malayalam magazine

നമുക്ക് വളരെയധികം നന്മ ചെയ്ത് തന്നവരാണല്ലോ മാതാപിതാക്കൾ. അവരോട് കൃതജ്ഞാലുക്കളാവേണ്ടത് മക്കളുടെ ബാധ്യതയാണ്. ‘ബിർറുൽ വാലിദൈൻ’ എന്ന് ഹദീസുകൾ പരിചയപ്പെടുത്തുന്ന വാചകത്തിന് വിശാലമായ വ്യാഖ്യാനങ്ങളുണ്ട്. നാം നിസ്സാരമെന്ന് കരുതുന്ന പലതും ഗൗരവമേറിയതും അളവറ്റ പ്രതിഫല ലഭ്യതക്ക് കാരണമാകുന്നതുമാണെന്ന് അവയുടെ വിശദീകരണത്തിന്റ ആഴമറിയുമ്പോഴേ മനസ്സിലാകൂ.

മാതാപിതാക്കൾ കൽപ്പിക്കുന്ന തിന്മയല്ലാത്ത  കാര്യങ്ങളിൽ അനുസരണ കാണിക്കലും ഐഛിക കർമങ്ങളേക്കാൾ അവരുടെ ആജ്ഞകൾക്കും ആഗ്രഹങ്ങൾക്കും പ്രാധാന്യം നൽകലും മക്കളുടെ ബാധ്യതയാണ്.

ധർമസമരത്തിനും അനുമതി വേണം

മാതാപിതാക്കൾ മുസ്‌ലിംകളായിരിക്കുകയും ധാർമിക സമരത്തിലേർപ്പെടാൻ അവൻ അനുമതി നൽകാതിരിക്കുകയും ചെയ്താൽ യുദ്ധം വൈയക്തിക ബാധ്യതയായിത്തീർന്നിട്ടില്ലെങ്കിൽ യുദ്ധത്തിന് പോകാൻ പാടില്ല. അവർ അനുമതി നൽകിയെങ്കിലേ വിശുദ്ധ സമരത്തിൽ പങ്കെടുക്കാവൂ. സമ്മതം ലഭിക്കാത്തപക്ഷം അവർക്ക് സേവനം ചെയ്ത് കഴിഞ്ഞു കൂടുക.

അബൂസഈദിൽഖുദ്‌രി(റ) പറയുന്നു: യമനിൽ നിന്നും ഒരാൾ നബി(സ്വ)യുടെ അടുക്കലേക്ക് യുദ്ധത്തിന് സമ്മതം ചോദിക്കാൻ വന്നു. തിരുനബി(സ്വ) പറഞ്ഞു: നീ ബഹുദൈവാരാധന ഉപേക്ഷിച്ചിട്ടുണ്ട്, എങ്കിലും യമനിൽ നിന്റെ മാതാപിതാക്കളുണ്ടോ?

‘അതേ’

അവർ നിനക്ക് സമ്മതം നൽകിയിട്ടുണ്ടോ?

‘ഇല്ല’

‘എങ്കിൽ മടങ്ങിച്ചെന്ന് അവരോട് അനുമതി തേടുക. അവർക്ക് സമ്മതമെങ്കിൽ നിനക്ക് യുദ്ധം ചെയ്യാം. ഇല്ലയെങ്കിൽ നീ അവർക്ക് ഗുണം ചെയ്തു കൊള്ളുക’ (അബൂദാവൂദ്).

