തംയീസുള്ള (വിവേകം, കാര്യബോധം) കുട്ടികളുടെ ഫര്‍ളുനോമ്പുകള്‍ സുന്നത്തായിട്ടാണ് പരിഗണിക്കപ്പെടുകയെങ്കിലും അവര്‍ നോമ്പിന് നിയ്യത്ത് വെക്കുന്നത് രാത്രിയില്‍ തന്നെയായിരിക്കല്‍ അനിവാര്യമാണ് (തുഹ്ഫ 3/386).

റമളാന്‍ തീരുന്നതുവരെയുള്ള എല്ലാ നോമ്പുകള്‍ക്കും കൂടി ആദ്യരാത്രി മൊത്തത്തില്‍ നിയ്യത്ത് വെച്ചാല്‍ അത് ആദ്യത്തെ ഒരു നോമ്പിനുമാത്രമേ പര്യാപ്തമാവുകയുള്ളൂ (തുഹ്ഫ 3/387, 391).

ഫര്‍ള്നോമ്പിന്‍റെ നിയ്യത്ത് രാത്രിയില്‍ തന്നെയായിരിക്കല്‍ നിര്‍ബന്ധമുണ്ട്. ഇത് ഭംഗംവന്നോ എന്ന സംശയം നിയ്യത്തിന് നിലനില്‍പില്ലാതാക്കുന്നതാണ്. അഥവാ നിയ്യത്ത് സാധുവല്ല (തുഹ്ഫ, ഇബ്നുല്‍ ഖാസിം 3/387).

ഫര്‍ള്നോമ്പിന് നിയ്യത്ത്ചെയ്തശേഷം അത് രാത്രിയില്‍തന്നെയാണോ എന്ന് പ്രഭാതത്തിനുമുമ്പ് സംശയിച്ചാല്‍ നിയ്യത്തിനെ ബാധിക്കില്ല. നിയ്യത്ത് സാധുവാകും. ശേഷംവന്ന സംശയം പരിഗണിക്കില്ല (തുഹ്ഫ 3/388). രാത്രിയില്‍ നിയ്യത്ത് ചെയ്തിരുന്നോ എന്ന് ഫര്‍ള്നോമ്പുകാരന്‍ പകലില്‍ സംശയിക്കുകയും രാത്രിയില്‍ നിയ്യത്ത് ചെയ്തിട്ടുണ്ടെന്ന് പിന്നീട് എപ്പോഴെങ്കിലും ബോധ്യപ്പെടുകയും ചെയ്താല്‍ പ്രസ്തുതനോമ്പ് സാധുവാണ്. ഖളാഅ് വീട്ടേണ്ടതില്ല. ഇല്ലെങ്കില്‍ അസാധുവും ഖളാഅ് വീട്ടേണ്ടതുമാണ് (തുഹ്ഫ 3/388). ഒരു നോമ്പ് പൂര്‍ത്തിയായശേഷം നിയ്യത്തിനെക്കുറിച്ച് എപ്പോഴെങ്കിലും സംശയിച്ചാല്‍ പ്രസ്തുത നോമ്പും സ്വീകാര്യം തന്നെ. ശേഷമുള്ള ഒരു സംശയത്തിനും പ്രസക്തിയില്ല (നിഹായ 3/155).

നോമ്പിന് നിയ്യത്തുചെയ്ത ശേഷം സുബ്ഹിക്കുമുമ്പായി നോമ്പ് വേണ്ടെന്നുവെച്ചാല്‍ ചെയ്ത നിയ്യത്ത് ഫസാദായി. വേറെ നിയ്യത്ത് നിര്‍ബന്ധമാകും (തുഹ്ഫ 3/389).

എന്നാല്‍ വിവിധ വര്‍ഷങ്ങളിലെ റമളാന്‍ നോമ്പുകള്‍ ഖളാഅ് വീട്ടുമ്പോള്‍ വര്‍ഷം നിര്‍ണയിച്ച് കരുതേണ്ടതില്ല. വിവിധ റമളാനുകളെല്ലാം ഒരേവര്‍ഗം തന്നെയാണല്ലോ.

