പ്രപഞ്ചത്തെ അഗാധമായി നിരീക്ഷിക്കുന്നവനാണ് ശാസ്ത്രജ്ഞൻ. അത്തരം നിരീക്ഷണങ്ങളെ അപഗ്രഥിച്ച ശേഷം ലഭിക്കുന്ന അറിവുകൾ പരീക്ഷിച്ചു നോക്കാവുന്ന വിശദീകരണങ്ങളും പ്രവചനങ്ങളുമൊക്കെയാക്കിമാറ്റി സംഭരിച്ചുവെക്കുന്ന മഹാപ്രസ്ഥാനമാണ് ശാസ്ത്രം. നിരീക്ഷണ പരീക്ഷണങ്ങളില്ലാതെ ശാസ്ത്രമില്ല; ശാസ്ത്രീയ മാർഗവുമില്ല. ആ നിരീക്ഷണമാകട്ടെ വേദഗ്രന്ഥത്തിന്റെ അടിസ്ഥാന ശാസനകളിലൊന്നാണ്. ഈ ആശയഭൂമികയിൽ നിന്നു തുടങ്ങുന്നു ഖുർആനും ശാസ്ത്രവുമായുള്ള സ്‌നേഹഗാഥ. ഖുർആനോളം നിരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും കൽപിക്കുകയും ചെയ്ത മറ്റൊരു ഗ്രന്ഥമെവിടെ! ചുറ്റും പ്രവിശാലമായി പരന്നുകിടക്കുന്ന പ്രകൃതിയുടെ നിരവധി വിസ്മയങ്ങൾ ഖുർആൻ പ്രത്യേകം പരാമർശവിധേയമാക്കിയതു കാണാം. അത്തരം വിസ്മയാവഹമായ പ്രതിഭാസങ്ങളെ നിരീക്ഷിക്കാനുള്ള കൽപനകൾ പല ആശയതലത്തിനും മേമ്പൊടിയായി ഖുർആനിലുടനീളം കാണാവുന്നതാണ്.
ഖുർആനിനും ശാസ്ത്രത്തിനുമിടയിൽ വരകളെ യോജിപ്പിക്കുമ്പോൾ പ്രത്യേകം ഓർത്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഖുർആൻ അടിസ്ഥാനപരമായി ഒരു ശാസ്ത്രഗ്രന്ഥമല്ല എന്ന സുവ്യക്തമെങ്കിലും പലപ്പോഴും വിസ്മരിക്കപ്പെടുന്ന വസ്തുതയാണ് അതിലൊന്ന്. ശാസ്ത്രീയ പുരോഗതിയാണ് ലക്ഷ്യമെന്ന് ഖുർആൻ ഒരിടത്തും അവകാശപ്പെടുന്നില്ല. ഖുർആനിലെ ഏറ്റവും വലിയ അധ്യായത്തിന്റെ തുടക്കത്തിൽ തന്നെ വേദഗ്രന്ഥത്തിന്റെ ലക്ഷ്യം എന്താണെന്ന് പറഞ്ഞുവെക്കുന്നതു കാണാം: ‘സൂക്ഷ്മത പാലിക്കുന്നവർക്ക് നേർവഴി കാണിക്കുന്നതത്രെ അത്’ (അൽബഖറ 2:2). അതുകൊണ്ടു തന്നെ സകല ശാസ്ത്രീയ അറിവുകളും വേദഗ്രന്ഥത്തിലുണ്ടാകണമെന്ന് വാശിപിടിക്കുന്നത് മൗഢ്യമാണ്. എന്നാൽ, നിസ്സംശയം തെളിയിക്കപ്പെട്ട ശാസ്ത്രവസ്തുതകൾക്ക് വിരുദ്ധമായ ഒരു കാര്യം ഖുർആൻ പറയില്ലെന്നു ഉറപ്പിച്ചുപറയാൻ കഴിയും.
