അടുത്ത കാലത്തായി കൃഷിക്കും അനുബന്ധ വ്യവസായങ്ങൾക്കും ജനങ്ങൾ കൂടുതൽ ശ്രദ്ധ നൽകാൻ തുടങ്ങിയിരിക്കുന്നു. ആധുനിക സൗകര്യങ്ങളും ശാസ്ത്രീയമായ അറിവുകളും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കാർഷിക വൃത്തിയിലേർപ്പെട്ടവർ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. പരമ്പരാഗത കാർഷിക കുടുംബങ്ങളിൽ പെട്ടവർ മാത്രമല്ല, പ്രവാസം മതിയാക്കി വന്നവരും റിട്ടയർമെന്റ് കഴിഞ്ഞവരും ജോലിക്കിടയിൽ സമയം കണ്ടെത്തുന്നവരുമെല്ലാം അതിലുണ്ട്. കോവിഡ് കാലത്ത് കുറേ പേർ മറ്റു ജോലികൾക്ക് പോകാനാകാതെ വീട്ടിൽ വെറുതെയിരുന്നപ്പോൾ കൃഷിയിലേക്ക് തിരിയുകയുണ്ടായി. കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പദ്ധതികളും ഓൺലൈൻ കൂട്ടായ്മകളും മറ്റും ഈ സമയത്ത് വ്യാപകമായി. തൽഫലമായി നാട്ടിൻപുറങ്ങളിൽ ജൈവകൃഷിയുടെ വലിയ മുന്നേറ്റം തന്നെ നടന്നു.

കൃഷി നഷ്ടമാണെന്നും റിസ്‌കാണെന്നും നേട്ടമൊന്നുമില്ലെന്നും പറഞ്ഞുനടന്നിരുന്ന മലയാളികൾ വീണ്ടും കൃഷിയിലേക്ക് തിരിഞ്ഞതിനു പിന്നിൽ പല കാരണങ്ങളുണ്ട്. സർക്കാർ തലത്തിൽ നിന്നുള്ള സേവനങ്ങളും ആനുകൂല്യങ്ങളും സബ്‌സിഡികളും അതിൽ ചിലതാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുവരുന്ന പച്ചക്കറികളിലും മറ്റും വലിയ തോതിൽ വിഷാംശം കണ്ടെത്തിയ വാർത്തകൾ തുടരെ വരുന്നതും വിളകളുടെ വിലവർധനവുമെല്ലാമാണ് അനുബന്ധ കാരണങ്ങൾ. വീട്ടിലെ ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള മാർഗമായി കൃഷിയെ കാണുന്നവരുമുണ്ട്. നാടൻ വിഭവങ്ങൾ കഴിക്കാമെന്നതും മറ്റൊരു ഗുണം. എല്ലാറ്റിലുമുപരി കൃഷി നൽകുന്ന മാനസിക സന്തോഷവും ആഹ്ലാദവും ഏറെ പ്രധാനമാണ്. മാനസിക സമ്മർദമുണ്ടാക്കുന്ന ഒരുപാട് കാര്യങ്ങളിൽ പെട്ട് വീടും ജോലിയും ചുറ്റുപാടും അലോസരപ്പെടുത്തുമ്പോൾ മനസ്സൊന്ന് തണുക്കാനും ഉള്ളിൽ ശുഭചിന്തകൾ സന്നിവേശിപ്പിക്കാനും ക്രിയാത്മകതക്കും കൃഷിയും ചെടിയും പൂക്കളുമായി സഹവസിക്കുന്നത് വലിയ ഗുണം ചെയ്യും. പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിൽ കൃഷിത്തോട്ടത്തിൽ സമയം ചെലവഴിക്കുന്നതിനും ഗാർഡനിങിനുമെല്ലാം പങ്കുണ്ടെന്നാണ് പഠനങ്ങൾ.

