്ടത്തിലേര്‍പ്പെടുമ്പോള്‍ ബ്രിട്ടീഷ് രാജ്ഞിമാരെയും വൈസ്രോയിമാരെയും കൂടെ നിന്ന് ആശ്വസിപ്പിച്ച പാരമ്പര്യമാണ് ആര്‍ എസ് എസിനുള്ളത്.

ഇപ്പോള്‍ വംശീയ വിദ്വേഷത്തിന്റെയും സാമുദായിക വിഭജനത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുമായി നടക്കുന്നവര്‍ക്ക് രാജ്യസ്‌നേഹം പറയാന്‍ അവകാശമില്ല. രാജ്യദ്രോഹത്തിന്റെ പാപക്കറ മായ്ക്കാന്‍ പൊതുജനത്തെ തുറങ്കിലടക്കുകയല്ല വേണ്ടത് എന്ന തിരിച്ചറിവാണ് ആവശ്യം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