റമളാന്‍ മാസപ്പിറവിയില്‍ ഉറപ്പ് വരാതെ നിയ്യത്ത് ചെയ്താല്‍ നിയ്യത്ത് സാധുവല്ല. അന്ന് മാസപ്പിറവി കണ്ടതായി പിന്നീട് സ്ഥിരപ്പെട്ടാലും ശരി (തുഹ്ഫ 3/393).

സംയോഗം, സ്ഖലനമുണ്ടാക്കല്‍, ഛര്‍ദ്ദിയുണ്ടാക്കല്‍, പ്രസവരക്തം പുറപ്പെടല്‍, ആര്‍ത്തവം, പ്രസവം, ഇസ്‌ലാമില്‍നിന്നുള്ള വ്യതിചലനം, ഭ്രാന്ത്, പകല്‍മുഴുവനും ബോധക്ഷയമോ ലഹരിയോ ഉണ്ടാവല്‍, തുറക്കപ്പെട്ട ദ്വാരത്തിലൂടെ സ്ഥൂലവസ്തു അകത്തുപ്രവേശിക്കല്‍, മരണം എന്നിവകൊണ്ട് നോമ്പ് മുറിയും (തുഹ്ഫ 3/397).

അകത്തുകടന്ന ഈച്ച കാരണംകഠിനമായി വിഷമിക്കുന്ന നോമ്പുകാരനു അതിനെ പുറത്തെടുക്കാം. നോമ്പ് മുറിയുന്നതും ഫര്‍ള്നോമ്പാണെങ്കില്‍ ഖളാവീട്ടല്‍ നിര്‍ബന്ധവുമാണ്.

സ്ഥൂലവസ്തു പ്രവേശിച്ചാല്‍ നോമ്പ് മുറിയുന്ന അകത്തിന്‍റെ പരിധിയില്‍ ഇവയാണ്: തലയോട്ടി, ചെവി, മുലക്കണ്ണ്, വയറ്, ലിംഗാഗ്രം, പിന്‍ദ്വാരം എന്നിവയുടെ ഉള്‍ഭാഗം. തരിമൂക്ക്, അറബി അക്ഷരങ്ങളില്‍ ആറാമത്തേതിന്‍റെ ഉറവിടം (കുറുനാക്ക്), കാലുകള്‍ കുത്തനെ വെച്ചിരുന്നാല്‍ യോനിയില്‍നിന്നും വെളിവാകുന്ന ഭാഗം എന്നിവകള്‍ക്കപ്പുറം. ശ്വാസനാളം, അന്നനാളം, മൂത്രാശയം, കുടല്‍ (തുഹ്ഫ 3/399).

വിസര്‍ജനസമയത്ത് പുറത്തുവന്ന വസ്തു പൂര്‍ണമായും പുറത്തുപോകുന്നതിനുമുമ്പ് ശ്വാസം മേലോട്ട് വലിക്കരുത്. കാരണം പിന്‍ദ്വാരത്തിന് പുറത്തേക്ക് തള്ളിവന്ന വസ്തു ശ്വാസംവലിക്കുമ്പോഴോ മറ്റോ അകത്ത് തിരിച്ചുകയറിയാല്‍ നോമ്പ് മുറിയും (ബാജൂരീ 1/332).

രുചിയും വാസനയും നോമ്പുകാരുടെ ഉള്ളിലെത്തുന്നതു കൊണ്ട് സ്ഥൂലവസ്തുക്കളല്ലാത്തതിനാല്‍ നോമ്പ് മുറിയുന്നതല്ല (തുഹ്ഫ 3/401).

കൈകാലുകളുടെ മജ്ജയിലോ മാംസത്തിലോ കത്തിക്കുത്ത് നടത്തിയാല്‍ നോമ്പ് മുറിയില്ല. അതൊന്നും നോമ്പ് മുറിയുന്നതില്‍ വിവരിച്ച സാങ്കേതിക അകമല്ല (തുഹ്ഫ 3/401).

വായ, മൂക്ക് നജസായവര്‍ നോമ്പുകാരായാലും കണിശമായിത്തന്നെ വൃത്തിയാക്കല്‍ നിര്‍ബന്ധമാണ്. അതിനാല്‍ ഇങ്ങനെ ശുദ്ധീകരിക്കുമ്പോള്‍ അവിചാരിതമായി വെള്ളം ഉള്ളിലെത്തിയാല്‍ നോമ്പുമുറിയുകയില്ല. മാത്രമല്ല, വെള്ളം ഉള്ളിലെത്തിക്കൊണ്ടല്ലാതെ വൃത്തിയാക്കാന്‍ നിര്‍വാഹമില്ലെങ്കിലും അങ്ങനെതന്നെ വൃത്തിയാക്കണം. അങ്ങനെ വെള്ളം ഉള്ളിലെത്തിയാലും നോമ്പ് മുറിയുകയില്ല (തുഹ്ഫ, ശര്‍വാനി 3/407, 1/229).

