ആദിയിൽ ഓത്തുപള്ളികളാണുണ്ടായിരുന്നത്. പേരിൽ പള്ളി ഉണ്ടെങ്കിലും പള്ളിയിലായിരുന്നില്ല ഓത്തുപള്ളികൾ പ്രവർത്തിച്ചിരുന്നത്. മൊല്ലാക്കമാരുടെ വീടുകൾ കേന്ദ്രീകരിച്ചോ സ്വകാര്യഭൂമിയിലോ ഒക്കെയായിരുന്നു ഓത്തുപള്ളികൾ പ്രവർത്തിച്ചിരുന്നത്. നിർണിതമായ സിലബസിനെ അടിസ്ഥാനമാക്കിയായിരുന്നില്ല അവിടെ പഠനം നടന്നത്. എന്ത് പഠിപ്പിക്കണം, എപ്പോൾ പഠിപ്പിക്കണം എന്നതൊക്കെ ഓത്തുപള്ളിയിലെ ഉസ്താദ് തീരുമാനിച്ചു. വായിച്ചോതുന്നതായിരുന്നു അക്കാലത്തെ രീതി. ഓത്തുപള്ളിയുടെ നടത്തിപ്പിന് കമ്മിറ്റിയോ ഉസ്താദിന് നിശ്ചിത ശമ്പളമോ ഉണ്ടായിരുന്നില്ല. ഓത്തുപള്ളിയിൽ കുട്ടിയെ ചേർക്കുമ്പോഴോ വിശേഷാവസരങ്ങളിലോ രക്ഷിതാക്കൾ എന്തെങ്കിലും നൽകിയാലായി. അതുതന്നെ കൊടുക്കാൻ പാങ്ങുള്ളവർ നന്നേ കുറവായിരുന്നു സമുദായത്തിൽ. പക്ഷേ തങ്ങളുടെ ജന്മദൗത്യം ഇതാണെന്ന ബോധ്യത്തോടെ ഓത്തുപള്ളിയിലെ ഉസ്താദുമാർ (മൊല്ലാക്കമാർ) കുട്ടികൾക്ക് അറബി വായിക്കാനും എഴുതാനും പഠിപ്പിച്ചു. ആദ്യം അക്ഷരപഠനമാണ്. പിന്നെയാണ് ഖുർആൻ പഠനത്തിലേക്ക് പ്രവേശിക്കുക.
കേരളീയ മുസ്‌ലിം ജീവിതത്തെ ഇസ്‌ലാമികാധ്യാപനങ്ങളിലേക്ക് വഴിനടത്തിയതിൽ പള്ളിദർസുകൾക്കെന്ന പോലെ ഓത്തുപള്ളികൾക്കും വലിയ പ്രാധാന്യമുണ്ട്. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത കൊച്ചുകൂരകളായിരുന്നു ഓത്തുപള്ളികളിൽ മിക്കതും. ഇരിക്കാൻ ബെഞ്ചോ എഴുതാൻ ബോർഡോ ഉണ്ടായിരുന്നില്ല. കുട്ടികൾ നിലത്തിരുന്നാണ് അറിവ് നുകർന്നത്. ഇല്ലായ്മയുടെയും വറുതിയുടെയും അക്കാലത്തും മതപാഠശാലയുടെ വാതിലുകൾ ആർക്കും എപ്പോഴും കടന്നുവരാവുന്ന വിധം തുറന്നുകിടന്നു എന്നതുകൊണ്ട് കൂടിയാണ് കേരളത്തിലെ മുസ്‌ലിംകൾ ഇന്നു കാണുന്ന വൈജ്ഞാനിക സമൃദ്ധിയിലേക്ക് കുതിച്ചെത്തിയത്. ഓത്തുപള്ളിയുടെ വിപുലവും വ്യവസ്ഥാപിതവുമായ രൂപപരിണാമമായാണ് മദ്‌റസകൾ കേരളത്തിൽ വ്യാപകമാകുന്നത്. സാമൂഹിക ജീവിതം പല നിലകളിൽ വികാസപ്പെടുന്നതിനനുസരിച്ച് മതവിദ്യാഭ്യാസ സംവിധാനങ്ങളും മാറ്റങ്ങൾക്ക് വിധേയമാകണമല്ലോ. അസംഘടിതമായി