കഴിഞ്ഞ രണ്ടുമൂന്നു നൂറ്റാണ്ടുകളുടെ ശാസ്ത്രത്തെ അതിനു മുമ്പുള്ള ശാസ്ത്രാന്വേഷണങ്ങളിൽ നിന്നു വേർതിരിക്കുന്ന ഒന്ന് എന്നു കരുതപ്പെടുന്നതാണ് നിലവിലെ ശാസ്ത്രീയ സമീപനം. ഈ സമീപനം യൂറോപ്യൻ തത്ത്വചിന്തയുമായി ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്നതാണെന്ന് ചരിത്രവായനയിൽ വ്യക്തമാകും. ഈ സമീപനമാണ് എല്ലാ ആധുനിക വികസനങ്ങൾക്കും കാരണമെന്നു വാദിക്കുന്നവരുണ്ട്. അതൊരു ലഘൂകരണവും നിസ്സാരവൽക്കരണവുമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇന്നത്തെ ശാസ്ത്രീയ അറിവുകളെ മനുഷ്യവംശത്തിന്റെ ആവിർഭാവം മുതലുള്ള പടിപടിയായിട്ടുള്ള അറിവന്വേഷണങ്ങളുടെ പരിണിതഫലമായി കാണുകയാണ് വേണ്ടത്. അതിനു പകരം പുരാതന സമൂഹങ്ങളിൽ വരെ നടന്ന കണ്ടെത്തലുകളെ നിസ്സാരവൽക്കരിക്കുകയും കുറേ യൂറോപ്യൻ ‘ശാസ്ത്രജ്ഞന്മാർ’ കൂടിയിരുന്ന് പുതുതായി നിർമിച്ചെടുത്ത ഒരു സാധനമാണ് ശാസ്ത്രം എന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നത് മാനവ ചരിത്രത്തോടുള്ള മഹാപാതകമാണ്. ഈ കബളിപ്പിക്കലിനെ നേരിടാൻ ശാസ്ത്രീയ സമീപനം എന്ന മേൽവിലാസത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് എന്താണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ശാസ്ത്രീയ കണ്ടെത്തലുകളുടെ ചുവടുപിടിച്ച് ജനങ്ങൾക്കിടയിൽ അറിഞ്ഞോ അറിയാതെയോ ഒളിച്ചുകടത്തപ്പെട്ട ഒന്നാണ് ‘ശാസ്ത്രീയ സമീപനം’ എന്നു വിളിക്കപ്പെടുന്ന ചിന്താരീതി എന്ന വാദത്തിൽ ശരികളുണ്ട്. 1932ൽ വാഷിംഗ്ടൺ ഡിസിയിൽ പത്രപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് റോബർട്ട് മിലിക്കൻ (1868-1953) എന്ന ശാസ്ത്രജ്ഞൻ പറഞ്ഞു: ‘ശാസ്ത്ര പ്രചാരണത്തിന്റെ ഏറ്റവും വലിയ സംഭാവന സാധാരണക്കാരന് ശാസ്ത്രീയ സമീപനം പരിചയപ്പെടുത്തുകയെന്നതാണ.്’ ഇടക്കാലത്ത് പ്രചുര പ്രചാരം നേടിയ ഈ സമീപനം കാര്യമായ എന്തു മാറ്റമാണ് ശാസ്ത്ര ഗവേഷണങ്ങളിൽ കൊണ്ടുവന്നതെന്നത് ചർച്ചക്ക് വിധേയമാകേണ്ടതാണ്.
ഡിസ്‌കവർ മാസികയിൽ Daniel P. Thurs എഴുതിയ ‘ശാസ്ത്രീയ സമീപനം ഒരു മിഥ്യയാണ്’ (The Scientific method is a myth) എന്ന ലേഖനത്തിൽ 1900കളുടെ തുടക്കത്തിൽ നിരവധി പുസ്തകങ്ങളിലൂടെയും ചില വിദ്യാഭ്യാസ വിചക്ഷണന്മാരുടെ പിന്തുണ കാരണമായും പ്രചാരത്തിൽ വന്ന ആശയമാണ് ‘ശാസ്ത്രീയ സമീപനം’ എന്നു പറയുന്നുണ്ട്.