സ്ഖലിക്കണമെന്ന താല്‍പര്യത്തോടെയോ മറയില്ലാതെയോ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ചുംബനം, സ്പര്‍ശനം, ഒന്നിച്ചുറക്കം ഇവയില്‍ വല്ലതും ചെയ്ത് സ്ഖലനമുണ്ടായാല്‍ നോമ്പ് മുറിയും (തുഹ്ഫ, ഇബ്നുഖാസിം 3/409).

നോമ്പുകാരന്‍ പകല്‍ മഴുവന്‍ ഉറങ്ങിയാലും നോമ്പ് സാധുതന്നെ. പക്ഷേ, നിസ്കാരം നഷ്ടപ്പെടുത്തിയതിന് ശിക്ഷിക്കപ്പെടും (തുഹ്ഫ 3/414).

അകാരണമായി വരുത്തിത്തീര്‍ത്ത ബോധക്ഷയം പകലില്‍ ഒരു നിമിഷമെങ്കിലുമുണ്ടായാലും ഏത് ബോധക്ഷയവും പകലില്‍ തീരെ തെളിയാതിരുന്നാലും നോമ്പ് നഷ്ടപ്പെടും.

അത്താഴമാകാന്‍ ഭക്ഷണം എത്രവേണമെന്നോ ഇന്ന സാധനമെന്നോ നിയമമില്ല. ഒരിറക്ക് വെള്ളമായാലും മതി (തുഹ്ഫ 3/423). അത്താഴത്തിന് അതിശ്രേഷ്ഠമായ വസ്തുക്കള്‍ യഥാക്രമം ഈത്തപ്പഴം, കാരക്ക, വെള്ളം എന്നിവയാണ് (തുഹ്ഫ, ശര്‍വാനി 3/423).

നിഷിദ്ധമായ പരദൂഷണം പോലുള്ളവകൊണ്ട് നോമ്പിന്‍റെ പ്രതിഫലം നഷ്ടപ്പെടും. നോമ്പ് അസാധുവാകുമെന്നാണ് ഇമാം ഔസാഈ(റ) പോലുള്ളവരുടെ പക്ഷം (തുഹ്ഫ 3/424). ഉടനെ പശ്ചാതപിച്ചാലും കൂലി തിരിച്ചുകിട്ടില്ല (കുര്‍ദീ 2/186). അനിവാര്യഘട്ടങ്ങളിലും ചീത്തവിളി, ശകാരം എന്നിവ നോമ്പുകാരന്‍ ഉപേക്ഷിക്കല്‍ സുന്നത്താണ് (തുഹ്ഫ 3/424).

നോമ്പ്തുറക്കാന്‍ വേണ്ടിയാണ് എന്നു പറഞ്ഞുകൊണ്ട് ഒരാള്‍ മറ്റൊരാള്‍ക്ക് കാരക്ക കൊടുത്താല്‍ അതു മറ്റുവഴിയിലേക്ക് തിരിക്കാന്‍ പാടില്ല. അതിന്‍റെ ഉപയോഗം നോമ്പു മുറിക്കുന്നതില്‍ തന്നെയായിരിക്കല്‍ നിര്‍ബന്ധമാണ് (ജമല്‍ 2/328).

വെള്ളംകൊണ്ടാണെങ്കില്‍ സമയമായ ഉടനെ മുറിക്കാനാവും. കാരക്കകൊണ്ട് താമസിച്ചേ മുറിക്കാന്‍ കഴിയൂ എന്ന ഘട്ടത്തില്‍ വേഗത്തില്‍ വെള്ളംകൊണ്ട് മുറിക്കലിനാണ് പ്രാധാന്യം. വേഗത്തില്‍ നോമ്പുമുറിക്കുന്നതില്‍ ജനങ്ങളുടെ നന്മ ഉണ്ടായതിനാലാണിത്. ഈ പ്രത്യേകത കാരക്കക്കു വേണ്ടി താമസിപ്പിക്കുന്നതിലില്ല. നബി(സ്വ) പറഞ്ഞു: ‘ജനങ്ങള്‍ വേഗത്തില്‍ നോമ്പുമുറിക്കുന്ന കാലത്തോളം അവര്‍ നന്മയിലാണ്’- ബുഖാരി, മുസ്ലിം (തുഹ്ഫ 3/421).