നടന്നുവന്നതാണ് ഓത്തുപള്ളികൾ. അന്ന് മുസ്‌ലിംകൾക്ക് സംഘടനയില്ല. പിൽക്കാലം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിറന്നു. പണ്ഡിതനേതൃത്വത്തിനു കീഴിൽ മുസ്‌ലിം സമൂഹം സംഘടിതമായി. അതിന്റെ തന്നെ തുടർച്ചയായി വേണം മദ്‌റസകൾ സംഘടനാ സ്വഭാവമാർജിച്ചതിനെ വിലയിരുത്താൻ. അതോടുകൂടി മതവിദ്യാഭ്യാസത്തിന് പുതിയ ഊടും പാവും കൈവന്നു. ഓരോ പ്രായത്തിനും അനുസരിച്ചുള്ള പാഠഭാഗങ്ങൾ തയാറാക്കി. ഖുർആനും ഹദീസും കർമശാസ്ത്രവും വിശ്വാസ ശാസ്ത്രവും പെരുമാറ്റ ശാസ്ത്രവും പാഠ്യവിഷയങ്ങളായി. അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളിലും മികവുണ്ടായി. ഓലപ്പുരകൾ ഓടിലേക്കും പതിയെ കോൺക്രീറ്റിലേക്കും വികസിച്ചു. അപ്പോഴും അവിടെ പഠിപ്പിക്കുന്ന ഉസ്താദുമാരുടെ വേതനത്തിൽ വലിയ വർധനയൊന്നുമുണ്ടായില്ല എന്നതാണ് വസ്തുത. സമുദായം അതിനു വേണ്ടത്ര പരിഗണന നൽകിയില്ല എന്ന് സ്വയം വിമർശനപരമായി പറയേണ്ടിവരും. എങ്കിലും മദ്‌റസാധ്യാപകർ പരാതികളില്ലാതെ ജീവിച്ചു, മുന്നിലെത്തുന്ന കുട്ടികളെ നന്നായി പഠിപ്പിച്ചു.
അവർ മദ്‌റസകൾ അടച്ചിട്ട് സമരം ചെയ്തില്ല, ശമ്പള വർധനയ്ക്കായി തെരുവിൽ ഇറങ്ങിയില്ല, മദ്‌റസ കമ്മിറ്റി അംഗങ്ങളെ വഴിയിൽ തടഞ്ഞുവെച്ചില്ല. അല്ലാഹുവിലേക്ക് മനസ്സർപ്പിച്ച് അവർ അധ്യാപനത്തെ ഒരാത്മീയ പ്രവർത്തനമായി പരിവർത്തിപ്പിച്ചു. തങ്ങളുടെ അലംഭാവംകൊണ്ട് ഒരു കുട്ടിക്കും ഇൽമ് നിഷേധിക്കപ്പെടരുത് എന്നാണവർ ചിന്തിച്ചത്. പല കാരണങ്ങളാൽ ഒരിടത്തുതന്നെ തുടർച്ചയായി ദീർഘകാലം നിൽക്കാനാകില്ല. ഇടയ്ക്ക് മാറേണ്ടിവരും. പെട്ടിയും പ്രമാണവുമായി അന്നേരം പോവുകതന്നെ. പ്രൊമോഷനോ അതിനനുസരിച്ച ആനുകൂല്യ വർധനയോ ഉണ്ടാകില്ല. അഞ്ചാം ക്ലാസിലെ ഉസ്താദ് ചിലപ്പോൾ വർഷങ്ങളോളം അതേ ക്ലാസിൽ തന്നെ തുടരേണ്ടിവരും. ചിലപ്പോൾ മൂന്നിലേക്കോ നാലിലേക്കോ ഇറങ്ങേണ്ടിയും വരും. മദ്‌റസയിലെ പ്രധാനാധ്യാപകൻ പത്താംതരത്തിലും ഒന്നാം തരത്തിലും ക്ലാസെടുക്കുന്നുണ്ടാകും. ഏത് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പലാണ് നാലിലോ അഞ്ചിലോ കുട്ടികൾക്ക് ക്ലാസെടുക്കുക? അങ്ങനെയൊരു കാഴ്ച