1950കൾ മുതൽ തന്നെ ചില ചിന്തകന്മാർ ഈ ‘പ്രത്യേക’ സമീപനത്തെക്കുറിച്ച് സംശയങ്ങളുന്നയിക്കാനാരംഭിച്ചിരുന്നു. 1975ൽ Berkeley യിലെ ചിന്തകനായിരുന്ന  Paul Feyerabend (1924 1994) ഈ ആശയത്തെ തന്റെ Against Method എന്ന പുസ്തകത്തിലൂടെ എതിർക്കുകയുണ്ടായി. ഫലപ്രദമായ ഏതു രീതിയും സ്വീകരിക്കുകയാണ് ശാസ്ത്രജഞന്മാർ ചെയ്യുന്നതെന്നും ‘ശാസ്ത്രീയ മാർഗം’ എന്നൊന്നില്ല എന്നും അദ്ദേഹം വാദിച്ചു. പിന്നീട് പാഠ്യപദ്ധതി വിദഗ്ധരും ഇതിൽ സംശയം പ്രകടിപ്പിക്കാൻ തുടങ്ങി. Teaching Science in Today’s Secondary Schools എന്ന മാസികയുടെ 1968 എഡിഷനിൽ ‘കുട്ടികൾ പാഠപുസ്തകങ്ങളിൽ നിന്ന് ശാസ്ത്രീയ സമീപനത്തിന്റെ സ്‌റ്റെപ്പുകൾ കാണാതെ പഠിച്ച് നിസ്സംഗമായി അധ്യാപകർക്കു ചൊല്ലിക്കേൽപ്പിക്കുകയാണ്’ എന്നു വിലപിക്കുന്നുണ്ട്. ഡിസ്‌കവർ മാസികയിലെ ലേഖനം സമാപിക്കുന്നത് ശാസ്ത്രീയ സമീപനം എന്നു പ്രത്യേകം വേർതിരിവു സൃഷ്ടിക്കുന്നതിലൂടെ ‘നാം സമ്പന്നമായ ഒരു കാഴ്ചപ്പാട് നഷ്ടപ്പെടുത്തി പകരം യാഥാർത്ഥ്യത്തിന് വിരുദ്ധമായ ഇടുങ്ങിയ രീതി സ്വീകരിക്കുകയാണ് ചെയ്യുന്നത്’ എന്നു പറഞ്ഞു കൊണ്ടാണ്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഈ ചർച്ചയിൽ ഒരു പക്ഷത്തോടു പ്രത്യേകം ചേർന്നു നിൽക്കേണ്ടതൊന്നുമില്ല.
എല്ലാ ശാസ്ത്രീയ പഠനങ്ങളും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ചില അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്നത് കൗതുകകരമായ ഒരു യാഥാർത്ഥ്യമാണ്. അമേരിക്കൻ ചിന്തകനായിരുന്ന Thomas Samuel Kuhn ( (1922 1996) പറഞ്ഞു: ‘തെളിയിക്കപ്പെടാത്ത അനുമാനങ്ങളുടെ ഒരു പൊതുസമ്മതിയുള്ള അജണ്ടയുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രം പ്രവർത്തിക്കുന്നത്. അല്ലാതെ കേവലം അനുഭവേദ്യമായ സത്യങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല’ (Science is based on an approved agenda of unprovable assumptions about the character of the universe, rather than merely empirical facts). ഇങ്ങനെ സ്വീകരിക്കുന്ന അനുമാനങ്ങൾ പൊതുവെ പ്രകൃതിവാദപരമോ ഭൗതികവാദപരമോ ഒക്കെയാണ്. ഇവ ശാസ്ത്രീയ സമീപനത്തിന്റെ (അങ്ങനെയൊന്ന് ഉണ്ടെങ്കിൽ) ന്യായീകരണത്തിനും സാധൂകരണത്തിനും ഉപയോഗിക്കുന്നു. എന്നാൽ പ്രയോജനകരമായ സാങ്കേതിക വിദ്യകളും കണ്ടെത്തലുകളും ലഭിക്കുന്നതിന് ഈ അനുമാനങ്ങളും സമീപനങ്ങളും ആവശ്യമേയില്ല. ശാസ്ത്രജ്ഞന്മാരിൽ പലരും ഈ അനുമാനങ്ങളോ സമീപനരീതികളോ പഠിക്കാത്തവരാണ്. അവർ പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അറിവുകൾ നേടുന്ന തിരക്കിലാണ്. അതിനാൽ, ഈ അനുമാനങ്ങളും സമീപനങ്ങളും അമിത പ്രാധാന്യം കൊടുത്ത് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം സംശയാസ്പദമാണ്.