ഉച്ചക്കുശേഷം പല്ലുതേക്കല്‍, ഉമിനീര്‍ വര്‍ധിപ്പിക്കുന്ന വസ്തു ചവക്കല്‍, ആവശ്യമില്ലാതെ ഭക്ഷണം രുചി നോക്കല്‍, സുഗന്ധസ്പര്‍ശനവും ശ്വസനവും, വെള്ളത്തില്‍ മുങ്ങല്‍, വായിലെ നജസ് ശുദ്ധിയാക്കാനല്ലാതെ ശക്തമായവിധം വെള്ളംകൊപ്ലിക്കലും മൂക്കില്‍ കയറ്റലും (വുളൂഇലോ കുളിയിലോ ആയാലും) കറാഹത്താണ് (തുഹ് 1/222, 229).

ഫര്‍ളോ സുന്നത്തോ ഒന്നുമല്ലാത്ത കുളികളില്‍, സുന്നത്തുകുളിയോ മുങ്ങാതെ നിവൃത്തിയുള്ള നിര്‍ബന്ധക്കുളിയോ മുങ്ങിക്കുളിക്കുമ്പോള്‍, അതിഘോരമായ രീതിയില്‍ കുളിച്ചാല്‍, വെള്ളമുപയോഗം മൂന്ന് തവണകളിലുപരി സുന്നത്തില്ലെന്നറിവ്, മൂന്നു പൂര്‍ത്തിയായെന്ന ബോധ്യം, നോമ്പുണ്ടെന്ന ഓര്‍മ ഇവയെല്ലാമുള്ളതോടെ മൂന്നു തവണകളിലുപരി വെള്ളമുപയോഗിച്ചാല്‍, വെള്ളം ഉള്ളിലെത്തുമെന്ന് മുന്‍ധാരണയുള്ളപ്പോള്‍, സുന്നത്തുകുളി നിര്‍വഹിച്ചാല്‍ ഈ സന്ദര്‍ഭങ്ങളിലെല്ലാം കുളിയിലൂടെ അവിചാരിതമായി വെള്ളം നോമ്പുകാരുടെ അകത്തെത്തിയാല്‍ നോമ്പുമുറിയുന്നതാണ് (തുഹ്ഫ 3/406,407,425, 2/464).

റമളാന്‍ നോമ്പ് ഖളാഅ് വീട്ടല്‍ നിര്‍ബന്ധമുള്ളത് ഇവര്‍ക്കാണ്: ആര്‍ത്തവകാരി, പ്രസവിച്ചവള്‍, പ്രസവരക്തക്കാരി, മതഭ്രഷ്ടന്‍, അനാവശ്യ പ്രവൃത്തിയിലൂടെയല്ലാതെ ബോധക്ഷയം പകല്‍മുഴുവനും പിടിപെട്ടവന്‍, അനാവശ്യ പ്രവൃത്തിയിലൂടെ ഭ്രാന്തോ ബോധക്ഷയമോ ലഹരിയോ പകലില്‍ ഒരു നിമിഷമെങ്കിലും അനുഭവപ്പെട്ടവര്‍, നോമ്പിന്‍റെ നിബന്ധനകള്‍ ഒത്തിണങ്ങിയവരില്‍ നിന്ന് നോമ്പുപേക്ഷിക്കല്‍ നിര്‍ബന്ധമോ അനുവദനീയമോ ആയ കാരണത്താലോ അബദ്ധത്തിലോ അകാരണമായോ നോമ്പ്നഷ്ടപ്പെട്ടവര്‍ (തുഹ്ഫ 3/383,387).

