മനുഷ്യൻ നിർബന്ധമായും പാലിച്ചിരിക്കേണ്ട ഉത്തരവാദിത്വങ്ങൾക്കാണ് ധാർമികത എന്നു പറയുന്നത്. ഭൗതികവാദമനുസരിച്ച് മനുഷ്യന് എന്തെങ്കിലും ഉത്തരവാദിത്വമോ നിർബന്ധമോ ഉള്ളതായി തെളിയിക്കാനാവില്ല. ഭൗതിക വാദമനുസരിച്ച് മറ്റു ജീവജാലങ്ങളെപ്പോലെ തീർത്തും യാദൃച്ഛികമായി പ്രകൃതി നിർധാരണത്തിലൂടെ രൂപപ്പെട്ട ജീവിവർഗമാണല്ലോ മനുഷ്യൻ. കാട്ടിലെ കടുവക്കും നാട്ടിലെ കഴുതക്കും ഒരു ഉത്തരവാദിത്വവുമില്ലാത്ത പോലെ മനുഷ്യനും ഒന്നും നിർബന്ധമില്ല. ഇഷ്ടമുള്ളതെന്തും ചെയ്തും അനിഷ്ടമായത് ഒഴിവാക്കിയും ജീവിക്കുന്നു. ഒരാൾക്ക് ജീവിതം മടുത്തെങ്കിൽ ആത്മഹത്യ ചെയ്യാം, അതനുവദനീയമല്ലെന്ന് എങ്ങനെ പറയും? ഒരോരുത്തരായി ആത്മഹത്യ ചെയ്താൽ മനുഷ്യവംശം തന്നെ ഇല്ലാതാവുമല്ലോ എന്നാണെങ്കിൽ മനുഷ്യവംശം ഇല്ലാതായാലെന്താ എന്ന മറുചോദ്യമുയരും. തീർത്തും യാദൃച്ഛികമായി രൂപംകൊണ്ട പാവം മനുഷ്യന്റെ തലയിൽ മനുഷ്യ വംശത്തെ പരമാവധി സുഖിപ്പിച്ച് നിലനിർത്തേണ്ട ബാധ്യത വരുന്നുണ്ടെന്നാണ് ചിലരുടെ ജൽപനം. തെളിവെന്തെന്ന് തിരക്കിയാൽ ചോദ്യം ചെയ്യാൻ പാടില്ലെന്നാണ് മറുപടി. മനുഷ്യനെന്നല്ല സർവ ജീവികളെയും നിർജീവികളെയും സുഖിപ്പിക്കലിലൊരു സുഖമുണ്ടെന്നത് ശരിയാണ്. പക്ഷേ അത് മനുഷ്യന്റെ ഉത്തരവാദിത്വമാകുന്നതെങ്ങനെ? ഏതൊരു വിഷയത്തിന്റെയും ഏറ്റവും അടിസ്ഥാനമായ കാര്യം തെളിവില്ലാതെ തന്നെ മനുഷ്യന് ബോധ്യമുള്ളതായിരിക്കുമെന്നത് ശരിയാണ്. അത്തരം അടിസ്ഥാനങ്ങളെ ചോദ്യം ചെയ്യുന്നവരുമായി ചർച്ച സാധ്യവുമല്ല. അതേസമയം ഏതൊരു കുഞ്ഞും ജനിച്ചുവീഴുന്നത് മനുഷ്യവംശത്തെ പരമാവധി സുഖലോലുപതയിലെത്തിക്കേണ്ട ഉത്തരവാദിത്വത്തോടെയാണെന്നും അത് തെളിവില്ലാതെ തന്നെ എല്ലാവർക്കും ബോധ്യമുള്ളതാണെന്നും വാദിക്കുന്നത് ശരിയല്ല. സിംഹവംശത്തെ സംരക്ഷിക്കാനും സുഖിപ്പിക്കാനുമുള്ള ഉത്തരവാദിത്വവും നിർബന്ധവും ഓരോ സിംഹക്കുഞ്ഞിനു മുണ്ടോ? മരങ്ങളെ സുഖിപ്പിക്കേണ്ട ബാധ്യത ഓരോ മരത്തിനുമുണ്ടോ? ജീവിവർഗത്തെ പൊതുവെ പരമാവധി മികച്ച ലോകത്തിലെത്തിക്കേണ്ട ബാധ്യതയുണ്ടെന്ന് എന്തുകൊണ്ടു പറയുന്നില്ല. അതല്ല, പ്രപഞ്ചത്തിലെ സർവ വസ്തുക്കൾക്കും മികച്ച ലോകം സാധ്യമാക്കേണ്ട ബാധ്യതയും മനുഷ്യനുണ്ടോ?