ശാസ്ത്രീയ സമീപനത്തിലല്ല; അതിന് മേമ്പൊടിയായി അവതരിപ്പിക്കുന്ന തത്ത്വചിന്തകളുടെ തെളിയിക്കപ്പെടാത്ത അനുമാനങ്ങളിലാണ് ഭൂതം ഒളിഞ്ഞിരിക്കുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. പൊതുരംഗത്ത് അവയുടെ പ്രചാരണം നടത്തുന്നത് ശാസ്ത്രജ്ഞന്മാരല്ല; കുറേ ദാർശനികന്മാരാണ് എന്നത് നമുക്ക് ചില സന്ദേശങ്ങൾ നൽകുന്നില്ലേ? ഏതായാലും കഴിഞ്ഞ കുറച്ച് ഖണ്ഡികകളിൽ നാം ചർച്ച ചെയ്തതിന്റെ രത്‌നച്ചുരുക്കവും ഗുണപാഠവും ഒരു വാചകത്തിൽ പറയാൻ ശ്രമിച്ചാൽ അതിങ്ങനെയായിരിക്കും: ‘ശാസ്ത്രത്തെയും ശാസ്ത്രീയ സമീപനം, അനുമാനങ്ങൾ, ദർശനങ്ങൾ എന്നിങ്ങനെ പ്രചരിപ്പിക്കപ്പെടുന്നവയെയും പരസ്പരം വേർപിരിക്കലും വേർതിരിക്കലും അനിവാര്യമായി വന്നിരിക്കുന്നു.’ ശാസ്ത്രജ്ഞന്മാർക്ക് പ്രായോഗികമായി ആവശ്യമില്ലാത്ത കുറേ നിരീശ്വരവാദസംബന്ധിയായ ദർശനങ്ങളെ ശാസ്ത്രത്തിന്റെ പേരിൽ അവതരിപ്പിക്കുന്ന പ്രവണത ശാസ്ത്രജ്ഞന്മാരല്ലാത്ത യുക്തിവാദികൾക്കിടയിൽ വർധിച്ചുവരികയാണ്. ഇത്തരത്തിൽ ശാസ്ത്രം നിരീശ്വരവാദിയുടെ മതവിജ്ഞാനമാണെന്ന (Science is the theology for an atheist) ഭാവേനയുള്ള അവതരണങ്ങൾ എതിർക്കപ്പെടേണ്ടതാണ്.
പൗരാണികതയിൽ നിന്ന് ആധുനികതയിലേക്ക് വരുമ്പോൾ ശാസ്ത്രീയ സമീപനങ്ങളിൽ വന്ന പ്രധാന മാറ്റം പരീക്ഷണ നിരീക്ഷണങ്ങളിൽ അധിഷ്ഠിതമായ കാഴ്ചപ്പാടുകളാണ്. ഈ സമീപനരീതിക്ക് ബീജാവാപം നൽകിയത് അറബ് നാഗരികതയാണ് എന്നതാണ് വാസ്തവം. ഗ്രീക്ക് ശാസ്ത്രം പരീക്ഷണങ്ങൾക്ക് നൽകിയിരുന്ന പ്രാധാന്യം താരതമ്യേന തുച്ഛമായിരുന്നു. ഗ്രീക്ക് ശാസ്ത്രത്തിൽ ശാസ്ത്രമല്ല; തത്ത്വചിന്തയാണ് മുഴച്ചുനിന്നിരുന്നത്. അടച്ചിട്ട മുറികൾക്കുള്ളിലിരുന്ന് മസ്തിഷ്‌കപ്രക്ഷാളനം നടത്തി ശാസ്ത്രീയ സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്ന രീതിയായിരുന്നു അക്കാലത്തുണ്ടായിരുന്നത്. എന്നാൽ അറബ് സമൂഹത്തിൽ ശാസ്ത്രം സമൂലമായ മാറ്റങ്ങൾക്ക് വിധേയമായി. നേരിട്ടുള്ള നിരീക്ഷണ പരീക്ഷണങ്ങളിൽ അധിഷ്ഠിതമായ ശാസ്ത്രത്തെ ലോകത്തിന് പരിചയപ്പെടുത്തിയത് ഇസ്‌ലാമിക നാഗരികതയാണ്.