കൃഷി സിമ്പിളാണ്

ഞാൻ നട്ടതൊന്നും മുളക്കുന്നില്ല, മുളച്ചാൽ തന്നെ കായ് പിടിക്കുന്നില്ല, പുഷ്ടിപ്പെടുന്നില്ല, വളരുന്നില്ല, കീടങ്ങളുടെ ശല്യം കാരണം ഒന്നും നേരെയാവുന്നില്ല… ആദ്യമായി കൃഷിക്കിറങ്ങുന്നവർക്ക് ഇത്തരം അനവധി പരാതികളുണ്ടാകും. എന്നാൽ കൃഷിയെ സ്‌നേഹിക്കുകയും അതിൽ പരീക്ഷണ, നിരീക്ഷണങ്ങൾ നടത്താൻ തയ്യാറാവുകയും ചെയ്യുന്നവർക്ക് ഇവക്കെല്ലാം വേഗത്തിൽ പരിഹാരം കണ്ടെത്താൻ സാധിക്കും. ഓരോ നാട്ടിലെയും മണ്ണ്, കാലാവസ്ഥ, സൂര്യപ്രകാശത്തിന്റെയും ജലത്തിന്റെയും ലഭ്യത തുടങ്ങിയവ കൃഷി വിജയിക്കുന്നതിൽ പ്രാഥമിക ഘടകങ്ങളാണെങ്കിലും പരിചരണം, ശ്രദ്ധ, സമീപനരീതി എന്നിവയനുസരിച്ചാണ് കൃഷിയുടെ ഫലപ്രാപ്തി. കാലാവസ്ഥ അനുദിനം മാറിമറിയുന്നതിനാലും പുതിയ കീടങ്ങളും ശല്യങ്ങളും ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലും കൃഷിക്കിറങ്ങുന്നവർക്ക് ക്ഷമ അനിവാര്യം. ഒരുതവണ വിജയിച്ചില്ലെന്നു കരുതി എല്ലാം ഉപേക്ഷിക്കരുത്. മറിച്ച്, പ്രതിസന്ധിയുണ്ടാകുമ്പോൾ പുതിയ പരീക്ഷണങ്ങൾ നടത്തുകയും വിദഗ്ധരുടെയും പരിചയ സമ്പന്നരുടെയും സഹായം തേടുകയും ചെയ്താൽ കൃഷി വിജയകരമായി മാറും.

തുടക്കം നന്നാക്കാം

നിലമൊരുക്കൽ, വിത്തിടൽ, വളമിടൽ നനക്കൽ, കീട നിയന്ത്രണം, രോഗബാധ തടയൽ, ജൈവവളങ്ങൾ, ജൈവ കീടനിയന്ത്രണ മാർഗങ്ങൾ തുടങ്ങി ഓരോ ചുവടും പതറാതെയാവണം കൃഷിക്കൊരുങ്ങേണ്ടത്. ഓരോ മണ്ണിനും കാലാവസ്ഥക്കും അനുയോജ്യമായ വിത്തുകളും തൈകളുമുണ്ട്. കൂടാതെ ഒരിനം വിളയുടെ തന്നെ വ്യത്യസ്ത വിത്തുകൾ നൽകുന്ന ഫലങ്ങൾ തമ്മിൽ നല്ല മാറ്റമുണ്ടാകും. ചിലയിനം വിത്തുകൾക്ക് വലിയ വളപ്രയോഗമോ കീടനിയന്ത്രണങ്ങളോ വേണ്ടിവരില്ല. നമുക്ക് ഏതാണ് ഉചിതമെന്ന് മനസ്സിലാക്കി മുന്നിട്ടിറങ്ങിയാൽ നിരാശയൊഴിവാക്കാം. തീർത്തും ജൈവരീതിയിൽ കൃഷി ചെയ്യാനാഗ്രഹിക്കുന്നവർക്ക് അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ വീട്ടിൽ തന്നെ തുടങ്ങാവുന്നതാണ്. കാലി വളർത്തൽ, കോഴി വളർത്തൽ, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ ജൈവകൃഷിക്ക് പ്രധാനമാണ്.