മറ്റുള്ളവരെ ഉപദ്രവിക്കാതെ പരമാവധി ആസ്വദിക്കണമെന്നാണ് ചിലരുടെ വാദം. അങ്ങനെ ഒരു ഉത്തരവാദിത്വമുണ്ടെന്ന് എങ്ങനെ സ്ഥാപിക്കും. മാത്രമല്ല അങ്ങനെ ജീവിക്കാൻ സാധിക്കുമോ. ഒരു മണി ധാന്യം കഴിക്കുന്നത് ധാന്യത്തിന് ഉപദ്രവമല്ലേ, ഒരു നെൽമണി കഴിക്കുന്നതിലൂടെ അനന്തമായ സസ്യശൃംഖലയാണ് ഇല്ലാതാവുന്നത്. സസ്യങ്ങൾക്കും ജീവനുണ്ടെന്നോർക്കണം. കോഴിയും കാടയും ആടും അകത്താക്കി ജീവിക്കുന്നവന്റെ ഉപദ്രവം പറയണ്ട. മറ്റൊരു മനുഷ്യനെയും ഒരു തരത്തിലും പ്രയാസപ്പെടുത്താതെ ജീവിക്കാൻ പോലും മനുഷ്യനാവില്ലെന്നതാണ് യാഥാർത്ഥ്യം. മനുഷ്യന് ജീവിക്കണ്ടേ എന്നാണെങ്കിൽ ശരിയാണ്, പക്ഷേ മറ്റാരെയും ഉപദ്രവിക്കരുതല്ലോ. മാത്രമല്ല ഭൗതികവാദ മനുസരിച്ച് മനുഷ്യൻ ജീവിക്കണമെന്നെന്താണിത്ര നിർബന്ധം? മനുഷ്യനില്ലെങ്കിൽ ആകാശം പൊളിഞ്ഞു വീഴുമോ? വീണാലെന്ത്? ആകാശം പൊളിഞ്ഞ് വീഴലാണല്ലോ ചിലർക്ക് ശരി-തെറ്റിന്റെ മാനദണ്ഡം. ചുരുക്കത്തിൽ ഭൗതികമായി മാത്രം ചിന്തിക്കുമ്പോൾ മനുഷ്യർക്ക് എന്തെങ്കിലും ഉത്തരവാദിത്വമുണ്ടെന്ന് വിശ്വസിക്കുന്നത് അന്ധവിശ്വാസമാണ്, യാതൊരു തെളിവും അതിനില്ല.
പ്രസിദ്ധ യുക്തിവാദി ഏറ്റുമാനൂർ ഗോപാലൻ ഈ സത്യങ്ങൾ തുറന്നെഴുതിയിട്ടുണ്ട്. ‘യുക്തിവാദിയുടെ സാമൂഹ്യവീക്ഷണം’ എന്ന പുസ്തകത്തിലെ വരികൾ കാണുക: ‘മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിചരിക്കരുത് തുടങ്ങിയ അരുതുകൾ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകൾ മതാനുയായികളെ ഉദ്ദേശിച്ചിട്ടുണ്ടാക്കിയിട്ടുള്ളവയാണ്. ഭൗതിക ജീവിതം മാത്രമേയുള്ളൂവെന്ന് കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്നു പറഞ്ഞാൽ അങ്ങിനെ ചെയ്യാൻ പലർക്കും കഴിഞ്ഞെന്ന് വരില്ല’ (പേ. 14,15). ‘യുക്തിവാദിക്ക് നിഷിദ്ധമായിട്ടൊന്നും തന്നെയില്ല’ (പേ. 19).
ഒന്നും പറയാനില്ല! ഭൗതികമായി മാത്രം ചിന്തിച്ചാൽ ആർക്കും മനസ്സിലാക്കാവുന്ന കാര്യങ്ങളാണ് അദ്ദേഹം കുറിച്ചിട്ടിരിക്കുന്നത്. ‘വിലക്കുകളുടെ അപ്രസക്തി’യെന്നാണ് അതിന് ഹെഡിംഗ് നൽകിയിരിക്കുന്നത്. ഒരു യുക്തിവാദിയുടെ വാക്കോ പുസ്തകമോ മറ്റൊരു യുക്തിവാദിക്കോ, മറ്റൊരു സമയത്ത് അയാൾക്ക് തന്നെയോ അംഗീകരിക്കേണ്ട നിർബന്ധമൊന്നുമില്ലെന്ന് അറിയാം. മഞ്ഞക്കണ്ണട മാറ്റി നിരീക്ഷണം നടത്തിയ യുക്തിവാദികൾ പോലും സത്യം തിരിച്ചറിഞ്ഞ കഥ പറഞ്ഞെന്നു മാത്രം. ഖുർആനോ ബൈബിളോ നിവർത്തിയല്ല ഗോപാലൻ കാര്യങ്ങൾ പറയുന്നത്. യുക്തിവാദികളുടെ പ്രമാണമായ യുക്തിചിന്ത നോക്കിയാണദ്ദേഹം വായിക്കുന്നത്.
മനുഷ്യന് ധാർമികമായ ഒരു ഉത്തരവാദിത്വവുമില്ലെന്ന് വരുന്നതിനാൽ ഭൗതികവാദം എത്രത്തോളം അപകടകരമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. കൊല്ലരുത്, കൊള്ളയടിക്കരുത്, പീഡിപ്പിക്കരുത്, ഭീകര പ്രവർത്തനം നടത്തരുത്, ആക്രമിക്കരുത്, ഭരണഘടന അനുസരിക്കണം, മാതാപിതാക്കളെ ബഹുമാനിക്കണം, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന വേണം തുടങ്ങിയ നിയമങ്ങളൊന്നും തന്നെ ഇല്ലാത്ത, പാലിക്കാത്ത അവസ്ഥ എത്ര ഭീകരം!
ധാർമിക ഉത്തരവാദിത്വങ്ങൾ സ്വതന്ത്ര ചിന്തയിലൂടെ സാധ്യമല്ലെന്നാണ് വിവരിച്ചത്. അവ യുക്തിവാദത്തിന് വിരുദ്ധമാണെന്നു കൂടി ഏറ്റുമാനൂർ ഗോപാലൻ എഴുതുന്നു: ‘വിലക്കുകൾ ഏതു തരത്തിലുള്ളതായാലും മനുഷ്യനെ അപകർഷപ്പെടുത്തുകയോ നിർവ്വീര്യപ്പെടുത്തുകയോ ചെയ്യും. വിലക്കുകൾ അടിച്ചേൽപിക്കുന്ന അപകർഷത അവയുടെ ലംഘനത്തിലൂടെ മാത്രമേ ഇല്ലാതാകുകയുള്ളൂ. ലംഘിക്കാൻ കഴിയാത്തവർ അപകർഷതക്കടിപ്പെട്ടു പോകും. കാലം ചെല്ലുമ്പോൾ അവർ ഒറ്റപ്പെടുകയും ജീർണ്ണതക്ക് വിധേയരായി നശിക്കുകയും ചെയ്യും’ (യുക്തിവാദിയുടെ സാമൂഹ്യവീക്ഷണം പേ. 15).