എങ്ങനെയാണ് ഈ പുതിയ സമീപനം നിലവിൽ വന്നത്? ശാസ്ത്ര രംഗത്തെ ഈ പുത്തനുണർവിന് ചുക്കാൻ പിടിച്ചത് ഖുർആന്റെ അധ്യാപനങ്ങളായിരുന്നു. അതിഭൗതികത്തിന്റെ മടുപ്പിക്കുന്ന സംവാദങ്ങളിൽ നിന്ന് വിഭിന്നമായി ഖുർആൻ മാനവരാശിയെ ക്ഷണിച്ചത് പ്രകൃതിയെ നിരീക്ഷിക്കാനും ഗവേഷണങ്ങൾ നടത്താനുമാണ്. ഇത്തരം നിരവധി വചനങ്ങൾ ഖുർആനിലുണ്ട്. വിജ്ഞാനത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഉറന്നൊഴുകിയ പ്രകാശമായി മാനവഹൃദയത്തെ തൊട്ടുണർത്തി വിശുദ്ധ ഖുർആൻ. അതിന്റെ കാലാതീതമായ ആശയപ്രപഞ്ചത്തിലൂടെ സമൂലമായ മാറ്റങ്ങൾ മനുഷ്യന്റെ സാമൂഹികബൗദ്ധിക നിലവാരത്തിൽ ഖുർആൻ കൊണ്ടുവന്നു.

‘ആകാശഭൂമികളുടെ ഘടനയിലും രാപ്പകലുകൾ മാറിവരുന്നതിലും മനുഷ്യനുപകാരപ്രദമായ വസ്തുക്കൾ ചുമന്നു കടലിൽ സഞ്ചരിക്കുന്ന കപ്പലിലും നിർജീവാവസ്ഥയിലായിരുന്ന ഭൂമിക്ക് മഴ മുഖേന പുതുജീവൻ നൽകുന്നതിലും ഭൂമിയിൽ വ്യാപിച്ചുകാണുന്ന നാനാതരം ജീവിവർഗങ്ങളിലും കാറ്റുകളുടെ ഗതിവിഗതികളിലും ആകാശഭൂമികൾക്കിടയിൽ നിയന്ത്രിക്കപ്പെട്ട് സഞ്ചരിക്കുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്’ (വി.ഖു 2: 164).

‘ ഒട്ടകത്തിനു നേരേ അവർ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്! ആകാശത്തേക്ക് അവർ നോക്കുന്നില്ലേ? അത് എങ്ങനെ ഉയർത്തപ്പെട്ടിരിക്കുന്നുവെന്ന്! പർവതങ്ങളിലേക്ക് നോക്കുന്നില്ലേ? അവ എങ്ങനെ നാട്ടിനിർത്തപ്പെട്ടിരിക്കുന്നുവെന്ന്! ഭൂമിയിലേക്കും, അതെങ്ങനെ പരത്തപ്പെട്ടുവെന്നതും!’ (88:17).