മഷിയിട്ട് തിരഞ്ഞാൽ കാണാനാകുമോ കേരളത്തിൽ? പക്ഷേ, ഇതൊക്കെ മദ്‌റസകളിൽ പതിവു കാഴ്ചയാണ്. പദവിയുടെ തലക്കനമില്ല, ഹാജരാകാത്ത ദിവസത്തെ ഒപ്പ് പിറ്റേന്ന് ചാർത്തുന്ന കുതന്ത്രമില്ല. യൂണിയൻ പ്രവർത്തനത്തിനെന്നു പറഞ്ഞ് ഒപ്പിട്ടു മുങ്ങുന്ന ഏർപ്പാടില്ല. വർഷത്തിലൊരിക്കലും മദ്‌റസ കമ്മിറ്റിക്കാർ ആ വഴി തിരിഞ്ഞുനോക്കിയില്ലെങ്കിലും ഉസ്താദുമാർ ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തില്ല. അധ്യാപകരുടെ എണ്ണം കുറയുകയും കെട്ടിട സൗകര്യം അപര്യാപ്തമാവുകയും ചെയ്യുമ്പോൾ ചില ക്ലാസുകൾ രാവിലെ ആറു മണിക്ക് ആരംഭിക്കേണ്ടിവരും. ചിലപ്പോൾ രാത്രിയിലും ക്ലാസ് വേണ്ടിവരും. അതിനും സന്നദ്ധരാണ് മദ്‌റസാധ്യാപകർ. എന്തിനാണവർ ഇങ്ങനെയൊക്കെ ശ്രമപ്പെടുന്നത് എന്നാണോ? അച്ചടക്കമുള്ള ഒരു തലമുറയെ രൂപപ്പെടുത്താൻ. അതുവഴി നമ്മുടെ സാമൂഹികപരിസരം പ്രദീപ്തമാക്കാൻ. തുച്ഛമായ വരുമാനത്തിൽ തൃപ്തിപ്പെടുകയും സാമൂഹിക നിർമാണ പ്രക്രിയയിൽ ഇവ്വിധം സ്വയം സമർപ്പിതരാവുകയും ചെയ്യുന്ന വേറെ ഏതു തൊഴിൽ വിഭാഗമുണ്ട് നമ്മുടെ പരിചയത്തിൽ?!
മദ്‌റസാധ്യാപകരെക്കുറിച്ച് ഇത്ര വിസ്തരിച്ചൊരാമുഖം എന്തിനാണെന്നു സംശയിക്കുന്നവരുണ്ടാകാം. അവർക്ക് വായിക്കാൻ വേണ്ടിയിതാ ഒരു റിപ്പോർട്ട്: ‘കേരളത്തിലെ മദ്‌റസ അധ്യാപകരുടെ ക്ഷേമത്തിന് ക്ഷേമനിധി ബിൽ സർക്കാർ പാസാക്കി. അവർക്ക് പെൻഷൻ 7500 രൂപയുമാക്കി. ഇതെല്ലാം രാജ്യത്ത് കേരളത്തിൽ മാത്രമാണെന്നതും സവിശേഷത. ഇതിന് പുറമെ മദ്‌റസ അധ്യാപകരുടെ ശമ്പളം വളരെ കുറവാണെന്നും അത് യുപി സ്‌കൂൾ അധ്യാപകരുടേതിനു തുല്യമായ തസ്തികയാക്കി ഉയർത്തണമെന്നും ശമ്പളം പരിഷ്‌കരിക്കണമെന്നുമുള്ള ആവശ്യവും നിയമസഭയിൽ മുസ്‌ലിം എംഎൽഎമാർ ഉയർത്തിയപ്പോൾ സർക്കാർ അതിനെതിരെ മുഖം തിരിച്ചില്ല. ശമ്പളം 26,000 രൂപയായി ഉയർത്തണമെന്നാണ് മുസ്‌ലിം സംഘടനകളുടെയും മതനേതാക്കളുടെയും ആവശ്യം. രണ്ടു ലക്ഷത്തോളം വരുന്ന മദ്‌റസ അധ്യാപകർക്ക് പെൻഷനും ശമ്പളവും നൽകി മതപഠനത്തിന്റെ പേരിൽ കോടികളാണ് സർക്കാർ ഖജനാവിൽ നിന്ന് ചോർത്തുന്നത്’. പത്രം ജന്മഭൂമിയാണ് (2019 ഡിസംബർ 