ഇമാം ഖുർത്വുബി(റ) പറയുന്നു: ജിഹാദ് വൈയക്തിക ബാധ്യതയായിത്തീർന്നിട്ടില്ലെങ്കിൽ മാതാപിതാക്കളുടെ സമ്മതത്തോടെയേ യുദ്ധത്തിന് പോകാവൂ. അത് അവർക്ക് ഗുണം ചെയ്യുന്ന കാര്യത്തിൽ പെട്ടതാണ്. ധർമസമരം സമൂഹബാധ്യതയാണെന്നതിനാൽ മാതാപിതാക്കൾക്ക് നന്മ ചെയ്യുക എന്ന വൈയക്തിക ബാധ്യതക്ക് മുൻഗണന നൽകണം. അവരുടെ അനുമതി കൂടാതെ യുദ്ധത്തിന് പോകൽ നിഷിദ്ധമാണെന്നാണ് ബഹുഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത്.

ഹിജ്‌റയും സമ്മതത്തോടെ മാത്രം

സ്വന്തം നാട് ഉപേക്ഷിച്ച് പ്രാണരക്ഷാർത്ഥമോ, ദീനിന്റെ സംരക്ഷണാർത്ഥമോ നടത്തുന്ന പലായനമാണല്ലോ ഹിജ്‌റ. അത്തരം പലായനങ്ങൾക്കും മാതാപിതാക്കളുടെ അനുവാദം ആവശ്യമാണെന്നാണ് തിരുനബി പഠിപ്പിച്ചത്.

അബ്ദുല്ലാഹിബ്‌നു അംറ്(റ)വിൽ നിന്ന് ഉദ്ധരണം: ഒരാൾ നബിക്കരികിൽ വന്ന് ഇപ്രകാരം പറയുകയുണ്ടായി, അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷിച്ച് വിശുദ്ധ സമരത്തിന്റെയും ഹിജ്‌റയുടെയും മേൽ ഞാൻ ബൈഅത്ത് ചെയ്യുന്നു. റസൂൽ(സ്വ) ചോദിച്ചു: നിന്റെ മാതാപിതാക്കളിൽ  ആരെങ്കിലും ജീവിച്ചിരിക്കുന്നുവോ? അദ്ദേഹം പറഞ്ഞു: രണ്ടു പേരും ഉണ്ട്. ‘നീ അല്ലാഹുവിൽ നിന്ന് പ്രതിഫലം ആഗ്രഹിക്കുന്നുവോ?’ നബിയുടെ രണ്ടാമത്തെ ചോദ്യം. അദ്ദേഹം പറഞ്ഞു: അതേ. ‘എങ്കിൽ നിന്റെ മാതാപിതാക്കളിലേക്ക് മടങ്ങിപ്പോകുക, അവരോട് നല്ലനിലയിൽ സഹവർത്തിത്വം പുലർത്തുക’ (മുസ്‌ലിം).

മറ്റൊരു റിപ്പോർട്ട് ഇങ്ങനെ കാണാം: കരയുന്ന മാതാപിതാക്കളെ വിട്ടേച്ചാണ് ഞാൻ വന്നിരിക്കുന്നത്. ഉടൻ നബി(സ്വ) പറഞ്ഞു: മടങ്ങിച്ചെല്ലുക, അവരെ കരയിച്ചത് പോലെ അവരെ ചിരിപ്പിക്കുക.

ജ്ഞാന യാത്രയിലും

അറിവ് തേടിയുള്ള യാത്രയാണെങ്കിലും മാതാപിതാക്കളുടെ അനുമതിയും അനുഗ്രഹവും ലഭിച്ചതിന് ശേഷമേ പോകാവൂ. സമ്മതം ലഭിച്ചില്ലെങ്കിൽ പോകരുത്.

ഹസനുബ്‌നു സ്വുഫ്‌യാൻ പറയുന്നു: യഹ്‌യബ്‌നുയഹ്‌യയിൽ നിന്ന് ഹദീസുകൾ കേൾക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. യാത്രപോകാൻ ഉമ്മ അനുമതി നൽകാത്തതാണു കാരണം. എന്നാൽ ഉമ്മക്ക് ഗുണം ചെയ്ത് കൂടിയ എനിക്ക് അദ്ദേഹത്തേക്കാൾ കേമനായ അബൂഖാലിദിൽഫർറാഹ് എന്നവരിൽനിന്ന് ഹദീസ് കേൾക്കാനും പഠിക്കാനും ഭാഗ്യം ലഭിച്ചു.