ഓരോ മനുഷ്യനും അവനവന് ഗുണമുള്ളത് ചെയ്യാനും ഉപദ്രവമുള്ളത് ഒഴിവാക്കാനും ശക്തമായ പ്രേരണയുള്ളതായി അനുഭവിക്കുന്നുണ്ടല്ലോ, ധാർമിക ജീവിതം നയിച്ചില്ലെങ്കിൽ തനിക്ക് തന്നെ വിനയായേക്കാമെന്ന തിരിച്ചറിവും മനുഷ്യനുണ്ടല്ലോ. ധാർമികത രൂപപ്പെടാൻ ഇതു മതിയല്ലോ എന്നാണ് മറ്റു ചിലരുടെ വാദം. ഓരോരുത്തരും അവനവന് ഗുണമുള്ളത് മാത്രമാണ് പ്രകൃത്യാ ഇഷ്ടപ്പെടുന്നതെന്നത് ധാർമികതയുടെ കുളംതോണ്ടുകയാണ് ചെയ്യുന്നതെന്ന് തിരിച്ചറിയാനുള്ള വകതിരിവ് പോലും ഇവർക്കില്ലാതെ പോയല്ലോ. മനുഷ്യവംശത്തിന് പൊതുവെ മികച്ച ലോകം ലഭിക്കണമെന്ന നിർബന്ധമല്ല മനുഷ്യന്റെ അകത്തെന്നും പകരം തനിക്ക് ഏറ്റവും മികച്ചത് ലഭിക്കണമെന്ന് മാത്രമേയുള്ളൂവെന്നും തുറന്നു പറയുകയാണ് ഈ സിദ്ധാന്തം. ആ ലക്ഷ്യം നേടാനാണ് ധാർമിക നിയമങ്ങൾ അംഗീകരിക്കുന്നതെന്നും വരുന്നു. തനിക്ക് മികച്ച ലോകം ലഭിക്കണമെങ്കിൽ മറ്റൊരുത്തനെ കൊന്നേ തീരൂവെന്നു വരികയും അതു നടപ്പിലാക്കിയാൽ തനിക്കൊന്നും വരാനില്ലെന്നും തിരിച്ചറിഞ്ഞാൽ ആ കൊല നടത്തുന്നതിന് ഈ ഭൗതികവാദമനുസരിച്ച് ഒരു വിരോധവുമില്ല. ഓരോ രാഷ്ട്രവും സമൂഹവും വ്യക്തികളും സ്വന്തം കാര്യം സിന്ദാബാദായി ജീവിക്കാൻ തുനിഞ്ഞാൽ എന്ത് സംഭവിക്കുമെന്നത് അധികം ആലോചിക്കേണ്ടതില്ല. യുഡിഎച്ചാറും യുഎന്നും കാറ്റിൽ പറത്തി ക്രൈസ്തവ ഭീകരർ ഇറാഖിലും അഫ്ഗാനിലും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയത് ഈ സിദ്ധാന്തമനുസരിച്ച് അധാർമികമല്ലെന്ന് പറയേണ്ടിവരും. ഓരോരുത്തർക്കും അവനവന്റെ നന്മക്കാവശ്യമായ കാര്യങ്ങൾ മാത്രമേ ധാർമികതയിൽ ആത്യന്തികമായി പരിഗണിക്കേണ്ടതുള്ളൂവെങ്കിൽ ഹിറ്റ്‌ലറോ മറ്റ് തീവ്രവാദികളോ അധാർമികമായി എന്തെങ്കിലും ചെയ്തതായി പറയാനൊക്കില്ല.
തനിക്കൊരു കഷ്ടതയും വരരുതെന്ന നിർബന്ധബുദ്ധി ഓരോ മനുഷ്യനുമുണ്ടെന്നത് യാഥാർത്ഥ്യമാണ്. പക്ഷേ അതുകൊണ്ട് മാത്രം ധാർമികത രൂപപ്പെടില്ലെന്നതിന്റെ മറ്റൊരു കാരണം കൂടി വിവരിക്കാം. എത്ര വലിയ പാപം ചെയ്താലും യാതൊരുവിധ കഷ്ടതയും അനുഭവിക്കാതെ ആത്മഹത്യയിലൂടെ കൂളായി രക്ഷപ്പെടാമെന്നുള്ള വലിയൊരു പഴുതും ഭൗതികവാദം മുന്നോട്ടുവെക്കുന്നുണ്ട്. മനുഷ്യ വംശത്തെ തന്നെ ഉന്മൂലനം ചെയ്യുന്നതിന് ഒരു പൂർണ ഭൗതികവാദിക്ക് എന്ത് തടസ്സമാണുള്ളത്. മരണത്തോടെ എല്ലാം അവസാനിക്കുമല്ലോ. ജനിച്ചവരെല്ലാം മരിക്കാനുള്ളതുമാണ്. നേരത്തെ വംശനാശം നടന്നെന്നു പോലും പറയാവതല്ല. ആ സമയത്ത് നശിക്കുമെന്നത് നേരത്തെ തിരിച്ചറിഞ്ഞില്ലായിരുന്നുവെന്നു മാത്രം. അതൊരു യാഥാർത്ഥ്യമായിരുന്നു, അതു സംഭവിച്ചുവെന്നു മാത്രം. മനുഷ്യന്റെ ചിന്തയും തീരുമാനവുമെല്ലാം വെറും യാന്ത്രികവും രാസപ്രവർത്തനങ്ങളുടെ ഫലമായി ഫ്രീവിൽ ഇല്ലാതെ ഉണ്ടാകുന്നതാണെന്നാണല്ലോ ഭൗതികവാദം.