9). അത് ആർഎസ്എസ് പത്രമാണ്. അഥവാ രാജ്യം ഭരിക്കുന്ന സംഘടനയുടെ പത്രത്തിലാണ് ഈ വാർത്ത വന്നത്. അതേ സംഘടനയുടെ നിയന്ത്രണത്തിലുള്ള ചാനലിൽ ഇക്കഴിഞ്ഞ മെയ് 21നു ‘മതനിരപേക്ഷതക്കു മേൽ കത്തിവെയ്ക്കുന്നതാര്’ എന്ന ശീർഷകത്തിൽ നടന്ന രാത്രിചർച്ചയിൽ അവതാരക പറയുന്നത് ഇങ്ങനെയാണ്: ‘കേരളത്തിലെ ആകെ ജനസംഖ്യയിൽ കേരളത്തിലെ മുസ്‌ലിം ജനസംഖ്യ വരുന്നത് 88,00473 ആണ്. 26 ശതമാനം. കേരളത്തിലെ മദ്‌റസകളുടെ എണ്ണം 23683. അതിൽ അധ്യാപകരുടെ എണ്ണം 20,4883. അത്രയും അധ്യാപകരുടെ ആവശ്യമുണ്ടോ. ഇവർക്ക് 35,000 രൂപ സാലറി കൊടുക്കുന്നുണ്ട്. മണിക്കൂറിന് 600 രൂപ നൽകുന്നുണ്ട്. ഇത്രയും സഹായങ്ങൾ ആർക്കാണ് ലഭിക്കുന്നത്’.

ആദ്യത്തെ വാർത്തയ്ക്കും രണ്ടാമത്തെ പ്രസ്താവനയ്ക്കുമിടയിൽ രണ്ടര വർഷത്തെ കാലദൈർഘ്യമുണ്ട്. ആ നുണയ്ക്കും കാലപ്പഴക്കമുണ്ട്. ജന്മഭൂമിയിൽ ആ വാർത്ത വന്നതിനു പിറകെത്തന്നെ ആ വാർത്ത വ്യാജമാണ് എന്ന് തെളിഞ്ഞതാണ്. എന്നിട്ടും 2021ൽ ഇതേ നുണ സംഘപരിവാർ പ്രൊഫൈലുകൾ ആവർത്തിച്ചു. ഇപ്പോഴിതാ 2022ലും അതേ നുണ പുതിയ ചേല ചുറ്റിച്ച് ചാനലിലൂടെ പുറന്തള്ളുന്നു! കാലം മാറുന്നു, കലണ്ടർ മാറുന്നു, സംഘപരിവാരം മാത്രം മാറുന്നില്ല. അവരുടെ കയ്യിലെ നുണകൾ കാലഹരണപ്പെടുന്നുമില്ല! എപ്പോൾ വേണമെങ്കിലും പുറത്തെടുക്കാവുന്ന പലതരം നുണബോംബുകൾ കൊണ്ടുനടക്കുന്നുണ്ട് സംഘപരിവാർ. തികച്ചും അവിചാരിതമായ നേരത്ത് അവർ അതെടുത്തു പ്രയോഗിക്കും. അത്തരമൊരു നുണബോംബാണ് മദ്‌റസയെ കുറിച്ച് ജനം ടിവി പൊട്ടിച്ചത്. കെടി ജലീൽ നിയമസഭയിൽ പറഞ്ഞു എന്ന വ്യാജേനയാണ് അവരുടെ അവതരണം. യഥാർഥത്തിൽ കെടി ജലീൽ അങ്ങനെ പറഞ്ഞോ? ഇതേകുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു ഈ ലേഖകൻ. ഒരു ചില്ലിക്കാശും മദ്‌റസാധ്യാപകരുടെ ശമ്പളത്തിലേക്ക് സർക്കാർ നൽകുന്നില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അങ്ങനെ ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കട്ടെ എന്ന് വെല്ലുവിളിക്കുന്നുമുണ്ട് അദ്ദേഹം (മീഡിയ മിഷൻ മെയ് 26നു സംപ്രേഷണം ചെയ്ത അഭിമുഖം).