കാർഷിക വിജ്ഞാകേന്ദ്രവുമായും തൊട്ടടുത്ത കൃഷി ഓഫീസർമാരുമായും ബന്ധപ്പെട്ട് പുതിയ മാർഗങ്ങളും രീതികളും അവലംബിക്കാം. കൃഷിക്കാരായ പഴമക്കാരുമായി സംസാരിച്ച് അറിവിന്റെ ആഴം കൂട്ടാം, കാലാവസ്ഥയും മണ്ണിന്റെ അവസ്ഥയും മനസ്സിലാക്കാം. അമ്ലഗുണം കൂടുതലാണെങ്കിൽ കുമ്മായമിട്ട് പാകപ്പെടുത്തണം. മണ്ണിന്റെ ജൈവാംശവും സ്വാഭാവികതയും നിലനിർത്താൻ ജീവാണു വളങ്ങളാണ് നല്ലത്. കീടനിയന്ത്രണത്തിന് മിത്രകീടങ്ങളെയും മിത്രകുമിളുകളെയും ആശ്രയിക്കാം. സ്യൂഡോമോണസ്, ട്രൈലക്കോഡർമ, റൈസോബിയം, അസോസ്‌പൈറില്ലം, അസറ്റോബാക്ടർ, മൈകോറൈസ, ബ്യൂവേറിയ തുടങ്ങിയവയാണ് ജീവാണുക്കൾ. എഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവസ്ലറി തുടങ്ങിയ ത്വരകങ്ങളുടെ ഉപയോഗരീതിയും പഠിക്കണം. ഇവയെക്കുറിച്ചെല്ലാം വിശദമായി അറിയാനും തൊടിയിലെ മണ്ണു പരിശോധിച്ച് ഏതു കൃഷിയാണ് അനുയോജ്യമെന്ന് പറഞ്ഞുതരാനും നാട്ടിലെ കൃഷി ഓഫീസറെ സമീപിക്കാം. കൂടാതെ നിപുണരായ കർഷകരുടെയും അടുക്കളക്കൃഷി ചെയ്യുന്ന വീട്ടമ്മമാരുടെയും കാർഷിക ഗവേഷകരുടെയും ക്ലാസുകളും പരിശീലനങ്ങളും യൂട്യൂബ് പോലുള്ള സോഷ്യൽ മീഡിയകളിൽ ലഭ്യമാണ്. പല സമയങ്ങളിലായി സർക്കാർ പ്രഖ്യാപിക്കുന്ന കാർഷിക പദ്ധതികളും സേവനങ്ങളും കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങളോടെ കൃഷിയൊരുക്കാൻ സഹായിക്കും.

കാലമറിഞ്ഞ് വിളവിറക്കാം

വീട്ടാവശ്യങ്ങൾക്കെന്നതിലുപരി കൃഷിയിൽ വാണിജ്യ ലക്ഷ്യങ്ങൾ കാണുന്നവർ ഓരോ കാലത്തിനും യോജിച്ച കൃഷിരീതി തിരഞ്ഞെടുക്കുന്നതാണ് ഉചിതം. കുറെ കാലമായി കാർഷികവൃത്തിയിൽ ഏൽപ്പെടുന്നവർക്ക് മാർക്കറ്റിലെ ആവശ്യകത കൂടുതൽ അറിയാം. എന്നാൽ ആദ്യമായി ഈ രംഗത്തിറക്കിറങ്ങുന്നവർ അൽപം ഗവേഷണം നടത്തുന്നതാണ് നല്ലത്. നാട്ടിൽ നിലവിലുള്ള വിളകൾ പരീക്ഷിക്കാതെ നമ്മുടെ കാലാവസ്ഥക്ക് യോജിച്ച വിദേശ വിളകളും തിരഞ്ഞെടുക്കാം. അങ്ങനെ നമ്മുടെ നാട്ടിലെത്തിയ ഫലവൃക്ഷങ്ങളാണ് റംബുട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങിയവ. ആദ്യകാലത്തേ ഈ കൃഷിക്കിറങ്ങിയവർക്ക് തുടക്കത്തിൽ വലിയ വരുമാനം നേടാനായി എന്നത് വസ്തുതയാണ്.
പച്ചക്കറികളിലും ഇങ്ങനെ വറൈറ്റികൾക്ക് ആവശ്യക്കാരുണ്ട്. പൂക്കളുടെ വിപണന സാധ്യതയറിഞ്ഞ് പൂ കൃഷിക്കിറങ്ങിയവരും മഷ്‌റൂം കൃഷിയിൽ വലിയ നേട്ടം കൊയ്തവരും നമുക്കിടയിൽ ധാരാളം. ഓരോ കാലത്തും മാറിവരുന്ന ആവശ്യകത മനസ്സിലാക്കുക എന്നതാണ് കൃഷി വിജയകരമാകാൻ അത്യാവശ്യം വേണ്ടത്.