മുഹമ്മദ്ബ്‌നു ബശ്ശാർ(റ) പറഞ്ഞു: വിജ്ഞാനം തേടിയുള്ള യാത്രക്ക് ഉമ്മ അനുമതി തന്നില്ല. ഞാൻ ഉമ്മയെ അനുസരിച്ചു, അവരുടെ കൽപ്പനക്ക് വഴങ്ങി. അതിനാലെനിക്ക് വലിയ ബറകത്ത് ലഭിക്കുകയും ചെയ്തു (ബസ്വറക്കാരുടെ എല്ലാ ഹദീസുകളും ശേഖരിക്കാൻ അദ്ദേഹത്തിന് പിൽക്കാലത്ത് സാധിക്കുകയുണ്ടായി).

അനുസരണ സുന്നത്തു നിസ്‌കാരത്തിലും

സുന്നത്ത് നിസ്‌കരിച്ചു കൊണ്ടിരിക്കുയാണെങ്കിലും മാതാപിതാക്കൾക്ക് വഴിപ്പെടൽ നിർബന്ധമാണ്. സുന്നത്തായ ആരാധന പൂർത്തിയാക്കുന്നത് സുന്നത്താണ്. എന്നാൽ അനുസരണ നിർബന്ധവും.

ഇമാം നവവി(റ) രേഖപ്പെടുത്തി: സുന്നത്ത് നിസ്‌കാരം തുടർന്നുകൊണ്ടുപോകൽ സുന്നത്താണ്, നിർബന്ധമില്ല. പക്ഷേ, നിസ്‌കാരത്തിൽ വിളിച്ചാൽ ഉമ്മക്കുത്തരം നൽകലും ഗുണം ചെയ്യലും നിർബന്ധമാണ്. അവരെ വെറുപ്പിക്കൽ നിഷിദ്ധവും (ശർഹുമുസ്‌ലിം/258).

മാതാപിതാക്കളുടെ സാന്നിധ്യത്തിൽവെച്ച് മാത്രമല്ല അഭാവത്തിലും അവർക്ക് വഴിപ്പെടൽ നിർബന്ധം തന്നെ.

അവരെ ആദരിക്കുക

മാതാപിതാക്കളെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടത് മക്കളുടെ ബാധ്യതയാണ്. യോജ്യമല്ലാത്ത പദങ്ങൾ കൊണ്ട് അവരെ വിശേഷിപ്പിക്കുകയോ പേരെടുത്തു വിളിക്കുകയോ അവർക്ക് ചേരാത്ത സദസ്സിൽ അവരെ ഇരുത്തുകയോ ചെയ്യരുത്. അർഹമായി ഇടം നൽകി അവരെ ആദരിക്കുകയാണ് വേണ്ടത്. നബി(സ്വ)ക്ക് മുലപ്പാൽ നൽകിയ ഉമ്മക്ക് അവിടുന്ന് നൽകിയ ഹൃദ്യമായ സ്വീകരണം നമുക്ക് മാതൃകയാണ്.