അദ്ദേഹം ന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരിക്കുന്ന ഘട്ടത്തിലാണ് മദ്‌റസാധ്യാപക ക്ഷേമനിധി ബോർഡ് നിലവിൽ വരുന്നത്. ആ ബില്ല് നിയസഭയിൽ അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗം ഇപ്പോഴും സൈബർ സ്‌പേസിൽ ലഭ്യമാണ്. അതിലെവിടെയും അധ്യാപകരുടെ ശമ്പളത്തിന്റെ കാര്യമേ പറയുന്നില്ല. മതം പഠിപ്പിക്കുന്ന മദ്‌റസയിലെ ഉസ്താദുമാർക്ക് സർക്കാർ ശമ്പളം എന്ന പ്രചാരണം ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ പര്യാപ്തമായ ആയുധമാണെന്ന് മനസ്സിലാക്കിയാണ് ഈ നുണ സംഘപരിവാർ കേന്ദ്രങ്ങൾ ആവർത്തിക്കുന്നത്.
ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മദ്‌റസാധ്യാപകർക്ക് പെൻഷൻ ഉൾപ്പടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. രണ്ടു ലക്ഷമോ അതിലധികമോ മദ്‌റസ അധ്യാപകരുള്ള സംസ്ഥാനത്ത് ബോർഡിൽ രജിസ്റ്റർ ചെയ്തത് ഇരുപത്തിഅയ്യായിരം (ഏകദേശ കണക്ക്) പേരാണ്. അവർ ഓരോ മാസവും 50 രൂപ ക്ഷേമനിധിയിൽ നിക്ഷേപിക്കും. അവർക്കുവേണ്ടി മദ്‌റസ മാനേജ്‌മെന്റും അമ്പത് രൂപ ക്ഷേമനിധിയിലേക്ക് പ്രതിമാസം കൊടുക്കണം. മാനേജ്‌മെന്റ് അതിനു തയ്യാറാകുന്നില്ലെങ്കിൽ ആ സംഖ്യ കൂടി മുഅല്ലിം അടയ്ക്കണം. ഈ പണം ട്രഷറിയിൽ നിക്ഷേപിച്ചുകൊണ്ട് സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുകയാണ് അധ്യാപകർ. അതിനു പ്രത്യുപകാരമായി സർക്കാർ ഇൻസെന്റീവ് നൽകുന്നു. നേരത്തെ മുഅല്ലിംകളും മാനേജ്‌മെന്റും നിക്ഷേപിച്ച തുകയും സർക്കാർ ഇൻസെന്റീവും ചേർത്താണ് 60 വയസ്സ് പൂർത്തിയാകുന്ന മുറയ്ക്ക് ആയിരം രൂപ (7000 എന്നതൊക്കെ പെരും