മതവും ദൈവവിശ്വാസവുമില്ലാതെ സ്വതന്ത്ര ചിന്തയിലൂടെ ധാർമികത രൂപപ്പെടില്ലെന്ന് എങ്ങനെ പറയും? നമ്മുടെ ഭരണഘടന വരെ അത്തരം വിശ്വാസങ്ങളുടെ അടിത്തറയിൽ സ്ഥാപിതമല്ലേ എന്ന് സംശയിക്കാറുണ്ട്. സത്യത്തിൽ ഒരു ഭരണഘടനയും സ്വതന്ത്ര ചിന്തയുടെ സംഭാവനയല്ല. അത് തെളിയിക്കാൻ ആർക്കും സാധിക്കുകയുമില്ല. ഏതൊരു രാഷ്ട്രത്തിന്റെ ഭരണഘടനയെടുത്താലും അത് അംഗീകരിക്കേണ്ട ഉത്തരവാദിത്വം ആ രാജ്യത്തെ പൗരനുണ്ടെന്ന് വെറും ഭൗതിക ചിന്തയിലൂടെ എങ്ങനെ തെളിയിക്കും? ഏതാനും ചിലർ ചേർന്നു നിയമമുണ്ടാക്കി മറ്റുള്ളവരുടെ മേൽ അടിച്ചേൽപിക്കുന്നത് യുക്തിപരമാണോ? അതിന് എന്തധികാരമാണവർക്ക്? ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുപ്പ് നടത്തി അധികാരം നൽകാമെന്ന് ആദ്യം ആരു തീരുമാനിക്കും? ആ തീരുമാനം ഇഷ്ടമില്ലാത്തവർക്കും അതെങ്ങനെ ബാധകമാകും. ഒരു രാഷ്ട്രത്തിലെ പൗരന്മാർക്ക് കുഞ്ഞ് ജനിക്കുമ്പോഴേക്ക് ആ രാജ്യത്തിന്റെ നിയമങ്ങൾ അവന്റെ തലയിൽ വന്നുവീഴുന്നത് യുക്തിപരമാണോ. പതിനെട്ട് വയസ്സായതിന് ശേഷം ഭരണഘടന അംഗീകരിക്കാനും തള്ളാനുമുള്ള സ്വാതന്ത്ര്യം ഭൗതികവാദം നൽകുന്നില്ലേ. അംഗീകരിച്ചവർക്ക് തന്നെ തോന്നുമ്പോൾ ഊരിയെറിയാനുള്ള സ്വാതന്ത്ര്യവും വേണ്ടേ? ഇനിയുമെത്രെ യുക്തിചോദ്യങ്ങൾ ഉത്തരമില്ലാതെ കിടക്കുന്നു! സമൂഹത്തിൽ നിലനിൽക്കുന്നതും ഭൗതികമായി ഉപകാരപ്രദമെന്നുറപ്പുള്ളതുമായ മതങ്ങളിലൂടെ രൂപപ്പെട്ട സദാചാര നിയമങ്ങൾ ചേർത്താണ് ഭരണഘടനകൾ രൂപപ്പെടുത്തിയതെന്ന് ആർക്കാണറിയാത്തത്. അതല്ലാതെ അവയൊന്നും സ്വതന്ത്ര ചിന്തയുടെ സംഭാവനയേ അല്ല. ഏതെങ്കിലുമൊരു രാഷ്ട്രത്തിന്റെ ഭരണഘടനയോ അതിലെ ഏതെങ്കിലും നിയമമോ ഭൗതികവാദത്തിലൂടെ സ്ഥാപിച്ചെടുക്കാൻ സാധിക്കില്ലെന്ന് മുകളിൽ വിവരിച്ചതിലൂടെ സുവ്യക്തമാണ്. ഇത്തരം ഉത്തരവാദിത്വങ്ങളും നിർബന്ധവും സ്വാഭാവികമായി രൂപപ്പെടാത്തതിനാലാണ് ഭരണഘടനയിലൂടെ ഉണ്ടാക്കേണ്ടിവരുന്നത്. ജന്മനാതന്നെ ഇത്തരം നിയമങ്ങൾ പാലിക്കേണ്ട ബാധ്യതയും നിർബന്ധവും വരുന്നുണ്ടായിരുന്നെങ്കിൽ നിയമ നിർമാണത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല. മതങ്ങളെ ചോദ്യംചെയ്യുന്ന അതേ രീതിയിലുള്ള ന്യായങ്ങൾ വെച്ച് ഭരണഘടനകളെയും ചോദ്യം ചെയ്യൽ സാധ്യമാണ്.