പുതിയ രീതികൾ

കൃഷി ചെയ്യാൻ പാടത്തേക്കും പറമ്പിലേക്കും ഇറങ്ങണമെന്ന ധാരണ ഇന്ന് അസ്ഥാനത്താണ്. വീട്ടാവശ്യത്തിന്, ചെറിയ രൂപത്തിൽ കുറഞ്ഞ സ്ഥലത്തും മികച്ച വിളവുണ്ടാക്കാൻ സഹായിക്കുന്ന അനേകം മാർഗങ്ങൾ നമ്മുടെ മുന്നിലുണ്ട്. ചട്ടികളിലും ഗ്രോ ബാഗുകളിലുമെല്ലാമായി പോളിഹൗസുകളിലും ഗ്രീൻഹൗസുകളിലും തൈകൾ നട്ടുവളർത്തി ഏതു കാലത്തും വിളവ് നേടാൻ ഇക്കാലത്ത് സാധിക്കും. വാണിജ്യാടിസ്ഥാനത്തിൽ തന്നെ ഇത്തരം കൃഷിരീതി ഇന്ന് ലോകവ്യാപകമാണ്. ഉൽപാദനോപാധികളായ വെള്ളം, വളം, രോഗനിയന്ത്രണകാരികൾ മുതലായവ യഥാസമയം യാഥാസ്ഥലത്ത് കൃത്യ അളവിൽ നൽകുക എന്നതാണ് ഇത്തരത്തിലുള്ള ഹൈടെക് കൃഷികളിലൂടെ ഉദ്ദേശിക്കുന്നത്. പോളിഹൗസ് കൃഷിരീതിയുടെ പ്രധാന നേട്ടങ്ങൾ താഴെ പറയുന്നവയാണ്:

* വളങ്ങളുടെ വില കൂടിയ സാഹചര്യത്തിൽ ഈ കൃഷിരീതിയിൽ അവ കൃത്യതയോടെ ഉപയോഗിക്കുന്നത് മൂലകങ്ങളുടെ നഷ്ടവും അതുവഴി ഉൽപാദന ചെലവും പരമാവധി കുറക്കാൻ സഹായിക്കുന്നു.
* തൊഴിലാളികളുടെ ദൗർലഭ്യവും വേതനവും കൂടുതലുള്ള കേരളത്തിൽ ഹൈടെക് കൃഷിയിലൂടെ ഇവ പരിഹരിക്കാനും ചെലവ് 50 മുതൽ 75 ശതമാനം വരെ കുറക്കാനും സാധിക്കും. ഹൈടെക് കൃഷിയിൽ തൊഴിൽ കാര്യക്ഷമത 80 മുതൽ 90 ശതമാനം വരെ കൂടുതലാണ്.
* വർഷത്തിൽ ആറു മാസത്തോളം മഴ ലഭിക്കുന്നതിനാൽ നമ്മുടെ നാട്ടിൽ വേനൽക്കാലത്താണ് പ്രധാനമായും പച്ചക്കറി കൃഷി നടത്തുന്നത്. എന്നാൽ ഗ്രീൻ ഹൗസുകളിൽ വർഷത്തിലുടനീളം പച്ചക്കറി കൃഷി ചെയ്യാൻ സാധിക്കും.
* സംരക്ഷിത കൃഷിയായതുകൊണ്ട് രോഗകീട നിയന്ത്രണം പൂർണമായും സാധ്യമാക്കുകയും അതുവഴി വിളനാശം കുറയുകയും ചെയ്യുന്നു.
* ഹൈടെക് കൃഷിയിലൂടെ വിഷവിമുക്തമായ പച്ചക്കറികളും പഴവർഗങ്ങളും കേരളീയർക്ക് എല്ലാ സമയത്തും ലഭ്യമാക്കാം.