നുണയാണ്) പെൻഷൻ നൽകുന്നത്. ഭവനനിർമാണ വായ്പ ഉൾപ്പടെ വേറെയും ആനുകൂല്യങ്ങളുണ്ട്. ഈ ആനുകൂല്യങ്ങളിൽ ശമ്പളം ഉൾപ്പെടുന്നില്ല. അത് മുമ്പും നൽകിയത് മദ്‌റസ-മഹല്ല് കമ്മിറ്റികളാണ്, ഇപ്പോഴും നൽകുന്നത് അതേ കമ്മിറ്റികൾ തന്നെ. യുപി (അപ്പർ പ്രൈമറി) സ്‌കൂളധ്യാപകരുടെ ശമ്പള സ്‌കെയിലിലേക്ക് മദ്‌റസാധ്യാപകരുടെ ശമ്പളം വർധിപ്പിക്കണം എന്ന് മുസ്‌ലിം എംഎൽഎമാർ നിയമസഭയിൽ ആവശ്യപ്പെട്ടു എന്നും സർക്കാർ മുഖം തിരിച്ചില്ല എന്നുമൊക്കെ എഴുതിവിടുന്നവരുടെ തൊലിക്കട്ടി അപാരമാണ്. അങ്ങനെ ഒരാവശ്യം സഭയിൽ ഒരംഗം ഉന്നയിച്ചാൽ അത് സഭാരേഖയിൽ ഉണ്ടാകില്ലേ? അതിന്റെ ദൃശ്യങ്ങൾ പബ്ലിക് ഡൊമൈനിൽ ഉണ്ടാകില്ലേ? അങ്ങനെയൊരു നീക്കം സർക്കാർ നടത്തിയാൽ ആദ്യം കേസിനു പോകുന്നത് സംഘപരിവാറാകില്ലേ? അവരുടെ സഹയാത്രികരായ കൃസംഘികളും വെറുതെയിരിക്കുമോ? മതപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് സർക്കാർ നൽകുന്ന ധനസഹായം ഉപയോഗിച്ച് കേരളത്തിൽ ശമ്പളം നൽകുന്നുണ്ട്. അതൊരു വസ്തുതയാണ്. അതുപക്ഷേ മദ്‌റസ അധ്യാപകർക്കല്ല. അത് വരുമാനം കുറഞ്ഞ/ തീരെ വരുമാനം ഇല്ലാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാർക്കാണ്. അവർ ക്ഷേത്രങ്ങളിൽ ചെയ്യുന്നത് ഹൈന്ദവാചാരങ്ങളും അനുഷ്ഠനങ്ങളുമാണ്. അവർക്ക് ദേവസ്വം ബോർഡാണ് ശമ്പളം നൽകുന്നത്. ദേവസ്വം ബോർഡിന് അതിനുള്ള തുക അനുവദിക്കുന്നതാകട്ടെ സംസ്ഥാന സർക്കാരും. ഇതേകുറിച്ച് ഒരു മുസ്‌ലിം സംഘടനയും ക്രിസ്ത്യൻ സഭയും ഇന്നോളം പരാതി പറഞ്ഞിട്ടില്ല. എന്തുകൊണ്ട്? ക്ഷേത്രജീവനക്കാർക്ക് ഒരു തൊഴിൽസമൂഹം എന്ന നിലക്ക് പരിഗണന ലഭിക്കണം എന്നതുകൊണ്ട്.