വിശുദ്ധ ഖുർആൻ ചിന്തിക്കാൻ നിരന്തരം പ്രഖ്യാപിക്കുന്നുണ്ടല്ലോ. സ്വതന്ത്രചിന്ത അപകടകരമാണെന്നു പറയുമ്പോൾ ഇടുങ്ങിയ ചിന്തയാണോ ഖുർആൻ നിർദേശിക്കുന്നത് എന്ന് ചിലർ ചോദിക്കാറുണ്ട്. സ്വതന്ത്ര ചിന്ത എന്ന ലേബളൊട്ടിച്ച് പ്രചരിപ്പിക്കപ്പെടുന്നത് സ്വതന്ത്ര ചിന്തയല്ലെന്നതാണ് വാസ്തവം. ദൈവവും പാരത്രിക ലോകവും ഇല്ലെന്ന് യാതൊരു തെളിവുമില്ലാതെ തീരുമാനിച്ചുറപ്പിച്ച ശേഷം മതങ്ങളിൽ നിന്നെല്ലാം സ്വതന്ത്രമായത് എന്ന അർത്ഥത്തിലുള്ള സ്വതന്ത്ര ചിന്തയാണ് വിനാശം വിതയ്ക്കുന്നത്. അതേസമയം സർവ മുൻവിധികളിൽ നിന്നും സ്വതന്ത്രമായ ചിന്തയാണ് ശരിയായ സ്വതന്ത്രചിന്ത. മതം ശരിയാവണമെന്നോ ശരിയാവരുതെന്നോ നിർബന്ധമുണ്ടാവരുത്. അങ്ങനെയുള്ള സ്വതന്ത്രചിന്തയാണ് വിശുദ്ധ ഖുർആൻ നിർദേശിക്കുന്നത്. ഇങ്ങനെ ചിന്തയെ സ്വതന്ത്രമായി വിട്ടാൽ മുസ്‌ലിമായിപ്പോകുമെന്നത് യാതാർത്ഥ്യമാണ്, അനിഷേധ്യമാണ്. തെളിവ് ആവശ്യമില്ലാത്ത വിധം ബുദ്ധിയിലൂടെയും ഇന്ദ്രിയങ്ങളിലൂടെയും രൂപപ്പെട്ട മനുഷ്യന്റെ ബോധ്യങ്ങളുടെ, തിരിച്ചറിവുകളുടെ, തീർപ്പുകളുടെ വികാസം മാത്രമാണ് ഇസ്‌ലാം. ‘ഓരോ കുഞ്ഞും ജനിക്കുന്നത് പക്വതയോടെയാണ്. ജൂതനോ ക്രിസ്ത്യാനിയോ മജൂസിയോ ആക്കുന്നത് മാതാപിതാക്കളാണ്’ എന്ന നബിവചനത്തിന്റെ അർത്ഥമിതാണ്. ജന്മനാ ലഭിക്കുന്ന ആ ഫിത്വ്‌റയുടെ വികാസവും വിപുലീകരണവും തുടർച്ചയുമാണ് ഇസ്‌ലാം. മാതാപിതാക്കൾ മുസ്‌ലിമാക്കുകയല്ല, കുഞ്ഞിന്റെ തിരിച്ചറിവുകളിലൂടെ പിച്ചവെച്ച് മുന്നേറാൻ കൈ പിടിച്ച് സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് മാതാപിതാക്കൾ മുസ്‌ലിമാക്കുന്നു എന്ന് ഹദീസിൽ പറയാതിരുന്നത്. ഇങ്ങനെയൊക്കെ അവകാശവാദം ആർക്കും നടത്താമെന്നത് ശരിയാണ്. പക്ഷേ ഇത് സ്ഥാപിച്ചെടുക്കാൻ ഇസ്‌ലാമിന് സാധ്യമാണ്, മറ്റുള്ളവർക്ക് സാധ്യമല്ല. ഇതാണ് വ്യത്യാസം.
ഭൗതിക പ്രകൃതിയാൽ മനുഷ്യന് ഒരു ഉത്തരവാദിത്വവും രൂപപ്പെടുന്നില്ലെന്നും സ്വന്തം കാര്യം ഉന്നതമാവണമെന്ന നിർബന്ധ ബുദ്ധി എല്ലാവർക്കുമുണ്ടെന്നും മരണത്തോടെ എല്ലാം അവസാനിക്കുന്നെങ്കിൽ എന്തും ചെയ്യാം, ഒരപകടവും വരാതെ രക്ഷപ്പെടാമെന്ന സാധ്യത തുറന്നുകിടക്കുന്നെന്നും മനസ്സിലായല്ലോ. ഇതിനെയെല്ലാം പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുമ്പോഴാണ് ധാർമിക ഉത്തരവാദിത്വം രൂപപ്പെടുക. ശ്വസിച്ചാലേ ജീവിക്കാനാവൂ എന്ന തരത്തിലുള്ള പ്രകൃതിയുടെ നിർബന്ധ നിയമങ്ങളല്ല ധാർമിക നിയമങ്ങളെന്ന് നാം തിരിച്ചറിഞ്ഞു. പ്രകൃത്യാ നിർബന്ധം വരുന്നില്ലെങ്കിൽ ആരെങ്കിലും നിർബന്ധിച്ചാലേ നിർബന്ധം വരൂ. ആരു നിർബന്ധിച്ചാലും നിർബന്ധം വരുമെങ്കിലും നിർബന്ധിക്കാൻ അർഹതയില്ലാത്തവർ നിർബന്ധിച്ചാൽ അത് അധാർമികമാവും. പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ഉടമ അവയെ പടച്ചവൻ മാത്രമാണ്. എന്തു പടക്കണം, എന്തിന് പടക്കണം, എന്ത് ഉത്തരവാദിത്വപ്പെടുത്തണമെന്നെല്ലാം തീരുമാനിക്കാനുള്ള അധികാരം അവനുണ്ടാകുമല്ലോ. എന്തൊക്കെ അനുവദിക്കണം/ അനുവദിക്കണ്ട എന്നു തീരുമാനിക്കാനും ഉടമക്ക് സ്വാതന്ത്ര്യമുണ്ടാവും. അപ്പോൾ സ്രഷ്ടാവിന് സ്വന്തമായും അവൻ അനുവദിക്കുന്നവർക്ക് അതു പ്രകാരവും മനുഷ്യരോട് നിർബന്ധിക്കാനുള്ള ധാർമിക അവകാശമുണ്ടെന്നായി, മറ്റാർക്കും അവകാശമില്ലെന്നും.