ഇങ്ങനെയൊക്കെ ചില ചോദ്യങ്ങൾ ചോദിച്ചതുകൊണ്ട് ജനം പ്രകൃതിയെ നിരീക്ഷിക്കാനാരംഭിക്കുമോ എന്ന് സന്ദേഹിക്കുന്നവരുണ്ട്. അറബ് നാഗരികതയിൽ ഖുർആൻ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അറിയാത്തവരാണവർ. പ്രത്യേകിച്ച് അന്താരാഷ്ട്ര സ്വാധീനമൊന്നും അവകാശപ്പെടാൻ കഴിയാതിരുന്ന അറബികളെ ലോകത്തിന്റെ നെറുകയിലെത്തിച്ചത് ഇസ്‌ലാമാണ്. സാമാന്യബുദ്ധിയിൽ നിഷ്പക്ഷമായി ചിന്തിച്ചാൽ ഖുർആൻ അറബ് സമൂഹത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാകും. മധ്യകാലഘട്ടത്തെ സമ്പന്നമാക്കിയ ശാസ്ത്രജ്ഞർ തങ്ങളുടെ ശാസ്ത്രകൗതുകങ്ങളെ ഉണർത്തിയത് ഖുർആനാണെന്ന് ഊന്നിപ്പറഞ്ഞിട്ടുണ്ട്. അവരൊക്കെ ദൈവവിശ്വാസികളായിരുന്നുവെന്ന് മാത്രമല്ല, തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഊർജദായകമായി ഇസ്‌ലാമിക പ്രമാണത്തെ പരിഗണിച്ചിരുന്നവരുമാണ്.
വിസ്‌കോൻസിൻ സർവകലാശാലയിലെ മധ്യകാല ശാസ്ത്രീയ ചരിത്രകാരനായ ഡോ. ഡേവിഡ് ലിൻഡ്ബർഗ് അക്കാലത്തെ പടിഞ്ഞാറിനെയും കിഴക്കിനെയും താരതമ്യപ്പെടുത്തുന്നുണ്ട്. പടിഞ്ഞാറിന്റെ കയ്യിൽ ഗ്രീക്ക് വിജ്ഞാനത്തിന്റെ സങ്കുചിതമായ ഒരു ഭാഗമാണുണ്ടായിരുന്നതെന്നും കിഴക്കിന് അതിന്റെ സർവസ്വവും സ്വന്തമായിരുന്നുവെന്നും അദ്ദേഹം പറയുന്നു (The West had a thin version of Greek knowledge. The East had it all). ആയിരത്തോളം വർഷങ്ങൾ ഇസ്‌ലാമിക സമൂഹം ലോകത്തിന്റെ നേതൃപദവി വഹിച്ചു. ഭൂമിയിൽ മറ്റൊരു സമൂഹമോ നാഗരികതയോ അത്രയും കാലം ആധിപത്യം പുലർത്തിയതായി ചരിത്രത്തിൽ കാണാൻ കഴിയില്ല. ആ സമൂഹത്തിന്റെ വേദഗ്രന്ഥമെന്ന നിലയിൽ സാമൂഹിക സാഹചര്യങ്ങളിൽ ഖുർആൻ പുലർത്തിയ സ്വാധീനം തന്നെയാണ് ശാസ്ത്രീയ ഉണർവുകൾക്ക് കാരണമായത്. അതുകൊണ്ടു തന്നെ കാരണം -രാഷ്ട്രീയമോ രാജ്യതന്ത്രമോ എന്തുമാകട്ടെ- ഖുർആൻ അറബ് ലോകത്തെ വിജ്ഞാന വിപ്ലവങ്ങളിൽ വഹിച്ച പങ്ക് നിഷേധിക്കാൻ ഒരു നിഷ്പക്ഷ നിരീക്ഷകന് കഴിയുകയില്ല. കൈറോയിൽ ജൂൺ 4, 2009ൽ നടത്തിയ പ്രഭാഷണത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു: “It was Islam that carried the light of learning through so many centuries, paving the way for Europe’s Renaissance and Enlightenment. It was innovation in Muslim communities that developed the order of algebra; our magnetic compass and tools of navigation; our mastery of pens and printing; our understanding of how disease spreads and how it can be healed”.