പവിത്രമായ നിര്‍ജീവ വസ്തുവിനെ നാശത്തില്‍നിന്ന് കരകയറ്റുന്നവര്‍ക്ക് നോമ്പോടെ അതു സാധ്യമല്ലെങ്കില്‍ നോമ്പുമുറിക്കാം (തുഹ്ഫ, ശര്‍വാനീ 3/44). തനിക്കോ ആശ്രിതര്‍ക്കോ അത്യന്താപേക്ഷിതമായ ചെലവിനുള്ള വകക്ക് ജോലിചെയ്യാന്‍ നോമ്പോടെ കഴിയാതെ വന്നാല്‍ അത്യാവശ്യമനുസരിച്ച് അവര്‍ക്കും നോമ്പുമുറിക്കാം. കെട്ടിട നിര്‍മാണം, കൊയ്ത്ത്, കൃഷി മുതലായ നോമ്പ് അസഹനീയ ബുദ്ധിമുട്ടുണ്ടാക്കിത്തീര്‍ക്കുന്ന ഭാരിച്ച ജോലികള്‍ ചെയ്യുന്നവര്‍ക്കും നോമ്പ് ഉപേക്ഷിക്കാം. പിന്നീട് ഖളാഅ് വീട്ടണം (തുഹ്ഫ 3/430).

തനിക്കോ മറ്റുള്ളവര്‍ക്കോ കൂലി വ്യവസ്ഥയിലോ സൗജന്യമായോ കൊയ്ത്ത്, കൃഷി, കെട്ടിടനിര്‍മാണം മുതലായ വളരെ ഭാരിച്ച ജോലിയില്‍ ഏല്‍പ്പെടുന്നവര്‍ ഉടമസ്ഥന്‍, തൊഴിലാളി, സമ്പന്നല്‍, ദരിദ്രന്‍, ജോലി തന്നില്‍ പരിമിതപ്പെട്ടവന്‍, അല്ലാത്തവന്‍ എന്നിവരായാലും നോമ്പ് ഒഴിവാക്കാവുന്നതാണ്. ആറു നിബന്ധനകള്‍ പാലിച്ചു കൊണ്ടാവണം ഇത്. അവ ഇങ്ങനെ:

1) പ്രസ്തുത ജോലി റമളാനിന്ന് ശേഷത്തേക്ക് മാറ്റിവെക്കാന്‍ സാധിക്കാതിരിക്കുക. കൂടാതെ അത് റമളാനിന്‍റെ രാത്രിയില്‍ ചെയ്യാനാവാതിരിക്കുകയും രാത്രി അതിന് പര്യാപ്തമല്ലാതിരിക്കുകയും ചെയ്യല്‍. 2) അതു മാറ്റിവെച്ചാല്‍ നാശത്തിലേക്കോ അസഹനീയവും സാരവുമായ നഷ്ടത്തിലേക്കോ എത്തിച്ചേരല്‍. 3) അത്തരം ജോലിയോടെ നോമ്പ് കഠിന പ്രയാസമാവല്‍. 4) രാത്രി നിയ്യത്ത് ചെയ്യല്‍. ശേഷം ആവശ്യമാവുന്ന സമയം മുറിക്കല്‍. 5) ഇളവ് ഉപയോഗപ്പെടുത്തി മുറിക്കുന്നുവെന്ന് മുറിക്കുമ്പോള്‍ കരുതല്‍. 6) നോമ്പുപേക്ഷിക്കാനുള്ള അവസരംകിട്ടാന്‍ വേണ്ടിമാത്രം ആ ജോലി ഏറ്റെടുത്തതാവാതിരിക്കല്‍ (തുഹ്ഫ 3/430,431).

റമളാന്‍ നോമ്പെടുത്ത് ഒരാള്‍ അവന്‍ സ്ഥിതിചെയ്യുന്ന നാട്ടില്‍നിന്നും ഉദയാസ്തമനവ്യത്യാസമുള്ള മറ്റൊരു പ്രദേശത്തെത്തിയപ്പോള്‍ അവിടെ പെരുന്നാളാണെങ്കില്‍ നോമ്പുപേക്ഷിക്കല്‍ നിര്‍ബന്ധമാണ്. അവന്‍റെ ഇരുപത്തിയൊമ്പതാം നോമ്പിലാണെങ്കില്‍ ഒരു നോമ്പ് ഖളാഅ് വീട്ടണം. മുപ്പതാം നോമ്പിലാണെങ്കില്‍ ഖളാഅ് വീട്ടേണ്ടതില്ല (തുഹ്ഫ 3/384). അവന്‍ പുറപ്പെട്ട സ്ഥലത്തോ എത്തിച്ചേര്‍ന്ന സ്ഥലത്തോ ഈ വര്‍ഷം ആകെകിട്ടിയ നോമ്പുകള്‍ ഇരുപത്തിയൊമ്പതായാലും മുപ്പതായാലും മുകളില്‍ പറയപ്പെട്ട വിധികള്‍ക്ക് യാതൊരു മാറ്റവുമില്ലെന്ന് ഇബ്നുഖാസിം (ഹാശിയതുത്തുഹ്ഫ 3/384,385) വ്യക്തമാക്കിയിട്ടുണ്ട്.