അല്ലാഹു നിദേശിക്കുന്നതിലൂടെ തന്നെ പാലിക്കേണ്ട ബാധ്യത വരുമെങ്കിലും ഒഴിച്ചുകൂടാൻ നിവൃത്തിയില്ലാത്ത വിധം നിർബന്ധം വരണമെങ്കിൽ നിർബന്ധിക്കുക കൂടി വേണം. നിർബന്ധിക്കുകയെന്നാൽ തന്നെ അനുസരിച്ചില്ലെങ്കിൽ ശിക്ഷിക്കുമെന്നു പറയലാണ്. വീട്ടിൽ കയറിവരാൻ താൽപര്യം കാണിക്കുന്നവനോട് അരുതെന്ന് വീട്ടുടമ പറഞ്ഞാൽ തിരിച്ചുപോകേണ്ട ബാധ്യത അവനുണ്ട്. അതേസമയം അനുവാദമില്ലാതെ കയറിയാൽ കാലു തല്ലിയൊടിക്കുമെന്ന് പറഞ്ഞാലേ ചിലർ പിന്മാറൂ. അത്തരക്കാർക്ക് നിർബന്ധം വരണമെങ്കിൽ ഭീഷണി കൂടി ആവശ്യമാണ്. തിരിച്ചുപോകുമെങ്കിൽ ആയിരം രൂപ തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാലും ചിലരെ സംബന്ധിച്ചിടത്തോളം ചെറിയൊരുതരം നിർബന്ധം വന്നെന്ന് പറയാം. കൽപിക്കാനുള്ള അല്ലാഹുവിന്റെ അധികാരത്തെ മാനിച്ചുതന്നെ ശരിയായ സത്യവിശ്വാസി അല്ലാഹുവിന് വഴിപ്പെടും. ഇതുവരെ കിട്ടിയതിന് നന്ദി ചെയ്യേണ്ടതുണ്ടെന്ന ബോധ്യവും അവനെ അച്ചടക്കമുള്ളവനാക്കും. അതേസമയം മറ്റു ചിലർക്ക് ഇതൊന്നും മതിയാകില്ല. അനുസരിച്ചാൽ എനിക്കെന്ത് നേട്ടം/ അനുസരിച്ചില്ലെങ്കിൽ എന്ത് കഷ്ടം എന്നു ചിന്തിക്കുന്നവരുമുണ്ടാകും. അവർക്ക് കൂടി നിർബന്ധം വരണമെങ്കിൽ ഓഫറും ശിക്ഷയും വേണ്ടിവരും. ഭൗതിക ജീവിതത്തിൽ മാത്രം അനുഭവപ്പെടുന്നതും മരണത്തോടെ അവസാനിക്കുന്നതുമായ രക്ഷശിക്ഷകൾ ചിലർ ഉൾകൊള്ളില്ല. ആത്മഹത്യയിലൂടെ രക്ഷപ്പെടാനുള്ള പഴുതുണ്ടല്ലോ എന്നാവും. അത്തരക്കാർക്ക് മരണത്തിലൂടെ പോലും മറികടക്കാൻ സാധിക്കാത്ത മഹാദുരിതം വരുമെന്നു വന്നാലേ നിർബന്ധം സമ്പൂർണമാകൂ. ഏതൊരു ദുരിതവും അവസാനിക്കുന്നെങ്കിൽ നിസ്സാരമായി കാണാനാവും. ആയിരം വർഷം നരകത്തിൽ കിടക്കേണ്ടി വന്നാലും പിന്നീട് അനന്തമായ കാലം പ്രശ്‌നമില്ലലോ എന്നു ചിന്തിക്കാനും സാധ്യതയുണ്ട്. ആ സാധ്യത കൂടി അടയണമെങ്കിൽ ശാശ്വത ദുരിതം വരുമെന്നാവണം. അപ്പോഴാണ് കുറ്റമറ്റ, പഴതുകളടഞ്ഞ നിർബന്ധം പൂർണമാകുന്നത്.
എനിക്ക് സ്വർഗം വേണ്ടെന്നും ശാശ്വതമായി നരകത്തിൽ വസിക്കാമെന്നും ഒരുത്തൻ തീരുമാനിച്ചാലോ എന്നാണ് ചിലരുടെ ചോദ്യം. സ്വന്തം ശരീരത്തിന് നിത്യദുരന്തവും അനന്തമായ കഷ്ടതയും വരുത്തിവെക്കുന്ന ഒരു മനുഷ്യനെപ്പോലും ചൂണ്ടിക്കാണിക്കാൻ സാധിക്കില്ല. സ്വന്തമായി എന്തെങ്കിലും ഗുണമുള്ളതേ ഏതൊരാളും ചെയ്യൂ എന്നതാണ് വസ്തുത. നിലവിലുള്ള, നമുക്കറിയുന്ന മനുഷ്യരുടെ കാര്യമാണ് ചർച്ചചെയ്യുന്നത്. സാങ്കൽപിക ജീവികളെക്കുറിച്ചല്ല.