മധ്യാഹ്നസമയത്ത് രണ്ടുപേർ നടന്നുപോകുന്നു. ഒരാൾ മുന്നിലും മറ്റൊരാൾ പിന്നിലും. ഇതു ശ്രദ്ധയിൽ പെട്ട അബൂഹുറൈറ(റ) മുന്നിലുള്ളവനോട് ചോദിച്ചു: ആരാണ് നിന്റെ പിറകിൽ? എന്റെ പിതാവാണ് എന്നദ്ദേഹം മറുപടി നൽകി. അപ്പോൾ അബൂഹുറൈറ(റ) അദ്ദേഹത്തെ സൗമ്യമായി ഉപദേശിച്ചു: ‘ഇങ്ങനെയല്ല നബിയുടെ ചര്യ. നീ നിന്റെ പിതാവിന്റെ മുന്നിലൂടെ നടക്കരുത്. വലതു ഭാഗത്തായോ, പിന്നിലായോ വേണം നടക്കാൻ. അരിശത്തോടെ അവരെ നീ നോക്കരുത്. അവർ ഇരിക്കാതെ നീ ഇരിക്കാനേ പാടില്ല. (ഭക്ഷണം കഴിക്കുമ്പോൾ) അവരുടെ കണ്ണെത്തിയ ഇറച്ചിക്കഷ്ണം നീ എടുക്കരുത്. കാരണം അവരത് ആഗ്രഹിച്ചിട്ടുണ്ടാവാം (അൽബിർറുവസ്വില).

സൻമാർഗവെട്ടം കാണിക്കുക

മക്കൾ മാതാപിതാക്കളുടെ പരലോക മോക്ഷ തൽപരരായിത്തീരണം. പിഴച്ച വിശ്വാസികളും സത്യനിഷേധികളുമാണ് മാതാപിതാക്കളെങ്കിൽ അവരുടെ സുഭദ്രമായ ഭാവിക്ക് വേണ്ടി യത്‌നിക്കുകയും സന്മാർഗവെട്ടം കാണിച്ചു കൊടുക്കുകയും ചെയ്യേണ്ട ബാധ്യത മക്കളുടേതു കൂടിയാണ്. പൂർവികർ കാണിച്ചു തന്ന മാതൃക അങ്ങനെയാണ്.

അബൂഹുറൈറ(റ) പറയുന്നു: എന്റെ ഉമ്മയെ ഞാൻ ഇസ്‌ലാമിലേക്ക് ക്ഷണിക്കുമ്പോഴെല്ലാം അവരത് നിരസിച്ചു. ഒരിക്കൽ നബി(സ്വ)യെ സംബന്ധിച്ച് എനിക്കിഷ്ടമില്ലാത്തത് എന്നെ കേൾപ്പിക്കുകയുണ്ടായി. ഉടനെ നബി(സ്വ)യുടെ അരികിൽ ചെന്ന് ഞാൻ കരഞ്ഞു പറഞ്ഞു: ഉമ്മയെ ഞാൻ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. പക്ഷേ, ഉമ്മ വിസമ്മതിക്കുന്നു. ഇന്നും ഞാൻ ക്ഷണിച്ചു. അപ്പോൾ അങ്ങയെ കുറിച്ച് എനിക്കിഷ്ടമില്ലാത്തത് കേൾപ്പിക്കുകയായിരുന്നു അവർ. അതിനാൽ എന്റെ ഉമ്മാക്ക് സന്മാർഗം ലഭിക്കാൻ അങ്ങ് പ്രാർത്ഥിക്കണം. പ്രവാചകർ(സ്വ) പ്രാർത്ഥിച്ചു: അല്ലാഹുവേ, അബൂഹുറൈറ(റ)യുടെ മാതാവിനെ നീ ഹിദായത്തിലാക്കണേ. പ്രാർത്ഥനയുടെ ഫലമായി അവർ ഇസ്‌ലാം സ്വീകരിച്ചു. ഞാൻ വീട്ടിൽ ചെന്നപ്പോൾ ഉമ്മ കുളിച്ച്, വസ്ത്രവും മുഖമറയും ധരിച്ച് വന്ന് ഇങ്ങനെ പ്രഖ്യാപിച്ചു. അശ്ഹദുഅല്ലാഇലാഹ ഇല്ലല്ലാഹ്…

സന്തോഷ ബാഷ്പ കണങ്ങളുതിർത്ത് വീണ്ടും നബി(സ്വ)ക്കരികിൽ ചെന്ന് ഞാൻ ആഹ്ലാദ വാർത്ത അറിയിച്ചു.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