നേരെ മറിച്ച്, നാട്ടില്‍വെച്ച് പെരുന്നാളായവന്‍ അതുമായി ഉദയാസ്തമന വ്യത്യാസമുള്ള സ്ഥലത്ത് അന്നുപകലില്‍ ചെന്നെത്തിയപ്പോള്‍ അവിടെ നോമ്പാണെങ്കില്‍ അന്ന് പകല്‍ അവന്‍ അവിടെയുണ്ടാകുന്നത്ര സമയം നോമ്പുകാരനെപ്പോലെ പിടിച്ചുനില്‍ക്കല്‍ നിര്‍ബന്ധമാണ് (തുഹ്ഫ 3/384). പ്രസ്തുത നോമ്പ് ഖളാഅ് വീട്ടേണ്ടതില്ല (ഇബ്നുഖാസിം, ശര്‍വാനീ 3/385).

ഒരു നാട്ടില്‍നിന്നും റമളാന്‍ തുടങ്ങിയതനുസരിച്ച് മുപ്പത് നോമ്പുകള്‍ തീര്‍ന്ന് അതുമായി ഉദയാസ്തമന വ്യത്യാസമുള്ള നാട്ടില്‍ പ്രഭാതത്തിന് തൊട്ടുമുമ്പ് അവന്‍ ഹാജരാവുകയും അവിടത്തുകാരുടെ അന്നത്തെ നോമ്പിനുള്ള ആരംഭമാവുകയും ചെയ്താല്‍ അവിടെവെച്ച് അവന് നോമ്പ് നിര്‍ബന്ധമാണ്. ഉപേക്ഷിച്ചാല്‍ ഖളാഅ് വീട്ടേണ്ടതുമാണ്. മുപ്പത് തീര്‍ന്നവനാണെന്ന നിലയില്‍ ഒരു ഇളവുമില്ല. മാത്രമല്ല, ഇങ്ങനെ അവന്‍ നാടുമാറിമാറി സഞ്ചരിച്ച് അതാതു സ്ഥലങ്ങളില്‍ നോമ്പ് നടക്കാനിരിക്കുന്ന പ്രഭാതത്തിന് തൊട്ടുമുമ്പ് എത്തുംതോറും അവന് നോമ്പെടുക്കല്‍ നിര്‍ബന്ധമായിക്കൊണ്ടിരിക്കുകയും നോമ്പുകള്‍ മുപ്പത്തിയൊന്നിലും പര്യവസാനിക്കാതിരിക്കുകയും ചെയ്യുന്നു (തുഹ്ഫ 3/383,385).

അകാരണമായി നഷ്ടപ്പെട്ട നോമ്പുകള്‍ ഖളാവീട്ടാന്‍ സൗകര്യം കിട്ടിയിട്ടും വീട്ടാതെ മരിച്ചാല്‍, അകാരണമായി നഷ്ടപ്പെട്ട നോമ്പുകള്‍ ഖളാവീട്ടാന്‍ സമയംകിട്ടാതെ മരിച്ചാല്‍, തക്കതായ കാരണത്തോടെ നഷ്ടപ്പെട്ടത് ഖളാവീട്ടാന്‍ സൗകര്യപ്പെട്ടിട്ടും വീട്ടാതെ മരിച്ചാല്‍ കുറ്റമുള്ളതും പരിഹാരമാര്‍ഗങ്ങള്‍ അനിവാര്യമാകുന്നതുമാണ് (തുഹ്ഫ 3/434-436).