ക്ഷേത്രങ്ങളിലെ വരുമാനം മുഴുവനായും ദേവസ്വം ബോർഡ് കൊണ്ടുപോകുന്നു, മുസ്‌ലിം പള്ളികളിൽ നിന്നുള്ള വരുമാനത്തിന്റെ ചെറിയ ശതമാനം മാത്രം വഖഫ് ബോർഡിലേക്ക് അടച്ചാൽ മതി, ഇത് അനീതിയല്ലേ എന്നാണ് മറ്റൊരു ചോദ്യം. കേരളത്തിലെ വരുമാനം ലഭിക്കുന്ന ഏതാണ്ടെല്ലാ ക്ഷേത്രങ്ങളും നിർമിച്ചത് പഴയകാല രാജാക്കന്മാരോ നാടുവാഴികളോ ഒക്കെയാണ്. അതിനുവേണ്ടി ഉപയോഗപ്പെടുത്തിയത് പൊതുഉടമസ്ഥതയിലുള്ള ഭൂമിയാണ്. നിർമാണച്ചെലവ് പൂർണമായും പൊതുഖജനാവിൽ നിന്നാണ് വിനിയോഗിച്ചത്. മാത്രമോ, ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം പൂർണമായും ക്ഷേത്രാവശ്യങ്ങൾക്ക് വേണ്ടിത്തന്നെയാണ് ചെലവിടുന്നത്. ഒരു നയാപൈസയും സർക്കാരിന്റെയോ മറ്റു പൊതു ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നില്ല. എന്നുമാത്രമല്ല ഓരോ വർഷവും ദേവസ്വം ബോർഡിന് ക്ഷേത്രാവശ്യങ്ങൾ (ജീവനക്കാരുടെ ശമ്പളം ഉൾപ്പടെ) നിർവഹിക്കുന്നതിന് കോടികൾ അനുവദിക്കേണ്ടിവരുന്നു. ഒന്നാം പിണറായി സർക്കാർ ദേവസ്വം ബോർഡുകൾക്കായി നീക്കിവെച്ചത് (ശബരിമല വികസന പ്രവർത്തനങ്ങൾക്ക് ഉൾപ്പടെ) ആയിരത്തി എണ്ണൂറ്റി ഇരുപത്തിയെട്ട് കോടി രൂപയിലധികമാണ്. കൃത്യമായി പറഞ്ഞാൽ 1828.99 കോടി രൂപ. ഇത് 2020 ഡിസംബർ വരെയുളള കണക്കാണ്. കേരള സർവീസ് റൂൾ പ്രകാരമുള്ള പെൻഷൻ ഉൾപ്പടെ ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരാണ് കൊച്ചി, തിരുവിതാംകൂർ ദേവസ്വം ബോർഡുകൾക്ക് കീഴിൽ വരുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാർ. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് അതിനു അർഹതയില്ല. അവർക്ക് വേണ്ടി പ്രത്യേകമായി ക്ഷേമനിധി ബോർഡുണ്ട്. അവരുടെ ശമ്പളത്തിലേക്ക് പോലും സർക്കാർ സഹായം ചെയ്യുന്നുണ്ട്. 1363 ക്ഷേത്രങ്ങളിലായി ഏഴായിരത്തോളം ജീവനക്കാരുണ്ട് മലബാർ ദേവസ്വത്തിന്റെ പരിധിയിൽ. പക്ഷേ 196 ക്ഷേത്രങ്ങളിൽ നിന്നുമാത്രമാണ് അവ നടന്നുപോകാനുള്ള വരുമാനം ലഭിക്കുന്നത്. ശേഷിക്കുന്ന 1167 ക്ഷേത്രങ്ങളിലെയും ജീവനക്കാരുടെ ശമ്പളമടക്കം ആവശ്യങ്ങൾ നടന്നുപോകുന്നത് സർക്കാർ ധനസഹായം കൊണ്ടാണ്. ഒന്നാം പിണറായി സർക്കാർ മലബാർ ദേവസ്വം ബോർഡിന് 2016-17ൽ 45.42 കോടിയും 2017-18ൽ 26.78 കോടിയും 2018-19ൽ 34.93 കോടിയും 2019-20ൽ 14.36 കോടിയും 2020-21ൽ 36.48 കോടിയും സഹായമായി അനുവദിച്ചു. ആകെ 157.27 കോടി രൂപ.