കുറേ പരിഭാഷകളല്ലാതെ ഒറിജിനൽ സംഭാവനകൾ മുസ്‌ലിം ലോകം നൽകിയിട്ടില്ല എന്നു പറയുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഗ്രീക്ക് തത്ത്വചിന്തയുടെയും വൈദ്യത്തിന്റെയും ഗ്രന്ഥങ്ങൾ അറബിയിലേക്ക് മൊഴിമാറ്റി ആഴത്തിൽ പഠിക്കുക മാത്രമല്ല, അന്നുവരെ നിലനിന്നിരുന്ന പല ധാരണകളെയും ചോദ്യംചെയ്യാനും തിരുത്താനും അറബികൾക്ക് മടിയുണ്ടായിരുന്നില്ല. മുഴു രംഗത്തും ഏതു പ്രഗത്ഭനെയും തിരുത്താനും അറബിയുടെ വിശാലമായ കാഴ്ചപ്പാടുകൾ അവനെ പ്രാപ്തനാക്കി. അക്കാലം വരെ വൈദ്യശാസ്ത്ര രംഗത്തെ അനിഷേധ്യ ശബ്ദമായിരുന്ന ഗാലന്റെ രചനകളെ വിമർശിച്ചുകൊണ്ട് ശൈഖ് അബൂബക്കർ റാസി എഴുതിയ ‘അൽ ശുകൂക് അലാ ജാലീനൂസ്’ എന്ന ഗ്രന്ഥം മികച്ച ഉദാഹരണമാണ്. ഇതേ ശൈഖ് റാസി തന്റെ വിശ്വവിഖ്യാത വൈദ്യശാസ്ത്ര ഗ്രന്ഥമായിരുന്ന ‘അൽഹാവി ഫി ത്വിബ്’ ആരംഭിക്കുന്നത് അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും സ്മരിച്ചുകൊണ്ടാണ് الحمد لله الواحد القهار العزيز الغفار وصلواته على محمد عبده ونبيه المختار وعلى اله الطيبين الطاهرين عن عترته الاخيار وسلامه ഇസ്‌ലാമിക വിശ്വാസങ്ങളും ഖുർആന്റെ ആശയപ്രപഞ്ചവും അന്നത്തെ ശാസ്ത്ര ഗവേഷണങ്ങളെ സ്വാധീനിച്ചിട്ടില്ലെന്ന് ആർക്കാണ് അവകാശപ്പെടാൻ കഴിയുക?
എന്നാൽ, ശാസ്ത്രീയ രംഗത്ത് അറബ് ലോകത്തിന്റെ ഇന്നത്തെ അവസ്ഥ അത്ര പ്രതീക്ഷ നൽകുന്നതല്ല. ആഗോളാടിസ്ഥാനത്തിൽ ആയിരം പേർക്ക് 41 ശാസ്ത്രജ്ഞർ എന്നതാണ് ശരാശരിയെങ്കിൽ മുസ്‌ലിം രാജ്യങ്ങളിൽ അത് ആയിരത്തിൽ ഒമ്പതായി കുറയുന്നു. 1989ൽ നടന്ന ഒരു പഠന പ്രകാരം യുഎസിൽ 10,481 ശാസ്ത്രീയ പ്രബന്ധങ്ങൾ ആ വർഷം frequently cited ലിസ്റ്റിൽ വന്നപ്പോൾ അറബ് ലോകത്ത് നിന്ന് വന്നത് നാലെണ്ണമാണ്. 1980നും 2000നും ഇടയ്ക്ക് ഈജിപ്ത്, സൗദി, യുഎഇ ഉൾപ്പെടുന്ന ഒമ്പത് അറബ് രാജ്യങ്ങൾ ചേർന്ന് നൽകിയത് 370 പേറ്റന്റുകളാണ്. 1979ലെ നോബൽ സമ്മാന ജേതാവായ ശാസ്ത്രജ്ഞൻ സ്റ്റീവൻ വീൻബർഗ് ഒരിക്കൽ പറഞ്ഞു: ‘അറബ് വംശജരായ നിരവധി ശാസ്ത്രജ്ഞർ പടിഞ്ഞാറൻ നാടുകളിൽ പ്രവർത്തിച്ച് വലിയ സംഭാവനകൾ നൽകുന്നുണ്ടെങ്കിലും കഴിഞ്ഞ നാൽപ്പത് വർഷത്തിനിടെ ഒരു മുസ്‌ലിം രാജ്യത്തു നിന്നുള്ള ഫിസിസിസ്റ്റോ വാനനിരീക്ഷകനോ എഴുതിയ വായിക്കാൻ കൊള്ളാവുന്ന ഒരു ശാസ്ത്ര പ്രബന്ധം പോലും ഞാൻ കണ്ടിട്ടില്ല’ (“Though there are talented scientists of Muslim origin working productively in the West, for 40 years I have not seen a single paper by a physicist or atsronomer working in a Muslim coutnry that was worth reading”).