ഇങ്ങനെ മരിച്ചവര്‍ക്ക് അനന്തരസമ്പത്തുണ്ടെങ്കില്‍ നാട്ടിലെ (ഖളാവീട്ടല്‍ നിര്‍ബന്ധമായ ആദ്യഘട്ടത്തില്‍ അവന്‍ സ്ഥിതിചെയ്തിരുന്ന പ്രദേശത്തെ) മുഖ്യധാന്യം ഓരോ മുദ്ദുവീതം ഓരോ ദിവസത്തെ നോമ്പിനുപകരമായി ഫഖീര്‍, മിസ്കീന്‍ എന്നിവര്‍ക്ക് നല്‍കുകയോ ആ നോമ്പെല്ലാം സ്വയമോ മറ്റുള്ളവരെക്കൊണ്ടോ അനുഷ്ഠിച്ച് തീര്‍ക്കുകയോ ചെയ്യല്‍ അനന്തരാവകാശികളായ ബന്ധുക്കള്‍ക്ക് നിര്‍ബന്ധമാണ് (തുഹ്ഫ 3/435-438,446).

മരിച്ച മുസ്ലിമിന്‍റെ നിര്‍ബന്ധ നോമ്പിന് പകരം ധാന്യം കൊടുക്കലാണ് ഏറ്റവും നല്ലത്. ഖളാഅ് വീട്ടലല്ല (തുഹ്ഫ 3/437).

മരിച്ച മുസ്ലിമിന്‍റെ നിര്‍ബന്ധനോമ്പോ അതിനുപകരമുള്ള ധാന്യമോ അന്യര്‍ വീട്ടുമ്പോള്‍ മയ്യിത്തില്‍നിന്നുള്ള വസ്വിയ്യത്തോ മരണപ്പെട്ടവന്‍റെ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ബന്ധുവിന്‍റെ സമ്മതമോ ഉണ്ടായിരിക്കണം. വീട്ടുന്നവന്‍ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ളവനായിരിക്കണം (തുഹ്ഫ 3/435-438).

മരണപ്പെട്ട മുസ്ലിമിന്‍റെ നോമ്പുകള്‍ മുഴുവനും വസ്വിയ്യത്തുകാരന്‍ വീട്ടി. ബന്ധു സമ്മതം നല്‍കിയവര്‍ വേറെയും വീട്ടി. ഇങ്ങനെ ഇരട്ടിച്ചാല്‍ മയ്യിത്തിന്‍റേതും കഴിച്ചുബാക്കി, നോറ്റവര്‍ക്ക് സുന്നത്തായി വകവെക്കും. അവ ഏതാണെന്ന് വേര്‍തിരിച്ചറിയാന്‍ മാര്‍ഗമില്ല. ഒരാള്‍ക്ക് ശേഷം മറ്റെയാള്‍ എന്ന ക്രമത്തില്‍ ആണ് നടന്നതെങ്കില്‍ ആദ്യത്തേത് മയ്യിത്തിന്‍റെ ബാധ്യത വീട്ടാനും മറ്റേത് നോറ്റവന് സുന്നത്തായിട്ടും തന്നെയാണ് എന്നുറപ്പിക്കാം (അശ്ശബ്റാമല്ലിസീ 3/186).

സംയോഗത്തിലൂടെ റമളാന്‍ നോമ്പ് നഷ്ടപ്പെടുത്തിയവര്‍ക്കുള്ള പ്രായശ്ചിത്തം ഇതാണ്: സത്യവിശ്വാസിയായ ഒരടിമയെ മോചിപ്പിക്കല്‍. അതു സാധ്യമല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പെടുക്കല്‍. അതും കഴിയില്ലെങ്കില്‍ അറുപത് പാവപ്പെട്ടവര്‍ക്ക് ഓരോ മുദ്ദ് വീതം നാട്ടിലെ മുഖ്യധാന്യം നല്‍കല്‍. ഇതൊന്നും സാധ്യമല്ലെങ്കില്‍ യഥാക്രമം ബാധ്യതയില്‍ അവശേഷിക്കുകയും സാധ്യമാവുമ്പോള്‍ ഇവയില്‍ കഴിയുന്നത് നിര്‍വഹിക്കുക തന്നെ വേണം (തുഹ്ഫ 3/452).

മുഹമ്മദ് മിന്ഹാരജ്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