മുസ്‌ലിം പള്ളികളുടെ സ്ഥിതി അതല്ല. അതിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് സർക്കാർ ഖജനാവിൽ നിന്ന് ഒരണയും ചെലവിടേണ്ടതില്ല. മുസ്‌ലിം പള്ളികൾ നിർമിച്ചത് ഓരോ പ്രദേശത്തെയും കമ്മിറ്റികൾ ജനങ്ങളിൽ നിന്നും പണം സ്വരൂപിച്ചാണ്. പരലോകവിജയം ലക്ഷ്യമിട്ട് സ്വന്തം പണം ചെലവഴിച്ച് ധനാഢ്യർ നിർമിച്ച പള്ളികളുമുണ്ട്. അങ്ങനെ ആദ്യകാലങ്ങളിൽ നിർമിച്ച പള്ളികളിൽ കേരളീയവാസ്തുവിദ്യയും തച്ചുശാസ്ത്രവും എടുപ്പിലും മുഖപ്പിലും തെളിഞ്ഞുകാണാം (ആ പ്രാദേശികത്തനിമയെ ചൂണ്ടി പള്ളികൾക്കുമേൽ അവകാശവാദമുന്നയിക്കാൻ സംഘപരിവാർ ചിലയിടങ്ങളിൽ നീക്കങ്ങളാരംഭിച്ചിട്ടുണ്ട്). പള്ളിയുടെ നിർമാണത്തിലോ വികസനത്തിലോ ജീവനക്കാരുടെ ശമ്പളത്തിലോ സർക്കാറിന്റെ ഒരു പങ്കുമില്ല എന്നതുകൊണ്ടാണ് പള്ളികളിൽ നിന്നുള്ള വരുമാനം പൂർണമായും വഖഫ് ബോർഡിലേക്ക് കൊടുക്കാൻ വ്യവസ്ഥയില്ലാത്തത്. ആകെ വരുമാനത്തിന്റെ ഏഴു ശതമാനം ഓരോ മഹല്ലുകമ്മിറ്റിയും വഖഫ് ബോർഡിലേക്ക് വർഷംതോറും അടയ്ക്കുന്നുണ്ട്. ആ പണം പൊതു ആവശ്യങ്ങൾക്ക് കൂടി ഉപയോഗിക്കാൻ വഖഫ് ബോർഡിന് സാധിക്കുന്നതാണ് അതിന്റെ ഘടന. ചില സംസ്ഥാനങ്ങളിൽ വഖഫ് ബോർഡുകൾക്ക് കീഴിൽ ആതുരാലയങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഈ വസ്തുതകൾ ആർക്കും മനസ്സിലാക്കാവുന്നതാണെന്നിരിക്കേ, മുസ്‌ലിം മതസ്ഥാപനങ്ങൾക്കു നേരെ നുണകൾ കെട്ടഴിച്ചുവിടുന്നത് നാട്ടിൽ കലാപം വിതയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. ജനങ്ങൾ സ്വസ്ഥതയിൽ ജീവിക്കുന്നത് വർഗീയവാദികൾക്ക് കണ്ടിരിക്കാനാകില്ല. അവർ കുഴപ്പമാണ് ആഗ്രഹിക്കുന്നത്. ചോര വീഴുമ്പോളാണ് അവരുടെ ചുണ്ടിൽ ചിരി വിരിയുന്നത്. അവർക്ക് ഇപ്പോൾ ചിരിക്കാൻ അവസരം കൊടുക്കില്ലെന്ന് നമ്മൾ മലയാളികൾ ഒറ്റ മനസ്സോടെ തീരുമാനിച്ചാൽ, അടുത്ത തലമുറക്ക് കൈമാറാൻ വർഗീയവിഷം തീണ്ടാത്ത ‘മനുഷ്യകേരളം’ ഇവിടെ ബാക്കിയുണ്ടാകും. അന്ന് ആ തലമുറ അവരുടെ മുൻഗാമികളെയോർത്ത് അഭിമാനത്തോടെ ചിരിക്കും. ആ ചിരിക്കു വേണ്ടിയെങ്കിലും വർഗീയ ദുഷ്പ്രചാരണങ്ങൾക്കെതിരെ നമുക്കിപ്പോൾ ജാഗ്രതപ്പെട്ടേ പറ്റൂ.

മുഹമ്മദലി കിനാലൂർ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