നരകത്തിലിട്ട് അനന്തമായി പൊരിക്കുമെന്ന് പേടിച്ചിട്ടാണോ വിശ്വാസികൾ നന്മചെയ്യുന്നത് എന്നാണ് ചിലർക്കറിയേണ്ടത്. ധാർമിക ബാധ്യതയും നിർബന്ധവും രൂപപ്പെടുന്നതിന്റെ രീതി മാത്രമാണ് വിവരിച്ചത്. ധാർമിക ബാധ്യതകളും ഉത്തരവാദിത്വങ്ങളും കുറ്റമറ്റ രീതിയിൽ രൂപപ്പെട്ട ശേഷം അവ അനുസരിക്കുന്നതിന്റെ കാരണങ്ങൾ വിവിധങ്ങളാണ്. ധാർമിതയുടെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ പോലും അംഗീകരിക്കാൻ തയ്യാറാകാതെ അധാർമികതയുടെ അഗാധ ഗർത്തത്തിൽ ഇരുപ്പുറപ്പിച്ചവരെ മാത്രമാണ് അനന്തമായ നരകശിക്ഷ കാട്ടി പുറത്തു ചാടിക്കുന്നത്. അതേസമയം അടിസ്ഥാനപരമായി കാര്യങ്ങൾ തിരിച്ചറിഞ്ഞ് അംഗീകരിച്ചവരെ നിർബന്ധത്തിലാക്കാൻ സ്വർഗ പ്രവേശം വൈകുമെന്നോ താൽക്കാലികമായെങ്കിലും നരകയാതന അനുഭവിക്കേണ്ടിവരുമെന്നോ ബോധ്യപ്പെടുത്തിയാൽ മതി. മികച്ചത് സ്വന്തമാക്കാനാവുമെന്ന് വന്നാൽ തന്നെ സാദാ മനുഷ്യർ നിർബന്ധിതരാവും. എന്നാൽ ശരിയായ സമ്പൂർണ വിശ്വാസി സൽകർമങ്ങൾ ചെയ്യുന്നത് നരകം പേടിച്ചോ സ്വർഗം കാമിച്ചോ അല്ല. സ്രഷ്ടാവ് കൽപിച്ചാൽ തന്നെ അനുസരിക്കേണ്ട ബാധ്യതയുണ്ടെന്ന തിരിച്ചറിവാണ് അവനെ ധാർമിക ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതെല്ലാം മറികടന്ന വിശുദ്ധരെയും കാണാം. അവർ അല്ലാഹുവിനെ ആരാധിക്കുന്നതും അനുസരിക്കുന്നതും അവനോടുള്ള അടങ്ങാത്ത പ്രണയം കാരണത്താലാണ്. അവർക്കിതെല്ലാം ആനന്ദകരമാണ്. അവർക്ക് സ്വർഗവും നരകവും വിഷയമേയല്ല. അവരുടെ സ്വർഗം അല്ലാഹുവും നരകം അവനോടുള്ള അകൽച്ചയുമാണ്. വിശ്വാസത്തിന് കോട്ടംതട്ടാത്ത എന്തു പാപം ചെയ്താലും അകാരണമായി കൊല നടത്തിയാൽ പോലും ശാശ്വത ശിക്ഷയില്ലെന്നല്ലേ ഇസ്‌ലാമിക വിശ്വാസം. ശാശ്വത ശിക്ഷ മാത്രം പ്രശ്‌നമായിക്കാണുന്ന വൈകാരിക ജീവികൾ വിശ്വാസികളിലുമുണ്ടാകാമല്ലോ എന്ന ചോദ്യം പ്രസക്തമാണ്. അതിനും ഇസ്‌ലാമിക സിസ്റ്റത്തിൽ ഉത്തരമുണ്ടെന്നത് അതിലും പ്രസക്തമാണ്. മന:പൂർവം അക്രമമായി ഒരു വിശ്വാസി മറ്റൊരുത്തനെ കൊന്നാൽ മറ്റു നിബന്ധനകൾക്ക് കൂടി വിധേയമെങ്കിൽ കോടതി അവനെ പ്രതികൊലക്ക് വിധേയനാക്കും. കൂടാതെ രണ്ടു മാസം തുടരെ നോമ്പെടുക്കുകയും വേണം. ശാശ്വതമെന്ന് പറയാൻ മാത്രം ദീർഘകാലം നരകത്തിൽ കിടക്കാൻ അർഹതയുള്ള പാപമാണ് കൊലപാതകം. ഇങ്ങനെയൊക്കെയാണെങ്കിലും യഥാർത്ഥ ശാശ്വത നരകവാസമില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. പക്ഷേ അതിന്റെ പേരിൽ കൊല നടത്താതിരിക്കേണ്ട ബാധ്യതയില്ലെന്നോ നിർബന്ധമില്ലെന്നോ വിശ്വസിച്ചാൽ അവൻ മതത്തിന്റെ അടിസ്ഥാനം തന്നെ നിഷേധിച്ചവനും അവിശ്വാസിയും ശാശ്വത നരകാവകാശിയും ആയിത്തീരും. ഈ ബോധ്യം അവനെയും ഉത്തരവാദിത്വമുള്ളവരുടെ ലിസ്റ്റിൽ അംഗമാക്കും. ഇസ്‌ലാമിൽ പെട്ടതാണെന്ന് പരക്കെ അറിയപ്പെട്ട ഏതു കാര്യം നിഷേധിച്ചാലും ഈ അവസ്ഥ വരുമെന്നത് മതത്തിനകത്തുള്ള ഇത്തരം ക്രിമനലുകളെ ഉത്തരവാദിത്വബോധം പഠിപ്പിക്കുന്നു. ഇസ്‌ലാം പഠിച്ചാൽ ദൈവികമാണെന്ന് സമ്മതിച്ച് പോകും, ആ പേടിയുള്ളവർക്ക് പഠിക്കാതിരിക്കലേ വഴിയുള്ളൂ.