ഏറെ ശ്രദ്ധയോടെയും കരുതലോടെയും സമർപ്പണത്തോടെയും ഏറ്റെടുക്കേണ്ടതാണ് ഹൈടെക് കൃഷി. ഒരു പോളിഹൗസ് നിർമിച്ചതുകൊണ്ട് മാത്രം വർധിച്ച ഉൽപാദനവും മെച്ചപ്പെട്ട വരുമാനവും കൈവരിക്കാനാകില്ല. കൃഷിഭവനിലൂടെ നേരിട്ടും ജില്ല തലങ്ങളിലെ കാർഷിക ക്രേന്ദ്രങ്ങൾ വഴിയും സ്വകാര്യ ഏജൻസികൾ മുഖേനയും ഹൈടെക് ഫാമിങ്ങിന്റെ നിർമാണവും ഗുണദോഷങ്ങളും മനസ്സിലാക്കാം. സ്ഥലപരിമിതിയുള്ളവർക്ക് വീടിന്റെ ടെറസിന് മുകളിൽ എല്ലാ കാലത്തും കൃഷി ചെയ്യാൻ ഈ മാർഗം ഏറെ സഹായകം.

അടുക്കളത്തോട്ടത്തിന്റെ നേട്ടങ്ങൾ

അടുക്കള കൃഷിക്ക് സാമ്പത്തികവും സാമൂഹികവും ആരോഗ്യപരവുമായ മേന്മകളുണ്ട്. സ്വന്തം വീടുകളിൽ കൃഷി ചെയ്യുന്നതോടെ പുറത്തുനിന്നു ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിനുള്ള ചെലവ് ഗണ്യമായി കുറക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ സാമ്പത്തിക മാനം. അംഗങ്ങളൊരുമിച്ച് കൃഷി ആരംഭിക്കുന്നതോടെ കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടും. പഴയ കാലത്തെ കൃഷിയറിവുകൾ പുതിയ തലമുറക്കു പകർന്നു നൽകാനും അവ നവകാല രീതികളോടു സമന്വയിപ്പിക്കാനും ഇതുവഴി സാധിക്കും. വിളവെടുപ്പു നടത്തുമ്പോൾ അയൽക്കാർക്ക് പങ്ക് നൽകുന്ന പതിവുണ്ട് നമ്മുടെ നാട്ടിൽ. കൊടുക്കൽ വാങ്ങലിലൂടെ പുലരുന്ന സാമൂഹ്യ സംസ്‌കാരം അടുക്കളകൃഷി ശക്തിപ്പെടുത്തുന്നു.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കീടനാശിനികൾ തളിച്ചു വിഷലിപ്തമാക്കിയ പച്ചക്കറികൾ സംസ്ഥാനത്തെത്തുന്നത് കേരളീയരുടെ ആരോഗ്യത്തെ ബാധിച്ചിരിക്കുന്നുവെന്നതിനു തെളിവാണ് ഇവിടത്തെ ജീവിതശൈലി രോഗികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർധനവ്. സ്വന്തമായി കൃഷി ചെയ്യാൻ നാം തയ്യാറായാൽ ഭക്ഷ്യസ്വയം പര്യാപ്തതയും ആരോഗ്യസുരക്ഷയും നമുക്കു കരസ്ഥമാക്കാം.
കൃഷിയിലേർപ്പെടുമ്പോളുണ്ടാകുന്ന വ്യായാമം ശരീരത്തിന്റെ ആരോഗ്യം വർധിപ്പിക്കുമെന്നു മാത്രമല്ല, മണ്ണിലെ സൂക്ഷ്മ ജീവികളുമായുള്ള സമ്പർക്കം മൂലം പ്രതിരോധ ശേഷി വർധനവും ഉറപ്പാക്കും. കൃഷി ചെയ്യുന്നതിലൂടെ വിഷാദം, പിരിമുറുക്കം തുടങ്ങിയവ കുറക്കാനും സാധിക്കും.