ഈ ലേഖനമെഴുതുമ്പോൾ ദിവസങ്ങൾക്ക് മുമ്പ് യുഎഇ നടത്തിയ ചൊവ്വയിലേക്കുള്ള പര്യവേക്ഷണ ദൗത്യത്തിന്റെ സന്തോഷകരമായ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ‘മിസ്ബാറുൽ അമൽ’ (പ്രതീക്ഷയുടെ പേടകം) എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ആദ്യഘട്ടം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. ഒരു അറബ് രാജ്യത്തു നിന്നുള്ള ആദ്യത്തെ അന്യഗ്രഹ ദൗത്യമാണ് The Emirates Mars Mission (EMM). ഫെബ്രുവരി 2021ന് ചൊവ്വയിലെത്തിയാലുടൻ ചൊവ്വാഗ്രഹാന്തരീക്ഷത്തിന്റെ പൂർണമായ ഭൂപടം തയ്യാറാക്കാനാരംഭിക്കുകയും വിവരങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശാസ്ത്രലോകത്തിന് കൈമാറുകയും ചെയ്യും. സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുമ്പോഴും ശാസ്ത്ര രംഗത്ത് മുതൽമുടക്ക് നടത്താൻ മടിച്ചുനിന്നിരുന്ന അറബ് രാജ്യങ്ങളിൽ ഇതൊരു മാറ്റത്തിന് കാരണമാകുമെന്ന് നമുക്ക് ന്യായമായും ആഗ്രഹിക്കാവുന്നതാണ്; ബാക്കി കാത്തിരുന്ന് കാണുക തന്നെ വേണം.
‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്!’ എന്ന ഭാവത്തിൽ ഭൂതകാല ശാസ്ത്രീയ വിപ്ലവങ്ങൾ അയവിറക്കുന്നതിനോടൊപ്പം വർത്തമാനത്തിനും ഭാവിക്കും എന്തു സംഭാവന ചെയ്യാൻ കഴിയുമെന്നു കൂടി മുസ്‌ലിം ലോകം ചിന്തിക്കേണ്ടിയിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ, ശാസ്ത്ര രംഗത്ത് മധ്യകാലം മുതലുണ്ടായ ഉണർവുകൾക്കു പിന്നിൽ ഖുർആന്റെ സ്വാധീനം അനിഷേധ്യമായ ഒരു യാഥാർത്ഥ്യമാണ്. അത് കേവലം പാർശ്വസ്ഥമായ ഒരു സ്വാധീനമായിരുന്നില്ല; സജീവമായ കർമോദ്യുക്തമായ വിപ്ലവം തന്നെയായിരുന്നു. എന്നാൽ, ഈ വാസ്തവം തിരിച്ചറിയുന്നതിനോടൊപ്പം ഇന്ന് മുസ്‌ലിം ലോകത്തുള്ള പിന്നാക്കാവസ്ഥ മനസ്സിലാക്കുകയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യേണ്ടതുണ്ട്. ആശാഭരിതമായ ദഅ്‌വാ രംഗത്തിന്റെ അടുത്ത ലക്ഷ്യം ഇതൊക്കെ തന്നെയാവണം; ആവട്ടെ!

ആബിദ് ലുത്വ്ഫി

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