യുക്തിവാദികൾ ധാർമിക മൂല്യങ്ങൾ പാലിക്കുന്നത് മാനവികതയെ ബഹുമാനിച്ചും അതിൽ ആനന്ദം കണ്ടുകൊണ്ടുമാണെന്ന് ചിലർ തട്ടിവിടും. ആദ്യം യുക്തിചിന്തയിലുടെ ധാർമിക മൂല്യങ്ങൾ സ്ഥിരപ്പെടുത്തൂ. എന്നിട്ടാവാം ആ ഉത്തരവാദിത്വങ്ങൾ പാലിക്കുന്നതിന്റെ കാരണം വിവരിക്കൽ. ഒരു രാഷ്ട്രത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്ത് രംഗത്ത് വരുന്നവനെ ഏതെങ്കിലും രാഷ്ട്രം വെറുതെ വിടുമോ? ലഭ്യമായതിൽ ഏറ്റവും വലിയ ശിക്ഷ നൽകില്ലേ. അതേസമയം അതിലും താഴെയുള്ളവക്ക് അവയോട് യോജിച്ച ശിക്ഷകളും നൽകും. ശിക്ഷാഭീഷണിയൊന്നുമില്ലാത്ത നിർദേശങ്ങളുമുണ്ടാകും. പക്ഷേ, ഏതൊരു പൗരനും ഭരണഘടന അംഗീകരിക്കുന്നത് ഈ ശിക്ഷകൾ ഭയന്നാണെന്ന് പറയാനൊക്കുമോ? നിർബന്ധവും ബാധ്യതയും ഉണ്ടായാലേ എല്ലാവരും എപ്പോഴും പാലിക്കൂ, അല്ലെങ്കിൽ തോന്നുമ്പോൾ പാലിക്കും, അല്ലെങ്കിൽ അവഗണിക്കും. ഉത്തരവാദിത്വങ്ങളും നിർബന്ധങ്ങളുമുണ്ടെന്ന് കരുതി അവ പാലിക്കുന്നത് ആ നിർബന്ധത്തിന് വേണ്ടി ആവണമെന്നില്ല.
വിലക്കുകൾ ആവശ്യമില്ലെന്നതിന് ഏറ്റുമാനൂർ ഗോപാലൻ വിവരിച്ച കാരണം എത്ര യുക്തിരഹിതം: ‘വിലക്കിയില്ലെന്ന് വച്ച് സകലരും പുകവലിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ലല്ലോ’ (യുക്തിവാദിയുടെ സാമൂഹ്യ വീക്ഷണം, പേ. 15). ആരോഗ്യത്തിന് ഹാനികരവും സാമൂഹിക വിപത്തുകൾക്ക് ഹേതുവും ആണെന്നറിഞ്ഞിട്ടും നിയപരമായി വിലക്കില്ലാത്തതിനാൽ ഇവ രണ്ടും ഉപയോഗിക്കുന്നവരുടെ എണ്ണം വലുതാണ്. അത് ഗോപാലൻ വിഷയമാക്കുന്നേയില്ല. എല്ലാവരും ചെയ്യുന്നില്ലല്ലോ എന്നു പറഞ്ഞ് സമാധാനിക്കുന്നത് വലിയ വങ്കത്തമാണ്. ഒരു നിർബന്ധ ബാധ്യതയോ വിലക്കോ ഇല്ലാത്ത ഇവരുടെ രാജ്യം രൂപപ്പെട്ടാൽ എന്തായിരിക്കുമവസ്ഥ! തോന്നുന്നവർ കൊല്ലും, കൊള്ളയടിക്കും, പീഡിപ്പിക്കും, ഭീകര പ്രവർത്തനങ്ങൾ നടത്തും, ഭരണഘടന അട്ടിമറിക്കും, രാജ്യം കുട്ടിച്ചോറാക്കും. എല്ലാവരും ചെയ്യുന്നില്ലല്ലോ എന്നു പറഞ്ഞു യുക്തിവാദികൾ സമാധാനിച്ചിരിക്കുമോ! മനുഷ്യവംശത്തെ തന്നെ ഒരു യുക്തൻ നശിപ്പിച്ചാലും എല്ലാവരും ചെയ്തില്ലല്ലോ എന്നു പറഞ്ഞു സമാധാനിക്കുമല്ലേ!
ഭൗതിക വാദത്തിലൂടെ ധർമികത സ്ഥാപിച്ചെടുക്കാൻ സാധ്യമല്ലെന്ന സത്യം തിരിച്ചറിഞ്ഞാലുമില്ലെങ്കിലും മതനിയമങ്ങൾ അനുസരിക്കാൻ മനുഷ്യൻ ബാധ്യസ്ഥനാകുന്നുണ്ട്. ധാർമികത രൂപപ്പെടുന്നതിൽ അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള വിശ്വാസത്തിന്റെ പ്രസക്തി മനസ്സിലാക്കുമ്പോഴാണ് ധാർമികത പഠിപ്പിക്കുന്ന നിരവധി ഹദീസുകളുടെ ആമുഖം ‘അള്ളാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍’ ആകുന്നതിന്റെ ഗുട്ടൻസ് പിടികിട്ടുക. വളരെയധികം ചിന്തിച്ചും വായിച്ചും മാത്രം ലഭിക്കുന്ന വിവരങ്ങൾ ഒന്നും വായിക്കാത്ത ഉമ്മിയ്യായ റസൂൽ(സ്വ) കൃത്യമായി പരാമർശിച്ചല്ലോ.

 

ജമാൽ അഹ്‌സനി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