വലിയ പരിചരണവും ശ്രദ്ധയുമില്ലാതെ തന്നെ സമൃദ്ധമായ വിളവു നൽകുന്ന ഒരുപാട് പച്ചക്കറികളും ഫലവൃക്ഷങ്ങളും നമ്മുടെ നാട്ടിലുണ്ട്. മുരിങ്ങ, വിവിധയിനം ചീരകൾ, വഴുതന, വെണ്ട, മുളക്, പയർ, അമര, കുമ്പളങ്ങ, മത്തൻ എന്നിവയെല്ലാം വലിയ പരിചരണം ആവശ്യമില്ലാത്തവയാണ്. വീടുകളിൽ ഇവ കൃഷി ചെയ്യാം.
സ്ഥലപരിമിതിയുണ്ടെങ്കിൽ ഗ്രോബാഗ് കൃഷിയാണ് നല്ലത്. പൂർണമായും മണ്ണുതന്നെ വേണമെന്നില്ല. കടലാസും ചകിരിയും കരിക്കട്ടയും മണ്ണും കൂട്ടിക്കലർത്തിയുള്ള കൃഷിരീതിയിൽ നല്ല വിളവു ലഭിക്കുന്നുണ്ട് പലർക്കും. അടുക്കള മാലിന്യങ്ങളായ പച്ചക്കറി വേസ്റ്റ്, മുട്ടത്തോട്, മറ്റു ജൈവ വസ്തുക്കൾ, മലിനജലം എന്നിവ ഉപയോഗപ്പെടുത്തി വളം നൽകാം. ജൈവ മാലിന്യങ്ങളുടെ നിർമാർജനത്തിനായി തട്ടുകളായി നിർമിച്ച ഡസ്റ്റ് ബിന്നുകൾ വാങ്ങിയാൽ നല്ല കമ്പോസ്റ്റ് നിർമിക്കാം. പഞ്ചായത്തുകൾ വഴി മിക്കയിടത്തും ഇത് വിതരണം ചെയ്യുന്നുണ്ട്.
ഓണം, വിഷു, ശീതകാലം എന്നിവക്ക് മുന്നോടിയായി അടുക്കളകൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പ് വിത്തും തൈകളും വിതരണം ചെയ്യാറുണ്ട്. നാടൻ വിഭങ്ങളായ മുരിങ്ങ, പപ്പായ എന്നിവ കൃഷി ചെയ്തുപയോഗിക്കുന്നത് പുറമെ നിന്ന് വാങ്ങുന്ന കാബേജ് പോലുള്ളവയെക്കാൾ പോഷകങ്ങളും ധാതുക്കളും നമുക്ക് ഉറപ്പാക്കും.
പച്ചക്കറി കൃഷി പോലെ തന്നെ കുറഞ്ഞ സ്ഥലത്തും ടെറസിന് മുകളിലും കോഴി കൃഷി നടത്താവുന്നതാണ്. വിപണിമൂല്യമുള്ള പൂക്കളുടെ കൃഷി വരുമാന മാർഗമായി സ്വീകരിച്ച വീട്ടമ്മമാർ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. ഔഷധ സസ്യങ്ങളും കൂൺ പോലുള്ളവയും കുറഞ്ഞ സ്ഥലമുള്ളവർക്ക് പോലും ഇതേ രീതിയിൽ കൃഷി ചെയ്യാം. ശ്രദ്ധയും ഉത്സാഹവുമുണ്ടെങ്കിൽ അടുക്കള കൃഷി വലിയ ഗുണമാണ് കുടുംബത്തിന് പ്രദാനിക്കുക.

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ഗവാസ് രാഗേഷ്,
മിനി ആലത്തൂർ,
പിബി പുഷ്പലത

മുബശ്ശിർ മുഹമ്മദ്

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